Wednesday, October 12, 2011

ഓടുന്ന വണ്ടിയില്‍ സൌമ്യ, തലോറിലെ പെണ്‍കുട്ടി


വെറുമൊരു തീവണ്ടി യാത്ര. പതിവുപോലാരു പ്രഭാതം. സഹയാത്രികര്‍. പത്രത്തില്‍ കണ്ട രണ്ട് വാര്‍ത്തകളെ കുറിച്ച് അവരുടെ പരാമര്‍ശങ്ങള്‍. അതില്‍നിന്നു നടന്നുചെന്ന,  തീരെ സുഖകരമല്ലാത്ത ചില ഇടങ്ങള്‍. നേരുകള്‍. 


പ്രഭാതം കീറിമുറിച്ചു പായുന്ന ഈ തീവണ്ടിയില്‍ മുഖാമുഖം ഇരിക്കുന്നത് ഞങ്ങള്‍ ആറുപേര്‍. ഒന്ന് ഞാന്‍. എന്നെ എനിക്കറിയാം. മറ്റുള്ളവര്‍ എനിക്ക് അപരിചിതര്‍. എന്നാല്‍, അവരവര്‍ക്ക് ചിരപരിചിതര്‍. അതിന്റെ അനായാസതയുണ്ട് അവരുടെ ഇടപെടലുകളില്‍.
എങ്ങോട്ടോ ഒന്നിച്ചു പായുന്ന അഞ്ചു മധ്യവയസ്കര്‍. ഞാനങ്ങനെ വിളിക്കുന്നു, അവരെ. ഏതോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാവണം. ഇടക്കിടെ, അവരുടെ സ്വരത്തില്‍ വന്നു നിറയുന്നുണ്ട് ഡി.എ കുടിശãികയുടെ കാര്യം.  പിന്നെ, പരിചയമുള്ള ആരെയൊക്കെയോ കുറിച്ചുള്ള പരദൂഷണങ്ങള്‍.
അതങ്ങിനെ.
അതിനിടയിലാണ് മുന്നിലേക്ക് പത്രം  വന്നു വീണത്. അച്ചടിമഷിയില്‍ കുളിച്ച്, പുതിയ ഒരാളെപ്പോലെ, ഇന്നലെയുടെ അടയാളങ്ങള്‍.
എന്റെ കൈയിലെ പത്രത്തിന്റെ ഒന്നാം പേജില്‍ സൌമ്യയാണ്. നമ്മളൊരുപാടു പറഞ്ഞ, ആകുലരായ അതേ സൌമ്യ.  സൌമ്യ കേസില്‍ പ്രതിക്ക് അനുകൂലമായി മൊഴി നല്‍കിയ ഡെപ്യൂട്ടി പൊലീസ് സര്‍ജന്റെ ഓഫീസിനു നേരെ ഡി.വൈ.എഫ്.ഐ നടത്തിയ ആക്രമണത്തിന്റെ വാര്‍ത്ത.
അതിലൂടെ  കണ്ണയച്ചു നടക്കവേ, ചുറ്റിലും ഇരുന്നവരുടെ നാവുകളിലും ആ വാര്‍ത്ത കയറി വന്നു.
' അവന്റെ ഓഫീസല്ല, അവനെ തന്നെ ശരിയാക്കണം'- ഒരു തെറിയുടെ അകമ്പടിയോടെ ഇത്തിരി നരച്ച മുടിയുള്ള കട്ടിക്കണ്ണട വെച്ച അയാള്‍ പറഞ്ഞു.
' അവമ്മാരൊക്കെ ചേര്‍ന്ന് ആ ഗോവിന്ദച്ചാമിയെ രക്ഷിക്കും. ലക്ഷണങ്ങള്‍ അതിന്റെയാ'^മറ്റാേെരാള്‍ പറഞ്ഞു.
'ഇതങ്ങിനെ കോടതിക്കു വിട്ടു കൊടുക്കേണ്ട കാര്യമല്ല. അവന്റെ ലിംഗം വെട്ടണം'^മൂന്നാമതൊരു സ്വരം അഭിപ്രായം കുടഞ്ഞു.
അഭിപ്രായങ്ങളിലേക്ക് ചെവി കൊടുത്ത് ഒന്നും മിണ്ടാതെ ഇരുന്ന എന്നെ നോക്കി ഒരാള്‍ പറഞ്ഞു, ' എന്ത് കണ്ടാലും പ്രതികരിക്കാത്ത ചിലരുണ്ട്. അവരാക്കെ ചേര്‍ന്നാണ് നാടിനെ ഈ കോലത്തിലാക്കുന്നത്'.
അമ്പിന്റെ ഗതി മനസ്സിലായിട്ടും പ്രതികരിക്കാന്‍ പോയില്ല. വീണ്ടും അവരുടെ സംസാരം. അതില്‍ നിറയെ, ഇരമ്പുന്ന രോഷം. സൌമ്യയെ കൊന്ന കേസിലെ പ്രതിക്കു നേരെ, അതിനിടയാക്കിയ റെയില്‍വേക്കു നേരെ, പ്രതിയെ രക്ഷിക്കാനിറങ്ങിയ അഭിഭാഷകര്‍ക്കു നേരെ, ദുരൂഹമായി മറഞ്ഞിരിക്കുന്ന മറ്റനേകം കാര്യങ്ങള്‍ക്കു നേരെ അവര്‍ രോഷം കൊണ്ട് പതയുന്നു. എല്ലാം അടിച്ചു തകര്‍ക്കേണ്ട ആവശ്യകതയെക്കുറിച്ച് വീണ്ടും വീണ്ടും തിളക്കുന്നു.
മിണ്ടാതിരിക്കുമ്പോഴും മനസ്സില്‍ സന്തോഷം തോന്നി. എത്ര മാറിയാലും ഉള്ളിന്റെ ഉള്ളില്‍ നമ്മളെല്ലാം മനുഷ്യരാണെന്നും ചില നേരങ്ങളിലെങ്കിലും നമ്മുടെ മനുഷ്യപ്പറ്റ് അതിന്റെ കൂടു വിട്ടു പുറത്തുചാടുമെന്നുമുള്ള ശുഭാപ്തി വിശ്വാസം ഉള്ളില്‍ ഉണര്‍ന്നു. സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ഉയരാന്‍ ഇത്തരം കുറേ മനുഷ്യരുണ്ട് എന്ന ആശ്വാസം.
ജാലകത്തിനു പുറത്തു പായുന്ന ദേശങ്ങള്‍ കണ്ണില്‍ നിറച്ച് ഇത്തരം ആലോചനകളില്‍ മുഴുകവെ, കാപ്പിയുടെ വിളികള്‍ വന്നു. ഞങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ നല്ല ചൂടുള്ള കാപ്പിയുടെ ഉശിരന്‍ ഗന്ധം.


പത്രം ഇപ്പോള്‍ ഓരോരുത്തരുടെ മടിയിലാണ്.  സംസാരങ്ങളില്‍ മറ്റെന്തൊക്കെയോ വിഷയങ്ങള്‍  കയറി വന്നു. സംസാരത്തിന്റെ ദിശയിലേക്ക് മടുപ്പ് പതിയെ  വന്നപ്പോള്‍ ഞാന്‍ വീണ്ടും പത്രം കൈയിലെടുത്തു.
ഇതിപ്പോള്‍ അകത്തെ പേജാണ്. എന്തൊക്കെയേ പ്രാദേശിക വാര്‍ത്തകള്‍. അതിനിടക്ക് കടുംനിറത്തിലുള്ള തലക്കെട്ടില്‍ മറ്റൊരു പെട്ടിക്കോളം വാര്‍ത്ത. തലോറിലെ പെണ്‍കുട്ടി മൊഴി നല്‍കി എന്ന് തലക്കെട്ട്.
തലോറിലെ പെണ്‍കുട്ടിയോ, എന്ന് ആലോചിക്കുന്നതിനിടെ അപ്പുറത്ത് ചര്‍ച്ചയുടെ ദിശ മാറി. അവരിലാരോ ഇപ്പോള്‍ പത്രം നിവര്‍ത്തി  അതേ വാര്‍ത്ത വായിക്കുന്നു. തലോറിലെ പെണ്‍കുട്ടിയോ എന്ന എന്റെ അതേ ആശ്ചര്യം അയാള്‍ക്കും വന്നിട്ടുണ്ടാവണം.
തൃശൂര്‍ ജില്ലയിലെ തലോര്‍ സ്വദേശിയായ ഒരു പെണ്‍കുട്ടിയെ ഒരു അനാശാസ്യ കേന്ദ്രത്തില്‍ ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയമാക്കിയതിന്റെ ഫോളോഅപ്പ് സ്റ്റോറിയാണത്. അമ്പരപ്പിക്കുന്നു കുറേ വിവരങ്ങളുണ്ട്, പെണ്‍കുട്ടി നല്‍കുന്ന മൊഴിയില്‍. അതിനേക്കാള്‍ തലോറിലെ പെണ്‍കുട്ടി എന്ന പേരാണ് എന്റെ കണ്ണില്‍ കരടു പോലെ ഉടക്കിയത്.

പെട്ടെന്ന്, ഇടയിലേക്ക് ഒരഭിപ്രായം പൊട്ടിവീണു.
' ഇവളുമാരൊക്കെ കാശും വാങ്ങി കിടക്കും. എന്നിട്ട് പൊലീസില്‍ ചെന്ന് പരാതിയും പറയും'
തല ഉയര്‍ത്തി നോക്കി. നേരത്തെ രോഷാകുലനായി സംസാരിച്ച അതേ കട്ടിക്കണ്ണടയാണ്. ഇപ്പോള്‍ ആ മനുഷ്യന്റെ മുഖത്ത് നിറയെ പുച്ഛം.
' പെഴയായിരിക്കും. ആരേലും കണ്ടു പിടിച്ചപ്പോ പ്ലേറ്റ് മാറ്റിയതാവും'^കൂട്ടത്തിലെ മറ്റൊരാള്‍.
' കണ്ടില്ലേ, ഇക്കേസിലുമുണ്ട് രണ്ട് പെണ്ണുങ്ങള്‍. ഇവളുമാരു തന്നെയാ ഇതൊക്കെ ഒപ്പിക്കുന്നത്. എന്നിട്ട്, തെറി മുഴുവന്‍ ആണുങ്ങക്ക്'^കൂട്ടത്തില്‍ ചെറുപ്പമെന്നു തോന്നിച്ച കറുത്ത ടീഷര്‍ട്ടുകാരനാണ്. മൂക്കത്ത് രോഷവുമായി നിന്ന അതേ അവസ്ഥ ഇപ്പോഴും.
ചര്‍ച്ചയിലേക്ക് വീണ്ടും ലൈംഗിക പീഡനം കടന്നു വന്നു. കാശു വാങ്ങി ശരീരം വിറ്റ ശേഷം ചുമ്മാ കേസും കൂട്ടവുമായി പോവുകയാണ് പെണ്‍കുട്ടിയെന്ന കാര്യത്തില്‍  അവര്‍ക്കാര്‍ക്കും സംശയമേയില്ല. അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാതെ ഇങ്ങനെ കറങ്ങി നടക്കുന്നതാണ് എല്ലാത്തിന്റെയും കുഴപ്പമെന്നും അഭിപ്രായമുയര്‍ന്നു. ആണുങ്ങളെ പ്രലോഭിപ്പിക്കുന്ന വസ്ത്രധാരണമാണ് ഇത്തരം ഗുലുമാലുകള്‍ക്ക് വഴിവെക്കുന്നതെന്ന പതിവു പറച്ചിലിലേക്ക് പോയതോടെ വല്ലാത്തൊരു വഷളന്‍ ചിരി  സീറ്റുകള്‍ക്കിടയില്‍ കറങ്ങിനടന്നു.
കാര്യങ്ങള്‍ മൊത്തം മാറിയിരിക്കുന്നു. നേരത്തെ, രോഷാകുലരായ അതേ ആള്‍ക്കൂട്ടം ഇപ്പോള്‍ ഇറച്ചി കണ്ട വേട്ടപ്പട്ടികളെ പോലെ മുറുമുറുക്കുന്നു. കൊച്ചു പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് വീട്ടുകാരുടെ നോട്ടക്കുറവു കൊണ്ടാണെന്ന മട്ടില്‍ അതു വളര്‍ന്നതോടെ വല്ലാത്തൊരു ഗതികേടിലായി.  അവിടെയിനി ഇരുന്നാല്‍, വലിയൊരു വഴക്കിലേക്ക് അതു വഴി മാറും. പറഞ്ഞില്ലെങ്കില്‍, പതിവു പോലെ പറയാത്ത രോഷങ്ങള്‍ ഒന്നിച്ചു വന്ന് മനസ്സാകെ കുത്തിമറിച്ചിടും.
അവിടെ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ അവരെന്നെ ശ്രദ്ധിക്കുന്നേയുണ്ടായിരുന്നില്ല.  പറയാന്‍ ചൂടുള്ള വിഷയം കിട്ടിയതിന്റെ തിമിര്‍പ്പില്‍ അവരെന്നെ വെറുതെ വിട്ടതാവും.


ഇത്തിരി അപ്പുറം ഒഴിഞ്ഞൊരു സീറ്റിലിരിക്കുമ്പോള്‍ അവിടെ നിന്ന് അലച്ചു വരുന്ന ക്രൂരമായ ചിരിയുടെ കഷണങ്ങള്‍ വന്നു കുത്തി മുറിച്ചു കൊണ്ടിരുന്നു. ഓരോ ചിരിയും ആ പെണ്‍കുട്ടിയുടെ നേര്‍ക്കുള്ള നിന്ദവാചകങ്ങളാണ്.  ഓരോ വഷളന്‍ കമന്റും അവള്‍ക്കു നേര നീളുന്ന കഠാരമുനകള്‍.
വിചിത്രമായി തോന്നി. എന്തു കൊണ്ടാണ് മനുഷ്യര്‍ ഇത്ര പെട്ടെന്ന് വഴി മാറുന്നത്. രണ്ടു പെണ്‍കുട്ടികള്‍. ജീവിതാവസ്ഥയിലും പശ്ചാത്തലത്തിലും ദുരന്തത്തിലും വ്യത്യസ്തരാണെങ്കിലും അവര്‍ പൊതുവായി പങ്കുവെക്കുന്ന ചിലതുണ്ട്.  പെണ്ണെന്ന അവസ്ഥ ഉണ്ടാക്കുന്ന നിസ്സഹായമായ നിലവിളികള്‍. അവര്‍ക്കു നേരെ നീണ്ടു ചെന്നത് സമാനമായ  നഖമുനകളാണ്. വയലന്റായ ആണത്തത്തിന്റെ ആര്‍ത്തി പിടിച്ച കരങ്ങള്‍.
എന്നിട്ടും അവരെ ഇരുവരെയും ഒരേ ദുരന്തത്തിന്റെ ഇരകളായി കാണാന്‍ നമ്മുടെ പൊതുബോധത്തിന് കഴിയാത്തത് എന്തു കൊണ്ടായിരിക്കും? വെറുമൊരു പത്ര വാര്‍ത്തയില്‍നിന്ന് പോലും ഒരിരയെ ചൂണ്ടിയെടുത്ത് സര്‍ക്കസിലെ കത്തിയേറുകാരുടെ ചാതുരിയോടെ എറിഞ്ഞു പിടിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നത് ഉള്ളിലെ ഏതേതു ക്രൌര്യം കൊണ്ടാവും? സൌമ്യയുടെ ദുരന്തം നല്‍കുന്ന ഞെട്ടിക്കുന്ന ആ തിരിച്ചറിവിലും അവര്‍ക്ക് മറ്റൊരു ഇരയുടെ കണ്ണീര് കാണാന്‍ കഴിയാത്ത് എന്തു കൊണ്ടാവും.
തീര്‍ച്ചയായും ഇതൊരു തീവണ്ടി മുറിയുടെ പ്രശ്നം മാത്രമല്ല. തീവണ്ടിക്കു പുറത്തും സാധാരണമാണ് ഈ അവസ്ഥ. ഒരേ നാവു കൊണ്ട് വേട്ടക്കാരനും ഇരക്കും കുടപിടിക്കല്‍. സ്ത്രീ പീഡന വാര്‍ത്തകളെ മുഴുവന്‍ അവിശ്വാസത്തോടെ, അവജ്ഞയോടെ സമീപിക്കുന്ന പൊതുബോധത്തിന്റെ പുളിച്ചു തികട്ടല്‍.


photo: steve mccurry

വെറുതെ ഓര്‍ത്തു നോക്കി, തലോറിലെ പെണ്‍കുട്ടിയുടെ പേരെന്തായിരിക്കും?  ഇന്നലെ വരെ അവള്‍ സൌമ്യയോ ആനിയോ ശ്രീദേവിയോ ആയിരിക്കും. ദുരന്തം കടിച്ചു കീറുമ്പോഴും അവള്‍ക്ക് സ്വന്തമായൊരു പേരും ഐഡന്റിറ്റിയും ഉണ്ടായിരിക്കും.  അവളെ അവളായി നിലനിര്‍ത്തുന്ന, മനുഷ്യന്‍ എന്ന നിലയിക്കുള്ള അന്തസ്സിന്റെയോ അഭിമാനത്തിന്റെയോ ഒരു തുണ്ട്. അതിലായിരിക്കണം ഒരു പക്ഷേ, അവള്‍ പിടിച്ചു നിന്നിട്ടുണ്ടാവുക. ഓരോ വേദനയും നേരിടുന്നുണ്ടാവുക.
ഇപ്പോള്‍ അവള്‍ തലോറിലെ പെണ്‍കുട്ടിയാണ്. അറിയില്ല, മറ്റ് നാടുകളിലൊക്കെ ഇതുപോലെ ആണോയെന്ന്. ലൈംഗിക അതിക്രമ കേസില്‍ പരാതിപ്പെടുന്നതോടെ സ്ഥലപ്പേരായി, സ്ത്രീ ലിംഗം മാത്രമായി മാറിപ്പോവുന്ന ദുരവസ്ഥയാണോ മറ്റിടങ്ങളിലും എന്ന്.
തീര്‍ച്ചയായും, അവളുടെ പേരും ഐഡന്റിറ്റിയും പുറത്തുവരാതിരിക്കാനുള്ള മാധ്യമ ജാഗ്രത മാത്രമാവും സ്ഥലപ്പേരിനൊപ്പമുള്ള ഈ ചാപ്പകുത്ത്. അതില്‍ ഗുണവശങ്ങള്‍ ഏറെയാണ്. എന്നാല്‍, നോക്കൂ, തലക്കെട്ടിലെ സ്ഥലനാമ കീര്‍ത്തനത്തില്‍ മാത്രമേ പലപ്പോഴും ഇരയോടുള്ള ഈ ഔദാര്യം (അത് അങ്ങനെയെങ്കില്‍) ഉണ്ടാവാറുള്ളൂ. വാര്‍ത്തയില്‍, എഴുത്തില്‍ അവതരണത്തില്‍, പൊലീസ് നല്‍കുന്ന വിവരങ്ങളുടെ പൊലിപ്പിക്കലില്‍, തലക്കെട്ടില്‍ പോലും കാണാനാവാറേയില്ല മാനുഷികമായ പരിഗണനകള്‍. എന്നെ പീഡിപ്പിക്കൂ എന്നു പറഞ്ഞു പുരുഷനു പിന്നാലെ പായുന്ന ഒരുവളായി, പ്രലോഭനങ്ങളിലൂടെയും പ്രകോപനപരമായ വസ്ത്രധാരണത്തിലൂടെയും പുരുഷന്‍മാരെ വശീകരിക്കുന്ന ഒരുവളായി, കാര്യം കഴിഞ്ഞ് കാശു വാങ്ങിയ ശേഷം  കേസിനു പോവുന്ന ഒരുവളായി  വരികളിലും വരികള്‍ക്കിടയിലും ചിത്രീകരിക്കുന്നതാണ് നാം കാണുന്ന വാര്‍ത്തകളില്‍ ഭൂരിഭാഗവും. മാനുഷികമായ  തലത്തിലാണ് ഇരയെ കാണുന്നതെങ്കില്‍ പാലിക്കേണ്ട ഭാഷാപരമായും വാര്‍ത്താപരമായും ഉള്ള ഒതുക്കമോ അടക്കമോ ഈ മാധ്യമ സൃഷ്ടികളില്‍ കാണാറേയില്ലെന്നാണ് അനുഭവം.
ഇത്തരം ഔദാര്യങ്ങളൊന്നും ആസ്വദിക്കാനാവാത്ത മറ്റൊരവസ്ഥയില്‍ നില്‍ക്കുന്ന, ഇരയായ പെണ്‍കുട്ടി, എങ്ങനെയാവും പതിച്ചു കിട്ടുന്ന പുതിയ പേരിനെ കാണുന്നുണ്ടാവുക?


പറഞ്ഞു വന്നത്, പതിച്ചു കിട്ടുന്ന പുതിയ പേരിനെ കുറിച്ചാണ്. സൂര്യനെല്ലി പെണ്‍കുട്ടിയായിരുന്നു സ്ഥലപ്പേരിലൂടെ ഇത്തരത്തില്‍ മലയാളിക്ക് പരിചിതയായ ആദ്യത്തെ കുട്ടിയെന്നു തോന്നുന്നു. പിന്നെ, വിതുര പെണ്‍കുട്ടി, കോതമംഗലം പെണ്‍കുട്ടി, കവിയൂര്‍ പെണ്‍കുട്ടി, കിളിയൂര്‍ പെണ്‍കുട്ടി എന്നിങ്ങനെ അനേകം പുതുനാമങ്ങള്‍. ഒരിക്കല്‍ ഇത്തരത്തിലൊരു പേരു തലയില്‍ വന്നു വീണാല്‍, ജീവിതകാലം മുഴുവന്‍ ആ പെണ്‍കുട്ടികള്‍ക്ക് താങ്ങിനടക്കേണ്ടി വരും ഈ പേരുകള്‍.
എന്നാല്‍, ഇവരെ പീഡിപ്പിക്കുന്ന, വലിച്ചെറിയുന്ന, ഇത്തിരി കാശിന് വില്‍ക്കുന്ന പുരുഷന്‍മാരോ?
അവര്‍ക്ക് സഹിക്കേണ്ടി വരികയേ ഇല്ല ഇമ്മാതിരി പേരുകള്‍. കേസും കൂട്ടവും കഴിഞ്ഞ് നെഞ്ചും വിരിച്ച് തിരിച്ചു വരുമ്പോള്‍ ആരാധനയോടെയാണ് ഇത്തരക്കാരെ നാടു കാണാറെന്ന് അറിയാന്‍  പ്രശസ്തനായ ഹാസ്യനടന്റെ കാര്യം ഓര്‍ത്താല്‍ മതി. ലൈംഗിക പീഡന കേസില്‍ ആരോപണ വിധേയനായി കോടതിയില്‍ ഹാജരാവാനെത്തിയ ഇയാളെ കാണാന്‍ കോടതി വളപ്പിലെ സര്‍ക്കാര്‍ ഓഫീസുകളില്‍നിന്ന് സ്ത്രീകള്‍ അടക്കമുള്ളവര്‍ വരിവരിയായി നില്‍ക്കുന്ന ചിത്രം പണ്ടേതോ പത്രത്തില്‍ കണ്ടതോര്‍ക്കുന്നു. സ്ത്രീ പീഡന കേസില്‍ ആരോപണ വിധേയനായ രാഷ്ട്രീയ നേതാവ് എം.പിയും മന്ത്രിയുമൊക്കെയായി ഞെളിഞ്ഞു നടക്കുമ്പോഴും അതിന്റെ കലിപ്പൊന്നും ആള്‍ക്കാരോ മാധ്യമങ്ങളോ കാണിക്കാറേയില്ല. കാണിച്ചിട്ടുമില്ല, ഇതുവരെ. മറിച്ച്, പലപ്പോഴും സമൂഹത്തിനു മുന്നില്‍ അവമതിക്കപ്പെട്ട ഇരയുടെ കോറസായിട്ടാവും പലപ്പോഴും ഇത്തരക്കാര്‍ അവതരിപ്പിക്കപ്പെടാറ്.

തലോറിലെ പെണ്‍കുട്ടി ഇത്തിരി നാള്‍ കുടി ഇങ്ങനെ വാര്‍ത്തയിലും കോടതിയിലും തുടര്‍ന്നേക്കാം. പിന്നെ വരും മറ്റൊരുവള്‍. മറ്റാരോടും കാണിക്കാത്ത കണിശതയോടും ലോജിക്കോടും കൂടി അവളുടെ മൊഴികളും  നിലവിളികളും പൊതുസമൂഹം കണിശമായ പരിശോധനക്ക് വിധേയമാക്കും. എല്ലാ വിശകലനങ്ങളിലും അവളുടെ കുഴപ്പങ്ങള്‍ മുഴങ്ങിക്കേള്‍ക്കും. പണ്ടേ ചീത്ത സ്വഭാവമെന്നോ, കുലിനതയില്ലെന്നോ അങ്ങനെ പലത്. ഇതിനുപറ്റിയ  പലവിധ അളവുകോലുകള്‍ യഥേഷ്ഠം സ്റ്റോക്കുണ്ടല്ലോ നമ്മുടെയൊക്കെ കൈകളില്‍.



photo: steve mccurry


ഇപ്പോള്‍ തീവണ്ടി എനിക്കിറങ്ങേണ്ട സ്റ്റേഷനിലെത്താറായിരിക്കുന്നു. മുന്നിലെ മുഖാമുഖമുള്ള സീറ്റില്‍ ഇപ്പോഴും കളിചിരികളോടെ തിമിര്‍ത്തു പെയ്യുന്നുണ്ട്, പുരുഷ യുക്തികള്‍ കൊണ്ടലങ്കരിച്ച ഉശിരന്‍ വാദമുഖങ്ങള്‍. അതൊരു പക്ഷേ, തലോറിലെ പെണ്‍കുട്ടിയെ കുറിച്ചാവാം. അല്ലെങ്കില്‍ സൌമ്യയെ കുറിച്ച്. അതുമല്ലെങ്കില്‍ മറ്റൊരു പെണ്‍കുട്ടിയെ കുറിച്ച്. പത്രത്തിന് പേജുകള്‍ ഒരുപാടുണ്ടല്ലോ.  നാട്ടില്‍ ലൈംഗിക പീഡന കേസുകളും.

പിന്‍മൊഴി:
കാണാനാവുന്നുണ്ട്, ഇതെഴുതുമ്പോള്‍, 'വെറുതെ പുരുഷന്‍മാരെ നിന്ദിക്കുന്നു, നാട്ടിലെ പീഡനകേസുകളിലെല്ലാം പെണ്ണുങ്ങളല്ലേ പ്രതികള്‍' എന്നിങ്ങനെ ഏതു കോടതിയിലും എളുപ്പം ജയിച്ചു പോരുന്ന ഉശിരന്‍ യുക്തിയോടെ അനേകം മറുപടികള്‍ ഈ പോസ്റ്റിനുനേരെ നിരങ്ങി വരുന്നത്.  എന്നിട്ടും പറയാതിരിക്കാന്‍ കഴിയുന്നില്ല, അത്രയൊന്നും യുക്തിഭദ്രമല്ലാത്ത,  വാദങ്ങള്‍ക്ക് അത്രയൊന്നും മൂര്‍ച്ചയില്ലാത്ത ചിലതൊക്കെ .
തോല്‍ക്കുന്ന യുദ്ധങ്ങള്‍ക്കും വേണ്ടേ, ആരെങ്കിലുമൊക്കെ.




31 comments:

  1. തോല്‍ക്കുന്ന യുദ്ധങ്ങള്‍ക്കും വേണ്ടേ, ആരെങ്കിലുമൊക്കെ.

    ReplyDelete
  2. പ്രസക്തമായ ചിന്തകൾ..മനസ്സിൽ നന്മ ശേഷിക്കുന്നവർ പോലും അറിയാതെ പൊതുബോധത്തിനടിമപ്പെടുന്നതിനെതിരെ ജാഗ്രത വേണം..അതിന് ബോധപൂർവം പോരാടണം..ഓരോ നിമിഷവും

    ReplyDelete
  3. വായിച്ചു. ലേബലിംഗ് ക്രൂരം തന്നെ. അതിലും ഭേദം സ്ഥലപ്പേരില്ലാതെ ഒരു സാങ്കല്‍പ്പിക പേരിടുന്നതാണ്. ഒരു സംശയം എന്നും എനിക്കുണ്ടാകാറുണ്ട്. ആ കുട്ടികള്‍ക്ക് എപ്പോഴെങ്കിലും, ഒരിക്കലെങ്കിലും നാട്ടാര്‍ കേള്‍ക്കെ ഒന്നുറക്കെ കരയാമായിരുന്നില്ലേ, വിളിച്ചു കൂവാമായിരുന്നില്ലേ, എങ്കില്‍ കുറച്ചുകൂടി വേഗം രക്ഷപ്പെടാമായിരുന്നില്ലേ?

    ReplyDelete
  4. ഒരിലയോട് നന്ദിയുണ്ട് ഈ പോസ്റ്റിന്...
    സൌമ്യയുടെ കേസില്‍ രോക്ഷം കൊള്ളുന്ന അതെ ആളുകള്‍ തന്നെ ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയയായി എന്ന് പരാതി കൊടുക്കുന്ന പെണ്‍കുട്ടികളുടെ നേരെ പുരികം ചുളിക്കുന്നതെന്തുകൊണ്ടെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്... ബാലാല്‍സംഘത്തിനോ, ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ചൂഷണത്തിനോ, വിധേയയാകുന്ന പെണ്‍കുട്ടി, പിന്നെ ജീവിച്ചിരിക്കാന്‍ പോലും അര്‍ഹയല്ലെന്നു നമ്മുടെ സമൂഹം കരുതുന്നു ! അത്തരം അനുഭവം ഉണ്ടായ പെണ്‍കുട്ടി കൊല്ലപ്പെടുകയോ, ആത്മഹത്യ ചെയ്യുകയോ ചെയ്‌താല്‍ മാത്രം അവള്‍ പാവമാവും ! അല്ലാതെ ചൂഷണത്തിന് വിധേയയായ ശേഷം രക്ഷപ്പെട്ടാല്‍, പരാതി കൊടുത്താല്‍ , അവള്‍ ശരീരം വില്‍ക്കാന്‍ നടക്കുന്നവള്‍ !!! "അവള്‍ക്കു പോയി ചത്തുകൂടെ " എന്ന് സ്ത്രീകള്‍ പോലും പറയും ! എന്തിന്, നമ്മുടെ സിനിമകളിലും കഥകളിലും ഒക്കെ അത്തരം ദുരന്തം നേരിട്ട കഥാപാത്രങ്ങളെ കൊല്ലാറല്ലേ പതിവ് ! അല്ലാതെ അവര്‍ അതെല്ലാം മറന്നു സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതായി കാണിച്ചിട്ടുള്ള കഥകള്‍ വിരലില്‍ എണ്ണാവുന്നത് മാത്രം !!! മനസ്സിന്‍റെ പരിശുദ്ധിയെക്കാള്‍ നമ്മുടെ നാട്ടിലെ ആളുകള്‍ക്ക് വേണ്ടത് ശരീരത്തിന്‍റെ പരിശുദ്ധിയാണ് !

    ReplyDelete
  5. ആ ട്രെയിൻ സംഭാഷണങ്ങൾ ഒരു പൊതു ചിത്രമാണ്.

    ReplyDelete
  6. ഇല ചെന്നു മുള്ളില്‍ വീണാലും ;മുള്ളു വന്ന് ഇലയില്‍ വീണാലും കോട്ടം ഇലക്ക് തന്നെ...സ്ത്രീയുടെ ദുരന്തം ഇതിഹാസ കാലം തൊട്ടേ പേബാധ പോലെ പിന്തുടരുന്നുണ്ട്..സ്വര്‍ഗത്തിലെത്തി അരുതാക്കനി കൊടുത്ത് പ്രലോഭിപ്പിച്ചത് മുതല്‍ ചൂതില്‍ പണയവസ്തുവായ് വസ്ത്രാക്ഷേപമനുഭവിച്ചതില്‍ തുടര്‍ ന്ന് കലിയുഗ നാരികള്‍ പീഠനപര്‍ വത്തിന്റെ ഉത്തുംഗതയിലെത്തിച്ചേര്‍ന്നിരിക്കുന്നു.ഈ യുഗത്തില്‍ ശപിച്ച് തള്ളാന്‍ വേറൊരു ഭൂമിയില്ല;അഥവാ കേണപേക്ഷിക്കാന്‍ ഒരു അഭിനവ കൃഷ്ണനില്ല.സ്ത്രീ തന്നെ അവള്‍ക്ക് തുണ..ഇനിയെങ്കിലും പ്രണയചാപല്യങ്ങളില്‍ കുരുതിക്കോഴികളാവാതെ വ്യക്തിത്വങ്ങളുടെ പടക്കുതിരകളാവട്ടെയവര്‍ ..എനിക്കത്ഭുതം ഒരു സ്ത്രീയുടെ വസ്ത്ര രീതിയില്‍ ഇളകുന്ന പുരുഷദൌര്‍ബല്യങ്ങളെയോര്‍ത്താണ്..ഇതോ മനഃക്കരുത്തും ,കായബലവും ഉള്ള പുരുഷത്വങ്ങള്‍ ...ലോകത്ത് വേറെയെവിടേയെങ്കിലും ഇത്ര മാത്രം പീഠനങ്ങള്‍ ഉണ്ടാകുമോയെന്നത് നമ്മളറിഞ്ഞോ അറിയാതെയോ പോകുന്നത് ;ഒരു പക്ഷെ എന്തിനും ഏതിനും പ്രതികരിക്കുന്ന ഒരു മാധ്യമ സമൂഹം നമുക്കുള്ളതിനാലോ.അതോ ഇവിടെ മാത്രമെ ഇത്തരം കാടത്തരങ്ങള്‍ സംഭവിക്കുന്നുള്ളൂ എന്നതിനാലോ.കേവലാനന്ദത്തിന്നടിമകളെ ഏതു മുറകളുപയോഗിച്ചു വേണം പുനരുദ്ധാരണം നടത്താന്‍ ? ..വഴുതിപ്പോവാന്‍ പഴുതുകളില്ലാത്ത ഒരു നിയമസംഹിത കൊണ്ടേ ഇതിനെ നിഷ്കാസനം ചെയ്യാനൊക്കൂ..അതിനു ഭരണ കര്‍ത്താക്കളും സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളും സ്ത്രീ പുരുഷഭേദമന്യേ പൊതുജങ്ങളും രംഗത്തിറങ്ങിയേ പറ്റൂ..ഈശ്വരോ രക്ഷതു..

    ReplyDelete
  7. ലിപി പറഞ്ഞതു സത്യമാണ്, ഇരട്ടമനോഭാവം പൊതുസമൂഹത്തിന്റെ, പ്രത്യേകിച്ച് മധ്യവര്‍ഗ്ഗത്തിന്റെ ജീവിതത്തിന്റെ തെന്നെ ഭാഗമായിരിക്കുന്നു. രക്ഷപ്പെടാനാകാത്ത വിധം ഇരയെ കുടുക്കുന്ന നായാട്ടു തന്ത്രങ്ങളാണിവിടെയിപ്പോള്‍ നിലനില്‍ക്കുന്നത്. ഒരിലയുടെ പ്രതികരണത്തിനു സ്ത്രീ പക്ഷ നന്ദി..

    ReplyDelete
  8. അന്വേഷിച്ച് അന്വേഷിച്ച് ഒടുവില്‍ സൌമ്യ ആത്മഹത്യ ചെയ്തു എന്ന് ആക്കിത്തീര്‍ക്കുമെന്ന് തോന്നുന്നു..

    :(

    ReplyDelete
  9. ആള്‍ക്കൂട്ടത്തിന്റെ, പലപ്പോഴും ആണ്‍കൂട്ടത്തിന്റെ അഭിപ്രായങ്ങള്‍ ഇങ്ങനാണ്‌.
    "ഇലയും മുള്ളും" ചൊല്ലുകള്‍ക്ക് വഴങ്ങി നില്‍‌ക്കുന്നിടാത്തോളം ഇതങ്ങിനെ തന്നെ തുടരും.

    ReplyDelete
  10. വല്ലാത്ത വേദന ഉണ്ടാക്കിയ ഒരു പോസ്റ്റ്‌...നമ്മുടെ പെണ്‍കുഞ്ഞുങ്ങളുടെ ഈ അവസ്ഥയ്ക്ക് നമ്മള്‍ തന്നെയല്ലേ കാരണക്കാര്‍...നാല് പേര്‍ കൂടുമ്പോള്‍ ഗീര്‍വാണം അടിക്കാന്‍ അല്ലാതെ നമ്മള്‍ എന്ത് ചെയ്യുന്നുണ്ട്??ഓരോ കേസ്‌ വരുമ്പോഴും കുറച്ചു ദിവസം പെണ്‍കുട്ടിയുടെ സ്ഥലപേര് വെച്ച് അമ്മാനമാടാം..ഇത് ഒരു തുടര്‍ക്കഥ തന്നെ ആയിരിക്കും..ഒന്ന് കഴിയുമ്പോള്‍ വേറൊന്നു..

    ReplyDelete
  11. ചിന്തകളും പ്രതികരണങ്ങളും പൊതുവേ എല്ലാ മലയാളികള്‍ക്കും ഒരേ പോലെയൊക്കെ തന്നെ... അല്ലേ മാഷേ...

    പോസ്റ്റ് നന്നായി

    ReplyDelete
  12. സൌമ്യ എന്ന പെണ്‍കുട്ടിക്ക് നീതി നിഷേധിക്കപെടുമായിരുന്ന ഒരു സാഹചര്യത്തില്‍,സമൂഹത്തില്‍ അതിനെതിരെ ആരും ഒരു ഇല അനക്കം പോലും നടത്താതിരുന്ന കാലയളവില്‍ ശക്തമായ ഭാഷയില്‍ അക്ഷരങ്ങളെ കെട്ടഴിച്ചു പായിച്ചു കേരളീയ പൊതുബോധത്തിനു പ്രതികരണത്തിന്റെ സാധ്യത,അതുമല്ലെങ്കില്‍ പ്രത്യാശയുടെ കിളി വാതില്‍ തുറന്നിട്ട ഇലയുടെ പോസ്റ്റ്‌ "ലോ കോളേജില്‍ നിയമ വിദ്യാര്‍ഥികള്‍ സെമിനാര്‍ ക്ലാസ്സില്‍ ചര്ച്ചക്കെടുത്തു" എന്നറിഞ്ഞപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചു.ഇത്തരം ഇടപെടലുകളിലൂടെ സമൂഹ ജീവി എന്ന നിലയില്‍ ഇല നടത്തുന്നത് പലപ്പോഴും ഓരോ പൌരനും മറക്കുന്ന ധാര്‍മികമായ ഒരു ഉത്തരവാദിത്വം ആയിരുന്നു.കേവലം ഒരു യാത്രയിലൂടെ മറ്റൊരു വിഷയം പലരുടെയും കാഴ്ചപാടിലൂടെ ഇല അത് മറനീക്കിയപ്പോള്‍ ഈ ലേഖനത്തിലെ വരികളിലൂടെ,കേവലം വിരലിലെണ്ണാവുന്ന യാത്രികരിലൂടെ സമൂഹത്തിന്‍റെ പരിഛെദം അടയാളപെടുതിയതിനെക്കാള്‍...ഞാന്‍ അറിഞ്ഞത്,എന്നെ ആകര്‍ഷിച്ചത് ഇതെഴുതിയ ഇലയുടെ സാമൂഹിക പ്രതിബദ്ധത ആണ്.പലപ്പോഴും പ്രതികരണ ശേഷി പോലും നഷ്ടപ്പെട്ട് വേട്ടകാരനുമുന്പില്‍ അമര്ന്നുകൊടുക്കുന്ന ഇരകളെ മാത്രം കണ്ടു മടുത്ത ഒരു ചിതലരിച്ച സമൂഹത്തിലേക്ക് അവരുടെ ചിന്തക്ക് ഒരു വേളയെങ്കിലും ചിന്തേരിടുവാന്‍ ഇത്തരം രചനകള്‍ക്ക് കഴിയുന്നു എന്നതാണ് ഞാന്‍ ആദരിക്കുന്ന എന്‍റെ ഇലയുടെ അക്ഷരങ്ങളുടെ കഴിവ്/അതല്ലെങ്കില്‍ മിഴിവ്.ആ അക്ഷരമികവിന് മുന്‍പില്‍ കോടി പ്രണാമം.

    ReplyDelete
  13. നമ്മള്‍ക്ക് ഇങ്ങനെയേ പറ്റു
    ദുരന്തങ്ങള്‍ നടക്കുമ്പോള്‍ രോഷം കൊള്ളാം..
    ഇരകളെ ഓര്‍ത്തു സഹതപിക്കാം..

    അടുത്ത പീഡന വാര്‍ത്ത കേള്‍ക്കുബോള്‍ അതിലെ തെറ്റും ശരിയും നാരിഴ കീറി പരിശോധിക്കാം.
    ഇരകളുടെ പിടിപ്പുകെടായി വ്യാഖ്യാനിക്കാം..അവര്‍ എന്തുകൊണ്ട് നിലവിളിച്ചില്ല എന്ന് കുറ്റപ്പെടുത്താം ..എന്ത് കൊണ്ട് രക്ഷപെട്ടില്ല എന്ന് ചോദിച്ചു കൈ കഴുകാം .
    അതിനിടയാക്കിയവരെ നാണം കേട്ട് വീണ്ടും ജയിപ്പിക്കാം..അവരെ വാഴ്ത്താം...

    ഇവിടുത്തെ നിയമസംഹിതക്കാന് ഒരു പൊളിച്ചെഴുത്ത് വേണ്ടത് എന്ന് തോന്നുന്നു.

    ReplyDelete
  14. നല്ല പ്രതികരണം...........നന്നായി

    ReplyDelete
  15. എന്തെ ഞാന്‍ നിങ്ങളെ ഇതിനുമുന്‍പ് വായിച്ചില്ല.....

    ReplyDelete
  16. പ്രിയപ്പെട്ടവരെ,
    കൊടുംതിരക്കിലാണ്. രണ്ടാമതൊന്നു വായിക്കാന്‍ പോലും നേരമില്ലാതെ പോസ്റ്റ് ചെയ്യുന്നത് അതിനാലാണ്. എന്നിട്ടും ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് അതിനുള്ള എല്ലാ തീവ്രതയിലും വായിക്കപ്പെടുന്നു എന്നത് സന്തോഷകരമാണ്. എന്നത്തെയുംപോലെ അളവറ്റ നന്ദി, എല്ലാവര്‍ക്കും.

    ReplyDelete
  17. :)
    ലിപി, വെള്ളരിപ്രാവ്, കമന്റുകള്‍ക്കടിയില്‍ ഒപ്പ് വെക്കുന്നു..

    ReplyDelete
  18. ..thanks for this post..you accurately carved out the inherent hypocrisy in our society..

    ReplyDelete
  19. സമകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും അത് തികച്ചും മാനുഷിക സ്പര്‍ശത്തോടെ അവതരിപ്പിക്കുന്നതിലും ഒരിലയ്ക്ക് അഭിനന്ദനങ്ങള്‍ ! എപ്പോഴും ഇരയോടൊപ്പം നില്‍ക്കാനുള്ള താങ്കളുടെ തീരുമാനത്തെ ബഹുമാനിക്കുന്നതോടൊപ്പം ഇരകളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഞാനും വിശ്വസിക്കുന്നു...പക്ഷെ ചില സത്യങ്ങള്‍ എപ്പോഴും ക്രൂരമാണ് സുഹൃത്തെ...പീഡനങ്ങളെയും ബലാല്‍സംഗങ്ങളെയും വ്യഭിചാരത്തെയും എന്ത് മാനദണ്ഡം കൊണ്ട് നിര്‍വചിക്കാനവും എന്നറിയില്ല...
    കേരളം പോലൊരു നാട്ടില്‍ ഇതൊക്കെ നടക്കുമോ എന്ന് ചോദിക്കുന്നവരെ വെറുതെ അങ്ങ് കല്ലെറിഞ്ഞു രക്ഷപെടുക അത്ര എളുപ്പമല്ല.അതും അന്യന്റെ കിടപ്പറയില്‍ വരെ കയറി ഒളിഞ്ഞു നോക്കുന്ന സദാചാര പോലിസുള്ള ഈ നാട്ടില്‍.....ഇപ്പോള്‍ ഓരോ പീഡനവും ആള്‍ പെരുപ്പം കൊണ്ട് ഗിന്നസ് ബുക്കിലേക്ക് കയറുകയാണ്... നൂറു ,ഇരുന്നൂറു...എണ്ണം വര്‍ധിക്കുകയാണ് .അതും കേരള നാട്ടില്‍...എവിടെയോ ഒരു സ്പെല്ലിംഗ് മിസ്ടയിക് ഇല്ലേ...ഒരാള്‍ പീഡിപ്പിച്ചു,അതല്ലെങ്കില്‍ ഒരു കൂട്ട ബലാല്‍സംഗം .അതുവരെയൊക്കെ നമ്മുടെ സാമാന്യ ബുദ്ധിയ്ക്ക് അതിരിടുന്നതല്ലേ ശരി ..മുന്നൂറു ആളുകള്‍ ,മൂന്നു നീണ്ട വര്‍ഷങ്ങള്‍ അല്ലെങ്കില്‍ എട്ടു വര്‍ഷങ്ങള്‍....നാം ആര്‍ക്കു വേണ്ടിയാണ് വാദിക്കുന്നത്....ഇത്രയും കഥകള്‍ കണ്ടും കെട്ടും വളര്‍ന്നു പുതിയ കഥയിലെ നയികമാരവാന്‍ വെമ്പുന്നവര്‍ക്ക് വേണ്ടിയോ? പലരുടെയും തുടക്കം പലതിനു വേണ്ട ത്വരയില്‍ നിന്നും ഉണ്ടായതാണെന്ന് നിഷ്പക്ഷമായി വീക്ഷിച്ചാല്‍ കാണാം. അച്ഛന്‍ പീഡിപ്പിച്ചു തുടങ്ങിയവരെയും,വീടിന്റെ ഇരുളറകളില്‍ കൊച്ചച്ചന്മാരും അമ്മാവന്മാരും പീഡിപിച്ചവരെയും നമുക്ക് വിട്ടു കളയാം.മറ്റു കേസുകളില്‍....ഒരാളെ ചൂണ്ടിക്കാട്ടി ഇവന്‍ എന്നെ പീഡിപ്പിച്ചവനാനെന്നു പറഞ്ഞു ക്രൂശിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ നമുക്ക് അനുവദിച്ചു കൊടുക്കാം ..എങ്കിലും. ..എവിടെയോ ഒരു അര്‍ദ്ധ സത്യം മറഞ്ഞു കിടക്കുന്നില്ലേ....ഇല്ലേ?

    ReplyDelete
  20. എന്നെ കല്ലെറിഞ്ഞു കൊള്ളൂ..എന്നോട് വിയോജിച്ചു കൊള്ളൂ...നാളെ മത്തങ്ങയായി പത്രതാളുകളില്‍ ഒരു പക്ഷെ വന്നു കൂടാന്‍ സാധ്യതയുള്ള ഒരു പുതിയ കഥ ഇന്നത്തെ പത്രത്തില്‍ വന്നതിലെയ്ക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു ..
    ഇപ്പോള്‍ പതിനേഴുകാരി....ആളിന്റെ എണ്ണം കൂടുമ്പോള്‍ ത്രിപയാര്‍ പീഡനം എന്ന് തലക്കെട്ട്‌ മാറും...കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള മാന്യന്മാര്‍ തുടങ്ങി പത്തു വയസുകാര്‍,മധ്യവയസ്കനമാര്‍,വൃദ്ധന്മാര്‍ .......പട്ടിക നീളും.....ആരാണ് പീഡിപ്പിച്ചത് ഇതില്‍...വായിക്കൂ...പുതിയ ഭാഷ്യങ്ങള്‍,വ്യാഖ്യാനങ്ങള്‍ വരും മുന്‍പേ....

    .
    പതിനേഴുകാരിക്കു പീഡനം: കാര്‍ കസ്‌റ്റഡിയില്‍; യുവാവ്‌ ഒളിവില്‍

    തൃപ്രയാര്‍: ആറുമാസം മുമ്പു പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെതിരേ വലപ്പാട്‌ പോലീസ്‌ കേസെടുത്തു. പീഡനത്തിനുപയോഗിച്ച ഇന്നോവ കാറും കസ്‌റ്റഡിയിലെടുത്തു. വാടാനപ്പള്ളി സ്വദേശി ജഗീറിനെതിരേയാണ്‌ കേസ്‌. പെരിഞ്ഞനം സ്വദേശിനിയാണ്‌ പീഡനത്തിനിരയായത്‌. ഇരുവരുടേയും വീട്ടുകാര്‍ ഒതുക്കിത്തീര്‍ത്ത സംഭവം പോലീസ്‌ ചുരുളഴിക്കുകയായിരുന്നു.

    പെണ്‍കുട്ടിയെ കഴിഞ്ഞദിവസം പാലക്കാട്‌ സ്വദേശിയായ യുവാവിനൊപ്പം എറണാകുളം തോപ്പുംപടിയില്‍നിന്ന്‌ സംശയാസ്‌പദമായ നിലയില്‍ പോലീസ്‌ പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതു സംബന്ധിച്ച്‌ മതിലകം പോലീസില്‍ പരാതിയുണ്ടെന്നറിഞ്ഞതിനെ തുടര്‍ന്ന്‌ തോപ്പുംപടി പോലീസ്‌ ഇരുവരേയും മതിലകം പോലീസിനു കൈമാറി. പരിശോധനയില്‍ പെണ്‍കുട്ടി കന്യകയല്ലെന്ന്‌ തെളിഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്‌ പാലക്കാട്ടുകാരനല്ലെന്നും വാടാനപ്പള്ളി സ്വദേശിയാണെന്നും ചോദ്യംചെയ്യലില്‍ വ്യക്‌തമായി. ഇതേത്തുടര്‍ന്ന്‌ ഇവരെ വലപ്പാട്‌ സി.ഐക്ക്‌ കൈമാറി.

    വാടാനപ്പള്ളി സ്വദേശി ജഗീര്‍ മൂന്നു തവണ ഇന്നോവ കാറില്‍വെച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നും സംഭവം ഇരുവീട്ടുകാരും അറിഞ്ഞതിനെ തുടര്‍ന്ന്‌ പ്രശ്‌നം പറഞ്ഞവസാനിപ്പിച്ചിരുന്നുവെന്നും വ്യക്‌തമായി. എന്നാല്‍ പെണ്‍കുട്ടിക്ക്‌ പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ വലപ്പാട്‌ സി.ഐ. സ്വയം കേസെടുക്കുകയായിരുന്നു. യുവാവ്‌ ഒളിവിലാണ്‌. വാടാനപ്പള്ളിയില്‍നിന്നാണ്‌ പോലീസ്‌ കാര്‍ കണ്ടെടുത്തത്‌.

    നമുക്ക് നമ്മുടെ സഹോദരിമാരുടെ മാനം കാത്തു രക്ഷിക്കാനായി ഒന്നിച്ചു അണി ചേരാം. പക്ഷെ അര നിമിഷത്തെ സുഖത്തിനു വേണ്ടി തുനിയഴിച്ചവരെയും,തെറ്റില്‍ വീണെന്ന് അറിഞ്ഞിട്ടു മൂന്നു വര്‍ഷത്തിലോ ആര് വര്‍ഷത്തിലോ ഒരിക്കല്‍ പോലും രക്ഷപെടാന്‍ ശ്രമിക്കാതെ പിടിക്കപ്പെട്ടപ്പോള്‍ താത്ത്രികുട്ടിയാകുന്നവരെയോ അല്ല ...
    പീഡനം എന്നാ വാക്കിന്റെ അര്‍ഥം എനിക്ക് പിടികിട്ടാത്തത് കൊണ്ടാണ് ഇത്രയും എഴുതി പോയത്..മാന്യ സഹോദരന്മാരും സഹോദരിമാരും ക്ഷമിക്കുക!
    വ്യഭിചാരം എന്നതിന്റെ അര്‍ഥം ഞാന്‍ മനസിലാകിയിട്ടുണ്ട്, ബലാല്‍സംഗതിന്റെയും..എന്താണ് പീഡനം....? അല്ല എന്താണ് കോതമംഗലം പീഡനം? പറവൂര്‍ പീഡനം? എല്ലാ സ്ഥല പേരുകളും തീര്‍ന്നു കഴിയുമ്പോള്‍ നാം ഈ പീഡന കേസുകളെ എന്ത് വിളിക്കും? എന്റെ ചോദ്യത്തില്‍ കഴമ്പില്ലെ.....അല്ല ..ഇല്ലേ?

    ReplyDelete
  21. നമ്മുടെ ട്രെയിനുകളിലും കന്റീനുകളിലും ഒക്കെയുള്ള ഈ സോഷ്യൽ നെറ്റ്വർക്കുകളിൽ ഇങ്ങനെയൊക്കെ തന്നെയാണ് ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നത്. സ്ത്രീകൾ തന്നെയാണ് കുഴപ്പങ്ങൾക്ക് തുടക്കമിടുന്നത് എന്ന് വിശ്വസിക്കുന്ന ധാരാളം ആളുകളുണ്ട് (അല്ലാതെ എല്ലാവരും മോശക്കാരായതു കൊണ്ടൊന്നുമല്ല). ബോധപൂർവ്വമുള്ള എതിർ യുക്തിയുടെ പ്രചരണം അനിവാര്യമാണ്. ചർച്ചകളിൽ നാം ഇടപെടുകയും വേണം. ഈ ലേഖനം ആ ദിശയിലുള്ള ഒരു നല്ല കാര്യമായി ഞാൻ കാണുന്നു.

    ReplyDelete
  22. നല്ല പോസ്റ്റ്‌.തീര്‍ച്ചയായും ഇത് തോല്‍ക്കുന്ന യുദ്ധമല്ല.ജയിക്കേണ്ട യുദ്ധം തന്നെയാണ്.

    ReplyDelete
  23. തക്കതായ പ്രതികരണം.. ഇന്നിന്‍ അനിവാര്യമായ ശബ്ദം.. ഒരുപാട് നന്ദി സുഹൃത്തേ...

    ReplyDelete
  24. വളരെ നല്ല പോസ്റ്റ്.
    പൊതു ബോധം എന്നതു തന്നെയാണ് പ്രശ്നം. സ്വാഭാവികമെന്നു നമുക്കു തോന്നുന്ന പൊതുബോധം യഥാർത്ഥത്തിൽ നിലനിൽക്കുന്ന സമൂഹത്തിന്റെ (എന്തിനെയും വില്പനച്ചരക്കാക്കുന്ന സമൂഹത്തിന്റെ) സൃഷ്ടിയാണ്. ഈ സമൂഹത്തെ നിലനിർത്തുന്ന വ്യവസ്ഥിതിയിൽ അസ്വാഭാവികത തോന്നാത്തിടത്തോളം കാലം ഈ പൊതുബോധം ഇങ്ങനെ തന്നെ നിൽക്കുകയും ചെയ്യും. എന്നാൽ വ്യവസ്ഥിതി മാറിയതിനു ശേഷം ഇതെല്ലാം അവസാനിപ്പിക്കാം എന്നു പറയുന്നത് വിഡ്ഢിത്തവും അസംഭാവ്യവുമാണ്. അതേസമയം ഇത്തരം സംഭവങ്ങൾക്കെതിരെ നടക്കുന്ന ഓരോ പ്രതികരണവും പ്രക്ഷോഭവും നിലവിലുള്ള സാഹചര്യങ്ങളെ ദുർബ്ബലപ്പെടുത്തുന്നതിന് സഹായിക്കും. ഒഴുക്കിനൊപ്പം പോകുന്നതിന്റെ വേഗത ഒഴുക്കിനെതിരെ തുഴയുമ്പോൾ കിട്ടില്ലെങ്കിലും അതിനായുള്ള ഊർജ്ജം സംഭരിക്കാനുള്ള ഏതു സംരംഭവും അഭിനന്ദനീയമാണ്.

    ReplyDelete
  25. നല്ല പോസ്റ്റ്.പൊതുബോധം രൂപപ്പെടുന്നത് പത്രവാര്‍ത്തകളുടെ രിതി അനുസരിച്ചാണ്.

    ReplyDelete
  26. നല്ല പോസ്റ്റ്..പ്രതികരണങ്ങൾ ശ്രദ്ധിക്കുന്നുണ്ട്...

    ReplyDelete
  27. ലേബലിംഗിനേക്കാള്‍ ക്രൂരമായത് നടന്നു കഴിഞ്ഞിട്ടുണ്ട്, വായിച്ച് മറന്നതിനാല്‍ ലിങ്ക് തപ്പിയെടുത്ത് ആ പോസ്റ്റിനെ ‘ജനപ്രിയമു’ള്ളതാക്കുന്നില്ല. എന്തായാലും പരോക്ഷമായ് ആ പോസ്റ്റ് ‘വെറുതേ ഒരില’യുടെ ഈ പോസ്റ്റില്‍ കാണുന്നു.


    പോസ്റ്റുക‘ള്‍’ ഒന്നുകൂടി വായിക്കാനുണ്ട്, വിശദമായ അഭിപ്രായം- സാധിച്ചാല്‍ നാളെ..!

    ReplyDelete
  28. നന്നായി... പെണ്ണുങ്ങളെ സൃഷ്ടിച്ചത് ആണുങ്ങള്‍ക്ക് വേണ്ടിയാണെന്നും അവര്‍ സ്വന്തമായ വ്യക്തിത്വങ്ങലല്ലെന്നും വിശ്വസിക്കുന്നവര്‍ക്ക് ഇത് സമര്‍പ്പിക്കുക...

    ReplyDelete
  29. vyabhicharam namuku, aaNungalku ellam paranjeetulathaanu. Athukondu thalore ile pennkutty aaNu kuzhapakaari. Ennal balalsangam namuku cheyaan pattunathala. athukondu soumya ye konna govinda chaami aaNu kuttakaran. nalle ballalsangavum namuku bhayarahithamaayi cheyaan kazhinjaal, soumya thane aaKum kuttakaari, govinda chaami alla.

    ReplyDelete
  30. നേരത്തെ പറഞ്ഞ പോലെ ‘പോസ്റ്റുകള്‍’ വായിച്ചു, പലതും അങ്ങനെയാണ്, വിവരക്കേടുകള്‍ ഏറ്റവുമധികം വിവരമുണ്ടെന്ന ധാരണയിലുള്ള തലയിലാണ്. ട്രെയിനിലെ ഒരേ വ്യക്തിയുടെ വ്യത്യസ്ത നിലപാടുകള്‍ തന്നെയാണ് അതിനുദാഹരണം. പ്രതികരണങ്ങള്‍ക്ക് സാധുതയുള്ളിടത്തോളം അതിന്റെ രീതിയില്‍ കാണാം, അല്ലാത്തവ എഴുതുന്നത് ജേര്‍ണലിസം അല്ല, മറിച്ച് ജീര്‍ണ്ണിച്ച ഇസമാണ്..

    യുദ്ധം തുടരട്ടെ, ജയിക്കുന്ന യുദ്ധത്തിനു മറുവശത്ത് തോറ്റവരല്ല, ജയമെന്ന വികാരം ജയിച്ചെന്ന് കരുതുന്നവരില്‍ വിരിയിച്ചവരാണ്..

    (ഒരു ബ്ലോഗറിന്റെ പഴയ പോസ്റ്റ് തപ്പാന്‍ സമയമെടുത്തു, ഈ പോസ്റ്റിനോട് ചേര്‍ത്ത് വര്‍ഗ്ഗീകരണം പലയിടത്തുമുണ്ട്, വിശദമായ കമന്റ് തല്‍ക്കാലം ഇല്ല)

    ReplyDelete
  31. ഗണേഷ്കുമാര്‍ പറഞ്ഞ സൂക്കേട് മലയാളിക്ക് പേറ്റന്റ് ഉള്ളതാണെന്ന് തോന്നുന്നു.ഇരുപത് വര്‍ഷത്തോളം മലയാളി കൊണ്ട് നടന്ന ഐസ്ക്രീം നമ്മള്‍ ഇപ്പോഴും വിട്ടിട്ടില്ല.ഐസ്ക്രീമിന് എന്നും മധുരം തന്നെയാണല്ലോ.ആര്‍ക്കൊക്കെയോ വേണ്ടി എന്തിനോക്കെയോ വേണ്ടി ഇടയ്ക്കൊക്കെ മൊഴി മാറ്റി പറയുന്ന ഇതിലെ പെണ്ണുങ്ങളും മഹതികളാവുമോ...?സാക്ഷികള്‍ പെണ്ണുങ്ങള്‍ ആണെങ്കില്‍ നാല് പേരുടെ സാക്ഷ്യം വേണമെന്ന് ഇസ്ലാം പറയുന്നത് ഇതൊക്കെ കണ്ടിട്ട് കൂടിയാവാം.ഇങ്ങനെയൊരു തിരിച്ചറിവ് ഉണ്ടായത്‌ കൊണ്ട് കൂടിയാവാം ഒരിക്കല്‍ തോല്‍പ്പിച്ച മുസ്ലിങ്ങള്‍ തന്നെ,കേരളത്തിലെ രണ്ടാം ഭൂരിപക്ഷം നല്‍കി കേരള ഭരണത്തിന്‍റെ രണ്ടാം സ്ഥാനത്ത്‌ കുഞ്ഞാലികുട്ടിയെ ഇരുത്തിയത്.
    പ്രശസ്തരായവര്‍ക്ക് എതിരെ പീഡന ആരോപണം ഉന്നയിക്കുന്ന പെണ്ണുങ്ങളുടെ മനശാസ്ത്രമാണ് ആദ്യമായി പഠിക്കേണ്ടത്.

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...