Showing posts with label മരണം. Show all posts
Showing posts with label മരണം. Show all posts

Wednesday, October 26, 2011

ജീവിതസായാഹ്നത്തില്‍ അവരുടെ പൂര്‍ണ വിരാമങ്ങള്‍

എന്തു കൊണ്ടാവും അവര്‍ ആത്മഹത്യ തെരഞ്ഞെടുത്തിട്ടുണ്ടാവുക. എന്തായിരിക്കും അതിനുള്ള കാരണങ്ങള്‍.  കഠിനമായ ആ വിധിയെക്കുറിച്ച്. 


അമ്മുവേടത്തി മരിച്ചു. രണ്ടാഴ്ച മുമ്പ്. വെറും മരണമല്ല ആത്മഹത്യ. 
പ്രായം കുറച്ചുണ്ടായിരുന്നു, അവര്‍ക്ക്. അത്ര കുറച്ചൊന്നുമല്ല, ഏതാണ്ട് 75.  ആത്മഹത്യക്ക് ഒട്ടും അനുയോജ്യമല്ലാത്ത പ്രായം. എന്നിട്ടും അവര്‍ ആത്മഹത്യ ചെയ്തു.  എന്തു കൊണ്ടാവും അതെന്ന് ആരും പറഞ്ഞു തരുന്നില്ല.
പതിവില്ലാത്ത ഒന്നും അന്ന് സംഭവിച്ചിരുന്നില്ലെന്ന് അയല്‍വാസികള്‍ ഓര്‍ക്കുന്നു. 
വൈകുന്നേരം പതിവു പോലെ അടുത്തുള്ള വീടുകളില്‍ ചെന്നു. വെറുതെ സംസാരിക്കാനെന്ന മട്ടില്‍. എല്ലാവരെയും കാണാനായിരുന്നു അതെന്ന് പിന്നീട് ആളുകള്‍ തീര്‍ത്തു പറഞ്ഞു. പക്ഷേ, സംസാരത്തിലോ പെരുമാറ്റത്തിലോ പന്തി കേടുണ്ടായിരുന്നില്ല. അയല്‍ വീടുകളില്‍നിന്ന് മടങ്ങിയപ്പോള്‍ സമയം സന്ധ്യ. വീട്ടിലെല്ലാവരും ടി.വിക്കു മുന്നിലാണ്. മുറ്റത്തെ തുളസിത്തറയില്‍ വിളക്കു വെച്ചു. വരാന്തയിലാരിടത്ത് നിലവിളക്കു കൊളുത്തി. നാമം ജപിച്ചു. ഇത്തിരി കഴിഞ്ഞപ്പോള്‍ വിളക്കെടുത്തു വെച്ചു. ഒട്ടും അസാധാരണമല്ലാത്ത വിധം. 
അത്രയും എല്ലാവര്‍ക്കുമറിയാം.  
പിന്നെ എന്താവാം നടന്നിട്ടുണ്ടാവുക എന്ന് എല്ലാവരും ഊഹിക്കുകയാണ്. 
'വിളക്കു വെച്ചു കഴിഞ്ഞ് അമ്മ വിറകു പുരയിലേക്ക് പോവുന്നത് കണ്ടു. അവിടെയായിരുന്നു...' -തണുത്ത സ്വരത്തില്‍ അവരുടെ മൂത്ത മകന്റെ ഭാര്യ പറയുന്നു. 
'പഴയ സാരിയായിരുന്നു. പിരിച്ചു കെട്ടിയായിരുന്നു...'-ഇളയ മകള്‍ കൂട്ടിച്ചേര്‍ക്കുന്നു. 
തീര്‍ന്നു. ആ മരണത്തിന്റെ കഥ. 
വിവരമറിഞ്ഞ് നാട്ടില്‍ ചെന്നതായിരുന്നു ഞാന്‍. വീടിന്റെ ഒരു മൂലക്ക് ഇത്തിരി മണ്ണ് പൊങ്ങിക്കിടക്കുന്നത് കണ്ടു. ഇളകിയ മണ്ണിന്റെ അടയാളങ്ങള്‍ അതിനടുത്തെല്ലാം. അപ്പോള്‍, അവിടെയാണ്... 
പിന്തിരിഞ്ഞ് നടന്ന് അവരുടെ പഴയ വീട്ടിലേക്ക് ചെന്നു കയറുമ്പോള്‍ കണ്ടു, ഒറ്റക്കു നില്‍ക്കുന്ന വിറകുപുര. 
അധിക നേരം അവിടെ നില്‍ക്കാന്‍ തോന്നിയില്ല. പെട്ടെന്ന് തന്നെ ഇറങ്ങി. തൊട്ടു താഴെയായിരുന്നു എന്റെ വീട്. 




അമ്മുവേടത്തി എന്റെ അയല്‍ക്കാരിയാണ്. ഞങ്ങള്‍ വീടു വാങ്ങി ചെന്ന കാലം മുതല്‍ എല്ലാ സഹായവുമായി കൂടെ ഉണ്ടായിരുന്നു. അമ്മയുടെ ഓരോ കാര്യത്തിനും ആശ്രയമായി. തമാശയും ചിരിയുമായി ഒരു സാധുജന്‍മം. 
കര്‍ഷക കുടുംബമായിരുന്നു. ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍, മക്കള്‍ മുതിര്‍ന്നു. അവരും കൃഷി തന്നെയാണ്. വീടും സ്ഥലവും മൂത്ത മകനാണ്. അയാളും കൃഷിക്കാരന്‍. കാര്യമായി വലിയ വരുമാനമൊന്നുമില്ലെങ്കിലും ഉള്ള ഭൂമിയില്‍ അയാള്‍ അധ്വാനിച്ചു കൊണ്ടേയിരുന്നു.  
മറ്റുള്ളതെല്ലാം പെണ്‍മക്കളാണ്. അവരൊക്കെ വെവ്വേറെ ഇടങ്ങളില്‍. സ്വന്തം ജീവിതത്തിന്റെ പ്രാരബ്ധങ്ങളില്‍ മുങ്ങിയും പൊങ്ങിയും കഴിയുന്നതിനിടക്ക് ഇടക്കൊക്കെ അവര്‍ അമ്മയെ കാണാനെത്താറുണ്ട്. 
അമ്മുവേടത്തിക്ക് അങ്ങനെ പരിഭവമൊന്നും ഉള്ളതായി തോന്നിയിട്ടില്ല. ആ വീട്ടിലങ്ങനെ വഴക്കൊന്നും ഉണ്ടാവാറുമില്ല. കുറേ കാലമായി പല നഗരങ്ങളില്‍ മാറിമാറി താമസിക്കുന്നതിനാല്‍ പുതിയ കാര്യങ്ങളൊന്നും എനിക്കറിയുകയുമില്ല. 
എങ്കിലും എന്തോ ഒന്ന് അലട്ടുന്നുണ്ട്. ആ പ്രായത്തില്‍ അവര്‍ എന്തിനു ആത്മഹത്യ ചെയ്യണമെന്ന ചോദ്യം. എന്തു പ്രശ്നമുണ്ടായാലും അതൊക്കെ കൈകാര്യം ചെയ്യാന്‍ അറിയുന്ന ആളാണ്. ജീവിതത്തിലിപ്പോള്‍ അത്ര ഭാരിച്ച ഉത്തരവാദിത്തമൊന്നുമില്ല. ഒറ്റപ്പെട്ടു എന്നൊന്നും പറയാനും കഴിയില്ല. അയലത്തെ മനുഷ്യരുമായൊക്കെ നല്ല ബന്ധം പുലര്‍ത്തുന്നതിനാല്‍  ഒറ്റപ്പെട്ടു നില്‍ക്കാനുള്ള സാധ്യതയും കുറവാണ്. എന്നിട്ടും എന്തിനാവും?


മക്കള്‍ക്കൊക്കെ ഭാരമായി എന്ന് തോന്നുന്നുണ്ടാവും. ആരുമറിയാത്ത വല്ല അസുഖവും വന്നിട്ടുണ്ടാവണം. പുറത്തു കാണാത്ത വല്ലതും ആ വീടിനകത്ത് പുകയുന്നുണ്ടാവണം. പ്രത്യേകിച്ച്, ഭൂവിപണിയുടെ ഈ കാലത്ത് അവരുടെ സ്വത്തിനൊക്കെ വില വളരെ കൂടുതലായതിനാല്‍. അങ്ങനെയൊക്കെയാണ് എനിക്കിപ്പോള്‍ തോന്നുന്നത്.

എന്തായാലും അമ്മുവേടത്തി ഇപ്പോഴില്ല എന്നത് വാസ്തവമാണ്. 


പ്രായമുള്ളവരുടെ ആത്മഹത്യ വല്ലാത്തൊരു ചോദ്യ ചിഹ്നമാണ്. ജീവിതത്തിന്റെ ദുരിത കാണ്ഡം മുഴുവന്‍ പൊരുതി നില്‍ക്കുന്നവര്‍ സായം സന്ധ്യയില്‍ സ്വയം വിരാമ ചിഹ്നമാവാന്‍ തീരുമാനിക്കുന്ന അവസ്ഥ. എങ്ങനെയാവും അവര്‍ അതിലേക്ക് എത്തിപ്പെട്ടിട്ടുണ്ടാവുക. ഏതേതു ആലോചനകളിലായിരിക്കും കിളി തൂവല്‍ പൊഴിക്കുന്നത്ര ലാഘവത്തോടെ അവര്‍ ജീവന്‍ വെടിഞ്ഞിട്ടുണ്ടാവുക. മനസ്സിലാവുന്നില്ല. 
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങളുടെ വീടിനടുത്ത് ഇതേ  പോലൊരമ്മ ആത്മഹത്യ ചെയ്തിരുന്നു. മക്കളും മരുമക്കളുമൊക്കെയായി കഴിയുന്നൊരു കാലത്ത്. വീട്ടില്‍ ആരുമില്ലാത്തൊരു നാള്‍ തീ കൊളുത്തിയായിരുന്നു ആ വിടവാങ്ങല്‍. അന്നും വല്ലാത്ത ഒരാഘാതം എന്നെ ഇളക്കി മറിച്ചിരുന്നു. ജീവിതത്തെക്കുറിച്ചാലോചിച്ച് ഞാനെത്തിയ നിഗമനങ്ങള്‍ മുഴുവന്‍ തട്ടിത്തെറിപ്പിക്കുന്നത്ര ശക്തിയില്‍ ആ ചോദ്യങ്ങള്‍ ഇളക്കി മറിച്ചു. 

പിന്നീടായിരുന്നു പ്രിയപ്പെട്ട സുഹൃത്തിന്റെ അച്ഛന്റെ മരണം. സ്നേഹം കാറ്റു പോലെ സദാ വീശിക്കൊണ്ടിരിക്കുന്ന ഒരു വീടായിരുന്നു അത്. ചെവി അല്‍പ്പം കേള്‍ക്കില്ല എന്നതൊഴിച്ചാല്‍, സന്തോഷവാനായിരുന്നു ആ അച്ഛനും. തെങ്ങു കയറ്റ തൊഴിലാളിയായിരുന്നു അദ്ദേഹം. മക്കളൊക്കെ നല്ല നിലയില്‍ എത്തിയപ്പോള്‍ ജോലി നിര്‍ത്തി വെറുതെ വീട്ടില്‍  ഇരിപ്പായി. അങ്ങനെ എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷമായിരുന്നു ആ ആത്മഹത്യ. തൊട്ടാല്‍ അറ്റുപോവുന്നത്ര മൂര്‍ച്ചയുള്ള ഒരു മടവാളായിരുന്നു ആയുധം. മുറിഞ്ഞ കഴുത്തുമായി കിടക്കുന്ന ആ അച്ഛന്റെ ദൃശ്യം പിന്നീടെത്രയോ രാത്രികളില്‍ എന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്. 
അന്നും ഉത്തരം കിട്ടിയില്ല. അത്ര ദാരുണമായ ഒരന്ത്യം ഒരിക്കലും അര്‍ഹിച്ചിരുന്നില്ല ആ അച്ഛന്‍. 




പറഞ്ഞു വന്നത് നമ്മുടെ വീടുകളിലെ മുതിര്‍ന്നവരുടെ അവസ്ഥകളാണ്. നമ്മേക്കാള്‍ അരക്ഷിതമാണെന്ന് തോന്നുന്നു അവരുടെ ദിനങ്ങള്‍. പുതിയ ജീവിതാവസ്ഥകളോ ശാരീരിക അവസ്ഥകളോ അവര്‍ക്ക് എളുപ്പം വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്നുണ്ടാവില്ല. ഒരു പാടു കാലം കൊണ്ട് പഠിച്ച ജീവിത സത്യങ്ങള്‍ മുഴുവന്‍ തെറ്റാണെന്ന് തെളിയിച്ച് ഒറ്റയടിക്ക് തിരിഞ്ഞു നടക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് ഈ ലോകം തങ്ങള്‍ക്ക് പറ്റിയതല്ലെന്ന തീര്‍പ്പ് തന്നെയാവണം. കുടുംബത്തിലെയും വ്യക്തി ജീവിതത്തിലെയുമെല്ലാം ചെറിയ തിരയിളക്കങ്ങള്‍ പോലും അതിജീവിക്കാനാവാതെയാവണം അവര്‍ യാത്ര പറഞ്ഞു പോവുന്നത്. എന്തായാലും അത് ക്രൂരമാണ്. ജീവിതത്തിന്റെ നട്ടുച്ചകളെ ഉജ്വലമായി നേരിട്ട ആ മനുഷ്യരുടെ അവസാന നാളുകള്‍ ഇങ്ങനെ സ്വയംഹത്യ കൊണ്ട് അടയാളപ്പെടുത്തേണ്ടതല്ല.  


ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്ന ഒരു കഥ കൂടി പറയാനുണ്ട്. 
മറ്റൊരു സുഹൃത്തിന്റെ അച്ഛനാണ് അതിലെ കഥാപാത്രം. 
ആളൊരു അധ്യാപകനാണ്. വെള്ള ഷര്‍ട്ടും മുണ്ടുമിട്ട് റോഡരിക് ചേര്‍ന്നു നടന്നു പോവുന്ന ഒരു സാധു മനുഷ്യന്‍. 
റിട്ടയര്‍ ചെയ്യുന്നതു വരെ അദ്ദേഹം തമാശക്കു പോലും മദ്യപിച്ചിട്ടേയില്ല. എന്നാല്‍, റിട്ടയര്‍ ചെയ്ത് ആദ്യ ആഴ്ച അങ്ങേര് ആദ്യ കുപ്പി പൊട്ടിച്ചു. പിന്നെ എന്നും. 
പ്രശ്നങ്ങളൊന്നുമുണ്ടാക്കില്ല. എന്നും വൈകുന്നേരം ടൌണിലേക്കുള്ള എളുപ്പ വഴിയിലൂടെ, റോഡരിക് ചേര്‍ന്ന് നടന്ന് സ്ഥലത്തെ മദ്യവില്‍പ്പന ശാലയിലെത്തും. വിലകുറഞ്ഞൊരു മദ്യം ചെറിയ കുപ്പി വാങ്ങി അതേ പോലെ സൌമ്യമായി റോഡരിക് ചേര്‍ന്ന് വീട്ടിലേക്ക് നടക്കും. വീട്ടിലെത്തിയാല്‍ സന്ധ്യാദീപത്തിനു ശേഷം വരാന്തയിലെ മേശപ്പുറത്ത് സ്വയം കഴുകി വൃത്തിയാക്കിയ ഗ്ലാസുമായി ഒറ്റക്കിരിക്കും. മക്കളൊക്കെ വിദേശത്തായതിനാല്‍ ഭാര്യ മാത്രമാണ് വീട്ടിലുള്ളത്. ഇടക്ക് അവരും അടുത്തു ചെന്നിരിക്കും. ശാന്തമായി മദ്യപിച്ച് ഇത്തിരി സംസാരത്തിനു ശേഷം ആ മനുഷ്യന്‍ ഉറങ്ങാന്‍ ചെല്ലും. പിറ്റേന്ന് വൈകിട്ടാവുന്നത് വരെ മദ്യത്തെക്കുറിച്ച് അദ്ദേഹം ആലോചിക്കാനേ ഇടയില്ലെന്ന്   ഇക്കാര്യം പറഞ്ഞ് പൊട്ടിച്ചിരിച്ച് അദ്ദേഹത്തിന്റെ മകന്‍, എന്റെ ചങ്ങാതി, കൂട്ടിച്ചേര്‍ക്കുന്നു. 

ഒരു പക്ഷേ, ആ ജീവിതത്തിന്റെ ഷോക്ക് അബ്സോര്‍ബറായിരിക്കണം വൈകിട്ടത്തെ ആ ഇത്തിരി നടത്തവും വൈകിയെത്തിയ ആ ശീലവും.  തീരെ നിസ്സംഗമായി, എനിക്കിപ്പോള്‍ അങ്ങനെ തന്നെയാണ് തോന്നുന്നത്.  

Saturday, April 9, 2011

മറക്കാനാവാത്ത അനുഭവത്തെക്കുറിച്ച് കുഞ്ഞുമോളുടെ ഉപന്യാസം


മുത്തശ്ശിയുടെ മരണം. കൊച്ചുമോളുടെ
മനസ്സില്‍ അതിന്റെ പ്രതിഫലനം. 


കഴിഞ്ഞ മാസമാണ്. അപ്രതീക്ഷിതമായി എനിക്കൊരു കത്ത്. എത്രയോ കാലത്തിനു ശേഷമാണ് ഒരു കത്ത് കിട്ടുന്നതെന്ന അമ്പരപ്പോടെ കവര്‍ തുറന്നപ്പോള്‍ അനിയത്തിയുടെ അക്ഷരങ്ങള്‍. അമ്പരപ്പ് തോന്നി, ഒരു പക്ഷേ അവളെനിക്കാദ്യം അയക്കുന്ന കത്തായിരിക്കും ഇത്. ആളുകള്‍ കത്തെഴുതുന്ന കാലങ്ങളിലൊക്കെ അവള്‍ ഒന്നിച്ചു തന്നെയുണ്ടായിരുന്നല്ലോ. അതിനാല്‍ ഇത് അവളെനിക്ക് അയക്കുന്ന ആദ്യ കത്ത്.
ചെറിയൊരു കുറിപ്പായിരുന്നു അവളുടേത്. ഒപ്പം പലതായി മടക്കിയ ഒരു വെള്ളത്താളും. അതവളുടെ മകള്‍ സ്കൂളില്‍ എഴുതിയ ഉപന്യാസമാണെന്നും ഞാന്‍ നിര്‍ബന്ധമായും കാണണമെന്നു തോന്നിയതിനാല്‍ അതയക്കുന്നുവെന്നുമാണ് കത്തില്‍. മരിച്ചു പോയ ഞങ്ങളുടെ അമ്മയെക്കുറിച്ചുള്ള കുഞ്ഞുമോളുടെ ഓര്‍മ്മയാണ് ആ ഉപന്യാസം.
ശ്രദ്ധയോടെ ആ വെള്ളക്കടലാസ് തുറന്നു. കുനുകുനാ കുറേ വാക്കുകള്‍. ഒരു അഞ്ചാം ക്ലാസുകാരിക്ക് ചേര്‍ന്ന വിധം ഉരുളന്‍ അക്ഷരങ്ങള്‍. കുറിപ്പിനു മുകളില്‍ വലിയ അക്ഷരത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം.
പണ്ട് ഞാനും എഴുതിയിട്ടുണ്ട് ഇതേ വിഷയത്തില്‍ ഉപന്യാസം. അയല്‍ വീട്ടിലെ കോഴികള്‍ ഓടിച്ചിട്ട് കൊത്തിയതിന്റെ പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു അതെന്നാണ് ഓര്‍മ്മ. ഇപ്പോള്‍ കുഞ്ഞുമകളും എഴുതിയിരിക്കുന്നു അതേ വിഷയം. ഒരു പക്ഷേ, നിങ്ങളും എഴുതിക്കാണണം. എല്ലാ കാലത്തെയും കുഞ്ഞുങ്ങള്‍ക്ക് ഉള്ളു തുറന്നെഴുതാനുള്ള വിഷയമായിരിക്കും ഇത്.
അവളെഴുതിയത് അവളുടെ തീരാത്തൊരു സങ്കടത്തെക്കുറിച്ചാണ്. അവള്‍ക്കേറ്റവും പ്രിയപ്പെട്ട അമ്മമ്മയുടെ മരണവുമായി ബന്ധപ്പെട്ടൊരു സങ്കടം. അവള്‍ക്ക് അമ്മമ്മ ആരായിരുന്നുവെന്നാണ് ആദ്യ വരികളില്‍. ലോകത്ത് ഏറ്റവും ഇഷ്ടപ്പെട്ട ആള്‍. എപ്പോള്‍ ചെന്നാലും അവളുടെ കൂടെ കളിക്കാന്‍ നില്‍ക്കുന്ന ആള്‍. അവള്‍ക്കെന്ത് സമ്മാനം കിട്ടിയാലും സന്തോഷത്തോടെ എന്തെങ്കിലും മധുര പലഹാരം ഉണ്ടാക്കിക്കൊടുക്കുന്ന ആള്‍.
അവസാനമായി കാണാന്‍ അവള്‍ ഓടിപ്പാഞ്ഞ് വന്നപ്പോഴേക്കും ആളുകള്‍ വെള്ള വസ്ത്രത്തില്‍ പൊതിഞ്ഞ് അമ്മമ്മയെ കൊണ്ടുപോവാന്‍ നോക്കുകയായിരുന്നുവെന്ന് അവള്‍ എഴുതുന്നു. വൈകാനുള്ള കാരണവും അവള്‍ എഴുതുന്നുണ്ട്. അവള്‍ക്കന്ന് ചിക്കന്‍ പോക്സായിരുന്നു. ആയിടക്ക് അവളുടെ അമ്മ പ്രസവിച്ച കുഞ്ഞനിയന് അസുഖം പകരാതിരിക്കാന്‍ അവളൊരു ബന്ധു വീട്ടിലായിരുന്നു. അവിടെയുള്ളവര്‍ അവളെ തറവാട്ടില്‍ കൊണ്ടു വന്നത് ഏറെ വൈകിയായിരുന്നു. അസുഖം വന്നില്ലായിരുന്നെങ്കില്‍ മറ്റുള്ളവരെപ്പോലെ അവള്‍ക്കും അമ്മമ്മയുടെ അടുത്തിരിക്കാമായിരുന്നു. കളിക്കാന്‍ കൂട്ടുകാരുണ്ടായിട്ടും കളിക്കാതെ ആ ബന്ധു വീട്ടില്‍ അമ്മമ്മയെ ഓര്‍ത്ത് പല തവണ കരഞ്ഞുപോയെന്നും  അവള്‍ എഴുതി വെക്കുന്നു.
ഇത്ര കൃത്യമായല്ല അവളുടെ വാക്കുകള്‍. എന്നാല്‍, ഇതിലുമേറെ ആഴമുള്ള വേദനകള്‍ ഘനീഭവിച്ചു നില്‍ക്കുന്നുണ്ട് അവളുടെ ഓരോ വാക്കിനിടയിലുമെന്ന്, ചെറുപ്പം മുതല്‍ അവളെ കൊണ്ട് നടന്നിരുന്ന എനിക്ക് പറയാനാവും. ചെറിയ ചെറിയ വാക്കുകള്‍ കൊണ്ട് അവള്‍ വരഞ്ഞിട്ട  ദിനക്കുറിപ്പുകളുടെ മുറിവേല്‍പ്പിക്കുന്ന മൂര്‍ച്ച അവളെയും അവള്‍ പറയുന്ന അമ്മമ്മയെയും ഏറെ സ്നേഹിക്കുന്ന ഒരാളെന്ന നിലയില്‍ എന്റെ നെഞ്ചില്‍ തന്നെയാണ് തറക്കുന്നത്.

രണ്ട്

സത്യത്തില്‍ അമ്മ മരിച്ച നേരത്ത് അവള്‍ വീട്ടില്‍ ഇല്ലായിരുന്നു എന്ന കാര്യം എനിക്കോര്‍മ്മ ഇല്ല. അവള്‍ക്ക് അന്ന് ചിക്കന്‍ പോക്സ് വന്നതോ  ഉറ്റ ബന്ധു അവളെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാറ്റിയതോ ഒന്നും തീപ്പിടിച്ച ആ ദിവസത്തിന്റെ ഓര്‍മ്മകളില്‍ ശേഷിച്ചിട്ടില്ല.  അപ്രതീക്ഷിതമായെത്തിയ രോഗത്തിന്റെ മൂര്‍ധന്യത്തില്‍ തളര്‍ന്ന അമ്മയുമായി ആശുപത്രിയിലായിരുന്നു ആ ദിവസങ്ങളില്‍ ഞാന്‍. ഒന്നും സംഭവിക്കില്ലെന്ന് ഉറച്ച നിമിഷത്തിലായിരുന്നു കാര്യങ്ങള്‍ തകിടം മറിഞ്ഞത്. മരണം ഒരു സാധ്യത എന്ന നിലയില്‍നിന്ന് യാഥാര്‍ഥ്യമായി മാറിയതോടെ ഒപ്പമുള്ള കൂടപ്പിറപ്പുകള്‍ ആകെ തളര്‍ന്നു. ആശുപത്രിയിലെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനോ മരണ സര്‍ടിഫിക്കറ്റിലേക്കുള്ള വിവരങ്ങള്‍ എഴുതി നല്‍കാനോ നാട്ടില്‍നിന്നുള്ള ഫോണ്‍ കാളുകള്‍ എടുക്കാനോ മറ്റാരും ഇല്ലാത്ത സ്ഥിതി. അതിന്റെ തിരക്കുകളില്‍ ഓടി നടന്നതിനാലാവാം അമ്മ മരിച്ചെന്ന കാര്യം സത്യത്തില്‍ ബോധ്യപ്പെട്ടില്ല. യന്ത്രത്തെപ്പോലെ  അനേകം കാര്യങ്ങള്‍ ഒന്നിച്ചു ചെയ്ത് വിദൂര നഗരത്തിലെ ആശുപത്രിയില്‍നിന്ന് ആംബുലന്‍സില്‍ മടങ്ങുമ്പോഴാണ് അമ്മ ഇനിയില്ലെന്ന സത്യം കത്തിമുനപോലെ ഉള്ളകം മുറിച്ചത്. യാത്രയുടെ ഏതോ നേരം പെട്ടെന്ന് അക്കാര്യം ബോധ്യപ്പെട്ടു. അന്നേരം എല്ലാ വിലക്കുകളും അറിവില്ലായ്മകളും ഭേദിച്ച് ഉച്ചത്തില്‍ ഒരു വന്യ മൃഗത്തെപ്പോലെ അലറിക്കരഞ്ഞുപോയി. പിന്നെ അനേകം കിലോ മീറ്ററുകള്‍. അവസാനം, വീട്.
പിറ്റേന്ന് ഉച്ചക്കായിരുന്നു ചടങ്ങുകള്‍. കൂടപ്പിറപ്പുകളുടെ നിലക്കാത്ത സങ്കടങ്ങള്‍ക്കിടയില്‍ വിങ്ങിപ്പൊട്ടാതിരിക്കാന്‍ ബദ്ധപ്പെടുന്ന നേരങ്ങളില്‍ കുഞ്ഞു മോളുടെ കാര്യം ഓര്‍ത്തിട്ടേയില്ല. അവള്‍ എവിടെയെന്നോ എന്തെടുക്കുകയാണെന്നോ ഒന്നും. അമ്മഇനിയില്ല എന്ന അറിവ്  വലിയൊരു കല്ലു പോലെ നെഞ്ചില്‍ കിടക്കുമ്പോള്‍ മറ്റാരും അവളുടെ കാര്യം ഓര്‍ത്തിട്ടേയുണ്ടാവില്ല.
എന്നാല്‍, അവള്‍ക്ക് അങ്ങിനെയാവില്ലല്ലോ. മരിച്ചത് അവളുടെ സ്വന്തം ലോകമാണ്. അവളുടെ ഏറ്റവും പ്രിയപ്പെട്ട ഒരാള്‍. അതവള്‍ക്ക് മറക്കാനാവില്ലല്ലോ, ഒരിക്കലും. സ്വന്തം അസുഖവും അത് കൊണ്ടു മാത്രം നഷ്ടമായ ആ ദിവസവും അവളെ കുത്തിനോവിക്കുന്നുണ്ടാവും, ശരിക്കും. അതായിരിക്കാം, ക്ലാസില്‍ സ്വാഭാവികമായി അധ്യാപകര്‍ എഴുതിച്ച വെറുമൊരു കുറിപ്പ്  സങ്കടഭാരത്താല്‍ ഇത്രമാത്രം നനഞ്ഞുപോവുന്നത്.

മൂന്ന്



ആ കുറിപ്പ് എന്നെ വല്ലാതെ തളര്‍ത്തി. ആ ദിവസം എന്റെ ജാതകം മാറ്റിയത് ഒരു പക്ഷേ, ആ വരികളുടെ തീച്ചൂട് തന്നെയാവണം.എന്നാല്‍, ആഴ്ചകള്‍ക്കിപ്പുറം ഇപ്പോള്‍ ആ കുറിപ്പിന്റെ  കാര്യം ഓര്‍ക്കുമ്പോള്‍ തോന്നുന്നത് മറ്റു പലതുമാണ്. നമ്മളൊട്ടും ഗൌനിക്കാത്ത ഓരോ മനുഷ്യര്‍ക്കും അവരുടേതായ ലോകമുണ്ടെന്നും അവരുടേതായ ഓര്‍മ്മകളുണ്ടെന്ന് അതിനാല്‍ അവരുടേതായ പ്രാധാന്യമുണ്ടെന്നും ഈ  കുറിപ്പ് ബോധ്യപ്പെടുത്തുന്നു. കുട്ടികളെ പലപ്പോഴും നമ്മള്‍ വിലകുറച്ചു കാണുന്നു. അവര്‍ക്ക് സ്വന്തം ഇടങ്ങള്‍ ഉണ്ടെന്നും അവരുടെ വികാരങ്ങളും വിചാരങ്ങളും ഭാവിയിലോളം നീളുന്ന ഓര്‍മ്മകളായി കൂടെ നടക്കുമെന്നും പലപ്പോഴും നമ്മള്‍ മറന്നുപോവുന്നു. ഒപ്പു കടലാസു പോലെ കുഞ്ഞുമനസ്സുകള്‍ പലതും ഒപ്പിയെടുക്കുന്നു. അവരുടെ പില്‍ക്കാല ജീവിതം നിര്‍ണയിക്കാന്‍ പോലും ശക്തമായിരിക്കും ഇത്തരത്തില്‍ ഒപ്പിയെടുക്കുന്ന ഓര്‍മ്മകളില്‍ പലതും. കുഞ്ഞുങ്ങള്‍  നമ്മെപ്പോലെ സ്വതന്ത്ര വ്യക്തികളാണെന്ന് ഇനിയെങ്കിലും അംഗീകരിക്കേണ്ടി വരും.
ഇതിനപ്പുറം വിശാലമായ മറ്റൊരര്‍ഥം കൂടി ഇതിനുണ്ട്.  വലിയ സംഭവങ്ങള്‍ നമ്മള്‍ വിചാരിക്കുന്ന മട്ടില്‍ വലിയവരുടേതു മാത്രമല്ല. അതിലൊന്നും പങ്കാളികളാവാതെ മാറിനില്‍ക്കുന്ന ചെറിയ, അപ്രസക്തരായ  അനേകം മനുഷ്യരിലും  അത് മാറ്റങ്ങള്‍ ഉണ്ടാക്കുന്നുവെന്നും  തിരിച്ചറിയേണ്ടതുണ്ട്.  എല്ലാ സംഭവങ്ങളുടെയും പുറത്ത് , ഓരങ്ങളില്‍ കഴിയുന്നവരുടെ ജീവിതത്തിലും ദേശത്തെ ഇളക്കി മറിച്ച സംഭവങ്ങളുടെ  പ്രതിഫലനം ഉണ്ടാവാം. ചിത്രങ്ങളില്‍ ഉള്‍പ്പെടാത്തവരും ചിലപ്പോള്‍ വലിയ രാഷ്ട്രീയ സംഭവങ്ങളെ സ്വജീവിതം കൊണ്ട് പകര്‍ത്തുന്നുണ്ടാവും. ഇതൊന്നും മനസ്സിലാക്കാതെയാണ് പലപ്പോഴും വലിയവര്‍ എന്ന് കരുതുന്നവര്‍ പെരുമാറാറ്. അതു കൊണ്ടാണ് ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ സിഖു ജനത കൂട്ടക്കൊലക്കിരയായപ്പോള്‍ 'വന്‍ മരങ്ങള്‍ വീഴുമ്പോള്‍' അങ്ങിനെയുണ്ടാവുമെന്ന് വലിയവര്‍ പറഞ്ഞത്.
 ടി.വി ചന്ദ്രന്റെ ചില സിനിമകള്‍ ഇതിന്റെ രാഷ്ട്രീയ പ്രയോഗങ്ങള്‍ കൂടിയാണ്. രാജ്യത്തെ മാറ്റി മറിച്ച സംഭവങ്ങള്‍ അതുമായി ഒരു ബന്ധവുമില്ലാത്ത സാധാരണ മനുഷ്യരുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളുടെ രാഷ്ട്രീയ വായനകളാണ് അവയില്‍ പലതും.  ഡാനി പോലുള്ള സിനിമകള്‍ ഉദാഹരണം. ഇനി വരാനിരിക്കുന്ന ബാബു ജനാര്‍ഥനന്റെ 'ബോംബെ' എന്ന സിനിമ ബോംബെ കലാപം രണ്ട് സാധാരണ മനുഷ്യരില്‍ ഉണ്ടാക്കിയ കടലിളക്കങ്ങളുടെ കഥയാണെന്ന് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു.
അതിനാല്‍ ചില കാര്യങ്ങള്‍ നമുക്ക് തിരുത്തേണ്ടിയിരിക്കുന്നു. ചില ധാരണകള്‍. ചില വിശ്വാസങ്ങള്‍. ഒന്നും ആരുടേതുമല്ല. ആരും അപ്രസക്തരുമല്ല. ഭൂമിയില്‍ ഒരു തളിരില നുള്ളുമ്പോള്‍ ആകാശത്ത് ഒരു നക്ഷത്രം ഉലയുന്നു എന്നത് പോലെ ഓരോ ആളും ചേര്‍ന്ന സിംഫണി, ജീവിതം.

Wednesday, March 9, 2011

പാട്ട് കഠാരയാവുന്ന നേരങ്ങള്‍ !

ബസിലെ പാട്ടിനെ കുറിച്ച്. അകം മരിച്ചൊരു നേരം, പാട്ടുള്ളൊരു
ബസില്‍ മുറിവേറ്റു പിടഞ്ഞൊരു ദിവസത്തെക്കുറിച്ച്. 
മരിച്ച ചങ്ങാതിയെക്കുറിച്ച്. സഹജീവികളെക്കുറിച്ച്.



ഒന്ന്
ഒട്ടും ഉറങ്ങാത്ത ദയാരഹിതമായ ഒരു രാത്രിക്കുശേഷം എങ്ങിനെയോ വിളിച്ചു വരുത്തിയ ഒരു പ്രഭാതമായിരുന്നു അത്. അതി രാവിലെ. ആദ്യ ബസ്. എന്നിട്ടും നല്ല തിരക്ക്.
കൂടെ മൂന്ന് കൂട്ടുകാരുണ്ടായിരുന്നു. പല നഗരങ്ങളില്‍നിന്ന് വന്നെത്തിയവര്‍.  ബസ്സ്റ്റാന്‍ില്‍ വെച്ചാണ് അവരോടു ഞാന്‍ ചേര്‍ന്നത്.
ഞങ്ങള്‍ അടുത്തുള്ള നഗരത്തിലേക്കാണ്. അവിടെ ഒരാശുപത്രിയില്‍ ഏറ്റവും പ്രിയപ്പെട്ടൊരു സുഹൃത്ത് മരിച്ചു കിടക്കുന്നു.
വാഹനാപകടമായിരുന്നു. ലോകത്തിലെ ഏറ്റവും കുറുമ്പുള്ള വലിയ കുട്ടി എന്ന് കൂട്ടത്തിലൊരാള്‍  വിശേഷിപ്പിച്ച ചങ്ങാതി റോഡരികില്‍ മരണം കാത്തുവെച്ച വൈദ്യുതി പോസ്റ്റിലേക്ക് അതിവേഗം ബൈക്ക് ഓടിച്ചു കയറ്റിയതാണ്.  എതിരെ വന്ന ഏതോ വാഹനത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചമാണ്, അവന്റെ  സ്വപ്നങ്ങളെ മരണത്തിലേക്കു നാടു കടത്തിയത്.
നാലു നാള്‍ മുമ്പായിരുന്നു അപകടം. അപകട വിവരം അറിഞ്ഞത് പാതിരാത്രി. കാലത്തു തന്നെ അവന്‍  കിടന്ന ആശുപത്രിയിലേക്ക് ചെന്നു. വെന്റിലേറ്ററിലായിരുന്നു അന്നവന്‍. വിദഗ്ദ ചികില്‍സക്കായി ഉച്ചയായപ്പോള്‍  ഏറെ അകലെയുള്ള പേരുകേട്ട ആശുപത്രിയിലേക്കു മാറ്റി. വെന്റിലേറ്റില്‍ ജീവന്‍ ഇടക്കിടെ മിടിച്ച നാലു നാള്‍ക്കു ശേഷം അന്തിമമായി അവന്‍ കീഴടങ്ങി.
നാലാം പക്കം ഉള്ളിലെ  പ്രതീക്ഷയുടെ കരയിലേക്ക് അവന്റെ മരണ വാര്‍ത്ത അടിഞ്ഞു. ഞെട്ടിപ്പിക്കുന്ന ആ  തിരിച്ചറിവിലായിരുന്നു ഞങ്ങളുടെ യാത്ര.
പല നാള്‍ക്കുശേഷമാണ് കാണുന്നതെങ്കിലും ഒന്നും പറയാനുണ്ടായിരുന്നില്ല. ആശ്വസിപ്പിക്കാനാവാത്ത വിങ്ങലിലേക്ക് ഓരോരുത്തരായി ഇടക്കിടെ പതിച്ചു കൊണ്ടിരിക്കെ, ബസ് വന്നു. രണ്ടു ചുമലിലും   തിളങ്ങുന്ന വര്‍ണ ബള്‍ബുകള്‍ പിടിപ്പിച്ച ആ ബസ് ഞങ്ങളുടെ അപ്പോഴത്തെ മാനസികാവസ്ഥയില്‍ വല്ലാത്തൊരശ്ലീലമായിരുന്നു.
ടിക്കറ്റെടുക്കുമ്പോഴേക്കും പാട്ടു തുടങ്ങിയിരുന്നു. ഘോരശബ്ദത്തില്‍ ഒരു തമിഴ് പാട്ട്. റാക്കിന്റെ മുകളില്‍ സ്ഥാപിച്ച അലൂമിനിയം പാത്രത്തില്‍ ഘടിപ്പിച്ച സ്പീക്കറുകള്‍ വല്ലാതെ ഇളകിത്തുള്ളി. അടുത്തിരിക്കുന്ന മധ്യവയസ്കന്‍ പാട്ടിനൊപ്പം കാലുകള്‍ നിലത്തിട്ടു താളം പിടിച്ചു. മുഖമടച്ച് ഒറ്റ ഇടി കൊടുക്കാനാണ് തോന്നിയത്.
ഒന്നും ചെയ്തില്ല, നിസ്സഹായനായി കൂട്ടുകാരെ നോക്കി. മുന്‍ നിരയിലെ സീറ്റുകളില്‍ ഒച്ചയില്ലാത്ത വിലാപങ്ങളുടെ  ഭൂമി കുലുക്കത്തിലേക്ക് ഇടക്കിടെ നിലം പതിക്കുന്ന അവരുടെ ഉള്ളിലും  പാട്ട് അസഹ്യമായ  വികാരങ്ങള്‍ ജനിപ്പിക്കുന്നുവെന്ന് മനസ്സിലായി. നല്ല വേഗതയിലായിരുന്നു ബസ്. കാറ്റിന്റെ ഇരമ്പവും ബസിന്റെ ശബ്ദവും ചേര്‍ന്ന്  ഇടക്കിടെ ആ പാട്ടിനെ മൂടാന്‍ ശ്രമിച്ചു. എന്നാല്‍, എല്ലാ സംഗീതോപകരണങ്ങളും ഒന്നിച്ചിളക്കി പാട്ട് ഒച്ചയുടെ മേല്‍ സ്വന്തം പതാക പാറിച്ചു.
പാട്ടു മാറിക്കൊണ്ടിരുന്നു. സന്തോഷത്തിന്റെ, പ്രണയത്തിന്റെ, ആഘോഷങ്ങളുടെ താളമേളങ്ങള്‍,വരികള്‍. ഇതൊന്നു നിര്‍ത്തുമോ എന്ന് കണ്ടക്ടറോടു ചോദിക്കാന്‍ പലവട്ടം തുനിഞ്ഞു. മറുപടി എന്തായാലും അന്നേരം എങ്ങിനെയൊക്കെ പ്രതികരിക്കുമെന്ന് ഉറപ്പില്ലാതിരുന്നതിനാല്‍ പുറേമ കാണാത്തൊരു ചങ്ങലയില്‍ സ്വയം കുരുക്കിയിട്ടു.
പെട്ടെന്ന്, ഉച്ചസ്ഥായിയില്‍ നിന്ന് പാട്ട് അഗാധ വിഷാദം അകമേ മുഴങ്ങുന്ന ഏതോ വയലിന്‍ പീസിലേക്ക് പാളി. അത് 'നിറങ്ങള്‍ തന്‍ നൃത്തം' എന്ന പാട്ടിന്റെ തുടക്കമായിരുന്നു. ഞങ്ങളുടെയെല്ലാം പ്രിയ ഗാനം. വരികളില്‍ വേദനയുടെ ചില്ലുകള്‍ വിതറിയ പോലെ അത് മനസ്സിനെ കീറിമുറിച്ചു കളഞ്ഞു. എത്ര ഉച്ചത്തിലാണ് 'നിര്‍ത്തെടാ' എന്ന് അലറി വിളിച്ചത് എന്നറിയില്ല. പൊടുന്നനെ പാട്ടു നിന്നു. കണ്ടക്ടര്‍ എന്തൊക്കെയോ പറയുന്നു. ആരൊക്കെയോ രാവിലെ കിട്ടിയ തമാശ കാഴ്ചയെന്നോണം അടക്കി ചിരിക്കുന്നു. കണ്ണടച്ചു സീറ്റില്‍ ചാരി കിടന്നു. പിന്നെ, പുറം ലോകത്തെ അകത്തുനിന്നു താഴിട്ട്  ഉള്ളിലെ ഇരുള്‍ വഴികളില്‍ അങ്ങിനെ ഇരുന്നു. ബസ് ചങ്ങാതിയുടെ  പ്രിയപ്പെട്ട നഗരത്തില്‍ എത്തിയിട്ടും ആ തിരകള്‍ വിട്ടുപോയില്ല.
നഗരത്തില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു പല കൂട്ടുകാര്‍. പല കരകളില്‍നിന്നുള്ളവര്‍. വിവരമറിഞ്ഞ ഞെട്ടലില്‍ കുതിച്ചെത്തിയവര്‍. പല സ്ഥായികളില്‍ വിലാപങ്ങളും പൊട്ടിക്കരച്ചിലുകളുമായി മണിക്കൂറുകള്‍ കനത്തു. പിന്നെ മൃതദേഹവുമായി ആംബുലന്‍സ് എത്തി. ആളുകള്‍ വരിവരിയായി അവനെ കാണാന്‍ നിന്നു. വിങ്ങിപ്പോവുന്നതിനിടെ എപ്പോഴോ അവന്റെ മുന്നിലെത്തി.
വെള്ള പുതപ്പിച്ച  മുഖം മാത്രം തുറന്നു കിടന്നിരുന്നു. അവനായിരുന്നില്ല അതെന്നു തോന്നി. അത്രക്കു അപരിചിതം. പിന്നെ, മണിക്കൂറുകളുടെ മരവിപ്പ്. ആ നഗരത്തില്‍നിന്ന് രക്ഷപ്പെടണമെന്ന തോന്നല്‍. ട്രെയിന്‍ കാത്തുനില്‍ക്കാതെ വീണ്ടുമൊരു ബസില്‍. അതിലുമുണ്ടായിരുന്നു ലോകം അടിമേല്‍ മറിക്കുന്ന താളമേളങ്ങളോടെ പാട്ട്.


രണ്ട്
വീണ്ടും വീണ്ടും ആ രാത്രിയെ ഓര്‍മ്മിപ്പിച്ചു പിന്നീടുള്ള അനേകം പാട്ടു യാത്രകള്‍. ഇതിനിടെ എപ്പോഴോ വൈശാഖന്റെ ആ കഥ വായിച്ചു. മരണവീട്ടിലേക്ക് പാഞ്ഞു വരുന്ന ഒരു സഹയാത്രികന്റെ അസാധാരണമായ വികാരവിക്ഷോഭം ഒരു ബസ് യാത്രയെ മുഴുവന്‍ നിറം കെടുത്തിയ കഥ. അയാളെ നിന്ദയോടെ, പുച്ഛത്തോടെ നോക്കുന്ന ഒരു യാത്രികനായിരുന്നു ആഖ്യാതാവ്. റോഡരികിലെ മരണം വീട്ടിനരികെ, അയാളെ കണ്ടപ്പോള്‍ ഉയര്‍ന്നു പൊങ്ങിയ വിലാപങ്ങളുടെ  റോഡരികില്‍, ഏതോ സ്റ്റോപ്പില്‍ ആ മനുഷ്യന്‍ ഇറങ്ങിപ്പോയപ്പോള്‍ മാത്രമാണ് സഹയാത്രികര്‍ക്ക് അയാളെ വായിക്കാനായത്.  കഥ ആരെക്കാളും മനസ്സിലാവുമായിരുന്നു. വരികള്‍ക്കിടയിലെ നിശãബ്ദത പോലും. 
ഇപ്പോഴും ബസില്‍ ചാഞ്ഞിരുന്ന്, പാട്ടു കേള്‍ക്കുമ്പോള്‍, മറ്റ് യാത്രക്കാരെക്കുറിച്ച് ഓര്‍ത്തു പോവും. ആരൊക്കെയാവും അവര്‍. എന്തെന്ത് ഭൂകമ്പങ്ങളായിരിക്കും അവരുടെയൊക്കെ ഉള്ളില്‍. പാട്ടും താളവും അവരില്‍ തീര്‍ക്കുന്നത് എന്തൊക്കെയാവും.
പല തരം അവസ്ഥകളിലുള്ള യാത്രികരാവാം ബസുകളില്‍. കടും താളം കൂട്ടിക്കെട്ടിയ, നൃത്തച്ചുവടുള്ള ആഹ്ലാദകരമായ പാട്ടുകള്‍ സത്യത്തില്‍ എല്ലാവരും ഒരു പോലെയാവില്ല കേള്‍ക്കുക.  ഒച്ചയില്ലാത്ത  കരച്ചില്‍ അത്രയെളുപ്പം കേള്‍ക്കാന്‍ കഴിയില്ലായിരിക്കാം. എങ്കിലും ഈ സാധ്യതകളൊക്കെ ആരെങ്കിലുമൊക്കെ പറയേണ്ടതല്ലേ. എന്നെങ്കിലും അതിനെക്കുറിച്ചൊക്കെ ഉരിയാടേണ്ടതല്ലേ. ആര്‍ത്തുല്ലസിച്ചു പായുന്ന ഓരോ ബസ് യാത്രയും ഉയര്‍ത്തുന്നത് മനുഷ്യരുടെ എന്തൊക്കെ സാധ്യതകളാണ്.


മൂന്ന്
ഇന്നലെ ഓഫീസിലേക്കു പായുമ്പോള്‍, ബസില്‍ ഏറ്റവും പുതിയ ഏതോ പാട്ടായിരുന്നു. താളമേളങ്ങളുടെ ഉല്‍സവം. ആരും ഉടലിളക്കിപ്പോവുന്ന മേളക്കൊഴുപ്പ്. പെട്ടെന്ന്, അടുത്തിരുന്ന മധ്യവയസ്ക സൌമ്യമായി കണ്ടക്ടറോട് വിളിച്ചു പറഞ്ഞു, 'ആ പാട്ടൊന്ന് ഓഫ് ചെയ്യൂ!


Sunday, February 6, 2011

ഷൊര്‍ണൂര്‍ പാസഞ്ചറില്‍ ഒരു പെണ്‍കുട്ടി



ചാനലില്‍ ഇപ്പോള്‍ പച്ചമുള കീറും പോലെ വാവിട്ടു കരയുന്ന ഒരു സ്ത്രീ.
തൊട്ടരികെ, പച്ചത്തുണിയില്‍ പൊതിഞ്ഞ ജീവനറ്റ ഒരുടല്‍. അവരുടെ മകള്‍.
ഓടുന്ന തീവണ്ടിയില്‍നിന്ന് താഴേക്ക് വലിച്ചെറിയപ്പെട്ട ശേഷം ക്രൂര ലൈംഗികപീഡനത്തിനിരയാവുകയും ജീവിതത്തിനും മരണത്തിനുമിടയില്‍ ദിവസങ്ങള്‍തങ്ങിനില്‍ക്കുകയും ചെയ്ത ശേഷം ആ മകള്‍ ഒരു മണിക്കൂറിനുമുമ്പ് മരിച്ചിരിക്കുന്നു. കൂരമായ കൊലപാതകം.

ഇതുവരെ ട്രെയിനിലെ പെണ്‍കുട്ടി മാത്രമായിരുന്നു അവള്‍. അവള്‍ക്കിപ്പോള്‍ ഒരു പേരുണ്ട്.  മുഖവും.
പെണ്‍കുട്ടിയുടെ ഫോട്ടോയും പേരുവിവരങ്ങളും പുറത്തുവന്നിരിക്കുന്നു. മരണം വരുത്തിയ മാറ്റം.
മാധ്യമങ്ങളിലാകെ ഇനി അവളുടെ പടമായിരിക്കും. പേരു വിവരങ്ങളും. വെളിപ്പെടുത്തലുകളോ വെളിച്ചപ്പെടലോ ആയി മറ്റൊരു വാര്‍ത്താ ഭൂകമ്പം വരുംവരെ ഇനി അവളുടെ പേരിലായിരിക്കും മാധ്യമങ്ങളുടെ വാക്പയറ്റ്.

കൊച്ചിയിലെ മാളിലെ ജീവനക്കാരിയായ അവള്‍ ചൊവ്വാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് ഷൊര്‍ണൂര്‍ മഞ്ഞക്കാട്ടെ  വീട്ടിലേക്ക് വരികയായിരുന്നു. പെണ്ണുകാണല്‍ ചടങ്ങിനുള്ള തിടുക്കവും ആ യാത്രക്കുണ്ടായിരുന്നു. പതിവുപോലെ തിരക്കിട്ട് ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കയറുമ്പോള്‍ ഒരിക്കലും
അവള്‍ നിനച്ചിരിക്കില്ല വരും മണിക്കൂറുകള്‍ എന്തായിരിക്കും കരുതിവെച്ചിരിക്കുന്നതെന്ന്. അവസാന സ്റ്റോപ്പ് അടുക്കെ യാത്രക്കാര്‍ ഒഴിഞ്ഞ കമ്പാര്‍ട്മെന്റില്‍ തനിച്ചിരിപ്പായിരുന്നു അവള്‍. അവിടെ വെച്ചായിരുന്നു ആക്രമണം. ഒച്ച വെച്ചപ്പോള്‍ താഴെ പാളത്തിലേക്ക് വലിച്ചെറിയപ്പെട്ടു. വണ്ടിക്ക് വേഗം കുറഞ്ഞ നേരം താഴേക്ക് ചാടിയ അക്രമി അവളെ അടുത്ത ട്രാക്കിലേക്ക് വലിച്ചിഴച്ച് ബലാല്‍സംഗം ചെയ്തെന്നാണ്  കേസ്. തലക്ക് മാരക ക്ഷതമേറ്റ അവള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഞ്ച് നാളായി ചികില്‍സയിലായിരുന്നു. എന്നാല്‍, പ്രാര്‍ഥനകള്‍ക്കും ചികില്‍സകള്‍ക്കും അവളെ രക്ഷിക്കാനായില്ല.

നിരവധി കേസുകളില്‍ പ്രതിയായ ഒരു ഒറ്റക്കയ്യന്‍ ക്രിമിനലിനെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടി ഇരിക്കുന്ന കമ്പാര്‍ട്മെന്റില്‍ ഇയാള്‍ കയറുന്നതും പെണ്‍കുട്ടി ബഹളം വെക്കുന്നതും അറിഞ്ഞ
ചില യാത്രക്കാര്‍ നല്‍കിയ വിവരപ്രകാരമായിരുന്നു അറസ്റ്റ്. പെണ്‍കുട്ടി ആക്രമിക്കപ്പെടുന്ന വിവരം മറ്റ് യാത്രക്കാരോടു  പറഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നാണ് അവര്‍ നല്‍കിയ വിവരം. ഞെട്ടിക്കുന്നതാണ് ഈ അറിവ്. തൊട്ടപ്പുറത്ത് ഒറ്റപ്പെട്ട ഒരു പെണ്‍കുട്ടി ക്രൂരമായി ആക്രമിക്കപ്പെടുമ്പോഴും എല്ലാവരും മൌനം പാലിക്കുകയായിരുന്നു എന്നത് മനുഷ്യന്‍ എന്ന നമ്മുടെ വിളിപ്പേരിനു തന്നെ അപമാനകരമാണ്.

സര്‍ക്കാറും മാധ്യമങ്ങളും പൊതുസമൂഹവും പതിവുപോലെ ഉടന്‍  ഉണര്‍ന്നു. വനിതാ കമ്പാര്‍ട്മെന്റുകള്‍ ഒട്ടും സുരക്ഷിതമല്ലെന്നും ട്രെയിനുകളില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണെന്നും വെളിപ്പെട്ടു. സമാന ദുരന്തങ്ങള്‍ നേരിടേണ്ടി വന്ന സ്ത്രീകള്‍ക്ക് ഇനിയും നീതി ലഭിച്ചില്ലെന്നും വ്യക്തമാക്കപ്പെട്ടു. തല്‍ക്കാലം, വനിതാ കമ്പാര്‍ട്മെന്റുകളില്‍ കാവല്‍ ശക്തമാക്കി. എന്നാല്‍, ഇതിനു മുമ്പും ഇതുപോലെ പ്രശ്നമുണ്ടാവുമ്പോള്‍ സുരക്ഷ ശക്തമാക്കാറുണ്ടെന്നും ഒരാഴ്ചയില്‍ കൂടുതല്‍ അതിനൊന്നും ആയുസ്സുണ്ടാവാറില്ലെന്നും പതിവു യാത്രക്കാരികള്‍ പറയുന്നു. ഇത്തവണയും അതിനു തന്നെയാണ്
സാധ്യതയെന്നും അവര്‍ ആണയിടുന്നു.

റെയില്‍വേ ഇക്കാര്യത്തില്‍ എടുത്ത നിലപാട്  അപമാനകരമാണ്. സംഭവം നടന്ന ഉടന്‍ പ്രതിയെ അവര്‍ തിരിച്ചറിഞ്ഞു. ഇത്തരം സ്വഭാവങ്ങളുമായി നടക്കുന്ന ഒരു ഒറ്റക്കയ്യന്‍ ഉണ്ടെന്ന് റെയില്‍വേ പൊലീസ്  ഉടന്‍ പറഞ്ഞു. മണിക്കൂറുകള്‍ക്കുള്ളില്‍ ആളെ  പൊക്കി. ഇതിനര്‍ഥമെന്താണ്. റെയില്‍വേയുടെ അറിവോടെയാണ് ഇത്തരം കുറ്റവാളികള്‍ വിഹരിക്കുന്നത്. റെയില്‍വേ പൊലീസുമായി ഒത്തുകളിച്ചാണ് ഇത്തരക്കാരുടെ വിഹാരമെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് സാധൂകരിക്കുന്നതാണ് റെയില്‍വേ നടത്തിയ അഭ്യാസങ്ങള്‍. അഞ്ച് ദിവസത്തിലേറെ പെണ്‍കുട്ടി ആശുപത്രിയില്‍ കിടന്നിട്ടുംറയില്‍വേയുടെ ഒരുദ്യോഗസ്ഥന്‍ ആശുപത്രിയില്‍ എത്തിയത് അവസാന ദിവസമായിരുന്നു. അതു തന്നെ മാധ്യമങ്ങളുടെ രൂക്ഷ വിമര്‍ശത്തെ തുടര്‍ന്നും. ഉന്നത ഉദ്യോഗസ്ഥര്‍ ഉല്ലാസയാത്രകളില്‍  ആയിരുന്നെന്നാണ് വാര്‍ത്തകള്‍. ഇതിനേക്കാള്‍ ഭീകരമാണ്
റെയില്‍വേ നടത്തുന്ന കൈകഴുകല്‍. ട്രെയിനുകളില്‍ നടത്തുന്ന ഇത്തരം ആക്രമങ്ങളില്‍ ഇടപെടാന്‍ റെയില്‍വേക്ക് ഉത്തരവാദിത്തം ഇല്ലെന്നാണ് അവരുടെ പറച്ചില്‍. പാളം തെറ്റിയാല്‍ നഷ്ടപരിഹാരം നല്‍കാം. ആക്രമിക്കപ്പെട്ടാല്‍ അതിനു  ബാധ്യതയില്ലെന്നാണ് പറച്ചില്‍. യാത്രക്കാരുടെ സുരക്ഷക്കായി പ്രത്യക സര്‍ചാര്‍ജ് വാങ്ങിയിട്ടാണ് റെയില്‍വേ ഈ തോന്ന്യാസം കാണിക്കുന്നത് .

സാഹചര്യങ്ങള്‍ മാറാത്തിടത്തോളം റെയില്‍വേയുടെ നയം ഇങ്ങനെ തന്നെ തുടരും.
ട്രെയിനുകളില്‍ സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളും.
ഇനിയും ഒറ്റപ്പെട്ട പെണ്‍കുട്ടികള്‍ പിച്ചിച്ചീന്തപ്പെടും. സഹയാത്രികര്‍ മൌനം തുടരും.
മാധ്യമങ്ങള്‍ ഘോരഘോരം കുരയ്്ക്കും. പൊലീസ് കവാത്തു നടത്തും.
മറ്റൊരു വാര്‍ത്താ ഭൂമി കുലുക്കം വരുന്നത്വരെ മാത്രം.
അത് കഴിഞ്ഞാല്‍ ബാക്കിയാവുക നിശãബ്ദമായ നിലവിളികളാണ്.
ഇപ്പോഴും മുന്നിലിരുന്ന് വാവിട്ടു കരയുന്ന ഈ അമ്മയെപ്പോലുള്ള 
തീരാക്കരച്ചിലുകള്‍. 

LinkWithin

Related Posts Plugin for WordPress, Blogger...