തുണീഷ്യയില്‍ നിന്ന് ആരംഭിച്ച മുല്ലപ്പൂ വിപ്ലവത്തിന്റെ
മുഖ്യ സമരായുധം സെല്‍ ഫോണ്‍ കാമറ.
ഇവിടെയത് പെണ്ണുടലുകള്‍ പകര്‍ത്താനുള്ള ഉപാധി.
എന്തേ ഇങ്ങനെ.
ഒളിഞ്ഞു നോട്ടത്തിന്റെയും സ്ത്രീകള്‍ക്കെതിരായ ക്രൂരതയുടെയും നീലച്ചിത്രങ്ങളുടെയും പേരുദോഷമാണ് അതിന് സദാ കൂട്ട്. അതില്‍നിന്ന് കണ്‍തുറക്കുന്ന കൊച്ചു കാമറയെ കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്ന സ്ത്രീകള്‍ വരെ സദാ ഭയപ്പെടുന്നു. അതങ്ങിനെ കോടതി കയറുന്നു. പൊലീസ് സ്റ്റേഷനില്‍ കാത്തുകെട്ടിക്കിടക്കുന്നു. ആള്‍ക്കൂട്ടത്തിനു മുന്നില്‍ ഉളുപ്പില്ലാതെ ഇളിച്ചു നില്ക്കുന്നു. വണ്ടി മറിഞ്ഞ് മരിക്കാന്‍ നോക്കുന്നവന്റെ\അവളുടെ അവസാന വെപ്രാളം പകര്‍ത്തുന്നു. ക്ലാസെടുക്കുന്നതിനിടെ വിയര്‍പ്പു ഒപ്പുന്ന അധ്യാപികയുടെ സാരിക്കുള്ളിലെ വെളുപ്പ് അത് ഒപ്പിയെടുക്കുന്നു. പ്രണയത്തിന്റെ ആനന്ദനിമിഷങ്ങളിലല്‍ സ്വയം മറക്കുന്ന അവളെ അവളറിയാതെ പകര്‍ത്തി യൂ ട്യൂബിനു ഒറ്റു കൊടുക്കുന്നു. ഹോട്ടല്‍ ടോയ്ലറ്റില് മൂത്രമൊഴിക്കാനിരിക്കുന്ന അമ്മ പെങ്ങന്മാരെ അത് ലോകത്തിന്റെ കൊതിക്കണ്ണുകള്‍ക്ക് വില്‍ക്കുന്നു. അങ്ങിനെ പേരുദോഷങ്ങളുടെ വലിയ പുസ്തകത്തിലെ ആദ്യ അധ്യായം, സെല്‍ഫോണ്‍.
ആ സെല്‍ഫോണിനെ കുറിച്ച് മറ്റ് ചിലതു കേള്‍ക്കുമ്പോള്‍ ഞെട്ടില്ലേ. അതു തന്നെയാണ് ആദ്യ പറഞ്ഞ ചിരി. സമരായുധം എന്ന നിലയില്‍ അതിന്റെ സാധ്യതകളുടെ ചര്‍ച്ച തുടരുകയാണ് ലോകം. ആയുധം കൊണ്ടും മസില്‍പവര്‍ കൊണ്ടും ലോകത്തെ പേടിപ്പിക്കുന്ന ഏകാധിപത്യ സര്‍ക്കാറുകളുടെ ഉള്‍ക്കിടിലം കൂട്ടുന്ന മൂര്‍ച്ചയേറിയ ആയുധമായി പൊടുന്നനെ അതിനു രൂപമാറ്റം വന്നിരിക്കുന്നു. തുനീഷ്യയില്‍നിന്ന് വീശി അറബ് ലോകത്തും ആഫ്രിക്കയിലെ ഏകാധിപത്യ രാജ്യങ്ങളിലും മാറ്റത്തിന്റെ കൊടുങ്കാറ്റ് ഉയര്‍ത്തുന്ന മുല്ലപ്പൂ വിപ്ലവത്തിന്റെ മുന്‍നിര പോരാളി എന്ന നിലയിലാണ് ഇന്നത്തെ സെല്‍ഫോണ്‍ ചര്‍ച്ചകള്‍. പെട്ടെന്നുണ്ടായ പരിണാമമല്ല അത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഏകാധിപത്യത്തിന്റെ സെന്‍സര്‍ മഴികളെ കബളിപ്പിച്ച് സത്യങ്ങള്‍ പച്ചയായി പുറം ലോകത്തെത്തിക്കുന്ന മുഖ്യ ഉപാധിയാണ് സെല്‍ഫോണ്‍. നമ്മുടെ വീരശിങ്കങ്ങള്‍ക്ക് മാത്രമാണ് അത് പെണ്ണുങ്ങളുടെ ഉടല്‍കാണാനുള്ള സൂത്രം.
യമനിലും ബഹറിനിലും കുവൈത്തിലും അള്ജീരിയയിലും മൊറോക്കോയിലും ഇറാനിലും വിമോചനത്തിന്റെ പുതിയ പോരാട്ടം നടത്തുന്നവരുടെ മുഖ്യ ആയുധമാണ് സെല്‍ഫോണ്‍. മുല്ലപ്പൂ വിപ്ലവത്തിന്റെ അപ്രതീക്ഷിതമായ വഴിത്തിരിവുകള്‍ വിലയിരുത്തി ജെന്നിഫര്‍ പ്രെസ്റ്റന്, ബ്രയന്‍ സ്റ്റെല്‍റ്റര്‍ എന്നിവര്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച കുറിപ്പ് ഇക്കാര്യം വ്യക്തമാക്കുന്നു. മൊബൈല്‍ ആശയവിനിമയ പഠനങ്ങള്‍ എന്നൊരു പഠന ശാഖ സജീവമാണെന്നും ലോകത്തിന്റെ അലകും പിടിയും മാറ്റാന്‍ കെല്‍പ്പുള്ള ഉശിരന്‍ ആയുധമാണ് മൊബൈല്‍ ഫോണ്‍ മാറിയെന്നും കുറിപ്പില്‍നിന്നറിയാം.
എങ്ങിനെയാണ് മൊബൈല്‍ ഫോണിലെ ഇത്തിരി പോന്ന കാമറ വിമോചനത്തിന്റെ കൊടിയടയാളമാവുന്നത്. നിരോധങ്ങള്‍ തകര്‍ക്കലാണ് അതിന്റെ വഴി. സെന്‍സറിങിനെ പൊട്ടിച്ചെറിയല്. എല്ലാ ഭരണാധികാരികളും ഭയക്കുന്നത് ജനങ്ങളെയാണ്. രാജ്യത്ത് യഥാര്‍ഥത്തില്‍ നടക്കുന്നത് എന്തെന്ന് ജനം അറിയരുതെന്നാണ് അവരുടെ ആഗ്രഹം. ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കാവട്ടെ ഇതിലുമേറും ഈ ആഗ്രഹം. തങ്ങള്‍ക്കെതിരെ ഒരില പോലും അനങ്ങരുതെന്നും വിയോജിപ്പിന്റെ എല്ലാ സ്വരങ്ങളെയും നിശãബ്ദമാക്കണമെന്നുമാണ് എല്ലാ ഏകാധിപത്യ ഭരണകൂടങ്ങളുടെയും താല്പര്യങ്ങള്. മതം, വികസനം, പൌരോഹിത്യം, വിദേശപിന്തുണ എന്നിങ്ങനെ അനേകം ഉമ്മാക്കികളാണ് അവരുടെ ആയുധം. ജനങ്ങള്‍ക്കിടയില്‍ സദാ രഹസ്യ പൊലീസുകാരെ നിയോഗിച്ചും എതിര്‍ക്കുന്നവരെ അപ്പപ്പോള്‍ ഇല്ലാതാക്കിയുമാണ് അവര്‍ അധികാരം നിലനിര്‍ത്തുന്നത്. മാധ്യമങ്ങളെയും കാമറക്കണ്ണുകളെയുമാണ് അവര്‍ സദാ ഭയക്കുന്നത്. പ്രീണിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഈ രണ്ട് ഘടകങ്ങളെയും അവര്‍ നിശãബ്ദമാക്കുന്നത്. എന്നിട്ടും പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ ഈ ഭരണാധികാരികള്‍ ആദ്യം ചെയ്യുന്നത് മാധ്യമപ്രവര്‍ത്തകര്‍ക്കും കാമറക്കണ്ണുകള്‍ക്കും പ്രവേശനം നിഷേധിക്കുകയാണ്. ഇവിടെയാണ് സെല്‍ഫോണ്‍ ഒരായുധമാവുന്നത്.
ഇറാനിലേക്കു നോക്കൂ. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവിടെ നടന്ന പ്രതിപക്ഷ പ്രക്ഷോഭം ഭരണകൂടം പല്ലും നഖവും ഉപയോഗിച്ച് അടിച്ചമര്‍ത്തുകയായിരുന്നു. സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കൊഴികെ മറ്റാര്‍ക്കും പ്രവേശനം ഇല്ലാതിരുന്ന അവിടെ സൈന്യം നടത്തിയ നരനായാട്ട് എന്നാല്‍, ലോകത്തിന്റെ മുന്നില്‍ എത്തുക തന്നെ ചെയ്തു. പ്രക്ഷോഭകരുടെ കൈയിലെ ഇത്തിരിപ്പോന്ന സെല്‍ഫോണുകളിലെ ഇന്‍ബില്‍റ്റ് കാമറകളിലൂടെ സത്യം ഒഴുകിയെത്തി. ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലൂടെയും യൂ ട്യൂബിലൂടെയും പുറത്തുവന്ന എണ്ണമറ്റ ദൃശ്യങ്ങള്‍ ലോകമാധ്യമങ്ങളിലൂടെ ഉടന്‍ പരന്നു. തെഹ്റാനില്‍ നടന്ന പ്രക്ഷോഭത്തിനിടെ നദ എന്ന പെണ്‍കുട്ടി ദാരുണമായി കൊല്ല്ലപ്പെടുന്ന ദൃശ്യങ്ങള്‍ ഉരുക്കു മറ ഭേദിച്ച് സെല്‍ഫോണ്‍ കാമറകള്‍ പുറത്തെത്തിക്കുകയായിരുന്നു.
തുണീഷ്യയിലും ഈജിപ്തിലും സര്‍ക്കാറുകളെ തകിടം മറിച്ച വന്‍ പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതും ഇതേ വഴിക്കാണ്. YouTube, yFrog തുടങ്ങിയ വെബ്സൈറ്റുകള്‍ വഴി ലക്ഷക്കണക്കിനാളുകള്‍ ആ ദൃശ്യങ്ങള്‍ കണ്ടു. മാധ്യമങ്ങളും ഈ വാര്‍ത്താ സ്രോതസ്സിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. ഇത്തരം പ്രക്ഷോഭങ്ങളുടെ യഥാര്‍ഥ വിവരം അറിയാന്‍ ലോകമാധ്യമങ്ങള്‍ മുഴുവന്‍ ഇപ്പോള്‍ ആശ്രയിക്കുന്നത് സെല്‍ഫോണുകള്‍ക്കുള്ളിലെ കുഞ്ഞു കാമറകളെ തന്നെയാണ്. വിശ്വാസ്യത ഉറപ്പാക്കാന്‍ എളുപ്പമല്ല എന്ന ദൂഷ്യം നിലനില്‍ക്കുമ്പോഴും അത്തരം ദൃശ്യങ്ങള്‍ പ്രധാന വാര്‍ത്താ ഏജന്‍സികളിലൂടെയും പ്രമുഖ മാധ്യമങ്ങളിലൂടെയും വായനക്കാരനിലേക്കും കാഴ്ചക്കാരനിലേക്കുമുള്ള ഒഴുക്ക് തുടരുന്നു. ഇത്തരം ദൃശ്യങ്ങളും വിവരങ്ങളും എളുപ്പത്തില്‍ കണ്ടെത്താനാവുന്ന Storyful പോലുള്ള അഗ്രഗേറ്ററുകളും സിറ്റിസണ്‍ റ്റ്യൂബ് ചാനലും രംഗത്തുണ്ട്. Bambuser പോലുള്ള വീഡിയോ സ്ട്രീം സൈറ്റുകളും സജീവം. സമരായുധം എന്ന നിലയില്‍ സെല്‍ഫോണുകള്‍ എത്ര ഫലപ്രദമായി ഉപയോഗിക്കാം എന്ന് പോരാളി സംഘങ്ങളെ പഠിപ്പിക്കുന്ന നിരവധി ഗ്രൂപ്പുകള്‍ ഈജിപ്തില്‍ അടക്കം പ്രവര്‍ത്തിക്കുന്നുണ്ട്.
പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല, ഇന്റര്‍നെറ്റും സെല്‍ഫോണ്‍ അടക്കമുള്ള നവ സാങ്കേതിക ഉപാധികളും പെണ്ണുടലിന്റെ ചുറ്റളവുകള്‍ അളക്കാന്‍ മാത്രം ഉപയോഗിക്കുന്ന നമ്മുടെ നാട്ടു രീതികളല്ല പുറത്തു നിലനില്‍ക്കുന്നത് എന്ന് വ്യക്തം. ഇന്ത്യയിലും അനേകം ജനകീയ പോരാട്ടങ്ങള്‍ നടക്കുന്നു. അനേകം മാധ്യമങ്ങള്‍ ഇത്തരം സാധ്യതകളുടെ ഉപയോഗത്തിനായി സദാ രംഗത്തുണ്ട്. എന്നാല്‍, വിമോചന ആയുധം എന്ന നിലയില്‍ ഈ നവസാങ്കേതിക ഉപാധികളുടെ ഉപയോഗം നമ്മള് തിരിച്ചറിഞ്ഞിട്ടില്ല.
എന്താവാം ഇതിനു കാരണം. ഇത്തരം ജീവന് മരണ പോരാട്ടത്തിന്റെ അവസ്ഥയിലേക്ക് നമ്മുടെ ദൈന്യത മാറിയിട്ടില്ല എന്നതാവാം. അല്ലെങ്കില്‍, ലോകത്തിന്റെ മാറ്റത്തിനാപ്പം കുതിക്കുന്ന എന്നു പറയുമ്പോഴും ഒളിഞ്ഞുനോട്ടത്തിന്റെ വികല മാനസിക ഘടനയില്‍നിന്ന് നമ്മുടെ ആണ്‍കൂട്ടങ്ങള്‍ മുക്തമാവാത്തതാവാം. എന്തായാലും പെണ്ണുങ്ങള് തുണി പൊക്കുന്നിടത്തെല്ലാം ഒളിഞ്ഞു നോക്കുന്ന സെല്‍ഫോണ്‍ കാമറകള്‍ മറ്റിടങ്ങളില്‍ വേറെ പല ഗുണകരമായ ദൌത്യങ്ങളും വിപ്ലവകരമായി നിര്‍വഹിക്കുന്നുവെന്ന് നമ്മള് ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.