Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Wednesday, February 9, 2011

ഇരുട്ടില്‍ ഒരു മധുരചുംബനം

 പ്രീഡിഗ്രിക്കാലത്താണ് അക്കഥ കേട്ടത്. മലയാളം ക്ലാസില്‍.
എന്തോ പറയുമ്പോള്‍, അക്കഥ പരാമര്‍ശിക്കുകയായിരുന്നു മാഷ്. സദാ കുടിച്ചു കണ്ടിരുന്ന അദ്ദേഹം ക്ലാസെടുക്കുമ്പോള്‍ മാത്രമാണ് കുഴയാതെ കണ്ടിട്ടുള്ളത്.  അന്നും കുടിച്ചിട്ടുണ്ടായിരുന്നു എങ്കിലും പതിവുപോലെ ലോകസാഹിത്യത്തിന്റെ പലകരകള്‍ ഇടക്കിടെ ആ നാവില്‍ നൃത്തം ചെയ്തു.

അതിനിടയിലാണ് ആ കഥ. ആന്റണ്‍ ചെഖോവിന്റെ കഥയാണെന്നാണ് അദ്ദേഹം പറഞ്ഞതെന്നാണ് ഓര്‍മ്മ.  ആ കഥ നേരിട്ട് വായിക്കാന്‍ ചെഖോവിന്റെ ചില  പുസ്തകങ്ങള്‍ പരതിയെങ്കിലും അത് കാണാന്‍ കഴിഞ്ഞിട്ടില്ല. ഒരു പക്ഷേ, നിങ്ങളിലാരെങ്കിലും വായിച്ചിട്ടുണ്ടാവാം അത് അതേപടി.

ശോ, വീണ്ടും കൈ വിട്ടു. ഇനി എന്തായാലും, കഥപറയാം. കഥ നടക്കുന്നത് റഷ്യയില്‍. കഥയിലുള്ളത് ഒരു സര്‍ക്കാര്‍ ഗുമസ്തന്‍. പറയാന്‍ ഏറെയുള്ള ഒരു കഥാപാത്രം. ഒറ്റത്തടി ജീവിതം. വിവാഹം ചെയ്തിട്ടില്ല. ഇതുവരെ പ്രേമിച്ചിട്ടില്ല. ഒരൊറ്റ പെണ്‍സുഹൃത്തും ഇക്കാലത്തിനിടെ ഉണ്ടായിട്ടില്ല. ഒറ്റ മുറി വാടക വീട്ടില്‍ താമസം. തൊട്ടടുത്ത കടയില്‍നിന്ന് ഭക്ഷണം. ആഴ്ചയില്‍ രണ്ട് തവണ വരുന്ന വേലക്കാരന്‍ വീട് വൃത്തിയാക്കും. കൂട്ടുകാരേയില്ല,  സഹപ്രവര്‍ത്തകരോടു പോലും ആവശ്യത്തിലേറെ മിണ്ടാട്ടമില്ല. അച്ഛനമ്മമാര്‍ മരിച്ചപോയി. തറവാട്ടു വീട് വിദൂരമായ ഏതോ ഗ്രാമത്തിലാണ്. ചുരുക്കത്തില്‍, ആരുമില്ലാത്ത ഒരാള്‍. എങ്ങോട്ടും പോവാനില്ലാത്ത ഒരാള്‍.

രണ്ട് ലോകങ്ങളിലാണ് അയാളുടെ വാസം. ഓഫീസും വീടും. ഓഫീസില്‍ നിന്ന്  ഇന്നേ വരെ ലീവ് എടുത്തിട്ടില്ല.  കാലത്ത് വന്ന ഉടന്‍ സ്വന്തം മേശക്കു മുന്നില്‍ കുനിഞ്ഞിരുന്ന് ഫയലുകള്‍ നോക്കും. ചെറിയ അക്ഷരങ്ങളും അക്കങ്ങളും മാത്രം വന്നുചേരുന്ന ആ കണ്ണുകളില്‍ സദാ ഒരുതരം മഞ്ഞ് മൂടിക്കിടക്കുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയാറുണ്ട്. മറ്റൊരു ആക്റ്റിവിറ്റിയുമില്ലാത്തതിനാല്‍ മഞ്ഞുപോലെ തണുപ്പനാണ് അയാള്‍. സംഗീതമില്ല. പാര്‍ട്ടികളില്ല. പുസ്തകങ്ങളില്ല. ഒരു പഴയ റേഡിയോ കൂടെക്കാണും. അതില്‍നിന്ന്  വാര്‍ത്തകള്‍ മാത്രം പുറത്തുവരും.

വിരമിക്കാന്‍ കുറച്ചു വര്‍ഷങ്ങള്‍ മാത്രം ബാക്കിയുള്ള കാലത്താണ് ആ സംഭവം നടന്നത്. ഒരു പാര്‍ട്ടിക്ക് ക്ഷണം. തൊട്ടപ്പുറത്തെ മേശയിലുള്ള ആളുടെ വിവാഹ വാര്‍ഷിക പാര്‍ട്ടിയാണ്. വരില്ലെന്ന് ആദ്യം തന്നെ കട്ടായം പറഞ്ഞെങ്കിലും ഇതങ്ങിനെ വിടാന്‍ പറ്റില്ലെന്ന ന്യായത്തില്‍ സഹപ്രവര്‍ത്തകര്‍ അയാളെ നിര്‍ബന്ധിച്ചു പാര്‍ട്ടിക്കു കൊണ്ടുപോയി.

അങ്ങിനെ പാര്‍ട്ടി.  സന്ധ്യ കഴിഞ്ഞ നേരം. നിറദീപങ്ങള്‍. പൊട്ടിച്ചിരികള്‍. മദ്യഗന്ധം. വസ്ത്രങ്ങള്‍ ഉലയുന്ന ശബ്ദങ്ങള്‍. കുഞ്ഞുങ്ങളുടെ ചിരികള്‍.  അയാള്‍ അന്തം വിട്ട് അങ്ങിനെയിരുന്നു. തൊട്ടരികെ കളിചിരികളുടെ ബഹളം മൂര്‍ധന്യത്തിലെത്തിയിട്ടും അറിയാത്ത പോലെ.

പൊടുന്നനെ അത് സംഭവിച്ചു. ഹാളില്‍ കറന്റ് പോയി. കൂരിരുട്ട്. ഒരു മൂലയില്‍നിന്ന് സംഗീതം തുടര്‍ന്നു. നെടുനേരം ഇരുന്ന കസേരയില്‍നിന്ന് ഒന്ന് എഴുന്നേറ്റു നിന്നു അയാള്‍. അപ്പോഴതാ, അയാളുടെ പില്‍ക്കാല ജീവിതമാകെ വിഭ്രമത്തിന്റെ മഴയിലേക്കു തള്ളിയിട്ട് ആ സമ്മാനം!
അയാളുടെ ജീവിതത്തിലെ ആദ്യ ചുംബനം!
ദേഹമാകെ പുണര്‍ന്ന്, ചുണ്ടിലേക്ക് വസന്തത്തിന്റെ ഒരൊറ്റ തുള്ളി!
കാതില്‍ തൂവല്‍പോലെ മൃദ;ലമായ ഒരു ശബ്ദം ' മൈ സ്വീറ്റ് ഡ്രീം'.
ഇത്രനാളും ജീവിച്ച ജീവിതത്തിന്റെ സര്‍വ മടുപ്പും ഒറ്റയടിക്ക് ഇല്ലാതാവുന്നത് അയാളറിഞ്ഞു. ആ അറിവ് അയാളുടെ കണ്ണ് ഇറുകെയടച്ചു.

പൊടുന്നനെ കറന്റ്  വന്നു. ഇപ്പോള്‍ കസേരക്കരികെ കണ്ണടച്ചു നില്‍ക്കുന്ന അയാള്‍. തൊട്ടടുത്ത് ആള്‍ക്കൂട്ടവും ബഹളവും പഴയ പടി. അയാള്‍ അമ്പരപ്പോടെ ചുറ്റം നോക്കി. ആരും അയാളെ ശ്രദ്ധിക്കുന്നില്ല. പരിചയമുള്ളതും ഇല്ലാത്തതുമായ കുറേ സ്ത്രീകള്‍ അപ്പുറമിപ്പുറം കണ്ടു. അവരോരുത്തരെയും അയാള്‍ സൂക്ഷിച്ചു നോക്കി. അവരിലുണ്ടാവും അവള്‍. എന്നാല്‍, അവരാരുടെ മുഖത്തും ഒരസാധാരണത്വവും ഉണ്ടായിരുന്നില്ല. എല്ലാം പതിവുപോലെ.

എന്നാല്‍, അയാളുടെ ജീവിതം അതോടെ അപ്പടി മാറി. എങ്ങിനെയാണ് അന്ന് മുറിയില്‍ എത്തിയതെന്ന് അയാള്‍ക്ക് ഓര്‍മ്മയില്ല. അന്തം വിട്ടപോലെ ഏറെ നേരം കിടന്നെങ്കിലും ഉറക്കം അടുത്തുവന്നില്ല. രാവിലെയായപ്പോള്‍, അയാള്‍ കണ്ണാടിയില്‍ തന്നെത്തന്നെ കണ്ടു. താടിമുടി വളര്‍ന്നുനിന്ന സ്വന്തം മുഖം അയാള്‍ക്ക് ഒട്ടും ഇഷ്ടമായില്ല. ഷേവ് ചെയ്ത് സ്വയം ഒരുങ്ങി അയാള്‍ അങ്ങിനെ നിന്നു.

അന്ന് ഓഫീസില്‍ പോയില്ല. ജീവിതത്തിലെ ആദ്യ അവധി. അയാള്‍ക്ക് വീട്ടിലിരിക്കാന്‍ തോന്നിയില്ല. വെറുതെ പുറത്തിറങ്ങി നടന്നു. തെരുവ് സാധാരണ പോലെ ആള്‍ക്കടല്‍. ഒഴുക്കിലെ സകല സ്ത്രീരൂപങ്ങളെയും അയാള്‍ കാരുണ്യപൂര്‍വം നോക്കി.  അന്നാദ്യമായി അയാള്‍ ഒരു ക്ലബില്‍ കയറി. അവിടെ പാട്ടും മദ്യവും. രണ്ടിലും തല കുത്തിവീണ് അയാള്‍ ഉടലിളക്കി ആദ്യമായി നൃത്തം ചെയ്തു. അസാധാരണമായ ആ സ്റ്റെപ്പുകള്‍ കണ്ട് ചിരിച്ച് കുഴഞ്ഞ് ആരൊക്കെയോ അയാള്‍ക്കൊപ്പം നൃത്തമാടി. രാത്രി ഏറെ വൈകി വേച്ചുവേച്ച് വീട്ടിലേക്ക് തിരിച്ചു. എന്നാല്‍, അന്ന് പാതവക്കിലായിരുന്നു സുഷുപ്തി.  അന്നയാള്‍ നന്നായി ഉറങ്ങി. സ്വപ്നത്തില്‍ അതി സുന്ദരികളായ അനേകം സ്ത്രീകള്‍ അയാള്‍ക്കൊപ്പം നൃത്തം വെച്ചു. ലോലമായ അനേകം ഉമ്മകളാല്‍ പൂമ്പാറ്റയെപ്പോലെ പറന്നു.

പിറ്റേന്ന് രാവിലെ അയാള്‍ വീട്ടില്‍ചെന്നു. കുളിച്ച് വൃത്തിയുള്ള വേഷം ധരിച്ച് അയാള്‍ വീണ്ടും തെരുവിലേക്ക് നടന്നു. അന്ന് പക്ഷേ, തെരുവില്‍ ഉറങ്ങിയില്ല. വീട്ടില്‍ സ്വപ്നക്കിടക്കയില്‍ അയാള്‍ പല ലോകങ്ങള്‍ ചുറ്റി.    ദിവസങ്ങള്‍ ഇങ്ങനെ തന്നെ തുടര്‍ന്നപ്പോള്‍, അയാള്‍ മടുത്ത് ഓഫീസില്‍ പോയിത്തുടങ്ങി. ആകെ മാറിയ ഒരാളായി അയാളെ കണ്ടപ്പോള്‍, എല്ലാവരും അന്തം വിട്ടു. പിന്നെ ഒരു ശീലമെന്ന നിലയില്‍, മാറിയ അയാളെ അവര്‍ സ്വീകരിച്ചു.

ഇപ്പോള്‍ അയാള്‍ മറ്റൊരാള്‍.  ആഴമേറിയ ഒരു പ്രണയത്തിനായി കൊതിച്ച് അയാള്‍ നൃത്തശാലകള്‍ ചുറ്റിയടിക്കുന്നു. തെരുവുകള്‍ നടന്നു തീര്‍ക്കുന്നു. ഇടക്കെപ്പോഴോ പ്രണയത്തിന്റെ ചില ഇടത്താവളങ്ങള്‍. വീണ്ടും അലച്ചില്‍. അങ്ങിനെയങ്ങിനെ പാട്ടും നൃത്തവും പ്രണയവുമായി  അയാളൊരു വെള്ളില്‍പ്പറവ.

 ഓര്‍മ്മയില്‍ ഇങ്ങനെ ആ കഥ. ഒരു പക്ഷേ, ആ കഥ ഇങ്ങിനെയാവില്ല. നീണ്ട വര്‍ഷങ്ങളുടെ ഓര്‍മ്മ അന്ന് കേട്ട കഥ മാറ്റിയെഴുതിയിട്ടുണ്ടാവാം. എന്തായാലും ഇപ്പോഴും ഓര്‍മ്മയില്‍ ഈ കഥയുണ്ട് എന്നത് ഏറെ സന്തോഷം തരുന്നു. 

ഇക്കഥ ഇന്നോര്‍മ്മ വന്നത്  യാദൃശ്ചികമല്ല. ആരോടും വലിയ കൂട്ടില്ലാതെ സദാ അന്തര്‍മുഖിയായി കാണാറുള്ള സഹപ്രവര്‍ത്തകയുടെ മാറ്റത്തെക്കുറിച്ച് അടുത്തിരിക്കുന്നവര്‍ തമാശ പറഞ്ഞു തുടങ്ങിയപ്പോഴാണ് ഇക്കഥ ഓര്‍ത്തത്.  അധികമാരോടും അടുപ്പമില്ലാത്ത അവര്‍ ഓഫീസില്‍ എല്ലാവര്‍ക്കും ചേച്ചിയാണ്. സദാ ഗൌരവം കലര്‍ന്ന മുഖം. ജോലിക്കിടെ ആളുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ചേച്ചിക്കു കലി. ഉച്ചഭക്ഷണ വേളകളിലെ ഗോസിപ്പും തമാശകളും നിറഞ്ഞ അന്തരീക്ഷത്തില്‍നിന്ന് സദാ മാറി നടക്കും അവര്‍.

വിവാഹബന്ധം വിഛേദിച്ച പോലെയുള്ള ഒരാളാണ് അവരെന്ന് മാത്രം എല്ലാവര്‍ക്കും അറിയാം. ഹോസ്റ്റലില്‍ കഴിയുന്ന അവര്‍ ആഴ്ചകള്‍ ഇടവിട്ട് നാട്ടിലേക്ക് പോവാറുണ്ടെന്നും അറിയാം. എന്നാല്‍, ദിവസങ്ങളായി അവര്‍  പൂത്തുലഞ്ഞ ഒരു മരം.
സദാ ചിരി തമാശകള്‍. ഇടക്കിടെ മൊബൈല്‍ ഫോണുമായി പുറത്തേക്കു പോവും. തുടുത്ത മുഖത്തോടെ മടങ്ങിവന്ന് സീറ്റില്‍ ഇരിക്കും. ഞങ്ങള്‍ കളിയാക്കുമ്പോള്‍  അവര്‍ അതാസ്വദിക്കുന്നു.  ചിലരൊക്കെ നെഗറ്റീവായി ഇക്കാര്യം എടുക്കുന്നുണ്ട്. സദാചാര പ്രശ്നവും മറ്റും പറഞ്ഞ്. അവരുടെ ജീവിതത്തെക്കുറിച്ച ആശങ്കകള്‍ അവര്‍ പങ്കുവെക്കുന്നു.
എന്നാല്‍, എനിക്ക്  അങ്ങിനെ തോന്നുന്നേയില്ല. അവരുടെ സന്തോഷവും പ്രസരിപ്പും നിലനില്‍ക്കുമെങ്കില്‍ ജീവിതം ഇങ്ങിനെ പതഞ്ഞു പൊന്തുന്നതല്ലേ നല്ലത്. ശരി തെറ്റോ സദാചാരമോ അവര്‍ക്ക് ഇത്രനാളും സന്തോഷം നല്‍കിയിട്ടേയില്ല. പിന്നെ ഇപ്പോള്‍ മത്രം അതാലോചിക്കുന്നതിലും കാര്യമില്ല. എല്ലാത്തിനും അപ്പുറം ഇത് അവരുടെ ജീവിതമാണ്. അവരുടെ മാത്രം. അതിനാല്‍, അവരുടെ സന്തോഷം തീരരുതേ എന്ന് മാത്രം നമുക്ക് ആഗ്രഹിക്കാം. നിങ്ങള്‍ക്ക് എന്തു തോന്നുന്നു.

LinkWithin

Related Posts Plugin for WordPress, Blogger...