Showing posts with label സദാചാരം. Show all posts
Showing posts with label സദാചാരം. Show all posts

Friday, May 6, 2011

ഇരുള്‍ മഴയുടെ നഗരത്തില്‍ ഒരു പെണ്‍കുട്ടി

രാത്രി നഗരം. ഇടിമിന്നലുകള്‍ വരച്ചിട്ട ഭീതിയുടെ പാതിരയില്‍
 ഒരു പെണ്‍കുട്ടി.നിസ്സഹായത എഴുതുന്ന സാക്ഷിമൊഴി



ഓര്‍ത്തെടുക്കാനാവുന്നതിലും ഇരുട്ടുണ്ടായിരുന്നു ആ പാതിരക്ക്. കോരിച്ചൊരിയുന്ന വേനല്‍ മഴ. ഒപ്പം ഇടിമിന്നലും കാറ്റും. വൈദ്യുതി നിലച്ചിരിക്കുന്നു. ഇടക്കിടെ വരുന്ന വാഹനങ്ങഴുടെ വെളിച്ചം തട്ടി അവിടവിടെ നിര്‍ത്തിയിട്ട വാഹനങ്ങള്‍ ഭീമാകാരമായ നിഴലുകള്‍ തീര്‍ക്കുന്നു. കൈ  ഉയര്‍ത്തി നില്‍ക്കുന്നൊരു ഭീകര ജന്തുവിനെപ്പോലെ ഇരുള്‍ പുതച്ചു കിടക്കുന്നു, ട്രാഫിക് ഐലന്റ്. 


രണ്ട്


 നഗരത്തിന് ഓരോ നേരത്തും ഓരോ മുഖങ്ങളാണ്. പല ഭാവങ്ങള്‍. ഓന്തിനെപ്പോലെ ഒരു ജന്‍മം. എന്നാല്‍, സൂക്ഷിച്ചു നോക്കാത്തവര്‍ക്ക് നഗരമെന്നും ഒരു പോലെ. ഒരേ വാഹനങ്ങള്‍. ഒരേ കടകള്‍. തെരുവില്‍ ഒരേ ആളൊഴുക്ക്.
രാത്രികളില്‍ മാത്രം കണ്‍ തുറക്കുന്ന  മൂങ്ങയെപ്പോലെയാണ് നഗരം.  എളുപ്പം കണ്ണില്‍ പെടാതെ ഒളിഞ്ഞിരിക്കുന്ന ചില രാത്രി യാഥാര്‍ഥ്യങ്ങള്‍ നഗരത്തിനുണ്ട്. പകലിലെ നിയമങ്ങളല്ല രാത്രിയില്‍.  കൈയൂക്കിന്റെ, ചോരയുടെ, ഭീഷണികളുടെ പേടിപ്പിക്കുന്ന ഒരു മുഖമുണ്ട് അതിന്.എന്നാല്‍, പ്രത്യക്ഷത്തില്‍ തൊട്ടെടുക്കാനാവില്ല അതൊന്നും. ജീവിതത്തിന്റെ അതിസാധാരണമായ  ഒഴുക്കിനിടയില്‍ അത്രയൊന്നും കണ്ണില്‍പ്പെടാതെ വളഞ്ഞുപുളഞ്ഞാണ് കുറ്റകൃത്യങ്ങളുടെയും അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങളുടെയും ആ അഴുക്കുചാല്‍ ഒഴുകുന്നത്. രാവിലെയാവുമ്പോള്‍ ഒരടയാളം പോലും ബാക്കിവെക്കാതെ നഗരം ചിരിച്ചുകുഴഞ്ഞു തന്നെയൊഴുകും.

മൂന്ന്



നഗരമധ്യത്തിലാണ് ആ റസ്റ്റോറന്റ്. രാത്രിമാത്രം ജീവന്‍വെക്കുന്നൊരു ജീവിയാണ് അതെന്ന് വെറുതെ തോന്നാറുണ്ട്. പകലും അത് തുറന്നിടാറുണ്ടെങിലും ആരും അങ്ങോട്ടേക്ക് പോവാറില്ല. ഒരു രുചിയുമില്ലാത്ത  ഭക്ഷണ സാധനങ്ങളായതിനാല്‍ പകല്‍ അവിടെ ഒഴിഞ്ഞു കിടക്കും.
എന്നാല്‍, രാത്രി അതിന് ജീവന്‍ വെക്കും. സമീപത്തെ ഭക്ഷണശാലകളെല്ലാം  പത്തു മണിയോടെ  അടയുന്നതിനാല്‍ ഈ കടയാണ് നഗര രാത്രികളുടെ വിശപ്പു തീര്‍ക്കുക.  മോശം ഭക്ഷണമാണെങ്കിലും അന്നേരം  ആളുകള്‍ ഒഴുകിയെത്തും.  നഗരത്തിന്റെ എല്ലാ ചാലുകളിലും നിന്ന് വിശക്കുന്ന വയറോടെ ആളുകള്‍ അവിടെ ചെന്നുപെടും. കിട്ടുന്നത് കഴിച്ചും സംസാരിച്ചും ചിലര്‍ കടയിലും പരിസരങ്ങളിലുമായി തുടരും.
അവരില്‍ പല തരക്കാരുണ്ട്. കള്ളന്‍മാര്‍. ക്രിമിനലുകള്‍, രാത്രികളില്‍ മാത്രം ജീവന്‍ വെക്കുന്ന ക്വട്ടേഷന്‍കാര്‍, സാദാ യാത്രക്കാര്‍, രാഷ്ട്രീയക്കാര്‍, പിന്നെ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സമീപത്തെ പല ഓഫീസുകളിലുള്ളവര്‍. മദ്യത്തിന്റെയും പുകയുടെയും രൂക്ഷ ഗന്ധം നിറഞ്ഞു നില്‍ക്കുമവിടെ.

നാല്


അങ്ങിനെയൊരു നഗരത്തുരുത്തിലേക്കാണ് ആ പെരുമഴയെത്തിയത്. പാതിരാവായിരുന്നു. തീര്‍ന്നിട്ടും തീരാതെ രാത്രിയിലേക്ക് നീണ്ട  അസൈന്‍മെന്റിന്റെ പങ്കപ്പാടില്‍ പുകഞ്ഞ്  ഇത്തിരി ആശ്വാസത്തിനാണ്  ആ റസ്റ്റോറന്റില്‍ എത്തിയത്. കടുപ്പമുള്ള ചായയുടെ കയ്പുറ്റ രുചിയില്‍ ഇത്തിരി നേരമിരുന്നു. പിന്നെ പുറത്തേക്കു വന്നു.
പെട്ടെന്ന് ഒരിടി വെട്ടി. പിന്നാലെ ഭൂലോകത്തിന്റെ നിറമാകെ മാറ്റിക്കളയുമെന്ന് ഭീഷണിപ്പെടുത്തി ഒരു മിന്നല്‍ കൂടി. മഴ ഇടയ്ക്ക് ഒന്നുലഞ്ഞു. അടുത്ത ഇടിക്കു മുമ്പേ കോരിച്ചൊരിയുന്ന വേഗത അത് തിരിച്ചു പിടിച്ചു. പിന്നെ പെരുമഴ. പെട്ടെന്ന് കറന്റ് പോയി. ഏതൊക്കെയോ കടകളില്‍നിന്ന് ജനറേറ്ററുകളുടെ ഇരമ്പം ഒന്നിച്ചുയര്‍ന്നു.
ഞാന്‍ നില്‍ക്കുന്ന ഇടത്ത് ഇരുട്ടായിരുന്നു. റോഡിലൂടെ കുതിക്കുന്ന വാഹനങ്ങളുടെ വെളിച്ചങ്ങള്‍ ഇടക്കിടെ ഇരുട്ടിനെ വകഞ്ഞു. വീണ്ടും മിന്നല്‍ പിണരുകള്‍. ഏതോ പാട്ട് ഓര്‍മ്മിച്ചെടുത്ത് മൂളുന്നതിനിടെ നനഞ്ഞു കുളിച്ച് രണ്ടു പേര്‍ അങ്ങോട്ട് വരുന്നത് കണ്ടു.
അടുത്തു വരുന്തോറും അവരുടെ ദൃശ്യം വ്യക്തമായി. ഇരു കൈകളിലും പ്ലാസ്റ്റിക് കവറുകളോടെ ഒരാള്‍. അയാള്‍ക്കൊപ്പം തലക്കു മുകളില്‍ സാരിത്തലപ്പിട്ട ഒരു പെണ്‍കുട്ടി. അയാള്‍ക്ക് അത്ര പ്രായമൊന്നും തോന്നിയില്ല. എങ്കിലും ദീര്‍ഘയാത്രയും അകാരണമായ എന്തൊക്കെയോ ഭീതികളും ചേര്‍ന്ന് അയാളുടെ മുഖം വിവശമാക്കിയിരുന്നു. പെണ്‍കുട്ടി തലതാഴ്ത്തിയാണ് നടക്കുന്നത്.
അടുത്തു വന്നപ്പോള്‍ അയാള്‍ എന്തോ ചോദിച്ചു. അപരിചിത ഭാഷ.  മനസ്സിലാവാത്ത അമ്പരപ്പില്‍ ഞാന്‍ റസ്റ്റോറന്റിലേക്ക് കൈ ചൂണ്ടി. ഏതു ഭാഷയും തിരിച്ചറിയാവുന്ന ഒരാളാണ് അവിടെ കൌണ്ടറില്‍. അയാള്‍ക്കു പിടികിട്ടാതിരിക്കില്ല ഇവരുടെ ഗദ്ഗദം തിങ്ങുന്ന മറുഭാഷ. 
അവര്‍ അങ്ങോട്ടേക്ക് നടന്നു. റസ്റ്റോറന്റിന്റെ കൌണ്ടറിനു മുന്നില്‍ നിന്ന് എന്താക്കെയോ സംസാരിക്കുകയാണ് ഇപ്പോഴവര്‍.  ഇപ്പോള്‍ കാര്യം പിടികിട്ടി. മറുനാട്ടുകാരാണവര്‍. ബംഗാളി അതല്ലെങ്കില്‍ ഉത്തരേന്ത്യയിലെ മറ്റേതോ ദേശക്കാര്‍. കേരളത്തില്‍ സുലഭമായി വന്നടിയുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ നിരയിലേക്ക് ഇപ്പോള്‍ ഉത്തരേന്ത്യയില്‍നിന്നുള്ള കുത്തൊഴുക്കാണ്. കുടുംബങ്ങളാണ് ഇപ്പോള്‍ ഭാഗ്യം തേടി ഈ മണ്ണിലേക്ക് വരുന്നത്. അത്തരം ഒരു കുടുംബമാവാം. വല്ലാത്ത ഒരു ദൈന്യത ഉണ്ടായിരുന്നു അവരുടെ ശരീര ചലനങ്ങളില്‍.
കൌണ്ടറിലിരിക്കുന്ന തടിച്ച മനുഷ്യന്‍  അവരെ കടയിലേക്ക് പറഞ്ഞുവിട്ടു. ദീര്‍ഘയാത്ര കഴിഞ്ഞ് ഭക്ഷണം കഴിക്കാനുള്ള പുറപ്പാടിലാവും അവര്‍. 

അഞ്ച്


പുലര്‍ച്ചെ നാല് മണി. അസൈന്‍മെന്റ് ഏതാണ്ട് തീര്‍ന്നു. ആശ്വാസത്തോടെയാണ് വീണ്ടും  ആ കടയിലെത്തിയത്.  കടുപ്പത്തില്‍ ഒരു ചായ. പിന്നെ, വീടണയല്‍.
റസ്റ്റോറന്റില്‍ തിരക്കൊഴിഞ്ഞിരുന്നു.  ചായ കുടിച്ച്  പുറത്തേക്ക് നടന്നു. കൌണ്ടറിലെ മനുഷ്യന്‍ ഇപ്പോള്‍ പുറത്തു നില്‍ക്കുകയാണ്.  എരിയുന്ന സിഗരറ്റുമായി അയാള്‍ അടുത്തേക്കു വന്നു. വെറുതെ   എന്തോ കുശലം ചോദിച്ചു.
നേരത്തെ കടയിലേക്ക് കയറിയ പുരുഷനും സ്ത്രീയും ഏത് നാട്ടുകാരാണെന്ന് ഞാന്‍ ചോദിച്ചു. അവരെന്നോട് എന്തോ ചോദിച്ചെന്നും ഭാഷ മനസ്സിലായില്ലെന്നും കൂട്ടിച്ചേര്‍ത്തു.  .
'ഓ, അതേതോ ബംഗാളികളാണ്. വില കുറഞ്ഞ വല്ല ലോഡ്ജും കിട്ടുമോയെന്നു ചോദിച്ചു. ബസ്സ്റ്റാന്റിനടുത്തുണ്ടാവും എന്നു ഞാന്‍ പറഞ്ഞു. ഈ ഇരുട്ടിലും മഴയത്തും ആ പെങ്കൊച്ചിനെയും കൊണ്ട് അയാളവിടെ എത്തിയാലായി' -നിസ്സംഗതയുടെ മുനകളുള്ള ഭാഷയില്‍ അലക്ഷ്യമെന്നോണം അയാള്‍ പറഞ്ഞു. 
'ഉം'^ -ഞാന്‍ വെറുതെ മൂളി.  എന്നാല്‍,പേടിപ്പെടുത്തുന്നൊരു ചിന്തയില്‍ പെട്ടെന്നത് നിന്നു.  അയാള്‍ പറഞ്ഞ അവസാന വാചകങ്ങള്‍. ദൈവമേ ആ പെണ്‍കുട്ടി...
വില കുറഞ്ഞ ലോഡ്ജുകള്‍ ബസ് സ്റ്റോന്‍ിനടുത്താണ്. അങ്ങോട്ടേക്കുള്ള വഴി ഏറെ അപകടകരം.  പിടിച്ചുപറിക്കാരുടെയും കുടിച്ചു വെളിവു കെട്ട ചെറുപ്പക്കാരുടെയും  വിഹാര രംഗമാണവിടെ. അസമയങ്ങളില്‍ ആ വഴിക്കു പോവുന്ന യാത്രക്കാരില്‍ പലരും ആക്രമിക്കപ്പെടാറുണ്ട്. സ്ത്രീകളാണെങ്കില്‍ പറയുകയും വേണ്ട. പൊലീസ് വാഹനങ്ങള്‍ അങ്ങോട്ടു പോവാറേയില്ല.
ഇനി എങ്ങിനെയെങ്കിലും ആ വഴി കടന്ന് ബസ്സ്റ്റാന്റിനരികെ എത്തിയാലും ലോഡ്ജു മുറികള്‍ സുരക്ഷിതമാവണമെന്നില്ല. വില കുറഞ്ഞ ആ ലോഡ്ജുകള്‍ ചെറുകിട ക്രിമിനല്‍ സംഘങ്ങളുടെ കേന്ദ്രങ്ങള്‍ കൂടിയാണ്. ഭാഷയറിയാത്ത, നിര്‍ധനരായ ആ രണ്ട് മനുഷ്യര്‍ അവിടെയെത്തിയാല്‍ സ്വീകരണമെന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
'അല്ല, അവര്‍ അവിടെയെത്തിക്കാണുമോ. ആ പെണ്‍കുട്ടി രക്ഷപ്പെടുമോ?' -ഭീതി കലര്‍ന്നൊരു സ്വരത്തില്‍ ഞാന്‍ ചോദിച്ചു.
'ആര്?' -പരുക്കന്‍ സ്വരത്തില്‍ അയാള്‍ ചോദിച്ചു.
 ' ആ ബംഗാളികള്‍'-ഞാന്‍ പറഞ്ഞു.
' ഓ, അവരോ. ചെലപ്പോ ലോഡ്ജിലുണ്ടാവും. അല്ലെങ്കില്‍...നമ്മുടെ പിള്ളേരുടെ കാര്യമല്ലേ, ചിലപ്പോ പണി കിട്ടിക്കാണും'- മൂര്‍ച്ചയേറിയൊരു  സ്വരത്തില്‍ മറുപടി പറഞ്ഞ്  അയാള്‍ അകത്തേക്ക് കയറിപ്പോയി.

ആറ്


മഴ തകര്‍ക്കുകയാണ്. ഇടക്കിടെ മിന്നല്‍. ഇപ്പോള്‍ അത്യാവശ്യം നല്ല കാറ്റുണ്ട്. തൊട്ടടുത്ത ഏതോ കടത്തിണ്ണയില്‍നിന്ന് കുഴഞ്ഞു മറിഞ്ഞ ചില ശബ്ദങ്ങള്‍ അവ്യക്തമായി കേള്‍ക്കാം.
ഇപ്പോള്‍ വണ്ടിയിലാണ് വീട്ടിലേക്കുള്ള വഴിയില്‍. മിന്നല്‍പ്പിണറുകള്‍ക്കിടയിലൂടെ  ഇടുങ്ങിയ വഴികള്‍ തെളിഞ്ഞു കണ്ടു. ഈ വഴിയായിരിക്കണം അവര്‍ നടന്നിട്ടുണ്ടാവുക.  ഒരു പക്ഷേ, ലോഡ്ജ് മുറിയില്‍ എത്തിയിട്ടുണ്ടാവുക. അല്ലാത്ത പക്ഷം...ഇരുതല മൂര്‍ച്ചയുള്ള ഒരു വാള്‍ പോലെ അപൂര്‍ണമായ ആ വാചകം എന്നെ ഭയപ്പെടുത്തി. 
അവര്‍ക്ക് ഈ രാത്രി തങ്ങാന്‍ ഒരിടം സംഘടിപ്പിച്ചാല്‍ മതിയായിരുന്നു. അടുത്തു മാത്രം ചെന്നുപെട്ട ഈ നഗരത്തില്‍ എവിടെ സംഘടിപ്പിക്കും അത്തരത്തില്‍ ഒരിടം. പെട്ടെന്ന് ഒരാശയം മനസ്സില്‍ വന്നു. ഓഫീസ്. എന്തു കൊണ്ട് അവിടെ പറ്റില്ല. ഏതു നേരവും അവിടെ സെക്യൂരിറ്റിയുണ്ട്. കാലത്തു വരെ സെക്യൂരിറ്റി റൂമില്‍ അവരെ താമസിപ്പിക്കാമായിരുന്നു. രാവിലെയാവുമ്പോള്‍, ദംഷ്ട്രകള്‍ കൊഴിഞ്ഞ നഗരത്തിന്റെ നെഞ്ചിലേക്ക് അവര്‍ക്ക് സമാധാനമായി നടന്നുപോവാം.
എന്നാല്‍, ഇക്കാര്യം അവരെ എങ്ങിനെ അറിയിക്കുമായിരുന്നു എന്നോര്‍ത്തു. മുറി ഹിന്ദി കൊണ്ട് ബോധ്യപ്പെടുത്താനാവില്ല  ഇക്കാര്യം. അവരുടെ  നാട്ടു ബംഗാളി എനിക്കും മനസ്സിലാവില്ല. ഒരു പക്ഷേ, അപരിചിതനായ ഒരാളുടെ സഹായാഭ്യര്‍ഥന കേള്‍ക്കാന്‍ പോലും അവ തയ്യാറായെന്നും വരില്ല.
വീണ്ടും മിന്നല്‍. റോഡ് ഏറെ വിജനം. ഏതോ പഴയ പാട്ട് വീണ്ടും ചുണ്ടില്‍ വന്നു തങ്ങി. പെട്ടെന്ന് തന്നെ ചുണ്ടില്‍നിന്ന് അത് അപ്രത്യക്ഷമായി.  ആ പെണ്‍കുട്ടി..മെലിഞ്ഞു നീണ്ട ആ മനുഷ്യന്‍. അവരുടെ വിചാരം മനസ്സില്‍നിന്നു പോവുന്നേയില്ല.  എന്തു ചെയ്യാന്‍. അതും ഇത്ര വൈകി. സാരമില്ല, ഭയപ്പെട്ടതുപോലെയൊന്നും സംഭവിക്കില്ല. അത്ര മോശമാവില്ല കാലം എന്ന് സ്വയം സമാധാനിപ്പിച്ചു.
ഒഴിഞ്ഞ റോഡിന്റെ ഓരത്തുനിന്നും ഒരു പറ്റം പട്ടികള്‍ എന്തോ കടിച്ചു വലിച്ച് പൊടുന്നനെ റോഡിലേക്കു വന്നു കയറി.  ഹോണടിച്ചിട്ടും പിന്‍മാറാതെ അവ മിന്നലില്‍ തിളങ്ങുന്ന കണ്ണുകളോടെ വാഹനത്തിലേക്കു  നോക്കി. 
പെട്ടെന്ന് വല്ലാത്ത മുഴക്കത്തോടെ ഒരു കാറ്റു വന്നു. ഇടി വെട്ടി. മഴ കനത്തു. 

LinkWithin

Related Posts Plugin for WordPress, Blogger...