Sunday, July 31, 2011

ക്ലാസ്മേറ്റുകളെ എനിക്കിപ്പോള്‍ ഭയമാണ്

ക്ലാസ് മേറ്റ്സ് എന്ന സിനിമ ഒരിക്കലും ഉണ്ടാവരുതായിരുന്നു  
എന്നാണ്  ഇപ്പോള്‍ തോന്നുന്നത്.  കാലങ്ങള്‍ക്കു ശേഷമുള്ള എല്ലാ 
കാമ്പസ് കൂടിചേരലുകളെയും അത് ഒരേ അച്ചിലേക്കു മാറ്റുന്നു. 
ആ സിനിമയുടെ തിരക്കഥയിലാണ് കൂടിച്ചേരലുകള്‍. 
സ്വാഭാവിക വികാരങ്ങളും പ്രതികരണങ്ങള്‍ക്കും പകരം 
അതേ തിരക്കഥയിലെ വികാര വിചാരങ്ങള്‍. 



 ഏതാണ്ട് അതേ പോലെയുണ്ടായിരുന്നു  കാമ്പസ്. 
നീണ്ട ഇടനാഴികള്‍. പിരിയന്‍ ഗോവണി. അതേ ക്ലാസ് മുറി.
അവിടെ, ഭാര്യമാരും ഭര്‍ത്താക്കന്‍മാരുമായി രൂപം മാറിയ പഴയ കൂട്ടുകാര്‍. ഒപ്പം അവരവരുടെ കുഞ്ഞുങ്ങള്‍. ഇനിയും കല്യാണം കഴിക്കാത്ത, നടക്കാത്ത ചിലര്‍ ഇത്തിരി കലിപ്പോടെ ഇടയില്‍. പിന്നെ അധ്യാപകര്‍. വിരമിച്ചവരും അല്ലാത്തവരും.
അതൊരു കൂടിക്കാഴ്ചയായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം പഴയ സഹപാഠികളുടെ ഒത്തുചേരല്‍. ഏതൊക്കെയോ വഴികളില്‍ ചിതറിപ്പോയവര്‍  വീണ്ടും പഴയ ക്ലാസ് മുറിയില്‍ ഒത്തു കൂടുന്നു.
നാക് അക്രഡിറ്റേഷന്റെ ഭാഗമായും ക്ലാസ്മേറ്റ്സ് എന്ന സിനിമയുടെ സ്വാധീനഫലമായും നമ്മുടെ കാമ്പസുകളില്‍ ഇപ്പോള്‍ പല വഴിക്ക് അരങ്ങേറുന്ന സവിശേഷമായ ഈ കലാപരിപാടിയില്‍ ഇതുവരെ ചെന്നു പെട്ടിട്ടില്ലായിരുന്നു. ഗൃഹാതുരത്വവും കാമ്പസ് ഓര്‍മ്മയും ഉള്ളില്‍ ഇപ്പോഴും അത്രക്ക് പ്രഭ ചൊരിയാത്തതു കൊണ്ടാവുമോ എന്നറിയില്ല,ഇതിനു മുമ്പ് നടന്ന ഇത്തരം പരിപാടികളിലൊന്നും  തലവെച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ പതിവു ശ്രമം പാളി. ചങ്ങാതിമാര്‍ ജയിച്ചു!


അങ്ങിനെ, അതേ ക്ലാസ് മുറിയില്‍.
എല്ലാവരും അടിമുടി  മാറിയിട്ടുണ്ട്. പലരും നന്നായി തടിച്ചിരിക്കുന്നു. മെലിഞ്ഞ് എഴുന്നേറ്റു നടക്കാന്‍ ശേഷിയില്ലാതിരുന്ന പഴയ സഖാവിന്റെ തടി വല്ലാതങ്ങ് കൂടി. ഇപ്പോഴും നടക്കാന്‍ ബുദ്ധിമുട്ടു തന്നെ.
തല്ലിപ്പൊളിയായി നടന്ന പലരും വലിയ നിലകളിലെത്തി. അന്നത്തെ മുറിമീശക്കാര്‍ക്ക് ഇപ്പോള്‍ കട്ടിമീശയുടെ ഭാരം. നീണ്ട മുടിയുണ്ടായിരുന്ന കൂട്ടുകാരിക്ക് ഇപ്പോള്‍  ബോയ് കട്ടിന്റെ ചെറുപ്പം. അന്നത്തെ നാണം കുണുങ്ങി പെണ്‍പിള്ളാര്‍ ഏതാണ്ട് അതേ പോലെതന്നെ നാണം കുണുങ്ങുന്ന പാവം കുഞ്ഞുങ്ങളെ തനി പട്ടാളമട്ടില്‍ ഗൌരവത്തോടെ കൈകാര്യം ചെയ്യുന്നു!
വിദ്യാര്‍ഥി സംഘടനകളില്‍ സജീവമായുണ്ടായിരുന്ന കൂട്ടുകാരില്‍ ചിലര്‍  ഇപ്പോഴും പെതുരംഗത്ത് സജീവം. ചിലരൊക്കെ സര്‍ക്കാര്‍ ജീവനക്കാര്‍.  ചിലര്‍ ഭാര്യാപദവിയില്‍ ഒതുങ്ങി.
കണ്ടുമുട്ടല്‍ ചടങ്ങ് രസകരമായിരുന്നു. ഒരാള്‍ കുടുംബവുമൊത്ത് കടന്നു വരുന്നു. മറ്റു പലര്‍ ഓടിക്കൂടുന്നു. പിന്നെ ആലിംഗനങ്ങള്‍. കെട്ടിടം  കുലുങ്ങുമാറ് പൊട്ടിച്ചിരികള്‍. വിശേഷം പറച്ചില്‍. പിന്നെ അടുത്ത ആള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പ്.
ചോദിക്കാനും പറയാനുമൊക്കെ എല്ലാവര്‍ക്കും ഏറെയുണ്ടായിരുന്നു. എന്നാല്‍, അവയ്ക്കെല്ലാം ഒരേസ്വഭാവമാണോ എന്നു തോന്നിപ്പോയി. ഒരേ ചോദ്യങ്ങള്‍. ഒരേ ഉത്തരങ്ങള്‍. ഒരേ വടിവിലുള്ള ചിരികള്‍.  പരിചയപ്പെടുത്തലുകള്‍. ആമ്പ്രന്നോന്റെയും പെമ്പ്രന്നോത്തിയുടെ പഴയ വീരകഥകള്‍ കോമഡിക്കഥകളുടെ അകമ്പടിയോടെ തുരുതുരാ ആഘോഷിക്കപ്പെട്ടു.



അധ്യാപകര്‍  സംസാരിച്ചു. 
ഇടവിട്ട് വിദ്യാര്‍ഥികളും. പഴയ ഓര്‍മ്മകള്‍. തമാശകള്‍. സങ്കടങ്ങള്‍.
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ഛിച്ച നാളുകളായിരുന്നു  ഞങ്ങളുടെ പഠനകാലം.  അവിശ്വാസത്തിന്റെയും പകയുടെയുമൊക്കെ ഒരന്തരീക്ഷം സദാ ചുറ്റുമുണ്ടായിരുന്നു. മിക്കവാറും ഉച്ചക്കുശേഷം ക്ലാസ് ഉണ്ടാവില്ല. സമരമോ അടിപിടിയോ ഏതാണ്ടൊക്കെ.
എന്നാല്‍, എല്ലാത്തിനുമടിയില്‍ നന്‍മയുടെയും സ്നേഹത്തിന്റെയുമൊക്കെ ഒരു പ്രതലം  അദൃശ്യമായി നില്‍പ്പുണ്ടായിരുന്നു എന്നു ഇപ്പോള്‍ തോന്നുന്നു. കാലങ്ങള്‍ കഴിഞ്ഞ് കണ്ടു മുട്ടിയതിന്റെ ശിഷ്ടം.  അന്നും ഞങ്ങളാക്കെ തമ്മില്‍ സ്നേഹം പോലെ എന്തൊക്കെയോ ഉണ്ടായിരുന്നു എന്നു തന്നെ തോന്നിപ്പോവുന്നു.
പറഞ്ഞു തുടങ്ങിയപ്പോള്‍ പലരുടെയും ഓര്‍മ്മകളിലൂടെ ആ കാലം ക്ലാസ് മുറിയിലേക്ക് ഇഴഞ്ഞു കയറി വന്നു. അന്നു തല്ലിയവര്‍. തല്ലു കൊണ്ടവര്‍. മുങ്ങിയവര്‍. രാഷ്ട്രീയത്തില്‍നിന്ന് എന്നേക്കുമായി ഇല്ലാതായവര്‍. അങ്ങനെ പലരുടെയും ഓര്‍മ്മപ്പെടുത്തലുകള്‍.
 ചിലര്‍ പഴയ കാലത്തിന്റെ വീരഗാഥകളാടി. പാലും തേനുമൊഴുകിയിരുന്ന മാവേലി നാടു പോലെയായിരുന്നു അതെന്ന്. ആരും നിഷേധിച്ചില്ലെങ്കിലും  കള്ളമാണ് ഇവയെന്ന് ഓരോരുത്തരുടെയും ഉള്ളകം പറഞ്ഞു കൊണ്ടിരുന്നു.
എന്റെ ഊഴം വന്നു. പ്രത്യേകിച്ച് എന്തെങ്കിലും പറഞ്ഞ് ആരെയും ഉപദ്രവിക്കില്ലെന്ന് വരുമ്പോഴേ തീര്‍ച്ചപ്പെടുത്തിയിരുന്നു. അതിനാല്‍, ഇപ്പോഴത്തെ ചില കാര്യങ്ങളെ കുറിച്ച് മാത്രം പറഞ്ഞെന്നു വരുത്തി പതിയെ തലയൂരി.
പ്രസംഗങ്ങള്‍ക്കു ശേഷം കലാ പരിപാടികളായിരുന്നു. പാട്ടുകള്‍. തമാശകള്‍. പണ്ട് മനോഹരമായി പാടിയിരുന്ന ചിലരൊക്കെയുണ്ടായിരുന്നു കൂട്ടത്തില്‍. അതില്‍ ആണ്‍കുട്ടികളെല്ലാം പാടി. പെണ്‍കുട്ടികളുടെ ഭാഗത്ത് നിന്നും ആരുമെഴുന്നേറ്റ് പാട്ടായില്ല. അതിമനോഹരമായി പാടിയിരുന്ന ഉറ്റ ചങ്ങാതി  തൊട്ടടുത്ത് ചുമ്മാ ഇരിക്കുന്നുണ്ടായിരുന്നു.
'പാടിക്കൂടേ', ഞാന്‍ ചോദിച്ചു.
'എന്ത് പാട്ട്. ഞാനോ?' അവളുടെ മറു ചോദ്യം.
അവളുടെ ഭര്‍ത്താവും കുട്ടിയും തൊട്ടരികിലുണ്ടായിരുന്നു. അവള്‍ എന്നെങ്കിലും പാട്ടു പാടിയിരുന്നതായി അയാളോ മകളോ ഒരിക്കലും അറിഞ്ഞിട്ടുണ്ടാവില്ലെന്ന് പെട്ടെന്ന് തോന്നി. വിവാഹം ചിലരുടെയൊക്കെ ഉള്ളിലെ പാട്ടുകള്‍ കൂടി  കവര്‍ന്നെടുക്കുന്നുണ്ടാവണം പച്ച ജീവിതത്തിന്റെ കനം ഒരു പേപ്പര്‍ വെയ്റ്റു പോലെ പലപ്പോഴും പെണ്‍കുട്ടികളുടെ ഈണങ്ങള്‍ക്കു മേല്‍ നിലയുറപ്പിക്കുന്നുണ്ടാവണം.


പിന്നെ ഭക്ഷണ നേരമായിരുന്നു. 
എത്രയോ കാലത്തിനു ശേഷമായിരുന്നു ഒന്നിച്ചുള്ള അത്തരമാരു വേള.  എല്ലാവരും പരസ്പരം വിശേഷങ്ങള്‍ പറയുകയായിരുന്നു. തമാശകളും ചിരികളും ചേര്‍ന്ന് ഇലയിലെ ഭക്ഷണത്തിന് രുചി കൂടി.
കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ പടിയിറക്കമായി. പല വഴികളിലേക്കുള്ള ചിതറല്‍.  ആണ്‍കുട്ടികളില്‍ ചിലര്‍ വീണ്ടുമൊരു ഒത്തു ചേരലിനുള്ള ഒരുക്കങ്ങളിലായിരുന്നു. കുടുംബത്തെ നേരത്തെ വിട്ട് ഒരു രാത്രി ഒന്നിച്ചു കൂടാനുള്ള തിരക്ക്. അതിനുള്ള കുപ്പികള്‍ നേരത്തെ തയ്യാറായിരുന്നു.
തിരിച്ചിറങ്ങുമ്പോള്‍ മൊബൈല്‍ ഫോണില്‍ നമ്പറുകള്‍ കുറേ കൂടി. പോക്കറ്റ് ഡയറിയില്‍ കുറേ ഇ മെയില്‍ ഐഡികള്‍. ഇനിയും കാണാമെന്ന അനേകം വാഗ്ദാനങ്ങള്‍ കോളജ് പടവുകളിറങ്ങി ഒപ്പം പോന്നു.
ക്ലാസ് മേറ്റ്സ് എന്ന സിനിമ ഒരിക്കലും ഉണ്ടാവരുതായിരുന്നു  എന്നാണ്  ഇപ്പോള്‍ തോന്നുന്നത്.  കാലങ്ങള്‍ക്കു ശേഷമുള്ള എല്ലാ കാമ്പസ് കൂടിചേരലുകളെയും അത് ഒരേ അച്ചിലേക്കു മാറ്റുന്നു. ആ സിനിമയുടെ തിരക്കഥയിലാണ് കൂടിച്ചേരലുകള്‍. സ്വാഭാവിക വികാരങ്ങളും പ്രതികരണങ്ങള്‍ക്കും പകരം അതേ തിരക്കഥയിലെ വികാര വിചാരങ്ങള്‍.   ഞങ്ങളുടെ സംഗമത്തിനും ഇതില്‍നിന്ന് മോചനമുണ്ടായില്ല.

സംഗമം കഴിഞ്ഞിട്ടിപ്പോള്‍ കുറേ കാലമായി.
  പരിപാടി കഴിഞ്ഞ ആദ്യ മാസം കുറേ   വിളികള്‍ വന്നിരുന്നു. ചിലതൊക്കെ തിരക്കുള്ള  നേരങ്ങളില്‍. അതു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുമ്പോള്‍ പലരുടെയും മുഖം ചുളിഞ്ഞിരിക്കണം. എന്നാല്‍,  പിന്നീട് തിരിച്ചു വിളിക്കുമ്പോള്‍ അവരും തിരക്കുകളിലായിരുന്നു.
തിരക്കില്ലാത്ത സമയങ്ങളില്‍ വിളിച്ച ചില ചങ്ങാതിമാരോടൊക്കെ കുറേ നേരം സംസാരിച്ചു. എന്നാല്‍, വാക്കുകള്‍ പലപ്പോളും ഇടമുറിഞ്ഞു. അധികമൊന്നും സംസാരിച്ചിരിക്കാനുള്ള കോപ്പില്ലായിരുന്നു, പലപ്പോഴും. പഠന കാലത്ത് രാത്രി മുഴുവന്‍ സംസാരിച്ചിരുന്നവര്‍ക്ക് അഞ്ചു മിനിറ്റ് സംസാരിക്കുമ്പോഴേക്കും മടുക്കുന്നുണ്ടായിരുന്നു.
എല്ലാവരും ഏറെ മാറിയിരുന്നു. അഭിരുചികളും രാഷ്ട്രീയ ബോധവും  താല്‍പര്യങ്ങളുമെല്ലാം. ആരും അംഗീകരിക്കുന്നില്ലെങ്കിലും അത് പ്രകടമായിരുന്നു. ഇത്തിരി നേരം സംസാരിക്കുമ്പോഴേക്കും ഈ മാറ്റങ്ങള്‍  ഞങ്ങള്‍ക്കിടയില്‍ വന്ന് കരിങ്കല്ലു പോലെ നിന്നു.
നാടിനെ മാറ്റണമെന്ന് കലശലായി പറഞ്ഞു നടന്ന ഒരു ചങ്ങാതി വിളിച്ചത് ഏതോ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനിയില്‍ അംഗത്വമെടുക്കാന്‍ പറയാനായിരുന്നു.  പുസ്തകങ്ങള്‍ക്ക് തീറെഴുതിയ  ചങ്ങാതി വല്ലതും വായിച്ച് എത്രയോ കാലമായെന്ന് തുറന്നു പറഞ്ഞു. മഴ പോലെ  കവിതയെഴുതിയിരുന്ന കൂട്ടുകാരന്‍ ആളുകളെല്ലാം ഈ പണ്ടാര പുസ്തകം വായിച്ചിരുന്നിട്ടാണ് നാടു നന്നാവാത്തതെന്ന് അഭിപ്രായപ്പെട്ടു.
അങ്ങനെയങ്ങിനെ പലര്‍. നല്ല തിരക്കുള്ള സമയത്ത് വിളിച്ച് ചിലര്‍ സ്വപ്നങ്ങളെക്കുറിച്ചും സംഗീതത്തെക്കുറിച്ചും വാചാലരായി. തിരക്കാണെന്ന് പറഞ്ഞപ്പോള്‍ തെറിയായി. ഒഴിവു നേരങ്ങളില്‍ ഒത്തു കൂടി ഇത്തിരി മദ്യപിച്ച ആവേശത്തിലായിരുന്നു അവരുടെ സംസാരങ്ങള്‍. മറ്റൊരു നേരത്ത് തിരിച്ചു വിളിച്ചപ്പോള്‍ ഇക്കാലത്ത് എന്ത് സംഗീതം എന്ന മട്ടിലായിരുന്നു പലരും.
പരസ്പരം മനസ്സിലാവാന്‍ പോലും കഴിയാത്തത്ര അകലങ്ങളിലാണ് ഇപ്പോള്‍ കഴിയുന്നത് എന്നു ബോധ്യപ്പെടുത്താന്‍ മാത്രം സഹായിച്ചു, പല വിളികളും. അതിനാല്‍, വിളികള്‍ പതുക്കെ നിലച്ചു.
ഇ-മെയില്‍ ഇന്‍ബോക്സില്‍  ഇപ്പോഴും വരാറുണ്ട് ചില ഫോര്‍വേഡഡ് മെയിലുകള്‍. ചിലപ്പോള്‍ ചില കുറിപ്പുകള്‍. മദ്യമാണ് അതെഴുതിച്ചത് എന്ന് മുഖത്തെഴുതി വെച്ചത്ര അരോചകമായ സാഹിത്യങ്ങള്‍. ഓര്‍മ്മ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഓടി രക്ഷപ്പെടാന്‍ തോന്നി ചിലരുടെ ഒഴിവു നേര വിനോദമായ കവിതകള്‍ വായിച്ചപ്പോള്‍.
 അങ്ങിനെയാണ് കാര്യങ്ങള്‍. പണ്ടേ കൂടെ നടക്കുന്ന  ചില ചങ്ങാത്തങ്ങള്‍ ഒഴിച്ച് മറ്റൊന്നും ഇപ്പോള്‍ ഒപ്പമില്ല.  സംഗമത്തിലൂടെ തിരിച്ചെത്തിയ ചങ്ങാത്തങ്ങള്‍ക്കൊന്നും ആയുസ്സുണ്ടായിരുന്നില്ല.
സൌഹൃദങ്ങള്‍ ചില കാലാവസ്ഥകളില്‍  മാത്രം പൂക്കുന്ന പൂച്ചെടിയാണെന്ന് തോന്നുന്നു. ചില പ്രത്യേക അളവില്‍ മഞ്ഞും വെയിലും മഴയും വേണമതിന്. അതില്ലാതായാല്‍ അവ കരിഞ്ഞു പോവും. പണ്ടു കാമ്പസ് കാലത്ത് കാലാവസ്ഥ ഞങ്ങള്‍ക്ക് അനുകൂലമായിരുന്നു. ഇപ്പോള്‍ എതിരും. അതിനാലാവണം വീണ്ടും മൊട്ടിട്ട കൂട്ടുകളൊന്നും തളിര്‍ക്കാതെ പോയത്. അതാരുടെയും കുഴപ്പം കൊണ്ടാവില്ല. ജീവിതത്തിന്റെ സ്വാഭാവികത മാത്രമാണ് അതെന്ന് ഇപ്പോള്‍ തിരിച്ചറിയാനാവുന്നു.

Monday, July 25, 2011

കോഴിയെ നോക്കാന്‍ കുറുക്കന്‍; ആനക്ക് ഗണേശ് കുമാര്‍

ആനകള്‍ക്കെതിരായ പീഡനം തടയാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമം പാതിവഴിയില്‍. അതിനു മുന്നില്‍ നിന്ന മന്ത്രി വകുപ്പിനു പുറത്ത്. അതിനെ എതിര്‍ത്ത ആന മുതലാളിമാരുടെ നേതാവ് ഇപ്പോള്‍ ആനക്ഷേമം നോക്കുന്ന മന്ത്രി.  കാലം മാറിയ കാലത്ത് 
ഗജക്ഷേമ പരിപാടികള്‍ ഇതാ ഇങ്ങനെ...


മനുഷ്യരുടെ പ്രേമം കാരണം ഇരിക്കപ്പൊറുതിയില്ലാത്ത ആനയുടെ തലവിധിയെക്കുറിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ ഞാനിട്ട പോസ്റ്റ് അവസാനിക്കുന്നത് ആനകളെ പൈതൃക മൃഗമായി പ്രഖ്യാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ്. ആനയെ സര്‍ക്കാര്‍ ഉടമസ്ഥതയിലേക്കു മാറ്റുന്നതടക്കം നിര്‍ണായകമായ നിരവധി വ്യവസ്ഥകളുള്ള പുതിയ നിയമനിര്‍മാണ ശ്രമം ആ വലിയ മൃഗത്തിന്റെ ദുരിതങ്ങള്‍ കുറക്കുമെന്ന  പ്രത്യാശ അതെഴുതുമ്പോള്‍ ഒപ്പമുണ്ടായിരുന്നു.
ആ പ്രതീക്ഷ അനാവശ്യമെന്ന് അന്നു തന്നെ ആനയുടമകള്‍ ബോധ്യപ്പെടുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നീക്കം നടക്കില്ലെന്നും ആരാധനയുമായി ബന്ധപ്പെടുത്തി നിയമത്തിനെതിരെ നീങ്ങുമെന്നും  തൃശൂര്‍, പാലക്കാട്, എറണാകുളം കൊല്ലം ജില്ലകളില്‍ ആനയുടമകള്‍ നടത്തിയ പരിപാടികള്‍ അന്നേ വ്യക്തമാക്കി.
മുതലാളിമാരുടെ മുന്‍പന്തിയില്‍ അന്ന് രണ്ടു പേരായിരുന്നു.  മുന്‍ മന്ത്രി കൂടിയായ കീഴൂട്ട് ബാലകൃഷ്ണ പിള്ളയും മകനും സിനിമാ നടനും മുന്‍ മന്ത്രിയുമായ  ഗണേശ് കുമാറും . നാട്ടീ ക്കഴിയേണ്ട ആനക്ക് കാട്ടിലെന്ത് കാര്യമെന്നായിരുന്നു പിള്ള സാര്‍ വലിയ വായില്‍ അന്നു വിളിച്ചു ചോദിച്ചത്. ആനകളില്ലാതെ ക്ഷേത്ര ഉല്‍സവങ്ങള്‍ നടക്കില്ലെന്നും ഉല്‍സവങ്ങള്‍ നടത്താന്‍ അനുവദിച്ചില്ലെങ്കില്‍ കളി വേറെയായിരിക്കും എന്നുമായിരുന്നു ഗണേശ് കുമാറിന്റെ ഭീഷണി.
അത് കഴിഞ്ഞിട്ടിപ്പോള്‍ ഏതാണ്ട് ഒരു വര്‍ഷമാവുന്നു. കാര്യങ്ങള്‍ ആന മുതലാളിമാരുടെ വഴിക്കാണ്. പിള്ള സാര്‍ അഴിമതി കേസില്‍  ജയിലിലാണ് . മകനാവട്ടെ രണ്ടാമതും മന്ത്രി.    വനം, വന്യജീവി, സിനിമാ, സ്പോര്‍ട്സ് മന്ത്രി. ഇതിലും ഗംഭീരമായ കോംബിനേഷന്‍ ലഡുവും ചിക്കന്‍ കറിയും മാത്രമാണ് എന്ന് ശത്രുക്കള്‍ പരിഹസിച്ചെങ്കിലും ഉമ്മന്‍ചാണ്ടിയോ യു.ഡി.എഫോ അത്  വകവെച്ചില്ല. 
ആന ഉടമസ്ഥ സംഘം പ്രസിഡന്റായിരുന്ന ഗണേശനാണ് ഇപ്പോള്‍ വനത്തെയും വന്യജീവികളെയും രക്ഷിക്കാനും ശിക്ഷിക്കാനുമുള്ള മന്ത്രി.  ആനകളെ രക്ഷിക്കാന്‍ ആരു വന്നാലും സമ്മതിക്കില്ലെന്നു പറഞ്ഞ മുതലാളിമാരുടെ നേതാവ്  ഇപ്പോഴിതാ അവറ്റകള്‍ക്കായുള്ള മന്ത്രി.  കാട്ടില്‍ ഇത്രയധികം ആനകളെന്തിന്  എന്നു ചോദിച്ച ആളാണ് ഇനി ആനകളുടെ കാര്യം തീരുമാനിക്കുക. 

 കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശിന്റെ പ്രത്യേക താല്‍പര്യത്തിലായിരുന്നു ആനകളെ  രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നത്. വന്യമൃഗങ്ങള്‍ക്കു വേണ്ടിയുള്ള ദേശീയ ബോര്‍ഡ് സ്റ്റാന്‍ഡിങ് കമമിറ്റിയുടെ കീഴില്‍ രൂപവല്‍കരിച്ച എലിഫന്റ് ടാസ്ക് ഫോഴ്സിന്റെ റിപ്പോര്‍ട്ട് പ്രകാരമായിരുന്നു ശ്രമങ്ങള്‍. 2010ലാണ് എലിഫന്റ് ടാസ്ക് ഫോഴ്സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വാണിജ്യ ആവശ്യങ്ങള്‍ക്കായി ആനകളെ ഉപയോഗിക്കുന്നത് തടയാനുള്ള നടപടികളായിരുന്നു റിപ്പോര്‍ട്ടില്‍.  ആനകളെ സര്‍ക്കാര്‍ സ്വത്തായി മാറ്റുന്നതടക്കം താഴെ പറയുന്നവയായിരുന്നു മുഖ്യ നിര്‍ദേശങ്ങള്‍. 
1. നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി മാതൃകയില്‍ നാഷനല്‍ എലഫന്റ് കണ്‍സര്‍വേഷന്‍ അതോറിറ്റി സ്ഥാപിക്കുക. ഇത് നിലവില്‍ വരുന്നതോടെ കടുവകളെ പോലെ സംരക്ഷിത മൃഗമായി ആനകളും മാറും.
2. 1972ലെ വന്യമൃഗ സംരക്ഷണ നിയമം ഭേദഗതി ചെയ്യുക.
3. ഈ നിയമത്തിലെ  സെക്ഷന്‍ 39 ഭേദഗതി ചെയ്ത് ആനകളെ  അനധികൃതമായി ആളുകളും സ്ഥാപനങ്ങളും കൈയില്‍ വെക്കുന്നത് തടയുക.
4. സെക്ഷന്‍ 40 (രണ്ട്) റദ്ദാക്കുക.  ഷെഡ്യൂള്‍ 1 ഷെഡ്യൂള്‍ രണ്ട് പട്ടികയിലെ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കാന്‍ സെക്ഷന്‍ 40 (2 എ)  അനുശാസിക്കുന്നു. എന്നാല്‍ നിയമത്തിലെ സെക്ഷന്‍ 40 (2)  അത് ലംഘിക്കാനുള്ള പഴുത് നല്‍കുന്നു.  ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി പ്രകാരം ആനകളെ കൈമാറ്റമ ചെയ്യാമെന്നാണ് ഇതിലെ വ്യവസ്ഥ.    ഷെഡ്യൂള്‍ ഒന്നില്‍പെട്ട  ആ നകളെ ഉപഹാരം, സംഭാവന എന്നിവയുടെ മറവില്‍ കൈമാറ്റം ചെയ്യാന്‍് ഇത് വഴിയൊരുക്കുന്നു. ഈ വ്യവസ്ഥ ഭേദഗതി ചെയ്യാനാണ്  നിര്‍ദേശം. 
സെക്ഷന്‍ 40ലെ ഉടമസ്ഥത എന്ന സാങ്കേതിക പദം മാറ്റി  രക്ഷാകര്‍ത്വം എന്നാക്കി മാറ്റണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഈ മാറ്റം വന്നാല്‍  നിലവിലെ ആന ഉടമസ്ഥ അവകാശം ഇല്ലാതാവും. 
ഒറീസ, ചത്തിസ്ഗഡ്, ജാര്‍ഖണ്ഡ്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ആനകള്‍ ഏറ്റവുമധികം പീഡനങ്ങള്‍ അനുഭവിക്കുന്നതെന്നും ഇത് അനുവദിക്കാനാവില്ലെന്നും കര്‍ശന നിലപാടെടുത്ത ജയറാം രമേശ് ഇപ്പോള്‍ വകുപ്പിനു പുറത്താണ്. ഗ്രാമവികസന മന്ത്രാലയത്തിന്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി ക്ലാസ് കയറ്റം കിട്ടിയെന്നു പറയുമ്പോഴും  സംഗതി ഉശിരന്‍ ഒതുക്കല്‍ തന്നെയായിരുന്നു. ജയറാമിനെ പുകച്ചു പുറത്തു ചാടിക്കുമെന്ന് പ്രഖ്യാപിച്ച ആന മുതലാളികള്‍ക്ക് സന്തോഷം. ജയറാം പുറത്ത്. ഗണേശന്‍  സംസ്ഥാന മന്ത്രി.ഇനി എന്തര് ആശങ്കകള്. 
 മന്ത്രിയാവും മുമ്പ് പല കോണുകളില്‍നിന്ന് ചൂണ്ടിക്കാട്ടിയ സന്ദേഹങ്ങള്‍ ശരി വെക്കുകയാണ്  ഗണേശ്കുമാറിപ്പോള്‍.   ആദ്യവട്ടം മന്ത്രിയായപ്പോള്‍ സിനിമാ സ്റ്റൈല്‍ ഇടപെടലുകളിലൂടെ ഞെട്ടിച്ച അദ്ദേഹം രണ്ടാം വരവില്‍ കൂടുതല്‍ കണ്ണിങ് ആയി, കൂടുതല്‍ ശക്തമായാണ് നീങ്ങുന്നത്.  സംശയമുണ്ടെങ്കില്‍ ഇന്ന് തൃശൂരില്‍ നടന്ന ചില അഭ്യാസങ്ങള്‍ ശ്രദ്ധിക്കാം. ചാനലുകളും പത്രങ്ങളും മല്‍സരിച്ച് മന്ത്രിയങ്ങുന്നിന്റെ ക്രീഡകള്‍ കാണിച്ചതിനാല്‍ കാര്യങ്ങള്‍ വ്യക്തം.

മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് ആനക്കൊമ്പുകള്‍ കണ്ടെടുത്ത സംഭവത്തില്‍ വനം വകുപ്പിന് എന്തു കാര്യമെന്ന സ്വന്തം മനസ്സിലിരിപ്പ് ഗണേശന്‍ ഇന്നലെയും ആവര്‍ത്തിച്ചു.  പാവം ലാല്‍. എവിടെ നിന്നോ ഒരാനക്കൊമ്പ് കിട്ടി. അത് ഇന്‍കം ടാക്സുകാര് പൊക്കി. അതിനിപ്പോ വനം വകുപ്പ് എന്ത് ചെയ്യാനാണ് എന്നതാണ്  ചോദ്യം.  ആനകള്‍ക്ക് കാട്ടിലെന്തു കാര്യമെന്നു ചോദിച്ച ആനമുതലാളിമാരുടെ നേതാവിന് എന്തോന്ന് ആനക്കൊമ്പ്. എങ്കിലും  സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഏറ്റു പറഞ്ഞ ചില കാര്യങ്ങളുടെ നഗ്നമായ ലംഘനമാണ് അതെന്ന് ഗണേശന്‍ വൈകാതെ തിരിച്ചറിയേണ്ടി വരും.
കുറേ കള്ളനാണയങ്ങളുണ്ടെങ്കിലും  വനം വകുപ്പില്‍ കാടിനെ സ്നേഹിക്കുന്ന, പ്രകൃതിയെ സ്നേഹിക്കുന്ന ഒരു പാടു ഉദ്യോഗസ്ഥരുണ്ട്. മുകളില്‍നിന്ന് തോന്നുംപടി ഉത്തരവുകള്‍ വന്നിട്ടും ഇത്തിരി കാടെങ്കിലും ബാക്കിയായത് അത്തരക്കാര്‍ കാരണമാണ്. തൃശൂര്‍ രാമപുരത്ത് നടന്ന വനം വകുപ്പിലെ പുതിയ ഗാര്‍ഡുമാരുടെ പാസിങ് ഔട്ട് പരേഡില്‍ മന്ത്രി വെടി പൊട്ടിച്ചത് ഇത്തരക്കാര്‍ക്കെതിരെയായിരുന്നു. മേലുദ്യോഗസ്ഥരെ അനുസരിക്കാത്ത നിരവധി പേര്‍ വകുപ്പിലുണ്ട്. അതൊന്നും ഇനി അനുവദിക്കില്ല. സല്യൂട്ട് ചെയ്യുന്നത് പോലും തിരിയാത്ത ശവികളെ പാഠം പഠിപ്പിക്കും എന്നിങ്ങനെയായിരുന്നു ഭീഷണി.
കാട്ടു കൊള്ളക്കാരെ പിടിക്കാന്‍ ഫോറസ്റ്റുകാര്‍ക്ക് ഉണ്ട നല്‍കാതെ തോക്കു മാത്രം നല്‍കിയ പാരമ്പര്യമുള്ള മന്ത്രിമാരുടെ നിരയില്‍ തന്റെ യോഗ്യത ഒന്നു കൂടി ഉറപ്പു വരുത്തി, ജനപ്രതിനിധികളെ വകവെക്കാത്ത ഉദ്യോഗസ്ഥരെ നിലക്കു നിര്‍ത്തുമെന്നും ഗണേശന്‍ പ്രഖ്യാപിച്ചു.


കേരള വനഗവേഷണ കേന്ദ്രത്തില്‍ വെച്ചായിരുന്നു ഈ ഉമ്മാക്കി. അവിടെ നടന്ന ഗജക്ഷേമ ബോധവല്‍കരണ പരിശീലനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു  വെല്ലുവിളി.
കശുവണ്ടിയെ ബാധിക്കുന്ന കീടത്തെ നശിപ്പിക്കാന്‍ എന്‍ഡോസള്‍ഫാന്‍ ശിപാര്‍ശ ചെയ്ത ശാസ്ത്ര സമൂഹത്തില്‍നിന്ന് വേറിട്ടു നിന്ന ഒരിടമാണ് വനഗവേഷണ കേന്ദ്രം. കീടനാശിനി കമ്പനികള്‍ക്ക് ആഘാതമേല്‍പ്പിച്ച് തേക്കിന് മിത്ര കീടത്തെ ഗവേഷണത്തിലൂടെ കണ്ടെത്തി മറ്റൊരു എന്‍ഡോസള്‍ഫാന്‍ ദുരന്തം ഒഴിവാക്കിയ ശാസ്ത്രജ്ഞരുടെ ഇടം. അതു തന്നെയാവും  മന്ത്രിമാരെ അനുസരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടന്ന ചിന്നംവിളിക്ക് ഇവിടം വേദിയായത്.
ചാനലുകള്‍ ഒപ്പിയെടുത്ത ഈ പരിശീലന പരിപാടി അടിമുടി  തമാശയായിരുന്നു. ആന  ക്ഷേമത്തിന് വേണ്ടി നടത്തിയ പരിപാടിയില്‍ ആന മുതലാളിമാരുടെ അയ്യരുകളിയായിരുന്നു. എങ്ങു നോക്കിയാലും നെഞ്ചും വിരിച്ച് മുതലാളിമാര്‍. മന്ത്രിയെ സ്വീകരിക്കാന്‍ രാവിലെ തന്നെ നിരവധി ആനകളെ അവര്‍ എത്തിച്ചിരുന്നു.  തങ്ങളുടെ ക്ഷേമത്തിനുള്ള പരിപാടിയാണെങ്കിലും  ആനകള്‍ക്ക് തോട്ടി കൊണ്ടും ചൂരല്‍ കൊണ്ടുമുള്ള പതിവു സദ്യക്ക് ഒരു കുറവുമുണ്ടായിരുന്നില്ല.  നടന്നും വാഹനങ്ങളിലും എത്തിയ ആനകളെ അനുസരണ പഠിപ്പിക്കാന്‍ പാപ്പാന്‍മാര്‍ പതിവു പീഡനങ്ങളല്ലാം പുറത്തെടുത്തു.
ഗവേഷണ കേന്ദ്രത്തിന്റെ ഗേറ്റില്‍ തന്നെ ആന മുതലാളിമാരുടെ ആശംസാ ബാനറായിരുന്നു. അവിടന്നങ്ങോട്ട് എല്ലാത്തിനും ആന മുതലാളിമാര്‍ മേഞ്ഞു നടന്നു. ഞങ്ങ പ്രസിഡന്റ് മന്ത്രിയെങ്കില്‍ ഞങ്ങ ഭരിക്കുമെന്ന പ്രഖ്യാപനം. പൊതു ചടങ്ങില്‍ ആന മുതലാളിമാരുടെ സംഘടനയിലെ രണ്ടു പേര്‍ പ്രാസംഗികരായിരുന്നു. ഓള്‍ കേരള എലഫെന്റ് ഓണേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ടി.എന്‍. അരുണ്‍കുമാര്‍, സെക്രട്ടറി ടി. ശശികുമാര്‍ എന്നിവര്‍. എന്നാല്‍, പരിപാടി  നടക്കുന്ന അതേ നഗരത്തില്‍  വര്‍ഷങ്ങളായി ആനകളുടെ ക്ഷേമത്തിനായി ഒറ്റയാള്‍ പട്ടാളമായി പൊരുതിക്കൊണ്ടിരിക്കുന്ന ആനപ്രേമി സംഘത്തിന്റെ വെങ്കിടാദ്രിയെപ്പോലുള്ളവരെ ഇപ്പരിപാടിയുടെ ഏഴയലത്ത് അടുപ്പിച്ചില്ല. വെങ്കിടാദ്രി മുതലാളിമാരുടെ പ്രഖ്യാപിത ശത്രുവായതു തന്നെ കാരണം. 
ആന മുതലാളി മന്ത്രിവേഷത്തില്‍ ആനയെ രക്ഷിക്കാനിറങ്ങുമ്പോള്‍  ഇതും ഇതിലപ്പുറവും സ്വാഭാവികം. എന്നാല്‍  കേരളം പോലൊരിടത്ത് ഇത്തരം കാര്യങ്ങള്‍ ചോദ്യം ചെയ്യപ്പെടേതുണ്ട്.   തെരഞ്ഞെടുപ്പ് കമീഷനു മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍  തനിക്ക് ഒരാനയുണ്ട്. എന്ന് പറഞ്ഞ ഗണേശന് മുതലാളിമാരുടെ വക്താവാകാം. എന്നാല്‍, കേരളത്തിലെ വനം മന്ത്രി പച്ചക്ക് അങ്ങനെയാവാന്‍ പാടില്ല. ഖജനാവിലെ കാശ് കൊണ്ടാണ് പരിപാടി .തറവാട്ടു പരിപാടി പോലെ അത് നടത്താനല്ല മന്ത്രിക്കസേരയില്‍ ഇരുത്തുന്നത്.
ഈ നിലക്കാണ് കാര്യങ്ങള്‍ പോവുന്നതെങ്കില്‍ നമ്മുടെ വനത്തിന്റെയും വന്യജീവികളുടെയും കാര്യത്തില്‍ വൈകാതെ തീരുമാനമാവും. അതിന്റെ ലക്ഷണമൊത്ത സൂചനകള്‍ തന്നെ ഇതെല്ലാം.

Friday, July 15, 2011

'പട്ടം പറത്തുന്നവന്‍' എന്ന പുസ്തകം എന്നെ വായിച്ചതിങ്ങനെ

ആമുഖം:
ഖാലിദ് ഹുസൈനിയുടെ'പട്ടം പറത്തുന്നവന്‍' എന്ന നോവലിനെക്കുറിച്ച് മുല്ല എഴുതിയ റിവ്യൂ നാട്ടുപച്ചയിലാണ് വായിച്ചത്. അതിനൊരു കമന്റിടണമെന്ന് അന്നേരം തന്നെ ആഗ്രഹം തോന്നി. എഴുതി തുടങ്ങിയപ്പോള്‍ മനസ്സിലായി കമന്റിന്റെ ജീവിതത്തിനപ്പുറത്തും അതിന് ഉയിരുണ്ടെന്ന്.
അത്രക്ക് പറയാനുണ്ടായിരുന്നു ആ പുസ്തകത്തെക്കുറിച്ച്. എഴുതിയെഴുതി അതിങ്ങനെയായി. അപ്പോഴേക്കും ദിവസങ്ങള്‍ കഴിഞ്ഞു. പോസ്റ്റ് മുല്ലയുടെ ബ്ലോഗിലേക്ക് വഴി നടന്നു.
ആദ്യമായി മുല്ലക്ക് നന്ദി. ജീവിതവും ഫിക്ഷനും ഇഴ ചേര്‍ന്ന  ഇത്തരം ഒരു പോസ്റ്റിലേക്ക് വഴി കാട്ടിയതിന്. പിന്നെ, അമീറിന്റെ ഏകാന്തതക്കും ഹസന്റെ കണ്ണിലെ ചോരപ്പാടിനും.



 പട്ടം പോലെ പറന്ന്...

വിഷാദ രോഗം പിടികൂടിയ ചങ്ങാതിക്കൊപ്പം ആശുപത്രിയില്‍ കഴിയേണ്ടിവന്ന നാളിലാണ് ആ പുസ്തകം കൈയിലെത്തിയത്. ആശുപത്രിയില്‍ ഞങ്ങളെ കാണാന്‍ വന്ന അടുത്ത സുഹൃത്താണ് ആ പുസ്തകം തന്നത്.  അതിന്റെ പേരും മട്ടും കണ്ടപ്പോള്‍ തന്നെ വേണ്ടെന്നു തോന്നി.ഇത്ര ദൂരെ നിന്ന്  പുസ്തകം പൊതിഞ്ഞു കൊണ്ടുവന്ന ചങ്ങാതിയോട് അക്കാര്യം പറയാനാവില്ലല്ലോ എന്നു കരുതി മിണ്ടാതിരുന്നു. ആശുപത്രിയിലെ മേശപ്പുറത്ത് അനാഥമായി അതങ്ങനെ കിടന്നു.
രാത്രി തുടങ്ങുംമുമ്പ് ചങ്ങാതി വിങ്ങിക്കരയാന്‍ തുടങ്ങി. ഒരു കാരണവുമില്ലാത്ത കരച്ചില്‍. ജീവിതത്തിന്റെ പല പാതകളില്‍ അവഗണനയും തിരസ്കാരവും ഏറെ സഹിക്കേണ്ടി വന്ന ജന്‍മമായിരുന്നു അവന്റേത്. സ്വന്തം അലച്ചിലുകള്‍ ഖനീഭവിച്ച കരച്ചിലുകളായിരുന്നു അവന്‍ വിങ്ങി വിങ്ങി പറഞ്ഞു തീര്‍ത്തത്. ഇത്തിരി നേരം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ വന്നു. ഡോസു കൂടിയ ഗുളികകള്‍ അവനെ നിദ്രയിലേക്ക് പൊതിഞ്ഞെടുത്തു.
ഫാനിന്റെ  നിഴലനക്കത്തില്‍ ഉറക്കം വരാതെ കിടന്നപ്പോള്‍ നിവൃത്തിയില്ലായ്മയില്‍നിന്ന് ആ പുസ്തകം കൈയിലേക്കു വന്നു.  പട്ടം പറത്തുന്നവന്‍. ഒട്ടും താല്‍പര്യമില്ലാതെ വായിച്ചു തുടങ്ങി. അഫ്ഗാനിലെ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് എവിടെയൊക്കെയോ വായിച്ചിരുന്നു. ഹസാരകളും പഷ്തുക്കളും തമ്മിലുള്ള അകല്‍ച്ച അഫ്ഗാനില്‍ തീര്‍ത്ത രാഷ്ട്രീയ പ്രതിസന്ധികളെക്കുറിച്ചും.
വായിച്ചു തുടങ്ങിയപ്പോള്‍ സ്വന്തം കുട്ടിക്കാലം മണത്തു. പുസ്തകങ്ങളില്‍ വീണുപോയാരു ബാല്യം. ഒറ്റക്കിരിക്കുന്ന നേരങ്ങളില്‍ കാണുന്ന പകല്‍സ്വപ്നങ്ങളുടെ ചൂട്. ആര്‍ക്കും മനസ്സിലാവാത്ത ചില സംശയങ്ങള്‍. കഥകളുടെ കുത്തൊഴുക്ക്. എവിടെയോക്കെയോ വെച്ച് ഞങ്ങളുടെ ബാല്യങ്ങള്‍ തമ്മില്‍ കെട്ടുപിണഞ്ഞു. അമീറില്‍ ഞാനെന്നെ വായിച്ചു.  ചെറുപ്പത്തില്‍ വാലുപോലെ കൂടെ നടന്നിരുന്ന, ഇപ്പോള്‍ ജീവിതത്തിന്റെ ഭാഗമല്ലാത്ത ചങ്ങാതിയെ ഹസനിലും വായിച്ചു.തീര്‍ച്ചയായും അവര്‍ പങ്കുവെക്കുന്ന സാഹോദര്യത്തിന്റെ ഇഴയടുപ്പവും ഹസാര^പഷ്തു സംഘര്‍ഷം തീര്‍ക്കുന്ന, നമുക്ക് പൂര്‍ണമായി തിരിച്ചറിയാനാവാത്ത, അകല്‍ച്ചയും ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നില്ല.
കുട്ടിക്കാലം തന്നെയാണ് എന്നെ ആ പുസ്തകത്തിലേക്ക് ചേര്‍ത്തു നിര്‍ത്തിയത്. കുഞ്ഞു മനസ്സില്‍ കഥകള്‍ പൂവിടുന്നതും  ബാല്യത്തിന്റെ ഏകാന്തത ഭ്രമാത്മക ഭാവനകളാല്‍ തെഴുക്കുന്നതും  പെട്ടെന്ന് മനസ്സിലാവുമായിരുന്നു. അങ്ങനെ, ബാല്യം.


പെട്ടെന്ന്, മനസ്സ് അഫഗാന്റെ തീച്ചൂടുള്ള ഭൂത-ഭാവി-വര്‍ത്തമാനത്തിലേക്ക് വഴുതി. ഹസാരകളുടെ തലവിധിയില്‍ മനുഷ്യനെന്ന നിലയില്‍ തല താഴ്ന്നു. പട്ടം ആകാശം മുട്ടിയ നാളില്‍ ഹസനെ എതിരിട്ട ആ താന്തോന്നിപ്പയ്യന്റെ നേര്‍ക്ക് രക്തം തിളച്ചു. ഹസാരകളുടെ അന്തമില്ലാത്ത ദുരന്തത്തിലൂടെ  ഉഴറി നടക്കുമ്പോള്‍ പൊടുന്നനെ കാബൂളിന്റെ ആകാശത്ത് ബോംബുകള്‍ പതിച്ചു.
അധിനിവേശങ്ങള്‍. ചോരപ്പുഴകള്‍. അടിമത്തം. അങ്ങിനെ അഫ്ഗാന്റെ കണ്ണീരിലൂടെ നടത്തം. എല്ലാത്തിന്റെയും തകര്‍ച്ച ഉള്ളു കൊണ്ടറിഞ്ഞു. സങ്കടങ്ങളുടെ വിദൂര അമാവാസി മനസ്സിനുമേല്‍ കരിനിഴലായി. ഹസന്റെ ദുര്‍വിധി. അമീറിന്റെ കഠിനവിധി. പട്ടാള വണ്ടികളുടെ ഇരമ്പം. അമീറിന്റെയും പിതാവിന്റെയും രക്ഷപ്പെടല്‍. പട്ടാളക്കാരുടെ ചോദ്യം ചെയ്യല്‍. രക്ഷാ വാതില്‍ തുറന്ന് അമീറിന്റെ അമേരിക്കയിലേക്കുള്ള പലായനം.



ഖാലിദ് ഹുസൈനി രണ്ട് വര്‍ഷം മുമ്പ് വീണ്ടും അഫ്ഗാനിലെത്തിയപ്പോള്‍.

പിന്നെ, അമീറിന്റെ കൂടെ തന്നെയായിരുന്നു മനസ്സ്. ദുരിതങ്ങള്‍ തിന്ന് അവന്റെ വളര്‍ച്ച. തകര്‍ച്ചയിലേക്കും അതിജീവനത്തിലേക്കും ഊഞ്ഞാലാടുന്ന അമീറിന്റെ പിതാവിന്റെ തല ഉയര്‍ത്തിയുള്ള നടപ്പ്. അമേരിക്കയില്‍ അഭയാര്‍ഥികളായി കഴിയുന്ന അഫ്ഗാന്‍കാരുടെ ജീവിതത്തില്‍ വിങ്ങിക്കയറുന്നഒരു തരം അന്യതാ ബോധം.
പിന്നെയാണ്, അമീറിന്റെ പ്രണയം. അന്നേരം മനസ്സ് തരളമായി. അവരുടെ വിവാഹത്തില്‍ മനസ്സ് ആനന്ദിച്ചു. പിന്നെ, ജീവിതം. അമീറിന്റെ ജീവിതം കഥകളുടെ കെട്ട് വീണ്ടും വീണ്ടും അഴിക്കുമ്പോള്‍ എത്ര നിവര്‍ത്തിയിട്ടും അഴിയാത്ത വിധം സ്വന്തം നെഞ്ചകത്ത് കെട്ടിക്കിടക്കുന്ന കഥകള്‍ കുത്തിനോവിച്ചു. സത്യത്തില്‍ ബ്ലോഗ് എഴുത്തിലേക്ക് സ്വയം പരുവപ്പെടുത്തിയത് അമീറിന്റെ ജീവിതത്തിലൂടെ അന്നു രാത്രി നടത്തിയ നടപ്പായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു.
ഹസനിലേക്കുള്ള അമീറിന്റെ പില്‍ക്കാല യാത്രകള്‍ക്കിടെ മനസ് പലപ്പോഴും തളര്‍ന്നു. മതത്തിന്റെ പുറംചട്ടയിട്ട് താലിബാന്‍ നടത്തിയ അഴിഞ്ഞാട്ടം അഫ്ഗാനില്‍ തീര്‍ത്ത മുറിപ്പാടുകള്‍ വല്ലാത്ത നോവായി. അനേകം അധിനിവേശങ്ങള്‍ ഉഴുതുമറിച്ച അഫ്ഗാന്റെ ജീവിതത്തിലൂടെ ഹസന്റെ മകന്റെ കൈ പിടിച്ച് അമീര്‍ നടത്തിയ സഞ്ചാരത്തിനിടെ  ശ്വാസം കഴിക്കാന്‍ പോലും ഭയന്ന്  ഞാനും ഉഴറി നടന്നു.




രാഷ്ട്രീയമായ കുറേ ബോധ്യങ്ങള്‍ കൂടി അന്നേരം കൂടെ വന്നു. ഒരു രാജ്യത്തെ ജതയുടെ പ്രശ്നം അവരെപ്പോല മറ്റാര്‍ക്കും ബോധ്യമാവില്ലെന്ന് തിരിച്ചറിഞ്ഞു. അമേരിക്കന്‍ അധിനിവേശത്തോടുള്ള വിദ്വേഷം ഏതൊക്കെയോ നേരങ്ങളില്‍ താലിബാന് അനുകൂലമായി അല്‍പ്പമെങ്കിലും മനസ്സിനെ മാറ്റിത്തീര്‍ത്തിരുന്നു. മനുഷ്യനായി ജീവിക്കാന്‍ അനുവദിക്കാത്ത ആ പ്രത്യയശാസ്ത്രത്തിനും അഫ്ഗാനെ രക്ഷിക്കാനാവില്ലെന്ന് അമീര്‍ പറഞ്ഞു തന്നു. അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയുടെയും സ്ത്രീകളെ ലൈംഗികോപകരണം മാത്രമായി കാണുന്ന പുരുഷകേന്ദ്രിത സമീപനങ്ങളുടെയും അഴിക്കുള്ളില്‍നിന്ന് ഒരു താലിബാനും അത്ഭുതങ്ങള്‍ കാണിക്കാനാവില്ലെന്ന് അതെന്നെ ബോധ്യപ്പെടുത്തി. അമേരിക്കയും താലിബാനുമല്ല, അഫ്ഗാനികള്‍ക്ക് സ്വയം നിര്‍ണയിക്കാനാവുന്ന സാഹചര്യമാണ് ഉരുത്തിരിയേണ്ടതെന്ന രാഷ്ട്രീയമായ ബോധ്യത്തിലേക്ക് ആ പുസ്തകം ജ്ഞാനസ്നാനം ചെയ്തു. അമേരിക്കന്‍ മാധ്യമങ്ങള്‍ ഏകപക്ഷീയമായി പ്രചരിപ്പിക്കുന്ന നുണകളാണ് താലിബാന്‍ വിരുദ്ധ വാര്‍ത്തകളെന്ന ഏറെ പ്രചാരമുള്ള ഗൂഢാലോചനാ സിദ്ധാന്തത്തില്‍നിന്ന് പുറത്തു കടക്കാനും ഖാലിദ് ഹുസൈനി വഴി കാണിച്ചു.
ആത്യന്തികമായി മനുഷ്യന്‍ തന്നെയാണ് പ്രധാനമെന്നും സ്വാതന്ത്യ്രവും സ്വാശ്രയത്വവുമാണ് ജീവിതത്തില്‍ നിര്‍ണായകമെന്നുമുള്ള ബോധ്യത്തിലേക്കാണ് വായന തീര്‍ന്നത്. ആസ്വദിച്ച് വായിച്ച നേരങ്ങളില്‍നിന്ന് ഉണര്‍ന്ന് ആശുപത്രി മുറിയിലെ യാഥാര്‍ഥ്യത്തില്‍ ചെന്നു പതിച്ചപ്പോഴും ചങ്ങാതി ഉറക്കം തന്നെയായിരുന്നു.
വിഷാദ രോഗത്തില്‍നിന്ന്  ചങ്ങാതി അന്ന് മടങ്ങി വന്നു. പിന്നെയും ചില നേരങ്ങളില്‍ അങ്ങോട്ടു തന്നെ വഴുതി വീണു. പിന്നെ, അറ്റമില്ലാത്ത വിഷാദ നേരങ്ങള്‍ക്ക് അവധി കൊടുത്ത് അവന്‍ യാത്രയായി.
അതു കഴിഞ്ഞും ജീവിതമുണ്ടായിരുന്നതിനാല്‍ ഞാനിങ്ങനെ ശേഷിച്ചു.


മുന്നിലൊരു ദിവസം കൈറ്റ് റണ്ണറിന്റെ ഡി.വി. .ഡി പ്രത്യക്ഷപ്പെട്ടു. ആദ്യ സീന്‍ മുതല്‍ എന്റെ മുന്‍വിധികള്‍ ആ സിനിമയെ വായിച്ചു. ഉള്ളില്‍ ഉന്‍മാദത്തിന്റെയും ഭാവനയുടെയും മയില്‍നൃത്തം ചെയ്ത ആ വഴികളിലൂടെ വീണ്ടും നടന്നു. ആശുപത്രിമുറിയിലെ ആ രാത്രിയുടെ ഓര്‍മ്മയും ഇപ്പോഴില്ലാത്ത ചങ്ങാതിയുടെ വിങ്ങി വിങ്ങിയുള്ള കരച്ചിലും  സിനിമക്കൊപ്പം ഓര്‍മ്മകളുടെ സമാന്തരമായ മറ്റൊരു പാത തീര്‍ത്തുു.
സിനിമയുടെ അവസാനമായപ്പോഴേക്കും സത്യത്തില്‍ മടുപ്പാണ് തോന്നിയത്. മനസ്സില്‍ ഞാന്‍ സൃഷ്ടിച്ചെടുത്ത കൈറ്റ് റണ്ണറിന്റെ ചാരുതയുണ്ടായിരുന്നില്ല ആ സിനിമക്ക്. സ്വാഭാവികമാവാം. ഇഷ്ടപ്പെട്ട നോവലുകളുടെ സിനിമാ ഭാഷ്യങ്ങളെല്ലാം അങ്ങനെ തന്നെയായിരുന്നു. നമ്മെ മടുപ്പിക്കുന്ന വല്ലാത്തൊരു അപരിചിതത്വം അവയ്ക്കെല്ലാം കൂട്ടുണ്ടായിരുന്നു.
അങ്ങനെ, അന്നു തന്നെ സിനിമയിലെ അമീറും ഹസനും മനസ്സില്‍നിന്ന് ഇറങ്ങിപ്പോയി. അക്ഷരങ്ങളിലെ അമീറും ഹസനും  ഉള്ളകത്തെ സ്വപ്നം പോലെ വിചിത്രമായ ഒരിടത്ത് ഇപ്പോഴും പാര്‍ക്കുന്നു.

..........................
ഖാലിദ് ഹുസൈനിയുടെ അഭിമുഖം ഇവിടെ

Tuesday, July 12, 2011

ബെര്‍ലിത്തരങ്ങളെ പ്രസ്താവനയാക്കുന്ന വിധം അഥവാ സ്വാശ്രയ തമാശകള്‍

 സ്വാശ്രയ പ്രശ്നവുമായി ബന്ധപ്പെട്ട ബെര്‍ലി തോമസിന്റെ പോസ്റ്റ് 
അതേ പടി ഒരു സംഘടനയുടെ പ്രസ്താവനയായി മാറിയതിന്റെ 
കിടിലന്‍ തെളിവുകള്‍. ഒപ്പം, സ്വാശ്രയ ഗോദയിലെ മറ്റു തമാശകളും


 അല്ലെങ്കില്‍ തന്നെ നമ്മുടെ സ്വാശ്രയ  ഡപ്പാംകൂത്ത്  ആകെ മൊത്തം ടോട്ടല്‍ തമാശയാണ്. അതിനിടെ പിന്നെയും തമാശകള്‍ കയറി വന്നാലോ.  നിവൃത്തിയില്ല. ചിരിച്ചു ചിരിച്ചു തലകുത്തുക തന്നെ...
സ്വാശ്രയ തമാശകള്‍ നമുക്കെല്ലാം പണ്ടേ പരിചിതമാണ്. സാമൂഹിക നീതി എന്നതടക്കമുള്ള ഇണ്ടാസുകള്‍ വെച്ച് ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ നടത്തുന്ന ന്യൂനപക്ഷ സംരക്ഷണ നാടകങ്ങള്‍ ഒരു വഴിക്ക്. അവര്‍ക്കെതിരെ അതേ സാമൂഹിക നീതി പറഞ്ഞ് മാനേജ്മെന്റ് അസോസിയേഷന്‍ നടത്തുന്ന  ലീലാവിലാസങ്ങള്‍ മറ്റൊരു വഴിക്ക്. ഞാനൊന്നുമറിഞ്ഞില്ലേ എന്ന നാടകം വീണ്ടും വീണ്ടും കളിച്ച്  നാണം കുണുങ്ങി കുണുങ്ങി നമ്മുടെ സര്‍ക്കാര്‍  സംവിധാനങ്ങള്‍ അപ്പുറത്ത്.  എല്ലാത്തിനും കാഴ്ചക്കാരായി കല്ലും വടിയും പിടിച്ച് വിപ്ലവവീര്യം ഉടലില്‍ പടര്‍ത്തി ഇടതു വിദ്യാര്‍ഥി സംഘടനകള്‍. ഇതൊക്കെ ഞങ്ങള് പണ്ടേ പറഞ്ഞതല്ലേ എന്ന പുച്ഛത്തില്‍ ഭരണപക്ഷ വിദ്യാര്‍ഥി ശിങ്കങ്ങള്‍ ഇങ്ങേക്കരയില്‍.  ആരവങ്ങളുമായി മാധ്യമ പ്രവര്‍ത്തകരും പൊലീസും ചാനല്‍ ചര്‍ച്ചാ വിദഗ്ദരും ചേരുമ്പോള്‍ കോമഡി ഷോ പൂര്‍ണമായി.
ഇതിനിടയിലാണ് പുതിയ തമാശകള്‍. ഇന്ന് രാവിലെ മുതല്‍ കണ്ടതൊക്കെ തമാശകളായിരുന്നു.

തമാശ നമ്പര്‍ വണ്‍
ഏഷ്യാനെറ്റാണ് സ്വാശ്രയ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട വമ്പന്‍ തമാശകളിലൊന്ന് ഇന്നലെ പുറത്തു കൊണ്ടു വന്നത്. കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശന പരീക്ഷക്കു മുമ്പേ 50 വിദ്യാര്‍ഥികളുടെ പട്ടിക ലക്ഷങ്ങള്‍ തലവരി വാങ്ങി തയ്യാറാക്കിയ വിവരമാണ് ഏഏഷ്യാനെറ്റ് ലേഖകന്‍ പി.ജി സുരേഷ്കുമാര്‍ തരിമ്പും തമാശ കലര്‍ത്താതെ അവതരിപ്പിച്ചത്.  പിന്നാലെ വന്നു കൊടും തമാശകള്‍. 50 ലക്ഷം രൂപ വരെ കൊടുത്ത് സീറ്റുറപ്പിച്ച രക്ഷിതാക്കള്‍ നെഞ്ചും വിരിച്ച്  സംഭവം സമ്മതിച്ചു. ഞങ്ങളേ ാ, കാശോ, അയ്യയ്യേ എന്ന്  കോളജ് നടത്തുന്ന സഭയുടെ അധികൃതര്‍. 15 ലക്ഷം കൊടുത്തു, അഞ്ച് ലക്ഷം ഇന്ന് കൊടുക്കും, ഇക്കാര്യം മകളോടു പറയല്ലേയെന്ന്  ഒരു പച്ചപ്പാവം രക്ഷിതാവ്. ഇതൊക്കെ ഏഷ്യാനെറ്റിന്റെ എക്സ്ക്ലൂസീവല്ലേ, നമുക്കെന്ത് കാര്യമെന്ന് മറ്റ് മാധ്യമങ്ങള്‍. അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഞങ്ങളിതൊക്കെ നേരത്തെ പറഞ്ഞതല്ലേയെന്ന് എസ്.എഫ്.ഐ. തലവരിപ്പണം വാങ്ങി പ്രവേശനം നല്‍കുന്നതൊക്കെ എന്തൊരു മോശം പരിപാടിയെന്ന് ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ വക്താവ് കൂടി മൊഴിഞ്ഞതോടെ തമാശയോടു തമാശ.

തമാശ നമ്പര്‍ റ്റു

സ്വാശ്രയ പ്രശ്നത്തില്‍ ആരേലും സഭയെ തോണ്ടിക്കളിച്ചാല്‍ പ്രത്യേക യുവജന സേന രൂപവല്‍കരിക്കുമെന്ന കേരള ന്യൂനപക്ഷഫ്രണ്ട് എന്ന സംഘടനയുടെ വെല്ലുവിളിയാണ്  രാവിലത്തെ പത്രവായനയില്‍  തന്നെ കണ്ടത്. ന്യൂനപക്ഷത്തെ തൊട്ടു കളിക്കാനാണ് ശ്രമമെങ്കില്‍  ന്യൂനപക്ഷ സംരക്ഷണത്തിന് സേന ഉടന്‍ തുടങ്ങുമെന്നാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ സംസ്ഥാന ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ ചൂണ്ടല്‍ വ്യക്തമാക്കുന്നത്.
പ്രധാനമായും ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിനെ തൊട്ടു കളിക്കുന്നവരെയാണ് സേന കൈകാര്യം ചെയ്യുക. പിന്നെ, മറു പക്ഷത്ത് നില്‍ക്കുന്ന മാനേജ്മെന്റ് അസോസിയേഷനെയും.  അറിയാതെങ്ങാന്‍ ആരെങ്കിലും ചിരിച്ചു പോയാല്‍ അവരെയും വെറുതെ വിടില്ല. കട്ടായം.
പണ്ട് വിമോചന സമര കാലത്ത് ഇമ്മാതിരി ഒരു സേന പ്രവര്‍ത്തിച്ചിരുന്നതിന്റെ തിളയ്ക്കുന്ന ഓര്‍മ്മകളാവാം  ന്യനൂപക്ഷ ഫ്രണ്ടിന് ആവേശം പകര്‍ന്നിട്ടുണ്ടാവുക. അന്ന് എന്തോരം പുകിലായിരുന്നു. തൊട്ടാല്‍ തട്ടുമെന്നു പറഞ്ഞ് ഇടവകകള്‍ തോറും കവാത്തുകള്‍. കമ്യൂണിസ്റ്റുകളെ കുത്തിനു പിടിക്കാന്‍ സെറ്റപ്പുകള്‍.  തല്ലാനും കൊല്ലാനും തയ്യാറായി കുട്ടിപ്പട്ടാളം. ബഹുരസം.
 ഈയടുത്തു തന്നെ മറ്റൊരു പുമാന്‍ സേന രൂപവല്‍കരിക്കുമെന്നു പറഞ്ഞ് നാട്ടുകാരെ മുഴുവന്‍ ഭീഷണിപ്പെടുത്തിയിരുന്നു. സാക്ഷാല്‍ ബാബാ രാംദേവ്. അതും നമ്മുടെ ഫ്രണ്ടുകാര്‍ക്ക് ആവേശം പകര്‍ന്നു കാണണം.
സേന രൂപീകരിച്ചാല്‍ പിന്നെ ബഹുരസമായിരിക്കും. തല്ലേണ്ടവരെ തല്ലാം. കൊല്ലേണ്ടവരെ കൊല്ലാം. പേടിപ്പിക്കേണ്ടവരെ നിലക്കുനിര്‍ത്താം. തമാശ കൊണ്ട് കേരളത്തിലാര്‍ക്കും നിലത്ത് നില്‍ക്കാനാവില്ല എന്നു സ്പഷ്ടം. എന്നാലും സ്വാശ്രയ കോളജുകാര്‍ക്കായി ക്വട്ടേഷന്‍ സംഘമാവുക എന്നൊക്കെ പറഞ്ഞാല്‍ ഇത്തിരി കടന്ന കൈയാവില്ലേ എന്നൊരു സംശയമുണ്ട്.

തമാശ നമ്പര്‍ ത്രീ

ഈ കോമഡിയാണ് എല്ലാത്തിലും ബഹുകേമം. ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിന്റെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ശക്തമായി രംഗത്തു വന്ന കേരള കാത്തലിക് ഫെഡറേഷനാണ് ഈ കോമഡിഷോയിലെ മുഖ്യ പ്രായോജികര്‍.
 പത്രം വായിക്കുമ്പോള്‍ തന്നെയാണ് ഫെഡറേഷന്റെ തമാശ ശ്രദ്ധയില്‍ പെട്ടത്. നല്ല  സൊയമ്പന്‍ പ്രസ്താവന. മെത്രാന്‍മാരുടെ വൈരുധ്യാത്മക ആത്മീയ വാദത്തിന്റെ പൊള്ളത്തരം എന്നായിരുന്നു തലക്കെട്ട്.  ഫെഡറേഷന്‍ പ്രസിഡന്റ് ജോയ് പോള്‍ പുതുശേãരി, സെക്രട്ടറി വി.കെ ജോയ് എന്നിവരുടെ പേരില്‍ വന്ന പ്രസ്താവന പത്രത്തില്‍ വായിക്കുമ്പോഴാണ് ഇത് മറ്റെവിടെയോ  കണ്ടതാണല്ലോ എന്ന സംശയം വന്നത്.
വീണ്ടും വായിച്ചപ്പോള്‍ ഉറപ്പായി. ഇത് നേരത്തെ എവിടെയോ വായിച്ചിട്ടുണ്ട്. പെട്ടെന്ന് ആ പേര് മനസ്സില്‍ തെളിഞ്ഞു ബെര്‍ലിത്തരങ്ങള്‍!!!
അതെ, സാക്ഷാല്‍ ബെര്‍ലിത്തരങ്ങള്‍!
മലയാളത്തില്‍ ഏറ്റവും കൂടുതലാളുകള്‍ വായിക്കുന്ന ജനപ്രിയ ബ്ലോഗര്‍ ബെര്‍ലി തോമസിന്റെ  പോസ്റ്റില്‍ രണ്ടു നാള്‍ മുമ്പ്  വായിച്ചതു തന്നെ ഈ പ്രസ്താവനയിലെയും വാചകങ്ങള്‍.
അതെങ്ങിനെ ശരിയാവും?
വീണ്ടും ബെര്‍ലിയുടെ പോസ്റ്റ് വായിച്ചു. പിന്നെ ഈ പ്രസ്താവനയും.
അമ്പടാ, കടുവയെ കിടുവ പിടിച്ചു!!!
'ഇവര്‍ ചെയ്യുന്നത് ഇവരറിയുന്നുണ്ട്' എന്ന ബെര്‍ലിയുടെ പോസ്റ്റ് അപ്പടി അമുക്കുകയായിരുന്നു നമ്മുടെ പ്രസ്താവനക്കാര്‍. കോപ്പിയടി എന്നു വെച്ചാല്‍ നല്ല ഒന്നാന്തരം കോപ്പിയടി.  അടുത്തെങ്ങും കണ്ണില്‍ പെട്ടിട്ടില്ല ഇതുപോലൊരു കലാ പരിപാടി.
പത്രങ്ങളില്‍ കണ്ട സ്ഥിതിക്ക് ഒറിജിനല്‍ പ്രസ്താവന കാണാന്‍ കിട്ടുമോ എന്ന് നോക്കി. കൂട്ടുകാരനായ മാധ്യമപ്രവര്‍ത്തകന്‍ മണിക്കൂറുകള്‍ക്കകം പ്രസ്താവനയുടെ ഒറിജിനല്‍ ഒപ്പിച്ചു തന്നു. അതു കൂടി കണ്ടപ്പോള്‍, ചിരിച്ചു, ചിരിച്ച്...

സംശയമുള്ളവര്‍ക്കായി പോസ്റ്റ്  ഇതാ ഇവിടെ
ഇനി നമുക്ക് ഇവ സൂക്ഷ്മമായി പരിശോധിക്കാം.

 ഇത് പ്രസ്താവന:
തൃശൂര്‍: അവകാശങ്ങള്‍ നേടിയെടുക്കാന്‍ മതത്തെ ഉപയോഗിക്കുകയും കടമകളെ നിഷേധിക്കാന്‍ നിയമത്തെ കൂട്ടുപിടിക്കുകയും ചെയ്യുന്ന കത്തോലിക്കാ മെത്രാന്മാരുടെ വൈരുദ്ധ്യാത്മക ആത്മീയവാദം ക്രിസ്തുവിന്റ വചനങ്ങളെ നിരാകരിക്കുന്നതാണെന്ന്  തൃശൂരില്‍ ചേര്‍ന്ന കേരള കാത്തലിക് ഫെഡറേഷന്‍  യോഗം അഭിപ്രായപ്പെട്ടു.


ഇത് ബ്ലോഗ് പോസ്റ്റ്:
വൈരുധ്യാത്മക ആത്മീയവാദം എന്നൊന്ന് ഭംഗിയായി നടപ്പാക്കുകയാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍.അവകാശങ്ങള്‍ നേടിയെടുക്കാന്‍ മതത്തെ ഉപയോഗിക്കുകയും കടമകളെ നിഷേധിക്കാന്‍ നിയമത്തെ കൂട്ടുപിടിക്കുകയും ചെയ്യുമ്പോള്‍ വിസ്മരിക്കപ്പെടുന്ന് യേശുക്രിസ്‍തുവിന്റെ വചനങ്ങളാണ്.


 ഇത് പ്രസ്താവന:
കേരളത്തിലെ ക്രൈസ്തവ മെത്രാന്മാരുടെയും പുരോഹിതരുടെയും കടമ ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലാഭകരമായി നടത്തി ദൈവത്തെ പ്രീതിപ്പെടുത്തുക എന്നതല്ല,


ഇത് ബ്ലോഗ് പോസ്റ്റ്:
കേരളത്തിലെ ക്രൈസ്തവസഭകളുടെ പ്രധാനകടമ ഇവിടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ലാഭകരമായി നടത്തി കോടികള്‍ ലാഭമുണ്ടാക്കി ദൈവത്തെ സന്തോഷിപ്പിക്കുക എന്നതാണ് എന്നിതുവരെ ആരും പറഞ്ഞിട്ടില്ല. 


 ഇത് പ്രസ്താവന: 
നാട്ടിലുള്ള കുട്ടികളെ ഉദ്ധരിക്കാനല്ല ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നത്, ലാഭകരമായ വ്യവസായമാണെന്ന് തിരിച്ചറിഞ്ഞാണ്. ക്രൈസ്തവസഭ നടത്തുന്ന കേരളത്തിലെ മിക്കവാറും പബ്ലിക് സ്കൂളുകളില്‍ ഒന്നരലക്ഷം രൂപവരെ വാങ്ങുന്ന ലാഭകരമായ സാമ്പത്തിക ശാസ്ത്രം തന്നെയാണ് ഇന്റര്‍ചര്‍ച്ച് കൌണ്‍സിലിന്റെ സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് പിന്നിലുള്ളതെന്ന് സര്‍ക്കാറും ക്രിസ്ത്യാനികളും തിരിച്ചറിയണമെന്ന് യോഗം ചൂണ്ടിക്കാട്ടി. 


ഇത് ബ്ലോഗ് പോസ്റ്റ്:   
നാട്ടിലുള്ള പിള്ളേരെ വിദ്യാഭ്യാസം ചെയ്ത് ഉദ്ധരിക്കാന്‍ വേണ്ടിയാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഈ പാടുപെടുന്നതെന്നാണ് പറയുന്നത്.ലാഭകരമായ ഉഗ്രന്‍ വ്യവസായമാണിതെന്ന് തിരിച്ചറിഞ്ഞുകൊണ്ടല്ല ഈ പണി ചെയ്യുന്നതെന്നാണ് അച്ചന്‍മാര്‍ ഉദ്ദേശിക്കുന്നത്.ക്രൈസ്തവ സഭ നടത്തുന്ന കേരളത്തിലെ മിക്കവാറും പബ്ലിക് സ്കൂളുകളിലും ഒരു ഇടത്തരക്കാരന് തന്റെ കുട്ടിയെ പഠിപ്പിക്കാന്‍ സാധിക്കില്ല. ഒന്നാം ക്ലാസ് അഡ്‍മിഷന് ഒന്നര ലക്ഷം രൂപ വരെ വാങ്ങുന്ന ഈ സ്കൂള്കളുടെ ഇക്കണോമിക്‍സ് തന്നെയാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനുള്ളതെന്ന് സര്‍ക്കാരിനുമറിയാം നാട്ടുകാര്‍ക്കുമറിയാം 


 ഇത് പ്രസ്താവന:
കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങളെ അവഗണിക്കുകയും വിദ്യാഭ്യാസ മേഖലയിലെ കച്ചവട താല്‍പര്യങ്ങള്‍ക്ക് ഭീഷണി നേരിടുമ്പോള്‍ മാത്രം ന്യൂനപക്ഷാവകാശ സംരക്ഷണത്തിനെന്ന പേരില്‍ മഹാ സമ്മേളനങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന കത്തോലിക്ക മെത്രാന്‍മാരുടെ ഇരട്ടത്താപ്പ് പൊതുജനം മനസ്സിലാക്കണം.


ഇത് ബ്ലോഗ് പോസ്റ്റ്:   
 ന്യൂനപക്ഷാവകാശ സംരക്ഷണം എന്ന പേരില്‍ വലിയ സമ്മേളനങ്ങള്‍ നടത്തുന്നത് സ്വാശ്രയ വിദ്യാഭ്യാസപ്രശ്നത്തില്‍ മാത്രമാണ്. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അനേകം പ്രശ്നങ്ങളെ അവഗണിക്കുകയും ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനു ലാഭമുണ്ടാക്കാവുന്ന ബിസിനസിന്റെ കാര്യത്തില്‍ മാത്രം ഇമോഷണലാവുകയും ചെയ്യുമ്പോള്‍ നെഞ്ചത്തൊരു ബാ‍ഡ്‍ജും കുത്തി കൂടെ നിന്നില്ലെങ്കില്‍ വിശ്വാസികള്‍ ചിലപ്പോള്‍ തെമ്മാടിക്കുഴിയിലേക്കു പോകും.


ഇത് പ്രസ്താവന:
ക്രൈസ്തവ വിശ്വാസികളുടെയും സംഘടനകളുടെയും എതിര്‍പ്പും പ്രതിഷേധവും അവഗണിച്ചുകൊണ്ട് ഒരു കൊള്ള സംഘത്തെപ്പോലെ ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ സര്‍ക്കാറിനെ വെല്ലുവിളിക്കുമ്പോള്‍ അവഹേളിക്കപ്പെടുന്നത് കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ സ്ത്യര്‍ഹമായ സേവനമനുഷ്ഠിച്ചിട്ടുള്ള ക്രൈസ്തവ മിഷനറിമാരാണ്. 


ഇത് ബ്ലോഗ് പോസ്റ്റ്:
ക്രൈസ്‍തവ വിശ്വാസികളുടെയും സംഘടനകളുടെയും എതിര്‍പ്പും പ്രതിഷേധവും അവഗണിച്ചുകൊണ്ട് ഇന്റര്‍ ചര്‍ച്ച് കൗണ്‍‍സില്‍ ശക്തിയാര്‍ജിച്ച കൊള്ളസംഘത്തെപ്പോലെ സര്‍ക്കാരിനെ വെല്ലുവിളിക്കുമ്പോള്‍ അവഹേളിക്കപ്പെടുന്നത് വിദ്യാഭ്യാസചരിത്രത്തില്‍ തന്നെ സ്‍തുത്യര്‍ഹമായ സ്ഥാനം നേടിയിട്ടുള്ള ക്രിസ്‍ത്യന്‍ മിഷനറിമാരാണ്.












Sunday, July 10, 2011

മികച്ച ഡോക്ടര്‍ പുരസ്കാരം: ചില വിയോജിപ്പുകള്‍

 സ്വാശ്രയ മെഡിക്കല്‍ തര്‍ക്കം കത്തുന്നതിനിടെ മാനേജ്മെന്റ് പ്രതിനിധി ഡോ. ഫസല്‍ ഗഫൂറിന് മികച്ച ഡോക്ടര്‍ക്കുള്ള പുരസ്കാരം. മൂന്ന് മണിക്കൂര്‍ മാത്രം രോഗികളെ ചികില്‍സിക്കുന്നുവെന്ന് തുറന്നു 
പറഞ്ഞ ഒരാള്‍ക്ക് അര്‍ഹതപ്പെട്ടതാണോ ആ പുരസ്കാരം.



മികച്ച അധ്യാപകന്‍ എന്നതിന്റെ കേവല അര്‍ഥമെന്താണ്.
നന്നായി പഠിപ്പിക്കുന്ന ആള്‍.
അപ്പോള്‍, മികച്ച ഡോക്ടറോ?
ആതുര ശുശ്രൂഷ രംഗത്ത് മികച്ച സേവനം നല്‍കുന്ന ആള്‍.
അങ്ങനെയെങ്കില്‍ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്കാരം ആര്‍ക്കു നല്‍കും.
സംശയമെന്ത്, ആതുര ശുശ്രൂഷാ രംഗത്ത് മികച്ച സേവനം നല്‍കുന്ന ഡോക്ടര്‍ക്ക് തന്നെ. 
ഇതാണ് ശരിയെങ്കില്‍  ഇക്കഴിഞ്ഞ ജൂണ്‍ 30ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് നിര്‍ണയത്തില്‍ കാതലായ ചില പ്രശ്നങ്ങളുണ്ട്.
വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച വിവിധ ഡോക്ടര്‍മാര്‍ക്കാണ് സര്‍ക്കാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ജുലൈ പത്തിന് ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ് അവാര്‍ഡ് സമ്മാനിക്കുകയും ചെയ്തു.
മെഡിക്കല്‍ എജ്യൂക്കേഷന്‍ സര്‍വീസ്് വിഭാഗത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോ.ബി പത്മകുമാര്‍, ഹെല്‍ത്ത് സര്‍വീസ് വിഭാഗത്തില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോ.കെ വേണുഗോപാല്‍, ഇന്‍ഷ്യൂറന്‍സ് മെഡിക്കല്‍ സര്‍വീസസ് വിഭാഗത്തില്‍ ആലപ്പുഴ ഇ.എസ്.ഐ ആശുപത്രിയിലെ ഡോ.എ.പി മുഹമ്മദ്, ദന്തിസ്ട്രി വിഭാഗത്തില്‍ വടക്കേകുറ്റിക്കല്‍ ഡോ. റോസമ്മ ജോസഫ്, പ്രൈവറ്റ് സെക്ടര്‍ വിഭാഗത്തില്‍ മലപ്പുറം എം.ഇ.എസ് മെഡിക്കല്‍ കോളേജിലെ ഡോ. പി.എ ഫസല്‍ ഗഫൂര്‍   എന്നിവര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. ഇതിലെ ഒരു ഡോക്ടര്‍ ഒഴികെ മറ്റു ഡോക്ടര്‍മാരെയൊന്നും എനിക്കറിയില്ല. ഒരു പക്ഷേ, നമ്മുടെ സാധാരണ ജനത്തിനും  ഇതേ അവസ്ഥയാവും. ആ ഒരാളെ ഒഴിച്ച് മറ്റുള്ളവര്‍ അത്ര പരിചിതരാവാന്‍ വഴിയില്ല.


ഡോ. പി.എ ഫസല്‍ ഗഫൂര്‍
 എനിക്കറിയാവുന്ന ആ ഡോക്ടറുടെ പേര് ഡോ. പി.എ ഫസല്‍ ഗഫൂര്‍. ചികില്‍സിക്കാന്‍ ചെന്നോ സംഘടനാ തലത്തിലോ വ്യക്തിപരമായോ അല്ല എനിക്ക് അദ്ദേഹത്തെ അറിയാവുന്നത്. കേവലം പത്രങ്ങളിലൂടെയും ചാനലുകളിലൂടെയുമാണ്. അത്രക്ക് പ്രശസ്തനാണ് ഈയിടെ  അദ്ദേഹം. എന്നും ചാനലുകളില്‍. എന്നും പത്രങ്ങളില്‍.
ഇന്ത്യക്കകത്തും ഗള്‍ഫിലും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള എം.ഇ.എസിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലല്ല,  കേരളത്തില്‍ ഇപ്പോള്‍ കത്തിക്കാളുന്ന  സ്വാശ്രയ മെഡിക്കല്‍ പ്രശ്നത്തില്‍  മുന്‍നിരയില്‍ നിന്ന് പോരാടുന്ന മാനേജ്മെന്റ് പ്രതിധിനിധി എന്ന നിലയിലാണ് അദ്ദേഹം പ്രശസ്തന്‍. എം.ഇ.എസിന് നേരത്തെയും പ്രഗത്ഭരായ ഭാരവാഹികളുണ്ടായിരുന്നു. അവര്‍ക്കാന്നും ലഭിക്കാത്ത പ്രശസ്തി അദ്ദേഹത്തിന് ലഭിക്കുന്നത് സ്വാശ്രയ പ്രശ്നവുമായി ബന്ധപ്പെട്ടാണ്. 
സ്വാശ്രയ വിദ്യാഭ്യാസം കളം പിടിക്കുന്ന സമയത്ത് തന്നെ അതില്‍ സജീവമായി ഇടപെടുകയും സ്വന്തം സ്ഥാപനങ്ങള്‍ക്ക്  അര്‍ഹിക്കുന്നത് നേടിയെടുക്കുകയും ചെയ്ത ഡോ. ഫസല്‍ ഗഫൂര്‍ കത്തോലിക്ക സഭക്കെതിരെയും ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിനുമെതിരെ ശക്തമായ നിലപാടുകളാണ് കൈക്കൊണ്ടത്. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ആഴ്ചത്തെ കേരള കൌമുദി വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലും അദ്ദേഹം സ്വന്തം നിലപാടുകള്‍ തുറന്നു പറയുന്നു.
എം.ഇ.എസ് സ്ഥാപകനായ ഡോ. പി.കെ അബ്ദുല്‍ ഗഫൂറിന്റെ മകനായ അദ്ദേഹം 1997ല്‍ 72ാം വയസ്സില്‍ പിതാവ് മരിച്ച ശേഷമാണ് എം.ഇ.എസിന്റെ നേതൃസ്ഥാനത്തേക്കു വന്നത്. 1964ല്‍ സ്ഥാപിക്കപ്പെട്ട എം.ഇ.എസിന്  മെഡിക്കല്‍, എഞ്ചിനീയറിങ് കോളജുകളും ആശുപത്രികളുമടക്കം നിരവധി സ്ഥാപനങ്ങളാണുള്ളത്. സംഘടനയെ പുതിയ കാലത്തിന് അനുയോജ്യമായി വളര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന ഡോ. ഫസല്‍ ഗഫൂര്‍  മികച്ച സംരംഭകനായാണ് അറിയപ്പെടുന്നത്.



പറഞ്ഞു വന്നത് അവാര്‍ഡിനെക്കുറിച്ചാണ്. മികച്ച ഡോക്ടര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം. അത് അദ്ദേഹത്തിന് അര്‍ഹതപ്പെട്ടതാണോ.
തീര്‍ച്ചയായും ഡോക്ടര്‍ എന്ന നിലയില്‍ അദ്ദേഹം പരാജയമല്ല. കോഴിക്കോട് മെഡിക്കല്‍ കോളജിലും ഉസ്മാനിയ മെഡിക്കല്‍ കോളജിലും എം.ജി.ആര്‍ സര്‍വകലാശാലയിലും പഠിച്ച അദ്ദേഹം ന്യൂറോളജിസ്റ്റ് എന്ന നിലയില്‍ അറിയപ്പെടുന്നയാളാണ്.  
മലപ്പുറം എം.ഇ. എസ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ എന്ന നിലയിലാണ് അദ്ദേഹത്തിന് അവാര്‍ഡ് നല്‍കിയത്.  ബിസിനിസ് രംഗത്തും സംഘടനാ രംഗത്തും സംരംഭകന്‍ എന്ന നിലയിലും തിരക്കുള്ളപ്പോഴും താന്‍ ചികില്‍സ പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പു കാലത്ത് കലാകൌമുദി പ്രസിദ്ധീകരിച്ച ഒരഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്. ഇപ്പോഴും മൂന്ന് മണിക്കൂറെങ്കിലും താന്‍ ചികില്‍സിക്കാറുണ്ട്എന്നും അദ്ദേഹം പറയുന്നു.
ശരിയാണ്. അദ്ദേഹം ഡോക്ടറാണ്. എന്നാല്‍, മികച്ച ഡോക്ടര്‍ക്കുള്ള പുരസ്കാരം ലഭിക്കാന്‍ ഇത് മാത്രം മതിയാവുമോ. മൂന്ന് മണിക്കൂര്‍ മാത്രം ചികില്‍സകന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെ സംസ്ഥാനത്തെ മികച്ച ഡോക്ടര്‍ എന്ന് വിളിക്കുന്നത് എങ്ങനെയാണ്. മികച്ച സംരംഭകന്‍ എന്നോ, ആരോഗ്യ വിദ്യാഭ്യാസ-ആശുപത്രി രംഗത്ത് നിര്‍ണായക സംഭാവനകള്‍ നല്‍കിയ ആളെന്നോ പറഞ്ഞല്ല സര്‍ക്കാര്‍ അവാര്‍ഡ് നല്‍കുത്. സ്വകാര്യ രംഗത്തെ മികച്ച ഡോക്ടര്‍ എന്നു പറഞ്ഞാണ്.
അപ്പോള്‍ അതിന്  മാനദണ്ഡങ്ങള്‍ ആവശ്യമായി വരും.  പൂര്‍ണ സമയം ചികില്‍സകന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടേത്. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും അത്തരം നിരവധി ഡോക്ടര്‍മാരുണ്ട്. ജീവിതം പ്രൊഫഷന് തീറെഴുതി അക്കാദമിക് മേഖലകളിലും ചികില്‍സയിലും മുഴുസമയം പ്രവര്‍ത്തിക്കുന്ന അത്തരം അനവധി പേരുള്ളപ്പോള്‍ മൂന്ന് മണിക്കൂര്‍ മാത്രം ചികില്‍സിക്കുന്ന ഒരാള്‍ അവാര്‍ഡ് നേടുന്നത് ശരിയായ കീഴ്വഴക്കമാണോ.
സംഘടനാ പ്രവര്‍ത്തനം, സാമൂഹിക പ്രവര്‍ത്തനം, ബിസിനസ് എന്നിവയില്‍ ഒന്നായി മാത്രം ചികില്‍സയെ കാണുന്ന ഒരാള്‍ക്ക് അത്തരം അവാര്‍ഡ് നല്‍കും മുമ്പ് ജീവിതം ആതുരശുശ്രൂഷക്ക് തീറെഴുതിയവരെ പരിഗണിക്കേണ്ടതില്ലേ. ഉണ്ടെന്നാണ് എന്റെ വിശ്വാസം.


ഇതിനപ്പുറം മറ്റൊരു തലം കൂടി ഈ അവാര്‍ഡിനുണ്ട്. സ്വാശ്രയ പ്രശ്നം കത്തിനില്‍ക്കുന്ന നേരമാണിത്. പല കാര്യങ്ങളിലും കണ്ണടച്ച ഇടത് -വലതു സര്‍ക്കാര്‍ നയങ്ങള്‍ മൂലം സര്‍വശക്തരായി മാറിയ മാനേജ്മെന്റുകള്‍ സര്‍ക്കാര്‍ നയങ്ങള്‍ പുല്ലുപോലെ തള്ളുന്ന കാഴ്ചയാണ് നാം കാണുന്നത്. സാമൂഹിക നീതി എന്നതടക്കമുള്ള വായ്ത്താരികളിലൂടെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ വെറും  കച്ചവടമായി തരംതാഴ്ത്തുന്ന അവസ്ഥ. മാധ്യമങ്ങളിലും പുറത്തും സര്‍ക്കാറും മാനേജ്മെന്റുകളും പരസ്യമായി കൊമ്പു കോര്‍ക്കുന്ന നേരം.
സര്‍ക്കാറിന് എതിര്‍ ധ്രുവത്തില്‍ നിന്ന് ശക്തമായി നിലപാടെടുക്കുന്ന ഒരാളെ വിവാദങ്ങളുടെ ഈ  നേരത്ത് ഇത്തരം ഒരവാര്‍ഡിന് തെരഞ്ഞെടുക്കുന്നതില്‍ എന്ത് ഔചിത്യമാണ് ഉള്ളത്.
മാനദണ്ഡങ്ങള്‍ പാലിക്കാതെ നല്‍കുന്ന ഈ പുരസ്കാരത്തെ എങ്ങനെ ന്യായീകരിക്കാനാവും. നേര്‍ക്കു നേരെയുള്ള  പ്രീണനമല്ലേ ഇത്. സര്‍ക്കാര്‍ നല്‍കുന്ന കൈക്കൂലി. സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാറിന് പിടിച്ചു നില്‍ക്കാനാവുന്ന വിധം നിലപാടുകള്‍ മയപ്പെടുത്തുന്നതിന്് നല്‍കുന്ന പാരിതോഷികം മാത്രമാണ് ഇതെന്ന് വിമര്‍ശനമുയര്‍ന്നാല്‍ അതിനെ തള്ളിക്കളയാനാവുമോ.
സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്ന സംസ്ഥാനം കൂടിയാണ് കേരളം. മണ്‍മറഞ്ഞ പ്രമുഖ ചിത്രകാരന്‍ എം.എഫ് ഹുസൈന് രാജാരവിവര്‍മ പുരസ്കാരം നല്‍കുന്നതിലെ ശരിതെറ്റുകള്‍ ഇവിടെ സജീവ ചര്‍ച്ചാ വിഷയമായിരുന്നു. ചിലരുടെ പരാതികള്‍ പരിഗണിച്ച് ഇതുവരെ ആ അവാര്‍ഡ് നല്‍കാത്ത ഭരണകൂടമാണ് ഇവിടെയുള്ളത്. 
അപ്പോള്‍ സ്വാഭാവികമായും ഈ പുരസ്കാരം ചര്‍ച്ചാ വിഷയമാവേണ്ടതില്ലേ. ഉണ്ടെന്നു തന്നെ തോന്നുന്നു. ഡോ. ഫസല്‍ ഗഫൂറിന് അവാര്‍ഡ് കിട്ടിയ വാര്‍ത്ത കണ്ടതു മുതല്‍ ഈ സംശയം എനിക്കുണ്ടായിരുന്നു. ആരെങ്കിലും, ഏതെങ്കിലും മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തും എന്നും കരുതി. എന്നാല്‍ അതുണ്ടായില്ല എന്നതിനാലാണ് ഈ പോസ്റ്റ്.

Wednesday, July 6, 2011

മമ്മൂട്ടിയെ പറഞ്ഞാല്‍ അടി; ഇത് ഫാന്‍സ് നിയമം

മമ്മൂട്ടിയെ പറയുന്നവരെ തല്ലി എല്ലൊടിക്കുകയാണോ ഫാന്‍സ് അസോസിയേഷന്റെ പണി? ആണെന്നു പറയുന്നു ജില്ലാ ആശുപത്രിയില്‍ വിരലിന് ബാന്‍ഡേജിട്ടു കിടക്കുന്ന ഈ സംവിധായകന്‍.

 
മാതൃഭൂമി തൃശൂര്‍ എഡിഷന്‍

 ചുമ്മാതങ്ങ്  ആരാധിക്കുക. മലയാള സിനിമയില്‍ ആദ്യകാലങ്ങളില്‍  ഫാന്‍സ് അസോസിയേഷന്‍കാരുടെ ഏക അജണ്ട  ഇതു മാത്രമായിരുന്നു. ഇഷ്ട താരത്തിന്റെ സിനിമകള്‍ പല വട്ടം കാണുക, ഫോട്ടോകള്‍ ശേഖരിക്കുക, ചുവരുകളില്‍ ഒട്ടിക്കുക, താരത്തിന്റെ നടപ്പും എടുപ്പും അനുകരിക്കുക.  അങ്ങനെയങ്ങനെ നിരുപദ്രവകരമായ കര്‍മങ്ങള്‍.
പിന്നെപ്പിന്നെ, പണി സ്വല്‍പം കൂടി.  ഇഷ്ടതാരത്തിന്റെ സകല ചിത്രങ്ങളും ഒന്നൊഴിയാതെ കാണുക. അതിനെ കുറിച്ച് നാട്ടുകാരോട് പറയുക. അവരെയത് കാണിക്കുക. നാലാള്‍ കൂടുന്നിടങ്ങളില്‍ ഇഷ്ടതാരത്തിനു വേണ്ടി തര്‍ക്കം നടത്തുക എന്നിങ്ങനെ പല പല വേലകള്‍ വന്നു.
ഫാന്‍സ് അസോസിയേഷനുകളുടെ സാധ്യതകള്‍  താരങ്ങള്‍ തിരിച്ചറിഞ്ഞതോടെ കളി പതുക്കെ കാര്യമാവാന്‍ തുടങ്ങി.  പ്രിയതാരത്തിന്റെ പടങ്ങള്‍ കണ്ടാല്‍ മാത്രം പോരാ എന്നായി. അത് വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം ഫാന്‍സിനായി. ഒപ്പം, താരത്തിന്റെ  എതിരാളിയുടെ പടം പരാജയപ്പെടുത്താന്‍ ആവുന്നത് ചെയ്യുക എന്ന പണിയും ആരാധകര്‍ക്കായി. അങ്ങിനെ തിയറ്ററുകളില്‍ കൂവലും കൈയടിയുമായി ഫാന്‍സുകള്‍ സജീവമായി. ഇഷ്ടതാരത്തിന്റെ പടമിറങ്ങുന്ന നാള്‍ തിയറ്ററുകളിലും പുറത്തും പ്രൊമോഷന്‍ ജോലികള്‍ ചെയ്യുക, ആളെക്കൂട്ടുക, എതിരാളിയുടെ സിനിമ മോശമെന്ന് ആദ്യമേ പ്രചാരണം നടത്തുക, തിയറ്ററുകളില്‍  കൂവലും തെറിവിളിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുക ഇങ്ങനെ പലവിധ കലാ പരിപാടികള്‍.
മമ്മൂട്ടിയും മോഹന്‍ലാലും താരരാജാക്കന്‍മാരായി പട്ടാഭിഷേകം നടത്തിയ കാലത്താണ് മലയാളത്തില്‍ ഫാന്‍സ് അസോസിയേഷന്റെ റോള്‍ മാറാന്‍ തുടങ്ങിയത്. പിന്നീട്, ദിലീപും പൃഥ്വിരാജുമൊക്കെ രംഗത്തു വന്നതോടെ ഫാന്‍സ് അസോസിയേഷനുകള്‍ തമ്മിലുള്ള പോരും അവരുടെ പ്രവര്‍ത്തനങ്ങളും പുതു വഴികള്‍തേടി.  തിയറ്ററുകളിലും പുറത്തും പല തവണ ഫാന്‍സ് അസോസിയേഷനുകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. അടി പിടികളും തെറി വിളികളും അസാധാരണമല്ലാതായി. സിനിമയുടെ വിജയത്തിനും താരത്തിന്റെ ഇമേജ് വര്‍ധിപ്പിക്കുന്നതിനും ഫാന്‍സെന്ന പട വ്യാപകമായി ഉപയോഗിക്കപ്പെട്ടു.


ഫാന്‍സ് അസോസിയേഷനുകളുടെ ചരിത്രത്തിലെ അത്തരമൊരു നിര്‍ണായക സന്ദര്‍ഭം കഴിഞ്ഞ ദിവസം സംവിധായകനും എഴുത്തുകാരനുമായ ചിന്ത രവിയുടെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ടു നടന്നു. രവീന്ദ്രന്റെ ഭൌതിക ദേഹം തൃശൂര്‍ സാഹിത്യ അക്കാദമിയിലാണ് പൊതുദര്‍ശനത്തിന് വെച്ചത്. ഉച്ചക്ക് 12 മണിക്കാണ് മൃതദേഹം പൊതുദര്‍ശനത്തിന് അക്കാദമിയില്‍ എത്തിച്ചത്. രണ്ടു മണിയോടെ സംസ്കാര ചടങ്ങുകള്‍ക്ക് ശ്മശാനത്തില്‍ കൊണ്ടു പോവാനായിരുന്നു തീരുമാനം. എന്നാല്‍, രവിയെ അവസാനമായി ഒരു നോക്കു കാണണമെന്ന ആഗ്രഹത്തോടെ മമ്മൂട്ടി ഈറോഡില്‍നിന്ന് പുറപ്പെട്ടതിനാല്‍ അദ്ദേഹം വന്ന ശേഷമായിരിക്കും ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോവുകയെന്ന് ബന്ധപ്പെട്ടവര്‍ തമ്മില്‍ ധാരണയായി. ഒടുവില്‍ നീണ്ട യാത്രക്കു ശേഷം മൂന്നോ മുക്കാലോടെ മമ്മൂട്ടിയെത്തി. മൃതദേഹം കണ്ടു. രവിയുടെ ഭാര്യയെ അനുശോചനം അറിയിച്ചു.
മടങ്ങിപ്പോവുന്ന വഴിക്കാണ് ആ സംഭവം നടന്നത്. സംവിധായകനും കവിയുമായ രാജു നാരായണത്ര മമ്മൂട്ടിയോട് തന്റെ പ്രതിഷേധം അറിയിച്ചു. സംസ്കാരം ഇതുപോലെ വൈകിക്കുന്നത് ശരിയല്ലെന്നും ഭൌതികശരീരം കാണാന്‍ നേരത്തെ വരികയാണ് വേണ്ടതെന്നുമായിരുന്നു രാജുവിന്റെ പരാമര്‍ശം. പരാമര്‍ശം കേട്ടെങ്കിലും മറുപടി പറയാതെ  മമ്മൂട്ടി കാറില്‍ കയറി. തമാശ കലര്‍ത്തി എന്തോ പറഞ്ഞ ശേഷം കാറെടുത്തു.
എന്നാല്‍, മമ്മൂട്ടിയെ കാണാന്‍ അക്കാദമിയിലേക്ക് പാഞ്ഞെത്തിയിരുന്ന ഫാന്‍സ് അസോസിയേഷന്‍കാര്‍ രാജുവിനെ വെറുതെ വിടാന്‍ തയ്യാറായില്ല. മമ്മൂട്ടിയോടു മോശമായി പെരുമാറിയെന്ന രീതിയില്‍ അവര്‍ രാജുവുമായി തര്‍ക്കമുണ്ടായി. 
പിന്നീട്, ഫാന്‍സ് അസോസിയേഷന്‍കാരെന്നു പറഞ്ഞെത്തിയ സംഘം തന്നെ മര്‍ദിക്കുയും വിരല്‍ ഒടിക്കുകയുമായിരുന്നെന്നാണ്  രാജുവിന്റെ പരാതി.  ബലം പ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ടു പോവാനും ശ്രമം നടന്നതായി രാജു പരാതിയില്‍ പറയുന്നു.
കൈവിരല്‍ ഒടിഞ്ഞതിനെ തുടര്‍ന്ന് ബാന്‍ഡേജിട്ട് തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ കിടക്കുകയാണ് ഇപ്പോള്‍ രാജു. ആന്ദോളനം,ജപം തുടങ്ങിയ സിനിമകളും നിരവധി ഡോക്യുമെന്ററികളും സംവിധാനം ചെയ്ത രാജുവിന് ആക്രമണമേറ്റ സംഭവത്തില്‍ സംവിധായകരുടെ കൂട്ടായ്മയോ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയോ രംഗത്തു വന്നിട്ടില്ല. സംഭവം പുറത്തറിഞ്ഞിട്ടും മുഖ്യധാരാ മാധ്യമങ്ങള്‍  പലതും കാര്യമായ പ്രാധാന്യവും നല്‍കിയില്ല.







 
ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഈ സംഭവം കൃത്യമായ  വിപല്‍സൂചനകള്‍ നമുക്കു മുമ്പാകെ വെക്കുന്നുണ്ട്. ഫാന്‍സ് അസോസിയേഷനുകള്‍ മാറുകയാണ്. ഒപ്പം സിനിമയിലെ താരവ്യവസ്ഥയും.
താരങ്ങള്‍ ചോദ്യം ചെയ്യപ്പെടാനാവാത്ത അവസ്ഥയിലേക്ക് മാറുകയാണെന്ന് ഈ സംഭവം നമ്മോട് പറയുന്നു. താരങ്ങളെ അങ്ങനെയങ്ങ് എതിര്‍ത്താല്‍ തടി കേടാവുമെന്നും ഇത് മുന്നറിയിപ്പ് നല്‍കുന്നു. അവരെ ചോദ്യം ചെയ്താല്‍ കൈയേറ്റത്തിലേക്കും നിയമം കൈയിലെടുക്കുന്നതിലേക്കും മാറാന്‍ മടിയില്ലാത്ത ഒരു കൂട്ടമായി നമ്മുടെ ഫാന്‍സ് അസോസിയേഷന്‍കാര്‍ മാറിയിരിക്കുന്നുവെന്നും ഈ സംഭവം വ്യക്തമാക്കുന്നു. 
ഫാന്‍സ് ആന്റ് വെല്‍ഫയര്‍ അസോസിയേഷന്‍ എന്നൊക്കെയാണ് മമ്മൂട്ടിയുടെ  പേരിലുള്ള സംഘടനയുടെ പേര്. ഇതാണോ സര്‍,  വെല്‍ഫെയര്‍ പ്രവര്‍ത്തനം. ഇങ്ങനെ, ഗുണ്ടാപ്പണി ചെയ്യാനും തിയറ്ററുകളില്‍ കൂവിവിളിക്കാനും മടി കാണിക്കാത്ത ഒരു സംഘത്തെയാണോ താങ്കള്‍  കൂടെ കൊണ്ടു നടക്കുന്നത്. ഇത്തരക്കാര്‍ വാസ്തവത്തില്‍ സമൂഹത്തിനും താങ്കള്‍ക്കും സിനിമക്കും  എന്ത് ക്ഷേമമാണ് നല്‍കുക. ആലോചിക്കാന്‍ സമയമായി.
ക്വട്ടേഷന്‍ ഗ്യാങുകളുടെ മാതൃകയില്‍ ആളെ കാറില്‍ കയറ്റി കൊണ്ടു പോവാനും സിനിമാ സ്റ്റൈലില്‍ നാലെണ്ണം കൊടുക്കാനും മടിയില്ലെന്നാണ് തൃശൂരിലെ ഫാന്‍സ് തെളിയിച്ചിരിക്കുന്നത്.  അതിന്റെ രക്തസാക്ഷിയാണ് ആശുപത്രിയില്‍ കിടക്കുന്ന സംവിധായകന്‍.  ഈ ആരാധകരെന്നു പറയുന്നത് ഗുണ്ടാപ്പടയാണോ. താരത്തിന് അനിഷ്ടകരമായത് ചെയ്താല്‍ മേലു നോവുമെന്ന സന്ദേശം നല്‍കാനാണോ ഇവരിങ്ങനെ അസോസിയേഷനായി നിറം മാറുന്നത്.
മമ്മൂട്ടിയോട് സംവിധായകന്‍ ചെയ്തത് പൂര്‍ണമായും ശരിയല്ലെന്ന്, വേണമെങ്കില്‍ നമുക്ക് പറയാം. ഇത്ര ദൂരം യാത്ര ചെയ്ത് മൃതദേഹം കാണാന്‍ എത്തിയ ഒരു മനുഷ്യന്റെ മാനസികാവസ്ഥ അദ്ദേഹം കണക്കിലെടുക്കണമായിരുന്നു എന്നും പറയാം.
എന്നാല്‍, മമ്മൂട്ടി  ഈറോഡില്‍നിന്നാണ് വന്നതെന്നും അതിനാലാണ് വൈകിയതെന്നും അക്കാദമിക്ക് അടുത്തുണ്ടായിരുന്ന അധികമാളും അറിഞ്ഞിരുന്നില്ല. മമ്മൂട്ടിക്കു വേണ്ടി സംസ്കാരം വൈകിപ്പിക്കുന്നു എന്നൊരു പറച്ചിലും അവിടവിടെ ഉണ്ടായിരുന്നു. ഇതൊക്കെയാവാം പ്രതിഷേധിക്കാന്‍ രാജുവിനെ പ്രേരിപ്പിച്ചത്.



ഇതിനോടൊപ്പം, ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്. മരിച്ചത്  ചിന്ത രവിയാണ്.   കച്ചവട സിനിമയുടെ ലാഭവഴികളില്‍ നിന്ന് മാറിനടന്ന ഒരു തലമുറയുടെ, ഒരു സംഘം ചലചിത്ര പ്രവര്‍ത്തകരുടെ പ്രതിനിധി. എഴുപതുകളും എണ്‍പതുകളും മുന്നോട്ടു വെക്കുന്ന  അരാജകമായ അനേകം സൌഹൃദങ്ങളുടെ സ്വന്തക്കാരന്‍. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങില്‍ സ്വാഭാവികമായും പല തരം മനുഷ്യര്‍ എത്തും.  ആ വേദനയില്‍  തകര്‍ന്നവരും  വേദനിക്കുന്നവരും. അവര്‍ ഇതു പോലൊരു സാഹചര്യത്തില്‍ വല്ലതും പറഞ്ഞാല്‍, അതിനെ അതായി കാണാനുള്ള പാകത ഫാന്‍സ് അസോസിയേഷന്‍കാര്‍ക്കുണ്ടാവേണ്ടതില്ലേ. മരിച്ചത് ആരെന്നും അവിടെ വരുന്നവര്‍ ആരൊക്കെയെന്നുമുള്ള മിനിമം നോളജ് അവര്‍ക്കുണ്ടാവേണ്ടതില്ലേ.  അതിനു പകരം, അമ്പടാ, മമ്മുക്കയെ ചീത്ത പറഞ്ഞോ എന്നു പറഞ്ഞ് ഗുണ്ടായിസത്തിലേക്ക് നീങ്ങുന്നത് മമ്മൂട്ടിയെ മാത്രമല്ല നമ്മുടെ സാംസ്കാരിക അന്തരീക്ഷത്തെ തന്നെ അപമാനിക്കുന്ന ഒന്നാണ്.
തീര്‍ച്ചയായും മമ്മൂട്ടി വളരെ പാകതയോടെയാണ് ഈ സാഹചര്യത്തെ നേരിട്ടത്. പ്രകാപനപരമെന്നു തോന്നിയ പരാമര്‍ശത്തെ ചോദ്യം ചെയ്യാന്‍ നില്‍ക്കാതെ, ആ മനുഷ്യന്റെ മാനസിക നിലയെ മനസ്സിലാക്കി അദ്ദേഹം വാഹനത്തിലേക്കു പോവുകയായിരുന്നു.  എന്നാല്‍, അദ്ദേഹത്തിന്റെ ആരാധകരാവട്ടെ ഈ പാകത തിരിച്ചറിഞ്ഞതേയില്ല. അവര്‍ കൈയൂക്കു കൊണ്ട്, ഗുണ്ടായിസം കൊണ്ട് എതിരഭിപ്രായത്തെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. മമ്മൂട്ടിയെ പറഞ്ഞാല്‍ പറഞ്ഞയാളെ തട്ടുമെന്ന രീതിയിലായിരുന്നു അവരുടെ പ്രകടനം. ഇത് അപമാനകരമാണ്. ഈ സംഭവത്തില്‍ ചലച്ചിത്ര സംവിധായകരുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും  മൌനവും അപകടകരമാണ്.  നിറം മാറുന്ന ഫാന്‍സ് അസോസിയേഷന്‍ കള്‍ച്ചറിനെ തിരിച്ചറിയുകയും അതിനെ നേര്‍വഴിക്ക് തിരിച്ചു വിടുകയും ചെയ്യേണ്ടത് താരങ്ങള്‍ തന്നെയാണ്.
 സ്വന്തം ആരാധകരെ തിരുത്താനുള്ള ബാധ്യത, അവരുടെ മര്‍ദനത്തിനിരയായ സംവിധായകനെ ആശ്വസിപ്പിക്കാനുള്ള ബാധ്യത തീര്‍ച്ചയായും സൂപ്പര്‍ താരത്തിനുണ്ട്. 


LinkWithin

Related Posts Plugin for WordPress, Blogger...