Saturday, January 29, 2011

പച്ചപ്പുലിയും ചുവപ്പുവാനവും


ഈയടുത്താണ്. അടുത്തുള്ള സ്കൂളില്‍ ഒരു ചിത്ര മല്‍സരം.  സ്ഥലത്തെ ഒരു കലാസമിതി വര്‍ഷാവര്‍ഷം നടത്തുന്ന ബാലചിത്രരചനാ മല്‍സരം. സമീപപ്രദേശങ്ങളിലെ നിരവധി സ്കൂളുകള്‍ പങ്കെടുക്കുന്ന പേരു കേട്ട മല്‍സരം.
ബാലചിത്രരചനാ മല്‍സരം എന്ന ബോര്‍ഡ് സ്കൂള്‍ കവാടത്തിനുമുന്നില്‍ കാണാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. അത് എങ്ങിനെ ഉണ്ടാവും എന്നറിയാന്‍ ഒരു കൌതുകവും ഉണ്ടായിരുന്നു. അങ്ങനെ വെറുതെ, അങ്ങോട്ടു ചെന്നു.
മുമ്പ് ചില വലിയ ബാലചിത്രരചനാ മല്‍സരങ്ങള്‍ ടി.വിയില്‍ കണ്ടിരുന്നു. വലിയ ഗ്രൌണ്ടില്‍ ടാര്‍പോളിന്‍ ഷീറ്റിട്ട്  പല നിറങ്ങളിലുള്ള  ഉടുപ്പുകളിട്ട കുഞ്ഞുങ്ങള്‍ നിറഞ്ഞു കവിയുന്ന ചില ദൃശ്യങ്ങള്‍. എന്നാല്‍, ഗ്രൌണ്ടിലായിരുന്നില്ല,ഇവിടെ മല്‍സരം. ക്ലാസ് മുറികളില്‍. നനച്ച ചോക്കു കൊണ്ട് നമ്പര്‍ എഴുതിവെച്ച ഡെസ്കുകളില്‍.
പല സ്ഥലങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഉണ്ടായിരുന്നു. പല പ്രായക്കാര്‍. ഒപ്പം പല തരം രക്ഷിതാക്കള്‍. പ്രീപ്രൈമറി പ്രൈമറി, ഹൈസ്കൂള്‍ വിഭാഗക്കാര്‍ക്ക് വെവ്വേറെയായിരുന്നു മല്‍സരം.  പല ക്ലാസ് മുറികളില്‍. പല വിഷയങ്ങളില്‍.
കടലാസ് മാത്രം സംഘാടകര്‍ കൊടുത്തു. കളറും ബ്രഷും മറ്റുമായി കുട്ടികള്‍ വന്നു. മല്‍സരം തുടങ്ങി. പൂരം, വയലേല, കാട് എന്നിങ്ങനെ വെവ്വേറെ വിഷയങ്ങള്‍. കൊച്ചുകുട്ടികളുടെ ചിത്രങ്ങള്‍ കാണാമെന്ന വിചാരത്തില്‍ പ്രീപ്രൈമറിക്കാരുടെ ക്ലാസ് മുറിക്ക് പുറത്തു നിന്നു, ഞാന്‍.
ക്ലാസിലിപ്പോള്‍ നിറയെ കുഞ്ഞുങ്ങള്‍. അവരുടെ കൈളില്‍ ക്രയോണ്‍, വാട്ടര്‍ കളര്‍  ട്യൂബുകള്‍, കുഞ്ഞു ബോക്സുകള്‍, ചായം ചാലിക്കുന്ന കുഞ്ഞു പ്ലാസ്റ്റിക് കഷണം. കാടാണ് വിഷയം. മുന്നിലെ കടലാസുകളില്‍ പെന്‍സില്‍ കൊണ്ട് സ്കെച്ച് ചെയ്യുന്നു ചിലര്‍. കാട്ടിലേക്കുള്ള വഴിയില്‍ നേരെ ക്രയോണ്‍ ചലിപ്പിക്കുന്നു മറ്റ് ചിലര്‍.
അടുത്ത് നല്ല ആള്‍ത്തിരക്ക്. കുഞ്ഞുഭാവനകള്‍ വിടരുന്ന വഴി അറിയാനുള്ള കൌതുകമാവും അതെന്ന് നിനച്ചു. എന്നാല്‍, അത് രക്ഷിതാക്കളായിരുന്നുവെന്ന് പെട്ടെന്ന് മനസ്സിലായി. ക്ലാസ് മുറിയുടെ അരമതിലില്‍ ചാരി കണ്ണുകാട്ടിയും മെല്ലെപ്പറഞ്ഞും സ്വന്തം മക്കളോടു സംവദിക്കുന്ന അവരെ കൌതകത്തോട് നോക്കി. കുറേ കുഞ്ഞുങ്ങള്‍  അച്ഛനമ്മമാരെ കണ്ണ് നട്ടിരിപ്പാണ്.
അതങ്ങിനെ നീണ്ടു. ഇത്തിരി കഴിഞ്ഞപ്പോള്‍, കുട്ടിത്തത്തിന്റെ നൈസര്‍ഗികതയില്‍ ആ കടലാസു താളുകള്‍ മുങ്ങിനിവരാന്‍ തുടങ്ങി. കാടും കാട്ടുമൃഗങ്ങളുമായി അവരുടെ  കൈവേഗങ്ങള്‍ പെട്ടെന്ന് രൂപം മാറി. രക്ഷിതാക്കളുടെ ഇടപെടല്‍  ഇപ്പോള്‍ അല്‍പ്പം കുറഞ്ഞു. എന്നാല്‍, അവസാന ഘട്ടമായപ്പോഴേക്കും കാര്യങ്ങള്‍ മാറി.
' ഇങ്ങിനെയാണോടാ നിന്നെ പഠിപ്പിച്ചത്. കാട് പച്ചയല്ലേ. ഇങ്ങിനെയാണോ പുലി' എന്നിങ്ങനെ രോഷവും ആശങ്കയും കലര്‍ന്ന ചില  മുന്നറിയിപ്പുകള്‍. അതിനനുസരിച്ച് ചില കുഞ്ഞുങ്ങള്‍ ആകെ ഭയന്ന് കാട്ടിന്റെ മേലാപ്പിലേക്ക് കടുപ്പം കൂടിയ ചില പച്ചച്ചയങ്ങള്‍ വാരിത്തേക്കുന്നത് കണ്ടു.
 തൊട്ടുമുന്നില്‍ ഒരു കുഞ്ഞു പെണ്‍കുട്ടിയായിരുന്നു. എന്നോടു ചേര്‍ന്നു നില്‍ക്കുന്നത് അവളുടെ അച്ഛനമ്മമാര്‍ ആണെന്ന് ഇതിനകം എനിക്ക് ബോധ്യമായിട്ടുണ്ട്. അവരുടെ സംസാരവും അതു കേള്‍ക്കെ അവള്‍ക്കുണ്ടാവുന്ന ടെന്‍ഷനും ഞാന്‍ കണ്ടുകൊണ്ടിരുന്നു. അവളുടെ മുന്നിലെ കടലാസില്‍ ഇത്തിരിപ്പോന്നൊരു കാടാണ്. അതില്‍ ഒരു പാവം പുലി. കാടിന് അവളിട്ട നിറം ചുവപ്പാണ്. ആകാശത്തിന് തവിട്ടുനിറം. പുലി നല്ല പച്ച നിറത്തില്‍. അതാണ് രക്ഷിതാക്കളെ അസ്വസ്ഥരാക്കുന്നത്. അവര്‍ക്കറിയാം കാട് പച്ചയെന്ന്. ആകാശം നീലയെന്നും ആ അറിവാണ് അവര്‍ കുട്ടിയില്‍ കോരിയൊഴിക്കാന്‍ ശ്രമിക്കുന്നത്.
എന്നാല്‍, അവര്‍ക്കറിയാത്തത് ആ കുഞ്ഞിന്റെ മനസ്സാണ്. അവള്‍ക്കു മാത്രമേ ഇങ്ങനെയൊരു കാട്  വരക്കാനാവൂ. മറ്റാര്‍ക്കും ആലോചിച്ചെടുക്കാനാവാത്ത ഈ പുലിയെയും അവള്‍ക്ക് മാത്രമേ കണ്ടെടുക്കാനാവൂ. എന്നാല്‍, അവര്‍ക്ക് ആ കുഞ്ഞുഭാവനയുടെ വില മനസ്സിലാവില്ല. ചിത്രം വരയോടുള്ള താല്‍പര്യത്തേക്കാള്‍ മല്‍സരത്തില്‍ സമ്മാനം കിട്ടുമ്പോഴുള്ള പെരുമയാണ് അവരില്‍ പലര്‍ക്കും പ്രിയം. അതിനാണ് അടുത്തുള്ള വരപഠിപ്പു കേന്ദ്രങ്ങളില്‍ അവധി ദിവസവും കുഞ്ഞുങ്ങളെ പറഞ്ഞയക്കുന്നത്. കലാവിദ്യാലയങ്ങളില്‍നിന്ന്  പല തരം സര്‍ടിഫിക്കറ്റുകളുമായി പുറത്തിറങ്ങൂന്ന ഗുരുക്കന്‍മാരാവട്ടെ കുട്ടികളെ മല്‍സരങ്ങള്‍ക്ക് പാകപ്പെടുത്തും. കുഞ്ഞുങ്ങള്‍ക്ക് മാത്രമുണ്ടാവുന്ന ഭാവനയുടെ ആകാശങ്ങളെ സ്വന്തം അതിരുകളിലേക്ക് വലിച്ചു കെട്ടുന്നവരാണ് ഈ ഗുരുക്കന്‍മാരില്‍ പലരും. അതുകൊണ്ടാണ് മല്‍സരങ്ങള്‍ക്കെത്തുന്ന കുഞ്ഞുങ്ങളെല്ലാം ഒരുപോലെ ചിത്രം വരക്കുന്നത്.
കുട്ടിക്കാലത്തു വരച്ച ചിത്രം പോലൊന്ന് വരക്കാന്‍ കഴിയണേ എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം എന്ന് പറഞ്ഞത് പാബ്ലോ പിക്കാസോയാണ്.  കണ്ടീഷന്‍ ചെയ്യപ്പെട്ട ജീവിതത്തിന്റെ ഒരേ ടൈപ്പിലുള്ള ഭാവനയെ അതിലംഘിക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് മാത്രമേ കഴിയൂ എന്ന തിരിച്ചറിവായിരുന്നു ആ പറച്ചിലിനു പിന്നില്‍. എന്നാല്‍, ഇത് നമ്മുടെ രക്ഷിതാക്കള്‍ക്കോ കലാ ഗുരുക്കന്‍മാര്‍ക്കും ഒരിക്കലും മനസ്സിലാവില്ല. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇതാ തൊട്ടുമുന്നില്‍.
മല്‍സരം തീര്‍ന്നപ്പോഴേക്കും ആ അച്ഛന്റെയും അമ്മയുടെയും മുഖം കടന്നല്‍ കുത്തിയതു പോലെയായിരുന്നു. എന്നാല്‍, അവള്‍ക്ക് ഇപ്പോള്‍ കുലുക്കമില്ല.  ചെറുചിരിയോടെ പേപ്പര്‍ ഒന്നുകൂടി നോക്കി അവളിറങ്ങി. അവളുടെ ചിത്രത്തിലെ പുലി അന്നേരം നല്ല ഉശിരരോടെ കാടിനെ നോക്കിനടന്നത് ഞാനും നോക്കി നിന്നു.

25 comments:

  1. ചെറുചിരിയോടെ പേപ്പര്‍ ഒന്നുകൂടി നോക്കി അവളിറങ്ങി. അവളുടെ ചിത്രത്തിലെ പുലി നല്ല ഉശിരരോടെ കാടിനെ നോക്കിനടക്കുന്നത് നോക്കി ഞാനും നിന്നു.

    ReplyDelete
  2. സത്യമാണെഴുതിയത്..
    കുഞ്ഞുങ്ങളുടെ ഭാവനാലോകത്തിന് അതിരുകളില്ലെന്ന് എന്നാണ് മുതിര്‍ന്നവര്‍ തിരിച്ചറിയുക?
    വീറും,വാശിയും മാറ്റിവെച്ച് ഒരിക്കലെങ്കിലും മുതിര്‍ന്നവര്‍ ആ ലോകത്തിന്റെ ഭ്രമിപ്പിക്കുന്ന നിറങ്ങളും,ചായക്കൂട്ടുകളും തൊട്ടറിയാന്‍ ക്ഷമ കാണിച്ചിരുന്നെങ്കില്‍ അല്ലേ..

    ReplyDelete
  3. കുട്ടികള്‍ അവര്‍ക്ക് തോന്നിയത് വരക്കണം. പക്ഷെ അറിയാതെ ഞാനും എന്‍റെ മകനെ ചിലപ്പോള്‍ തിരുത്താരുട് .കാരണം വരയുടെ അസക്യത എനിക്കുമുണ്ട്......സസ്നേഹം

    ReplyDelete
  4. അതെ, റെയര്‍ റോസ്, യാത്രികന്‍.
    കുഞ്ഞുങ്ങളുടേത് മറ്റൊരു ലോകമാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ചിത്രങ്ങളില്‍ മാത്രമല്ല,സ്കൂളുകളില്‍നിന്ന് കെട്ടുകെട്ടായി പുറത്തിറങ്ങുന്ന പുസ്തകങ്ങള്‍ നോക്കൂ. സ്കൂളുകളില്‍നിന്ന് പുറത്തിറങ്ങുന്ന ഹ്രസ്വ ചിത്രങ്ങള്‍ നോക്കൂ. ഇക്കഴിഞ്ഞ സംസ്ഥാന സ്കൂള്‍ യുവജനോല്‍സവത്തിലെ നാടകങ്ങളെക്കുറിച്ച് പ്രമുഖ നാടക പ്രവര്‍ത്തകന്‍ പി.ബലചന്ദ്രന്‍ പറഞ്ഞതും അതുതന്നെ. കുട്ടികളില്ലാത്ത കുട്ടികളുടെ നാടകങ്ങള്‍ എന്ന്.

    ReplyDelete
  5. കാടിന് അവളിട്ട നിറം ചുവപ്പാണ്. ആകാശത്തിന് തവിട്ടുനിറം. പുലി നല്ല പച്ച നിറത്തില്‍. അതാണ് രക്ഷിതാക്കളെ അസ്വസ്ഥരാക്കുന്നത്. അവര്‍ക്കറിയാം കാട് പച്ചയെന്ന്. ആകാശം നീലയെന്നും ആ അറിവാണ് അവര്‍ കുട്ടിയില്‍ കോരിയൊഴിക്കാന്‍ ശ്രമിക്കുന്നത്.



    മാതാപിതാക്കളുടെ ഈ മനോഭാവമാണ് മാറേണ്ടത്.. നന്നായി എഴുതിയിട്ടുണ്ട്.

    ReplyDelete
  6. ശരിയാണ്, നന്നായി എഴുതിയിട്ടുണ്ട്!
    നല്ല ചിന്തകളും.

    ReplyDelete
  7. ഫെമിന, നിശാസുരഭി
    നന്ദി, നല്ല വാക്കുകള്‍ക്ക്.

    ReplyDelete
  8. കുഞ്ഞുങ്ങളുടെത് നിഷ്കളങ്ക ഭാവനയാണ്.
    നമ്മുടെത് കൃതിമവും..

    ReplyDelete
  9. കുഞ്ഞുങ്ങളുടെ ഭാവനക്ക് മുതിർന്നവർ തടസ്സംനിൽക്കുന്നത് നല്ലതല്ല.
    അത് കുഞ്ഞുങ്ങൾക്ക് കലയോടുള്ള താല്പര്യം കുറയാൻ കാരണമാകും.

    നല്ലപോസ്റ്റ്,ആശംസകൾ

    ReplyDelete
  10. അവള്‍ക്കു മാത്രമേ ഇങ്ങനെയൊരു കാട് വരക്കാനാവൂ. മറ്റാര്‍ക്കും ആലോചിച്ചെടുക്കാനാവാത്ത ഈ പുലിയെയും അവള്‍ക്ക് മാത്രമേ കണ്ടെടുക്കാനാവൂ. എന്നാല്‍, അവര്‍ക്ക് ആ കുഞ്ഞുഭാവനയുടെ വില മനസ്സിലാവില്ല. ചിത്രം വരയോടുള്ള താല്‍പര്യത്തേക്കാള്‍ മല്‍സരത്തില്‍ സമ്മാനം കിട്ടുമ്പോഴുള്ള പെരുമയാണ് അവരില്‍ പലര്‍ക്കും പ്രിയം....

    ഇന്നത്തെ കല ഭൂരിഭാഗവും കാപട്യകലയായിപോകുന്നു...

    ഹൃദയം നിറഞ്ഞ ആശംസകള്‍!!

    ReplyDelete
  11. അധികമാരും ഈ വിഷയം എഴുതിയത് കണ്ടിട്ടില്ല.
    വ്യത്യസ്തത കൊണ്ട് തന്നെ നന്നായിട്ടുണ്ട്.
    എന്തിനാണ് നമ്മള്‍ വലിയവര്‍ എപ്പോഴും കുഞ്ഞുങ്ങളെ നമ്മെപ്പോലെ ആക്കാന്‍ ശ്രമിക്കുന്നത്??
    ഉത്തരം കിട്ടാത്തൊരു സമസ്യയാണത്.

    ReplyDelete
  12. നല്ല വാക്കുകള്‍ക്കും ഈ വരവിനും നന്ദി,
    ഇസ്മായില്‍, മൊയ്തീന്‍, ജോയ്, മേഫ്ലവര്‍.

    ReplyDelete
  13. valare vythyasthamaya rachana, nannayittundu.... aashamsakal...........

    ReplyDelete
  14. നല്ല എഴുത്ത്, കുഞ്ഞു മനസ്സിലെ വികാരങ്ങള്‍ പലപ്പോഴും നമ്മള്‍ അറിയാതെ പോകുന്നു, സമ്മര്‍ധങ്ങള്‍ കുട്ടികളെ എല്പ്പിക്കിന്നത് വളരെ കഷ്ട്ടമാണ്

    ReplyDelete
  15. ഈ പോസ്റ്റിലെ ചിത്രം വരച്ചതാരാ

    ReplyDelete
  16. കുഞ്ഞുങ്ങൾ സ്വയം അറിഞ്ഞ്‌ വളരട്ടെ എന്നാണോ.ഞാൻ വിയോജിക്കുന്നു,ശരിയായ മാർഗനിർദേശവും സ്വയം കണ്ടെത്തുന്നതിനുള്ള അവസരവും കൊടുക്കുക തന്നെ വേണം.തീച്ചയായും അത് പോസ്റ്റിലുള്ള മാതാപിതാക്കളുടെ രീതിയിലാകരുത്.

    ReplyDelete
  17. വളരെ ചിന്താര്‍ഹമായ ഒരു വിഷയം കണ്ടെത്താന്‍ കഴിഞ്ഞതും അത് ഭംഗിയായി അവതരിപ്പിക്കാന്‍ കഴിഞ്ഞതും തികച്ചും അഭിനന്ദനാര്‍ഹം തന്നെ...

    ReplyDelete
  18. നന്ദി, അനീസ,നികു,ജയരാജ്,മുഹമ്മദ്.
    അനീസ, പടം ഗൂഗിള്‍ ഇമേജസില്‍നിന്ന് എടുത്തതാണ്.
    നികു, കുട്ടികളുടെ വളര്‍ച്ചയെക്കുറിച്ചായിരുന്നില്ല പോസ്റ്റ്.
    അവരുടെ കലാഭിരുചികള്‍ അപഹരിക്കപ്പെടുന്നതിനെ കുറിച്ചാണ്.
    അവരുടെ വരകളെയും ചിന്തകളെയും മുതിര്‍ന്നവര്‍ നിയന്ത്രിക്കണോ
    എന്ന ആശങ്കയാണ് പ്രകടിപ്പിച്ചത്.

    ReplyDelete
  19. ശരിയാണ്, ചില മത്സരവേദികളില്‍ മാതാപിതാക്കളുടെ കൈകടത്തലുകള്‍ അതിരുകവിയുന്നു. കുഞ്ഞുങ്ങളുടെ ഭാവനകള്‍ പരിപോഷിപ്പിക്കാന്‍ മാതാപിതാക്കളുടെ ശ്രദ്ധ വേണം. എന്നാല്‍ അമിതശ്രദ്ധ നല്ലതല്ല. നന്നായി എഴുതി. ഇനിയും എഴുതൂ..ആശംസകള്‍

    ReplyDelete
  20. "അവളുടെ ചിത്രത്തിലെ പുലി അന്നേരം നല്ല ഉശിരരോടെ കാടിനെ നോക്കിനടന്നത് ഞാനും നോക്കി നിന്നു."

    നല്ല ചിന്തകള്‍..
    നമുക്കെങ്കിലും മാറാന്‍ ശ്രമിക്കാം.. മാറ്റം നമ്മളില്‍ നിന്നാവട്ടെ..
    ആശംസകള്‍.. എഴുത്ത് തുടരുക..

    ReplyDelete
  21. അതെ, മഹേഷ്. മാറാന്‍ ശ്രമിക്കാം. നമുക്കെങ്കിലും.

    ReplyDelete
  22. താഴേയ്ക്ക് തൂങ്ങിനില്‍ക്കുന്ന ഒരു മഴത്തുള്ളി യില്‍ ഒരു മഴക്കാലം കാണാന്‍ കഴിയുന്ന കുട്ടിക്കാലം ...മുതിരുമ്പോള്‍ നമുക്ക് കൈവിടുന്നത് ഈ ഭാവനാലോകമാണ്.

    ReplyDelete
  23. ഒരു ചെടിയുടെ .. മുള പൊട്ടുമ്പോള്‍ തന്നെ ആ കുരുപ്പിനെ പെട്ടെന്ന് വളരാന്‍ പിടിച്ചു വലിച്ചു നീട്ടുന്ന്താണ് ....!
    ഈ കൃഷി രീതി.. !!! ഉത്തമ വീപരീത ഫലം പ്രതീക്ഷിക്കാം!
    സര്‍ഗ്ഗ വാസനകള്‍ ഒരു പുഴ പോലെ ഒഴുകേണ്ട ഒന്നാണ് ...തിരിച്ചറിയുക മാതാ പിതാക്കളെ!
    പ്രാധാന്യം കൊടുത്ത ഒരിലക്ക് നന്ദി.

    ReplyDelete
  24. പച്ച നിറമുള്ള പുലിയേയും, ചുവന്ന ആകാശത്തിനെയും ഞാന്‍ കണ്ടിട്ടുണ്ട്..ആ കുട്ടിയുടെ പ്രായത്തില്‍..ആ പ്രായം കഴിഞ്ഞും.വിവരമില്ലാത്ത അച്ഛനമ്മമാരെ പുലി പിടിക്കും.

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...