ആഭാസകരമായ പോസ്റ്റുകളും ചര്‍ച്ചകളുമായാണ്
നടി ശ്വേതാ മേനോന്റെ വിവാഹത്തെ ഓണ്‍ലൈന്‍ സമൂഹം
സമീപിച്ചത്. ഇത് എന്തിന്റെ സൂചനകളാണ്.
സമൂഹമെന്ന നിലയില്‍ നമുക്കിത് ഗുണകരമാണോ.
കഴിഞ്ഞ ദിവസംനടി ശ്വേതാ മേനോന്റെ വിവാഹമായിരുന്നു. മാധ്യമപ്രവര്‍ത്തകനും വള്ളത്തോളിന്റെ കൊച്ചുമോനുമായ ശ്രീവല്സന് മേനോനായിരുന്നു വരന്. ശ്വേതയുടെ പിതാവ് നാരായണന്‍കുട്ടി മേനോന്റെ തറവാടിനടുത്തുള്ള നെയ്തലപ്പുറത്ത് ശാസ്താ ക്ഷേത്രത്തിലായിരുന്നു വിവാഹം. വൈകാതെ വിവാഹം ഉണ്ടാവുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ശ്വേതയും ഇക്കാര്യം സമ്മതിച്ചിരുന്നു. അതിനാല്‍, പൃഥ്വിരാജിന്റെ വിവാഹം പോലെ പോലെ ആളുകള്‍ക്കിടയില്‍ ആശ്ചര്യം സൃഷ്ടിക്കാതെയായിരുന്നു ശ്വേതയുടെ വിവാഹം. ഏറെ നാളത്തെ പ്രണയസാഫല്യം. വളരെ സ്വാഭാവികമായ ഒന്ന്. നടികളുടെ വിവാഹം പോസിറ്റീവായി ആഘോഷിക്കുന്ന കീഴ്വഴക്കമുള്ള മലയാള മാധ്യമങ്ങളൊക്കെ പൊതുവെ കുഴപ്പമില്ലാത്ത രീതിയിലാണ് ആ വിവാഹത്തെ സമീപിച്ചത്. തികച്ചു മാന്യമായ രീതിയില്‍ തന്നെ.
എന്നാല്‍, ഓണ്‍ലൈന്‍ സമൂഹം വിചിത്രമായാണ് ആ വിവാഹത്തോട് പെരുമാറിയത്. വല്ലാതെ വലിഞ്ഞു മുറുകിയ രീതിയിലാണ് പലരും അതിനെ കണ്ടത്. മലയാളത്തില്‍ അടുത്ത കാലത്തായി വ്യക്തമായി സാന്നിധ്യമറിയിച്ച വാര്‍ത്താ പോര്‍ട്ടലുകള്‍ വിവാഹത്തെ മൂന്നാംകിട ഭാഷയും ഭാവനയും കൊണ്ടാണ് എതിരേറ്റത്.ചില ബ്ലോഗുകളും ഫേസ്ബുക്ക്, ഗൂഗിള്‍ ബസ്, തുടങ്ങിയ നെറ്റുവര്‍ക്ക് സൈറ്റുകളിലെ ചര്‍ച്ചകളും സമാനരീതി പിന്തുടര്ന്നു. വിവാഹ ചിത്രങ്ങള്‍ ആഭാസകരമായ കമന്റുകളുമായി ഇ മെയിലുകളിലൂടെ പ്രവഹിച്ചു. അശ്ലീലം കലര്‍ത്തിയ ചില എസ്.എം.എസുകളും ഇക്കൂട്ടത്തില്‍ പ്രവാഹിച്ചു.
വിവാഹ ദിനത്തിനു തൊട്ടു മുമ്പുള്ള ദിവസമാണ് അവരുടെ പുതിയ സിനിമ റിലീസായത്. 1978ല്‍ ഭരതന് സംവിധാനം ചെയ്ത രതിനിര്‍വേദത്തിന് ചലചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രാജീവ്കുമാര്‍ അതേ പേരില്‍ നല്കിയ പുതുഭാഷ്യമാണ് പുറത്തിറങ്ങിയത്. ഭരതന് ചിത്രത്തില്‍ ജയഭാരതി അവതരിപ്പിച്ച രതിചേച്ചി എന്ന കഥാപാത്രത്തിന് പുതിയ സിനിമയില്‍ ശ്വേതയാണ് ജീവന് നല്‍കിയത്. പുറത്തിറങ്ങും മുമ്പുതന്നെ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു ഈ സിനിമ. ചിത്രത്തിന്റെ സ്റ്റില്ലുകള്‍ നേരത്തെ തന്നെ ഇന്റര്‍നെറ്റിലൂടെ പറന്നെത്തി. ചര്‍ച്ചകളും അതേ വിധം പുരോഗമിച്ചു. എന്തിനാണ് ഇക്കാലത്ത് ഈ ചിത്രം വീണ്ടും എടുത്തതെന്ന നിലയിലാരംഭിച്ച ചര്‍ച്ചകള്‍ വൈകാതെ വല്ലാത്ത ഒരു വോയറിസ്റ്റിക് പരിസരത്തേക്ക് പറിച്ചു നടപ്പെട്ടു. ചിത്രം ഇറങ്ങിയ ശേഷം പുറത്തു വന്ന ചര്‍ച്ചകള്‍ അതിനു എരിവു കൂട്ടി. കൂട്ടത്തില്‍ നല്ല ഉരുപ്പടി ശ്വേത തന്നെയെന്നു പച്ചക്കു പറയുന്ന ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ ഒന്നിലേറെയുണ്ടായി.
ചിത്രം പുറത്തിറങ്ങിയതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ക്കിടെ നടന്ന വിവാഹത്തെ ചിത്രവുമായും രതി ചേച്ചി എന്ന കഥാപാത്രവുമായും കൂട്ടിക്കെട്ടിയാണ് ഇന്റര്‍നെറ്റിലും എസ്.എംഎസുകള്‍ വഴിയും വൃത്തികെട്ട ഭാഷയില്‍ പ്രചാരണമുണ്ടായത്. കോമഡിഷോകളില്‍ തല കുടുങ്ങിപ്പോയ ഒരു ജനത ് സഹജമായ വഷളന്‍ ചിരികളോടെ ഗംഭീരമായ ഫലിതം കണക്കെ ഇത്തരം പോസ്റ്റുകളെയും റിപ്പോര്‍ട്ടുകളുടെയും എസ്.എം.എസുകളെയും സ്വീകരിക്കന്നതും കണ്ടു.
ശ്വേതയുടെ വിവാഹത്തെ മാത്രം ഇത്ര വൃത്തികെട്ട രീതിയില്‍ അവതരിപ്പിക്കാന്‍ നമ്മുടെ പ്രബുദ്ധ ഓണ്‍ലൈന്‍ സമൂഹത്തിലെ പലരെയും പ്രേരിപ്പിച്ചത് എന്താണ്? മറ്റ് നടിടകളുടെ കാര്യത്തില്‍ ഇല്ലാത്ത അമിത വൈകാരികതയും പരിഹാസവും ആഭാസകരമായ പ്രതികരണങ്ങളും ശ്വേതയുടെ കാര്യത്തില്‍ മാത്രം ഉണ്ടായത് എന്തു കൊണ്ടായിരികം.
ഇതിന്, രതിനിര്‍വേദം എന്ന സിനിമ ഇറങ്ങിയെന്ന ഒറ്റ കാരണം പറഞ്ഞ് നമുക്ക് ഒഴിഞ്ഞുമാറാനാവുമോ. അതിനുമപ്പുറം ഓണ്‍ലൈന്‍ ലോകത്തെ മലയാളി സാന്നിധ്യത്തെ പ്രത്യകമായി അടയാളപ്പെടുത്തുന്ന വിധം എന്തെങ്കിലും പ്രത്യേകതകള്‍ ഈ സംഭവം ചൂണ്ടിക്കാട്ടുന്നുണ്ടോ. അത്തരം ചര്‍ച്ചകള്‍ക്കു കേവലം വഴി തെളിയിക്കുക എന്നത് മാത്രമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം.
ആരാണ് ശ്വേത
1991ല്‍ അനശ്വരം എന്ന സിനിമയിലൂടെയാണ് ശ്വേത മലയാള സിനിമയിലെത്തിയത്. മമ്മൂട്ടിയുടെ നായികയായെത്തിയ ആ ചിത്രം എന്നാല്‍, കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ശ്വേതയും. എന്നാല്‍, മൂന്നു വര്‍ഷത്തിനുശേഷം മിസ് ഇന്ത്യാ മല്‍സരത്തില്‍ രണ്ടം റണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ട ശ്വേതക്ക് മറ്റു വഴികള്‍ മുന്നിലുണ്ടായിരുന്നു. മോഡലിങ്. ആ വര്‍ഷത്തെ ഗ്ലാഡ്റാഗ്സ് ഫീമെയില്‍ സൂപ്പര്‍ മോഡല്‍ പുരസ്കാരം ശ്വേതക്കായിരുന്നു. വിവാദമായ കാമസൂത്ര പരസ്യമടക്കം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി പരസ്യ ചിത്രങ്ങള്‍അവരെ തേടി വന്നു. ടി.വി അവതാരക എന്ന നിലയും ശ്രദ്ധേയയായി.
വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷമാണ് അവര്‍ മലയാള സിനിമയില്‍ തിരിച്ചെത്തിയത്. കീര്‍ത്തി ചക്ര, പരദേശി, മധ്യവേനല്‍,പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്നിങ്ങനെ കൈനിറയെ സിനിമകള്‍ അവരെ കാത്തുനിന്നിരുന്നു. അശോക, മഖ്ബൂല്‍, കോര്‍പറേറ്റ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും അവര്‍ അഭിനയിച്ചു.
2011ല്‍ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് അവരെ തേടിയെത്തി. പാലേരി മാണിക്യത്തിലെ ചീരു എന്ന കഥാപാത്രമാണ് അവാര്‍ഡ് നേടിക്കൊടുത്തത്. ഇതേ കഥാപാത്രത്തിലൂടെ മാതൃഭൂമി^ അമൃതടി.വി സ്പെഷ്യല്‍ ജൂറി അവാര്‍ഡ്, മികച്ച സഹനടിക്കുള്ള ഏഷ്യാനെറ്റ് അവാര്‍ഡ് എന്നിവയും ശ്വേതക്കു ലഭിച്ചു. തിരുവനന്തപുരത്തു നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ മധ്യവേനലിലെ അഭിനയത്തിന് അവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു.
ഇതാ കാണൂ, ഉദാഹരണങ്ങള്‍
ആരാണ് ശ്വേത എന്നു വ്യക്തമാക്കാന്‍ തന്നെയാണ് ഈ വിവരണം. നടി, മോഡല്‍,അവതാരക എന്നീ നിലകളില്‍ തിളങ്ങിയ ഒരാളാണ് അവരെന്ന് ഈ വിവരങ്ങള്‍ നമ്മോടു പറയുന്നു. രതിനിര്‍വേദം എന്ന ചിത്രം കൂടാതെ നിരവധി മികച്ച സിനിമകളില്‍ അഭിനയിക്കുകയും സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് അടക്കം നേടുകയും ചെയ്തിട്ടുണ്ട് അവരെന്നും ഈ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ബയോഡാറ്റയുടെ ഈ സവിശേഷതകളൊന്നും നമ്മുടെ നവമാധ്യമങ്ങള്‍ പരിഗണിച്ചിട്ടേയില്ല. വെറും രതി ചേച്ചി മാത്രമായാണ് വാര്‍ത്തകളിലും ചര്‍ച്ചകളിലും അവര്‍ പ്രത്യക്ഷപ്പെട്ടത്. ഒരു പാട് ഉദാഹരണങ്ങള്‍ നിങ്ങള്‍ക്കു മുന്നിലുണ്ടാവും.
ഒരു ന്യൂസ് പോര്‍ട്ടലില്‍ അവരുടെ കല്യാണത്തെക്കുറിച്ചു വന്ന വാര്‍ത്ത അവസാനിക്കുന്നത് ഇങ്ങനെയാണ്: ഇനി രതിനിര്‍വേദം; ശ്വേത മണിയറയിലേക്ക്.
മറ്റൊരു പോര്‍ട്ടല്‍ ദിവസങ്ങള്‍ക്കു മുമ്പ് അവരുടെ വിവാഹ വാര്‍ത്ത പ്രവചിച്ചെഴുതിയ വാര്‍ത്തയില്‍ നിറയെ ദ്വയാര്‍ഥ പ്രയോഗങ്ങളായിരുന്നു. രതി ചേച്ചി ഉടന്‍ മണിയറയിലേക്ക് എന്ന മട്ടിലുള്ള ഭാഷ മാധ്യമപ്രവര്‍ത്തകന്റെ മനസ്സില്‍ കെട്ടിക്കിടക്കുന്ന അഴുക്ക് മുഴുവന്‍ പുറത്തു വിടുന്ന രീതിയിലായിരുന്നു.
ഫേസ്ബുക്കില്‍ നടന്ന ഒരു ചര്‍ച്ചയില്‍ അവരെ വിശേഷിപ്പിച്ചത് ഉരുപ്പടി , ചരക്ക് എന്നൊക്കെയായിരുന. ശരീരം മാത്രമല്ല എന്ന് സ്ത്രീ കവിതകളിലൂടെ ആവര്‍ത്തിക്കുന്ന ഒരു യുവകവി, മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍. ലിംഗം കൊണ്ടാണ് താന്‍ ചിന്തിക്കുന്നതെന്ന മട്ടിലാണ് ശ്വേതയുടെ ശരീരത്തെ ക്കുറിച്ച് വാചാലനായത്.
ഗൂഗിള്‍ ബസിലും സമാന രീതിയില്‍ കുറേ പോസ്റ്റുകള്‍ കണ്ടു. ചിലത് എല്ലാ മര്യാദകളും ലംഘിക്കുന്ന വിധമായിരുന്നു. വിവാഹ ചിത്രങ്ങള്‍ ചില കമന്റുകളോടെ പോസ്റ്റു ചെയ്തു ചിലര്‍. അതിലുള്ള പരിഹാസം രേഖപ്പെടുത്തി, മറ്റു ചിലര്‍. കമന്റുകളില്‍ ചിലത് ഏറെ ആഭാസകരമായിരുന്നു.
വിവാഹ ചടങ്ങിനിടെ അമ്മ ശ്വേതയുടെ തലയില്‍ കൈവെച്ച് അനുഗ്രഹിക്കുന്ന ഒരു ഫോട്ടോയാണ് ഒരാള്‍ പോസ്റ്റ് ചെയ്തത്. അതോടൊപ്പമുള്ള ഈ കമന്റുകള്‍ കാണുക:
തലക്കു കൈ വെച്ചു പ്രാകുന്ന അമ്മച്ചി:
അമ്പേ! യിവളു മിന്നു കെട്ടു കഴിഞ്ഞില്ല അതിനു മുമ്പേ തൊടങ്ങി അവടെ രതിനിര്‍വേദം
അതേ ആളുടെ മറ്റൊരു പോസ്റ്റ്. രതിനിര്‍വേദം ഇറങ്ങിയതിനെ കുറിച്ചാണിത്
എന്തൂട്ട് കോപ്പാണ് ശ്വേത...ഇതിലും നല്ല ബെസ്റ്റ് ചരക്കോളെ മ്മളെത്ര കണ്ടേക്കണ്. ജയഭാരതീരെ വാലുമ്മ കെട്ടാനില്ല ഈ ഡേഷിന്റെ ഫിഗറ്.
(സദാ ബസില്‍ കയാറാത്തതിനാലും മറ്റ് നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ സജീവമല്ലാത്തതിനാലും പെട്ടെന്ന് കണ്ണില്‍ പെട്ടത് ചിലതു പറയുന്നെന്ന് മാത്രമാണ്. ഇതിലും മോശമായ പല പോസ്റ്റുകളും ചര്‍ച്ചകളും നിങ്ങാരുത്തരുടെയും ശ്രദ്ധയില്‍ പെട്ടുകാണണണം).
ബ്ലോഗുകളിലും ഭാഷയും പ്രകൃതവും ഇതു തന്നെയായിരുന്നു. അതിന്റെ ലക്ഷണമൊത്ത ഒരുദാഹരണം ഇതാ ഇവിടെ:
മതി നിര്‍വേദം
ഇനി രതി നിര്‍വേദം ആടട്ടെ
"രതി ചാച്ചി "നടി വിവാഹിതയായെന്നും അല്ല,
അടുത്ത മാസം മാത്രമേ ഞങ്ങള്‍ "കെട്ട് കെട്ടൂ" എന്നും നടിയും
പണ്ടെങ്ങോ പറഞ്ഞിരുന്നു.
ഇതാ.
കവിയുടെ കൊച്ചു മോന് എന്ന് സ്ഥാന പ്പേരുണ്ടായാല്‍ എന്ത്?
പാല് പായസം ആയാലും പട്ടി നക്കിയാല്‍ പോയില്ലേ?
രണ്ടു മക്കളുടെ തന്തയാണ് വരന് എന്ന്
ജന സംസാരം.
ആശംസകള്‍ നേരാം ഈ "നവ ദമ്പതികള്‍ക്ക്" എന്ന് പത്രങ്ങള്‍.
കോളം നിറയ്ക്കാന്‍, ഓരോ വേലത്തരങ്ങള്‍..
നാട്ടിലെ ജനസാന്ദ്രത കുറയ്ക്കാന്‍ റബ്ബര്‍ കമ്പനിക്കാരുടെ
"കാമസൂത്ര" മാര്‍ക്കറ്റില്‍ ഇറക്കാന്‍ രതി ചാച്ചി തെന്നെ വേണ്ടി വന്നു
മിലിന്ദ് സോമനെ കെട്ടിയെന്ന്,-അല്ല
,തല്ലി പ്പുറത്ത് ആകിയതാണ് സോമേട്ടന്,
എന്നും പിന്നാമ്പുറം സംസാരം.
നാല് നേരം ചപ്പാത്തി തിന്നുന്ന
ബഡാ ഭായി മാര്‍ക്ക് കാണാന്‍,
ഹെലനെ പ്പോലെ
രതി ചാച്ചി അരയും മുലയും
കാണിച്ചത് അത്ര വല്യ തെറ്റാണോ?
അവര്‍ക്ക് മടുത്തപ്പോള്‍
നാട്ടിലേക്ക് കെട്ട് കെട്ടിച്ചു..
(ബഡാ സാഹിബുമാര്‍ക്ക് മടുക്കുമ്പോള്‍
മലയാള സിനിമയുടെ പടി വാതില്‍ അവര്‍ക്കായി മലര്‍ത്തി തുറന്നിടും)
"മലയാള സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് ഏറെ ഇഷ്ടം,സമയ ക്കുറവു കൊണ്ട് ഇപ്പോഴാണ് കഴിഞ്ഞത്.. "ഒരു എക്സ്ക്ലൂസിവ് INTERVIEW ധാരാളം..
വാല്‍ക്കഷണം: :ബോംബെ മിട്ടായിയിലെ: നീര് വറ്റിയ
ദിമ്പില്‍ കപാഡിയ കൊചാച്ചി ,
"ഇലക്ട്രയിലെ " ഉണങ്ങിയ മനീഷ ചാച്ചി.
(മലയാള സിനിമയ്ക്ക് അങ്ങിനെ വേണം..
ഉചിഷ്ട്ടം തിന്നു ശീലിച്ചവര്‍ക്ക് എന്തായാല് എന്താ?)
രണ്ടും കൂടി ഒത്തു പോണേല് പൊയ്ക്കോട്ടേ.
നല്ല ഉശിരന്‍ ദാമ്പത്യ ജീവിതം ആശംസിക്കുന്നു.
ഇ-മെയിലുകളിലൂടെ പ്രവഹിച്ചത് ശ്വേതയുടെ വിവാഹ ചിത്രങ്ങളായിരുന്നു. അതില്‍തന്നെ അസാധാരണമായ ആംഗിളുകളില്‍ അവരെ ചിത്രീകരിക്കുന്ന വഷളന്‍ ചിത്രങ്ങള്‍ക്കായിരുന്നു പ്രചാരമേറെ. എസ്.എം.എസുകളില്‍ പതിവു പോലെ ദ്വയാര്‍ഥ പ്രയോഗങ്ങളുടെ അയ്യരു കളി തന്നെയായിരുന്നു. മലയാള സിനിമയിലെ ഒരു പക്ഷേ, മറ്റൊരു നടിക്കും ഉണ്ടാവാത്ത അനുഭവമായിരിക്കണം ഇത്.
എന്തു കൊണ്ട് ശ്വേത
ഒരു സിനിമാ നടി എന്നതിനാപ്പം ശ്വേത ഒരു സ്വതന്ത്ര വ്യക്തിയാണെന്ന കാര്യമാണ് ഇവിടെ എല്ലാവരും മറന്നു പോയത്. അവര്‍ക്കും ഒരു സ്വകാര്യ ജീവിതമുണ്ട്. അതില്‍ തലയിടാന്‍ മറ്റാര്‍ക്കും അവകാശമില്ല. ഇത് നമ്മുടെ ഓരാുേത്തരുടെയും ജീവിതത്തില്‍ നാം പകര്‍ത്താറുള്ള കാര്യമാണ്. എന്നാല്‍, ശ്വേതാ മേനോന്റെ കാര്യം വന്നപ്പോള്‍ അവസ്ഥയാകെ മാറി. സ്ത്രീ പീഡനങ്ങള്‍ക്കെതിരെയും ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയും പോസിറ്റീവായ നിലപാട് എടുക്കുന്നവര്‍പോലും ഇത്തരം കാര്യങ്ങളില്‍ വളരെ നെഗറ്റീവായ നിലപാടുകളാണ് പ്രദര്‍ശിപ്പിച്ചത്.
നോക്കൂ, ഇമ്മാതിരി അഭിപ്രായങ്ങള്‍ റോഡിലിറങ്ങി പറയാന്‍ നമ്മളാരെങ്കിലും ധൈര്യപ്പെടുമോ. അല്ലെങ്കില്‍ പരിചയമുള്ള ആരുടെയെങ്കിലും വിവാഹ ഫോട്ടോ ഇമ്മാതിരി ഒരു കമന്റ് സഹിതം ഇന്റര്‍നെറ്റിലൂടെ പറത്തി വിടാന്‍ ഉശിരുണ്ടാവുമോ. രു പെണ്‍കുട്ടി വിവാഹിതയായി ഭര്‍ത്താവിനൊപ്പം പോവുമ്പോള്‍ ഇത്തരമൊരു വഷളന്‍ ഡയലോഗ് തട്ടിവിടുമോ. സാധ്യതയില്ല. തടി കേടാവുമെന്നു തന്നെ കാരണം.
പിന്നെന്തുകൊണ്ടാണ് ഇന്റര്‍നെറ്റില്‍ മാത്രം നമ്മള് ഈ വിധം പെരുമാറുന്നത്. ആരും ചോദിക്കാനില്ലെന്ന തോന്നല്‍ കാരണമോ. ആളുകള്‍ ചിരിച്ചു തിമിര്‍ത്ത് കൈയടിക്കുമെന്ന് ബോധ്യപ്പെട്ടിട്ടോ.
ചുവരെഴുത്തുകളിലെ നമ്മള്
വ്യക്തമായ മറുപടികള്‍ അറിയില്ല. എങ്കിലും ചുവരെഴുത്തുകളുമായി (ഗ്രാഫിറ്റി) ബന്ധപ്പെട്ട പഠനങ്ങള്‍നല്‍കുന്ന വെളിച്ചത്തില്‍ പരിശോധിക്കുമ്പോള്‍ വ്യത്യസ്തമായ ചില നിരീക്ഷണങ്ങള്‍ സാധ്യമാവുന്നുണ്ട്.
തീവണ്ടിയിലും പൊതുസ്ഥലങ്ങളിലുമുള്ള ടോയ്ലറ്റു ചുവരുകളില്‍ പ്രത്യക്ഷപ്പെടുന്ന ആഭാസകരമായ ചുവരെഴുത്തുകളിലൂടെ ഒരു സമൂഹത്തിന്റെ മാനസികാരോഗ്യം വായിക്കാമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. അടിച്ചമര്‍ത്തപ്പെട്ട വൈകൃതങ്ങളാണത്രെ ചുവരുകളില്‍ അശ്ലീലചിത്രങ്ങളും എഴുത്തുകളുമായി രൂപം മാറുന്നത്.
അങ്ങിനെയെങ്കില്‍, ഇന്റര്‍നെറ്റിലെ ഈ ചുവരെഴുത്തുകള്‍ക്കും സമാനമായ ഒരു തലമുണ്ടെന്നു വേണം മനസ്സിലാക്കാന്‍. ഇന്റര്‍നെറ്റിന്റെ ഈ വിര്‍ച്വല്‍ ഇടത്തെ ചിലരെങ്കിലും മറ്റൊരു ടോയ്ലറ്റ് ചുവരായി മാത്രമേ കാണുന്നുള്ളൂ എന്നും കാണേണ്ടി വരും. ഓണ്‍ലൈന്‍ സംവാദങ്ങളുടെ വര്‍ഗ,രാഷ്ട്രീയ,സാമൂഹിക തലങ്ങള്‍ കൂടുതലായി വിശകലനം ചെയ്യുമ്പോള്‍ സ്വാഭാവികമായും ഇതിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയും.
കാര്യങ്ങള്‍ ഇങ്ങിനെ തുടരുകയാണെങ്കില്‍ ഇന്‍ര്‍നെറ്റ് സംവാദങ്ങളെയും ഓണ്‍ലൈന്‍ സമൂഹത്തിന്റെ ഇടപെടലുകളെയും ഓണ്‍ലൈന്‍ അഭിപ്രായ സ്വാതന്ത്യ്രത്തെയും കൂച്ചു വിലങ്ങിടാന്‍ കാത്തിരിക്കുന്ന ഭരണകൂടങ്ങള്‍ക്ക് കിട്ടുന്ന നല്ലൊരു അവസരമാവും അത്. അസാമാന്യ സാധ്യതകളുള്ളഒരു നവമാധ്യമത്തെ സര്‍ക്കാര്‍ വക ചങ്ങലകള്‍ക്കുള്ളില്‍ ഒതുക്കാനാണ് നമ്മുടെ നടപടികള്‍ സഹായിക്കുകയെങ്കില്‍ വരും കാലത്തോടു നാം സമാധാനം പറയേണ്ടി വരും.
....
അനേകം ചോദ്യങ്ങള്‍ക്കൊപ്പം ഈയൊന്നു കൂടി മുന്നോട്ടു വരുന്നു:
ഒരു പാട് സ്ത്രീകള്‍ സജീവമാണ് ഗൂഗിള്‍ ബസ് പോലുള്ള ഇടങ്ങളില്‍. ഇത്തരം പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് ആണ് സുഹൃത്തിനോടു പറയാന്‍ അവരാരും മുന്നോട്ടു വരാത്തത് എന്തു കൊണ്ടായിരിക്കും?
.
ഈയിടെയായി ബ്ലോഗില്‍ സജീവമാല്ലാത്തത് കൊണ്ടാവും ശ്വേതയെ പറ്റിയുള്ള മോശം പോസ്റ്റുകളൊന്നും വായിക്കാന്‍ പറ്റിയില്ല..
ReplyDelete'ഒരില' എഴുതിയിരിക്കുന്ന ഈ പോസ്റ്റ് നമ്മുടെ സമൂഹത്തിന്റെ പകല്‍മാന്യത വ്യക്തമാക്കുന്നു.. , അവരുടെ ജോലിയുടെ ഭാഗമായി അവര്‍ ചെയ്യുന്ന ഗ്ലാംമര് പ്രദര്‍ശനത്തെ മറ്റൊരു കോണിലൂടെ വീക്ഷിക്കുന്ന 'നമ്മള്' അവരുടെ വ്യക്തിത്വത്തെ അപമാനിക്കുക തന്നെ ചെയ്തിരിക്കുന്നു.അതില്‍ നമുക്ക് ലജ്ജിക്കാം...
This comment has been removed by the author.
ReplyDeleteനന്നായി ഈ വ്യത്യസ്ത ചിന്ത!
ReplyDeleteപോസ്റ്റ് ചര്‍ച്ച ചെയ്യുന്ന വിഷയത്തെ ഏറെക്കുറെ അനുകൂലിക്കുന്നു....
ReplyDeleteകൊള്ളാം നല്ല ചിന്തകള്‍
ReplyDeleteഎഴുതുന്നവര്‍ മുഴുവനും ഇതിനോട്
ReplyDeleteഅതെ നിലയില്‍ താല്പര്യം കാണിക്കുക അല്ല
മറിച്ചു, ഒഴുകുന്ന വെള്ളത്തില്‍ അനായാസമായി
നീന്തി തുടിക്കുന്നവര്‍ ആണെന്ന് പലപ്പോഴും
തോന്നിയിട്ടുണ്ട് ..ഗൂഗിള്‍ ബസിലെ ചര്‍ച്ചകള്‍
നല്ല എഴുത്തുകാര്‍ വരെ നിലവാരം കുറഞ്ഞ
തമാശകളും ചുമ്മാ നേരം പോക്ക് vaaചകങ്ങളും ആയി ചുമ്മാ ഒരു സല്ലാപം ആക്കി മാറ്റുന്നുണ്ട് പലപ്പോഴും ..എല്ലാവരും അങ്ങനെ എന്നല്ല..
പിന്നെ നടി ശ്വേതയുടെ കാര്യത്തില്‍ കൂടുതല്‍ പബ്ലിസിറ്റി, നല്ലതിനേക്കാള്‍ നല്ലത് അല്ലാത്തതിനു ആണ്, എന്നത് ഒരു സത്യം മാത്രം ..അത് മലയാളികള്‍ തന്നെ ആല്മ പരിശോധന
ചെയ്യേണ്ട ഒരു വിഷയം ആണ് ..ശ്വേതയുടെ മാത്രമല്ല മറ്റുള്ളവരുടെ എല്ലാ കാര്യത്തിലും .ഈ അനാവശ്യ ഉല്‍ഖണ്ടയും താല്പര്യവും
നമ്മുടെ കൂടെപ്പിറപ്പു ആണ്..!!!.
ഒളിഞ്ഞു നോട്ടത്തില്‍ അഭിരമിക്കുന്ന ഒരു ജനതയുടെ സ്വാഭാവികപ്രതികരണങ്ങള്‍ മാത്രം.
ReplyDeleteചികിത്സ എന്താണെന്ന് ഒരു പിടിം ഇല്ല
ഈ പോസ്റ്റുകളൊന്നും തന്നെ കണ്ടിരുന്നില്ല, കണ്ടാല്‍ തന്നെ അത്ഭുതവും തോന്നില്ല, മലയാളി പുരുഷന്മാരില് നിന്ന് ( പൊതുവായി പറയുന്നതാണ് കേട്ടൊ ) ഇതിലപ്പുറമൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നുമില്ല..
ReplyDeleteവളരെ വളരെ ഇഷ്ടപ്പെട്ടു. സത്യത്തില്‍ നമ്മുടെ പല "ശാലീന" സുന്ദരികളെക്കാളും ഒരു പടി മുന്നിലാണ് ശ്വേത.
ReplyDeleteബോംബെയില്‍ ജനിച്ചു വളര്‍ന്നെങ്കിലും കഴിവതും മലയാളത്തില്‍ മാത്രം , അതും വളരെ നിലവാരത്തോടു കൂടി സംസാരിക്കുന്ന അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് ശ്വേത. അതോടൊപ്പം തന്നെ ബുദ്ധിമതിയായ ഒരു നടിയും. അവരുടെ അഭിനയത്തിന്റെ റേഞ്ച് പലേരി മാണിക്യം എന്ന ചിത്രത്തില്‍ നമ്മള് കണ്ടതാണ്.
ആ കഥാപാത്രത്തെ അതിലും മനോഹരമായി അവതരിപ്പിക്കാന്‍ കഴിവുള്ള ഒരു നടി ഇപ്പൊ മലയാളത്തില്‍ ഇല്ല തന്നെ.
പുറമേ വെള്ള വസ്ത്രം ധരിക്കുകയും ഉള്ളില്‍ മറ്റുള്ളവന്റെ തെറ്റുകുറ്റങ്ങള്‍ കണ്ടു പിടിച്ചു പരദൂഷണം ചെയ്യുകയും
ചെയ്യുന്ന മലയാളിയുടെ നാറിയ മനസ്സാണ് ഇതിന്റെ ഒക്കെ പിന്നില്‍. എന്തായാലും വിശദമായ ഈ പോസ്റ്റിനു അഭിനന്ദനങ്ങള്‍
ഗൂഗിള്‍ ബസിലെ ചര്‍ച്ചകള്‍ നല്ല എഴുത്തുകാര്‍ വരെ നിലവാരം കുറഞ്ഞ തമാശകളും ചുമ്മാ നേരം പോക്ക് വാചകങ്ങളും ആയി ചുമ്മാ ഒരു സല്ലാപം ആക്കി മാറ്റുന്നുണ്ട് പലപ്പോഴും.. എല്ലാവരും അങ്ങനെ എന്നല്ല..
ReplyDeleteഎന്റെ ലോകം പറഞ്ഞതിനോട് അനുകൂലം, പല ഗൂഗിള്‍ ബസ്സും കാണുമ്പോള്‍ തോന്നുന്നത്.. (മിണ്ടുന്നില്ലാ) ;)
നമുക്കൊരു രതിചേച്ചി വേണം , നമ്മുടെ സ്വന്തം ചേച്ചിയല്ല, അപ്പുറത്തെ വീട്ടില്‍.മീശമുളക്കുന്ന പ്രായത്തില്‍ ഭാവനകള്‍ക്ക് സഞ്ചരിക്കാന്‍ അവരുടെ മനസും ശരീരവും വേണം. മറ്റൊന്നിനുമല്ല ഒന്നു തൊട്ടുതലോടി താലോലിക്കാന്‍. അവരോ പ്രണയം കൊണ്ടല്ല തന്റെ അടക്കാന്‍ വയ്യാത്ത കാമം കൊണ്ടാണ് തന്നെ സമീപിച്ചതെന്ന് വിശ്വസിക്കണം. ആവശ്യം കഴിഞ്ഞാല്‍ എതൊരു വിശ്വാസത്തിന്റെ പേരിലായാലും അവര്‍ ബലികഴിക്കപ്പെടണം. തെല്ലു വേദനതോന്നിയാലും ഉന്നത പഠനത്തിനായുള്ള പെട്ടിയും തൂക്കി നടന്നകലണം . പിന്നെ ഓര്‍ക്കുമ്പോള്‍ ആകെ ഒന്നു കുളിരുകോരണം. ഇനി അല്ല അവര്‍ നല്ല രീതിയിലാണ് ജീവിക്കുന്നതെങ്കിലൊ മനസ്സിലെ കുളിപ്പുരചുവരുകളില് കുറിച്ചിട്ടിരുന്ന ഭാഷകളുപയോഗിച്ച് വേണം അവരെ വിവരക്കാന്‍.
ReplyDeleteഭരതനും പദ്മരാജനും അതിനു നില്‍ക്കാതെ രതിചേച്ചിയെ കൊന്നു. നമ്മള് പാപം ചെയ്യാത്തതിനാല്‍ കല്ല് സുലഭം . എടുത്തെറിയാന്‍ അവസരം കാത്തിരിക്കുകയല്ലെ ..........
വളരെ നല്ല ഒരു ലേഖനം.ഓണ്‍ലൈനില്‍ തീരെ ആക്റ്റീവ് അല്ലാത്തതിനാല്‍ ഈ വിശേഷങ്ങള്‍ ഒക്കെ ഇത്ര വിശദമായി ഇപ്പോള്‍ ആണ് അറിയുന്നത്?എന്ത് കൊണ്ടാണ് ഇങ്ങനെ എന്ന ചോദ്യം എന്റെ മനസ്സില്‍ വരില്ല.നമ്മുടെ സമൂഹം ഇങ്ങനെ ആണെന്ന തിരിച്ചറിവ് പണ്ടേ വന്നതാണ്.കവിതയിലും കഥയിലും പൊതു വേദികളില്‍ കയ്യടി വാങ്ങാനും മറ്റുമായി സ്ത്രീകളെ ബഹുമാനിക്കുന്നാവരാണ് കൂടുതലും.സ്ത്രീകളെ മനസ്സ് കൊണ്ട് ബഹുമാനിക്കുന്നവരെ വളരെ കുറച്ചേ ഈ ജീവിതത്തില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ.പിന്നെ മലയാളികള്‍ക്ക് അമ്മയും പെങ്ങളും ഭാര്യയും അല്ലെങ്കില്‍ എന്തും പറയാം എന്നൊരു മനോഭാവം ഉണ്ട്.പൊതുവായി പറഞ്ഞതാണ്.എല്ലാവരും അങ്ങനെ എന്ന് അര്‍ത്ഥമാക്കിയിട്ടില്ല.
ReplyDeleteഉമാ രാജീവ് +1
ReplyDeleteനല്ല ലേഖനം ഒരിലെ
ഈ രീതി നമ്മുടെ നാട്ടില്‍ അധികം തന്നെ..സ്ത്രീകളെ ബഹുമാനിക്കുക എന്നത് തന്നെ മോശമായാണ് ഇവിടെ കണക്കാക്കുന്നത്..അപ്പോള്‍ ഇതിലെന്തതിശയം..
ReplyDeleteഉമയുടെ നിരീക്ഷണത്തോട് ഞാനും യോജിക്കുന്നു.
ReplyDeleteനല്ലൊരു അഭിനേത്രിയാണവര്‍ .
ReplyDeleteവിവാഹാശംസകള്‍
ഓരോ മലയാളിയും
ReplyDeleteഒന്നിൽ കൂടുതൽ ചുവന്ന തെരുവുകൾ
മനസ്സിൽ കൊണ്ടു നടക്കുന്നവരാണെന്നു
തോന്നുന്നു, പുതിയ രതിനിർവ്വേദത്തിലെ നായികയുടെ
ദേഹം കാണിച്ച മെയിലുകൾ പറന്നുനടക്കുമ്പോൾ
ഇങ്ങിനെ തോന്നിപ്പോകുന്നു...
മലയാളനാടിൽ ഒരുമാസം മുൻപ് ഞാൻ ഇങ്ങിനെ
എഴുതിയിരുന്നു..
മലയാള ബ്ലോഗിങ്ങിന് മൂത്രപ്പുര സാഹിത്യത്തിന്റെ സ്റ്റാന്ഡേര്ഡേ ഉള്ളൂ എന്ന ചിലരുടെ വിമര്‍ശനങ്ങള്‍ ഇതൊക്കെ കണ്ടിട്ടാവാം..
ReplyDeleteബസ്സിലും ബ്ലോഗിലും അത്ര സജീവമല്ലാത്തതിനാല്‍ ആ പോസ്റ്റുകള്‍ ഒന്നും കണ്ടിരുന്നില്ല. അഥവാ കണ്ടാലും അതിശയം തോന്നില്ല, ബഹുമാനിക്കാന്‍ അറിയില്ലെങ്കിലും അപമാനിക്കാന്‍ മുന്നിലാണല്ലോ നാം എന്നും. ഇതില്‍ കൂടുതല്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്....?
ReplyDeleteബസ്സിലും മറ്റും ഓരോ പോസ്റ്റ് കാണുമ്പോള്‍ , തമാശ എന്ന പേരിലാണെങ്കിലും ആഭാസം ആസ്വദിക്കപ്പെടുന്നത് കാണുമ്പോള്‍ , സങ്കടമാണ് തോന്നുക.
ഉചിതമായീ ഈ ലേഖനം.
എനിക്ക് തോന്നുന്നു, ഇതിന് പ്രധാനകാരണം ശ്വേതയുടെ വിവാഹവും രതിനിര്‍വ്വേദത്തിന്റെ റിലീസും ഏതാണ്ട് ഒരേ ദിവസങ്ങളില്‍ ആയത് കൊണ്ടാണെന്നാണ്. എന്നുകരുതി, അത് ഒരു വ്യക്തിയുടെ സ്വകാര്യതയെ ആക്രമിക്കാനുള്ള ന്യായീകരണം തീര്‍ച്ചയായും അല്ല. ഈ രണ്ട് സംഭവങ്ങളും ചേര്‍ത്ത് വായിക്കുമ്പോള്‍ മിക്കവര്‍ക്കും ചില തമാശകള്‍ മനസ്സില്‍ പൊട്ടിമുളയ്ക്കും. പക്ഷെ, ആ തമാശകള്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ ആയിരിക്കണം. ഇതിനെപ്പറ്റി എനിക്ക് തോന്നുന്ന ഒരു തമാശ ഒരു കമന്റായി ഞാന്‍ എഴുതിയിരുന്നു. അത് ഇങ്ങനെയാണ്, "ഏതായാലും മധുവിധുനാളുകളില്‍ നവദമ്പതികള്‍ക്ക് തോളോട് തോളുരുമ്മി കാണാന്‍ ഒരു സിനിമയുണ്ടല്ലോ, രതിനിര്‍വ്വേദം റീലോഡഡ്. സന്തോഷായി :-)" ഈ തമാശ എന്റെ മനസ്സില്‍ തോന്നിയിട്ട് അത് പുറത്തുപറയാതെ എനിക്ക് ഈ പ്രശ്നത്തില്‍ ഉദാത്തമായ സമീപനമാണ് ഉള്ളത് എന്ന് ഞാന്‍ പറഞ്ഞാല്‍ ഞാന്‍ കാപട്യക്കാരനാവും. ഇത് സഭ്യത ലംഘിക്കുന്ന ഒന്നാണെന്ന് നിങ്ങള്‍ പറയില്ലല്ലോ. അല്ലേ? ഒന്നാലോചിച്ചാല്‍ ആ തമാശ മനസ്സിലാവും. കല്യാണം കഴിഞ്ഞ് ഭാര്യയും കൊണ്ട് പോകുമ്പോള്‍ തെരുവോരങ്ങളില്‍ സ്വന്തം ഭാര്യയുടെ ശരീരത്തിന്റെ പലരീതിയിലുള്ള പ്രദര്‍ശനവും പിന്നെ, തിരശ്ശീലയില്‍ ഭാര്യ വേറെ ഒരുത്തനുമായി ശരീരം പങ്കിടുന്ന സിനിമയും കാണുന്ന ഭര്‍ത്താവ്. ശ്വേതയും ശ്രീവല്സനും സമൂഹത്തിന്റെ മേല്‍ത്തട്ടില്‍ ഉള്ളവര്‍ ആയതുകൊണ്ട് അവര്‍ക്കിതൊന്നും വിഷയമായിരിക്കില്ല. പക്ഷെ, മറ്റുള്ളവര്‍ക്ക് അതൊരു തമാശ പകരുന്ന ചിന്തയാവും. പക്ഷെ, അത്തരം ചിന്തകള്‍ സഭ്യത പാലിക്കുന്നവ ആവണം. ഇനി ഒരു കാര്യം ഞാന്‍ പറഞ്ഞുകൊള്ളട്ടെ. രണ്ട് കുട്ടികള്‍ ഉള്ള ശ്രീവല്സന് മേനോന് എന്തുകൊണ്ട് ആദ്യഭാര്യയില്‍ നിന്ന് വിവാഹമോചനം നേടി എന്ന് ആര്‍ക്കുമറിയില്ല. അത് അരമനരഹസ്യം. ഒരുപക്ഷെ, ഭാവിയില്‍ ഈ അരമനരഹസ്യം അങ്ങാടിയില്‍ പാട്ടാവുകയും ആ വിവാഹമോചനത്തിന് പിന്നില്‍ ശ്വേതയുമായുള്ള ബന്ധമായിരുന്നുവെന്ന് തെളിയുകയും ചെയ്താല്‍ ഈ കേട്ട അസഭ്യങ്ങളെല്ലാം അവര്‍ അര്‍ഹിച്ചിരുന്നു എന്നുകൂടി ഈ ബ്ലോഗില്‍ കൂട്ടിച്ചേര്‍ക്കേണ്ടിവരും.
ReplyDeleteസൈബർലോകത്തെ ഇത്തരം വർത്തമാനങ്ങൾ ആരെങ്കിലും ചൂണ്ടിക്കാട്ടാതെ പലപ്പോഴും അറിയാറില്ല. നന്നായി ലേഖനം. ശ്വേതാമേനോൻ ജീവിച്ചു പൊക്കോട്ടേ , പാലേരിമാണിക്യത്തിൽ അവർ നന്നായി അഭിനയിച്ചിരുന്നു.
ReplyDeleteകുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് പ്രിഥ്വിരാജിനെ തല്ലിക്കൊന്നു എന്നൊരു വാര്‍ത്ത ഉണ്ടാക്കി ഫേസ് ബുക്കില്‍ ഇട്ടിരുന്നത് കണ്ടു വല്ലാതെ വേദന തോന്നി... മറ്റുള്ളവരെ ആക്ഷേപിക്കുന്നതില്‍ നിന്നും സുഖം കണ്ടെത്തുന്ന ഒരു കൂട്ടര്... പിന്നീട് അറിഞ്ഞു മല്ലികാ സുകുമാരന്‍ കേസുകൊടുത്തു ആ വാര്‍ത്ത ഉണ്ടാക്കിയവനെ പൊക്കി എന്ന്... ഇപ്പോള്‍ ഇതാ ഒരു നടിയെ അപമാനിക്കാന്‍ ഫേസ് ബുക്കും ബസ്സും ഉപയോഗിക്കുന്നു... എന്ത് തോന്ന്യവാസം എഴുതിയാലും വായിക്കാനും ഷെയര്‍ ചെയ്യാനും ആളുണ്ടാവും എന്ന തോന്നലാണ് ഇത്തരം ആഭാസങ്ങള്ക്കു പിന്നിലെന്നു തോന്നുന്നു... സ്ത്രീകള്‍ക്ക് നേരെ മാത്രമല്ല ഇത്തരം മോശമായ ഓണ്‍ലൈന്‍ സംവാദങ്ങള്‍, ഇതുവഴി ആരെയും കരിവാരിത്തേക്കാം എന്നൊരു ധാരണ സ്ത്രീകള്‍ അടക്കം ഒരു ചെറിയ വിഭാഗമെങ്കിലും വച്ചുപുലര്‍ത്തുന്നുണ്ട്. ഒരില പറഞ്ഞപോലെ ഓണ്‍ലൈന്‍ അഭിപ്രായ സ്വാതന്ത്യ്രത്തെയും കൂച്ചു വിലങ്ങിടാന്‍ ഇതൊക്കെ കാരണമായേക്കാം...
ReplyDeleteനടിയെ അവള് എന്നും നടനെ അവൻ എന്നും മാത്രമേ നമ്മുടെ ഇത്തിരിപ്പോന്ന വാവകൾ വരെ പറയൂ, അതു തിരുത്തിക്കൊടുക്കാൻ പോലും നമ്മൾ മെനക്കെടാറില്ല. മനുഷ്യരോട് ബഹുമാനത്തോടെ പെരുമാറണമെന്ന് നമ്മൾ പൊതുവേ ഒരു ഒഴുക്കിൽ പറയുമെന്നേയുള്ളൂ. ദരിദ്രരോട്, നമ്മേക്കാൾ കുറഞ്ഞ ജീവിത നിലവാരമുള്ളവരോട്,ദലിതരോട്, സ്ത്രീകളോട്, ന്യൂനപക്ഷങ്ങളോട്.......അങ്ങനെ വലിയ ബഹുമാനമൊന്നും തോന്നേണ്ടാത്തതെന്ന് നമ്മൾ സ്വയം കരുതുന്ന കുറേയധികം ജന വിഭാഗങ്ങൾ ഈ ഭൂമിയിലുണ്ട്. ആ ധാർഷ്ട്യത്തിന്റെ ബഹിർസ്ഫുരണമാണ് ഇത്തരം എഴുത്തുകൾ.ജനങ്ങളെ നിയന്ത്രിയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന നിലയിൽ ഭരണകൂടം സ്വന്തം അജൻഡകൾ നടപ്പിലാക്കാൻ ചിലപ്പോൾ ഓൺലൈൻ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെ ഒതുക്കാൻ തുനിയാം. അതിന് ഇത്തരം മ്ലേച്ഛമായ രചനകൾ വല്ലാതെ സഹായിയ്ക്കും.
ReplyDeleteലേഖനം നന്നായി . ആശംസകൾ.
ബസ്സിലും ബ്ലോഗിലും അത്ര സജീവമല്ലാത്തതിനാല്‍ ആ പോസ്റ്റുകള്‍ ഒന്നും കണ്ടിരുന്നില്ല....
ReplyDeleteലേഖനം വളരെ ഇഷ്ടപ്പെട്ടു.....
ആശംസകൾ.
Saw few blogs and comments in FB. Just skipped.. utter nonsense.. y should one waste time on these matters?! After all it is Swetha's private life..None of our business. Anyway, nice to c a post abt this. My wishes.
ReplyDeleteകുറച്ചു ജാടയൊക്കെ കാണിച്ചാലും സാധാരണ മലയാളികള്‍ തന്നെയാണ് ബ്ലോഗിന്റെ ലോകത്തും ഉള്ളത് എന്നാണു മനസ്സിലായിട്ടുള്ളത് .സ്വാഭാവികമായി മലയാളിയുടെ മനസ്സിന്റെ പ്രതിഫലനമായി ബ്ലോഗുലകം വളര്‍ന്നു എന്ന് കരുതാം .
ReplyDeleteആശംസകള്‍
vison of a few malayaless reflects their vulgur mind . who are most intersted in others life . not seen any such blogs & comments, bt I know . why like this ? we dont have any thing else creative to do for this samooham ?
ReplyDeleteപതിവ് പോലെ ഇലയുടെ നല്ല പോസ്റ്റ്. പലരും മുകളില്‍ പറഞ്ഞത് പോലെ, ഒരു ശരാശരി മലയാളി പുരുഷനില്‍ നിന്നും ഇതില്‍ കൂട്ടല്‍ ഒന്നും പ്രതീക്ഷിക്കരുത്. ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യങ്ങളെ അന്ഗീകരിക്കാനുള്ള മിനിമം ബുദ്ധിയോ സഹിഷ്ണുതയോ ഇവര്‍ അടുത്ത കാലത്തെപ്പോഴെങ്കിലും നേടിയെടുക്കുമെന്നു വിചാരിക്കുകയും വേണ്ട.
ReplyDeleteBTW,
@സ്വപ്നജാലകം തുറന്നിട്ട് ഷാബു ,
ശ്രീവത്സന്‍ ടികസും നിയമപരമായി, വിവാഹ മോചനം നേടിയാണല്ലോ ഇപ്പോള്‍ ശ്വേതയെ വിവാഹം കഴിച്ചത്. അതിന്റെ കാരണം ശ്വേതയുമായുള്ള ബന്ധമാണെന്നു തന്നെ കരുതുക. എങ്കില്‍ പോലും ഈ അസഭ്യ വര്‍ഷം അവരെങ്ങനെയാണ് അര്‍ഹിക്കുന്നത്? അവരെ അസഭ്യ വര്‍ഷം നടത്താനുള്ള ലൈസന്‍സ് എന്ന് മുതലാണ് ബൂലോകത്തിലെ ടോയിലേറ്റ് സാഹിത്യകാരക്ക് പതിച്ചു കിട്ടിയത്? എന്നെങ്കിലും ശ്വേതയുമായുള്ള ബന്ധമായിരുന്നു അയാളുടെ വിവാഹ മോചനത്തിനുള്ള കാരണം എന്നറിഞ്ഞാല്‍ കൊടുക്കാനുള്ള ശിക്ഷ അഡ്വാന്‍സ് ആയിട്ട് കൊടുത്തതതാണ് ബൂലോകത്തെ അഭിനവ സദാചാര കാവലാളന്മാര് എന്നറിഞ്ഞില്ലായിരുന്നു!!
അഗ്നികീടമേ (ക്ഷമിക്കണേ, അസഭ്യം പറഞ്ഞതല്ല, മലയാളീകരിച്ചതാണ്), ഫേസ് ബുക്കിലൂടെ അവരെ അസഭ്യം പറയുന്നതിന് യാതൊരു ന്യായീകരണവുമില്ല. ശ്രീവല്സന് എന്ന പുതുമാരന്റെ ആദ്യ വിവാഹബന്ധം തകര്‍ന്നതിന് പിന്നില്‍ ശ്വേതയാണെന്ന് ഭാവിയില്‍ തെളിഞ്ഞാല്‍ അതിനു ഇപ്പോഴേ തെറി വിളിക്കുന്നതും തെണ്ടിത്തരം. പക്ഷെ, ഭാവിയില്‍ അങ്ങനെ തെളിഞ്ഞാല്‍ അതിനുള്ള തെറി അന്ന് കൊടുക്കാന്‍ ഞാന്‍ മുന്നിലുണ്ടാവും. നിയമപ്രകാരം എന്ന വാക്ക് ഉപയോഗിക്കുവാണെങ്കില്‍ പല പിതൃശൂന്യമായ കാര്യങ്ങളും നിയമപ്രകാരമായി തന്നെ നമ്മള്‍ക്ക് ചെയ്യാന്‍ കഴിയും. ഭാര്യയേയും ജന്മം കൊടുത്ത രണ്ട് കുട്ടികളെയും ഇറക്കിവിടുന്നതും അതില്‍ ഒന്നാണ്. പക്ഷെ, അതിനൊന്നും തെളിവ് ഇപ്പോള്‍ നമ്മള്‍ക്കില്ല. അതിനാല്‍ വെറുതെ അതിനെക്കുറിച്ച് തല പുണാക്കേണ്ട കാര്യമില്ല. So, let us wait and see. പിന്നെ ഇത്രയും പറഞ്ഞതെന്തിനാണെന്ന് വച്ചാല്‍, ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ വിളിക്കാന്‍ ചില വടുകന്മാര്‍ അല്ലെങ്കില്‍ വടുകത്തികള് ഉപയോഗിയ്ക്കുന്ന ഒരു സ്ഥിരം പ്രയോഗമുണ്ട് - കപദസദാചാരക്കാര്. പക്ഷെ, മകളെ അല്ലെങ്കില്‍ സഹോദരിയെ കെട്ടിയവന് വല്ലവളുമാരുടെ മേനി അഴക് കണ്ടു ഇങ്ങനെ മനം മയങ്ങി പോയാല്‍ ഈ ആദര്‍ശമൊക്കെ എട്ടായി മടക്കി കോട്ടിന്റെ പോക്കറ്റില്‍ വച്ചിട്ട് അവന്റെ മുട്ട് കാല് തല്ലിയൊടിക്കാന്‍ നടക്കും. അവിടെ തീരുന്നു പുരോഗമന ചിന്താഗതി. അതൊന്ന് പൊളിക്കാന്‍ വേണ്ടിമാത്രമാണ്. അതുകൊണ്ട് നമ്മള്‍ക്ക് കാത്തിരിക്കാം.
ReplyDeleteകേവലം'ജീവിച്ചു തീര്‍ക്കല്‍ കലയില്‍'ഏര്‍പ്പെട്ട ഭൂരിപക്ഷത്തില്‍ നിന്നും ഇതില്‍പ്പരം മറ്റെന്തിനെയാ പ്രതീക്ഷിക്കാനാകുക..?.
ReplyDeleteപ്രതികരണത്തിന് അഭിവാദനങ്ങള്‍..!!
നല്ല പോസ്റ്റ് . അഭിനന്ദനങ്ങള്‍
ReplyDelete@ smitha meenakshi
<<<ഈ പോസ്റ്റുകളൊന്നും തന്നെ കണ്ടിരുന്നില്ല, കണ്ടാല്‍ തന്നെ അത്ഭുതവും തോന്നില്ല, മലയാളി പുരുഷന്മാരില് നിന്ന് ( പൊതുവായി പറയുന്നതാണ് കേട്ടൊ ) ഇതിലപ്പുറമൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നുമില്ല..<<<
അങ്ങനെ കാടടച്ചു ആണുങ്ങളെ വെടിവേക്കല്ലേ...
ഇതില്‍ പ്രതിപാതിക്കുന്ന ആ ബ്ലോഗ് പോസ്റ്റ് എഴുതിയത് ഒരു പെണ് ബ്ലോഗേരാന്.
വളരെ നല്ല ഒരു പോസ്റ്റ്. രണ്ടു ചോദ്യങ്ങള്‍ വളരെ പ്രധാനമായി തന്നെ തോന്നി. 1 എന്ത് കൊണ്ട് ശേത്വ ? കാരണം മറ്റൊന്നും അല്ല, ഒരു സാദാരണ ആണ് മലയാളിയുടെ സ്ത്രീ സങ്കല്‍പ്പത്തിനും വളരെ ഉയരത്തിലുള്ള ഒരു വനിത, പക്ഷെ ഒരു മലയാളി ആണ് താനും. 2 എന്ത് കൊണ്ട് ഫിസ്ബുക്കും ബസ്സും ? കപട സദാചാര ബോദം, അല്ലാതെന്തു
ReplyDeleteകൊള്ളാം. നല്ല പോസ്റ്റ്.
ReplyDeleteഈ പറയുന്ന പോസ്റ്റൊന്നും ഞാന്‍ കണ്ടിരുന്നില്ല. കഴുതക്കാമം കരഞ്ഞു തീര്‍ക്കും എന്നല്ലെ.
ReplyDeleteനല്ല ലേഖനം ഒരില..ഇങ്ങനെയുള്ള നല്ല ചിന്തകള്‍ക്ക് നന്ദി.
ലേഖനത്തിനോട് നൂറ് ശതമാനവും യോജിക്കുന്നു. ഇത്തരം പ്രതികരണങ്ങള്‍ അഭിനന്ദനാര്‍ഹം തന്നെ.
ReplyDeleteഫേസ്ബുക്കിലും ബസ്സിലുമൊക്കെ പോയി കാണാത്തവര്‍ക്ക് വേണ്ടി അതീന്ന് കോപ്പി പേസ്റ്റ് ഇട്ട് കാണിക്കേണ്ടിയിരുന്നില്ല എന്ന് മാത്രം!
ഇന്നലെ തിരു:ധന്യയിൽ കണ്ടിരുന്നു..പയ്യന്മാരുടെ കമന്റ് അസഹ്യമായിരുന്നു.
ReplyDeleteമോശമായതേ പ്രതീക്ഷിക്കാനൊക്കൂ...
ReplyDeleteനർമ്മബോധം അതിന്റെ മാറ്റ് കൂട്ടുമെന്ന് ധരിച്ച് പോസ്റ്റുകൾ തുരുതുരെ വരും...
ഫെയ്സ്ബുക്ക് എന്നാൽ നാട്ടുകവല എന്നു കരുതിയാൽ എല്ലാം സോൾവ്ഡ്.....
This comment has been removed by the author.
ReplyDeleteഇല
ReplyDeleteനന്നായെഴുതി.
സ്വപ്നജാലക്കാരന്റെ അസ്വസ്ഥതകള്‍ കണ്ട് ചിരിവന്നു.
എന്റിഷ്ടാ അയാള്ടെ വിവാഹമോചനവും ഒരു നടിയെക്കെട്ടണതും ഒക്കെ
ഇത്രമാത്രം പരിശോധിക്കേണ്ട കാര്യമുണ്ടോ?
വിവാഹമോചനത്തിനു കരണങ്ങള്‍ക്ക് ഒന്നയി ഇത്ര പെട്ടെന്ന്
നടിയെ എത്തിച്ച ആ അപസര്‍പ്പക ചിന്ത ഗണനീയ.
അതെങ്ങാനും നേരായാല്‍ ഭാവിയില്‍ തെറിവിളീക്കാന്‍ മുന്നില്‍ ഉണ്ടാകും
എന്ന തുടാരഭിപ്രായം ബലേ ഭേഷ്.
സാദാ ആചാരം മുറതെറ്റാതെ നോക്കണമല്ലോ
ഒന്നു പറയാന്‍ വിട്ടുപോയി.ടോയ്ലറ്റ് സാഹിത്യകാരന്മാര് എന്ന പദത്തോട് സംശയത്തിന്റെ ആനുകൂല്യം മുതലെടുത്ത് വിയോജിപ്പ് പ്രകടിപ്പിക്കട്ടെ...
ReplyDeleteഅങ്ങിനെയെങ്കില്‍ മാന്യതയുടെ പൊയ്മുഖങ്ങളണിഞ്ഞ പല പ്രിയതോഴരും ടോയ്ലറ്റിനേക്കാള് വൃത്തികെട്ട സാഹിത്യകാരന്മാരാണെന്ന് തുറന്ന് സമ്മത നടത്തേണ്ടി വരില്ലെ എന്ന് എന്റെ എളിയ സംശയം...
(സംശയം മാത്രമാണേ...)
പിന്നെ സ്വപ്നജാലകം തുറന്നിട്ട ഷിബുവേട്ടനോട് 100 വട്ടം യോജിക്കുന്നു...
This comment has been removed by the author.
ReplyDeleteസ്വപ്ന ജാലകം തുറന്നിട്ട് ഷാബു,
ReplyDelete.".ശ്രീ വത്സന്റെ ആദ്യ വിവാഹ ബന്ധം തകര്‍ന്നതിന് പിന്നില്‍ ശ്വേതയാണെന്നു തെളിഞ്ഞാല്‍ തെറിവിളിക്കാന്‍ ഞാന്‍ മുന്നിലുണ്ടാവും "
ഇത്തരം തെറിവിളിക്കാരുടെ വംശം കുറ്റിയറ്റു പോയെന്നാണ് വിചാരിച്ചത്...ഇല്ല...തെറിവിളിച്ചു നാടുനന്നാക്കുവാന്‍ നടക്കുന്ന താങ്കളെ പോലുള്ളവര്‍ക്ക് അഭിവാദനങ്ങള്‍.....
തെറി എന്നത് ഒരിയ്ക്കലും ഒരു മോശം പദമല്ലല്ലോ...
ReplyDeleteതെറി പറയാൻ തോന്നിയാൽ പറയുക തന്നെ വേണം...
മനുഷ്യന്റെ ദേഷ്യം വാക്കുകൾ കൊണ്ട് തീരുവാണെങ്കിൽ അത് തെറിയിലുടെ തീരട്ടെ എന്ന് പോസിറ്റീവ് ആയി ചിന്തിക്കു രാജ ഭായ്/ബഹൻ.... :)
ഇതു പോലെ എഴുതുന്നവര്‍ മാനസിക രോഗികളാണ്. അവരൊടൂ നിസഹകരിക്കയാണ് ഒരു പ്രാക്റ്റിക്കല്‍ സൊലൂഷന്. പക്ഷെ ഇതൊന്നും ഞാന്‍ കണ്ടിരുന്നില്ല. സന്തം അമ്മേം പെങ്ങമാരെം ഭാര്യയേയും അഥവ പൊതുവെ സ്തീയെയും എങ്ങനെ ബഹുമാനിക്കുന്നു എന്നുള്ളതിന്റെ തെളിവാണ്.
ReplyDeleteഎന്റെ ഇഗ്ഗോയി ഇഷ്ടാ, ആദ്യമേ പറയട്ടെ. ഫേസ് ബുക്ക് പോലുള്ള ഒരു സോഷ്യല്‍ നെറ്റ്വര്ക്കില് ഒരു സ്ത്രീയുടെ സ്വകാര്യതയെ പരാമര്‍ശിച്ച് അവരെ അസഭ്യം പറയുന്നവരെ നമ്മള് ഒറ്റപ്പെടുത്തണം എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടാ. ആ കാര്യത്തില്‍ ഈ ബ്ലോഗര്‍ കാണിച്ച ആത്മാര്‍ത്ഥതയെ ഞാന്‍ അഭിനന്ദിക്കുന്നു. അനിയന് ചോദിച്ചത് സത്യം തന്നെ.മറ്റൊരാളുടെ കാര്യത്തില്‍ നമ്മള് ഇത്രമാത്രം ഇടപെടേണ്ട കാര്യവുമില്ല. പക്ഷെ, ഇവര്‍ വെറും മറ്റൊരാള്‍ അല്ല. സ്വന്തം ജീവിതവും പിന്നീട് വിവാഹവും വലിയ ആഘോഷമാക്കി മാറ്റിയ ഒരു വനിതയാണിവര്‍. അപ്പോള്‍ സമൂഹത്തോട് അവരെക്കുറിച്ച് ഇത്രമാത്രം പറഞ്ഞും പ്രവര്‍ത്തിച്ചും കാണിക്കുമ്പോള്‍ അതെല്ലാം വിഴുങ്ങി ഒന്നും പ്രതികരിക്കാതെ തലകുലുക്കി നില്‍ക്കണോ? അവരുടെ മേനി അഴകിനെച്ചൊല്ലി മനസ്സില്‍ "അമ്മേ, എന്തൊരു ചരക്ക്!!" എന്ന് വിചാരിച്ച് പുറമെ. "പ്രിയപ്പെട്ട ശ്വേത മേനോന് അല്ലെങ്കില്‍ ശ്വേത ചേച്ചി എത്ര ഉദാത്തയായ വനിത" എന്ന് പറയുന്ന, അങ്ങനെ പറയാത്തവരെ കപദസദാചാരക്കാര് എന്ന് വിളിക്കുന്ന താങ്കളെ പോലുള്ളവര്‍ക്ക് അങ്ങനെ പെട്ടെന്ന് മറുപടി കൊടുക്കാന്‍ കഴിയില്ല. പക്ഷെ, എനിക്ക് കഴിയും. കാരണം, സദാചാരവും കപദസദാചാരവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ എനിക്ക് കഴിയും. പക്ഷെ, മുകളില്‍ രഞ്ജിത്ത് എന്ന സുഹൃത്ത് പറഞ്ഞപോലെ ഇതില്‍ ഘോരം ഘോരം പ്രസംഗിച്ച എത്രപേര്‍ ഉണ്ട് മാന്യന്മാര്? രതിനിര്‍വ്വേദത്തിന്റെ പോസ്റ്റര്‍ കണ്ട് "ഹോ! കലയുടെ മൂര്‍ത്തീഭാവം!!" അല്ലെങ്കില്‍ "എത്ര മനോഹരമായ കലാ സൃഷ്ടി!!" എന്നാണോ ഈ മാന്യന്മാര് ചിന്തിക്കുന്നത്? തേങ്ങാക്കൊല!! എന്റെ സുഹൃത്തെ, ഞാന്‍ സദാചാരം പ്രസംഗിക്കുകയൊന്നുമല്ല. ശ്വേതാമേനോന്റെ കാമസൂത്രയുടെ പരസ്യം എന്റെ സിരകളിലും ലൈംഗികവികാരം ഉണര്‍ത്തിയിട്ടുണ്ട്.ഒരു വ്യക്തി എന്ന നിലയില്‍ അവര്‍ക്ക് എന്തും ചെയ്യാനുള്ള അവകാശം ഉണ്ട്. പക്ഷെ, അതെല്ലാം ചെയ്തിട്ട് പെട്ടെന്ന് ഒരു ദിവസം കുലീനയാകാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ പൊരുത്തക്കേട് തോന്നുന്ന ചിലര്‍ പ്രതികരിക്കും. പക്ഷെ, ആ പ്രതികരണം, സഭ്യതയുടെ വേലിയ്ക്കുള്ളില്‍ നില്‍ക്കണം. ഇവിടെ ചിലരുടെ വാക്കുകള്‍ കണ്ടാല്‍ തോന്നും അവര്‍ മാത്രമേ സ്ത്രീകളെ കണ്ടിട്ടുള്ളൂ ബഹുമാനിക്കുന്നുള്ളൂ എന്നൊക്കെ. മറ്റുള്ളവരൊക്കെ സ്ത്രീകളെ കാണാത്ത മേലെപ്പറമ്പില്‍ ആണ്വീട്ടില് നിന്ന് വന്നവരാണെന്നും. എന്റെ മാഷെ, ഞാന്‍ സ്ത്രീകളെ ബഹുമാനിക്കണം എന്ന് പറഞ്ഞുപഠിപ്പിച്ച ഒരു അമ്മയുടെ മകനാണ്. രണ്ട് മൂത്തസഹോദരിമാരുടെ ഇളയസഹോദരനാണ്. ബഹുമാനിക്കപ്പെടേണ്ട സ്ത്രീകളെ ബഹുമാനിക്കാന്‍ എനിക്ക് നന്നായി അറിയാം. സമൂഹത്തിനോട് എനിക്ക് ബാധ്യതയുണ്ടെന്ന് പറയുന്നവരുടെ പൊയ്മുഖങ്ങള്‍ അഴിച്ചുകാട്ടാന് ആര്‍ക്കും അവകാശമുണ്ട്. അത് ചെയ്യാന്‍ ഒരു കുറ്റാന്വേഷകന്റെയോ ഗവേഷകന്റെയോ ബുദ്ധി വേണമെന്നില്ല. സാമാന്യബുദ്ധിയും കുറച്ച് ആഴത്തില്‍ ചിന്തിക്കാനുള്ള ശക്തിയും മതി.
ReplyDeleteഇനി രാജാ സഹോദരനോടു അല്ലെങ്കില്‍ സഹോദരനോട്, തെറി എന്നത് കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് ശക്തമായ വിമര്‍ശനം എന്നാണ്. അത് വെറും അസഭ്യം എന്ന് തെറ്റിദ്ധരിച്ചത് കൊണ്ട് ഞാന്‍ ആ വാക്ക് പിന്‍വലിക്കുന്നു.വിമര്‍ശിച്ച് നാടു നന്നാക്കാന്‍ കഴിയുമെന്ന മൂഢവിശ്വാസമൊന്നും എനിക്കില്ല. താങ്കളെപ്പോലുള്ളവര്‍ ഉള്ളപ്പോള്‍ ഞാന്‍ എങ്ങനെ വിശ്വസിക്കുമത്? പിന്നെ, ചിലരുടെ ഉള്ളിലെങ്കിലും ഒരു ചിന്തയ്ക്കുള്ള വെടിമരുന്നിടാന്‍ കഴിഞ്ഞാല്‍ അത് തന്നെ വലിയ കാര്യം എന്ന് ചിന്തിക്കുന്ന ആളാണ് ഞാന്‍.
നല്ല പോസ്റ്റ് !
ReplyDeleteപറയേണ്ട കാര്യം താങ്കള്‍ നന്നായി പറഞ്ഞിരിക്കുന്നു... എങ്കിലും,
ReplyDeleteഇതില്‍ പല കമന്റുകളും (ഒന്നോ രണ്ടോ ഒഴികെ) ഞാന്‍ കണ്ടിട്ടില്ലായിരുന്നു. ഇപ്പോള്‍ കണ്ടു. താങ്കള്‍ പറഞ്ഞ പോലത്തെ ടോയ്ലറ്റ് ഗ്രാഫിറ്റി റീപബ്ലിഷ് ചെയ്തത് പോലെ ആയി പോയി! മോശപ്പെട്ടത് എന്ന് നമ്മള് കരുതുന്ന കമന്റുകളെ താങ്കളുടെ പോസ്റ്റില്‍ ഇത്ര ഡീറ്റെയില്ആയി നല്കെണ്ടിയിരുന്നില്ല എന്നത് എന്റെ എളിയ അഭിപ്രായം.
കാമസൂത്രയുടെ ആഡിൽ അഭിനയിച്ചു!!,രതിനിർവ്വേദത്തിന്റെ പുതിയ ഭാഗത്തിൽ അഭിനയിച്ചു,!!പഴയൊരു ബന്ധം വേർപ്പെടുത്തി പുതിയ വിവാഹം കഴിച്ചു.....!!
ReplyDeleteഇനിയെന്തൊക്കെയാണാവോ മലയാളി സദാ ചാര കമ്മിറ്റികളുടെ അളവുകോലുകൾ!!??.
well said :)))))
ReplyDeleteപ്രിയപ്പെട്ട സുഹൃത്തേ,
ReplyDeleteമനോഹരമായ സുപ്രഭാതം!
ശ്വേതക്കും ശ്രീവത്സന്‍ മേനോനും സുഖ ദാമ്പത്യം നേരുന്നു!
ആണുങ്ങള്‍ക്കും ആണ് സുഹൃത്തുക്കളെ നന്നാക്കാം!
ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു
പെണ്ണിന്, ഒരു ആണ് ഫ്രണ്ടിനെ ഒരു ഓപ്പണ്‍ ഫോറത്തില്‍ തിരുത്തുക പാരയാണ്. പിന്നെ, അതിന്റെ പേരില്‍ കീചകവധം നടക്കും. അങനെ ഉള്ള സംഭവങ്ങള്‍ കണ്ടിട്ടുണ്ട്.
ReplyDelete>>>>>പക്ഷെ, അതെല്ലാം ചെയ്തിട്ട് പെട്ടെന്ന് ഒരു ദിവസം കുലീനയാകാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ പൊരുത്തക്കേട് തോന്നുന്ന ചിലര്‍ പ്രതികരിക്കും. >>>>
ReplyDeleteപൊരുത്തക്കേട് കണ്ടു ഇത്രയ്ക്കങ്ങ് പ്രതികരിക്കാന്‍ മാത്രം എന്താ സംഭവിച്ചത്? കുലീനയാകുന്നതിന്റെ ഭാഗമായി ഇവരുടെഒക്കെ വീട്ടില്‍ ചെന്ന് 10 സെന്റ് എഴുതിത്തരാന്‍ ആവശ്യപെട്ടോ അവര്‍? ഇവിടെ കുലീനപ്പട്ടം കൊടുക്കുന്ന അതോറിടി ഇപ്പൊ ബൂലോകത്തെ ടോയിലേറ്റ് സാഹിത്യകാരന്മാരാണോ?
നല്ല ലേഖനം...ഇതിൽ പറയുന്ന പോസ്റ്റുകളൊന്നും കണ്ടിരുന്നില്യാ..അവരവർ നന്നാവാൻ അവരവർ തന്നെ വിചാരിക്കണം...നമ്മുടെ സമൂഹം ഇത്ര മേൽ അധഃപ്പതിച്ചോ
ReplyDeleteഒരു പുനര്‍ചിന്തനത്തിനു പ്രേരിപ്പിക്കുന്ന പോസ്റ്റ്. പ്രശസ്തരുടെ ഓണ്‍ലൈന്‍ കമന്റുകള്‍ അറിയാതെ ആസ്വദിച്ചു ചിരിച്ചുപോയെങ്കില് മാപ്പ്.. നല്ല ഒരു ചിന്ത പങ്കുവച്ചതിനു നന്ദി..
ReplyDeletepaavam rathi chechi
ReplyDeletenalla post!
ReplyDelete"സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിച്ച ഒരമ്മയുടെ മകന് ;രണ്ടു ചേച്ചിമാരുടെ അനിയന് ".....എന്നിട്ടും ..................!!!!!!!!!!!!!!!!
ReplyDeleteഒരിലേ, ലക്ഷ്യവേധിയായിട്ടുണ്ട്.അഭിനന്ദനം.
ReplyDeleteപ്രിയരെ,
ReplyDeleteഎല്ലാ പ്രതികരണങ്ങള്‍ക്കും നന്ദി.
http://postimage.org/image/dstiyhpg/
ReplyDeleteithu nokkiye....???????
ഏതു വേഷവും ചെയ്യാന്‍ തയ്യാറാകുന്ന ആ ധൈര്യം മാത്രം മതി ശ്വേതയെ നമുക്ക് ബഹുമാനിക്കാന്‍
ReplyDeleteഎല്ലാ ആണുങ്ങളെയും ഒരേപോലെ കാണുന്നതും എല്ലാ പെണ്ണുങ്ങളും നല്ലതാണെന്ന് പറയുന്നതും ശരിയാണോ?
ReplyDeleteവളരെ നല്ല ഒരു ലേഖനം
ReplyDeleteസൈബര്‍ ലോകത്തെ ഇത്തരം പോസ്റ്റുകള്‍ തീരെ ശ്രദ്ധിക്കാറില്ല.
ReplyDeleteഉമയുടെ മറുപടിയോട് യോജിക്കുന്നു.