Friday, April 1, 2011

ഒറ്റ മുറിയുടെ ഭൂഖണ്ഡം


സ്വന്തം മുറിയെക്കുറിച്ച് ചില വിചാരങ്ങള്‍. ഇല്ലാതാവുന്ന മുറികളുടെ മുറിവുകള്‍. ഉള്ളില്‍ കൊണ്ടു നടക്കുന്ന ചില മുറികളുടെ
ഓര്‍മ്മക്കുറിപ്പുകള്‍


ഒന്ന്
യൂനിവേഴ്സിറ്റി ഹോസ്റ്റലില്‍ പോയി. കഴിഞ്ഞ വര്‍ഷം. ജോലിയുടെ ഭാഗമായ യാത്രയുടെ തിരക്കുകള്‍ക്കിടെ വീണു കിട്ടിയൊരു ഇട നേരത്ത്. അതേ ഹോസ്റ്റല്‍. കാറ്റുപോലെ ശബ്ദങ്ങള്‍.  ടിവി മുറിയില്‍ നിന്ന് ക്രിക്കറ്റിനൊപ്പം പ്രസരിപ്പിക്കുന്ന ആരവങ്ങള്‍. അതേ ഗോവണി. അതേ മഞ്ഞ നിറം.
കാലുകള്‍ രണ്ടാം നിലയില്‍ ഇടത്തേ അറ്റത്തെ വിശാലമായ ഇടനാഴിയിലൂടെ ചലിച്ചു. അത്ര മേല്‍ സ്വാഭാവികമായി ആ മുറിയുടെ മുന്നില്‍ ചെന്നു നിന്നു. മുറിയുടെ വാതിലിനു മുകളില്‍ വലിയ അക്ഷരത്തില്‍ "വെയില്‍" എന്ന് ചുവപ്പു നിറത്തില്‍ എഴുതിയിട്ടുണ്ട്. പണ്ട് ഞാനിട്ട അതേ പേര് മറ്റാരോ തുടരുന്നു.
വാതിലില്‍ മുട്ടി. കുറ്റിത്താടിയും വട്ടക്കണ്ണടയുമുള്ള നീണ്ടു മെലിഞ്ഞ ചെറുപ്പക്കാരന്‍ വാതില്‍ തുറന്നു. അപരിചിതത്വം വകവെക്കാതെ അകത്തേക്കു ചെന്നു. "പണ്ട് ഇതെന്റെ മുറിയായിരുന്നു"^പരിചയപ്പെടുത്തിയപ്പോള്‍ ചെറുപ്പക്കാരന്റെ കണ്ണുകള്‍ സൌഹാര്‍ദത്തോടെ വന്നു മുട്ടി. ചെറു ചിരിയോടെ അവന്‍ ഇരിക്കാന്‍ പറഞ്ഞു.
 പേരു പറഞ്ഞപ്പോള്‍ അവന്‍ ചിരിച്ചു. "കേട്ടിട്ടുണ്ട്".
ഹോസ്റ്റലിലെ പല തലമുറകള്‍ കടന്ന് പ്രവഹിക്കുന്ന നിറം പിടിപ്പിച്ച കഥകള്‍ അവന്‍ കേട്ടുകാണണം. ഞാന്‍ ചെല്ലുമ്പോഴും കേട്ടിരുന്നു, കടന്നു പോയവരുടെ വീര കഥകള്‍. പുതിയ കഥയില്‍ ഞാനൊക്കെ കഥാപാത്രമായിരിക്കണം.
മുറി അതേ പടി. ജാലകത്തിനരികെ  മേശപ്പുറത്ത് നിരത്തിയിട്ട പുസ്തകങ്ങള്‍. ചുവരില്‍, വായിച്ച പുസ്തകങ്ങളില്‍നിന്ന് ഉള്ളിലേക്കു വന്ന ഏതോക്കെയോ ഉദ്ധരണികള്‍. കവിതകള്‍. ചിത്രങ്ങള്‍. മേശക്കരികെ, പരീക്ഷക്കായുള്ള ഒരുക്കങ്ങളുടെ  ശേഷിപ്പുകള്‍. ആ മേശയിലിരുന്നാല്‍ ഗേറ്റിനപ്പുറത്തെ റബര്‍ തോട്ടം കാണാം. മുറിയോടു ചേര്‍ന്ന് പുറത്ത് പന്തലിച്ച വലിയ മരത്തിന്റെ ഒരു ചില്ല ജനലിനോടു ഉരുമ്മി നില്‍ക്കുന്നു.
പെട്ടെന്ന് തന്നെ ഞങ്ങള്‍ സുഹൃത്തുക്കളായി. എന്റെ അതേ ക്ലാസിലാണ് അവനും. ഒരു പക്ഷേ, ഞാനിരുന്ന അതേ കസേരയിലാവും. പറഞ്ഞു വന്നപ്പോള്‍, വിശേഷങ്ങളേറെ. ഞങ്ങളുടെ ബാച്ചിലെ പലരെയും കുറിച്ച കഥകള്‍ അവനറിയാം. അവരെക്കുറിച്ചൊക്കെയായി അവന്റെ ചോദ്യങ്ങള്‍. അതങ്ങിനെ നീണ്ടു.
ചുവരിലെ ലിഖിതങ്ങള്‍ വായിച്ചെടുക്കുകയായിരുന്നു ഞാന്‍. പല നേരങ്ങളിലെ തോന്നലുകള്‍ അക്ഷരങ്ങളായി ചുവരില്‍. കവിതകള്‍. ഉദ്ധരണികള്‍. ആത്മാവ് കടഞ്ഞ  ഏതോ പ്രണയത്തില്‍നിന്ന് നാടു കടത്തപ്പെട്ടവനാണ് അവനെന്നു തോന്നി. നഷ്ടപ്പെട്ട സ്വപ്നങ്ങളെക്കുറിച്ച അനേകം വരികള്‍ ചുവരില്‍. പ്രണയത്തിന്റെ കപ്പല്‍ച്ചേതങ്ങള്‍.
ഏറെ സമയം അവിടെ ഇരിക്കാനുണ്ടായിരുന്നില്ല, മെല്ലെ എഴുന്നേറ്റു.
"മുറി അതേ പോലെയുണ്ട്. പണ്ടത്തെ അതേ പ്രാന്ത്. നമ്മളൊക്കെ ഏതാണ്ട് ഒരേ പോലെ തന്നെയാണ്"-വെറുതെ അവനോടു പറഞ്ഞു.
"ഞാന്‍ വരുമ്പോഴും ഇത് ഇങ്ങിനെ തന്നെയായിരുന്നു"-അവന്‍ മറുപടി പറഞ്ഞു. മുറയില്‍നിന്നിറങ്ങി താഴത്തെ നിലയിലേക്ക് നടക്കുമ്പോള്‍ അപരിചിതരായ അനേകം പേരെ കണ്ടു. പുതിയ തലമുറ. അവരുടെ ചെവികളിലെല്ലാം മൊബൈല്‍ ഫോണുകള്‍. ഒരു പക്ഷേ, അതൊക്കെയാവാം പ്രധാന മാറ്റങ്ങള്‍.

രണ്ട്
ഹോസ്റ്റലില്‍നിന്ന് ബസ്സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ മനസ്സില്‍ ആ മുറിയായിരുന്നു. അതിന്റെ പുരാതനമായ ശാന്തി. ഏത് ഭൂമി കുലുക്കങ്ങളിലും അഭയമേകിയ അതിന്റെ സാന്ത്വനം. എവിടെ ചെന്നാലും ആ മുറിയിലേക്ക് തിരിച്ചെത്തണമായിരുന്നു.  വാതിലടച്ച് അതിനകത്തായാല്‍  കാര്യങ്ങളൊക്കെ നേര്‍വഴിക്കാവും. 
എല്ലാവര്‍ക്കുമുണ്ടാവും ഇതു പോലൊരു മുറി. വിര്‍ജീനിയ വൂള്‍ഫ് പറഞ്ഞ "എ റൂം ഓഫ് വണ്‍സ് ഓണ്‍".  കാമ്പസ് കാലത്തു മാത്രമല്ല, എല്ലാ കാലത്തേക്കും നമുക്ക് മാത്രമായ ഒരിടം. കടലിളക്കങ്ങളില്‍നിന്ന് കയറി നില്‍ക്കാന്‍ ഒരിടം.  നമ്മുടെതു മാത്രമായ മഴയും വെയിലും മഞ്ഞുകാലവും അറിയാനും കാത്തു വെക്കാനുമുള്ള ഒരിടം. ഉറങ്ങാനുള്ള സ്ഥലം മാത്രമല്ല അത്. സ്വപ്നം കാണാന്‍, സങ്കടപ്പെടാന്‍, നമ്മുടേതു മാത്രമായ രഹസ്യങ്ങളില്‍ ഊഞ്ഞാലാടാന്‍ ഇടമുള്ള തുരുത്ത്.  അവിടെ നമുക്ക് ആരെയും ഗൌനിക്കാനില്ല. ആരുടെ ഇടപെടലുമില്ലാതെ സ്വയം അറിയാനും കാത്തു വെക്കാനുമുള്ള സാധ്യത സദാ നമ്മുടെ മുന്നില്‍.
അക്ഷരാര്‍ഥത്തിലുള്ള മുറി തന്നെ വേണമെന്നില്ല ആ ഇടം സഫലമാക്കാന്‍. ആള്‍ക്കൂട്ടത്തില്‍നിന്ന് മറഞ്ഞിരിക്കാന്‍ സ്വന്തം ഉള്ളകത്ത് തുറക്കുന്ന നമ്മുടേതു മാത്രമായ ഇടവുമാവാം അത്. പൂട്ടും വാതിലുകളുമില്ലാതെ മനസ്സില്‍ നാം ബാക്കി നിര്‍ത്തുന്ന സ്വപ്നസ്ഥലി. അങ്ങിനെയൊരു ഇടമില്ലാതെ നമ്മളിലാര്‍ക്കാണ് ജീവിതം അലക്കിത്തോര്‍ത്തിയ വികാരങ്ങളെ  തിരിച്ചു പിടിക്കാനാവുക.

മൂന്ന്
കാമ്പസ് കാലത്ത് ഹോസ്റ്റല്‍ മുറികളിലും വാടക വീടുകളില്‍ കഷ്ടപ്പെട്ട് സ്വന്തമാക്കിയ മുറികളിലുമായിരുന്നു പൊറുതി. ഒറ്റക്കൊരു മുറി അത്യാവശ്യമായിരുന്നു. ബിരുദ പഠന കാലത്ത് മുറിയില്‍ രണ്ട് പേരുണ്ടായിരുന്നു. സഹമുറിയന്‍ വീട്ടിലേക്കു പോവുന്ന അപൂര്‍വം ദിവസങ്ങള്‍ ഉല്‍സവങ്ങളായിരുന്നു. സ്വന്തം മുറിയുടെ അധികാര പരിധിയില്‍ ആറാടി കൊതിമാറില്ല. അവധി കഴിഞ്ഞ് സുഹൃത്ത് തിരിച്ചെത്തുക, തിമിര്‍ത്ത് മറിച്ചിട്ട മുറിയുടെ കരിമ്പിന്‍ തോട്ടത്തിലേക്കായിരിക്കും.
ബിരുദാനന്തരം ചെന്നെത്തിയ സര്‍വകലാശാല ഹോസ്റ്റലില്‍ ഓരോരുത്തര്‍ക്കും ഓരോ മുറിയുണ്ടായിരുന്നു.  ചെന്നയുടന്‍ മുറിക്ക് പേരിട്ടു. 'വെയില്‍'. പഴയ വാടക വീടിനിട്ട പേര്. മുന്‍ഗാമി ബാക്കി വെച്ച പുസ്തകങ്ങളും കടലാസു കഷണങ്ങളും പുറത്തേക്കു കളഞ്ഞ് മുറി പൂര്‍ണമായും സ്വന്തമാക്കി. കട്ടിലും മേശയും സ്ഥാനം മാറ്റി. ചെറിയ ഷെല്‍ഫില്‍ പുസ്തകങ്ങള്‍ നിരത്തി വെച്ചു. പിന്നെ വന്നു, വാക്കുകളില്‍ തീയുള്ള വര്‍ഷങ്ങള്‍. കാമ്പസിന്റെ ഒഴുക്കില്‍ പല കരകളിലേക്ക് പ്രവഹിക്കുമ്പോഴും രാത്രി ഭദ്രമായി മുറിയുടെ സുരക്ഷയിലേക്ക് തിരിച്ചെത്തി. രാത്രികളില്‍ അത്താഴത്തിനുശേഷം ചങ്ങാതിമാര്‍ നിരന്നിരുന്ന് കഥകള്‍ക്കു പിന്നാലെ കഥകള്‍ കെട്ടി. തീരാത്ത തര്‍ക്കങ്ങളും ചര്‍ച്ചകളും പാതിരാവോളം നീണ്ടു. എത്രമാത്രം പറയാനുണ്ടായിരുന്നു അന്ന്! 
സന്തോഷങ്ങളും സങ്കടങ്ങളും സ്വകാര്യങ്ങളും കണക്കില്‍പെടാത്ത രഹസ്യങ്ങളും ആ മുറിയില്‍ അടിഞ്ഞു കൂടി. ഉറക്കമിളച്ചിരുന്ന് വായിച്ച കാലം.വായിക്കുന്ന പുസ്തകങ്ങളുടെ സ്വഭാവവും വിഷയങ്ങളുടെ സ്വഭാവവുമെല്ലാം മാറിയത് ആ മുറിക്ക് മാത്രമേ മനസ്സിലായുള്ളൂ. മുറിക്കറിയാമായിരുന്നു, ഉള്ളില്‍ വീശിയടിക്കുന്ന കൊടുങ്കാറ്റുകള്‍. പെയ്യാതെ പോവുന്ന മഴക്കാറുകള്‍.  എത്ര എഴുതിയാലും ശരിയാവാത്ത കവിതകളുടെ വ്യാകരണം.
കാമ്പസിന്റെ തണലില്‍നിന്നിറങ്ങി ജീവിതത്തിന്റെ വെയിലിലേക്ക് ചെന്നപ്പോഴും ഏറെക്കാലം ഒറ്റ മുറികള്‍ കൂട്ടു പോന്നു. പല ജോലിസ്ഥലങ്ങള്‍. കിടക്കാനുള്ള മുറിയാണ് ആദ്യം ഒപ്പിക്കുന്നത്. ഒറ്റക്കൊരു മുറി വേണം.
പല മുറികളിലാണ് ജീവിതത്തിന്റെ മുറിവുകള്‍ പൂത്തതും കരിഞ്ഞതും. ഒററക്കായ നേരങ്ങളില്‍  മുറിയോട് മിണ്ടിയിട്ടുണ്ട്. ഇഷ്ടമുള്ള പാട്ടു കേട്ട് ഇളം കാറ്റു പോലെ പറന്നിട്ടുണ്ട്.  പ്രതീക്ഷിക്കാത്ത നേരങ്ങളില്‍ എത്തുന്ന സ്വപ്നങ്ങളില്‍ അനേകം കടലുകള്‍ താണ്ടിയിട്ടുണ്ട്. അങ്ങനങ്ങിനെ ഇത്രകാലം.

നാല്
ഇപ്പോള്‍ ഒറ്റ മുറിയിലല്ല. വീടിന്റെ ഇസ്തിരിയിട്ട കുലീനതയില്‍. ഒപ്പം നില്‍ക്കാന്‍ നേരമില്ലാത്ത നെട്ടോട്ടങ്ങള്‍. വൈകിയെത്തുന്ന ഉറക്കങ്ങള്‍. വായനയുടെ ഇടമുറിഞ്ഞു. പുസ്തകങ്ങള്‍ ഷെല്‍ഫുകള്‍ക്കു മാത്രമുള്ളതാവുന്നു. പാട്ടു പെട്ടിയില്‍നിന്ന് ശബ്ദങ്ങള്‍ പുറത്തു വരാറേയില്ല. നേരമില്ലാത്ത നേരങ്ങള്‍.
എങ്കിലും, ഇപ്പോഴും സൂക്ഷിക്കുന്നുണ്ട് ഉള്ളിലൊരു മുറി. പൂര്‍ണമായും സ്വന്തമായ ഒരേ ഒരിടം. അവിടെയുണ്ട് കണ്ണാടിയില്‍ കാണുന്നതു പോലെ സുതാര്യമായ ഒരു ഞാന്‍. ഒട്ടും ഏച്ചു കൂട്ടലുകളില്ലാത്ത, നിത്യജീവിതത്തിന്റെ വേഷം കെട്ടലുകളില്ലാത്ത ഒരാള്‍. അവിടെ മാത്രമാണ് നാം  നമ്മളാവുന്നത്.
എനിക്കുറപ്പുണ്ട്, നിങ്ങള്‍ക്കുമുണ്ടാവും അങ്ങിനെ ഒരൊറ്റ മുറി. അതിന്റെ ഭൂഖണ്ഡത്തില്‍ തിരയടിക്കുന്ന വികാരങ്ങള്‍.


23 comments:

  1. എനിക്കുറപ്പുണ്ട്, നിങ്ങള്‍ക്കുമുണ്ടാവും അങ്ങിനെ ഒരൊറ്റ മുറി. അതിന്റെ ഭൂഖണ്ഡത്തില്‍ തിരയടിക്കുന്ന വികാരങ്ങള്‍.

    ReplyDelete
  2. ഒരേ അനുഭവം! എന്റെ പഴയ ഹോസ്റ്റലിലെ ഇരുണ്ട ഇടനാഴിയുടെ ഇടതുള്ള 123- നമ്പർ മുറിയിൽ ഇതു പോലെ കയറിചെന്നിട്ട് ഞാൻ ഈ മുറിയിൽ രണ്ട് വർഷം ഉണ്ടായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട് (അതേ കോളെജിൽ അധ്യാപകനാകയാൽ പരിചയപ്പെടുത്തേണ്ടി വന്നില്ലെന്നു മാത്രം). വീടിന്റെ ഇസ്തിരിയിട്ട കുലീനതയില്‍..അതെയതെ, മനസ്സും മുറിയും ഒരു പോലെ കുഴഞ്ഞു മറിഞ്ഞു കിടന്ന ആ കാലം ഇന്നത്തെ ഈ കുലീനതയുടെ മടുപ്പിൽ താങ്കൾ എത്ര മനോഹരമായി ഓർമ്മിപ്പിച്ചു, നന്ദി.

    ReplyDelete
  3. വീടിന്റെ ഇസ്തിരിയിട്ട കുലീനതയില്‍....
    പുരാതനമായ ശാന്തി,,,,,,
    ആസ്വദിച്ചു കുലീനമായ എഴുത്തിന്റെ
    വിരല്‍സ്പര്‍ശം.മികച്ച രചന.

    ReplyDelete
  4. "എനിക്കുറപ്പുണ്ട്, നിങ്ങള്‍ക്കുമുണ്ടാവും അങ്ങിനെ ഒരൊറ്റ മുറി.

    "അതെ,തീര്‍ച്ചയായും!!

    ReplyDelete
  5. എത്ര സുന്ദരമായെഴുതിയിരിക്കുന്നു.എന്റെ പഴേ ഹോസ്റ്റല്‍ മുറിയിലേക്ക് തിരിച്ചു പോയാലെങ്ങനെയാവുമെന്ന് ചിന്തിച്ചു പോയി..

    അങ്ങനൊരിടം അത് അക്ഷരാര്‍ത്ഥത്തിലൊരു മുറി തന്നെയാവണമെന്നില്ലെന്നതും സത്യം.മനസ്സിനകത്ത് അതിര് കല്പിക്കാതെ കെട്ടിയുണ്ടാക്കിയ മുറി.നീണ്ട് നിവര്‍ന്ന് അതിനുള്ളിലെ അലസതയിലേക്ക് ചുരുണ്ട് കൂടി കിടക്കുന്നതും,അച്ചടക്കമില്ലാത്ത വിചാരങ്ങളോട് കലഹിച്ച് കഴിയുന്നതുമൊരു രസം..

    ReplyDelete
  6. തീര്‍ച്ചയായും. പക്ഷേ ഞാന്‍ ആ മുറി(കള്‍) ഒഴിഞ്ഞു. ഇനി എനിക്കങ്ങോട്ടു മടങ്ങണ്ട.

    ReplyDelete
  7. കൊള്ളാം ഈ മുറി വിശേഷം.

    ReplyDelete
  8. മുറിമാത്രമല്ല, നമ്മുടെ ഓര്‍മ്മകള്‍ തങ്ങുന്ന ഒരിടം, പലപ്പോഴും നമ്മെ പിന്നിലേക്കു പിടിച്ചുവലിക്കുന്ന വല്ലാത്തൊരു ബന്ധം മനസ്സുകളില്‍ സൂക്ഷിക്കുന്നുണ്ട്, പിന്നേയും പിന്നേയും നമ്മുടെ കണ്ണുകളെ ഈറനാക്കാന്‍...!

    ReplyDelete
  9. നന്ദി, എല്ലാ നല്ല വാക്കുകള്‍ക്കും.
    ശ്രീനാഥന്-അതെ കുഴഞ്ഞു മറിഞ്ഞ കാലം. ഒറ്റ മുറിയുടെ സന്തോഷം.
    ജെയിംസേട്ടാ, കിങ്ങിണി,കൃഷ്ണകുമാര്‍^അതെ എല്ലാവര്‍ക്കും സ്വന്തമായി ഒരു മുറി.
    റോസ്-ഇപ്പോഴില്ലാത്ത മുറികള്‍ മനസ്സില്‍ എപ്പോഴുമുണ്ടാവും. അവിടെ സ്വന്തം നേരങ്ങളും.
    കൊച്ചിച്ചി-ഓരോരുത്തര്‍ക്കും ഓരോന്നാണ് മുറി. വേണ്ടെന്നു തോന്നുന്നതിലും കാര്യമുണ്ട്.
    മൊയ്തീന്‍, ഷമീര്‍-നന്ദി.

    ReplyDelete
  10. മറന്നെന്നു കരുതിയ കാര്യങ്ങളെ എത്ര ഭംഗിയായി താങ്കളോര്‍മ്മപ്പെടുത്തി? വലിയൊരു ഒറ്റമരമായി മാവ് നില്‍ക്കുന്ന നടുമുറ്റത്തേയ്ക്ക് തുറക്കുന്ന ജനാലയുള്ള കോളജ് ഹോസ്റ്റല്‍ മുറി, പിന്നെ പല നഗരങ്ങളിലായി പല മുറികള്‍.. ഇപ്പോള്‍ വീടിന്റെ കുടുംബസ്വകാര്യതയില്‍ എന്റെ എന്ന് ഒരിടത്തെയും തോന്നാറില്ല, പുസ്തകങ്ങളുടെ അലമാരിയൊഴികെ. എന്നിട്ടും വൃത്താകൃതിയിലുള്ള , മൂന്നു ജാലകങ്ങളുള്ള ഒരു ഒരു ഒറ്റമുറി വീട് ഞാന്‍ അറുപതുകളിലേയ്ക്ക് മനസ്സില്‍ പണിതൊരുക്കുന്നു.
    ഈ വായനയ്ക്ക് ഒരുപാട് നന്ദി.

    ReplyDelete
  11. malayalam font illa.
    athukond manassilullathu muzhuvan ezhuthuvaan pattilla.

    orupaadu ormmakal thannu, ee ezhuth.

    njan hostelil jeevichittilla, pakshe chila murikal enikkum undai......

    nandhi suhruthe, ee kurippinu.

    ReplyDelete
  12. ഒറ്റക്ക് താമസിച്ചിട്ടുള്ള ഏതൊരാളും എപ്പോഴെങ്കിലും എഴുതിയേക്കാവുന്ന ഒന്ന്.
    ഒറ്റ മുയ്ക്ക് ചിലപ്പോഴൊക്കെ വലിയ ഒരു വീടാകാനാകും
    വലിയ ഒരു വീട് ചിലപ്പോള്‍ ഒരു മുറിപോലുമില്ലാത്ത
    അഭയമല്ലാതെ ബാധ്യതയാകും.

    ReplyDelete
  13. naalu chuvarukalulla aa otta muri..njaanum kandu..ee ezhuthiloode aavzhiyiloode sacharichu.

    ReplyDelete
  14. നന്ദി, എല്ലാവര്‍ക്കും.
    സ്മിത-മൂന്ന് ജാലകങ്ങളുള്ള ഒറ്റമുറി വീട് സഫലമാവട്ടെ.
    ജാലകങ്ങളിലേക്ക് തുഴഞ്ഞെത്തട്ടെ, പൂമണങ്ങള്‍.

    എച്ച്മുക്കുട്ടി-നന്ദി, ഈ വരികള്‍ക്ക്.
    ഓര്‍മ്മകളുടെ മുറികള്‍ സന്തോഷം വിതറട്ടെ.

    അതെ ഫൌസിയ. ഒറ്റമുറിക്കു മാത്രമേ ചിലപ്പോള്‍ വീടാവാനാവൂ.
    ആളുകള്‍ ആവശ്യമില്ലാത്ത നിര്‍മിതി മാത്രമാവും ചിലപ്പോള്‍ വീടുകള്‍.
    അതെന്റെയും തിരിച്ചറിവ്.

    ലക്ഷ്മി-നന്ദി. ആ സഞ്ചാരത്തിന്.

    ReplyDelete
  15. നന്ദി, ഈ ഓര്‍മ്മപ്പെടുത്തലിന്..

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. നല്ല വായനാനുഭവം..

    ReplyDelete
  18. എനിക്കുമുണ്ടായിരുന്നു ഒറ്റമുറികൾ...
    പല കാലങ്ങളിൽ...
    പല നാടുകളിൽ...

    ReplyDelete
  19. This comment has been removed by a blog administrator.

    ReplyDelete
  20. ഞാൻ ബഹളങ്ങളെ ഇഷ്ടപെടുന്നു..
    അതിനാൽ തന്നെ ഒറ്റമുറികളെ ഇഷ്ടമല്ല.
    ഇപ്പോൾ ഒറ്റമുറിയിലാണ്‌ താമസമെന്നാലും.....

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...