Tuesday, July 12, 2011

ബെര്‍ലിത്തരങ്ങളെ പ്രസ്താവനയാക്കുന്ന വിധം അഥവാ സ്വാശ്രയ തമാശകള്‍

 സ്വാശ്രയ പ്രശ്നവുമായി ബന്ധപ്പെട്ട ബെര്‍ലി തോമസിന്റെ പോസ്റ്റ് 
അതേ പടി ഒരു സംഘടനയുടെ പ്രസ്താവനയായി മാറിയതിന്റെ 
കിടിലന്‍ തെളിവുകള്‍. ഒപ്പം, സ്വാശ്രയ ഗോദയിലെ മറ്റു തമാശകളും


 അല്ലെങ്കില്‍ തന്നെ നമ്മുടെ സ്വാശ്രയ  ഡപ്പാംകൂത്ത്  ആകെ മൊത്തം ടോട്ടല്‍ തമാശയാണ്. അതിനിടെ പിന്നെയും തമാശകള്‍ കയറി വന്നാലോ.  നിവൃത്തിയില്ല. ചിരിച്ചു ചിരിച്ചു തലകുത്തുക തന്നെ...
സ്വാശ്രയ തമാശകള്‍ നമുക്കെല്ലാം പണ്ടേ പരിചിതമാണ്. സാമൂഹിക നീതി എന്നതടക്കമുള്ള ഇണ്ടാസുകള്‍ വെച്ച് ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ നടത്തുന്ന ന്യൂനപക്ഷ സംരക്ഷണ നാടകങ്ങള്‍ ഒരു വഴിക്ക്. അവര്‍ക്കെതിരെ അതേ സാമൂഹിക നീതി പറഞ്ഞ് മാനേജ്മെന്റ് അസോസിയേഷന്‍ നടത്തുന്ന  ലീലാവിലാസങ്ങള്‍ മറ്റൊരു വഴിക്ക്. ഞാനൊന്നുമറിഞ്ഞില്ലേ എന്ന നാടകം വീണ്ടും വീണ്ടും കളിച്ച്  നാണം കുണുങ്ങി കുണുങ്ങി നമ്മുടെ സര്‍ക്കാര്‍  സംവിധാനങ്ങള്‍ അപ്പുറത്ത്.  എല്ലാത്തിനും കാഴ്ചക്കാരായി കല്ലും വടിയും പിടിച്ച് വിപ്ലവവീര്യം ഉടലില്‍ പടര്‍ത്തി ഇടതു വിദ്യാര്‍ഥി സംഘടനകള്‍. ഇതൊക്കെ ഞങ്ങള് പണ്ടേ പറഞ്ഞതല്ലേ എന്ന പുച്ഛത്തില്‍ ഭരണപക്ഷ വിദ്യാര്‍ഥി ശിങ്കങ്ങള്‍ ഇങ്ങേക്കരയില്‍.  ആരവങ്ങളുമായി മാധ്യമ പ്രവര്‍ത്തകരും പൊലീസും ചാനല്‍ ചര്‍ച്ചാ വിദഗ്ദരും ചേരുമ്പോള്‍ കോമഡി ഷോ പൂര്‍ണമായി.
ഇതിനിടയിലാണ് പുതിയ തമാശകള്‍. ഇന്ന് രാവിലെ മുതല്‍ കണ്ടതൊക്കെ തമാശകളായിരുന്നു.

തമാശ നമ്പര്‍ വണ്‍
ഏഷ്യാനെറ്റാണ് സ്വാശ്രയ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട വമ്പന്‍ തമാശകളിലൊന്ന് ഇന്നലെ പുറത്തു കൊണ്ടു വന്നത്. കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശന പരീക്ഷക്കു മുമ്പേ 50 വിദ്യാര്‍ഥികളുടെ പട്ടിക ലക്ഷങ്ങള്‍ തലവരി വാങ്ങി തയ്യാറാക്കിയ വിവരമാണ് ഏഏഷ്യാനെറ്റ് ലേഖകന്‍ പി.ജി സുരേഷ്കുമാര്‍ തരിമ്പും തമാശ കലര്‍ത്താതെ അവതരിപ്പിച്ചത്.  പിന്നാലെ വന്നു കൊടും തമാശകള്‍. 50 ലക്ഷം രൂപ വരെ കൊടുത്ത് സീറ്റുറപ്പിച്ച രക്ഷിതാക്കള്‍ നെഞ്ചും വിരിച്ച്  സംഭവം സമ്മതിച്ചു. ഞങ്ങളേ ാ, കാശോ, അയ്യയ്യേ എന്ന്  കോളജ് നടത്തുന്ന സഭയുടെ അധികൃതര്‍. 15 ലക്ഷം കൊടുത്തു, അഞ്ച് ലക്ഷം ഇന്ന് കൊടുക്കും, ഇക്കാര്യം മകളോടു പറയല്ലേയെന്ന്  ഒരു പച്ചപ്പാവം രക്ഷിതാവ്. ഇതൊക്കെ ഏഷ്യാനെറ്റിന്റെ എക്സ്ക്ലൂസീവല്ലേ, നമുക്കെന്ത് കാര്യമെന്ന് മറ്റ് മാധ്യമങ്ങള്‍. അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഞങ്ങളിതൊക്കെ നേരത്തെ പറഞ്ഞതല്ലേയെന്ന് എസ്.എഫ്.ഐ. തലവരിപ്പണം വാങ്ങി പ്രവേശനം നല്‍കുന്നതൊക്കെ എന്തൊരു മോശം പരിപാടിയെന്ന് ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ വക്താവ് കൂടി മൊഴിഞ്ഞതോടെ തമാശയോടു തമാശ.

തമാശ നമ്പര്‍ റ്റു

സ്വാശ്രയ പ്രശ്നത്തില്‍ ആരേലും സഭയെ തോണ്ടിക്കളിച്ചാല്‍ പ്രത്യേക യുവജന സേന രൂപവല്‍കരിക്കുമെന്ന കേരള ന്യൂനപക്ഷഫ്രണ്ട് എന്ന സംഘടനയുടെ വെല്ലുവിളിയാണ്  രാവിലത്തെ പത്രവായനയില്‍  തന്നെ കണ്ടത്. ന്യൂനപക്ഷത്തെ തൊട്ടു കളിക്കാനാണ് ശ്രമമെങ്കില്‍  ന്യൂനപക്ഷ സംരക്ഷണത്തിന് സേന ഉടന്‍ തുടങ്ങുമെന്നാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ സംസ്ഥാന ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ ചൂണ്ടല്‍ വ്യക്തമാക്കുന്നത്.
പ്രധാനമായും ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിനെ തൊട്ടു കളിക്കുന്നവരെയാണ് സേന കൈകാര്യം ചെയ്യുക. പിന്നെ, മറു പക്ഷത്ത് നില്‍ക്കുന്ന മാനേജ്മെന്റ് അസോസിയേഷനെയും.  അറിയാതെങ്ങാന്‍ ആരെങ്കിലും ചിരിച്ചു പോയാല്‍ അവരെയും വെറുതെ വിടില്ല. കട്ടായം.
പണ്ട് വിമോചന സമര കാലത്ത് ഇമ്മാതിരി ഒരു സേന പ്രവര്‍ത്തിച്ചിരുന്നതിന്റെ തിളയ്ക്കുന്ന ഓര്‍മ്മകളാവാം  ന്യനൂപക്ഷ ഫ്രണ്ടിന് ആവേശം പകര്‍ന്നിട്ടുണ്ടാവുക. അന്ന് എന്തോരം പുകിലായിരുന്നു. തൊട്ടാല്‍ തട്ടുമെന്നു പറഞ്ഞ് ഇടവകകള്‍ തോറും കവാത്തുകള്‍. കമ്യൂണിസ്റ്റുകളെ കുത്തിനു പിടിക്കാന്‍ സെറ്റപ്പുകള്‍.  തല്ലാനും കൊല്ലാനും തയ്യാറായി കുട്ടിപ്പട്ടാളം. ബഹുരസം.
 ഈയടുത്തു തന്നെ മറ്റൊരു പുമാന്‍ സേന രൂപവല്‍കരിക്കുമെന്നു പറഞ്ഞ് നാട്ടുകാരെ മുഴുവന്‍ ഭീഷണിപ്പെടുത്തിയിരുന്നു. സാക്ഷാല്‍ ബാബാ രാംദേവ്. അതും നമ്മുടെ ഫ്രണ്ടുകാര്‍ക്ക് ആവേശം പകര്‍ന്നു കാണണം.
സേന രൂപീകരിച്ചാല്‍ പിന്നെ ബഹുരസമായിരിക്കും. തല്ലേണ്ടവരെ തല്ലാം. കൊല്ലേണ്ടവരെ കൊല്ലാം. പേടിപ്പിക്കേണ്ടവരെ നിലക്കുനിര്‍ത്താം. തമാശ കൊണ്ട് കേരളത്തിലാര്‍ക്കും നിലത്ത് നില്‍ക്കാനാവില്ല എന്നു സ്പഷ്ടം. എന്നാലും സ്വാശ്രയ കോളജുകാര്‍ക്കായി ക്വട്ടേഷന്‍ സംഘമാവുക എന്നൊക്കെ പറഞ്ഞാല്‍ ഇത്തിരി കടന്ന കൈയാവില്ലേ എന്നൊരു സംശയമുണ്ട്.

തമാശ നമ്പര്‍ ത്രീ

ഈ കോമഡിയാണ് എല്ലാത്തിലും ബഹുകേമം. ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിന്റെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ശക്തമായി രംഗത്തു വന്ന കേരള കാത്തലിക് ഫെഡറേഷനാണ് ഈ കോമഡിഷോയിലെ മുഖ്യ പ്രായോജികര്‍.
 പത്രം വായിക്കുമ്പോള്‍ തന്നെയാണ് ഫെഡറേഷന്റെ തമാശ ശ്രദ്ധയില്‍ പെട്ടത്. നല്ല  സൊയമ്പന്‍ പ്രസ്താവന. മെത്രാന്‍മാരുടെ വൈരുധ്യാത്മക ആത്മീയ വാദത്തിന്റെ പൊള്ളത്തരം എന്നായിരുന്നു തലക്കെട്ട്.  ഫെഡറേഷന്‍ പ്രസിഡന്റ് ജോയ് പോള്‍ പുതുശേãരി, സെക്രട്ടറി വി.കെ ജോയ് എന്നിവരുടെ പേരില്‍ വന്ന പ്രസ്താവന പത്രത്തില്‍ വായിക്കുമ്പോഴാണ് ഇത് മറ്റെവിടെയോ  കണ്ടതാണല്ലോ എന്ന സംശയം വന്നത്.
വീണ്ടും വായിച്ചപ്പോള്‍ ഉറപ്പായി. ഇത് നേരത്തെ എവിടെയോ വായിച്ചിട്ടുണ്ട്. പെട്ടെന്ന് ആ പേര് മനസ്സില്‍ തെളിഞ്ഞു ബെര്‍ലിത്തരങ്ങള്‍!!!
അതെ, സാക്ഷാല്‍ ബെര്‍ലിത്തരങ്ങള്‍!
മലയാളത്തില്‍ ഏറ്റവും കൂടുതലാളുകള്‍ വായിക്കുന്ന ജനപ്രിയ ബ്ലോഗര്‍ ബെര്‍ലി തോമസിന്റെ  പോസ്റ്റില്‍ രണ്ടു നാള്‍ മുമ്പ്  വായിച്ചതു തന്നെ ഈ പ്രസ്താവനയിലെയും വാചകങ്ങള്‍.
അതെങ്ങിനെ ശരിയാവും?
വീണ്ടും ബെര്‍ലിയുടെ പോസ്റ്റ് വായിച്ചു. പിന്നെ ഈ പ്രസ്താവനയും.
അമ്പടാ, കടുവയെ കിടുവ പിടിച്ചു!!!
'ഇവര്‍ ചെയ്യുന്നത് ഇവരറിയുന്നുണ്ട്' എന്ന ബെര്‍ലിയുടെ പോസ്റ്റ് അപ്പടി അമുക്കുകയായിരുന്നു നമ്മുടെ പ്രസ്താവനക്കാര്‍. കോപ്പിയടി എന്നു വെച്ചാല്‍ നല്ല ഒന്നാന്തരം കോപ്പിയടി.  അടുത്തെങ്ങും കണ്ണില്‍ പെട്ടിട്ടില്ല ഇതുപോലൊരു കലാ പരിപാടി.
പത്രങ്ങളില്‍ കണ്ട സ്ഥിതിക്ക് ഒറിജിനല്‍ പ്രസ്താവന കാണാന്‍ കിട്ടുമോ എന്ന് നോക്കി. കൂട്ടുകാരനായ മാധ്യമപ്രവര്‍ത്തകന്‍ മണിക്കൂറുകള്‍ക്കകം പ്രസ്താവനയുടെ ഒറിജിനല്‍ ഒപ്പിച്ചു തന്നു. അതു കൂടി കണ്ടപ്പോള്‍, ചിരിച്ചു, ചിരിച്ച്...

സംശയമുള്ളവര്‍ക്കായി പോസ്റ്റ്  ഇതാ ഇവിടെ
ഇനി നമുക്ക് ഇവ സൂക്ഷ്മമായി പരിശോധിക്കാം.

 ഇത് പ്രസ്താവന:
തൃശൂര്‍: അവകാശങ്ങള്‍ നേടിയെടുക്കാന്‍ മതത്തെ ഉപയോഗിക്കുകയും കടമകളെ നിഷേധിക്കാന്‍ നിയമത്തെ കൂട്ടുപിടിക്കുകയും ചെയ്യുന്ന കത്തോലിക്കാ മെത്രാന്മാരുടെ വൈരുദ്ധ്യാത്മക ആത്മീയവാദം ക്രിസ്തുവിന്റ വചനങ്ങളെ നിരാകരിക്കുന്നതാണെന്ന്  തൃശൂരില്‍ ചേര്‍ന്ന കേരള കാത്തലിക് ഫെഡറേഷന്‍  യോഗം അഭിപ്രായപ്പെട്ടു.


ഇത് ബ്ലോഗ് പോസ്റ്റ്:
വൈരുധ്യാത്മക ആത്മീയവാദം എന്നൊന്ന് ഭംഗിയായി നടപ്പാക്കുകയാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍.അവകാശങ്ങള്‍ നേടിയെടുക്കാന്‍ മതത്തെ ഉപയോഗിക്കുകയും കടമകളെ നിഷേധിക്കാന്‍ നിയമത്തെ കൂട്ടുപിടിക്കുകയും ചെയ്യുമ്പോള്‍ വിസ്മരിക്കപ്പെടുന്ന് യേശുക്രിസ്‍തുവിന്റെ വചനങ്ങളാണ്.


 ഇത് പ്രസ്താവന:
കേരളത്തിലെ ക്രൈസ്തവ മെത്രാന്മാരുടെയും പുരോഹിതരുടെയും കടമ ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലാഭകരമായി നടത്തി ദൈവത്തെ പ്രീതിപ്പെടുത്തുക എന്നതല്ല,


ഇത് ബ്ലോഗ് പോസ്റ്റ്:
കേരളത്തിലെ ക്രൈസ്തവസഭകളുടെ പ്രധാനകടമ ഇവിടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ലാഭകരമായി നടത്തി കോടികള്‍ ലാഭമുണ്ടാക്കി ദൈവത്തെ സന്തോഷിപ്പിക്കുക എന്നതാണ് എന്നിതുവരെ ആരും പറഞ്ഞിട്ടില്ല. 


 ഇത് പ്രസ്താവന: 
നാട്ടിലുള്ള കുട്ടികളെ ഉദ്ധരിക്കാനല്ല ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നത്, ലാഭകരമായ വ്യവസായമാണെന്ന് തിരിച്ചറിഞ്ഞാണ്. ക്രൈസ്തവസഭ നടത്തുന്ന കേരളത്തിലെ മിക്കവാറും പബ്ലിക് സ്കൂളുകളില്‍ ഒന്നരലക്ഷം രൂപവരെ വാങ്ങുന്ന ലാഭകരമായ സാമ്പത്തിക ശാസ്ത്രം തന്നെയാണ് ഇന്റര്‍ചര്‍ച്ച് കൌണ്‍സിലിന്റെ സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് പിന്നിലുള്ളതെന്ന് സര്‍ക്കാറും ക്രിസ്ത്യാനികളും തിരിച്ചറിയണമെന്ന് യോഗം ചൂണ്ടിക്കാട്ടി. 


ഇത് ബ്ലോഗ് പോസ്റ്റ്:   
നാട്ടിലുള്ള പിള്ളേരെ വിദ്യാഭ്യാസം ചെയ്ത് ഉദ്ധരിക്കാന്‍ വേണ്ടിയാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഈ പാടുപെടുന്നതെന്നാണ് പറയുന്നത്.ലാഭകരമായ ഉഗ്രന്‍ വ്യവസായമാണിതെന്ന് തിരിച്ചറിഞ്ഞുകൊണ്ടല്ല ഈ പണി ചെയ്യുന്നതെന്നാണ് അച്ചന്‍മാര്‍ ഉദ്ദേശിക്കുന്നത്.ക്രൈസ്തവ സഭ നടത്തുന്ന കേരളത്തിലെ മിക്കവാറും പബ്ലിക് സ്കൂളുകളിലും ഒരു ഇടത്തരക്കാരന് തന്റെ കുട്ടിയെ പഠിപ്പിക്കാന്‍ സാധിക്കില്ല. ഒന്നാം ക്ലാസ് അഡ്‍മിഷന് ഒന്നര ലക്ഷം രൂപ വരെ വാങ്ങുന്ന ഈ സ്കൂള്കളുടെ ഇക്കണോമിക്‍സ് തന്നെയാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനുള്ളതെന്ന് സര്‍ക്കാരിനുമറിയാം നാട്ടുകാര്‍ക്കുമറിയാം 


 ഇത് പ്രസ്താവന:
കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങളെ അവഗണിക്കുകയും വിദ്യാഭ്യാസ മേഖലയിലെ കച്ചവട താല്‍പര്യങ്ങള്‍ക്ക് ഭീഷണി നേരിടുമ്പോള്‍ മാത്രം ന്യൂനപക്ഷാവകാശ സംരക്ഷണത്തിനെന്ന പേരില്‍ മഹാ സമ്മേളനങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന കത്തോലിക്ക മെത്രാന്‍മാരുടെ ഇരട്ടത്താപ്പ് പൊതുജനം മനസ്സിലാക്കണം.


ഇത് ബ്ലോഗ് പോസ്റ്റ്:   
 ന്യൂനപക്ഷാവകാശ സംരക്ഷണം എന്ന പേരില്‍ വലിയ സമ്മേളനങ്ങള്‍ നടത്തുന്നത് സ്വാശ്രയ വിദ്യാഭ്യാസപ്രശ്നത്തില്‍ മാത്രമാണ്. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അനേകം പ്രശ്നങ്ങളെ അവഗണിക്കുകയും ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനു ലാഭമുണ്ടാക്കാവുന്ന ബിസിനസിന്റെ കാര്യത്തില്‍ മാത്രം ഇമോഷണലാവുകയും ചെയ്യുമ്പോള്‍ നെഞ്ചത്തൊരു ബാ‍ഡ്‍ജും കുത്തി കൂടെ നിന്നില്ലെങ്കില്‍ വിശ്വാസികള്‍ ചിലപ്പോള്‍ തെമ്മാടിക്കുഴിയിലേക്കു പോകും.


ഇത് പ്രസ്താവന:
ക്രൈസ്തവ വിശ്വാസികളുടെയും സംഘടനകളുടെയും എതിര്‍പ്പും പ്രതിഷേധവും അവഗണിച്ചുകൊണ്ട് ഒരു കൊള്ള സംഘത്തെപ്പോലെ ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ സര്‍ക്കാറിനെ വെല്ലുവിളിക്കുമ്പോള്‍ അവഹേളിക്കപ്പെടുന്നത് കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ സ്ത്യര്‍ഹമായ സേവനമനുഷ്ഠിച്ചിട്ടുള്ള ക്രൈസ്തവ മിഷനറിമാരാണ്. 


ഇത് ബ്ലോഗ് പോസ്റ്റ്:
ക്രൈസ്‍തവ വിശ്വാസികളുടെയും സംഘടനകളുടെയും എതിര്‍പ്പും പ്രതിഷേധവും അവഗണിച്ചുകൊണ്ട് ഇന്റര്‍ ചര്‍ച്ച് കൗണ്‍‍സില്‍ ശക്തിയാര്‍ജിച്ച കൊള്ളസംഘത്തെപ്പോലെ സര്‍ക്കാരിനെ വെല്ലുവിളിക്കുമ്പോള്‍ അവഹേളിക്കപ്പെടുന്നത് വിദ്യാഭ്യാസചരിത്രത്തില്‍ തന്നെ സ്‍തുത്യര്‍ഹമായ സ്ഥാനം നേടിയിട്ടുള്ള ക്രിസ്‍ത്യന്‍ മിഷനറിമാരാണ്.












24 comments:

  1. 'ഇവര്‍ ചെയ്യുന്നത് ഇവരറിയുന്നുണ്ട്' എന്ന ബെര്‍ലിയുടെ പോസ്റ്റ് അപ്പടി അമുക്കുകയായിരുന്നു നമ്മുടെ പ്രസ്താവനക്കാര്‍. കോപ്പിയടി എന്നു വെച്ചാല്‍ നല്ല ഒന്നാന്തരം കോപ്പിയടി. അടുത്തെങ്ങും കണ്ണില്‍ പെട്ടിട്ടില്ല ഇതുപോലൊരു കലാ പരിപാടി.

    ReplyDelete
    Replies
    1. കേരള കാത്തലിക് ഫെഡറേഷന്‍റെ ഒരു അനുഭാവി അയച്ചു തന്നതായിരുന്നു പരാമര്‍ശ്ശിക്കപ്പെട്ട വാചകങ്ങള്‍. സ്വാശ്രയരംഗത്ത് നിലവിലുണ്ടായിരുന്ന അന്നത്തെ സാഹചര്യത്തെ ഏറ്റവും കുറിക്കുകൊള്ളുന്ന രീതിയില്‍ വിവരിക്കുന്ന വാചകങ്ങളായിരുന്നു അവ. അത് അദ്ദേഹത്തിന്റെ സ്വന്തം വാചകങ്ങളാണ് എന്ന ധാരണയിലാണ് ഭേദഗതികളൊന്നും വരുത്താതെ നിര്‍വാഹക സമിതിയുടെ പ്രമേയത്തില്‍ ഉള്‍പെടുത്തിയതും പത്രവാര്‍ത്തയാക്കിയതും. ഇക്കാര്യത്തില്‍ വേണ്ടത്ര സൂക്ഷ്മത പുലര്‍ത്തിയില്ല എന്ന തെറ്റ് സമ്മതിക്കുമ്പോള്‍ തന്നെ ബ്ലോഗ്ഗര്‍ പരാതിയൊന്നും പറഞ്ഞിട്ടില്ല എന്നും ഓര്‍മ്മിപ്പിക്കട്ടെ. വളരെ വൈകി മാത്രമാണ് ഇത് ഫെഡറേഷന്‍റെ ശ്രദ്ധയില്‍ പെട്ടത്. തെറ്റ് ചൂണ്ടിക്കാണിച്ച മാന്യസുഹൃത്തിന്‌ നന്ദി പറയുന്നു. V.K. Joy, Gen: Secretary, Kerala Catholic Federation

      Delete
  2. ഹിരണ്യമേവാര്‍ജ്ജയ നിഷ്ഫലാ കലാ

    ReplyDelete
  3. എന്താ ബറ്ലീടേ ഒരു പ്രശസ്തി! ഒരിലയെ കേന്ദ്ര കുറ്റാന്വേഷണ ഏജൻസിയിലേക്ക് എടുത്തതായി പ്രഖ്യാപിക്കുന്നു.

    ReplyDelete
  4. എന്താ ഇത് കഥ! എന്തായാലും കേമമായി.

    ReplyDelete
  5. പാവം ബെര്‍ളിക്ക് ഇപ്പോള്‍ കഷ്ട കാലം തന്നെ... പുള്ളിയുടെ പോസ്റ്റ് പുള്ളി മനസ്സില്‍ കാണുമ്പോഴേയ്ക്കും ആളുകള്‍ അടിച്ച് മാറ്റുന്നു!!!! അന്യ ഭാഷക്കാര്‍ വരെയാണ് പുള്ളിക്കിട്ട് പാരവെയ്ക്കുന്നത് എന്ന് കഴിഞ്ഞ ഏതോ ആഴ്ച ബ്ലോഗുലകം ഞെട്ടലോടെ കണ്ടതല്ലേ!!! അതും ദിവസങ്ങള്‍ക്ക് മുന്‍പേ പുള്ളിയുടെ മനസ്സിലെ ചിന്തകള്‍ മോഷ്ടിച്ചു കൊണ്ട്!!!

    പത്രമോഫീസില്‍ ജോലിയുള്ള ബ്ലോഗര്‍മാരുടെ ഒരു ഗതി കേടേയ് :)

    ReplyDelete
  6. 'ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവരറിയുന്നുണ്ട് ' ഇവരോട് പൊറുക്കരുതേ .... :)

    ReplyDelete
  7. എന്തായാലും ഒരിടത്ത് മുങുന്നത് മറ്റൊരിടത്ത് പൊങുന്നുണ്ട്, നെഞ്ചിടിപ്പോടെയാണ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് കണ്ടത് ഒന്നാമത് മോള്‍ക്ക് വേണ്ടി ഇങനെ ലക്ഷങള്‍ സമ്പാദിക്കാത്ത വിഡ്ഡിയായ ഈ അച്ഛനുമമ്മയേയും അവള്‍ നാളേ എന്തു പറയുമെന്നോര്‍ത്ത്, പിന്നെ ഈ അമ്പത് ലക്ഷം വിലയുള്ളാ ഡോക്ടര്‍മാര്‍ നാളേ ചികിത്സിക്കാന്‍ വരുമല്ലോ എന്നോര്‍ത്ത് .............

    ReplyDelete
  8. ഇങ്ങിനെയൊക്കെ തന്നെയാണ് ബ്ലോഗ്‌ ശക്തി പെടുന്നത് ..കൂടുതല്‍ ശ്രദ്ധ നേടുന്നത് ബെര്‍ലിയ്ക്കും ഈ നിരീക്ഷകനും അഭിവാദ്യങ്ങള്‍

    ReplyDelete
  9. :) :) ഇത് കൊള്ളാല്ലോ :)

    ReplyDelete
  10. താത്വികമായ അവലോകനങ്ങളില്‍ കൂടി മാത്രമേ റാഡിക്കല്‍ ആയ മാറ്റം ഉണ്ടാക്കാന്‍ പറ്റൂ :-)))

    ReplyDelete
  11. ബെർലിക്കൊക്കെ എന്താ വെല...!!

    ReplyDelete
  12. വായിച്ചാല്‍ പ്രാന്ത് പിടിക്കുംഎന്ന പരുവത്തില്‍ ആയല്ലോ ദൈവമേ...ടീവി കണ്ടാല്‍ കണ്ണും പൊട്ടും...

    ReplyDelete
  13. ദോഷം പറയരുത്.പ്രവേശന പരീക്ഷയില്‍ അമ്പതിനായിരം റാങ്ക് വാങ്ങിയ "മിടുക്കന്മാരെയും മിടുക്കികളെയും" ഡാക്കിട്ടര്‍ ആക്കാന്‍ പെടേണ്ട പാട് ഓര്‍ത്താല്‍ ഈ അമ്പത് ലക്ഷവും പോരാതെ വരും..അതുകൊണ്ട് സഹിക്കുക തന്നെ ബുദ്ധി..ഇവിടെ സ്വാശ്രയക്കാരെ പോലെ തന്നെ മാതാപിതാകളും കുറ്റക്കാര്‍ അല്ലെ??കൊടുതിട്ടല്ലേ വാങ്ങിക്കുന്നത്??വാങ്ങിക്കുന്നത് കുറ്റം എങ്കില്‍ കൊടുക്കുന്നതും കുറ്റം അല്ലെ???

    ReplyDelete
  14. പ്രിയരെ,
    എല്ലാ വായനകള്‍ക്കും നന്ദി.
    തമാശകളുടെ ഈ പെരുങ്കളിയാട്ടത്തില്‍
    ഇതിങ്ങനെയും എന്നേയുള്ളൂ.

    അവിചാരിതമായി കണ്ണില്‍പെട്ട ഈ തമാശ പോസ്റ്റിയശേഷം
    ആദ്യം കിട്ടിയ ഇ മെയിലില്‍ ഒരു പരാമര്‍ശം ഇങ്ങനെയായിരുന്നു.
    'സംഭവം പ്രസ്താവനക്കാരുടെ കോപ്പിയടി തന്നെയാണ്.
    എന്നാല്‍, നമ്മുടെ ആളുകള്‍ കാര്യങ്ങള്‍ തിരിച്ചിട്ട് ചര്‍ച്ച ചെയ്തുകളയും. വാദിയെ പ്രതിയാക്കാന്‍ മിടുക്കരാണ് നമമുടെ ആളുകള്‍.

    മനോജേട്ടന്റെ കമന്റ് കണ്ടപ്പോള്‍ ഈ പരാമര്‍ശം ഓര്‍ത്തു.
    'പുള്ളി മനസ്സില്‍ കാണുമ്പോഴേക്കും ആളുകള്‍ അത് അടിച്ചു മാറ്റുന്നു,
    മുമ്പും ഇതുണ്ടായി, പത്രം ഓഫീസില്‍ ജോലിയുള്ള ബ്ലോഗര്‍മാരുടെ
    കഷ്ടപ്പാടേയ്'...
    നിരുപദ്രവകരമെങ്കിലും ഈ പരാമര്‍ശങ്ങള്‍
    സംഭവത്തെക്കുറിച്ച് വിപരീത ചിത്രം നല്‍കുമെന്നു തോന്നി.

    ഇവിടെ ബെര്‍ലി മനസ്സില്‍ കണ്ടതല്ല, പോസ്റ്റ് ചെയ്തതാണ് അതേ പടി
    അടിച്ചു മാറ്റിയത്. ജുലൈ പത്തിന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ബെര്‍ലി പോസ്റ്റ് ചെയ്യുന്നത്. പ്രസ്താവന ഇറങ്ങുന്നത് പിറ്റേന്ന് വൈകിട്ടാണ്. പിറ്റേന്ന് ഇറങ്ങുന്ന പ്രസ്താവന തലേന്ന് പുലര്‍ച്ചെ പോസ്റ്റായി മാറ്റുക അസാധ്യമാണല്ലോ.
    ബെര്‍ലിയുടെ പോസ്റ്റ് വായിക്കുന്നവര്‍ക്ക് ആ ഭാഷയും പ്രയോഗങ്ങളും
    കുറിക്കു കൊള്ളുന്ന ന്യായങ്ങളും സുപരിചിതമാണ്. ആ പാറ്റേണില്‍നിന്ന്
    ഒട്ടും മാറുന്നേയില്ല പോസ്റ്റ്.

    ഇതൊക്കെ സുവ്യക്തമായ കാര്യങ്ങളാണ്. എന്നിട്ടും ഇതിനെ കുറിച്ച
    ദുസ്സൂചനയുള്ള പരാമര്‍ശം കാണുന്നത് അത്ര സുഖകരമല്ല.

    ReplyDelete
  15. 50 ലക്ഷം വിലയുള്ള ഡോക്ടര്‍മാര്‍. രോഗികളില്‍ കുറെ പേര്‍ക്ക് കാലമെത്തുന്നതിനു മുന്‍പേ സ്വര്‍ഗ്ഗത്തിലെക്കെതാനുള്ള സുവര്‍ണ്ണാവസരം!!!

    ReplyDelete
  16. തെറ്റ് പറ്റിയോ.... നോട്ടീസില്‍ ഒപ്പിട്ടിരിക്കുന്നത് 10ആം തിയതി.. ബെര്‍ളി പോസ്റ്റിയത് 10ആം തിയതി തന്നെ... പഷേ അത് രാവിലെ 4:50 മണിക്കാണ്.. എ.എം. ശ്രദ്ധിച്ചില്ല :( പുള്ളിയുടെ പോസ്റ്റ് വന്ന ഉടനെ അവര്‍ പ്രസ്താവന ഇറക്കിയിരിക്കുന്നു... ചുരുക്കത്തില്‍ കെ.സി.എഫ്.ലും അന്നന്ന് ബ്ലോഗ് വായിക്കുന്നവര്‍‌/ബ്ലോഗര്‍ ഉണ്ടെന്ന് സാരം...

    അപ്പോള്‍ ഇത്തവണ ബെര്‍ളി തന്നെ താരം :)

    ReplyDelete
  17. KOLLAAM!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! BERLY AARA MON!!!

    ReplyDelete
  18. ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്..
    ഇത്തരം തമാശകള്‍ കാണാന്‍ പൊതുജനത്തിന്‍റെ ജീവിതം ഇനിയും ബാക്കി....

    ReplyDelete
  19. Manoj മനോജ് ന്റെ കമന്റ് ചിരിപ്പിച്ച്, ആ സംഭവം വയിച്ചിട്ടുണ്ട്!!

    ReplyDelete
  20. ലേഖനത്തിന്ന് അഭിനന്ദനങ്ങള്‍

    ReplyDelete
  21. ഈശ്വരാ എന്തൊക്കെ കാണണം...തമാശയ്ക്കുള്ള വകയെങ്കിലും ചിന്തിക്കാതെ വയ്യാ

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...