Monday, July 25, 2011

കോഴിയെ നോക്കാന്‍ കുറുക്കന്‍; ആനക്ക് ഗണേശ് കുമാര്‍

ആനകള്‍ക്കെതിരായ പീഡനം തടയാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമം പാതിവഴിയില്‍. അതിനു മുന്നില്‍ നിന്ന മന്ത്രി വകുപ്പിനു പുറത്ത്. അതിനെ എതിര്‍ത്ത ആന മുതലാളിമാരുടെ നേതാവ് ഇപ്പോള്‍ ആനക്ഷേമം നോക്കുന്ന മന്ത്രി.  കാലം മാറിയ കാലത്ത് 
ഗജക്ഷേമ പരിപാടികള്‍ ഇതാ ഇങ്ങനെ...


മനുഷ്യരുടെ പ്രേമം കാരണം ഇരിക്കപ്പൊറുതിയില്ലാത്ത ആനയുടെ തലവിധിയെക്കുറിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ ഞാനിട്ട പോസ്റ്റ് അവസാനിക്കുന്നത് ആനകളെ പൈതൃക മൃഗമായി പ്രഖ്യാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ്. ആനയെ സര്‍ക്കാര്‍ ഉടമസ്ഥതയിലേക്കു മാറ്റുന്നതടക്കം നിര്‍ണായകമായ നിരവധി വ്യവസ്ഥകളുള്ള പുതിയ നിയമനിര്‍മാണ ശ്രമം ആ വലിയ മൃഗത്തിന്റെ ദുരിതങ്ങള്‍ കുറക്കുമെന്ന  പ്രത്യാശ അതെഴുതുമ്പോള്‍ ഒപ്പമുണ്ടായിരുന്നു.
ആ പ്രതീക്ഷ അനാവശ്യമെന്ന് അന്നു തന്നെ ആനയുടമകള്‍ ബോധ്യപ്പെടുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നീക്കം നടക്കില്ലെന്നും ആരാധനയുമായി ബന്ധപ്പെടുത്തി നിയമത്തിനെതിരെ നീങ്ങുമെന്നും  തൃശൂര്‍, പാലക്കാട്, എറണാകുളം കൊല്ലം ജില്ലകളില്‍ ആനയുടമകള്‍ നടത്തിയ പരിപാടികള്‍ അന്നേ വ്യക്തമാക്കി.
മുതലാളിമാരുടെ മുന്‍പന്തിയില്‍ അന്ന് രണ്ടു പേരായിരുന്നു.  മുന്‍ മന്ത്രി കൂടിയായ കീഴൂട്ട് ബാലകൃഷ്ണ പിള്ളയും മകനും സിനിമാ നടനും മുന്‍ മന്ത്രിയുമായ  ഗണേശ് കുമാറും . നാട്ടീ ക്കഴിയേണ്ട ആനക്ക് കാട്ടിലെന്ത് കാര്യമെന്നായിരുന്നു പിള്ള സാര്‍ വലിയ വായില്‍ അന്നു വിളിച്ചു ചോദിച്ചത്. ആനകളില്ലാതെ ക്ഷേത്ര ഉല്‍സവങ്ങള്‍ നടക്കില്ലെന്നും ഉല്‍സവങ്ങള്‍ നടത്താന്‍ അനുവദിച്ചില്ലെങ്കില്‍ കളി വേറെയായിരിക്കും എന്നുമായിരുന്നു ഗണേശ് കുമാറിന്റെ ഭീഷണി.
അത് കഴിഞ്ഞിട്ടിപ്പോള്‍ ഏതാണ്ട് ഒരു വര്‍ഷമാവുന്നു. കാര്യങ്ങള്‍ ആന മുതലാളിമാരുടെ വഴിക്കാണ്. പിള്ള സാര്‍ അഴിമതി കേസില്‍  ജയിലിലാണ് . മകനാവട്ടെ രണ്ടാമതും മന്ത്രി.    വനം, വന്യജീവി, സിനിമാ, സ്പോര്‍ട്സ് മന്ത്രി. ഇതിലും ഗംഭീരമായ കോംബിനേഷന്‍ ലഡുവും ചിക്കന്‍ കറിയും മാത്രമാണ് എന്ന് ശത്രുക്കള്‍ പരിഹസിച്ചെങ്കിലും ഉമ്മന്‍ചാണ്ടിയോ യു.ഡി.എഫോ അത്  വകവെച്ചില്ല. 
ആന ഉടമസ്ഥ സംഘം പ്രസിഡന്റായിരുന്ന ഗണേശനാണ് ഇപ്പോള്‍ വനത്തെയും വന്യജീവികളെയും രക്ഷിക്കാനും ശിക്ഷിക്കാനുമുള്ള മന്ത്രി.  ആനകളെ രക്ഷിക്കാന്‍ ആരു വന്നാലും സമ്മതിക്കില്ലെന്നു പറഞ്ഞ മുതലാളിമാരുടെ നേതാവ്  ഇപ്പോഴിതാ അവറ്റകള്‍ക്കായുള്ള മന്ത്രി.  കാട്ടില്‍ ഇത്രയധികം ആനകളെന്തിന്  എന്നു ചോദിച്ച ആളാണ് ഇനി ആനകളുടെ കാര്യം തീരുമാനിക്കുക. 

 കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശിന്റെ പ്രത്യേക താല്‍പര്യത്തിലായിരുന്നു ആനകളെ  രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നത്. വന്യമൃഗങ്ങള്‍ക്കു വേണ്ടിയുള്ള ദേശീയ ബോര്‍ഡ് സ്റ്റാന്‍ഡിങ് കമമിറ്റിയുടെ കീഴില്‍ രൂപവല്‍കരിച്ച എലിഫന്റ് ടാസ്ക് ഫോഴ്സിന്റെ റിപ്പോര്‍ട്ട് പ്രകാരമായിരുന്നു ശ്രമങ്ങള്‍. 2010ലാണ് എലിഫന്റ് ടാസ്ക് ഫോഴ്സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വാണിജ്യ ആവശ്യങ്ങള്‍ക്കായി ആനകളെ ഉപയോഗിക്കുന്നത് തടയാനുള്ള നടപടികളായിരുന്നു റിപ്പോര്‍ട്ടില്‍.  ആനകളെ സര്‍ക്കാര്‍ സ്വത്തായി മാറ്റുന്നതടക്കം താഴെ പറയുന്നവയായിരുന്നു മുഖ്യ നിര്‍ദേശങ്ങള്‍. 
1. നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി മാതൃകയില്‍ നാഷനല്‍ എലഫന്റ് കണ്‍സര്‍വേഷന്‍ അതോറിറ്റി സ്ഥാപിക്കുക. ഇത് നിലവില്‍ വരുന്നതോടെ കടുവകളെ പോലെ സംരക്ഷിത മൃഗമായി ആനകളും മാറും.
2. 1972ലെ വന്യമൃഗ സംരക്ഷണ നിയമം ഭേദഗതി ചെയ്യുക.
3. ഈ നിയമത്തിലെ  സെക്ഷന്‍ 39 ഭേദഗതി ചെയ്ത് ആനകളെ  അനധികൃതമായി ആളുകളും സ്ഥാപനങ്ങളും കൈയില്‍ വെക്കുന്നത് തടയുക.
4. സെക്ഷന്‍ 40 (രണ്ട്) റദ്ദാക്കുക.  ഷെഡ്യൂള്‍ 1 ഷെഡ്യൂള്‍ രണ്ട് പട്ടികയിലെ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കാന്‍ സെക്ഷന്‍ 40 (2 എ)  അനുശാസിക്കുന്നു. എന്നാല്‍ നിയമത്തിലെ സെക്ഷന്‍ 40 (2)  അത് ലംഘിക്കാനുള്ള പഴുത് നല്‍കുന്നു.  ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി പ്രകാരം ആനകളെ കൈമാറ്റമ ചെയ്യാമെന്നാണ് ഇതിലെ വ്യവസ്ഥ.    ഷെഡ്യൂള്‍ ഒന്നില്‍പെട്ട  ആ നകളെ ഉപഹാരം, സംഭാവന എന്നിവയുടെ മറവില്‍ കൈമാറ്റം ചെയ്യാന്‍് ഇത് വഴിയൊരുക്കുന്നു. ഈ വ്യവസ്ഥ ഭേദഗതി ചെയ്യാനാണ്  നിര്‍ദേശം. 
സെക്ഷന്‍ 40ലെ ഉടമസ്ഥത എന്ന സാങ്കേതിക പദം മാറ്റി  രക്ഷാകര്‍ത്വം എന്നാക്കി മാറ്റണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഈ മാറ്റം വന്നാല്‍  നിലവിലെ ആന ഉടമസ്ഥ അവകാശം ഇല്ലാതാവും. 
ഒറീസ, ചത്തിസ്ഗഡ്, ജാര്‍ഖണ്ഡ്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ആനകള്‍ ഏറ്റവുമധികം പീഡനങ്ങള്‍ അനുഭവിക്കുന്നതെന്നും ഇത് അനുവദിക്കാനാവില്ലെന്നും കര്‍ശന നിലപാടെടുത്ത ജയറാം രമേശ് ഇപ്പോള്‍ വകുപ്പിനു പുറത്താണ്. ഗ്രാമവികസന മന്ത്രാലയത്തിന്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി ക്ലാസ് കയറ്റം കിട്ടിയെന്നു പറയുമ്പോഴും  സംഗതി ഉശിരന്‍ ഒതുക്കല്‍ തന്നെയായിരുന്നു. ജയറാമിനെ പുകച്ചു പുറത്തു ചാടിക്കുമെന്ന് പ്രഖ്യാപിച്ച ആന മുതലാളികള്‍ക്ക് സന്തോഷം. ജയറാം പുറത്ത്. ഗണേശന്‍  സംസ്ഥാന മന്ത്രി.ഇനി എന്തര് ആശങ്കകള്. 
 മന്ത്രിയാവും മുമ്പ് പല കോണുകളില്‍നിന്ന് ചൂണ്ടിക്കാട്ടിയ സന്ദേഹങ്ങള്‍ ശരി വെക്കുകയാണ്  ഗണേശ്കുമാറിപ്പോള്‍.   ആദ്യവട്ടം മന്ത്രിയായപ്പോള്‍ സിനിമാ സ്റ്റൈല്‍ ഇടപെടലുകളിലൂടെ ഞെട്ടിച്ച അദ്ദേഹം രണ്ടാം വരവില്‍ കൂടുതല്‍ കണ്ണിങ് ആയി, കൂടുതല്‍ ശക്തമായാണ് നീങ്ങുന്നത്.  സംശയമുണ്ടെങ്കില്‍ ഇന്ന് തൃശൂരില്‍ നടന്ന ചില അഭ്യാസങ്ങള്‍ ശ്രദ്ധിക്കാം. ചാനലുകളും പത്രങ്ങളും മല്‍സരിച്ച് മന്ത്രിയങ്ങുന്നിന്റെ ക്രീഡകള്‍ കാണിച്ചതിനാല്‍ കാര്യങ്ങള്‍ വ്യക്തം.

മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് ആനക്കൊമ്പുകള്‍ കണ്ടെടുത്ത സംഭവത്തില്‍ വനം വകുപ്പിന് എന്തു കാര്യമെന്ന സ്വന്തം മനസ്സിലിരിപ്പ് ഗണേശന്‍ ഇന്നലെയും ആവര്‍ത്തിച്ചു.  പാവം ലാല്‍. എവിടെ നിന്നോ ഒരാനക്കൊമ്പ് കിട്ടി. അത് ഇന്‍കം ടാക്സുകാര് പൊക്കി. അതിനിപ്പോ വനം വകുപ്പ് എന്ത് ചെയ്യാനാണ് എന്നതാണ്  ചോദ്യം.  ആനകള്‍ക്ക് കാട്ടിലെന്തു കാര്യമെന്നു ചോദിച്ച ആനമുതലാളിമാരുടെ നേതാവിന് എന്തോന്ന് ആനക്കൊമ്പ്. എങ്കിലും  സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഏറ്റു പറഞ്ഞ ചില കാര്യങ്ങളുടെ നഗ്നമായ ലംഘനമാണ് അതെന്ന് ഗണേശന്‍ വൈകാതെ തിരിച്ചറിയേണ്ടി വരും.
കുറേ കള്ളനാണയങ്ങളുണ്ടെങ്കിലും  വനം വകുപ്പില്‍ കാടിനെ സ്നേഹിക്കുന്ന, പ്രകൃതിയെ സ്നേഹിക്കുന്ന ഒരു പാടു ഉദ്യോഗസ്ഥരുണ്ട്. മുകളില്‍നിന്ന് തോന്നുംപടി ഉത്തരവുകള്‍ വന്നിട്ടും ഇത്തിരി കാടെങ്കിലും ബാക്കിയായത് അത്തരക്കാര്‍ കാരണമാണ്. തൃശൂര്‍ രാമപുരത്ത് നടന്ന വനം വകുപ്പിലെ പുതിയ ഗാര്‍ഡുമാരുടെ പാസിങ് ഔട്ട് പരേഡില്‍ മന്ത്രി വെടി പൊട്ടിച്ചത് ഇത്തരക്കാര്‍ക്കെതിരെയായിരുന്നു. മേലുദ്യോഗസ്ഥരെ അനുസരിക്കാത്ത നിരവധി പേര്‍ വകുപ്പിലുണ്ട്. അതൊന്നും ഇനി അനുവദിക്കില്ല. സല്യൂട്ട് ചെയ്യുന്നത് പോലും തിരിയാത്ത ശവികളെ പാഠം പഠിപ്പിക്കും എന്നിങ്ങനെയായിരുന്നു ഭീഷണി.
കാട്ടു കൊള്ളക്കാരെ പിടിക്കാന്‍ ഫോറസ്റ്റുകാര്‍ക്ക് ഉണ്ട നല്‍കാതെ തോക്കു മാത്രം നല്‍കിയ പാരമ്പര്യമുള്ള മന്ത്രിമാരുടെ നിരയില്‍ തന്റെ യോഗ്യത ഒന്നു കൂടി ഉറപ്പു വരുത്തി, ജനപ്രതിനിധികളെ വകവെക്കാത്ത ഉദ്യോഗസ്ഥരെ നിലക്കു നിര്‍ത്തുമെന്നും ഗണേശന്‍ പ്രഖ്യാപിച്ചു.


കേരള വനഗവേഷണ കേന്ദ്രത്തില്‍ വെച്ചായിരുന്നു ഈ ഉമ്മാക്കി. അവിടെ നടന്ന ഗജക്ഷേമ ബോധവല്‍കരണ പരിശീലനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു  വെല്ലുവിളി.
കശുവണ്ടിയെ ബാധിക്കുന്ന കീടത്തെ നശിപ്പിക്കാന്‍ എന്‍ഡോസള്‍ഫാന്‍ ശിപാര്‍ശ ചെയ്ത ശാസ്ത്ര സമൂഹത്തില്‍നിന്ന് വേറിട്ടു നിന്ന ഒരിടമാണ് വനഗവേഷണ കേന്ദ്രം. കീടനാശിനി കമ്പനികള്‍ക്ക് ആഘാതമേല്‍പ്പിച്ച് തേക്കിന് മിത്ര കീടത്തെ ഗവേഷണത്തിലൂടെ കണ്ടെത്തി മറ്റൊരു എന്‍ഡോസള്‍ഫാന്‍ ദുരന്തം ഒഴിവാക്കിയ ശാസ്ത്രജ്ഞരുടെ ഇടം. അതു തന്നെയാവും  മന്ത്രിമാരെ അനുസരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടന്ന ചിന്നംവിളിക്ക് ഇവിടം വേദിയായത്.
ചാനലുകള്‍ ഒപ്പിയെടുത്ത ഈ പരിശീലന പരിപാടി അടിമുടി  തമാശയായിരുന്നു. ആന  ക്ഷേമത്തിന് വേണ്ടി നടത്തിയ പരിപാടിയില്‍ ആന മുതലാളിമാരുടെ അയ്യരുകളിയായിരുന്നു. എങ്ങു നോക്കിയാലും നെഞ്ചും വിരിച്ച് മുതലാളിമാര്‍. മന്ത്രിയെ സ്വീകരിക്കാന്‍ രാവിലെ തന്നെ നിരവധി ആനകളെ അവര്‍ എത്തിച്ചിരുന്നു.  തങ്ങളുടെ ക്ഷേമത്തിനുള്ള പരിപാടിയാണെങ്കിലും  ആനകള്‍ക്ക് തോട്ടി കൊണ്ടും ചൂരല്‍ കൊണ്ടുമുള്ള പതിവു സദ്യക്ക് ഒരു കുറവുമുണ്ടായിരുന്നില്ല.  നടന്നും വാഹനങ്ങളിലും എത്തിയ ആനകളെ അനുസരണ പഠിപ്പിക്കാന്‍ പാപ്പാന്‍മാര്‍ പതിവു പീഡനങ്ങളല്ലാം പുറത്തെടുത്തു.
ഗവേഷണ കേന്ദ്രത്തിന്റെ ഗേറ്റില്‍ തന്നെ ആന മുതലാളിമാരുടെ ആശംസാ ബാനറായിരുന്നു. അവിടന്നങ്ങോട്ട് എല്ലാത്തിനും ആന മുതലാളിമാര്‍ മേഞ്ഞു നടന്നു. ഞങ്ങ പ്രസിഡന്റ് മന്ത്രിയെങ്കില്‍ ഞങ്ങ ഭരിക്കുമെന്ന പ്രഖ്യാപനം. പൊതു ചടങ്ങില്‍ ആന മുതലാളിമാരുടെ സംഘടനയിലെ രണ്ടു പേര്‍ പ്രാസംഗികരായിരുന്നു. ഓള്‍ കേരള എലഫെന്റ് ഓണേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ടി.എന്‍. അരുണ്‍കുമാര്‍, സെക്രട്ടറി ടി. ശശികുമാര്‍ എന്നിവര്‍. എന്നാല്‍, പരിപാടി  നടക്കുന്ന അതേ നഗരത്തില്‍  വര്‍ഷങ്ങളായി ആനകളുടെ ക്ഷേമത്തിനായി ഒറ്റയാള്‍ പട്ടാളമായി പൊരുതിക്കൊണ്ടിരിക്കുന്ന ആനപ്രേമി സംഘത്തിന്റെ വെങ്കിടാദ്രിയെപ്പോലുള്ളവരെ ഇപ്പരിപാടിയുടെ ഏഴയലത്ത് അടുപ്പിച്ചില്ല. വെങ്കിടാദ്രി മുതലാളിമാരുടെ പ്രഖ്യാപിത ശത്രുവായതു തന്നെ കാരണം. 
ആന മുതലാളി മന്ത്രിവേഷത്തില്‍ ആനയെ രക്ഷിക്കാനിറങ്ങുമ്പോള്‍  ഇതും ഇതിലപ്പുറവും സ്വാഭാവികം. എന്നാല്‍  കേരളം പോലൊരിടത്ത് ഇത്തരം കാര്യങ്ങള്‍ ചോദ്യം ചെയ്യപ്പെടേതുണ്ട്.   തെരഞ്ഞെടുപ്പ് കമീഷനു മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍  തനിക്ക് ഒരാനയുണ്ട്. എന്ന് പറഞ്ഞ ഗണേശന് മുതലാളിമാരുടെ വക്താവാകാം. എന്നാല്‍, കേരളത്തിലെ വനം മന്ത്രി പച്ചക്ക് അങ്ങനെയാവാന്‍ പാടില്ല. ഖജനാവിലെ കാശ് കൊണ്ടാണ് പരിപാടി .തറവാട്ടു പരിപാടി പോലെ അത് നടത്താനല്ല മന്ത്രിക്കസേരയില്‍ ഇരുത്തുന്നത്.
ഈ നിലക്കാണ് കാര്യങ്ങള്‍ പോവുന്നതെങ്കില്‍ നമ്മുടെ വനത്തിന്റെയും വന്യജീവികളുടെയും കാര്യത്തില്‍ വൈകാതെ തീരുമാനമാവും. അതിന്റെ ലക്ഷണമൊത്ത സൂചനകള്‍ തന്നെ ഇതെല്ലാം.

26 comments:

  1. ഈ നിലക്കാണ് കാര്യങ്ങള്‍ പോവുന്നതെങ്കില്‍ നമ്മുടെ വനത്തിന്റെയും വന്യജീവികളുടെയും കാര്യത്തില്‍ വൈകാതെ തീരുമാനമാവും. അതിന്റെ ലക്ഷണമൊത്ത സൂചനകള്‍ തന്നെ ഇതെല്ലാം.

    ReplyDelete
  2. onnu odichu nokki. appol thanne kaaryam kurachu katti koodiya saadhanam anennu manasilayi. udane oru vishada vayanakku varunnundu.

    ReplyDelete
  3. പ്രസക്തം. നല്ല ലേഖനം. കോഴിയെ നോക്കാൻ കുറുക്കനെ ഏൽ‌പ്പിച്ച പോലുണ്ടല്ലേ കാടിന്റെ കാര്യം.

    ReplyDelete
  4. പ്രസക്തം. എന്തായാലും കാത്തിരുന്നു കാണാം....സസ്നേഹം

    ReplyDelete
  5. കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി.

    സാമൂഹിക പ്രസക്തിയുള്ള ലേഖനം. അഭിനന്ദനങ്ങള്‍.

    ReplyDelete
  6. നല്ല ലേഖനം..എല്ലാം നശിച്ചു കഴിഞ്ഞിട്ട് വാ വിട്ടു നിലവിളിക്കാൻ കുറേ പേരും ഉണ്ടാവും...അതും നമ്മൾ തന്നെ കാണേണ്ടി വരും...ഹിഹി

    ReplyDelete
  7. ഇന്ന് ഏറ്റവും കൂടുതല്‍ പരിപാലനം അര്‍ഹിക്കുന്ന ഒന്നാണ് വന സമ്പത്ത്‌..അതില്‍ ആനയും വരും...സീത പറഞ്ഞത് പോലെ വാവിട്ടു നിലവിളിക്കാന്‍ സമയം ആയി..അതും ഉടനെ കേട്ട് തുടങ്ങും..ഇപ്പോഴും അവശേഷിക്കുന്ന കുറച്ചു നല്ല ഉദ്യോഗസ്ഥരുടെ മനോ വീര്യം കൂടി തകര്‍ത്തു കഴിഞ്ഞാല്‍ പിന്നെ എല്ലാം ശുഭം..പോസ്റ്റിനു ആശംസകള്‍..

    ReplyDelete
  8. പൂജപ്പുര വല്യപിള്ള വനം വകുപ്പിനു വേണ്ടി നിര്‍ബന്ധം പിടിച്ചപ്പോളേ കാട്ടിലെ കരിവീട്ടിക്കും വെണ്‍തേക്കിനും ആനക്കൊമ്പിനും, പുലിനഘത്തിനും, കരിംകുരങ്ങുരസായനത്തിനും ഒക്കെ ഇനി നല്ല മാര്‍ക്കറ്റുണ്ടാകുമെന്നു ജനം പ്രതീക്ഷിച്ചിരുന്നതാ...

    ReplyDelete
  9. കൊട്ടാരക്കര കൊമ്പനെ ചങ്ങലയില്‍നിന്നു മോചിപ്പിക്കാന്‍ നെട്ടോട്ടമോടുന്ന
    നാട്ടിലെ കുട്ടിക്കൊമ്പന്‍മാരറിയുമോ കാട്ടാനയുടെ വേദന!

    ReplyDelete
  10. ഞാനും ഒരു ആന പ്രേമി ആണു.ഉത്സവങളും, ആനകളും കണ്ടു വളർന്ന്തു കൊണ്ടാവാം. ആന ഇല്ലാതുളള ഒരു ഉത്സവം സങ്കല്പിക്കാൻ വയ്യ.പണ്ട് ആനയെ മക്കളെ പൊലെ സ്നേഹിച്ചിരുന്ന പാപ്പാന്മാർ ഉണ്ടായിരുന്നു , ഇന്ന് പാപ്പാൻ ജോലി മാത്രമായി .പിന്നെ ആനപ്രേമം ഒരു status simbol ആയി കാണുന്ന ആന മുതലാളിമാരും. നാട്ടിലെ ആനകളുടെ ദുര്യൊഗത്തിനു കാരണം ഇതാണു.പിന്നെ വനസമ്പത്ത്. അതു ആരു ഭരിചാലും കൊള്ള്യടിക്കപ്പെടും.ഒപ്പം വനം കയ്യേറുന്ന നാട്ടുകാരും. എന്റെ വിചാരം ശരിയാണൊ എന്നറിയില്ല. സ്വര്യമായി വന്യമ്രഗങൾ വിഹരിക്കുന്ന വനം കയ്യേറി ക്രഷി ചെയ്യുമ്പൊൾ നാം അവരുടെ സ്വൌര്യവിഹാരത്തിനാണു തടസ്സം ചെയ്യുന്നതു. കൊച്ചിലെ അവർ നടന്ന വഴി ഒരു ദിവസം ഇല്ലാതാകുമ്പോൾ അവരെന്തു ചെയ്യും .എന്നിട്ടോ നാം പടക്കവും മറ്റൂം വച്ച് ആ‍ പാവം മ്രഗങളെ കൊല്ലാകൊല ചെയ്യുന്നു. ആര് ചോതിക്കാൻ ???

    ReplyDelete
  11. പ്രസക്തം
    അഭിനന്ദനങ്ങള്‍.

    ReplyDelete
  12. അല്ലെങ്കിലും ആനയ്ക്ക് കാട്ടിലെന്താണ്‌ കാര്യം.
    ചോദ്യം പ്രസക്തമാണ്‌.
    ആനയെന്നത് സര്‍ക്കര്‌ ബസ്സിലുള്ള ചിഹ്നമാണെന്ന് പണ്ട ഗതാഗതം നോക്കിയ ഗണേശിനു അറിയാം.
    ഇലക്കറിയില്ല.

    ReplyDelete
  13. പ്രസക്തിയുള്ള ലേഖനം തന്നെ. എന്നാല്‍ ഇനി നാട്ടാനകളുണ്ടാവതിരിക്കാനും , ഉള്ളവയെ നേരാംവണ്ണം സംരക്ഷിക്കാനുമാണ് നിയമം വേണ്ടത്. ഇപ്പോളുള്ളാ നാട്ടാനകളേ കാട്ടിലേക്കയച്ചാല്‍ ഒരിക്കലും അവക്ക് ആ സഹചര്യമായി ഒത്തുപോകുവാന്‍ കഴിയും എന്ന് തോന്നുന്നില്ല അതിനാല്‍ നാട്ടാനകളുടെ പീഡനം തടയുക.ഇനിയും അവശേഷിക്കുന്ന വാരിക്കുഴികളില്‍ വീഴുന്നവയെ തിരിച്ച് കാട്ടിലേക്കയക്കുക, പിന്നെ കാട്ടാനകളുടെ സംരക്ഷണത്തിനായി പദ്ധതികള്‍- വെള്ളമില്ലാതെ അലയുന്ന ചില കാട്ടാനകളെങ്കിലും നാട്ടിലിറങാറുണ്ടല്ലോ അവക്കായും പദ്ധതികള്‍ ഒരുക്കുക എന്നിവയാണ് വേണ്ടതെന്ന് തോന്നുന്നു

    ReplyDelete
  14. "മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് ആനക്കൊമ്പുകള്‍ കണ്ടെടുത്ത സംഭവത്തില്‍ വനം വകുപ്പിന് എന്തു കാര്യമെന്ന സ്വന്തം മനസ്സിലിരിപ്പ് ഗണേശന്‍ ഇന്നലെയും ആവര്‍ത്തിച്ചു."
    ഹ ഹ.. ഒന്നും അറിയാത്തവരെ ഒക്കെ ജയിപ്പിച്ച് വിട്ടവർ അലോച്ചിക്കട്ടെ.

    തിരഞ്ഞ് പിടിച്ചവർ പറയുന്നതു ആന കൊമ്പു സൂക്ഷിക്കാൻ വനം വകുപ്പിന്റെ അനുമതി വേണമെന്നാണു. ആ രേഖ നോക്കി വേണ്ട നടപടി സ്വീകരിക്കും എന്നും അവരു പറയുന്നൂ.

    ഇനി അനുമതി കിട്ടിയിട്ടിലെങ്കിലും ഇലെങ്കിലും, ഇനി ഉണ്ടാക്കാൻ വലിയ പ്രയാസമുണ്ടാവില്ല. ഈ ആന മുതലാളിയല്ലെ വനം വകുപിന്റെ ആശാൻ.

    ReplyDelete
  15. പ്രസക്തം.

    ഇവരെയോക്കെപ്പോലുള്ളവരെ സഹിക്കാന്‍ വിധിക്കപ്പെട്ടവ്ര്‍ നമ്മള്‍ !

    ReplyDelete
  16. ആ പാവങ്ങളോടുള്ള ക്രൂരതയ്ക്ക് ഒരവസാനവും ഉണ്ടാവാന്‍ പോകുന്നില്ല ! ഇവിടെ വോട്ടുള്ള കഴുതകളുടെ ദുരിതം പോലും കാണാന്‍ ആര്‍ക്കും കഴിയുന്നില്ല , പിന്നല്ലേ ആനകള്‍ !!
    നല്ലൊരു ലേഖനത്തിനു അഭിനന്ദനങ്ങള്‍ ...

    ReplyDelete
  17. നല്ല ലേഖനം.. ഏതു വകുപ്പായാലും ‘ മെരുക്കി” എടുക്കുന്ന മന്ത്രിമാരല്ലെങ്കില്‍ അവര്‍ പുറത്താകും.. സ്വയം മെരുങ്ങുകയും വേണം.. , പിന്നെ വോട്ട് ചെയ്യുക എന്ന അവകാശം മാത്രമല്ലേ ഈ ജനാധിപത്യം നമുക്കു തരുന്നത്?

    ReplyDelete
  18. ലേഖനവും ആശങ്കകളും പ്രസക്തം തന്നെ നമുക്ക് കാത്തിരുന്നു കാണാം

    ReplyDelete
  19. എല്ലാ നല്ല വാക്കുകള്‍ക്കും നന്ദി.

    @എസ് മേനോന്‍,
    ഉല്‍സവ പ്രേമം നമുക്കു മാത്രമാണ്. ആനക്കില്ല. വാരിക്കുഴിയില്‍ വീഴ്ത്തി കൊടും പീഡനങ്ങളുടെ പരിശീലനകാല ശേഷം ചങ്ങലകളിലിട്ടു കൊണ്ടു നടക്കുന്ന ഒരു മൃഗത്തെ നാം സ്നേഹിക്കുകയാണെന്ന് പറയുന്നത് എന്തൊരു വിരോധാഭാസമാണ്. ഉല്‍സവ പറമ്പുകളില്‍നിന്ന് ഉല്‍സവ പറമ്പുകളിലേക്ക് വിശ്രമമില്ലാതെ നടത്തിയും കാതടക്കുന്ന ശബ്ദത്തിലും ബഹളത്തിലും വെളിച്ചത്തിലും നിറയെ ആടയാഭരണങ്ങളിട്ട് കൊണ്ടു നിര്‍ത്തുന്നതും സ്നേഹം തന്നെയെന്നാണ് വെപ്പ്. ചൂരലും തോട്ടിയും മൂര്‍ച്ചയുള്ള ആയുധങ്ങളും ചേര്‍ന്ന് നിയന്ത്രിക്കപ്പെടുമ്പോള്‍ ആനക്ക് തോന്നുന്നതെന്താവും എന്നാലോചിച്ചാല്‍ നമമുടെ ആനക്കമ്പം പമ്പ കടക്കാതിരിക്കില്ല.
    വന്യമൃഗങ്ങളെ കുറിച്ച് പറഞ്ഞത് ശരിയാണ്. സ്വന്തം ആവാസ വ്യവസ്ഥയില്‍നിന്ന് അവയെ പുറതതു ചാടിക്കുകയും വന്യമൃഗ ഭീഷണി എന്നു നിലവിളിക്കുകയും ചെയ്യുകയാണ് നമ്മള്‍.
    ഉമ
    ഇപ്പോഴുള്ള നാട്ടാനകളെ കാട്ടിലയക്കുക എന്നതല്ല ഈ ശ്രമങ്ങളുടെ ലക്ഷ്യം. ഷെഡ്യൂള്‍ ഒന്നില്‍ പെടുന്ന മൃഗമെന്ന നിലക്ക് ആനയെ കാശുണ്ടാക്കാന്‍ വേണ്ടി ഉപയോഗിക്കുന്നത് തടയുക, കാട്ടില്‍ കഴിയുന്ന ആനയെ വാരിക്കുഴിയില്‍ വീഴ്ത്തി കൊണ്ടു വന്ന് അതിന്റെ ഉടമകളായി മനുഷ്യര്‍ ഞെളിയുന്നത് തടയുക, നാട്ടാനകളാക്കുന്നത് തടയുക എന്നതടക്കമുള്ള ഒരു പാട് പദ്ധതികളാണ് ഹെറിറ്റേജ് പദവിക്കു പിന്നില്‍. അത് നടപ്പാക്കില്ല എന്നു പിടിവാശിയുള്ളവര്‍ മന്ത്രിമാരായി വരുമ്പോള്‍ ആ ശ്രമങ്ങളുടെ ഗതി കണ്ടറിയണം.

    ReplyDelete
  20. എന്തൊക്കെയാണോ ആവോ ...കണ്ടറിയാം. bharanam thudangeettalle ullu

    ReplyDelete
  21. ഗണേശനു ആനവണ്ടി തന്നെയായിരുന്നു നല്ലതു!

    ReplyDelete
  22. നല്ല ലേഖനം.
    ഇന്ന് ചെയ്യിക്കുന്നതുപോലെ ഉള്ള ജോലികള്‍ ആനയെക്കൊണ്ടു ചെയ്യിക്കണമെങ്കില്‍ അതിനെ അടിക്കാതെ പറ്റില്ല. കാരണം ആനക്ക് ഇഷ്ടമുള്ളത് ഒന്നും അല്ലല്ലോ അതിനെക്കൊണ്ടു ചെയ്യിക്കുന്നത്. സത്യം പറഞ്ഞാല്‍ ആനയെ അനുസരിപ്പിക്കുന്നത്, പേടിപ്പിച്ചിട്ട് തന്നെയാണ്. ചില ആന മുതലാളിമാര്‍ പറയും "ആനയെ സ്നേഹിപ്പിച്ചു അനുസരിപ്പിക്കുമെന്ന്"!!. [പിന്നേ.... ആന ഇവന്റെ മച്ചുനന്‍ അല്ലെ, പ്രേമത്തോടെ പറഞ്ഞാല്‍ ഉടനെ ആ ജീവി അനുസരിക്കാന്‍ ].പപ്പാന്‍ "തണ്ണി" കൂടി ആണെങ്കില്‍ പറയേം വേണ്ട. നമ്മള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു നല്ല കാലം ഉടനെയൊന്നും ആനക്ക് ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഉടനെ നടക്കുന്ന കാര്യം, എഴുന്നള്ളിപ്പ് സമയം കുറക്കുകയും, ഉത്സവസമയം ക്രമീകരിച്ച്, നട്ടുച്ചയ്ക്ക് പൊരിവെയിലത്ത് അതിനെ നിറുത്തുന്നത് കുറയ്ക്കാം എന്നതുമാണ്‌.

    ReplyDelete
  23. പാവം ആന . മനുഷ്യന്റെ അത്യാഗ്രഹം കൊണ്ട് ഒരു magnificent ജീവി കൂടി നശിക്കുന്നു

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...