Showing posts with label മഴ. Show all posts
Showing posts with label മഴ. Show all posts

Monday, March 26, 2012

വേനല്‍ കുറിപ്പുകള്‍




മാസങ്ങള്‍ക്കു മുമ്പ് കാറ്റിന്റെ തണുപ്പന്‍ വരവുകളെക്കുറിച്ച് എഴുതി തുടങ്ങിയിയിടത്താണ് ബ്ലോഗെഴുത്ത് നിലച്ചുപോയത്. മഴക്കാലമായിരുന്നു അത്.  തണുപ്പുമായെത്തുന്ന പാലക്കാടന്‍ കാറ്റിനെക്കുറിച്ചായിരുന്നു എഴുതേണ്ടിയിരുന്നത്. പല ദേശങ്ങളെ ഒന്നിച്ച് മഴയുടെ അയയില്‍ നനക്കാനിടുന്ന അതിന്റെ ഇന്ദ്രജാലങ്ങളെക്കുറിച്ച്. അപ്രതീക്ഷിതമായ  വരവു പോക്കുകളെക്കുറിച്ച്.  സദാ തണുപ്പിച്ച്  കറങ്ങിത്തിരിയുന്ന കാറ്റിന്റെ പലനേരങ്ങളെക്കുറിച്ച്. അങ്ങനെയങ്ങനെ. തുടങ്ങിയിടത്തു തന്നെ നിന്നു, മഴയെഴുത്ത്. കാറ്റെഴുത്ത്. 

അത് കഴിഞ്ഞിത്ര നാളുകള്‍. എന്നിട്ടും, എഴുതി വന്നപ്പോള്‍ ഈ വരികള്‍ വേനലിനെ കുറിച്ചായി. മഴയില്‍നിന്ന് വേനലിലേക്കുള്ള  ഒരു ജംപ് കട്ട്.  ഇപ്പോള്‍, എഴുതേണ്ടത് മരത്തലപ്പുകളെ മുണ്ഡനം ചെയ്യുന്ന വേനലിന്റെ കത്രിക മൂര്‍ച്ചയെക്കുറിച്ചാണ്.  ഭൂമിയെ ഉണക്കിലകളില്‍ അടക്കം ചെയ്യുന്ന അതിന്റെ പ്രാക്തനമായ വെറികളെക്കുറിച്ച്. പച്ചയിലെഴുതിയ ഈ കുന്നിനെ വരണ്ട കാന്‍വാസിലേക്ക് മാറ്റിവരക്കുന്ന അതിന്റെ തുറുകണ്ണന്‍ നോട്ടത്തെക്കുറിച്ച്. വരണ്ട പാടം പോലെ ഉടലിനെ പല അടരുകളാക്കുന്ന അതിന്റെ വിഭ്രമങ്ങളെക്കുറിച്ച്. 

മഴക്കും വേനലിനുമിടയിലെ, മഴക്കുറിപ്പിനും വേനല്‍ക്കുറിപ്പിനുമിടയിലെ ആ നാളറുതികളാണ്  സത്യത്തില്‍ ജീവിതം. ഈ ബ്ലോഗിലെ അവസാന പോസ്റ്റിനും ഇതിനുമിടയിലുള്ള ദൂരം. മഴയില്‍നിന്ന് വേനലിലേക്ക് മുറിഞ്ഞുപോയ ഘടികാര സൂചികളുടെ അനക്കം.  നീണ്ട നാളത്തെ മൌനം മുറിച്ച് വാക്കിന്റെ  കാലാളുകള്‍,  ഉന്‍മാദികളായായ മദ്യപരെപ്പോലെ  വേച്ചുവേച്ച്  ഈ വരികളിലൂടെ നടക്കുന്നു. 




2
മഴ പോലെ വേനലിനുമുണ്ട് കരുതി വെപ്പുകള്‍, ഒരുക്കങ്ങള്‍.  ഒറ്റ വീര്‍പ്പില്‍ പെയ്തു കൊണ്ടേയിരിക്കുന്ന മഴയുടെ സിത്താര്‍ നാദം മുറിച്ചിടണം. കാറ്റുവരവുകളുടെ ശൂന്യതയാല്‍ അവിടെ നിറയ്ക്കണം. ഒരോര്‍മ്മ പോലും ബാക്കിയില്ലാതെ തുടച്ചു വറ്റിച്ച ജല പ്രതീതികള്‍ക്കു മീതെ വെയിലു കൊണ്ട് നിലമെഴുതണം. ഇലകളെല്ലാം തല്ലിക്കൊഴിച്ചിടണം. മുണ്ഡനം ചെയ്ത മരങ്ങളുടെ ആദിമമായ നില്‍പ്പിലേക്ക് ഇറ്റു വെള്ളത്തിനായി പക്ഷികളെ പറഞ്ഞയക്കണം. എല്ലാ മരങ്ങളും ഉണങ്ങി വരണ്ട്, എല്ലാ ഉറവുകളും വരണ്ട്, എല്ലാ പാടങ്ങളും വിണ്ട്, എല്ലാ ഓര്‍മ്മകളും തരിശായി നില്‍ക്കുമ്പോള്‍ വേനല്‍ അതിന്റെ ഇന്ദ്രജാലത്തിന്റെ വൃത്തം പൂര്‍ത്തിയാക്കും. 

ഇപ്പോള്‍ ഭൂമിയില്‍ മഴ വെറുമോര്‍മ്മ. ചാഞ്ഞും ചെരിഞ്ഞും പെയ്ത അതിന്റെ നനഞ്ഞ ഇരുളിമ മറ്റൊരോര്‍മ്മ.  പച്ച വിരിച്ച പാടങ്ങള്‍, ചുറ്റും ഇലത്തഴപ്പാര്‍ന്ന മരമുത്തശ്ശിമാര്‍, അതില്‍ വിത്തും കൈക്കോട്ടും ചോദിച്ചെത്തുന്ന പക്ഷികള്‍, മഴ വരച്ചുവെന്നല്ലാതെ ആരും പറയാനിടയില്ലാത്ത ചിത്രശലഭച്ചിറകുകള്‍- ഇതെല്ലാം വെറുമോര്‍മ്മ.  ഭൂമിയിലാകെ വേനല്‍ മാത്രം. അതിന്റെ നിഴല്‍പ്പാതയിലൂടെ വിയര്‍ത്തും പഴിച്ചും പോവുന്ന  നട്ടുച്ചകള്‍ മാത്രം. സ്വര്‍ണവര്‍ണം തെറിച്ചു വീഴുന്ന വൈകുന്നേരത്തെ മഞ്ഞ വെയില്‍ മാത്രം കാലങ്ങള്‍ക്കപ്പുറത്തുനിന്ന് മഴയുടെ നിശ്ശബ്ദമായ വരവിന്റെ പാട്ടുകള്‍ മൂളുന്നു. 



3.

ഇഷ്ടപ്പെട്ടൊരാളുണ്ടായിരുന്നു , ചിത്രകാരന്‍  ക്ലിങ്സര്‍. ഹെര്‍മന്‍ ഹെസ്സേ എഴുതിയ, പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്ന് - ക്ലിങ്സേഴ്സ് ലാസ്റ്റ് സമ്മര്‍-  ഉന്‍മാദം കത്തുന്ന കണ്ണുകളുള്ള ആ മനുഷ്യന്റെ ജീവിതമാണ്.  വെയിലിനും തീ നിറങ്ങള്‍ക്കും  തീറെഴുതിയ ചിത്രകാരന്റെ ജീവിതം. തണുത്തുറഞ്ഞ  ശൈത്യ നാളുകളുടെ മടുപ്പിക്കുന്ന ഇരുട്ട് മുറിച്ചു കടക്കാന്‍ അയാളെപ്പോഴും ഒരു വെയിലു കാത്തിരിക്കുന്നു. എപ്പോഴോ വരുമെന്നുറപ്പുള്ള വെയില്‍ത്തിണര്‍പ്പുകളിലേക്കുള്ള  കാത്തിരിപ്പാണ് സത്യത്തില്‍ അയാളുടെ ജീവിതം. 

ഇള വെയില്‍ മാറ്റി വരക്കുന്ന ഇലകളുടെ പല നിറങ്ങള്‍ കാന്‍വാസിലാക്കാനുള്ള ധൃതിയിലാണ് അയാള്‍. നിഴലിനും ഇരുട്ടിനും മാത്രം സാധ്യമാവുന്ന നൃത്തങ്ങളുടെ അപാരമായ പാറ്റേണുകള്‍ പകര്‍ത്തേണ്ടതുണ്ട് അയാള്‍ക്ക്. അതിനിടെ കണ്ണടഞ്ഞു പോവരുത്.  ഒരു നിമിഷം പോലും പാഴാക്കാതെ പ്രകൃതിയെ കാന്‍വാസിലേക്ക് കോരിയൊഴിക്കണം അയാള്‍ക്ക്.  ഒരു തുള്ളിയും വാര്‍ന്നു പോവാതെ ഈ പ്രപഞ്ചം മുഴുവന്‍  കാന്‍വാസിലേക്ക് കോരിയൊഴിക്കാനുള്ള ക്ലിങ്സറുടെ അസാധാരണമായ ആസക്തി പകര്‍ത്താന്‍ ഹെസ്സേയ്ക്ക് അതിലും മനോഹരമായ ഭാഷയുണ്ടായിരുന്നു. ഇതാ ഇതുപോലുള്ള വാചകങ്ങള്‍:

...തുടര്‍ച്ചയായി അനേക രാത്രകളിലയാള്‍ക്ക് ഉറങ്ങാന്‍ കഴിയുമെങ്കില്‍, ആറോ എട്ടോ മണിക്കൂര്‍ നേരം ഗാഢമായുറങ്ങുകയാണെങ്കില്‍ അയാള്‍ക്ക് പൂര്‍വ സ്ഥിതിയിലാവാനാവുകയും അയാളുടെ കണ്ണുകള്‍ വീണ്ടും അനുസരണയും ക്ഷമയുമുള്ളതാവുകയും ഹൃദയം ശാന്തമാവുകയും ചെയ്യും. എന്നാല്‍, അപ്പോഴേക്കും, ഈ വസന്തം കടന്നു പോയിരിക്കും. ഭ്രാന്തമായി ചിറകടിക്കുന്ന വസന്ത കിനാവിനൊപ്പം ഒരായിരം ഒഴിയാത്ത ഗ്ലാസുകള്‍ കവിഞ്ഞൊഴുകുകയും ഒരായിരം അദൃശ്യ പ്രണയ കടാക്ഷങ്ങള്‍ ചിതറി പോവുകയും ചെയ്യും, ഒരായിരം വീണ്ടെടുക്കാനാവാത്ത ചിത്രങ്ങള്‍ കാണപ്പെടാതെ നശിച്ചു പോവുകയും ചെയ്യും....

...'വൈകുന്നേരം നഗരത്തിന്റെ അറ്റത്ത് പൊടിയിലിരുന്ന് അയാള്‍ ഒരു കാര്‍ണിവലിന്റെ വര്‍ണാങ്കിതമായ കൂടാരങ്ങളും വാഗണുകളും പെയിന്റ് ചെയ്തു. കൂടാരങ്ങളുടെ കടുത്ത വര്‍ണങ്ങളില്‍ പ്രലോഭിപ്പിക്കപ്പെട്ട്  വഴിയിരികിലെ ഈര്‍പ്പമറ്റ പച്ചപ്പുല്‍ത്തകിടിയില്‍ അയാള്‍ കുനിഞ്ഞു കിടന്നു. ഒരു അലങ്കരിച്ച കൂടാരത്തിന്റെ മങ്ങിയ ലൈലാകിനോടും വിലക്ഷണമായ വാഹന വീടുകളുടെ ആഹ്ലാദ പ്രകൃതമായ ഹരിതത്തോടും ചുവപ്പിനോടും കഴുക്കോലുകള്‍ കെട്ടിയ നീലയോടും അയാള്‍ പറ്റിനിന്നു. തീക്ഷ്ണതയാര്‍ന്ന് അയാള്‍ കാഡ്മിയത്തിലും വന്യമായി. തണുത്ത് മനോജ്ഞമായ കൊബാള്‍ട്ടിലും കിടന്നുരുളുകയും മഞ്ഞയും ഹരിതവുമായ ആകാശത്തിലൂടെ ക്രിംസണ്‍ തടാകത്തിന്റെ ഉരുകുന്ന രേഖകള്‍ വരയ്ക്കുകയും ചെയ്തു.  ഒരു മണിക്കൂര്‍- അല്ല അതിലും കുറച്ച്- അയാള്‍ കീഴടക്കി'...

 ...ഈര്‍പ്പരഹിതമായ വേനല്‍ ഇവിടെ ചുറ്റിലും ഹരിതത്തില്‍ മഹത്തായ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു. ഇംഗ്ലീഷ് ചുവപ്പിലും കരിഞ്ഞ മഞ്ഞത്തവിട്ടിലും വീണ്ടും അഭയം തേടേണ്ടി വരുമെന്ന് ഞാനാരിക്കലും നിനയ്ക്കുമായിരുന്നില്ല. പിന്നെ സമ്പൂര്‍ണ ഹേമന്തം, കതിരറുത്ത വയലുകള്‍, മുന്തിരിക്കൊയ്ത്ത്, ചോളക്കൊയ്ത്ത്, രക്തവര്‍ണ കാടുകള്‍-മുഴുവന്‍ ഹേമന്തവും കാത്തിരിക്കുകയാണ്. ഓരോ ദിവസവും ഞാനൊരിക്കല്‍ കൂടി അവയിലൂടെയെല്ലാം കടന്നു പോവും...




4
ഒരു കൂട്ടുകാരനുമുണ്ടായിരുന്നു. ഒട്ടും റൊമാന്റിക്കല്ലാത്ത ഒരുവന്‍. പുസ്തകങ്ങള്‍, സംഗീതം, സിനിമ-എല്ലാത്തില്‍നിന്നും പുറം തിരിഞ്ഞു നടക്കുന്നവന്‍. എല്ലാ പ്രണയങ്ങളെയും പുച്ഛിച്ചു കളിയാക്കുന്നവന്‍.  പരുപരുത്തൊരു ശിലാഖണ്ഡം പോലെ ഉറച്ചു പോയവന്‍. 

ആ അവനാണ് നീണ്ട നാളത്തെ ആഗ്രഹങ്ങള്‍ക്കു ശേഷം ഉപരിപഠനത്തിനായി ചെന്നെത്തിയ ലണ്ടനിലെ ഏതോ ഹോട്ടല്‍മുറിയില്‍നിന്ന് ഒരു രാത്രി വിളിച്ചു കരഞ്ഞത്. 'എനിക്കു സൂര്യനെ കാണണം. എനിക്കു വെയിലു കാണണം. വെയിലു കാണാതെയും സൂര്യനെ കാണാതെയും എങ്ങനെയാ ഇത്ര നാള്‍ കഴിയുക. ഞാനങ്ങോട്ട് തിരിച്ചു വരികയാണ്''

സൂര്യനെന്നോ, വെയിലെന്നോ, അത്രയും ചെറിയ കാര്യങ്ങള്‍, അറ്റാച്ച്മെന്റുകള്‍ ഉണ്ടെന്ന് ഒരിക്കലും സമ്മതിച്ചു തരാത്തവനാണ് നഴ്സറി കുട്ടി കരയും പോലെ വിങ്ങിപ്പൊട്ടുന്നത്! 

'നിനക്കെന്താ ഭ്രാന്തായോ? എന്ത് സൂര്യന്‍? എന്ത് വെയില്‍? നീയെന്താക്കെയാ പറയുന്നത്?- അന്തം വിട്ട എന്റെ ചോദ്യത്തിലേക്ക് അവന്‍ വീണ്ടും പറന്നിറങ്ങി, വിഷാദം പുരണ്ട വാക്കുകള്‍  ഉരച്ചുരച്ച്. 

' നീ പറയുന്നത് പോലല്ല. ഇവിടെ എപ്പോഴും മൂടിക്കിടപ്പാണ്. സദാ മഴ. വല്ലപ്പോഴും ഒന്നു സൂര്യനുദിച്ചാലായി. കാത്തു കാത്തിരുന്ന് ഇത്ര ദിവസമായിട്ടും ഇതുവരെ സൂര്യനെ കണ്ടിട്ടില്ല. പുറത്തിറങ്ങിയാല്‍ ഒരു മനുഷ്യനോടു മിണ്ടാന്‍ പറ്റില്ല.  അപോയിന്റ്മെന്റ് എടുക്കണം.  ഒന്നും വേണ്ടായിരുന്നു. ഒന്ന് സൂര്യനെ കണ്ടാല്‍ മതിയായിരുന്നു'- വീണ്ടും അവന്‍ പറഞ്ഞു. 

ആ അവസ്ഥ മനസ്സിലാക്കാനുള്ള ഭൂമിശാസ്ത്ര, വിദേശ ജീവിത പരിജ്ഞാനമില്ലായിരുന്നു. അതിനാല്‍, അവന്റെ കേവല ഉന്‍മാദമായി ഞാനതിനെ വായിച്ചെടുത്ത് ആശ്വസിച്ചു. വിശ്വസിച്ചു. ആ വിശ്വാസങ്ങള്‍ക്കു മീതെ അധികം വൈകാതെ അവന്‍ തിരിച്ചെത്തി. 



വിഷാദത്തിന്റെ ചില മാസങ്ങളുണ്ടായിരുന്നു, പണ്ട്. വൈകാരികമായ ചില ഭൂകമ്പങ്ങളില്‍ കുഴഞ്ഞു മറിഞ്ഞു പോയൊരു കാലത്തിന്റെ ശിഷ്ടം. പേടി സ്വപ്നങ്ങളുടെ ഉറക്കങ്ങളില്‍നിന്ന് ഉണര്‍ന്നെണീക്കുന്നത് വിഷാദം കൊത്തിയ പകലിലേക്കാണ്. ഒന്നിനും തോന്നില്ല. മരവിപ്പും ഇരുട്ടും തണുപ്പും ചേര്‍ന്ന് ബലമായി അടച്ചു കളയും പകലിലേക്കുണര്‍ന്ന  കണ്ണുകളെ. 

ആ ദിവസങ്ങള്‍ അതിജീവിച്ചത് വെറും വെയിലു കൊണ്ടു മാത്രമാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. എങ്ങോട്ടെന്നില്ലാത്ത ചില യാത്രകള്‍. കാലത്തെണീറ്റ്, വീട്ടില്‍ നിന്നിറങ്ങി എങ്ങോട്ടേക്കെങ്കിലും ബസ് കയറും. രാവിലത്തെ വെയിലിന്റെ നേരമായിരിക്കും. ഓരോ ഇലയും സൂര്യപ്രകാശത്തില്‍  വെട്ടിത്തിളങ്ങും. മരങ്ങളില്‍ വെയിലും നിഴലും ചേര്‍ന്ന്  ചേതോഹരമായ ചിത്രങ്ങള്‍ വരഞ്ഞിടും. വിചിത്രമായ ചില പച്ച നിറങ്ങള്‍ കണ്ടെത്തിയത് ആ കാലത്തായിരുന്നു. 

ഓരോ ഇടങ്ങളിലും ഓരോ മരങ്ങളിലും സൂര്യസ്പര്‍ശം പലതാണ്. ചില മരങ്ങളില്‍ ഗാഢമായ പച്ചയുടെ കാന്തി. മറ്റു ചിലതില്‍ ഇളം പച്ചയുടെ പല ഷെയ്ഡുകള്‍. നിഴലും വെളിച്ചവും ഇടകലര്‍ന്ന്, സങ്കല്‍പ്പിക്കാനാവാത്ത പച്ചയില്‍ ചില ഇലകളെ കണ്ടെത്താനാവും. പച്ച മാത്രം ഉപയോഗിച്ചു വരഞ്ഞിട്ട പെയിന്റിങ് പോലെ ആ വെയില്‍മരങ്ങള്‍ വിഷാദത്തിന്റെ വേരുകള്‍ അറുത്തുകളയും. മനസ്സില്‍ അസാധാരണമായ സന്തോഷത്തിന്റെ ഇളം കാറ്റുകള്‍  പതിയെ അടിച്ചു തുടങ്ങും. ഒരൊറ്റ യാത്ര കൊണ്ട് ഒരു ദിവസത്തെ വിഷാദം മുഴുവന്‍ എയ്തിടാനാവും.

ആ മാസങ്ങള്‍ കഴിഞ്ഞു. വെയില്‍ വരഞ്ഞിട്ട ആ മരങ്ങളുടെ ഇലത്തഴപ്പുകളില്‍നിന്ന് ജീവിതം പല വഴികളിലേക്ക് ഇളകിത്തെറിച്ചു. തിരക്കുകളും സ്വയം പാകപ്പെടുത്തിയെടുത്ത പ്രയോഗിക ചിന്തകളുമെല്ലാം ചേര്‍ന്ന് ഭാവനയുടെ ശേഷിക്കുന്ന ഓലപ്പഴുതുകളെല്ലാം സൂര്യപകാശം കടക്കാത്ത വിധം അടച്ചു.  

എന്നിട്ടും, ആത്മാവിലേക്ക് ചില പഴുതുകളിലൂടെ ഊര്‍ന്നിറങ്ങുന്നു ചില വെയില്‍ ചിത്രങ്ങള്‍. വെയിലോര്‍മ്മകള്‍.  കത്തുന്ന റോഡിലെന്നോണം ചില സ്ഥലജല വിഭ്രാന്തികള്‍. 

Friday, May 6, 2011

ഇരുള്‍ മഴയുടെ നഗരത്തില്‍ ഒരു പെണ്‍കുട്ടി

രാത്രി നഗരം. ഇടിമിന്നലുകള്‍ വരച്ചിട്ട ഭീതിയുടെ പാതിരയില്‍
 ഒരു പെണ്‍കുട്ടി.നിസ്സഹായത എഴുതുന്ന സാക്ഷിമൊഴി



ഓര്‍ത്തെടുക്കാനാവുന്നതിലും ഇരുട്ടുണ്ടായിരുന്നു ആ പാതിരക്ക്. കോരിച്ചൊരിയുന്ന വേനല്‍ മഴ. ഒപ്പം ഇടിമിന്നലും കാറ്റും. വൈദ്യുതി നിലച്ചിരിക്കുന്നു. ഇടക്കിടെ വരുന്ന വാഹനങ്ങഴുടെ വെളിച്ചം തട്ടി അവിടവിടെ നിര്‍ത്തിയിട്ട വാഹനങ്ങള്‍ ഭീമാകാരമായ നിഴലുകള്‍ തീര്‍ക്കുന്നു. കൈ  ഉയര്‍ത്തി നില്‍ക്കുന്നൊരു ഭീകര ജന്തുവിനെപ്പോലെ ഇരുള്‍ പുതച്ചു കിടക്കുന്നു, ട്രാഫിക് ഐലന്റ്. 


രണ്ട്


 നഗരത്തിന് ഓരോ നേരത്തും ഓരോ മുഖങ്ങളാണ്. പല ഭാവങ്ങള്‍. ഓന്തിനെപ്പോലെ ഒരു ജന്‍മം. എന്നാല്‍, സൂക്ഷിച്ചു നോക്കാത്തവര്‍ക്ക് നഗരമെന്നും ഒരു പോലെ. ഒരേ വാഹനങ്ങള്‍. ഒരേ കടകള്‍. തെരുവില്‍ ഒരേ ആളൊഴുക്ക്.
രാത്രികളില്‍ മാത്രം കണ്‍ തുറക്കുന്ന  മൂങ്ങയെപ്പോലെയാണ് നഗരം.  എളുപ്പം കണ്ണില്‍ പെടാതെ ഒളിഞ്ഞിരിക്കുന്ന ചില രാത്രി യാഥാര്‍ഥ്യങ്ങള്‍ നഗരത്തിനുണ്ട്. പകലിലെ നിയമങ്ങളല്ല രാത്രിയില്‍.  കൈയൂക്കിന്റെ, ചോരയുടെ, ഭീഷണികളുടെ പേടിപ്പിക്കുന്ന ഒരു മുഖമുണ്ട് അതിന്.എന്നാല്‍, പ്രത്യക്ഷത്തില്‍ തൊട്ടെടുക്കാനാവില്ല അതൊന്നും. ജീവിതത്തിന്റെ അതിസാധാരണമായ  ഒഴുക്കിനിടയില്‍ അത്രയൊന്നും കണ്ണില്‍പ്പെടാതെ വളഞ്ഞുപുളഞ്ഞാണ് കുറ്റകൃത്യങ്ങളുടെയും അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങളുടെയും ആ അഴുക്കുചാല്‍ ഒഴുകുന്നത്. രാവിലെയാവുമ്പോള്‍ ഒരടയാളം പോലും ബാക്കിവെക്കാതെ നഗരം ചിരിച്ചുകുഴഞ്ഞു തന്നെയൊഴുകും.

മൂന്ന്



നഗരമധ്യത്തിലാണ് ആ റസ്റ്റോറന്റ്. രാത്രിമാത്രം ജീവന്‍വെക്കുന്നൊരു ജീവിയാണ് അതെന്ന് വെറുതെ തോന്നാറുണ്ട്. പകലും അത് തുറന്നിടാറുണ്ടെങിലും ആരും അങ്ങോട്ടേക്ക് പോവാറില്ല. ഒരു രുചിയുമില്ലാത്ത  ഭക്ഷണ സാധനങ്ങളായതിനാല്‍ പകല്‍ അവിടെ ഒഴിഞ്ഞു കിടക്കും.
എന്നാല്‍, രാത്രി അതിന് ജീവന്‍ വെക്കും. സമീപത്തെ ഭക്ഷണശാലകളെല്ലാം  പത്തു മണിയോടെ  അടയുന്നതിനാല്‍ ഈ കടയാണ് നഗര രാത്രികളുടെ വിശപ്പു തീര്‍ക്കുക.  മോശം ഭക്ഷണമാണെങ്കിലും അന്നേരം  ആളുകള്‍ ഒഴുകിയെത്തും.  നഗരത്തിന്റെ എല്ലാ ചാലുകളിലും നിന്ന് വിശക്കുന്ന വയറോടെ ആളുകള്‍ അവിടെ ചെന്നുപെടും. കിട്ടുന്നത് കഴിച്ചും സംസാരിച്ചും ചിലര്‍ കടയിലും പരിസരങ്ങളിലുമായി തുടരും.
അവരില്‍ പല തരക്കാരുണ്ട്. കള്ളന്‍മാര്‍. ക്രിമിനലുകള്‍, രാത്രികളില്‍ മാത്രം ജീവന്‍ വെക്കുന്ന ക്വട്ടേഷന്‍കാര്‍, സാദാ യാത്രക്കാര്‍, രാഷ്ട്രീയക്കാര്‍, പിന്നെ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സമീപത്തെ പല ഓഫീസുകളിലുള്ളവര്‍. മദ്യത്തിന്റെയും പുകയുടെയും രൂക്ഷ ഗന്ധം നിറഞ്ഞു നില്‍ക്കുമവിടെ.

നാല്


അങ്ങിനെയൊരു നഗരത്തുരുത്തിലേക്കാണ് ആ പെരുമഴയെത്തിയത്. പാതിരാവായിരുന്നു. തീര്‍ന്നിട്ടും തീരാതെ രാത്രിയിലേക്ക് നീണ്ട  അസൈന്‍മെന്റിന്റെ പങ്കപ്പാടില്‍ പുകഞ്ഞ്  ഇത്തിരി ആശ്വാസത്തിനാണ്  ആ റസ്റ്റോറന്റില്‍ എത്തിയത്. കടുപ്പമുള്ള ചായയുടെ കയ്പുറ്റ രുചിയില്‍ ഇത്തിരി നേരമിരുന്നു. പിന്നെ പുറത്തേക്കു വന്നു.
പെട്ടെന്ന് ഒരിടി വെട്ടി. പിന്നാലെ ഭൂലോകത്തിന്റെ നിറമാകെ മാറ്റിക്കളയുമെന്ന് ഭീഷണിപ്പെടുത്തി ഒരു മിന്നല്‍ കൂടി. മഴ ഇടയ്ക്ക് ഒന്നുലഞ്ഞു. അടുത്ത ഇടിക്കു മുമ്പേ കോരിച്ചൊരിയുന്ന വേഗത അത് തിരിച്ചു പിടിച്ചു. പിന്നെ പെരുമഴ. പെട്ടെന്ന് കറന്റ് പോയി. ഏതൊക്കെയോ കടകളില്‍നിന്ന് ജനറേറ്ററുകളുടെ ഇരമ്പം ഒന്നിച്ചുയര്‍ന്നു.
ഞാന്‍ നില്‍ക്കുന്ന ഇടത്ത് ഇരുട്ടായിരുന്നു. റോഡിലൂടെ കുതിക്കുന്ന വാഹനങ്ങളുടെ വെളിച്ചങ്ങള്‍ ഇടക്കിടെ ഇരുട്ടിനെ വകഞ്ഞു. വീണ്ടും മിന്നല്‍ പിണരുകള്‍. ഏതോ പാട്ട് ഓര്‍മ്മിച്ചെടുത്ത് മൂളുന്നതിനിടെ നനഞ്ഞു കുളിച്ച് രണ്ടു പേര്‍ അങ്ങോട്ട് വരുന്നത് കണ്ടു.
അടുത്തു വരുന്തോറും അവരുടെ ദൃശ്യം വ്യക്തമായി. ഇരു കൈകളിലും പ്ലാസ്റ്റിക് കവറുകളോടെ ഒരാള്‍. അയാള്‍ക്കൊപ്പം തലക്കു മുകളില്‍ സാരിത്തലപ്പിട്ട ഒരു പെണ്‍കുട്ടി. അയാള്‍ക്ക് അത്ര പ്രായമൊന്നും തോന്നിയില്ല. എങ്കിലും ദീര്‍ഘയാത്രയും അകാരണമായ എന്തൊക്കെയോ ഭീതികളും ചേര്‍ന്ന് അയാളുടെ മുഖം വിവശമാക്കിയിരുന്നു. പെണ്‍കുട്ടി തലതാഴ്ത്തിയാണ് നടക്കുന്നത്.
അടുത്തു വന്നപ്പോള്‍ അയാള്‍ എന്തോ ചോദിച്ചു. അപരിചിത ഭാഷ.  മനസ്സിലാവാത്ത അമ്പരപ്പില്‍ ഞാന്‍ റസ്റ്റോറന്റിലേക്ക് കൈ ചൂണ്ടി. ഏതു ഭാഷയും തിരിച്ചറിയാവുന്ന ഒരാളാണ് അവിടെ കൌണ്ടറില്‍. അയാള്‍ക്കു പിടികിട്ടാതിരിക്കില്ല ഇവരുടെ ഗദ്ഗദം തിങ്ങുന്ന മറുഭാഷ. 
അവര്‍ അങ്ങോട്ടേക്ക് നടന്നു. റസ്റ്റോറന്റിന്റെ കൌണ്ടറിനു മുന്നില്‍ നിന്ന് എന്താക്കെയോ സംസാരിക്കുകയാണ് ഇപ്പോഴവര്‍.  ഇപ്പോള്‍ കാര്യം പിടികിട്ടി. മറുനാട്ടുകാരാണവര്‍. ബംഗാളി അതല്ലെങ്കില്‍ ഉത്തരേന്ത്യയിലെ മറ്റേതോ ദേശക്കാര്‍. കേരളത്തില്‍ സുലഭമായി വന്നടിയുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ നിരയിലേക്ക് ഇപ്പോള്‍ ഉത്തരേന്ത്യയില്‍നിന്നുള്ള കുത്തൊഴുക്കാണ്. കുടുംബങ്ങളാണ് ഇപ്പോള്‍ ഭാഗ്യം തേടി ഈ മണ്ണിലേക്ക് വരുന്നത്. അത്തരം ഒരു കുടുംബമാവാം. വല്ലാത്ത ഒരു ദൈന്യത ഉണ്ടായിരുന്നു അവരുടെ ശരീര ചലനങ്ങളില്‍.
കൌണ്ടറിലിരിക്കുന്ന തടിച്ച മനുഷ്യന്‍  അവരെ കടയിലേക്ക് പറഞ്ഞുവിട്ടു. ദീര്‍ഘയാത്ര കഴിഞ്ഞ് ഭക്ഷണം കഴിക്കാനുള്ള പുറപ്പാടിലാവും അവര്‍. 

അഞ്ച്


പുലര്‍ച്ചെ നാല് മണി. അസൈന്‍മെന്റ് ഏതാണ്ട് തീര്‍ന്നു. ആശ്വാസത്തോടെയാണ് വീണ്ടും  ആ കടയിലെത്തിയത്.  കടുപ്പത്തില്‍ ഒരു ചായ. പിന്നെ, വീടണയല്‍.
റസ്റ്റോറന്റില്‍ തിരക്കൊഴിഞ്ഞിരുന്നു.  ചായ കുടിച്ച്  പുറത്തേക്ക് നടന്നു. കൌണ്ടറിലെ മനുഷ്യന്‍ ഇപ്പോള്‍ പുറത്തു നില്‍ക്കുകയാണ്.  എരിയുന്ന സിഗരറ്റുമായി അയാള്‍ അടുത്തേക്കു വന്നു. വെറുതെ   എന്തോ കുശലം ചോദിച്ചു.
നേരത്തെ കടയിലേക്ക് കയറിയ പുരുഷനും സ്ത്രീയും ഏത് നാട്ടുകാരാണെന്ന് ഞാന്‍ ചോദിച്ചു. അവരെന്നോട് എന്തോ ചോദിച്ചെന്നും ഭാഷ മനസ്സിലായില്ലെന്നും കൂട്ടിച്ചേര്‍ത്തു.  .
'ഓ, അതേതോ ബംഗാളികളാണ്. വില കുറഞ്ഞ വല്ല ലോഡ്ജും കിട്ടുമോയെന്നു ചോദിച്ചു. ബസ്സ്റ്റാന്റിനടുത്തുണ്ടാവും എന്നു ഞാന്‍ പറഞ്ഞു. ഈ ഇരുട്ടിലും മഴയത്തും ആ പെങ്കൊച്ചിനെയും കൊണ്ട് അയാളവിടെ എത്തിയാലായി' -നിസ്സംഗതയുടെ മുനകളുള്ള ഭാഷയില്‍ അലക്ഷ്യമെന്നോണം അയാള്‍ പറഞ്ഞു. 
'ഉം'^ -ഞാന്‍ വെറുതെ മൂളി.  എന്നാല്‍,പേടിപ്പെടുത്തുന്നൊരു ചിന്തയില്‍ പെട്ടെന്നത് നിന്നു.  അയാള്‍ പറഞ്ഞ അവസാന വാചകങ്ങള്‍. ദൈവമേ ആ പെണ്‍കുട്ടി...
വില കുറഞ്ഞ ലോഡ്ജുകള്‍ ബസ് സ്റ്റോന്‍ിനടുത്താണ്. അങ്ങോട്ടേക്കുള്ള വഴി ഏറെ അപകടകരം.  പിടിച്ചുപറിക്കാരുടെയും കുടിച്ചു വെളിവു കെട്ട ചെറുപ്പക്കാരുടെയും  വിഹാര രംഗമാണവിടെ. അസമയങ്ങളില്‍ ആ വഴിക്കു പോവുന്ന യാത്രക്കാരില്‍ പലരും ആക്രമിക്കപ്പെടാറുണ്ട്. സ്ത്രീകളാണെങ്കില്‍ പറയുകയും വേണ്ട. പൊലീസ് വാഹനങ്ങള്‍ അങ്ങോട്ടു പോവാറേയില്ല.
ഇനി എങ്ങിനെയെങ്കിലും ആ വഴി കടന്ന് ബസ്സ്റ്റാന്റിനരികെ എത്തിയാലും ലോഡ്ജു മുറികള്‍ സുരക്ഷിതമാവണമെന്നില്ല. വില കുറഞ്ഞ ആ ലോഡ്ജുകള്‍ ചെറുകിട ക്രിമിനല്‍ സംഘങ്ങളുടെ കേന്ദ്രങ്ങള്‍ കൂടിയാണ്. ഭാഷയറിയാത്ത, നിര്‍ധനരായ ആ രണ്ട് മനുഷ്യര്‍ അവിടെയെത്തിയാല്‍ സ്വീകരണമെന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
'അല്ല, അവര്‍ അവിടെയെത്തിക്കാണുമോ. ആ പെണ്‍കുട്ടി രക്ഷപ്പെടുമോ?' -ഭീതി കലര്‍ന്നൊരു സ്വരത്തില്‍ ഞാന്‍ ചോദിച്ചു.
'ആര്?' -പരുക്കന്‍ സ്വരത്തില്‍ അയാള്‍ ചോദിച്ചു.
 ' ആ ബംഗാളികള്‍'-ഞാന്‍ പറഞ്ഞു.
' ഓ, അവരോ. ചെലപ്പോ ലോഡ്ജിലുണ്ടാവും. അല്ലെങ്കില്‍...നമ്മുടെ പിള്ളേരുടെ കാര്യമല്ലേ, ചിലപ്പോ പണി കിട്ടിക്കാണും'- മൂര്‍ച്ചയേറിയൊരു  സ്വരത്തില്‍ മറുപടി പറഞ്ഞ്  അയാള്‍ അകത്തേക്ക് കയറിപ്പോയി.

ആറ്


മഴ തകര്‍ക്കുകയാണ്. ഇടക്കിടെ മിന്നല്‍. ഇപ്പോള്‍ അത്യാവശ്യം നല്ല കാറ്റുണ്ട്. തൊട്ടടുത്ത ഏതോ കടത്തിണ്ണയില്‍നിന്ന് കുഴഞ്ഞു മറിഞ്ഞ ചില ശബ്ദങ്ങള്‍ അവ്യക്തമായി കേള്‍ക്കാം.
ഇപ്പോള്‍ വണ്ടിയിലാണ് വീട്ടിലേക്കുള്ള വഴിയില്‍. മിന്നല്‍പ്പിണറുകള്‍ക്കിടയിലൂടെ  ഇടുങ്ങിയ വഴികള്‍ തെളിഞ്ഞു കണ്ടു. ഈ വഴിയായിരിക്കണം അവര്‍ നടന്നിട്ടുണ്ടാവുക.  ഒരു പക്ഷേ, ലോഡ്ജ് മുറിയില്‍ എത്തിയിട്ടുണ്ടാവുക. അല്ലാത്ത പക്ഷം...ഇരുതല മൂര്‍ച്ചയുള്ള ഒരു വാള്‍ പോലെ അപൂര്‍ണമായ ആ വാചകം എന്നെ ഭയപ്പെടുത്തി. 
അവര്‍ക്ക് ഈ രാത്രി തങ്ങാന്‍ ഒരിടം സംഘടിപ്പിച്ചാല്‍ മതിയായിരുന്നു. അടുത്തു മാത്രം ചെന്നുപെട്ട ഈ നഗരത്തില്‍ എവിടെ സംഘടിപ്പിക്കും അത്തരത്തില്‍ ഒരിടം. പെട്ടെന്ന് ഒരാശയം മനസ്സില്‍ വന്നു. ഓഫീസ്. എന്തു കൊണ്ട് അവിടെ പറ്റില്ല. ഏതു നേരവും അവിടെ സെക്യൂരിറ്റിയുണ്ട്. കാലത്തു വരെ സെക്യൂരിറ്റി റൂമില്‍ അവരെ താമസിപ്പിക്കാമായിരുന്നു. രാവിലെയാവുമ്പോള്‍, ദംഷ്ട്രകള്‍ കൊഴിഞ്ഞ നഗരത്തിന്റെ നെഞ്ചിലേക്ക് അവര്‍ക്ക് സമാധാനമായി നടന്നുപോവാം.
എന്നാല്‍, ഇക്കാര്യം അവരെ എങ്ങിനെ അറിയിക്കുമായിരുന്നു എന്നോര്‍ത്തു. മുറി ഹിന്ദി കൊണ്ട് ബോധ്യപ്പെടുത്താനാവില്ല  ഇക്കാര്യം. അവരുടെ  നാട്ടു ബംഗാളി എനിക്കും മനസ്സിലാവില്ല. ഒരു പക്ഷേ, അപരിചിതനായ ഒരാളുടെ സഹായാഭ്യര്‍ഥന കേള്‍ക്കാന്‍ പോലും അവ തയ്യാറായെന്നും വരില്ല.
വീണ്ടും മിന്നല്‍. റോഡ് ഏറെ വിജനം. ഏതോ പഴയ പാട്ട് വീണ്ടും ചുണ്ടില്‍ വന്നു തങ്ങി. പെട്ടെന്ന് തന്നെ ചുണ്ടില്‍നിന്ന് അത് അപ്രത്യക്ഷമായി.  ആ പെണ്‍കുട്ടി..മെലിഞ്ഞു നീണ്ട ആ മനുഷ്യന്‍. അവരുടെ വിചാരം മനസ്സില്‍നിന്നു പോവുന്നേയില്ല.  എന്തു ചെയ്യാന്‍. അതും ഇത്ര വൈകി. സാരമില്ല, ഭയപ്പെട്ടതുപോലെയൊന്നും സംഭവിക്കില്ല. അത്ര മോശമാവില്ല കാലം എന്ന് സ്വയം സമാധാനിപ്പിച്ചു.
ഒഴിഞ്ഞ റോഡിന്റെ ഓരത്തുനിന്നും ഒരു പറ്റം പട്ടികള്‍ എന്തോ കടിച്ചു വലിച്ച് പൊടുന്നനെ റോഡിലേക്കു വന്നു കയറി.  ഹോണടിച്ചിട്ടും പിന്‍മാറാതെ അവ മിന്നലില്‍ തിളങ്ങുന്ന കണ്ണുകളോടെ വാഹനത്തിലേക്കു  നോക്കി. 
പെട്ടെന്ന് വല്ലാത്ത മുഴക്കത്തോടെ ഒരു കാറ്റു വന്നു. ഇടി വെട്ടി. മഴ കനത്തു. 

Saturday, March 12, 2011

ഒറ്റക്കാവുന്ന നേരങ്ങളില്‍ ചില മഴ നൃത്തങ്ങള്‍

ഒറ്റക്കാവുന്ന നേരങ്ങളില്‍ ഉന്‍മാദികളാവാറുണ്ടോ.
ഒറ്റ മഴയില്‍ പൂക്കാറുണ്ടോ

ജോലിയുടെ ഭാഗമായ യാത്രക്കിടെ അവിചാരിതമായി വന്നുപെട്ട ഒഴിവുദിവസമായിരുന്നു അത്. ഇടുക്കിയിലാണ്. എന്തു ചെയ്യണമെന്ന് ഒരു പിടിയുമില്ലാത്ത പകല്‍. റോഡില്‍ ചുമ്മാ അമ്പരന്നു നില്‍ക്കവേ മുന്നില്‍ മൂന്നാര്‍ ബസ് വന്നു നിന്നു. അതൊരു നല്ല ആശയമാണല്ലോ എന്നോര്‍ത്തു. പിന്നെ കാര്യങ്ങള്‍ക്ക് വേഗത കൂടി. വേഗം മുറിയില്‍ ചെല്ലുന്നു. ബാഗ് എടുക്കുന്നു. റൂം വെക്കേറ്റ് ചെയ്യുന്നു.
അടുത്ത വണ്ടിക്ക് മൂന്നാറിലേക്ക്. തണുപ്പുള്ള ഒരു മൂന്നു മണിക്ക് നഗരത്തില്‍.  ഹോട്ടലില്‍ മുറിയെടുത്ത് ബാഗ് വെച്ച് വേഗം പുറത്തിറങ്ങി. ചെന്നിട്ട് എന്തോ അത്യാവശ്യകാര്യം ഉള്ളതു പോലെ.   മുമ്പും പല വട്ടം വന്നിട്ടുണ്ട്  തണുപ്പിന്റെ  ഈ നഗരത്തില്‍. പഠനകാലം മുതല്‍ ജോലിക്കാലം വരെ. പലരുടെയും കൂടെ. എന്നാല്‍, ഇപ്പോള്‍ തനിച്ചാണ്. ചുമ്മാ ഒരു തോന്നലിന്റെ പുറത്ത്, ഒരുദ്ദേശ്യവും ഇല്ലാതെ. അതിന്റെ അനായാസത നടപ്പിലുണ്ട്. തൂവല്‍പോലെ ഒരു കനമില്ലായ്മ.
വഴിവക്കത്തെ കടയില്‍ കേട്ട പാട്ടിനൊപ്പിച്ച് ഉള്ളിലെ ശേഖരത്തില്‍നിന്ന് ഓര്‍മ്മയിലെ ഏതോ പാട്ട് തപ്പിയെടുത്തു. കിഷോര്‍ കുമാറും ട്രിപ്പിള്‍ ഡ്രമ്മുകളും മല്‍സരിക്കുന്ന പഴയ ഉശിരന്‍ പാട്ട്.  നല്ല സുഖമുള്ള കുളിരാണ്. മനസ്സിന്റെ കെട്ടുപാടുകള്‍ തൂത്തുകളഞ്ഞ് കൈവീശി നടക്കാന്‍ തുടങ്ങിയപ്പോള്‍ ഹരം കൂടി.
തട്ടുകടയില്‍നിന്ന് നല്ല ചൂടുള്ള ചായ. വീണ്ടും നടത്തം. ഒറ്റക്കും ഇണകളായും ഏറെ പേര്‍ പാതയിലൂടെ ചിരിച്ചും സംസാരിച്ചും നടക്കുന്നു. മുകളിലേക്കുള്ള കയറ്റത്തിലെ വലിയ മരത്തിനടുത്തെത്തിയപ്പോഴതാ മഴ.
ഒറ്റ പെയ്യലില്‍ ആകെ കുളിര്‍ന്നു.  ആളുകള്‍ മരച്ചോട്ടിലേക്കു നീങ്ങി. ചിലര്‍ കൈയിലെ കുടകള്‍ തുറന്നു. എനിക്കു കുടയില്ല. അതിനാല്‍ മരച്ചോട്ടിലേക്ക് കയറി. നൂലു പോലെ മഴ. ഒരേ താളം. നിസ്സംഗ ഭാവം. അറിയാതെ കാലുകള്‍ മഴയിലേക്ക് എടുത്തു വെച്ചു. എന്തിനെന്ന് എനിക്കുപോലും മനസ്സിലാവാത്ത നേരം മഴയിലേക്ക് ഇറങ്ങി നടന്നു. തണുപ്പും മഴയും ചേര്‍ന്ന് ശരീരം വീതം വെച്ചെടുക്കുന്നു.
പനി പിടിക്കുമെന്ന പേടിയാല്‍ ചെറിയ മഴ പോലും ഒഴിവാക്കുന്നൊരാളാണ്. ഇത്തരം കാര്യങ്ങളില്‍ സദാ ശ്രദ്ധിക്കുന്നൊരാള്‍. എന്നാലിപ്പോള്‍ കാര്യം വ്യത്യസ്തം. കൊച്ചു കുട്ടിയുടെ ഉല്‍സാഹം പോലെന്തോ ചലനങ്ങളില്‍. ഉള്ളില്‍നിന്ന് മുളക്കുന്ന സന്തോഷം മനസ്സാകെ.
 മഴ തുളച്ചു കയറുന്തോറും ഹരം കൂടി. മരച്ചോടുകളില്‍ അഭയം തേടിയ ആളുകളെ നോക്കി ചിരിച്ച് കൊച്ചു കുട്ടിയെപ്പോലെ മഴയില്‍ കുളിച്ച് പാതയിലൂടെ നടന്നു. ലോകത്തോടു മുഴുവനും സ്നേഹം തോന്നി. ആളുകളോടൊക്കെ സ്നേഹം.
വരയാടുകളെ കാണാറുള്ള പാറക്കെട്ടുകള്‍ക്കരികിലാണ് ഇപ്പോള്‍. ചുറ്റും മഴയുടെ ജുഗല്‍ബന്ദി. അറിയാതെ ശരീരം ഇളകുന്നു. ചെറിയ ചുവടുകള്‍ പോലെന്തോ. ദൈവമേ, ഞാന്‍ നൃത്തം വെക്കുകയാണോ. വെളുത്ത ആകാശത്തിനുനേര്‍ക്ക് ഉശിരോടെ കൈകള്‍ വീശി. കുളിരുമ്പോഴും ഉള്ളില്‍ സുഖമുള്ള ചൂട് പോലെ.
അന്നേരം മഞ്ഞിന്റെ തിരശãീലക്കപ്പുറം ഒരനക്കം കണ്ടു. നാലഞ്ച് വിദേശികള്‍. അവരും മഴയത്ത് ഉല്ലസിക്കുകയാണ്. കുട്ടികളെപ്പോലെ അപരിചിതമായ ഏതോ വായ്ത്താരിയില്‍. എന്നെ കണ്ടപ്പോള്‍, അവര്‍ കൈകളുയര്‍ത്തി. സൌഹൃദത്തിന്റെ കൈത്താങ്ങ്. ഏതോ പാട്ടിനൊപ്പം അവരുടെ ശരീരങ്ങള്‍ ചുവടു വെക്കുന്നു. ഒപ്പം കൂടി. കൈ കൊട്ടി, കൈകള്‍ വീശി, ചാടി മറിഞ്ഞ്, ചിരിച്ചു കുഴഞ്ഞ്, കൂവി, ആര്‍ത്ത്, വിചിത്രമായ ചുവടുകള്‍ വെച്ച് എന്റെ കളിയാട്ടം. അവരിലൊരാള്‍ എന്റെ കൈ പിടിച്ച് എന്തോ വിളിച്ചു പറഞ്ഞു. ഞാനുമെന്തൊക്കെയോ പറഞ്ഞു. വേഗം വേഗം മുകളിലേക്ക് നടന്നും ചെറുതായി ഓടിയും വിറച്ചും  ഏറെ നേരം.
ഇപ്പോള്‍ മഴ തോര്‍ന്നിരിക്കുന്നു. മഞ്ഞിന്റെ വെളുത്ത പാട ഇപ്പോഴും. ആഹ്ലാദത്തോടെ കെട്ടിപ്പിടിച്ചും ഉറക്കെ പൊട്ടിച്ചിരിച്ചും അവര്‍ യാത്ര പറഞ്ഞു നീങ്ങി. ചെളിയില്‍ കുഴഞ്ഞ ഷൂവില്‍ നനഞ്ഞ് കുതിര്‍ന്ന വിരലുകളെ ഇളക്കിയിളക്കി താഴേക്കു നടന്നു. മുടിയിഴകള്‍ നനഞ്ഞു കുതിര്‍ന്ന് ഒട്ടിപ്പിടിച്ചിരിക്കുന്നു. താഴേക്കു നടക്കുമ്പോഴും ഉള്ളിലെ ഉന്‍മാദം ചിത്രശലഭത്തെപ്പോലെ പൊങ്ങിയും പറന്നുമിരുന്നു. ഉറക്കെ പാട്ടു മൂളി, നൃത്തത്തോടു സാമ്യമുള്ള വിധം ശരീരം ഇളക്കി  നടന്നു.
ഉടുപ്പിനുള്ളിലുള്ളത് മറ്റേതോ ആളാണെന്ന് തോന്നി. ഇത് ഞാനല്ല. ഇതിലും ഉന്‍മാദം വരേണ്ട നേരത്തും ഇളകാതെ നിന്നതാണ്. പാട്ടും നൃത്തവുമെല്ലാം ഉള്ളിലെ അടക്കി വെച്ച ഏതോക്കെയോ ചോദനകളായിരുന്നുവെന്നും ആ നിമിഷത്തിലെ ഞാന്‍ ഉന്‍മാദം ഓടുന്ന പ്രൊജക്റ്ററിനു മുന്നില്‍ കുടുങ്ങിയ തിരശãീലയായിരുന്നുവെന്നും ഇപ്പോള്‍ തോന്നുന്നു.
മുറിയില്‍ എത്തിയിട്ടും ഹരം കുറഞ്ഞില്ല. ടി.വിയിലെ ഏതൊക്കെയോ പാട്ടുകള്‍ക്കു മുന്നില്‍ ചുവടു വെച്ചു. തണുത്തു വിറച്ചിട്ടും പച്ച വെള്ളത്തില്‍ കുളിച്ചു. നൃത്ത ചുവടുകളോടെ ഉറക്കെ പാട്ടു പാടി . തീരാത്ത ഉന്‍മാദത്തിന്റെ വീത്തുകള്‍ ഉള്ളില്‍ വീണ്ടും വീണ്ടും പൊട്ടിമുളക്കുന്നുവെന്ന് തോന്നി. തെരുവിലേക്ക് വീണ്ടും ഇറങ്ങി നടന്നു.  രാത്രി തുടങ്ങും വരെ അവിടവിടെ അലഞ്ഞു. അന്ന് രാത്രി, കിടന്ന പാടെ ഉറങ്ങി. 

രണ്ട്
സത്യത്തില്‍ അന്നെന്താണ് സംഭവിച്ചത്. ഒറ്റക്കായതിന്റെ ഉന്‍മാദമോ അത്. അതോ, പ്രകൃതിയും സാഹചര്യങ്ങളും ഒത്തു വന്നപ്പോള്‍ സ്വാഭാവികമായി സംഭവിച്ചതോ. ആദ്യത്തേതാണ് കാരണമെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. കാരണം, ഒറ്റക്കായപ്പോള്‍ പലപ്പോഴും  ഇത്തരം കിറുക്കുകള്‍ തോന്നാറുണ്ട്. ഒറ്റക്കിറങ്ങി നടക്കാന്‍. പാട്ടുകള്‍ക്കൊത്ത് ചുവടു വെക്കാന്‍. അര്‍ഥമില്ലാത്ത എന്തൊക്കെയോ ചുമ്മാ പറഞ്ഞു നടക്കാന്‍, അസംബന്ധങ്ങള്‍ കൊണ്ട് പാട്ടു കെട്ടാന്‍. എന്നാല്‍, അന്നൊക്കെ പക്വത കടിഞ്ഞാണിട്ടു.
കോളജ് കാലത്ത് ഒരു വര്‍ഷം ഒറ്റക്കൊരു വാടക വീട്ടിലായിരുന്നു. വീടിനു മുന്നിലൊരു പാലയുണ്ട്. അതില്‍ യക്ഷി ഗന്ധര്‍വന്‍മാരുണ്ടെന്നും ചില നേരങ്ങളില്‍ കേള്‍ക്കുന്ന അസ്വാഭാവിക ശബ്ദങ്ങളും അപരിചിത ഗന്ധങ്ങളും  അരൂപികളുടെ ലോകത്തു നിന്നും വരുന്നതാണെന്നുമൊക്കെ സങ്കല്‍പ്പിച്ചു കിടന്നിരുന്നു, അന്ന്.  നിലാവുള്ള  രാവുകളില്‍ പുറത്തിട്ട കസേരയിലിരുന്ന് അവയുടെ സാന്നിധ്യം പിടിച്ചെടുക്കാനാവുമോ എന്ന് ശ്രമിച്ചു തളര്‍ന്നിട്ടുണ്ട്. അങ്ങിനെയങ്ങിനെയായ അനുഭവങ്ങളുടെ തുടര്‍ച്ച തന്നെയാവാം മൂന്നാറിലെ മഴ നൃത്തം എന്ന് സങ്കല്‍പ്പിക്കുമ്പോള്‍ നല്ല രസമുണ്ട്.
മറ്റുള്ളവര്‍ക്കും ഇങ്ങിനെയൊക്കെ തോന്നാറുണ്ടോ എന്നറിയില്ല. ചില കൂട്ടുകാരൊക്കെ വിചിത്രമായ ഇത്തരം അനുഭവങ്ങള്‍ രസകരമായി പറയാറുണ്ട്. ലാറ്റിനമേരിക്കന്‍ സിനിമകളിലും ഫിക്ഷനുകളിലുമെല്ലാം ഇത്തരം വിചാരങ്ങള്‍ എപ്പോഴൊക്കെയോ അനുഭവിച്ചിട്ടുണ്ട്.
എന്തു കൊണ്ടാവും  ഒറ്റക്കാവുമ്പോള്‍ ഇങ്ങിനെയൊക്കെ ആവുന്നത്. കണ്ടീഷന്‍ ചെയ്യപ്പെട്ട ചുറ്റുപാടുകളില്‍നിന്നുള്ള അബോധമായ കുതറലുകളാവാം അതെന്നാണ് ഒരു വിചാരം. ഇസ്തിരിയിട്ട ശീലങ്ങളും പക്വതയും സംസ്കാരവും ചേര്‍ന്ന് കൃത്യമായ മാതൃകകളില്‍ വാര്‍ത്തെടുത്ത ജീവിതങ്ങള്‍ ചിലപ്പോഴൊക്കെ അതിന്റെ വേരുകളിലേക്ക് തിരിച്ചു പോവാന്‍ ശ്രമിക്കുന്നതാവാം  ഇതൊക്കെ എന്നും തോന്നുന്നു.
ആളുകളോട് കരുതി ഇടപെട്ടും കരുതി സംസാരിച്ചും ഓരോ അപരിചിതനെയും ഭയന്നും കാത്തു സൂക്ഷിക്കുന്ന നമ്മുടെയൊക്കെ ജീവിതത്തിന്റെ ഇടവഴികളില്‍ പലയിടത്തും നമുക്ക് പോലും അറിയാത്ത എന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നു.   ഒരു പക്ഷേ,  വളര്‍ച്ച എന്നും പക്വതയെന്നും സംസ്കാരമെന്നും പറഞ്ഞ് നാം കണ്ടീഷന്‍ ചെയ്ത് ഒതുക്കുന്നത് നമ്മുടെ സത്യസന്ധമായ വികാരങ്ങളാവാം. ഒരു പക്ഷേ, അതാവാം യഥാര്‍ഥത്തിലുള്ള നമ്മള്‍. വൃത്തിയായി ഉടുപ്പുകളാല്‍ പൊതിഞ്ഞ നമുക്കും മറ്റുള്ളവര്‍ക്കും പരിചിതമായ  ഈ ആള്‍ മറ്റാരോ ആവാം.
കാര്യ കാരണങ്ങളുടെ പ്രേതബാധയേല്‍ക്കാത്തൊരു കുട്ടിക്കാലം ഇപ്പോഴും തുളുമ്പുന്നുണ്ടാവും നമുക്കുള്ളില്‍.  സ്കൂളും അധ്യാപകരും ചൂരല്‍ വടി പിടിച്ച സമൂഹവുമെല്ലാം ചേര്‍ന്ന് മാറ്റിയെഴുതിയ നമ്മുടെ സ്വാഭാവിക ചോദനകള്‍ അവക്ക് പുറത്തുവരാന്‍ ഇടയുള്ള ചില നേരങ്ങളില്‍ സ്വയം പ്രകാശിപ്പിക്കുന്നതാവാം. ഒരു പക്ഷേ, അതുകൊണ്ടാവാം നമ്മളെല്ലാം ബാത്റൂം സിംഗര്‍മാരാവുന്നത്. ഒറ്റക്കുള്ള അലഞ്ഞു തിരിയലുകള്‍ സ്വപ്നം കാണുന്നത്. സമൂഹം നിര്‍ണയിച്ച സദാചാര വടിവുകളില്‍നിന്നും സ്വപ്നം കൊണ്ടും ഭാവന കൊണ്ടും പുറത്തു കടക്കുന്നത്. കവിതയിലൂടെയും ഫിക്ഷനിലൂടെയും സ്വന്തം ഭാഷയില്‍നിന്ന് കുതറി മാറാന്‍ ശ്രമിക്കുന്നത്.
നോക്കൂ, നിങ്ങള്‍ക്കും ഉണ്ടാവാറില്ലേ ഏകാന്തമായ അത്തരം ഉന്‍മാദ നേരങ്ങള്‍. മനസ്സിനെ അതിന്റെ പാട്ടിനു വിടുന്ന കിറുക്കന്‍ നേരങ്ങള്‍. ഫെമിനിസ്റ്റ് സുഹൃത്തുക്കള്‍ സംഗീതം നല്‍കി ആഘോഷമാക്കാറുള്ള, ആശാലതയുടെ ആ കവിതയിലെ പോലെ, 'എല്ലാ ഉടുപ്പും അഴിച്ചിട്ട് മഴയിലേക്കിറങ്ങി നടക്കാനും, കടലിലേക്കിറങ്ങി നടക്കാനും  അകമേ കൊതിക്കാത്ത ആരാണ് അല്ലെങ്കില്‍ നമുക്കിടയില്‍ ഉള്ളത്.

LinkWithin

Related Posts Plugin for WordPress, Blogger...