പൌലോ കൊയ്ലോയുടെ 'ആല്‍ക്കെമിസ്റ്റിനെ'ക്കുറിച്ച്
പണ്ടെഴുതിയ ഒരു കുറിപ്പ് തിരിച്ചു കിട്ടിയപ്പോള്‍.
ഇരു കാലങ്ങള്‍ക്കുമിടയില്‍ കളഞ്ഞു പോയ ചില കാര്യങ്ങള്‍
പണ്ടെഴുതിയ ഒരു കുറിപ്പ് തിരിച്ചു കിട്ടിയപ്പോള്‍.
ഇരു കാലങ്ങള്‍ക്കുമിടയില്‍ കളഞ്ഞു പോയ ചില കാര്യങ്ങള്‍
1
ചില നേരങ്ങളുണ്ട്. ഒട്ടും തൃപ്തി തരില്ല ഒന്നും. ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍, പാട്ടുകള്‍, സിനിമകള്‍, ചിത്രങ്ങള്‍, പ്രിയ സ്ഥലങ്ങള്‍... ഒന്നും. മടുപ്പെന്നും അശാന്തിയെന്നും വിവര്‍ത്തനം ചെയ്യാവുന്ന അന്നേരങ്ങളില്‍ വെറുതെയിരിക്കുന്നതാണ് സമാധാനം. എല്ലാ സ്ക്രൂകളും അഴിച്ചിട്ട പോലെ അകം മറന്നിരിക്കല്‍. ഒരു തരം ശവാസനം.
അത്തരമൊരു നേരത്താണ്, മടുപ്പിന്റെ പതിവു തെരച്ചിലുകള്‍ക്കൊടുവില്‍ ആ കടലാസു കഷണം കിട്ടിയത്. മഞ്ഞച്ച്, അരികുകള്‍ മടങ്ങി, അവിടവിടെ മഷി പരന്ന് വെറുമൊരു കടലാസു തുണ്ട്. ഏതോ പുസ്തകത്തിനടിയില്‍നിന്ന് പെട്ടെന്ന് ചാടി വീണതാണ്.
കടലാസിന്റെ മുകളില്‍ ഇത്തിരി വലിയ അക്ഷരങ്ങളില്‍ 'നിമിത്തങ്ങളുടെ ഘോഷയാത്രയില്‍ ഒരു നിശ്ചല തടാകം' എന്നെഴുതിയിട്ടുണ്ട്.
അതിനു താഴെ കുറിയ അക്ഷരങ്ങള്‍. ആ ഒരൊറ്റ നിമിഷം മതിയായിരുന്നു, ആ കടലാസു തുണ്ടിനെ ഓര്‍മ്മയിലേക്ക് കൊളുത്തിയിടാന്‍.
ഇപ്പോഴറിയാം, അതെന്റെ കൈയക്ഷരം! പണ്ടൊരു രാത്രിയില്‍ ഒററയിരിപ്പിന് എഴുതിത്തീര്‍ത്തത്. പൌലോ കൊയ്ലോയുടെ ആല്‍ക്കെമിസ്റ്റ്' എന്ന നോവലിന്റെ വായനാനുഭവം.
ഒരിക്കല്‍ ഉറ്റ ചങ്ങാതിയായിരുന്ന ഒരാള്‍ക്കു വേണ്ടി കഷ്ടപ്പെട്ട് എഴുതിവെച്ചതാണ്. ആല്‍ക്കെമിസ്റ്റ് അവരുടെ സംഘം നാടകമാക്കുന്നു, അതിന്റെ ബ്രോഷറില്‍ നല്‍കാന്‍ ഒരു കുറിപ്പ് വേണം. അതായിരുന്നു ആവശ്യം. എന്തെങ്കിലും എഴുതാനാവുമെന്ന ഒരു പ്രതീക്ഷയുമില്ലായിരുന്നു. വല്ലതും എഴുതിയിട്ട് കാലമൊരുപാട്. പല വട്ടം പറഞ്ഞൊഴിഞ്ഞിട്ടും നിശിതമായ നിര്‍ബന്ധം എതിര്‍പ്പുകളുടെ മുനയൊടിച്ചു. സൌഹൃദം വെച്ചുള്ള വിലപേശലിനൊടുവില്‍ ഒരു രാത്രിയില്‍ വീണ്ടും ആല്‍ക്കെമിസ്റ്റിലേക്ക് നടന്നു. എത്ര ശ്രമിച്ചിട്ടും ഒരു വരി പോലും എഴുതാനാവാത്ത നിവൃത്തികേടിനൊടുവില്‍ ഒരു വരി എഴുതി വെച്ചു. പെട്ടെന്ന് കറന്റ് പോയി.
സമാധാനമായി. ഇനി മെനക്കെടേണ്ടല്ലോ. വെറുതെ കണ്ണടച്ചു കിടന്നു. മഴയുള്ള രാത്രിയായിരുന്നു. പുറത്ത് വെറുതെ പെയ്തു കൊണ്ടേ ഒരു മഴ. അതിലേക്ക് കാതു നട്ടിരിക്കെ, ഇത്തിരി നിമിഷങ്ങള്‍ക്കൊടുവില്‍ അത് ചിണുങ്ങി നിന്നു. ഇപ്പോള്‍ മരം പെയ്യുന്ന ശബ്ദം.
കണ്ണുകള്‍ ഇറുകിയടച്ച്, പുറത്തെ ചെറിയ ശബ്ദങ്ങളിലേക്ക് കാതയച്ചിരിക്കെ, മനസ്സിലേക്ക് ആല്‍ക്കെമിസ്റ്റ് വീണ്ടും കയറി വന്നു. ഒറ്റയിരിപ്പിന് അതു വായിച്ചു തീര്‍ന്ന പഴയൊരു രാത്രിയുടെ ഓര്‍മ്മ. അതിനപ്പുറം, ആ നോവല്‍ അന്നുണ്ടാക്കിയ ഇളക്കങ്ങള്‍.
പെട്ടെന്ന് സാന്റിയാഗോയുടെ രൂപം മനസ്സില്‍ വന്നു. സങ്കല്‍പ്പത്തില്‍ സൃഷ്ടിച്ച പാവം ആട്ടിടയന്‍. എന്തിനായിരുന്നു അവന്റെ തീരാത്ത അലച്ചിലുകള്‍? നിധിക്കു വേണ്ടി എന്നത് സാധാരണ ഉത്തരം. തീര്‍ച്ചയായും അതല്ല കാര്യമെന്ന് അടുത്ത ക്ഷണം ഉറച്ചു. യാത്ര തന്നെയായിരുന്നു അവന്റെ ലക്ഷ്യമെന്ന് ഉള്ളിലാരോ പറഞ്ഞു.അങ്ങിനെയങ്ങനെ, സാന്റിയാഗോയുടെ മനസ്സിലേക്ക് മെല്ലെ മെല്ലെ നടന്നു കയറി തുടങ്ങിയ ഏതോ നിമിഷം കറന്റു വന്നു.
ഇപ്പോള്‍ മുറിയില്‍ ഇരുട്ടു മാഞ്ഞിരിക്കുന്നു. കുറേ നേരം കണ്ണടച്ചിരുന്നതിന്റെ ചെറിയ ഒരസ്വസ്തത.
യാന്ത്രികമായി എണീറ്റിരുന്നു. മേശമേല്‍ ചുരുട്ടിയിട്ട കുറേ കടലാസു കഷണങ്ങള്‍. എഴുതാന്‍ നടത്തിയ വിഫല ശ്രമങ്ങളുടെ അടയാളങ്ങള്‍. അതെടുത്ത് താഴെയിട്ട് പുതിയ കടലാസില്‍ എഴുതിത്തുടങ്ങി. നേരത്തെ ആലോചിച്ചു വന്നതിന്റെ തുടര്‍ച്ച. ഒട്ടും ആയാസപ്പെടാതെ ഒരേ ഒഴുക്ക്. ചെറിയ കുറിപ്പായിട്ടും അതെഴുതി കഴിഞ്ഞപ്പോള്‍ ശരിക്കും സന്തോഷം തോന്നി.
കയ്പ്പുറ്റ കുറേ അനുഭവങ്ങള്‍ ചേര്‍ന്ന് പിടിച്ചു കെട്ടിയ എഴുത്ത് വീണ്ടും വിരല്‍ത്തുമ്പില്‍ വന്നുതൊട്ടതിന്റെ അടക്കാനാവാത്ത ആഹ്ലാദം. വലിയ എഴുത്തുകാര്‍ക്കു മാത്രമല്ല, കടലാസിലല്ലാതെ മനസ്സില്‍ മാത്രം എഴുതിക്കൊണ്ടേയിരിക്കുന്ന എന്നെപ്പോലൊരു സ്വപ്നജീവിക്കും അത് പ്രിയപ്പെട്ട നിമിഷം.
2
ആ കടലാസ് കഷണമാണ് കാലങ്ങള്‍ക്കു ശേഷമിപ്പോള്‍... ആ ദിവസത്തിന്റെ സന്തോഷത്തുള്ളികള്‍ മുഴുവന്‍ ഓര്‍മ്മയുടെ മരത്തില്‍നിന്ന് പെയ്തുകൊണ്ടിരിക്കുന്നു.
ഉറപ്പാണ്. മികച്ചൊരു കുറിപ്പേയല്ല ഇത്. കുറേ മുമ്പ് വായിച്ച ഓര്‍മ്മയില്‍നിന്ന് ആല്‍ക്കെമിസ്റ്റിനെ പകര്‍ത്തിയതിന്റെ പ്രശ്നങ്ങള്‍ മുഴുവന്‍ കാണും. വസ്തുതാ പരമായ അബദ്ധങ്ങളുണ്ടാവാം. ഓര്‍മ്മപ്പിശകുകളുണ്ടാവാം. പറയാനുള്ളത് അതേ പോലെ ബോധ്യപ്പെടുത്താനാവാത്ത അവ്യക്തതയുണ്ടാവാം. എങ്കിലും, മരവിപ്പിന്റെ നീണ്ടൊരു കടല്‍ ഒറ്റക്കു മുറിച്ചു കടന്ന ആ രാത്രിയുടെ സന്തോഷഭരിതമായ ഓര്‍മ്മയാല്‍ അതെല്ലാം മറക്കാനാവുന്നു. എഴുതിയത് എന്ത് എന്നതിനേക്കാള്‍ എഴുതാന്‍ കഴിഞ്ഞു എന്ന ഒരൊറ്റ സന്തോഷത്തില്‍ മനസ്സ് നിറയുന്നു.
അതിനാല്‍, പ്രിയപ്പെട്ട ചങ്ങാതിമാരേ, അതിവിടെ. നിങ്ങള്‍ക്കു മാത്രമായി. ഇതിനെക്കുറിച്ചാണോ ഇത്രയും എഴുതിപ്പിടിപ്പിച്ചത് എന്ന സന്ദേഹം നിങ്ങളുടെ പുരികം ചുളിക്കുന്നതറിയാം. എങ്കിലും ഏറ്റവും വൈയക്തികമായ കാരണങ്ങളാല്‍, മനുഷ്യന്‍ എന്ന നിലയില്‍ അനുഭവിക്കുന്ന ചെറിയ, വലിയ സന്തോഷങ്ങളാല്‍ ഇത്, ഇവിടെ.
3
നിമിത്തങ്ങളുടെ ഘോഷയാത്രയില്‍
ഒരു നിശ്ചല തടാകം
ജീവിതത്തിന്റെ കുത്തൊഴുക്കിനിടെ, നിശ്ചയമായും നാം ചെന്നുറഞ്ഞുപോവുന്ന ചില ഇടങ്ങളുണ്ട്. ജോലിയെന്നോ സാമ്പത്തിക ഭദ്രതയെന്നോ പേരുവിളിക്കാവുന്ന ജീവിത സുരക്ഷയുടെ ഇടങ്ങള്‍. ഒന്നും ചെയ്യേണ്ട. വെറുതെ നിന്നു കൊടുത്താല്‍ മാത്രം മതി. ജീവിതം ഒരേ സുരക്ഷയില്‍, ഒരേ പാളത്തില്‍ ചലിച്ചു കൊണ്ടേയിരിക്കും. മുന്നിലുളള സാധ്യതകളെ, മാറ്റങ്ങളെ കൊട്ടിയടച്ചു കൊണ്ടേയിരിക്കും. കെട്ടിനില്‍ക്കുന്ന ഒരു ജലാശയമായി നാം പതിയെ രൂപാന്തരപ്പെടും.സുരക്ഷിതമെങ്കിലും അനക്കമറ്റ ഈ അവസ്ഥയില്‍നിന്ന് രക്ഷപ്പെടാനുള്ള ഏക പോംവഴി യാത്രയുടേതാണ്. തന്നെത്തന്നെ മുറിച്ചു കടക്കല്‍. ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളിലേക്ക് സ്വയം വലിച്ചെറിയല്‍. ഉള്ളിന്റെയുള്ളില്‍ യാത്രയുടെ വിത്തു മുളച്ചവര്‍ക്കേ നിശ്ചലതയുടെ ഈ നദി മുറിച്ചു കടക്കാനാവൂ. സ്വന്തം സ്വപ്നത്തിലേക്കുള്ള ആസക്തമായ ആ സഞ്ചാരത്തിനു മാത്രമാണ് ജീവിതത്തിന്റെ ഉയരങ്ങളും സാധ്യതകളും കണ്ടെത്താനാവുക.
ബ്രസീലിയന്‍ എഴുത്തുകാരനായ പൌലോ കൊയ്ലോയുടെ 'ആല്‍ക്കെമിസ്റ്റ്' ഇത്തരമൊരു മുറിച്ചു കടക്കലാണ്. ആട്ടിടയനായ സാന്റിയാഗോ സ്വപ്നത്തിലെ നിധി തേടിയാണ് ജീവിതത്തിന്റെ മരുഭൂമികളില്‍ പറന്നു വീഴുന്നത്. സ്വപ്നങ്ങളുടെയും നിമിത്തങ്ങളുടെയും കൈത്താങ്ങിലാണ് അവന്‍ നിധി എത്തിപ്പിടിക്കുന്നത്. മുത്തശ്ശിക്കഥയുടെ സാരള്യവും ദാര്‍ശനിക ഉള്‍ക്കാഴ്ചയുടെ വിശാലതയും മനോവ്യാപാരങ്ങളുടെ സങ്കീര്‍ണ്ണതയും സമന്വയിപ്പിക്കുന്ന ആഖ്യാനത്തിലൂടെയാണ് പൌലോ കൊയ്ലോ ഇത് സാധ്യമാക്കുന്നത്.
ഈജിപ്തിലെ പിരമിഡുകള്‍ക്കിടയിലെവിടെയോ മറഞ്ഞു കിടക്കുന്ന നിധിയാണ് സ്വപ്നമായി വന്ന് സാന്റിയാഗോയെ കുത്തിയിളക്കുന്നത്. വെള്ള രോമങ്ങളുള്ള ആട്ടിന്‍പറ്റങ്ങളുടെ ഇടയന്‍ മാത്രമായിരുന്നു അതുവരെ അവന്‍. സ്വപ്നം സാന്റിയാഗോയെ കെട്ടഴിച്ചുവിട്ടു. ' നിധി കണ്ടെത്താനായി ചില നിമിത്തങ്ങള്‍ നിന്റെ മുന്നിലെത്തും. ആ നിമിത്തങ്ങളെ പിന്തുടര്‍ന്നാല്‍ നീ നിധിയിലേക്കെത്തും'.
നിമിത്തങ്ങള്‍ അവനെ തേടിയെത്തി. ആദ്യമൊരു ചിത്രശലഭം. പിന്നെ ഒരു ജിപ്സി സ്ത്രീ. ജ്ഞാനിയായൊരു വൃദ്ധന്‍. പഴഞ്ചന്‍ രാജാവ്. ആല്‍ക്കെമിയുടെ വഴികള്‍ തേടിയലയുന്ന ഒരിംഗ്ലീഷുകാരന്‍. ഒടുക്കം ആല്‍ക്കെമിസ്റ്റ് എന്ന അസാധാരണ മനുഷ്യന്‍. ഈ നിമിത്തങ്ങളിലേക്ക് ചിതറിപ്പോവുന്നതിനിടെ സാന്റിയാഗോയ്ക്ക് ഏറെ പ്രിയപ്പെട്ട ആട്ടിന്‍പറ്റത്തെ വിറ്റഴിക്കേണ്ടി വരുന്നു. യാത്രക്കു കരുതിയ പണം കൈമോശം വരുന്നു. പണം കായ്ക്കുന്നൊരു ജോലിയും അതു നീട്ടുന്ന സാധ്യതയും ഉപേക്ഷിക്കേണ്ടി വരുന്നു. കിട്ടിയ കാശുമായി നാട്ടിലേക്ക് മടങ്ങാമെന്ന സാന്റിയാഗോയുടെ തീരുമാനവും ഈ സ്വപ്നത്തില്‍ തട്ടിമറിയുന്നു.
ഈ ഉപേക്ഷിക്കലുകള്‍^ ഒറ്റനോട്ടത്തില്‍ വിലപ്പെട്ടതെന്ന് തോന്നുന്ന സാധ്യതകളില്‍നിന്നുള്ള ഈ പലായനങ്ങള്‍^സത്യത്തില്‍ അതാണ് സാന്റിയാഗോയെ നിധിക്ക് അര്‍ഹനാക്കുന്നത്. ഫാത്തിമ എന്ന പെണ്‍കുട്ടിയോട് തോന്നുന്ന പ്രഥമ ദര്‍ശനാനുരാഗവും സ്വന്തം സ്വപ്നത്തെ തേടിയുള്ള ഒഴുക്കില്‍ അവനെ വിട്ടൊഴിയുന്നു.
സാധാരണ ജീവിതത്തിന്റെ കണ്ണാടിയിലൂടെ നോക്കുമ്പോള്‍ സാന്റിയാഗോയുടെ ഈ 'ഉപേക്ഷിക്കലുകള്‍' കേവലം വിഡ്ഢിത്തമെന്നു വരുന്നു. വെറുമൊരു സ്വപ്നത്തിന് വേണ്ടി ജീവിത സ്വപ്നങ്ങളെ നിരാകരിക്കല്‍. എന്നാല്‍, ഒടുക്കം സാന്റിയാഗോയെ കാത്ത് പിരമിഡുകള്‍ക്കിടയിലെവിടെയോ മറഞ്ഞിരിക്കുന്ന നിധിയുടെ യാഥാര്‍ഥ്യം നമ്മുടെ കേവല യുക്തികളെ പറത്തിക്കളയുന്നു.
കെട്ടിനില്‍ക്കുന്ന ജലാശയങ്ങള്‍ പോലെ നാം ചുമന്നു നടക്കുന്ന ജീവിതങ്ങളുടെ 'പ്രായോഗികത' യെയാണ് ആല്‍ക്കെമിസ്റ്റ് എന്ന കൃതി തട്ടിയുടക്കുന്നത്. ഏറ്റവും ബുദ്ധിപൂര്‍വകമായ നമ്മുടെ തീരുമാനങ്ങള്‍ക്കപ്പുറവും അസാധാരണവും അയുക്തികവുമായ സൌഭാഗ്യങ്ങളുടെ സാധ്യത മറഞ്ഞിരിപ്പുണ്ടെന്ന് അതോര്‍മ്മിപ്പിക്കുന്നു. നമ്മുടെ ബുദ്ധിപരമായ തീര്‍പ്പുകളും ഉറപ്പുകളും , മറ്റൊരു കണ്ണിലൂടെ നോക്കുമ്പാള്‍ ശുദ്ധ ഭോഷ്ക് മാത്രമാണന്നും കേവല യുക്തി എന്നൊന്നില്ലെന്നും ഈ ആട്ടിടയന്‍ പറഞ്ഞു വെയ്ക്കുന്നു.
4
ഇത് എഴുതിയിട്ടിപ്പോള്‍ കുറേ കാലമായിരിക്കുന്നു. അന്ന് നിര്‍ബന്ധം പിടിച്ച് ഇതെഴുതിച്ച കൂട്ടുകാരന്‍ ഇത് നാടകത്തിന്റെ ബ്രോഷറില്‍ ഉപയോഗിച്ചോ എന്നറിയില്ല. ഇത് വേറെ ആരെങ്കിലും വായിച്ചോ എന്നും.തീരെ ചെറുതെങ്കിലും ഈ കാലയളവില്‍ ജീവിതം എത്രയറെ മാറിയെന്ന് ആശ്ചര്യം തോന്നുന്നു. ജീവിതത്തിന്റെ പ്രയോറിറ്റികള്‍ അടിമുടി മാറി. അന്ന് ഇതഴുതിച്ച ഉറ്റ കൂട്ടുകാരന്‍ കണ്ടാല്‍ തിരിച്ചറിഞ്ഞില്ലെന്ന് നടിക്കാന്‍ കഴിയും വിധം അകന്നു. ആ നാടക സംഘവും വഴി പിരിഞ്ഞു കാണണം.
അന്നിതെഴുതിയ മുറി ഇന്ന് ഭൂമിയിലേ ഇല്ല. വാടകക്കാര്‍ കൂടിക്കൊണ്ടിരിക്കുന്ന നഗരത്തില്‍ ഒറ്റ വീടു മാത്രമായി നിലനിര്‍ത്താതെ മേല്‍ക്കുമേല്‍ പുതിയ നിലകള്‍ പണിയാന്‍ വീട്ടുടമ അതു പൊളിച്ചു കളഞ്ഞു. അവിടെയിപ്പോള്‍ ചെറിയ ഒരു അപാര്‍ട്മെന്റ്.
ഒരിക്കല്‍ പ്രിയപ്പെട്ടതായി കരുതിയിരുന്ന നഗരം ഉപേക്ഷിച്ചിട്ടിപ്പോള്‍ വര്‍ഷങ്ങള്‍. ഇപ്പോള്‍ കഴിയുന്ന ഈ നഗരത്തെ ഇനിയും സ്നേഹിച്ചു തുടങ്ങിയിട്ടുമില്ല.
എല്ലാത്തിനുമപ്പുറം, പൌലോ കൊയ്ലോ. ആല്‍ക്കെമിസ്റ്റ് ഒരു തരത്തില്‍ ഒരിളക്കി പ്രതിഷ്ഠയായിരുന്നു. വായനയുടെ മടുപ്പില്‍നിന്ന് അപ്രതീക്ഷിതമായ ഒരു മണ്ണിളക്കം. അപരിചിതമായ ഒരു ജീവിതത്തിലേക്കുള്ള ദാര്‍ശനികമായ പുറപ്പാടുകള്‍ വല്ലാത്ത ഒരൂര്‍ജം പകര്‍ന്നു. പോസിറ്റീവ് എനര്‍ജി. അടുപ്പമുള്ളവരെ കൊണ്ടൊക്കെ അന്നതു വായിപ്പിച്ചു. പൌലോ കൊയ്ലോ എന്ന എഴുത്തുകാരനെ തേടിപ്പിടിച്ചു വായിച്ചു. പൈറേറ്റഡ് പുസ്തകങ്ങള്‍ വില്‍ക്കുന്ന ചെറിയ കടയില്‍നിന്ന് മോശം കടലാസില്‍ അച്ചടിച്ച മറ്റു പുസ്തകങ്ങളില്‍ ചിലത് കണ്ടെത്തി.
എന്നാല്‍, പോകപ്പോകെ മഹാനായ ആ എഴുത്തുകാരനെയും മടുത്തു. അദ്ദേഹത്തിന്റെ പുസ്തകങ്ങളെല്ലാം ഒരേ അച്ചു തണ്ടില്‍ തിരിയുന്നുവെന്ന് തോന്നി. ഒരു തരം മതപരത, സദാചാരപരത അവിടവിടെ മണത്തു. മാനേജ്മെന്റ് വിദഗ്ദര്‍ പറയുന്നതുപോലൊരു യാന്ത്രികത അവിടവിടെ വായിച്ചെടുത്തു. ഇന്‍സ്പിരേഷന്‍ തരുന്ന തരം പുസ്തകങ്ങളില്‍ പണ്ടു വായിച്ചു തള്ളിയ ഏതൊക്കെയോ ഘടകങ്ങള്‍ മനോഹരമായ ഭാഷയുടെ പുറംമോടിയണിഞ്ഞ് വന്നു നില്‍ക്കുന്നതായി തോന്നിത്തുടങ്ങി. പതിയെ പൌലോ കൊയ്ലോയില്‍നിന്ന് മറ്റിടങ്ങളിലേക്ക് വായന തിരിഞ്ഞു. എങ്കിലും, ആ കൃതികള്‍ പങ്കുവെയ്ക്കുന്ന ദാര്‍ശനിക വ്യാപാരങ്ങള്‍ക്കപ്പുറം പൌലോ കൊയ ലോ എന്ന മഹാനായ എഴുത്തുകാരന്റെ കഥപറച്ചിലിന്റെ ചാരുത മനസ്സില്‍തന്നെ ഒട്ടിപ്പിടിച്ചു നിന്നു. എത്ര ലളിതമായി, എത്ര അനായാസം വായനക്കാരനെ ഒപ്പം നടത്താന്‍ ഈ മനുഷ്യന് എങ്ങനെ കഴിയുന്നുവെന്ന് കൊതിയോടെ അതിശയിക്കുന്നു, ഇപ്പോഴും.
ആ കുറിപ്പിലെ മാനസികാവസ്ഥ പോലും അകംപുറം മറിഞ്ഞുവെന്നു തോന്നുന്നു. കെട്ടിക്കിടക്കുന്ന ജലാശയം പോലെയാണിപ്പോള്‍ ജീവിതം. ഒട്ടുമനങ്ങാതെ. അലച്ചിലിന്റെ ഉറവകള്‍ എന്നേ മൂടിപ്പോയ പോലെ. നിമിത്തങ്ങള്‍ മുന്നില്‍ വന്നാലും അവഗണിക്കാനാവുന്ന വിധം ഈ ജീവിതം, അതിന്റെ നിശ്ചലതയെ ഇപ്പോള്‍ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു.