Wednesday, February 9, 2011

ഇരുട്ടില്‍ ഒരു മധുരചുംബനം

 പ്രീഡിഗ്രിക്കാലത്താണ് അക്കഥ കേട്ടത്. മലയാളം ക്ലാസില്‍.
എന്തോ പറയുമ്പോള്‍, അക്കഥ പരാമര്‍ശിക്കുകയായിരുന്നു മാഷ്. സദാ കുടിച്ചു കണ്ടിരുന്ന അദ്ദേഹം ക്ലാസെടുക്കുമ്പോള്‍ മാത്രമാണ് കുഴയാതെ കണ്ടിട്ടുള്ളത്.  അന്നും കുടിച്ചിട്ടുണ്ടായിരുന്നു എങ്കിലും പതിവുപോലെ ലോകസാഹിത്യത്തിന്റെ പലകരകള്‍ ഇടക്കിടെ ആ നാവില്‍ നൃത്തം ചെയ്തു.

അതിനിടയിലാണ് ആ കഥ. ആന്റണ്‍ ചെഖോവിന്റെ കഥയാണെന്നാണ് അദ്ദേഹം പറഞ്ഞതെന്നാണ് ഓര്‍മ്മ.  ആ കഥ നേരിട്ട് വായിക്കാന്‍ ചെഖോവിന്റെ ചില  പുസ്തകങ്ങള്‍ പരതിയെങ്കിലും അത് കാണാന്‍ കഴിഞ്ഞിട്ടില്ല. ഒരു പക്ഷേ, നിങ്ങളിലാരെങ്കിലും വായിച്ചിട്ടുണ്ടാവാം അത് അതേപടി.

ശോ, വീണ്ടും കൈ വിട്ടു. ഇനി എന്തായാലും, കഥപറയാം. കഥ നടക്കുന്നത് റഷ്യയില്‍. കഥയിലുള്ളത് ഒരു സര്‍ക്കാര്‍ ഗുമസ്തന്‍. പറയാന്‍ ഏറെയുള്ള ഒരു കഥാപാത്രം. ഒറ്റത്തടി ജീവിതം. വിവാഹം ചെയ്തിട്ടില്ല. ഇതുവരെ പ്രേമിച്ചിട്ടില്ല. ഒരൊറ്റ പെണ്‍സുഹൃത്തും ഇക്കാലത്തിനിടെ ഉണ്ടായിട്ടില്ല. ഒറ്റ മുറി വാടക വീട്ടില്‍ താമസം. തൊട്ടടുത്ത കടയില്‍നിന്ന് ഭക്ഷണം. ആഴ്ചയില്‍ രണ്ട് തവണ വരുന്ന വേലക്കാരന്‍ വീട് വൃത്തിയാക്കും. കൂട്ടുകാരേയില്ല,  സഹപ്രവര്‍ത്തകരോടു പോലും ആവശ്യത്തിലേറെ മിണ്ടാട്ടമില്ല. അച്ഛനമ്മമാര്‍ മരിച്ചപോയി. തറവാട്ടു വീട് വിദൂരമായ ഏതോ ഗ്രാമത്തിലാണ്. ചുരുക്കത്തില്‍, ആരുമില്ലാത്ത ഒരാള്‍. എങ്ങോട്ടും പോവാനില്ലാത്ത ഒരാള്‍.

രണ്ട് ലോകങ്ങളിലാണ് അയാളുടെ വാസം. ഓഫീസും വീടും. ഓഫീസില്‍ നിന്ന്  ഇന്നേ വരെ ലീവ് എടുത്തിട്ടില്ല.  കാലത്ത് വന്ന ഉടന്‍ സ്വന്തം മേശക്കു മുന്നില്‍ കുനിഞ്ഞിരുന്ന് ഫയലുകള്‍ നോക്കും. ചെറിയ അക്ഷരങ്ങളും അക്കങ്ങളും മാത്രം വന്നുചേരുന്ന ആ കണ്ണുകളില്‍ സദാ ഒരുതരം മഞ്ഞ് മൂടിക്കിടക്കുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയാറുണ്ട്. മറ്റൊരു ആക്റ്റിവിറ്റിയുമില്ലാത്തതിനാല്‍ മഞ്ഞുപോലെ തണുപ്പനാണ് അയാള്‍. സംഗീതമില്ല. പാര്‍ട്ടികളില്ല. പുസ്തകങ്ങളില്ല. ഒരു പഴയ റേഡിയോ കൂടെക്കാണും. അതില്‍നിന്ന്  വാര്‍ത്തകള്‍ മാത്രം പുറത്തുവരും.

വിരമിക്കാന്‍ കുറച്ചു വര്‍ഷങ്ങള്‍ മാത്രം ബാക്കിയുള്ള കാലത്താണ് ആ സംഭവം നടന്നത്. ഒരു പാര്‍ട്ടിക്ക് ക്ഷണം. തൊട്ടപ്പുറത്തെ മേശയിലുള്ള ആളുടെ വിവാഹ വാര്‍ഷിക പാര്‍ട്ടിയാണ്. വരില്ലെന്ന് ആദ്യം തന്നെ കട്ടായം പറഞ്ഞെങ്കിലും ഇതങ്ങിനെ വിടാന്‍ പറ്റില്ലെന്ന ന്യായത്തില്‍ സഹപ്രവര്‍ത്തകര്‍ അയാളെ നിര്‍ബന്ധിച്ചു പാര്‍ട്ടിക്കു കൊണ്ടുപോയി.

അങ്ങിനെ പാര്‍ട്ടി.  സന്ധ്യ കഴിഞ്ഞ നേരം. നിറദീപങ്ങള്‍. പൊട്ടിച്ചിരികള്‍. മദ്യഗന്ധം. വസ്ത്രങ്ങള്‍ ഉലയുന്ന ശബ്ദങ്ങള്‍. കുഞ്ഞുങ്ങളുടെ ചിരികള്‍.  അയാള്‍ അന്തം വിട്ട് അങ്ങിനെയിരുന്നു. തൊട്ടരികെ കളിചിരികളുടെ ബഹളം മൂര്‍ധന്യത്തിലെത്തിയിട്ടും അറിയാത്ത പോലെ.

പൊടുന്നനെ അത് സംഭവിച്ചു. ഹാളില്‍ കറന്റ് പോയി. കൂരിരുട്ട്. ഒരു മൂലയില്‍നിന്ന് സംഗീതം തുടര്‍ന്നു. നെടുനേരം ഇരുന്ന കസേരയില്‍നിന്ന് ഒന്ന് എഴുന്നേറ്റു നിന്നു അയാള്‍. അപ്പോഴതാ, അയാളുടെ പില്‍ക്കാല ജീവിതമാകെ വിഭ്രമത്തിന്റെ മഴയിലേക്കു തള്ളിയിട്ട് ആ സമ്മാനം!
അയാളുടെ ജീവിതത്തിലെ ആദ്യ ചുംബനം!
ദേഹമാകെ പുണര്‍ന്ന്, ചുണ്ടിലേക്ക് വസന്തത്തിന്റെ ഒരൊറ്റ തുള്ളി!
കാതില്‍ തൂവല്‍പോലെ മൃദ;ലമായ ഒരു ശബ്ദം ' മൈ സ്വീറ്റ് ഡ്രീം'.
ഇത്രനാളും ജീവിച്ച ജീവിതത്തിന്റെ സര്‍വ മടുപ്പും ഒറ്റയടിക്ക് ഇല്ലാതാവുന്നത് അയാളറിഞ്ഞു. ആ അറിവ് അയാളുടെ കണ്ണ് ഇറുകെയടച്ചു.

പൊടുന്നനെ കറന്റ്  വന്നു. ഇപ്പോള്‍ കസേരക്കരികെ കണ്ണടച്ചു നില്‍ക്കുന്ന അയാള്‍. തൊട്ടടുത്ത് ആള്‍ക്കൂട്ടവും ബഹളവും പഴയ പടി. അയാള്‍ അമ്പരപ്പോടെ ചുറ്റം നോക്കി. ആരും അയാളെ ശ്രദ്ധിക്കുന്നില്ല. പരിചയമുള്ളതും ഇല്ലാത്തതുമായ കുറേ സ്ത്രീകള്‍ അപ്പുറമിപ്പുറം കണ്ടു. അവരോരുത്തരെയും അയാള്‍ സൂക്ഷിച്ചു നോക്കി. അവരിലുണ്ടാവും അവള്‍. എന്നാല്‍, അവരാരുടെ മുഖത്തും ഒരസാധാരണത്വവും ഉണ്ടായിരുന്നില്ല. എല്ലാം പതിവുപോലെ.

എന്നാല്‍, അയാളുടെ ജീവിതം അതോടെ അപ്പടി മാറി. എങ്ങിനെയാണ് അന്ന് മുറിയില്‍ എത്തിയതെന്ന് അയാള്‍ക്ക് ഓര്‍മ്മയില്ല. അന്തം വിട്ടപോലെ ഏറെ നേരം കിടന്നെങ്കിലും ഉറക്കം അടുത്തുവന്നില്ല. രാവിലെയായപ്പോള്‍, അയാള്‍ കണ്ണാടിയില്‍ തന്നെത്തന്നെ കണ്ടു. താടിമുടി വളര്‍ന്നുനിന്ന സ്വന്തം മുഖം അയാള്‍ക്ക് ഒട്ടും ഇഷ്ടമായില്ല. ഷേവ് ചെയ്ത് സ്വയം ഒരുങ്ങി അയാള്‍ അങ്ങിനെ നിന്നു.

അന്ന് ഓഫീസില്‍ പോയില്ല. ജീവിതത്തിലെ ആദ്യ അവധി. അയാള്‍ക്ക് വീട്ടിലിരിക്കാന്‍ തോന്നിയില്ല. വെറുതെ പുറത്തിറങ്ങി നടന്നു. തെരുവ് സാധാരണ പോലെ ആള്‍ക്കടല്‍. ഒഴുക്കിലെ സകല സ്ത്രീരൂപങ്ങളെയും അയാള്‍ കാരുണ്യപൂര്‍വം നോക്കി.  അന്നാദ്യമായി അയാള്‍ ഒരു ക്ലബില്‍ കയറി. അവിടെ പാട്ടും മദ്യവും. രണ്ടിലും തല കുത്തിവീണ് അയാള്‍ ഉടലിളക്കി ആദ്യമായി നൃത്തം ചെയ്തു. അസാധാരണമായ ആ സ്റ്റെപ്പുകള്‍ കണ്ട് ചിരിച്ച് കുഴഞ്ഞ് ആരൊക്കെയോ അയാള്‍ക്കൊപ്പം നൃത്തമാടി. രാത്രി ഏറെ വൈകി വേച്ചുവേച്ച് വീട്ടിലേക്ക് തിരിച്ചു. എന്നാല്‍, അന്ന് പാതവക്കിലായിരുന്നു സുഷുപ്തി.  അന്നയാള്‍ നന്നായി ഉറങ്ങി. സ്വപ്നത്തില്‍ അതി സുന്ദരികളായ അനേകം സ്ത്രീകള്‍ അയാള്‍ക്കൊപ്പം നൃത്തം വെച്ചു. ലോലമായ അനേകം ഉമ്മകളാല്‍ പൂമ്പാറ്റയെപ്പോലെ പറന്നു.

പിറ്റേന്ന് രാവിലെ അയാള്‍ വീട്ടില്‍ചെന്നു. കുളിച്ച് വൃത്തിയുള്ള വേഷം ധരിച്ച് അയാള്‍ വീണ്ടും തെരുവിലേക്ക് നടന്നു. അന്ന് പക്ഷേ, തെരുവില്‍ ഉറങ്ങിയില്ല. വീട്ടില്‍ സ്വപ്നക്കിടക്കയില്‍ അയാള്‍ പല ലോകങ്ങള്‍ ചുറ്റി.    ദിവസങ്ങള്‍ ഇങ്ങനെ തന്നെ തുടര്‍ന്നപ്പോള്‍, അയാള്‍ മടുത്ത് ഓഫീസില്‍ പോയിത്തുടങ്ങി. ആകെ മാറിയ ഒരാളായി അയാളെ കണ്ടപ്പോള്‍, എല്ലാവരും അന്തം വിട്ടു. പിന്നെ ഒരു ശീലമെന്ന നിലയില്‍, മാറിയ അയാളെ അവര്‍ സ്വീകരിച്ചു.

ഇപ്പോള്‍ അയാള്‍ മറ്റൊരാള്‍.  ആഴമേറിയ ഒരു പ്രണയത്തിനായി കൊതിച്ച് അയാള്‍ നൃത്തശാലകള്‍ ചുറ്റിയടിക്കുന്നു. തെരുവുകള്‍ നടന്നു തീര്‍ക്കുന്നു. ഇടക്കെപ്പോഴോ പ്രണയത്തിന്റെ ചില ഇടത്താവളങ്ങള്‍. വീണ്ടും അലച്ചില്‍. അങ്ങിനെയങ്ങിനെ പാട്ടും നൃത്തവും പ്രണയവുമായി  അയാളൊരു വെള്ളില്‍പ്പറവ.

 ഓര്‍മ്മയില്‍ ഇങ്ങനെ ആ കഥ. ഒരു പക്ഷേ, ആ കഥ ഇങ്ങിനെയാവില്ല. നീണ്ട വര്‍ഷങ്ങളുടെ ഓര്‍മ്മ അന്ന് കേട്ട കഥ മാറ്റിയെഴുതിയിട്ടുണ്ടാവാം. എന്തായാലും ഇപ്പോഴും ഓര്‍മ്മയില്‍ ഈ കഥയുണ്ട് എന്നത് ഏറെ സന്തോഷം തരുന്നു. 

ഇക്കഥ ഇന്നോര്‍മ്മ വന്നത്  യാദൃശ്ചികമല്ല. ആരോടും വലിയ കൂട്ടില്ലാതെ സദാ അന്തര്‍മുഖിയായി കാണാറുള്ള സഹപ്രവര്‍ത്തകയുടെ മാറ്റത്തെക്കുറിച്ച് അടുത്തിരിക്കുന്നവര്‍ തമാശ പറഞ്ഞു തുടങ്ങിയപ്പോഴാണ് ഇക്കഥ ഓര്‍ത്തത്.  അധികമാരോടും അടുപ്പമില്ലാത്ത അവര്‍ ഓഫീസില്‍ എല്ലാവര്‍ക്കും ചേച്ചിയാണ്. സദാ ഗൌരവം കലര്‍ന്ന മുഖം. ജോലിക്കിടെ ആളുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ചേച്ചിക്കു കലി. ഉച്ചഭക്ഷണ വേളകളിലെ ഗോസിപ്പും തമാശകളും നിറഞ്ഞ അന്തരീക്ഷത്തില്‍നിന്ന് സദാ മാറി നടക്കും അവര്‍.

വിവാഹബന്ധം വിഛേദിച്ച പോലെയുള്ള ഒരാളാണ് അവരെന്ന് മാത്രം എല്ലാവര്‍ക്കും അറിയാം. ഹോസ്റ്റലില്‍ കഴിയുന്ന അവര്‍ ആഴ്ചകള്‍ ഇടവിട്ട് നാട്ടിലേക്ക് പോവാറുണ്ടെന്നും അറിയാം. എന്നാല്‍, ദിവസങ്ങളായി അവര്‍  പൂത്തുലഞ്ഞ ഒരു മരം.
സദാ ചിരി തമാശകള്‍. ഇടക്കിടെ മൊബൈല്‍ ഫോണുമായി പുറത്തേക്കു പോവും. തുടുത്ത മുഖത്തോടെ മടങ്ങിവന്ന് സീറ്റില്‍ ഇരിക്കും. ഞങ്ങള്‍ കളിയാക്കുമ്പോള്‍  അവര്‍ അതാസ്വദിക്കുന്നു.  ചിലരൊക്കെ നെഗറ്റീവായി ഇക്കാര്യം എടുക്കുന്നുണ്ട്. സദാചാര പ്രശ്നവും മറ്റും പറഞ്ഞ്. അവരുടെ ജീവിതത്തെക്കുറിച്ച ആശങ്കകള്‍ അവര്‍ പങ്കുവെക്കുന്നു.
എന്നാല്‍, എനിക്ക്  അങ്ങിനെ തോന്നുന്നേയില്ല. അവരുടെ സന്തോഷവും പ്രസരിപ്പും നിലനില്‍ക്കുമെങ്കില്‍ ജീവിതം ഇങ്ങിനെ പതഞ്ഞു പൊന്തുന്നതല്ലേ നല്ലത്. ശരി തെറ്റോ സദാചാരമോ അവര്‍ക്ക് ഇത്രനാളും സന്തോഷം നല്‍കിയിട്ടേയില്ല. പിന്നെ ഇപ്പോള്‍ മത്രം അതാലോചിക്കുന്നതിലും കാര്യമില്ല. എല്ലാത്തിനും അപ്പുറം ഇത് അവരുടെ ജീവിതമാണ്. അവരുടെ മാത്രം. അതിനാല്‍, അവരുടെ സന്തോഷം തീരരുതേ എന്ന് മാത്രം നമുക്ക് ആഗ്രഹിക്കാം. നിങ്ങള്‍ക്ക് എന്തു തോന്നുന്നു.

32 comments:

  1. നിങ്ങള്‍ക്ക് എന്തു തോന്നുന്നു.

    ReplyDelete
  2. അവര്‍ അവരുടെ വറ്റിപ്പോകാത്ത മധുപാത്രത്തെ കണ്ടുമുട്ടിയ സന്തോഷത്തിലാണ്.അതില്‍ ഒരുതുള്ളി നുകരുന്നത് ഒരു പാപവുമല്ല..മതിമറക്കാതെ അവരെ കാത്തുസൂക്ഷിക്കാന്‍ അവര്‍ക്കുതന്നെ കഴിയുമെങ്കില്‍ നല്ലത്.കാരണം ചെടിച്ച മധുരം വിഷലിപ്തമാണ്.
    ദൈവം അവരെയും അവരോടു അനുഭാവം കാണിക്കുന്ന നിങ്ങളെയും രക്ഷിക്കട്ടെ.

    ReplyDelete
  3. ആന്റണ്‍ ചെക്കോവിന്റെ ആ കഥ...ഞാനൊന്ന് പരതട്ടെ.ചെക്കോവിന്റെ കഥകള്‍ ഇന്നാളത്തെ പുസ് തകോത്സവത്തില്‍ നിന്നും ഞാന്‍ വാങ്ങിയിട്ടുണ്ട്.
    പിന്നെ അവരുടെ ആ സന്തോഷം അത് എന്നെന്നും നിലനില്‍ക്കട്ടെ.പ്രണയം കൊണ്ട് മാത്രം തെളിയുന്ന ചില തിരികള്‍ ഇല്ലേ ആത്മാവിനുള്ളില്‍.പറഞ്ഞത് റഫീക്ക് അഹമ്മദാണെലും ഞാന്‍ അതിനോട് യോജിക്കുന്നു.

    ReplyDelete
  4. അതെ വസന്തതിലക, സ്വന്തം ജീവിതം അവര്‍ ഉല്‍സവമാക്കട്ടെ. നിലനില്‍ക്കട്ടെ, ആ പ്രഭ.
    നന്ദി മുല്ല, ആന്റണ്‍ ചെഖോവിന്റെ പുസ്തകത്തില്‍ തിരയാമെന്ന വാഗ്ദാനത്തിന്. മഴ കൊണ്ടു മാത്രം മുളക്കുന്ന വിത്തുകളെക്കുറിച്ച് ഓര്‍മ്മിപ്പിച്ചതിന്.

    ReplyDelete
  5. :)

    ഒരിലയ്ക്ക് തോന്നിയത് തന്നെ എറ്റെയും തോന്നല്‍, നല്ലത് മാത്രം സംഭവ്വിക്കട്ടെ..

    ചെഖോവിന്റെ ഒരു നോവലോ മറ്റോ വായിച്ചിട്ടുണ്ട്,വളരെ ചെറ്പ്പത്തില്‍, സോവിയറ്റ് യൂണിയന്റെ നാശം സാഹിത്യത്തിലുണ്ടായ നഷ്ടങ്ങള്‍ ഏറെയാണ്.., ഓര്‍മ്മയ്ക്ക് നന്ദി.

    ReplyDelete
  6. എന്നും നല്ലത് മാത്രം സംഭവ്വിക്കട്ടെ.....

    ReplyDelete
  7. സത്യം തന്നെ, പ്രണയം ഒരാളുടെ ഉള്ളില്‍ കൊളുത്തുന്ന തിരിയുടെ പ്രകാശം എത്ര ശക്തമാണ്, ഏതിരുളിനെയും അത് അകറ്റുന്നു.
    ഈ പ്രഭാതത്തില്‍ ഇതു വായിക്കാനിടയായതില്‍ ഞാനേറെ സന്തോഷിക്കുന്നു.

    ReplyDelete
  8. കേട്ടിട്ടില്ല ആ കഥ..പക്ഷേ ആ കഥയുടെ സത്ത നന്നായി പങ്കു വെച്ചു.പൊടുന്നനെയാണ് മരവിച്ച ജീവിതത്തിലേക്ക് പ്രകാശം പരത്തി ആരൊക്കെയോ കടന്ന് വരുന്നത് അല്ലേ.ആത്മഹത്യ ചെയ്യാനൊരുങ്ങി നടക്കുന്ന ഒരാളെ ജീവിതത്തിലേക്ക് കൊണ്ടു വന്ന ടി.പദ്മനാഭന്റെ കഥയിലെ പ്രകാശം പരത്തുന്ന പെണ്‍കുട്ടിയെ ഓര്‍മ്മ വന്നു..

    ആ സഹപ്രവര്‍ത്തകയുടെ ജീവിതത്തിലെ പ്രകാശം കെടാതെയിരിക്കട്ടെ.മറ്റുള്ളവരുടെ വേവലാതി പൂണ്ട കണ്ണുകള്‍ അവരെ ശല്യപ്പെടുത്താതിരിക്കട്ടെ..

    ReplyDelete
  9. അതേ,
    "ഇത് അവരുടെ ജീവിതമാണ്. അവരുടെ മാത്രം. അതിനാല്‍, അവരുടെ സന്തോഷം തീരരുതേ എന്ന് മാത്രം നമുക്ക് ആഗ്രഹിക്കാം"

    ReplyDelete
  10. വായിചിടുണ്ട് വളരെ പണ്ട്. ചെക്കൊവിന്റെതാനെന്നുപോലും ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല......സസ്നേഹം

    ReplyDelete
  11. Pand vayichu maranna kadha orthedukkan sahayichathinu nandi!

    ReplyDelete
  12. നന്ദി, നിശാസുരഭി. റഷ്യന്‍ പുസ്തകങ്ങള്‍ ഒരു തലമുറയുടെ ഭാവനയിലും ജീവിതത്തിലും ഉണ്ടാക്കിയ സ്വാധീനം അപാരമാണ്. അങ്ങനെയൊരു ആലോചനക്ക് തുടക്കമിട്ടതിന് നന്ദി.
    മീരാ, സ്മിത, കലാ വല്ലഭന്‍. അത് തന്നെയാണെന്നു തോന്നുന്നു നല്ല നിലപാട്.
    അതെ റെയര്‍ റോസ്, പ്രകാശം പരത്തുന്ന ചില വരവുകള്‍. യാത്രികന്‍, അഞ്ജു ഓര്‍മ്മയിലെ ആ കഥക്ക് ഇപ്പോഴും എന്തൊരു തെളിച്ചം, ല്ലേ.

    ReplyDelete
  13. ചിന്ത പലപ്പോഴും കാടു കയറി വല്ലാതെ കുരുങ്ങിയ ഒരു വള്ളി പടര്‍പ്പോ!?
    ജീവിതം അതില്‍ പുതഞ്ഞു പോയ ഒരു യാഥാസ്ഥിതിക തറവാടോ?
    തുടരുന്ന ചരിത്രത്തിനു എന്നും ഒരേ നിറമോ,മടുപ്പോ!?
    സഹനത്തിനപ്പുറം മാറ്റമേന്നൊരു ലോകമോ...
    സ്വാതന്ത്ര്യമേ നീ തിരയുക....

    ഒരില ചിന്തിപ്പിക്കുന്നു!
    നന്മകള്‍ .

    ReplyDelete
  14. യാഥാസ്ഥിതികര്‍ അങ്ങിനെ തന്നെ യിരിക്കട്ടെ ജീവിതം അതിന്റെ വഴിയ്ക്ക് സന്തോഷം കണ്ടത്തട്ടെ .

    നല്ല പോസ്റ്റ്‌
    ആശംസകള്‍

    ReplyDelete
  15. anton chekhovന്‍റെ the kiss എന്ന കഥ!

    മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെട്ട് സദാചാരം പറഞ്ഞ് വിമര്‍ശിക്കുന്നവര്‍ അവരുടെ വിഷമങ്ങളില്‍ എത്രത്തോളം സാന്ത്വനമാവാറുണ്ട്? അവരുടെ ജീവിതം അവര്‍ സന്തോഷത്തോടെ ജീവിച്ച് തീര്‍ക്കട്ടെ! നമുക്കും അവരുടെ സന്തോഷത്തില്‍ പങ്കുചേരാം....

    ReplyDelete
  16. ഒരിലയുടെ ചിന്ത ഉദാത്തം.
    ആ പാവം സന്തോഷിക്കട്ടെ,
    എന്തിന് മറ്റുള്ളവരുടെ ജീവിതത്തില്‍ ചുഴിഞ്ഞു നോക്കി നമ്മുടെ വിലയേറിയ നേരം കളയുന്നു?

    ReplyDelete
  17. പ്രിയപ്പെട്ട സുഹൃത്തേ,

    ഈ റഷ്യന്‍ കഥയില്‍ നിന്നും നമ്മള്‍ പഠിക്കേണ്ട ഒരു പാഠം ഉണ്ട്...സ്നേഹം എന്നും എപ്പോഴും ജയിക്കുന്നു...സ്നേഹത്തിന്റെ മുന്‍പില്‍ തോല്ക്കാത്തവര്‍ ആരുമില്ല.:)

    താങ്കളുടെ സഹപ്രവര്‍ത്തക സ്നേഹതണലില്‍ സന്തോഷമായി ജീവിക്കട്ടെ...ഈ ജീവിതം വളരെ വളരെ ചെറുതാണ്!കഴിയുമെങ്കില്‍ മറ്റുള്ളവരെ ചിരിപ്പിക്കാനും ജീവിപ്പിക്കാനും പ്രേരിപ്പിക്കുക.സ്നേഹമാണ് മരുന്നു;മന്ത്രവും!

    ഒരു നല്ല സായാന്ഹം ആശംസിച്ചു കൊണ്ടു,

    സസ്നേഹം,

    അനു

    ReplyDelete
  18. ഗോപന്‍, ദ മാന്‍ റ്റു വാക് വിത്ത്, സിയ, മേ ഫ്ലവര്‍
    സന്തോഷം, എല്ലാ നല്ല വാക്കുകള്‍ക്കും.
    അനുപമ, അതെ, എല്ലാം നല്ലതാവട്ടെ.

    ReplyDelete
  19. ഒരു പക്ഷേ, ആ കഥ ഇങ്ങിനെയാവില്ല. നീണ്ട വര്‍ഷങ്ങളുടെ ഓര്‍മ്മ അന്ന് കേട്ട കഥ മാറ്റിയെഴുതിയിട്ടുണ്ടാവാം. എന്തായാലും ഇപ്പോഴും ഓര്‍മ്മയില്‍ ഈ കഥയുണ്ട് എന്നത് ഏറെ സന്തോഷം തരുന്നു.
    ******************
    നിങ്ങളുടെ ഉള്ളിലും കഥകളുണ്ടെന്നും അത് സുന്ദരമായി പറയാൻ കഴിയുന്നെന്ന് അറിയാൻ കഴിഞ്ഞതിലും ആഹ്ലാദം, വീണ്ടും വരാം:-)

    ReplyDelete
  20. Sorry My mal font not working..

    loved ur post would like to share a beautiful post i read much earlier which conveys the same in a beautiful way....

    http://kathayillaaththaval.blogspot.com/2010/03/blog-post.html

    ReplyDelete
  21. ശരി തെറ്റോ സദാചാരമോ അവര്‍ക്ക് ഇത്രനാളും സന്തോഷം നല്‍കിയിട്ടേയില്ല. പിന്നെ ഇപ്പോള്‍ മത്രം അതാലോചിക്കുന്നതിലും കാര്യമില്ല. എല്ലാത്തിനും അപ്പുറം ഇത് അവരുടെ ജീവിതമാണ്. അവരുടെ മാത്രം. അതിനാല്‍, അവരുടെ സന്തോഷം തീരരുതേ എന്ന് മാത്രം നമുക്ക് ആഗ്രഹിക്കാം.

    ReplyDelete
  22. nandi ormakalude tazhvarayilekku kootti kondu poyathinu

    ReplyDelete
  23. This comment has been removed by the author.

    ReplyDelete
  24. anton chekov nte kadha -the kiss- yadharthathil aa manushyane etho sthree avalude lover aanennu karuthi-in the dark- kiss cheythathaanu- an accidental kiss- but it had changed his life forever...

    ReplyDelete
  25. ബന്ധങ്ങള്‍ കൊണ്ട് ആര്‍ക്കും ദോഷങ്ങള്‍ ഇല്ലാത്ത സ്ഥിതിക്ക് ഇത് എന്തിനു ചര്‍ച്ച ആക്കുന്നു

    ReplyDelete
  26. nertha viral kondathmaviney thottunarthy indriyangalkapurathuninnu oru swapnam poley... nandithayudey ee kavitha orma vannu...........

    ReplyDelete
  27. The first kiss is the best ever....

    ReplyDelete
  28. ഒറ്റയ്ക്കാകുമ്പോഴേ അതിന്റെ വേദന അറിയൂ...

    ReplyDelete
  29. The kiss എന്ന കഥ ഇങ്ങനെയല്ല, പക്ഷേ കാര്യം ഇതുതന്നെ, ഒരു ചുംബനം മാറ്റി മറിയ്ക്കുന്ന ജീവിതം.. ഒടുവില്‍ അതിന്‍റെ അയഥാര്‍ത്ഥങ്ങളില്‍ തന്നെ കഥ ചെന്നെത്തുകയും ചെയ്യുന്നു. പക്ഷേ ചില കഥകള്‍ നമുക്ക് പാതിയില്‍ നിര്‍ത്താം, അതിന്‍റെ ഭംഗിയില്‍. മഴവില്ലു തെളിഞ്ഞു നില്‍ക്കുന്ന ആകാശം മനസ്സില്‍ വച്ച് ജാലകമടയ്ക്കാം. അല്ലേ?

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...