Monday, February 21, 2011

സമരായുധം എന്ന നിലയില്‍ സെല്‍ഫോണിന്റെ ജീവിതം



 തുണീഷ്യയില്‍ നിന്ന് ആരംഭിച്ച മുല്ലപ്പൂ വിപ്ലവത്തിന്റെ 
മുഖ്യ സമരായുധം സെല്‍ ഫോണ്‍ കാമറ.
ഇവിടെയത് പെണ്ണുടലുകള്‍ പകര്‍ത്താനുള്ള ഉപാധി. 
എന്തേ ഇങ്ങനെ.

തലക്കെട്ട് വായിച്ച്  ചിരി വരുന്നുണ്ടോ. അതിനുള്ള സാധ്യത കൂടുതലാണ്. മറ്റെന്തു പറഞ്ഞാലും 'സമരായുധം'  പോലുള്ള ഒരു ബുദ്ധിജീവി പ്രയോഗത്തെ സെല്‍ഫോണുമായി ബന്ധപ്പെടുത്തി പറയുക എന്നത് നമ്മുടെ നാട്ടില്‍ അല്‍പം കടന്ന കൈ തന്നെയാണ്. കാരണം സെല്‍ഫോണ്‍ നമുക്കെപ്പോഴും മറ്റ് ചിലതാണ്.
ഒളിഞ്ഞു നോട്ടത്തിന്റെയും സ്ത്രീകള്‍ക്കെതിരായ ക്രൂരതയുടെയും നീലച്ചിത്രങ്ങളുടെയും പേരുദോഷമാണ് അതിന് സദാ കൂട്ട്. അതില്‍നിന്ന് കണ്‍തുറക്കുന്ന കൊച്ചു കാമറയെ കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്ന സ്ത്രീകള്‍ വരെ സദാ ഭയപ്പെടുന്നു. അതങ്ങിനെ കോടതി കയറുന്നു. പൊലീസ് സ്റ്റേഷനില്‍ കാത്തുകെട്ടിക്കിടക്കുന്നു. ആള്‍ക്കൂട്ടത്തിനു മുന്നില്‍ ഉളുപ്പില്ലാതെ ഇളിച്ചു നില്‍ക്കുന്നു. വണ്ടി മറിഞ്ഞ് മരിക്കാന്‍ നോക്കുന്നവന്റെ\അവളുടെ  അവസാന വെപ്രാളം പകര്‍ത്തുന്നു.  ക്ലാസെടുക്കുന്നതിനിടെ വിയര്‍പ്പു ഒപ്പുന്ന അധ്യാപികയുടെ സാരിക്കുള്ളിലെ വെളുപ്പ് അത് ഒപ്പിയെടുക്കുന്നു.  പ്രണയത്തിന്റെ ആനന്ദനിമിഷങ്ങളിലല്‍ സ്വയം മറക്കുന്ന അവളെ അവളറിയാതെ പകര്‍ത്തി യൂ ട്യൂബിനു ഒറ്റു കൊടുക്കുന്നു. ഹോട്ടല്‍ ടോയ്ലറ്റില്‍ മൂത്രമൊഴിക്കാനിരിക്കുന്ന അമ്മ പെങ്ങന്‍മാരെ അത് ലോകത്തിന്റെ കൊതിക്കണ്ണുകള്‍ക്ക് വില്‍ക്കുന്നു. അങ്ങിനെ പേരുദോഷങ്ങളുടെ വലിയ പുസ്തകത്തിലെ ആദ്യ അധ്യായം, സെല്‍ഫോണ്‍.

ആ സെല്‍ഫോണിനെ കുറിച്ച് മറ്റ് ചിലതു കേള്‍ക്കുമ്പോള്‍ ഞെട്ടില്ലേ. അതു തന്നെയാണ്  ആദ്യ പറഞ്ഞ ചിരി. സമരായുധം എന്ന നിലയില്‍ അതിന്റെ സാധ്യതകളുടെ ചര്‍ച്ച തുടരുകയാണ് ലോകം. ആയുധം കൊണ്ടും മസില്‍പവര്‍ കൊണ്ടും ലോകത്തെ പേടിപ്പിക്കുന്ന ഏകാധിപത്യ സര്‍ക്കാറുകളുടെ ഉള്‍ക്കിടിലം കൂട്ടുന്ന മൂര്‍ച്ചയേറിയ ആയുധമായി പൊടുന്നനെ അതിനു രൂപമാറ്റം വന്നിരിക്കുന്നു. തുനീഷ്യയില്‍നിന്ന് വീശി അറബ് ലോകത്തും ആഫ്രിക്കയിലെ ഏകാധിപത്യ രാജ്യങ്ങളിലും മാറ്റത്തിന്റെ കൊടുങ്കാറ്റ് ഉയര്‍ത്തുന്ന മുല്ലപ്പൂ വിപ്ലവത്തിന്റെ മുന്‍നിര പോരാളി എന്ന നിലയിലാണ് ഇന്നത്തെ സെല്‍ഫോണ്‍ ചര്‍ച്ചകള്‍. പെട്ടെന്നുണ്ടായ പരിണാമമല്ല അത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഏകാധിപത്യത്തിന്റെ സെന്‍സര്‍ മഴികളെ കബളിപ്പിച്ച് സത്യങ്ങള്‍ പച്ചയായി പുറം ലോകത്തെത്തിക്കുന്ന മുഖ്യ ഉപാധിയാണ് സെല്‍ഫോണ്‍. നമ്മുടെ വീരശിങ്കങ്ങള്‍ക്ക് മാത്രമാണ് അത് പെണ്ണുങ്ങളുടെ  ഉടല്‍കാണാനുള്ള സൂത്രം.

യമനിലും ബഹറിനിലും കുവൈത്തിലും അള്‍ജീരിയയിലും മൊറോക്കോയിലും ഇറാനിലും വിമോചനത്തിന്റെ പുതിയ പോരാട്ടം നടത്തുന്നവരുടെ മുഖ്യ ആയുധമാണ് സെല്‍ഫോണ്‍. മുല്ലപ്പൂ വിപ്ലവത്തിന്റെ അപ്രതീക്ഷിതമായ വഴിത്തിരിവുകള്‍ വിലയിരുത്തി ജെന്നിഫര്‍ പ്രെസ്റ്റന്‍, ബ്രയന്‍ സ്റ്റെല്‍റ്റര്‍ എന്നിവര്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച കുറിപ്പ് ഇക്കാര്യം വ്യക്തമാക്കുന്നു. മൊബൈല്‍ ആശയവിനിമയ പഠനങ്ങള്‍ എന്നൊരു പഠന ശാഖ സജീവമാണെന്നും ലോകത്തിന്റെ അലകും പിടിയും മാറ്റാന്‍ കെല്‍പ്പുള്ള ഉശിരന്‍ ആയുധമാണ് മൊബൈല്‍ ഫോണ്‍ മാറിയെന്നും കുറിപ്പില്‍നിന്നറിയാം.

എങ്ങിനെയാണ് മൊബൈല്‍ ഫോണിലെ ഇത്തിരി പോന്ന കാമറ വിമോചനത്തിന്റെ കൊടിയടയാളമാവുന്നത്. നിരോധങ്ങള്‍ തകര്‍ക്കലാണ് അതിന്റെ വഴി. സെന്‍സറിങിനെ പൊട്ടിച്ചെറിയല്‍.  എല്ലാ ഭരണാധികാരികളും ഭയക്കുന്നത് ജനങ്ങളെയാണ്. രാജ്യത്ത് യഥാര്‍ഥത്തില്‍ നടക്കുന്നത് എന്തെന്ന് ജനം അറിയരുതെന്നാണ് അവരുടെ ആഗ്രഹം. ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കാവട്ടെ  ഇതിലുമേറും ഈ ആഗ്രഹം. തങ്ങള്‍ക്കെതിരെ ഒരില പോലും അനങ്ങരുതെന്നും വിയോജിപ്പിന്റെ എല്ലാ സ്വരങ്ങളെയും നിശãബ്ദമാക്കണമെന്നുമാണ് എല്ലാ ഏകാധിപത്യ ഭരണകൂടങ്ങളുടെയും താല്‍പര്യങ്ങള്‍. മതം, വികസനം, പൌരോഹിത്യം, വിദേശപിന്തുണ എന്നിങ്ങനെ അനേകം ഉമ്മാക്കികളാണ് അവരുടെ ആയുധം. ജനങ്ങള്‍ക്കിടയില്‍ സദാ രഹസ്യ പൊലീസുകാരെ നിയോഗിച്ചും എതിര്‍ക്കുന്നവരെ അപ്പപ്പോള്‍ ഇല്ലാതാക്കിയുമാണ് അവര്‍ അധികാരം നിലനിര്‍ത്തുന്നത്. മാധ്യമങ്ങളെയും കാമറക്കണ്ണുകളെയുമാണ് അവര്‍ സദാ ഭയക്കുന്നത്. പ്രീണിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഈ രണ്ട് ഘടകങ്ങളെയും അവര്‍ നിശãബ്ദമാക്കുന്നത്. എന്നിട്ടും പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ ഈ ഭരണാധികാരികള്‍ ആദ്യം ചെയ്യുന്നത് മാധ്യമപ്രവര്‍ത്തകര്‍ക്കും കാമറക്കണ്ണുകള്‍ക്കും പ്രവേശനം നിഷേധിക്കുകയാണ്. ഇവിടെയാണ് സെല്‍ഫോണ്‍ ഒരായുധമാവുന്നത്.

ഇറാനിലേക്കു നോക്കൂ. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവിടെ നടന്ന പ്രതിപക്ഷ പ്രക്ഷോഭം ഭരണകൂടം പല്ലും നഖവും ഉപയോഗിച്ച് അടിച്ചമര്‍ത്തുകയായിരുന്നു. സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കൊഴികെ  മറ്റാര്‍ക്കും പ്രവേശനം ഇല്ലാതിരുന്ന അവിടെ സൈന്യം നടത്തിയ നരനായാട്ട്  എന്നാല്‍, ലോകത്തിന്റെ മുന്നില്‍ എത്തുക തന്നെ ചെയ്തു.  പ്രക്ഷോഭകരുടെ കൈയിലെ ഇത്തിരിപ്പോന്ന സെല്‍ഫോണുകളിലെ ഇന്‍ബില്‍റ്റ് കാമറകളിലൂടെ സത്യം ഒഴുകിയെത്തി. ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലൂടെയും യൂ ട്യൂബിലൂടെയും പുറത്തുവന്ന എണ്ണമറ്റ ദൃശ്യങ്ങള്‍ ലോകമാധ്യമങ്ങളിലൂടെ ഉടന്‍ പരന്നു. തെഹ്റാനില്‍ നടന്ന പ്രക്ഷോഭത്തിനിടെ നദ എന്ന പെണ്‍കുട്ടി ദാരുണമായി കൊല്ല്ലപ്പെടുന്ന  ദൃശ്യങ്ങള്‍  ഉരുക്കു മറ ഭേദിച്ച് സെല്‍ഫോണ്‍ കാമറകള്‍ പുറത്തെത്തിക്കുകയായിരുന്നു.

തുണീഷ്യയിലും ഈജിപ്തിലും സര്‍ക്കാറുകളെ തകിടം മറിച്ച വന്‍ പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങള്‍  പുറത്തുവന്നതും ഇതേ വഴിക്കാണ്. YouTube, yFrog  തുടങ്ങിയ വെബ്സൈറ്റുകള്‍ വഴി ലക്ഷക്കണക്കിനാളുകള്‍ ആ ദൃശ്യങ്ങള്‍ കണ്ടു. മാധ്യമങ്ങളും ഈ വാര്‍ത്താ സ്രോതസ്സിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. ഇത്തരം പ്രക്ഷോഭങ്ങളുടെ യഥാര്‍ഥ വിവരം അറിയാന്‍ ലോകമാധ്യമങ്ങള്‍ മുഴുവന്‍ ഇപ്പോള്‍ ആശ്രയിക്കുന്നത് സെല്‍ഫോണുകള്‍ക്കുള്ളിലെ കുഞ്ഞു കാമറകളെ തന്നെയാണ്. വിശ്വാസ്യത ഉറപ്പാക്കാന്‍ എളുപ്പമല്ല എന്ന ദൂഷ്യം നിലനില്‍ക്കുമ്പോഴും അത്തരം ദൃശ്യങ്ങള്‍ പ്രധാന വാര്‍ത്താ ഏജന്‍സികളിലൂടെയും പ്രമുഖ മാധ്യമങ്ങളിലൂടെയും വായനക്കാരനിലേക്കും കാഴ്ചക്കാരനിലേക്കുമുള്ള ഒഴുക്ക് തുടരുന്നു. ഇത്തരം ദൃശ്യങ്ങളും വിവരങ്ങളും എളുപ്പത്തില്‍ കണ്ടെത്താനാവുന്ന  Storyful പോലുള്ള അഗ്രഗേറ്ററുകളും സിറ്റിസണ്‍ റ്റ്യൂബ് ചാനലും രംഗത്തുണ്ട്.  Bambuser പോലുള്ള വീഡിയോ സ്ട്രീം സൈറ്റുകളും സജീവം.  സമരായുധം എന്ന നിലയില്‍ സെല്‍ഫോണുകള്‍ എത്ര ഫലപ്രദമായി ഉപയോഗിക്കാം എന്ന് പോരാളി സംഘങ്ങളെ പഠിപ്പിക്കുന്ന നിരവധി ഗ്രൂപ്പുകള്‍ ഈജിപ്തില്‍ അടക്കം പ്രവര്‍ത്തിക്കുന്നുണ്ട്.

പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല, ഇന്റര്‍നെറ്റും സെല്‍ഫോണ്‍ അടക്കമുള്ള നവ സാങ്കേതിക ഉപാധികളും പെണ്ണുടലിന്റെ ചുറ്റളവുകള്‍ അളക്കാന്‍ മാത്രം ഉപയോഗിക്കുന്ന നമ്മുടെ നാട്ടു രീതികളല്ല പുറത്തു നിലനില്‍ക്കുന്നത് എന്ന് വ്യക്തം. ഇന്ത്യയിലും അനേകം ജനകീയ പോരാട്ടങ്ങള്‍ നടക്കുന്നു. അനേകം മാധ്യമങ്ങള്‍ ഇത്തരം സാധ്യതകളുടെ ഉപയോഗത്തിനായി സദാ രംഗത്തുണ്ട്. എന്നാല്‍, വിമോചന ആയുധം എന്ന നിലയില്‍ ഈ നവസാങ്കേതിക ഉപാധികളുടെ ഉപയോഗം നമ്മള്‍ തിരിച്ചറിഞ്ഞിട്ടില്ല.

എന്താവാം ഇതിനു കാരണം. ഇത്തരം ജീവന്‍ മരണ പോരാട്ടത്തിന്റെ അവസ്ഥയിലേക്ക് നമ്മുടെ  ദൈന്യത മാറിയിട്ടില്ല എന്നതാവാം. അല്ലെങ്കില്‍,  ലോകത്തിന്റെ മാറ്റത്തിനാപ്പം കുതിക്കുന്ന എന്നു പറയുമ്പോഴും ഒളിഞ്ഞുനോട്ടത്തിന്റെ വികല മാനസിക ഘടനയില്‍നിന്ന് നമ്മുടെ ആണ്‍കൂട്ടങ്ങള്‍ മുക്തമാവാത്തതാവാം. എന്തായാലും പെണ്ണുങ്ങള്‍ തുണി പൊക്കുന്നിടത്തെല്ലാം ഒളിഞ്ഞു നോക്കുന്ന സെല്‍ഫോണ്‍ കാമറകള്‍ മറ്റിടങ്ങളില്‍ വേറെ പല ഗുണകരമായ ദൌത്യങ്ങളും വിപ്ലവകരമായി നിര്‍വഹിക്കുന്നുവെന്ന് നമ്മള്‍  ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു. 

22 comments:

  1. എന്തായാലും പെണ്ണുങ്ങള്‍ തുണി പൊക്കുന്നിടത്തെല്ലാം ഒളിഞ്ഞു നോക്കുന്ന സെല്‍ഫോണ്‍ കാമറകള്‍ മറ്റിടങ്ങളില്‍ വേറെ പല ഗുണകരമായ ദൌത്യങ്ങളും വിപ്ലവകരമായി നിര്‍വഹിക്കുന്നുവെന്ന് നമ്മള്‍ ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.

    ReplyDelete
  2. ഇതിനെപ്പറ്റി ഞാനും ഒന്നെഴുതണമെന്നു കരുതിയിരിക്കുകയായിരുന്നു. "അസ്സാഞ്ചും ആരബ് വിപ്ലവവും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ " എന്ന ശീര്‍ഷകമാണു കരുതിയിരുന്നത്. ഇനി അതുവേണ്ടല്ലോ.

    വാര്‍ത്താവിനിമയസൌകര്യങ്ങള്‍ പ്രതിഷേധകര്‍ക്കു പുതിയൊരു സംഘടനോപാധി നല്കിയിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല. പ്രശ്നമെന്തെന്നാല്‍ പ്രതിഷേധം എപ്പോഴും സോദ്ദേശപരമായിരിക്കണമെന്നില്ല, എന്നതാണ്. വിമോചനത്തിന്റെ ഏകോപനത്തിനുപകരിച്ച അതേ സാങ്കേതികസൌകര്യങ്ങള്‍ ഒരു വര്‍ഗ്ഗീയ ലഹളയോ, ഭീകരാക്രമണമോ സംഘടിപ്പിക്കാന്‍ ഉപയോഗിക്കാമെന്ന മറുവശവും നമ്മള്‍ കാണണം‌ .

    അധികാരികള്‍ക്കെതിരെ പോരാടുന്നത് വീരോചിതമാണ് - അതു നമ്മേയെല്ലാം അരാജകത്വത്തിലെത്തിക്കുംവരെ.

    ReplyDelete
  3. നല്ലതും ചീത്തയും ഇല്ലാത്ത ലോകം എവിടെയെങ്കിലും ഉണ്ടോ ?
    ഒന്ന് ചീഞ്ഞു ഒന്നിന് വളമാകുന്നതും നാം കാണുന്നു !
    എല്ലാം ശരിയാകുമായിരിക്കും......... !

    ReplyDelete
  4. നന്ദി, കൊച്ചു.
    ശരിയാണ്. വിമോചനത്തിനും അതിന്റെ ഉപാധികള്‍ക്കും അത്തരം ഇരുതല മൂര്‍ച്ചാ സാധ്യതകള്‍ ഏറെയാണ്. അരാജകത്വവും അതുണ്ടാക്കിയേക്കാം. എന്നാല്‍, അടിച്ചമര്‍ത്തലും ഭിന്നാഭിപ്രായങ്ങളും ഉള്ളിടങ്ങളില്‍ പോരാട്ടങ്ങള്‍ സംഭവിക്കുക തന്നെ ചെയ്യും. അത് ഓരോ ജനതയുടെയും അനിവാര്യതയാണ്. വരുംവരായ്കകളല്ല ലോകത്തെ മാറ്റിമറിക്കുന്നത്.
    അസാഞ്ജും അറബ് ലോകവും എന്ന ലേഖനത്തിന് സാധ്യത ഇനിയുമുണ്ട്. അതെഴുതാതെ ഇരിക്കണ്ട. ഈ പോസ്റ്റ് ഫോക്കസ് ചെയ്യുന്നത് മറ്റൊരു ആംഗിളാണ്.

    ReplyDelete
  5. നന്ദി, pushpamgad.
    എല്ലാം ശരിയാകുമായിരിക്കും

    ReplyDelete
  6. വികലമായ മനസ്സുകള്‍ തന്നെയാവാം എന്തിന്‍റെയും നല്ല വശങ്ങള്‍ തിരിച്ചറിയാതിരിക്കാന്‍ കാരണം.

    ReplyDelete
  7. ''ഇന്ത്യയിലും അനേകം ജനകീയ പോരാട്ടങ്ങള്‍ നടക്കുന്നു. അനേകം മാധ്യമങ്ങള്‍ ഇത്തരം സാധ്യതകളുടെ ഉപയോഗത്തിനായി സദാ രംഗത്തുണ്ട്. എന്നാല്‍,
    വിമോചന ആയുധം എന്ന നിലയില്‍ ഈ നവസാങ്കേതിക ഉപാധികളുടെ ഉപയോഗം നമ്മള്‍ തിരിച്ചറിഞ്ഞിട്ടില്ല.''

    കാലഘട്ടം ആവശ്യപ്പെടുന്ന എഴുത്ത് ..
    ആശംസകളോടെ ..

    ReplyDelete
  8. നല്ല ആള്‍ക്കാരുടെ കൈയ്യില്‍ എത്തുമ്പോള്‍ എന്തും ഉപകാരപ്രദമാകും.

    ReplyDelete
  9. ഞാൻ ഒരിക്കൽ വീൽചെയറിൽ നിന്നും വീണു. അടുത്തെങ്ങും ആരുമുണ്ടായിരുന്നില്ല. ആ സമയം എനിക്ക് സഹായി ആയതും ഈ മൊബയിൽ ഫോൺ.
    മുല്ലപ്പൂ വിപ്ലവങ്ങൾക്കും സ്ത്രീ ഉടലുകൾ ഒപ്പി എടുക്കാനും മാത്രമല്ല . ഇങ്ങനെ ചില ഉപകാരങ്ങളും ഈ കുന്ത്രാണ്ടത്തിനുണ്ട്.

    ReplyDelete
  10. അത് സെൽഫോണിന്റെ കുഴപ്പമല്ലല്ലോ.പിന്നെ പെണ്ണുടലൊപ്പുന്നതിൽ പറ്റുന്നത്ര ശിക്ഷ കൊടുക്കുക.കുറ്റവാളിയെ പിടിക്കുക എന്നതിനപ്പുറം ഇതൊരു വേവലാതി ആക്കേണ്ട കാര്യമില്ല്ല.ഉടലിന് വല്ലാത്ത പ്രാധാന്യം കൊടുക്കേണ്ടാത്ത അവസ്ഥയിൽ സ്ത്രീ എത്തണം.

    ReplyDelete
  11. പ്രതികരണങ്ങള്‍ക്ക് നന്ദി. ഒപ്പം ചില അഭിപ്രായങ്ങള്‍.
    @ ശാന്തച്ചേച്ചി, സാദിഖ്,
    സെല്‍ ഫോണ്‍ കൊണ്ട് ആകെയുള്ള ഉപകാരം പെണ്ണുങ്ങളുടെ പടമെടുപ്പ് മാത്രമാണ് എന്നല്ല പറഞ്ഞത്. അതിന്റെ ഗുണപരമായ ഉപയോഗങ്ങളില്‍ സംശയമേ ഇല്ല. സമരായുധം എന്ന നിലയില്‍ ഭരണകൂടങ്ങള്‍ക്ക് നടുക്കം സൃഷ്ടിക്കുന്ന ഒന്ന് നമ്മുടെ നാട്ടില്‍ ഇങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നാണ് പറഞ്ഞത്. സംശയമുണ്ടെങ്കില്‍, മൊബൈല്‍ കാമറയുമായി നമ്മുടെ തെരുവുകളില്‍ ഒന്നിറങ്ങി നോക്കൂ. അല്ലെങ്കില്‍, പെണ്‍സുഹൃത്തുക്കളോടോ മറ്റോ ഒന്നന്വേഷിച്ചു നോക്കൂ.
    പിന്നെ ശാന്ത ചേച്ചി, അത്ര ലളിതമാണോ കാര്യങ്ങള്‍. പറ്റുന്ന ശിക്ഷ കൊടുക്കുക, കുറ്റവാളിയെ പിടിക്കുക എന്നീ പരിഹാരങ്ങള്‍ എത്രത്തോളം പ്രായോഗികമാണ്. സാഗര്‍ ഹോട്ടല്‍ കേസിന്റെ ഇപ്പോഴത്തെ അവസ്ഥ ഒക്കെ അറിയുമ്പോള്‍ അത്ര ലളിതമായി കാണാനാവുന്നില്ല

    ReplyDelete
  12. ശരിയാ.. ഞാനും എന്റെ സെല്ഫോണ് ഞെക്കിപ്പിഴിഞ്ഞു നോക്കി. ജീവിതത്തില് കുറെ എക്സ്യൂസുകള് പറയാന് അതെന്നെ സഹായിച്ചു. വിപ്ലവങ്ങല് തീര്ക്കണം....
    നന്നായി.

    ReplyDelete
  13. പ്രസക്തിയുള്ള ഈ കുറിപ്പിന് ,വളരെ നല്ല സംവാദം മുന്‍പേ തന്നെ നടന്നു കഴിഞ്ഞു.
    അവസര ബോധമില്ലാത്ത ചില കുമാരി കുമാരന്മാര്‍ ചാക്കാല വീട്ടിലും ,അപകട സ്ഥലത്തും
    മറ്റും ഇത് ഉപയോഗിച്ച് ഷൈന്‍ ?? ചെയുന്നതും കണ്ടിട്ടുണ്ട് , വിദ്യ ഭ്യാസത്തിനു പോലും വികലതയെ
    മറികടക്കാന്‍ കഴിയുന്നില്ല എന്ന് വ്യക്തം !.

    നന്മകള്‍ ഒരില .
    ..

    ReplyDelete
  14. ശാസ്ത്രവും സാങ്കേതികയും വളരുന്നതിനൊപ്പം മനുഷ്യന്റെ പൊതു മനസ്സും വളര്‍ന്നാല്‍ മാത്രമേ എല്ലാം വേണ്ടവിധം ഉപയോഗപ്പെടൂ. അല്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ എന്നാല്‍ ഒളിച്ചിത്രമെടുക്കുന്ന കുന്ത്രാണ്ടം എന്നതാകും വിധി . എന്തൊക്കെയോ മാനസിക പ്രശ്നങ്ങള്‍ക്കുള്ള റ്റാബ് ലെറ്റ് കോളയില്‍ കലക്കി മദ്യമില്ലാത്തപ്പോള്‍ ഉപയോഗിക്കുന്നു യുവതലമുറ എന്നെവിടെയൊ വായിചിരുന്നു.. അതും ഇതുപോലെ.

    ReplyDelete
  15. എന്തു കാര്യത്തിലും നല്ലതും ചീത്തയുമുണ്ട്.
    ഒന്നായാല്‍ നന്നായി
    നന്നായാല്‍ ഒന്നായി
    എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞതുപോലെ
    എല്ലാം നന്നാവട്ടേ.. അങ്ങിനെ ഒന്നാവാം..!!

    നല്ല പ്രസക്തിയുള്ള ലേഖനം.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  16. നമ്മള്‍ ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.

    ReplyDelete
  17. ഇന്റര്‍നെറ്റും സെല്‍ഫോണ്‍ അടക്കമുള്ള നവ സാങ്കേതിക ഉപാധികളും പെണ്ണുടലിന്റെ ചുറ്റളവുകള്‍ അളക്കാന്‍ മാത്രം ഉപയോഗിക്കുന്ന ഞരമ്പ്‌ രോഗികള്‍ അവയുടെ അനന്ത സാധ്യത മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ നന്നായി !

    ReplyDelete
  18. താങ്കള്‍ പറഞ്ഞത് ശരിയാണു. നമ്മളിപ്പോഴും ഒരു ജീവന്മരണ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. അര്‍ദ്ധരാത്രി ഉറങ്ങിക്കിടക്കുമ്പോ കിട്ടിയതാണു നമുക്കൊക്കെ സ്വാതന്ത്ര്യം! അത് വാങ്ങിത്തന്നയാള്‍ നോട്ടിലും സ്റ്റാമ്പിലും ,വഴിയോരങ്ങളില്‍ കാക്കക്ക് കാഷ്ഠിക്കാനും മാത്രമായ് ഒതുങ്ങി.അതിനു വേണ്ടി അടി കൊണ്ടവര്‍ പെന്‍ഷന്‍ കിട്ടാന്‍ വേണ്ടി തിണ്ണ ഞെരങ്ങുന്നു.
    എന്നെങ്കിലും നമ്മള്‍ കണ്മിഴിക്കും,ഭയാനകമായ ഒരു തിരിച്ചറിവിലേക്ക്.

    വാല്‍ക്കഷ്ണം: കടുത്ത വേനലാണു വരുന്നത്,ഈ സെല്‍ഫോണിനെ പേടിച്ച് ബെഡ് റൂമിന്റെ ജനല്‍ തുറന്നിട്ട് ഉറങ്ങാന്‍ പോലും പറ്റില്ല.

    ReplyDelete
  19. ദുരുപയോഗം നിയന്ത്രിക്കേണ്ടിയിരിക്കുന്നു.

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...