ലോ വേസ്റ്റ് ജീന്‍സ് നിരോധിച്ച ചാവക്കാട്ടെ പൊലീസ് നടപടി
ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍. ഫാഷിസത്തിന് ചാവക്കാട്
ഒരു സ്റ്റോപ്പുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന തിരിച്ചറിവുകള്‍
നാലഞ്ചു മാസങ്ങള്‍ക്കു മുമ്പാണ് ആദ്യം ആ വാര്‍ത്ത കണ്ടത്. ചാവക്കാട് പൊലീസ് സര്‍ക്കിള്‍ പരിധിയില്‍ ലോ വേസ്റ്റ് ജീന്‍സ് നിരോധിക്കുന്നുഎന്നതായിരുന്നു അവിചാരിതമായി കൈയിലെത്തിയ പ്രാദേശിക പേജില്‍ കണ്ട വാര്‍ത്ത. ആകെ അങ്കലാപ്പായിരുന്നു അതുണ്ടാക്കിയത്. ഇന്ത്യ രാജ്യത്ത് ഒരു സര്‍ക്കിളില്‍ മാത്രം ഇത്തരമൊരു നിയമം ഉണ്ടാക്കാനാവുമോ. അതും ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക്. വസ്ത്ര ധാരണം അടക്കമുള്ള കാര്യങ്ങള്‍ പൊലീസുകാര്‍ തീരുമാനിക്കുന്ന ഒരവസ്ഥ കേരളം പോലെ ഒരിടത്തുണ്ടാവുമെന്ന് ഒട്ടും പ്രതീക്ഷിക്കാനായില്ല. തെറ്റാവാം ആ വാര്‍ത്തയെന്നു തന്നെ നിനച്ചു. അതുമായി ബന്ധപ്പെട്ട് പിന്നെ വാര്‍ത്തകളോ, ചര്‍ച്ചകളോ അധികം കണ്ണില്‍ പെട്ടില്ല. ലോക്കല്‍ പേജില്‍ ആ കൊടുങ്കാറ്റ് ഇല്ലാതായിക്കാണുമെന്ന് തന്നെ ഉറപ്പായി, അപ്പോള്‍. മറ്റ് ബഹളങ്ങള്‍ക്കിടയില്‍ ലോ വേസ്റ്റ് ജീന്‍സ് വേട്ട മറന്നു.
ഇന്നലെ, മനോരമയുടെ ലോക്കല്‍ പേജില്‍ കൂടുതല്‍ വിശദാംശങ്ങളോടെ വീണ്ടും കണ്ടു അതേ കാര്യം. പഴയ വാര്‍ത്തയുടെ ഫോളോ അപ്പല്ല. ഇപ്പോഴും അതേ സംഭവം ചാവക്കാട്ട് ആവര്‍ത്തിക്കുന്നു എന്നതിന്റെ വിശദമായ റിപ്പോര്‍ട്ട്. ഞെട്ടിച്ചത് ആ വാര്‍ത്തയുടെ ഭാഷയാണ്. ഭരണഘടന അനുശാസിക്കുന്ന പൌരസ്വാതന്ത്യ്രം പൊലീസ് നഗ്നമായി ലംഘിക്കുകയും 30 ഓളം ചെറുപ്പക്കാരെ പിടികൂടുകയും ചെയ്ത വാര്‍ത്തക്ക് വല്ലാത്ത ആവേശത്തിമിര്‍പ്പുണ്ടായിരുന്നു. ഏതാണ്ട് അതേ പൊലീസുകാര്‍ തന്നെ എഴുതിയതു പോലെ. മാന്യമായ വസ്ത്രം ധരിക്കാതെ നടന്നാല്‍ എല്ലാവനെയും പിടിച്ച് അകത്തിടണമെന്നും രക്ഷിതാക്കളെ വിളിച്ചു വരുത്തി തോന്ന്യാസം നിര്‍ത്താന്‍ ആവശ്യപ്പെടണമെന്നും മറ്റും പറയാതെ പറഞ്ഞു വെക്കുകയാണ് ആ റിപ്പോര്‍ട്ട്. ഒപ്പം, മോശമായി വസ്ത്രം ധരിക്കുന്ന പെണ്ണുങ്ങളെ പിടിക്കാനും ചാവക്കാട് പൊലീസ് സന്നദ്ധമായി തുടങ്ങിയെന്ന അധിക വിവരവും അതില്‍ കണ്ടും. കൂടാതെ, ക്ലാസ് കട്ട് ചെയതോ അല്ലാതെയോ സിനിമാ തിയറ്ററുകളില്‍ ച്ചെല്ലുന്ന കൌമാരക്കാരെ പിടികൂടി രക്ഷിതാക്കളെ അറിയിക്കാന്‍ ചാവക്കാട്ടെ പൊലീസ് നടത്തുന്ന ധീര ശ്രമങ്ങളും റിപ്പോര്‍ട്ട് ആവേശത്തോടെ വിസ്തരിക്കുന്നു. ഒപ്പമുള്ള കാര്‍ട്ടൂണും ഇതേ മട്ടില്‍ തന്നെയാണ്. അടിവസ്ത്രം കാണിച്ച ലോ വേസ്റ്റ് ജീന്‍സ് ധരിച്ച പിള്ളാരെ പൊലീസ് പൊക്കുന്നതിന്റെ ധീരവീര പരാക്രമങ്ങള്‍ തന്നെ കാര്‍ട്ടൂണിലും. റിപ്പോര്‍ട്ടര്‍ക്കോ, ആ വാര്‍ത്ത കാര്‍ട്ടൂണ്‍ സഹിതം പത്രത്തില്‍ കണ്ണായ സ്ഥലത്ത് നിരത്തിവെച്ച സബ് എഡിറ്റര്‍ക്കോ ലോ വേസ്റ്റ് ജീന്‍സിനപ്പുറം പൌരാവകാശമെന്ന അടിസ്ഥാന പ്രശ്നം അതില്‍ ഉള്ളടങ്ങുന്നു എന്നു തോന്നിയിട്ടേയില്ല എന്ന അറിവാണ് സത്യത്തില്‍ ഞെട്ടിച്ചത്.
ഈ സംഭവത്തിന്റെ രാഷ്ട്രീയ പ്രാധാന്യമോ മനുഷ്യാവകാശ പ്രശ്നം എന്ന നിലയില്‍ അതിന്റെ സാധ്യതയോ വായനക്കാര്‍ കണ്ടെത്തുമെന്നും ഏതെങ്കിലും യുവജന സംഘടനകള്‍ ഇക്കാര്യത്തില്‍ രംഗത്തെത്തുമെന്നും ചുമ്മാ പ്രതീക്ഷിച്ചു.
വാര്‍ത്ത വന്നതിന്റ പിറ്റേ ദിവസമാണിത്. ഒരാളും ഇക്കാര്യത്തില്‍ ഇടപെട്ടില്ല. വിദ്യാര്‍ഥി സംഘടനകളും വനിതാ, മനുഷ്യാവകാശ സംഘടനകളും ചാവക്കാട്ടെ ഫാഷിസ്റ്റ് പ്രയോഗത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. മിക്കവാറും മാധ്യമങ്ങളും മത, സാമുദായിക സംഘടനകളും ചാവക്കാട്ടെ ആ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സല്യൂട്ട് ചെയ്ത് ലോങ് മാര്‍ച്ച് നടത്താനാണ് സാധ്യതയെന്ന് ഇപ്പോള്‍ ഏതാണ്ട് തീര്‍ച്ചയാവുന്നു.
അതിനിടക്കാണ് ഗൂഗിള്‍ ബസിലെ ഒരു ചര്‍ച്ച കാണാനിടയായത്. കഴിഞ്ഞ ജനുവരിയില്‍ ബെര്‍ലി തോമസ് ഇക്കാര്യത്തെക്കുറിച്ച് എഴുതിയ ഒരു പോസ്റ്റും വെള്ളെഴുത്തിന്റെ ഒരു പോസ്റ്റും കാണാനിടയായി. വെള്ളെഴുത്തിന്റെ പോസ്റ്റിനോടുള്ള ചില പ്രതികരണങ്ങള്‍ കണ്ടതോടെ ചില കാര്യങ്ങള്‍ ബോധ്യമായി.
ചാവക്കാട് മാത്രമല്ല, കേരളത്തിലും ഇന്ത്യയിലെ മറ്റിടങ്ങളിലും ഇമ്മാതിരി സംഭവങ്ങള്‍ അടിയന്തിരമായി നടപ്പാക്കണമെന്ന് കരുതുന്ന വലിയൊരു വിഭാഗം ഇവിടെ സജീവമാണ്. ഓണ്‍ലൈന്‍ സമൂഹത്തിലെ ചുറുചുറുക്കുള്ള യൌെവനങ്ങള്‍ പോലും ചാവക്കാട്ടെ എസ്.ഐക്ക് സല്യൂട്ടടിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്നും ഏതാണ്ട് മനസ്സിലായി. വസ്ത്രധാരണത്തിന്റെ രാഷ്ട്രീയമോ അതുയര്‍ത്തുന്ന പ്രശ്നങ്ങളോ ചര്‍ച്ച ചെയ്യാനാവാത്ത വിധം നമ്മളൊക്കെ കോമഡി ഷോകളില്‍ തളച്ചിടപ്പെട്ടിരിക്കുന്നുവെന്നും ബസിലെ അനേകം കമന്റുകള്‍ ബോധ്യപ്പെടുത്തി.
ബെര്‍ലിയുടെ പോസ്റ്റ് വളരെ ശക്തവും കൃത്യവുമാണ്. ബെര്‍ലിക്കു മാത്രം കഴിയുന്ന സറ്റയറിന്റെ സാധ്യതകളിലൂടെ പൊലീസുകാരെ വിമര്‍ശാത്മകമായി സമീപിക്കുന്നതാണ് ഇത്. എന്നാല്‍, ഈ പ്രശ്നം ഉയര്‍ത്തുന്ന മറ്റു തലങ്ങളിലേക്ക് അതു വളരുന്നില്ല. ജനുവരിയിലെ പ്രത്യേക സാഹചര്യം മാത്രം പരാമര്‍ശിക്കുന്നതു കൊണ്ടാണ് അതെന്ന് തോന്നുന്നു.
സത്യത്തില്‍ ചാവക്കാട്ടെ സംഭവം വെറുമൊരു പ്രാദേശിക ഇഷ്യൂ മാത്രമല്ല. അത് കേവലം ലോ വേസ്റ്റ് ജീന്‍സില്‍ ഒതുങ്ങുന്നതുമല്ല. വസ്ത്രധാരണത്തിലുള്ള മാറ്റങ്ങള്‍, ഫാഷന്‍, നിലനില്‍ക്കുന്ന സദാചാരബോധവുമായി അതിനുണ്ടാകാവുന്ന സ്വാഭാവിക സംഘര്‍ഷങ്ങള്‍, അത് നിയന്ത്രിക്കാന്‍ ഭരണകൂടത്തിനുള്ള താല്‍പ്പര്യങ്ങള്‍, സദാചാര പൊലീസിങ് എന്നിങ്ങനെ നിരവധി തലങ്ങളുണ്ട് അതിന്. ഫാഷന്റെ ചരിത്രവും ഭരണകൂടം ഏര്‍പ്പെടുത്തുന്ന വിലക്കുകളുടെ സമകാല സാഹചര്യവും അടിയന്തിരാവസ്ഥ അടക്കമുള്ള ഫാഷിസ്റ്റ് കാലത്തെക്കുറിച്ചുമുള്ള ഓര്‍മ്മകളും കൊണ്ടു വായിച്ചെടുക്കേണ്ട സുപ്രധാനമായ ഒരു ഇഷ്യൂ തന്നെയാണിത്. എന്നാല്‍, മാധ്യമങ്ങളോ ഓണ്‍ലൈനിലും പുറത്തുമുള്ള സാമൂഹിക കൂട്ടായ്മകളോ ഇത്തരത്തില്‍ ഈ പ്രശ്നത്തെ സമീപിച്ചിട്ടേയില്ല.
എന്താണ് സത്യത്തില്‍ ചാവക്കാട് നടന്നു കൊണ്ടിരിക്കുന്നത്. അതൊരു പൊലീസ് നടപടിയാണ്. ലോ വേസ്റ്റ് ജീന്സിടുന്ന പയ്യന്മാര് അടിവസ്ത്ര പ്രദര്‍ശനം നടത്തുന്നുവെന്ന് പെണ്‍കുട്ടികള്‍ പരാതി നല്കിയ സാഹചര്യത്തിലാണ് ഇതെന്നാണ് പൊലീസ് ഭാഷ്യം. മാന്യമല്ലാത്ത വസ്ത്രധാരണം, പൊതുസ്ഥലത്തെ സദാചാര ലംഘനം എന്നിങ്ങനെ പല പ്രശ്നങ്ങളും ഇതോടൊപ്പം പത്ര റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഏതെങ്കിലും ചെറുപ്പക്കാര്‍ അടിവസ്ത്ര പ്രദര്‍ശനം നടത്തിയെന്ന് പെണ്‍കുട്ടികളുടെ ഭാഗത്തു നിന്ന് പരാതി വന്നാല്‍ ആ വസ്ത്രം തന്നെ നിരോധിക്കുകയാണോ അതിന്റെ രീതി. ആരെങ്കിലും അടി വസ്ത്ര പ്രദര്‍ശനം നടത്തിയെങ്കില്‍ അവരെ പിടികൂടുക എന്നതല്ലേ നമ്മുടെ നാട്ടിലെ രീതി. കണ്ടവരെ മുഴുവന്‍ പിടിൂകടുകയാണോ. ഇതാണോ നാട്ടിലെ നീതിപാലനം. അതിന്റെ പേരില്‍ കണ്ണില്‍ കാണുന്ന പയ്യന്മാരെ മുഴുവന്‍ പിടിച്ച് സ്റ്റേഷനില്‍ കൊണ്ടു പോവുകയും വീട്ടുകാരെ വിളിപ്പിച്ച് ഗുണദോഷിച്ച് അയക്കുകയുമാണോ പൊലീസുകാരുടെ ഡ്യൂട്ടി. ഇതാണോ ഇന്നാട്ടിലെ ഏറ്റവും ഗുരുതരമായ ക്രമസമാധാന പ്രശ്നം. എന്ത് കേസാണ് ഇവര്‍ക്കെതിരെ ചാര്‍ജ് ചെയ്യുന്നത്. ലോ വേസ്റ്റ് ജീന്‍സിട്ടു വെന്നതോ. ഏത് കോടതിയാണ്, ഏത് സര്‍ക്കാറാണ് അത് നിരോധിച്ച് നിയമമിറക്കിയത്. അപ്പോള്‍ പിന്നെ, ചാവക്കാട്ട് നടക്കുന്നതെന്താണ്. ഒരു സി.ഐക്ക് സ്വന്തം സര്‍ക്കിള്‍ പരിധിയിലെ വസ്ത്ര ധാരണം തീരുമാനിക്കാന്‍ അധികാരമുണ്ടോ. ഈ നടപടിക്ക് നിയമ സാധുതയുണ്ടോ. ഇതെന്താ വെള്ളരിക്കാ പട്ടണമാണോ.
ഇതിനൊന്നും ഉത്തരമില്ല. അപ്പോള്‍ ഒരു കാര്യം വ്യക്തമാവുന്നു. പൊലീസ് നിലവിലുള്ള നിയമം വ്യാഖ്യാനിച്ച് പുതിയ നിയമമാക്കി അവതരിപ്പിക്കുകയാണ്. അതിന് ഒരു നിയമസാധുതയുമില്ല. സാധാരണ നാട്ടിന്‍പുറങ്ങളിലെ ഇത്തിരി പ്രായം ചെന്ന കാര്ന്നോന്മാരുടെ പരിപാടിയാണിത്, സര്. ഇതിനല്ല, യൂനിഫോമിട്ട് പുത്തന്‍ വണ്ടിയും വാങ്ങിച്ചു തന്ന് ഉദ്യോഗസ്ഥരെ നിലനിര്‍ത്തുന്നത്.
ലോ വേസ്റ്റ് ജീന്‍സിന്റെ പ്രശ്നം അവിടെ നില്ക്കട്ടെ. പത്ര റിപ്പോര്‍ട്ട് പ്രകാരം പൊലീസ് ഇനി സ്ത്രീകളുടെ വസ്ത്രധാരണവും കൂടി നിയന്ത്രിക്കും. മാന്യമല്ലാത്ത വസ്ത്രം ധരിച്ചെത്തുന്നുവെന്ന് ഏതെങ്കിലും പൊലീസുകാരന് തോന്നുന്ന സ്ത്രീകളും ചാവക്കാട്ട് ഇനി പിടിയിലാവുമെന്ന് സാരം. വീട്ടുകാര്‍ പൊലീസ് സ്റ്റേഷനുകളില്‍ ചെന്ന് പെണ്‍കുട്ടികളെ വിളിച്ചിറക്കേണ്ടി വരും. എന്താണ് സാര്‍ ഈ മാന്യമായ വസ്ത്രം. ആരാണ് അതിന്റെ മാനദണ്ഡം നിശ്ചയിക്കുന്നത്. അത് നോക്കാന്‍ ആരാണ് പൊലീസിനെ ചുമലപ്പെടുത്തിയത്. എങ്ങിനെയാണ് അവര്‍ ഈ പ്രശ്നം പരിഹരിക്കുക.
സിനിമാ തിയറ്ററുകളില്‍ ഷാഡോ പൊലീസിനെ നിയോഗിക്കുമെന്നും ക്ലാസ് സമയങ്ങളില്‍ കുട്ടികളില്‍ തയറ്ററില്‍ ഉണ്ടെന്ന് അറിഞ്ഞാല്‍ സമാനമായ പൊലീസ് നടപടി ഉണ്ടാവുമെന്നും റിപ്പോര്‍ട്ട് പറയുന്നു.റിപ്പോര്‍ട്ട് ഇതു വരെ പൊലീസ് നിഷേധിക്കാത്തതിനാല്‍ ഇക്കാര്യം ശരി തന്നെയെന്നു കരുതണം. അങ്ങിനെയെങ്കില്‍ ചാവക്കാട്ട് അവസ്ഥ ഗുരുതരം തന്നെയാണ്.
നമുക്ക് ലോ വേസ്റ്റ് ജീന്‍സിലേക്ക് വരാം. അത് നല്ലതാണോ. അടിവസ്ത്രം പ്രദര്‍ശിപ്പിക്കാന്‍ അതിടവരുത്തുന്നത് ശരിയാണോ. തീര്‍ച്ചയായും സ്ത്രീകള്‍ക്ക് ഉപദ്രവമാവുന്ന രീതിയില്‍ അടിവസ്ത്ര പ്രദര്‍ശനം അംഗീകരിക്കാനാവില്ല. എന്നാല്‍, രാത്രികളില്‍ സധൈര്യം ഇറങ്ങി നടക്കാനാവാത്ത, ഒറ്റക്ക് യാത്ര ചെയ്യുക ബുദ്ധിമുട്ടായ, നിരന്തരം ലൈംഗികതിക്രമങ്ങളും കൈയേറ്റങ്ങളും പതിവായ ഒരു നാട്ടില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ഗുരുതര പ്രശ്നം അതാണെന്ന് എനിക്ക് അഭിപ്രായമില്ല. പൊലീസുകാര്‍ മുഖ്യ പരിഗണന നല്കി പരിഹരിക്കേണ്ട സ്ത്രീ പ്രശ്നം ഇതാണെന്നും അഭിപ്രായമില്ല. മാത്രമല്ല, ലോ വേസ്റ്റ് ജീന്‍സ് ധരിക്കുന്നവരെല്ലാം അടിവസ്ത്രം പ്രദര്‍ശിപ്പിക്കാന്‍ പെണ്ണുങ്ങളെയും നോക്കി നടക്കുന്നവരാണ് എന്ന അഭിപ്രായവും എനിക്കില്ല. അങ്ങിനെയല്ലാത്ത എത്രയോ കൂട്ടുകാര്‍ എനിക്കുണ്ട്. നിങ്ങള്‍ക്കുമുണ്ടാവും. നിങ്ങളിലുമുണ്ടാവും. പിന്നെ, ആരെങ്കിലും പ്രശ്നമുണ്ടാക്കുന്നുവെങ്കില്‍ അവരെ കൈകാര്യം ചെയ്യേണ്ടത് ഇതു പോലെയല്ല.
ലോ വേസ്റ്റ് ജീന്‍സ് ഒരു ട്രെന്റാണ്. ഇടക്കിടെ മാറുന്ന ഫാഷന്‍ ടെന്റ്രുകളിലൊന്ന്. ഇപ്പോഴിതാണ്. നേരത്തെ മറ്റെന്തൊക്കേയോ ആയിരുന്നു നാളെ വേറെന്തൊക്കെയോ ആയിരിക്കും. ചാവക്കാട്ടെ ചെറുപ്പക്കാര്‍ മാത്രമല്ല അത്തരം ജീന്‍സ് ധരിക്കുന്നത്. ലോകത്ത് എല്ലായിടത്തുംസ്വാഭാവികമായി ധരിക്കുന്ന ഒരു വസ്ത്രമാണത്. പുതു തലമുറ അത് ധരിക്കുന്നത് സ്വാഭാവികമാണ്. അടിവസ്ത്ര പ്രദര്‍ശനമെന്ന് ഏക ഡിമാന്റിന്റെ പുറത്തല്ല ആരും ഇത്തരം ജീന്‍സ് ധരിക്കുന്നത്. അതെങ്ങിനെയാണ് നമുക്ക് നിരോധിക്കാനാവുക. അത്തരം വസ്ത്രം ധരിക്കുന്നവരെ എങ്ങിനെയാണ് പൊലീസുകാര്‍ക്ക് പിടികൂടാനാവുക. കോടതിയില്‍ പോയാല്‍ എളുപ്പം ഊരിപ്പോരാവുന്ന അത്തരമൊരു കേസും ചുമന്ന് നിയമപാലകര്‍ക്ക് എത്ര കാലമാണ് നടക്കാനാവുക. പിന്നെ, ചാവക്കാട് മാത്രം അത്തരം വസ്ത്രങ്ങള്‍ കുറ്റകൃത്യങ്ങള്‍ക്ക് കാരണമാവുന്നുവെങ്കില്‍ അതിന്റെ അര്‍ഥം എന്താണ്.
ഫാഷന്‍ മാറുന്നത് സ്വാഭാവികമാണ്. ആര് തടഞ്ഞാലും എത്ര തടഞ്ഞാലും ആളുകള്‍ അതിന്റെ പിന്നാലെ പോവുക തന്നെ ചെയ്യും. നിലവിലുള്ള സാമൂഹിക രീതികള്‍ക്ക് കൈയടിക്കാനാവുന്ന ഒന്നാവണം അതെന്ന് ആര്‍ക്കും നിര്‍ബന്ധം പിടിക്കാനാവില്ല.
എനിക്കോര്‍മ്മയുണ്ട്. കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് മുമ്പ് എന്റെ ചേച്ചി ചുരിദാര്‍ ധരിച്ചപ്പോള്‍ ആളുകള്‍ പരിഹാസവുമായി രംഗത്തു വന്നത്. അന്ന് മുതിര്‍ന്ന സ്ത്രീകള്‍ അധികമൊന്നും ചുരിദാര്‍ ധരിച്ചിരുന്നില്ല. അത് ഒരു മോശം വസ്ത്രമായി പോലും ആളുകള്‍ പരസ്യമായി പറഞ്ഞിരുന്നു. ഗള്‍ഫില്‍ ഏറെ കാലം കഴിഞ്ഞ ശേഷം വീട്ടിലെത്തിയപ്പോഴാണ് ചേച്ചിയെ ആളുകള്‍ പരിഹാസം കൊണ്ട് പൊതിഞ്ഞത്. ചേച്ചി മാത്രമല്ല, മറ്റു പല സ്ത്രീകളും ചുരിദാറിട്ടതിന് കളിയാക്കപ്പെടുന്നത് ഞാന്‍ അന്ന് കണ്ടിട്ടുണ്ട്.
എന്നാല്‍, ഇന്ന് സങ്കല്‍പ്പിക്കാനാവുമോ അത്. ഇല്ല. ഇന്ന് ചുരിദാറാണ് വേഷം. അന്നതായിരുന്നില്ല. പുതിയ വസ്ത്രം കടന്നു വരുമ്പോള്‍, പഴയ തലമുറകള്‍ പുരികം ചുളിക്കുന്നത് സ്വാഭാവികമാണ്. ചുരിദാര്‍ മാത്രമല്ല, മിക്കവാറുമെല്ലാം ഫാഷനുകളും നിലവിലുള്ള പലരുടെയും പുരികം ചുളിപ്പിച്ചു തന്നെയാണ് സ്വീകാര്യത നേടിയത്. അതിനെ പുച്ഛിച്ചു ചിരിച്ചവര്‍ തന്നെ പിന്നീട് അതിന്റെ വക്താക്കളാവുന്നതാണ് പതിവ്. ആ നിലക്ക് ഇന്ന് നമുക്കുള്ള സമീപനമായിരിക്കില്ല, നാളെ ലോ വേസ്റ്റ് ജീന്‍സിനോട് എന്നത് സുനിശ്ചിതം.
ഇനി പൊലീസിന്റെ കാര്യം തന്നെ നോക്കൂ. വലിയ ട്രൌസറുമിട്ട് നമ്മുടെ പൊലീസ് ഏമാന്മാര് റോഡില്‍ ഇറങ്ങി നടക്കുന്നത് അത്ര പഴയ കാഴ്ചയൊന്നുമല്ല. അടുത്ത കാലം വരെ അവരുടെ യൂനിഫോം ട്രൌസറും കൂമ്പന്‍ തൊപ്പിയുമായിരുന്നു. വെറും ട്രൌസര്‍ മാത്രമിട്ട് നടക്കുന്ന പഴയ പൊലീസുകരെ നമ്മുടെ പുതിയ ഏമാന്മാര് എങ്ങിനെയാവും കാണുക. ട്രൌസറിട്ടു റോഡിലൂടെ നടക്കരുതെന്ന് തിട്ടൂരമിടുമെന്ന് പറയാന്‍ വളരെ എളുപ്പമുള്ള പുതിയ കാലത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ പഴയ ട്രൌസര്‍ കാലം ഓര്‍മിക്കാനേ ഇടയില്ല. അടിവസ്ത്ര പ്രദര്‍ശനം നടത്തുന്നുവെന്ന് വലിയ വായില്‍ നിലവിളിക്കുന്നവര്‍ അന്ന് പൊലീസുകാര്‍ ട്രൌസറിട്ടു നടന്നതിനെഎങ്ങിനെയാണാവോ സമീപിക്കുക.
നാട്ടിലൊക്കെ വലിയ ട്രൌസറിട്ടു മുണ്ട് മാടിക്കുത്തി നടന്നിരുന്നവരാണ് ഇവിടത്തെ പഴയ തലമുറ. ഇപ്പോളത്തെ സദാചാര കണക്കില്‍ നോക്കുമ്പോള്‍ അത് തൂക്കിക്കൊല്ലാവുന്ന ശിക്ഷയല്ലേ. അതിനും മുമ്പ്, മാറു മറക്കാതെ കൂളായി നടന്ന നമ്മുടെ മുത്തശãിമാരെ ഈ സദാചാര പൊലീസെങ്ങാന്‍ കണ്ടിരുന്നുവെങ്കില്‍ എന്തായേനെ അവസ്ഥ. വഴി വക്കില്‍ ഏതു ഭാഗത്തു നിന്നു നോക്കിയാലും കാണാവുന്ന വിധത്തില്‍ ലൈംഗികാവയവം പുറത്തിട്ട് മൂത്രമൊഴിക്കുന്ന നമ്മുടെ പാവം ചെറുപ്പക്കാരെ മുഴുവന്‍ ഈ പൊലീസുകാര്‍ ഇനി ഇടിവണ്ടിയില്‍ കയറ്റുമോ.
പറഞ്ഞു വരുന്നത് വസ്ത്രത്തിന്റെ രാഷ്ട്രീയം അത്ര നിസ്സാരമല്ല എന്നു തന്നെയാണ്. മാറു മറക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരം നടന്ന ഒരു നാട്ടില്‍ അതിനെ നിസ്സാരമായി കാണാനും പാടില്ല.
ഇനി പറയുന്നത് അടിയന്തിരാവസ്ഥക്കാലത്തെ കാര്യമാണ്. അന്ന് മുടി നീട്ടി താടി നീട്ടി വളര്‍ത്തുന്നതായിരുന്നു ചെറുപ്പക്കാരുടെ ഇടയിലെ ഫാഷന്‍. കേവലം വിപ്ലവ അഭിനിവേശം മാത്രമായിരുന്നില്ല പൊതു ട്രെന്റ് തന്നെ അതായിരുന്നു. അന്ന് നക്സല്‍ വേട്ടക്കിറങ്ങിയ പൊലീസകാരുടെ പ്രധാന വിനോദം വഴിയില്‍ കാണുന്ന ചെറുപ്പക്കാരെ മുഴുവന്‍ ബാര്‍ബര്‍ ഷോപ്പില്‍ എത്തിക്കുന്നതായിരുന്നു. മുടിയും താടിയും നീട്ടി വീട്ടില്‍ നിന്നിറങ്ങുന്നവര്‍ വൈകുന്നേരം തിരിച്ചറിയാനാവാത്ത മറ്റ് ചിലരായി വീട്ടില്‍ തിരിച്ചെത്തുമെന്നര്‍ഥം. പുലിക്കോടനൊക്കെ അങ്ങിനെ ബാര്‍ബര്‍ ഷോപ്പിലേക്ക് തെളിച്ചു കൊണ്ടു പോയ കഥകള്‍ അനേകമുണ്ട് പറയാന്‍ എഴുപതുകളിലെ യുവതലമുറക്ക്.
കേവലം മുടി വെട്ടു മാത്രമായിരുന്നില്ല. മുടിയും താടിയും നീട്ടിയാല്‍ മതിയായിരുന്നു അന്ന് നക്സലെന്ന് വിളിക്കപ്പെടാന്‍. പൊലീസ് പീഡനങ്ങള്‍ക്ക് വിധേയമാവാന്‍. ആ കാലം ഗൃഹാതുരതയോടല്ല നമ്മള് ഓര്‍ക്കുന്നത്. ഇനിയൊരിക്കലും തിരിച്ചു വരരുതേ എന്ന ആലോചനകളോടെയാണ്.
ദല്‍ഹിയില്‍ വടക്കു കിഴക്കന്‍ പ്രദേശത്തുള്ള പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വന്നപ്പോള്‍ അവരുടെ വേഷവിധാനമാണ് അതിന് കാരണമെന്ന് തിട്ടൂരമിറക്കിയിരുന്നു കുറച്ച് മുമ്പൊരു ഏമാന്. 'മാന്യമല്ലാത്ത' വസ്ത്രം ധരിക്കാത്ത നോര്‍ത്ത് ഈസ്റ്റ് പെണ്ണുങ്ങളെ പിടികൂടി കേസടുെക്കുമെന്നായിരുന്നു ആ അസി കമീഷണറുടെ ഉത്തരവ്. ഇത് പിന്നീട് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. കിരണ്‍ ബോദി അടക്കമുള്ളവര്‍ അന്ന് അതിനതിെരെ ശബ്ദമുയര്‍ത്തി. തിട്ടൂരത്തിന്റെ കാറ്റു പോയി.
എന്നിട്ടും നമ്മുടെ നാട്ടില്‍ എങ്ങിനെയാണ്, ഈ സംഭവങ്ങള്‍. ചാവക്കാട്ടെ പൊലീസുകാര്‍ക്ക് ഈ നാട് ഇങ്ങിനെ മൌനമായി സല്യൂട്ട് അടിക്കുന്നത് എങ്ങിനെയെന്ന് എത്രയായിട്ടും മനസ്സിലാവുന്നേയില്ല...
ചാവക്കാട്ടെ പൊലീസുകാര്‍ക്ക് ഈ നാട് ഇങ്ങിനെ മൌനമായി സല്യൂട്ട് അടിക്കുന്നത് എങ്ങിനെയെന്ന് എത്രയായിട്ടും മനസ്സിലാവുന്നേയില്ല...
ReplyDeleteചേരയെ തിന്നണ നാട്ടില്‍ പോയാല്‍ നടുമുറി തിന്നണം.
ReplyDeleteഎന്ന് കരുതി തിരിച്ച് കുടീല് വന്നിട്ടും നടുമുറിക്ക് വേണ്ടി വാശി പിടിക്കണോ. പുതിയ ശീലങ്ങളോട് പഴയ തലമുറ പ്രതികരിക്കും എന്ന് താങ്കള്‍ തന്നെ പറഞ്ഞു. ഫാഷനുകളും നാളുകളുടെ ഇടവേളകളില്‍ മാറിമറയും. എന്ന് വച്ച് ഇത് വരെയുള്ള ഫാഷനുകളെയെല്ലാം കണ്ണുമടച്ച് ആരും എതിര്‍ത്തിട്ടില്ലല്ലോ. ഓരോ സംസ്കാരത്തിന് ചേരുന്നതല്ല എന്ന് കണ്ടാല്‍ പ്രതികരിക്കാന്‍ കഴിവുള്ളവര്‍ പ്രതികരിക്കും, ഇതിത്ര വലിയ പ്രശ്നമായി എടുക്കേണ്ട ഒരു വിഷയമാണെന്ന് തോന്നുന്നില്ല. പിള്ളാരുടെ കുരുത്തക്കേട് കൂടുമ്പൊ ഏമാന്മാര് വീട്ടുകാരുടെ സാന്നിദ്ധ്യത്തിലൊന്ന് ഗുണദോഷിച്ച് വിടുന്നു. അത്രല്ലേ ള്ളൂ.
ആരോ ചോദിച്ച പോലെ, ഇന്ന് പിന്നാമ്പുറം കാണിച്ചവര്‍ നാളെ ഉമ്മറം കാണിക്കില്ലെന്ന് ആര്‍ക്കറിയാം.
‘ഒരില വെറുതെ‘ പറഞ്ഞതെല്ലാം വെറുതെ.
ReplyDeleteതാങ്കളുടെ പോസ്റ്റിനോട് യോജിക്കുന്ന അഭിപ്രായങ്ങള്‍ മാത്രമാണോ പ്രതീക്ഷിക്കുന്നത്.? അങ്ങനെ ആയിരുന്നെങ്കില്‍ സൂചിപ്പിച്ചാല്‍ കൊള്ളാം
ReplyDeleteഅല്പം മുമ്പ് ഇവ്ടെ കണ്ടിരുന്ന മൂന്ന് കമന്റുകള്‍(ചെറുതിന്റേതടക്കം) ഇപ്പൊ നീക്കം ചെയ്യപെട്ടിരിക്കുന്നു. അതുകൊണ്ട് ചോദിച്ചതാണ്.
പുതിയ വാര്‍ത്ത കണ്ടിരുന്നില്ല. കുറച്ചു മുന്‍പ് പത്രങ്ങളില്‍ ഇതേ പറ്റി വാര്‍ത്തകള്‍ വന്നപ്പോള്‍ ഇവിടെ പലരും പൊലീസിന് അനുകൂലമായിട്ടാണ് സംസാരിച്ചിരുന്നത്. മനുഷ്യാവകാശങ്ങളും മറ്റും ഇവരുടെ ചിന്തയിലേ വരുന്നില്ല. 'എനിക്കിഷ്ടപ്പെടാത്ത് വെച്ചു പൊറുപ്പിക്കരുത്' എന്ന ഒരു ലൈന്‍ . ചില കസേരകളിലിരിക്കുന്നവര്‍ അവരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് തീരുമാനങ്ങളെടുക്കാനും അതു നടപ്പിലാക്കാനും ശ്രമിക്കുന്നു. എങ്ങനെയാണാവോ ഇവര്‍ ഡ്രസ്സ് കോഡിന്റെ മാന്യത അളക്കുന്നത്. പെണ്‍കുട്ടികളുടെ കാര്യത്തില്‍ നടപടി തുടങ്ങുന്നതിന് മുന്‍പ് എന്തു ധരിക്കണം എന്തു ധരിക്കരുത് എന്നു നേരത്തേ പരസ്യപ്പെടുത്തിയാല്‍ നന്നായിരുന്നു. മുണ്ട് മടക്കിക്കുത്താന്‍ ഇനി പൊലീസിനെ ഭയപ്പെടണോ..? മുണ്ടിന് Exemption ഉണ്ടെങ്കില്‍ അതേ അളവിലുള്ള mini skirt പെണ്‍കുട്ടികള്‍ക്ക് ധരിക്കാമോ..?
ReplyDeleteആണ്‍കുട്ടികളുടെ ഈ പുതിയ വസ്ത്രധാരണ രീതിയോട് വ്യക്തിപരമായി വിയോജിപ്പ് ഉള്ളപ്പോള്‍ തന്നെയും ഇക്കാര്യത്തില്‍ പൊലീസ് നടപടികള്‍ തികച്ചും അനാവശ്യമാണെന്ന് തന്നെ കരുതുന്നു. ക്ലാസ്സ് കട്ട് ചെയ്യുന്നവരെ കൂടി പിടിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഭേഷായി.
-ഒരു ചാവക്കാട്ടുകാരന്
ഇതിന്റെ പേരില്‍ 'ഒരില' കുറേ ശകാരം കേള്ക്കേണ്ടിവരുമെന്നാണ് എനിക്കുതോന്നുന്നത്. ഈ ലേഖനത്തില്‍ ഉന്നയിച്ച വിഷയം പലര്‍ക്കും മനസ്സിലാകുകപോലുമില്ല. മീശപിരിയന്മാര്ക്ക് ഏറെ ആരാധകരുള്ള നാടല്ലേ.
ReplyDeleteഇവിടെ ടൊറോണ്റ്റോയില് ഒരിക്കല്‍ ഒരു പോലീസുകാരന് ഒരു പൊതുസമ്മേളനത്തില്‍ ഒരു കാച്ചുകാച്ചി- "സ്ത്രീകള്‍ ആക്രമിക്കപ്പെടാതിരിക്കണമെങ്കില്‍ അവര്‍ വേശ്യകളേപ്പോലെ വസ്ത്രധാരണം ചെയ്യരുത്". ഒരു കണക്കിനാണ് അയാള്‍ ജോലിപോകാതെയും ഡിപ്പാര്‍ട്ട്മെന്റ് കോടതികയറാതെയും രക്ഷപെട്ടതു്. അതിന്റെ ഫലമായി ഇപ്പോള്‍ വനിതാവകാശപ്രവര്ത്തകര് ഇപ്പോള്‍ slutwalk എന്നൊരു പ്രസ്ഥാനവും തുടങ്ങിയിരിക്കുന്നു (അതിനെപ്പറ്റി ഞാനൊന്നും എഴുതുന്നില്ല, ഗൂഗിളില്‍ തിരഞ്ഞാല്‍ മതി).
നാട്ടില്‍ ജനാധിപത്യം വന്ന് പതിറ്റാണ്ടുകളായെങ്കിലും പോലീസും കോടതിയും ഇപ്പോഴും ബ്രിട്ടീഷുഭരണകാലത്തെ ധാര്‍ഷ്ട്യം വിട്ടിട്ടില്ല.
@@
ReplyDeleteഇങ്ങനെയൊരു പോസ്റ്റിന്റെ ആവശ്യമെന്തെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. നീട്ടിയും പരത്തിയും പറയാന്‍ ശ്രമിച്ചതത്രയും വെയിസ്റ്റ് ആയിപ്പോയി ചേട്ടാ. നമ്മുടെ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്ക് പ്രധാനകാരണം സംസ്ക്കാരശൂന്യമായ വസ്ത്രധാരണാരീതി തന്നെയാണ്.
മൂലംകുഴി കാണുന്ന ജീന്‍സും മുലകാണുന്ന ഷര്‍ട്ടും ധരിക്കുന്ന കൌമാരങ്ങളെ നിയന്ത്രിക്കുക തന്നെ വേണം. അതിനു സാമൂഹികപുരോഗതി ആഗ്രഹിക്കുന്ന അക്ഷര സ്നേഹികള്‍ സ്വമധേയാ മുന്നോട്ടു വരികയാണ് വേണ്ടത്. അല്ലാതെ കഴിഞ്ഞ പോസ്റ്റില്‍ ആളുകള്‍ സപ്പോര്ട്ട്ചെയ്തെന്നു കരുതി ഇത്തരം വിടുവായത്തങ്ങള്‍ക്കു പിന്തുണ നല്‍കുമെന്ന് കരുതേണ്ട.
നിയമപാലകര്‍ ചെയ്യുന്ന നല്ലകാര്യങ്ങള്‍ ഏറ്റുപറയുക. അഭിനന്ദിക്കുക. അല്ലാതെ കാര്യമറിയാതെ ഉള്ളിത്തോല് ഇളക്കുന്നത് അത്ര മഹത്തായ കാര്യമല്ല. ചേട്ടന്റെ വീട്ടിലുള്ള സ്ത്രീകളോട് ചോദിക്കുക്ക, ചന്തി കാണുന്ന ജീന്സിട്ടവരെ എന്തുചെയ്യണമെന്ന്. എന്നിട്ട് മതി ഇത്തരം പ്രകടനങ്ങള്‍.
മേലില്‍ വൃത്തികേടുകള്‍ എഴുതി വായിക്കാന്‍വേണ്ടി എന്നെപ്പോലുള്ള പട്ടിണിബ്ലോഗര്മ്മാരെ ക്ഷനിക്കാതിരിക്കുക.
**
കഷ്ടം! ബസ്സിലും മറ്റു പൊതുസ്ഥലങ്ങളിലും പ്രദർശിപ്പിക്കുന്ന തുളവീണ് മുഷിഞ്ഞുനാറിയ അടിവസ്ത്രത്തിനും എത്ര ആരാധകർ!!ഫാഷൻ, പൌരാവകാശം, ആവിഷ്കാരസ്വാതന്ത്ര്യം തുടങ്ങിയവ സാധാരണക്കാരനെ നോക്കി കൊഞ്ഞനം കുത്തുന്നു.
ReplyDeleteഒരു കമന്റ് വെറുതെ!
ലോ വെയ്സ്റ്റിന്റെ ആരാധകനല്ല ഞാൻ. എങ്കിലും പോലീസിന്റെ പ്രവൃത്തി പൌരാവകാശ ലംഘനമാണെന്നു തന്നെ കരുതുന്നു, ലോവെയ്സ്റ്റ് പാന്റ്സിനേക്കാൾ ഒക്കെ ലോ വെയ്സ്റ്റായി സാരി ഉടുക്കുന്നത് എത്രയോ കാലമായി കേരളത്തിലുണ്ട്.ചുരിദാർ പരിഹസിക്കപ്പെട്ടിരുന്ന കാലം ഒരില പറഞ്ഞത് വളരെ ശരിയാണ്. ലോ കോളെജ് വിദ്യാർത്ഥികൾ ‘ചുരീദാരികൾ കേരളം വിടുക’ എന്ന മുദ്രാവാക്യവുമായി പ്രകടനം നടത്തിയത് എനിക്ക് ഓർമയുണ്ട്. പോ ലിസിന്റെ ഈ സദാചാരപ്രേമം നിരുപദ്രവകരമല്ല. ജനാധിപത്യത്തിൽ ഇതിനൊക്കെയെതിരെ ജാഗ്രത പുലർത്താത്ത ജനത അനുഭവിക്കും. നമ്മുടെ സ്വാതന്ത്ര്യം കണ്ണിലെ കൃഷ്ണമണി പോലെ നാം തന്നെ കാക്കണം. അല്ലെങ്കിൽ, ആ, അടിയന്തിരാവസ്ഥയിൽ നാം അറിഞ്ഞതല്ലേ? ലേഖനം ഉചിതമായി.
ReplyDeleteഇങ്ങിനെ അടിവസ്ത്രം പ്രദര്‍ശിപ്പിച്ചു നടക്കുന്ന പയ്യന്മാര് ഇവിടങ്ങളിലും ധാരാളം.
ReplyDeleteഅറപ്പും വെറുപ്പും തോന്നിക്കുന്ന ഈ നടപടി നിയന്ത്രിക്കാന്‍ ഒരു പോലീസിനു കഴിഞ്ഞു എന്നറിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു.
ഇതിനെയൊക്കെ എങ്ങിനെയാണ് വസ്ത്രധാരണത്തിലെ സ്വാതന്ത്ര്യം എന്ന് വിശേഷിപ്പിക്കാനാവുക?
ഈ പറഞ്ഞ പ്രായം, അതു എന്തിനും ഒരു ത്രില്ല് കാണിക്കുന്ന റ്റൈം. ആ ഒരു ത്രില്ലില്‍ ഉടുക്കാതെ പോലും നടക്കാന്‍ ഞാന്‍ തയ്യാര്‍. അതും വെച്ച് അതെന്റെ ആവിഷ്കാര സ്വാതന്ത്രമായി കാണാമോ???
ReplyDeleteഒത്തിരി ബോറായി തോനുന്നു എന്നുള്ളതിനെ വിളിച്ച് ഗുണദോഷിക്കുന്നത് നല്ലത്. ആ ഗുണ ദോഷം ഏത് പോലീസുകാരനുമാകാം.
ഈ ഗുണദോഷം ഒരു പ്രത്യേക മോഡലിനോടുള്ള ബാന്‍ ആണെന്ന് ഒട്ടും തന്നെ വിശ്വസിക്കുന്നില്ലാ.
പോസ്റ്റില്‍ പൊലിപ്പിച്ച് കാട്ടിയവ എല്ലാം വേസ്റ്റ്.
ഇലാ.... പൌരാവകാശലംഘനമൊക്കെ ത്തന്നെ സമ്മതിച്ചൂ. എന്കിലും ജീന്‍സ് എന്ന മനോഹരവും സൌകര്യപ്രദവുമായ വസ്ത്രത്തെ ഇത്ര അപഹാസ്യമായ രീതിയില്‍ ധരിക്കുന്നതിനെതിരെ എന്തു നടപടിയുണ്ടായാലും ഞാന്‍ പിന്താങിപോവും . അത്ര അരോചകമാണാ രീതി. വീട്ടില്‍ വാഷിങ് മെഷീന് സര്വീഷിങിനായി കമ്പനിയില്‍ നിന്നൊരു പയ്യന് വന്നു . അവനൊന്നു കുനിഞ്ഞാല്‍ അടിവസ്ത്രത്തിന്റെ 80% കാണാം. എനിക്കും അമ്മക്കും ആ പ്രദേശത്തേക്ക് പോവാന്‍ പറ്റിയില്ല. അവന്റെ സമയത്തിന്റെ പകുതി സമയം മുഴുവന്‍ അതു കേറ്റിയിടുന്നതിനയിരുന്നു ചിലവാക്കിയത്. എന്താണാവൊ അയാള്‍ക്ക് കിട്ടിയ സംതൃപ്തി. .............പതിവുപോലെ എഴുത്ത് സമഗ്രമാണെങ്കിലും ആശയത്തോട് യോജിപ്പില്ല.
ReplyDeleteആ പോലീസുകാർ സലൂട്ട് അടിക്കുന്ന ആളുകളുടെ കൂട്ടത്തിൽ എന്റേയും പേര് കൂടി. പൊതുസ്ഥലത്ത് ആശ്ലീലം കാണിക്കുന്നത് നിയമലംഘനമാണെന്ന് ഒരില ഇതു വരെ മനസ്സിലാക്കിയിട്ടില്ലേ?
ReplyDeleteപൌരാവകാശവും വസ്ത്ര സ്വാതന്ത്ര്യവും എല്ലാം അംഗീകരിക്കുന്നു.
ReplyDeleteപക്ഷെ... ഉമാരാജീവ് പറഞ്ഞപോലുള്ള അനുഭവങ്ങള്‍ എനിക്കും
ഉണ്ടായിട്ടുണ്ട്. ഫാഷന്‍ ആവാം, പക്ഷെ അത് കാണുന്നവര്‍ക്ക് അറപ്പു തോന്നും വിധം ആവാതിരിക്കാന്‍ ശ്രദ്ധിക്കുക, എന്ന സാമാന്യ മര്യാദ പോലും പല ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചിലപ്പോള്‍
കാണിക്കാറില്ല... അവരെയൊക്കെ വീട്ടുകാര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഇനിയിപ്പോ പോലീസുകാര്‍ക്ക് പണിയാവും
എന്നല്ലാതെ എന്ത് പറയാന്‍ !!
ഒരുപക്ഷെ ഇപ്പോള്‍ താഴോട്ട് ഇറങ്ങിക്കൊണ്ടിരിക്കുന്ന ജീന്‍സ് നാളെ മേലോട്ട് കയറാനും സാധ്യത ഉണ്ട്. സമ്മതിക്കുന്നു. പക്ഷെ ഇത് ജീന്‍സിന്റെ പരസ്യം ആണോ അതോ ജട്ടിയുടെ പരസ്യം ആണോ എന്നറിയില്ല. കാരണം ഈയിടെ ജട്ടിയുടെ പരസ്യം ഒന്നും കാണാറില്ല. അത് നമ്മുടെ ചെറുപ്പക്കാരുടെ ചന്തിയില്‍ നോക്കി വായിക്കണം. നേരെ നിന്നാല്‍ ചന്തിയും കുനിഞ്ഞു നിന്നാല്‍ ഇടുക്കിയും മൂലമറ്റവും ഒക്കെ കാണിക്കുന്ന ഈ പരിപാടി എന്തായാലും നല്ലതല്ല. ഇത് സ്വയം നാണം തോന്നി നിര്‍ത്തേണ്ട ഒരു കാര്യമാണ്. അതിനിടെ മനുഷ്യാവകാശവും ആവിഷ്ക്കാര സ്വാതന്ത്രിയവും ഒന്നും കയറി വരേണ്ട കാര്യവും ഇല്ല. ഇടുപ്പെല്ലിന്റെ പ്രത്യേക ഘടനയില്‍ തങ്ങിയാണ് ഈ ജീന്‍സ് നില്‍ക്കുന്നത് എന്നും ഓര്‍ക്കുക. ഞാന്‍ എന്തായാലും പോലീസിന്റെ ഭാഗത്താണ്.
ReplyDelete>>>ഈ സംഭവത്തിന്റെ രാഷ്ട്രീയ പ്രാധാന്യമോ മനുഷ്യാവകാശ പ്രശ്നം എന്ന നിലയില്‍ അതിന്റെ സാധ്യതയോ വായനക്കാര്‍ കണ്ടെത്തുമെന്നും ഏതെങ്കിലും യുവജന സംഘടനകള്‍ ഇക്കാര്യത്തില്‍ രംഗത്തെത്തുമെന്നും ചുമ്മാ പ്രതീക്ഷിച്ചു.<<<<<<
ReplyDeleteഎന്തിന് ? ഇതാണോ നാടിലെ ഏറ്റവും വലിയ പ്രശ്നം? അടിവസ്ത്രം കാണിച്ച് വസ്ത്രം ധരിക്കാന്‍ പറ്റാത്തതാണോ നമ്മുടെ നാട്ടിലെ ഏറ്റവും ഗുരുതരമായ പ്രശ്നം? മാന്യമായി വസ്ത്രം ധരിക്കാനുള്ള അവകാശത്തിനായി ശബ്ദമുയര്‍ത്തിയ നാടാണ് നമ്മുടേത്. എന്നിട്ട് ഇമ്മാതിരി ആഭാസത്തരം കാണിക്കുന്നവന്മാര്ക്കായി സംഘടനകള്‍ തെരുവില്‍ ഇറങ്ങണമെന്നാണോ പറയുന്നത്? അതിലും ഭേദം ചാവക്കാട് കടപ്പുറത്ത് പോയി തിരയെണ്ണി കളിക്കുന്നതല്ലേ?
ചാവക്കാട്ടെ പോലീസുകാര്‍ക്ക് സല്യൂട്ട് അടിക്കുക തന്നെ വേണം. അടിവസ്ത്രം കാണിച്ച് നടക്കുന്ന ഇവന്മാരുടെ ചന്തിക്ക് പെടക്കുകയും വേണം.
മാന്യമായി വസ്ത്രം ധരിക്കുന്നത് സംസ്കാരത്തിന്റെ ഭാഗമാണ്.
ReplyDeleteഎത്രയായിട്ടും ഈ പോസ്റ്റ് എന്തിനു എനിക്ക് മനസ്സിലാവുന്നേയില്ല.
ReplyDeleteചാവക്കാട് പോലീസിനു എന്റെ അഭിവാദനങ്ങള്‍. നല്ലത് ആര് ചെയ്താലും പറയണമല്ലോ. അരോചകമായ രീതിയില്‍ അടിവസ്ത്രം കാണിച്ചു നാറ്റിച്ചു നടക്കുന്ന വായനോക്കികള്ക്കെതിരില് പരാതി കൊടുത്തതും സ്കൂള്‍ കോളേജ് വിദ്യാര്‍ഥിനികള്‍ തന്നെയാണെന്നത് നമുക്ക് ഏറെ പ്രതീക്ഷ നല്കുന്നു.
ReplyDeleteഎന്താണ് സുഹൃത്തെ പൌരാവകാശം?. നാം പാലിച്ചു പോരുന്ന സംസ്ക്കാരം, സദാചാരം, നാണം, മാനം എന്നതൊക്കെ സംരക്ഷിക്കാനുള്ള അവകാശവും പൌരാവകാശത്തില്‍ പെടും. നടുറോട്ടില്‍ ഒരു യുവാവോ യുവതിയോ നഗ്നരായി നടന്നാല്‍ അത് അയാളുടെ അവകാശമാണെന്നു പരയാനാവില്ല. കാരണം അതേ പരിസരത്തു കൂടെ നടന്നു പോകുന്ന കുടുംബത്തിനു നിര്‍ലജ്ജം വഴിയിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനു അത് വിഘാതമാകുമ്പോള്‍ അതും പൌരാവകാശ ലംഘനമാണ്.
നാം ജീവിക്കുന്ന പരിസരത്തു നിന്ന് വേണം കാര്യങ്ങള്‍ കാണാന്‍. പാശ്ചാത്യ രാജ്യങ്ങളില്‍ പലതും നടക്കുന്നുണ്ടാവും. അതിന്റെ തിക്തഫലങ്ങള്‍ അവര്‍ അനുഭവിക്കുന്നുമുണ്ട്.
കഴിഞ പോസ്റ്റ് താങ്കള്‍ മനുഷ്യ പക്ഷത്തു നിന്ന് എഴുതിതിയപ്പോള് സന്തോഷം തോന്നിയിരുന്നു. എന്നാല്‍ ഇവിടെ താങ്കള്‍ അടിവസ്ത്രം കാണിക്കുന്നതിനെ വെള്ളപൂശിയപ്പോള്‍, അല്ലെങ്കില്‍ പോലീസുകാര്‍ ചെയ്ത ഒരു നന്മക്കെതിരെ വിടുവായത്തം പറഞ്ഞപ്പോള്‍ ആശ്ചര്യം തോന്നുന്നു. നാമൊക്കെ എങ്ങോട്ട് ??.
അക്ബറ് പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്. ഫാഷനുകളെ അല്ല എതിർക്കുന്നത്, ഫാഷനുകളിലൂടെ പുറത്ത് വരുന്ന ആഭാസങ്ങളെയാണ്. പൌരസ്വതന്ത്ര്യം എന്നു പറഞ്ഞു വൃത്തികേടുകൾ കാണിക്കുന്നത് ആരായാലും തടയേണ്ടത് തന്നെ.
ReplyDeleteചാവക്കാട് പോലീസിനു അഭിവാദനങ്ങള്‍.
പോലീസുകാര്‍ ഒന്നു കണ്ണടച്ചാല്‍ ,ജെട്ടി കമ്പനികള്‍ക്ക് കോളാണ്.
ReplyDeleteപരസ്യത്തിന്റെ നീക്കി ഇരുപ്പ് വേറെയും.
ഒരു ജീന്‍സിന്റെ പരസ്യം (അതോ ജെട്ടിയുടെയോ)'
ഒരുത്തന് ലോ വേസ്റ്റ് ജീന്‍സിട്ട് കടപ്പുറത്ത് കാറ്റും കൊണ്ട് കിടക്കുന്നു.
ഒരു "അടിമായ് പെണ്" അവന്റെ അടുത്ത് മന്ദം ,മന്ദം നടന്നടുക്കുന്നു.
പ്രേക്ഷകനെ ഞെട്ടിച്ചു കൊണ്ട് അവള് അവന്റെ ജീന്‍സിന്റെ ഒന്നാം സിപ് അഴിക്കുംബോലെക്കും അവന് അവളെ NO എന്ന് വിലക്കുന്നു....
(പെണ്ണിനേക്കാള്‍ ഇപ്പോള്‍ വകതിരിവ് ആണിന്..കലി കാലം)
താതാണ് നമ്മുടെ ജെട്ടി /ജീന്‍സ് പാരമ്പര്യം...
പോലീസുകാര്‍ക്കൊക്കെ എന്തും ആകാലോ..?
വെറുതേ ഒരില വെറുതേ സമയം മെനക്കെടുത്തി...
ReplyDelete"ചാവക്കാട്ടെ പൊലീസുകാര്‍ക്ക് ഈ നാട് ഇങ്ങിനെ മൌനമായി സല്യൂട്ട് അടിക്കുന്നത് എങ്ങിനെയെന്ന് എത്രയായിട്ടും മനസ്സിലാവുന്നേയില്ല..."
ഇപ്പോള്‍ കുറേ കമന്റ്സ് വായിച്ചപ്പോള്‍ മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു. എന്റെ വസ്ത്രധാരണരീതിയില്‍ ആര്‍ക്കും ഇടപെടാന്‍ അധികാരമില്ല എന്ന ഒരു ചിന്തയില്നിന്നാണോ ഈ ഒരു പോസ്റ്റ് ഉടലെടുത്തത്?
കഷ്ടം!
ചാവക്കാട്ടെ പോലീസിന്റെ നടപടിയെ അഭിനന്ദിക്കുന്നു. മറ്റെല്ലാ സ്റേഷനിലെയും പോലീസുകാര്‍ ഇത് മാതൃകയാക്കിയാല്‍ നന്നാകും എന്ന് തന്നെയാണ് എന്റെ അഭിപ്രായം. പൊതുസ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിക്കുന്ന ഇന്നത്തെ യുവതലമുറ തിരുത്തപ്പെടുകതന്നെ വേണം. വസ്ത്ര ധാരണ സ്വാതന്ത്രം, മൌലികാവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റം എന്നൊക്കെ പറഞ്ഞു ഈ പ്രശ്നത്തില്‍ പോലീസിനു നേരെ കുതിര കയറുന്നതിനെ തെല്ല് പുച്ഛത്തോടെ തന്നെയാണ് നോക്കിക്കാണാന്‍ ആവുക. മാന്യമായ വസ്ത്രം ധരിച്ചാല്‍ ആരും തങ്ങളെ ശ്രദ്ധിക്കില്ല എന്നും, ഇത്തരം അശ്ലീല പ്രകടനങ്ങള്‍ നടത്തി നാലുപേരുടെ ശ്രദ്ധ പിടിച്ചുപറ്റം എന്നൊക്കെ ചിന്തിക്കുന്ന യുവത്വം ആണ് അടിവസ്ത്രം കാണിച്ചു നടക്കുന്നതും, ശരീരത്തില്‍ മറ്റു കോപ്രായങ്ങള്‍ കാണിച്ചു വക്കുന്നതും. ഇത്തരക്കാരെ മാതൃകാപരമായി തന്നെ ശിക്ഷിക്കണം. ഇത് ചാവക്കാട് മാത്രം ഉള്ള പ്രശ്നവും അല്ല. ഇത്തരക്കാര്‍ എല്ലായിടത്തും സധൈര്യം വാഴുന്നുണ്ട്. കേരളത്തിലെ യുവജന സംഘടനകള്‍ കൂടി ഇത്തരം സാമൂഹിക പ്രശ്നങ്ങളില്‍ കഴിയും വിധം ഇടപെടുന്നതും നല്ലതാണ്.ചാവക്കാട് പോലീസിന്റെ നടപടിയെ താലിബാന് രീതിയോടോ, ഫാസിസത്തോടോ ഒക്കെ താരതമ്യം ചെയ്യുന്നത് അപലപനീയം ആണ് എന്ന് പറയാതെ വയ്യ. ചാവക്കാട് പോലീസിന് അഭിനന്ദങ്ങള്‍.. ഒരിലയുടെ ഈ പോസ്റ്റ് വെറുതെയാണ് എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. വേറിട്ട ചിന്തകള്‍ എന്ന് ഇതിനെ ചിലപ്പോള്‍ ആരെങ്കിലും വിശേഷിപ്പിക്കും..!
ReplyDeleteചേരയെ തിന്നണ നാട്ടില്‍ പോയാല്‍ നടുമുറി തിന്നണം.
ReplyDeleteഎന്ന് കരുതി തിരിച്ച് കുടീല് വന്നിട്ടും നടുമുറിക്ക് വേണ്ടി വാശി പിടിക്കണോ. പുതിയ ശീലങ്ങളോട് പഴയ തലമുറ പ്രതികരിക്കും എന്ന് താങ്കള്‍ തന്നെ പറഞ്ഞു. ഫാഷനുകളും നാളുകളുടെ ഇടവേളകളില്‍ മാറിമറയും. എന്ന് വച്ച് ഇത് വരെയുള്ള ഫാഷനുകളെയെല്ലാം കണ്ണുമടച്ച് ആരും എതിര്‍ത്തിട്ടില്ലല്ലോ. ഓരോ സംസ്കാരത്തിന് ചേരുന്നതല്ല എന്ന് കണ്ടാല്‍ പ്രതികരിക്കാന്‍ കഴിവുള്ളവര്‍ പ്രതികരിക്കും, ഇതിത്ര വലിയ പ്രശ്നമായി എടുക്കേണ്ട ഒരു വിഷയമാണെന്ന് തോന്നുന്നില്ല. പിള്ളാരുടെ കുരുത്തക്കേട് കൂടുമ്പൊ ഏമാന്മാര് വീട്ടുകാരുടെ സാന്നിദ്ധ്യത്തിലൊന്ന് ഗുണദോഷിച്ച് വിടുന്നു. അത്രല്ലേ ള്ളൂ.
ആരോ ചോദിച്ച പോലെ, ഇന്ന് പിന്നാമ്പുറം കാണിച്ചവര്‍ നാളെ ഉമ്മറം കാണിക്കില്ലെന്ന് ആര്‍ക്കറിയാം. “ഞാനും ചെറുതിനോട് ചേർന്ന് നിൽക്കുന്നു”
ന്റെ മാഷേ,
ReplyDeleteനിങ്ങളെപ്പോലെയുള്ളവരെയാണ് ഈ നാടിനാവശ്യം. മാനം മര്യാദയ്ക്ക് വസ്ത്രം ധരിച്ചു നടക്കുന്ന സകല അവളുമാരേം അവമ്മാരേം ചവിട്ടിക്കൂട്ടി പടിയടച്ചു പിണ്ഡം വച്ചിട്ട് അകത്തൊളിപ്പിച്ച് വച്ചിരിക്കേണ്ടതിനെ പത്തുപേര്‍ കാണ്‍കെ പ്രദര്‍ശിപ്പിച്ചുകൊണ്ടു നടക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുവാന്‍, അവരുടെ സാമാന പ്രദര്‍ശനത്തെ തടയുന്ന പോലീസിന്റെ ഹീനവും പൈശാചികവുമായ നടപടിക്കെതിരെ ഒരു ബഹുജനമുന്നേറ്റമുണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണു.ഒക്കുമെങ്കില്‍ താങ്കള്‍ക്ക് അതിനുവേണ്ടി മുന്നിട്ടിറങ്ങാം.താങ്കള്‍ക്ക് എല്ലാ ഭാവുകങ്ങളും.
ചാവക്കാട്ടെ പോലീസധികാരികള്‍ക്ക് മനസ്സു നിറഞ്ഞ ഒരു സല്യൂട്ട്..ആഭാസകരമായി വസ്ത്രം ധരിച്ച് നടക്കുന്ന സകലവമ്മാരുടെയും ചന്തിക്ക് നല്ല പെടകൊടുക്കുവാന് ഒരു മടിയും കാണിക്കണ്ട.
ഇത് തികച്ചും പ്രസക്തമാണ്
ReplyDeleteഒരാള്‍ എങ്ങനെ വസ്ത്രം ധരിക്കണം എന്നത് അവനവന്റെ കാര്യമാണ്. അതിനെ ചോദ്യം ചെയ്യുന്നത് പ്രാകൃതമാണ്.
ഒരു കാര്യതിലോഴികെ.
പര്‍ദയെ നാം എതിര്‍ക്കണം. കാരണം സ്ത്രീകള്‍ നമുക്ക് നയനാനന്ദകരമായ കാഴ്ചയായിരിക്കണം.
യൂറോപ്പില്‍ ഒരിടത്ത് പൂര്‍ണ്ണ നന്ഗ്നായി ബൈക്കില്‍ പോവുകയായിരുന്ന യുവതിയെ പോലീസ് പിടിച്ചു. പിഴയും വിധിച്ചു. കാരണം? ? ഹെല്‍മറ്റു ധരിക്കാതെ വണ്ടി ഓടിച്ചതിന്!!!
നമ്മുടെയും ലക്ഷ്യം ആ സ്വാതന്ത്ര്യം തന്നെ..
(കുനിഞ്ഞു നിന്നാല്‍, ചളിയിലൂടെ കാളവണ്ടി കയറിയ ദൃശ്യം നമ്മുടെ മനസ്സില്‍ ഉണ്ടാക്കുന്നത് ഒരേ ഒരു വികാരം മാത്രം...അറപ്പ്! ഇങ്ങനെ കാണിക്കുന്ന 'ചളിയില്‍' കാണുന്നവര്‍ കാറിത്തുപ്പണം എന്നൊരു നിയമം കൂടി കൊണ്ടുവരണം )
ചാവക്കാട് എസ്സൈ കാസർക്കോട്ട് ചാർജ്ജെടുത്താൽ, നാലു സബ്ബ് ജെയിൽന്വേറെ കെട്ടേണ്ടിവരും!
ReplyDeleteചെറുത് പറഞ്ഞത് ഒരു കാണപെട്ട കാര്യം പിന്നെ ചാവക്കാട്ടെ പോലീസോ ചെറുതോ വലുതോ ഒന്നും പറഞ്ഞിട്ട കാര്യമില്ലന്നെ വിദ്യാഭ്യാസം കൂടും തോറും സംസ്കാരം കുറയും അത് നമ്മുടെ മലയാളിയുടെ പ്രതെകതയാ
ReplyDeleteഇപ്പൊ നമ്മുടെ പ്രശ്നം എന്താ.. വസ്ത്രം ധരിക്കനമെന്നോ വേണ്ട എന്നോ .. എല്ലാരും പറഞ്ഞത് പോലെ ഇതിനിടയിലേക്ക് മനുഷ്യാവകാശവും ആവിഷ്ക്കാര സ്വാതന്ത്രിയവും ഒക്കെ കയറി വരേണ്ട വല്ല കാര്യവുംമുണ്ടോ . മറ്റുള്ളവരെ പെട്ടെന്ന് വഴിവിട്ട ചിന്തയിലേക്ക് നയിക്കുന്നതും ശരീരത്തെ ഷെയ്പ്പ് എടുത്തു കാണിക്കുന്ന രീതിയിലുള്ള ഇടുങ്ങിയ വസ്ത്രവും ആകാതെ എല്ലാരും പറഞ്ഞത് പോലെ മറക്കല്‍ നിര്‍ബന്ധമെന്നു നമുക്കു തോന്നുന്ന ഭാഗങ്ങള്‍ മറക്കുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ അതല്ലേ ഏറ്റവും നല്ലത് . . ഇത് നേരെ ചൊവ്വേ അങ്ങ് പറഞ്ഞാല്‍ പോരെ . മാന്യമായ വസ്ത്രം പോലെ മനോഹരമായ ചിന്തയും മനോഹരമായ പോസ്റ്റും താങ്കളില്‍ നിന്നുണ്ടാകട്ടെ ... വെറുതെ ഒരു പോസ്റ്റു..
ReplyDeleteഓ,ഇതിലൊന്നും വല്യ കാര്യമില്ലന്നേ...വഷളത്തം കാണിച്ചു നടക്കുന്നവരെ ഒക്കെ സാറന്മാര് ഒന്നു പേടിപ്പിച്ചു വിട്ടോട്ടെ.അത് പെണ്ണായാലും ആണായാലും. അല്ലാതെ ഇമ്മടെ പൌരസ്വാതന്ത്ര്യത്തെലോക്കെ അവര്‍ കൈ വെക്ക്യോ...ഏയ്..
ReplyDeleteThis comment has been removed by the author.
ReplyDeleteചില കാര്യങ്ങളിൽ പോലീസ് നടപടി അഭിനന്ദിക്കാതെ വയ്യ...
ReplyDeleteമാന്യമായി വസ്ത്രം ധരിക്കുന്നത് സംസ്കാരത്തിന്റെ ഭാഗമാണ്. kumaran chettanu ente vote
ReplyDeleteതങ്ങള്‍ക്ക് ചെയ്യാന്‍ പറ്റാത്തത് മറ്റുള്ളവര്‍ ചെയ്യുമ്പോഴുള്ള അസൂയയും ചില മതവികാരങ്ങളുമാണ് ഇക്കാര്യത്തില്‍ പോലീസിനെ പുകഴ്ത്താന്‍ കാണിക്കുന്ന വ്യഗ്രതയിലുള്ളത്.
ReplyDeleteപോലീസ് നിയമപരമായാണ് കാര്യങ്ങള്‍ ചെയ്യേണ്ടത്.അല്ലാത്ത കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് വലിയ അപകടം വരുത്തി വെക്കും..
ReplyDeleteഈ വിഷയത്തെപ്പറ്റി ജനുവരിയില്‍ നടന്ന ഒരു ഫെയ്സ്ബുക്ക് ചര്‍ച്ച (ഇംഗ്ലീഷിലും മലയാളത്തിലും): "മലബാര്‍ മേഖലയില്‍ പുതിയൊരുതരം ഫാഷന്‍ ഭ്രമം കാട്ടുതീ പോലെ പടര്‍ന്ന് പിടിക്കുകയാണ്. വീട്ടില്‍ നിന്ന് മാന്യമായി വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്ന ‘പിള്ളേഴ്സ്’ വീടിന് പുറത്തെത്തിയാല്‍ പാന്റ്സ് വലിച്ചിറക്കുകയായി..."
ReplyDeleteമുഴുവന്‍ മലയാളത്തിലാക്കി ഇവിടെ ഇടാന്‍ ശ്രമിക്കാം.
(for those who cannot access that facebook link)
ReplyDeleteN : "മലബാര്‍ മേഖലയില്‍ പുതിയൊരുതരം ഫാഷന്‍ ഭ്രമം കാട്ടുതീ പോലെ പടര്‍ന്ന് പിടിക്കുകയാണ്. വീട്ടില്‍ നിന്ന് മാന്യമായി വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്ന ‘പിള്ളേഴ്സ്’ വീടിന് പുറത്തെത്തിയാല്‍ പാന്റ്സ് വലിച്ചിറക്കുകയായി.
ഇട്ടിരിക്കുന്ന ജെട്ടിയുടെ മുകള്‍ഭാഗമെങ്കിലും പുറത്ത് കാണിക്കുന്ന തരത്തിലാണ് പാന്റ്സ് വലിച്ചിറക്കുക. ‘ലോവെയ്സ്റ്റ് സ്റ്റൈല്‍’ എന്നാണെത്രെ ഈ ഫാഷന്റെ പേര്!"
N : "..പൊതുസ്ഥലങ്ങളില്‍ ജെട്ടി പ്രദര്‍ശനം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ 100 രൂപ പിഴയീടാക്കും എന്നാണ് പൊലീസ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇക്കഴിഞ്ഞ ദിവസം ചാവക്കാട് ബസ്റ്റാന്‍ഡില്‍ പൊലീസ് ഇത് പരീക്ഷിക്കുകയും ചെയ്തു.
ജെട്ടി കാണിക്കുന്ന രീതിയില്‍ പാന്റിറക്കി ബസ്റ്റാന്‍ഡില്‍ വിലസിയ ചുള്ളന്മാരെ കൊണ്ട് തോറ്റ ഒരുകൂട്ടം ആളുകള്‍ നല്കിയ പരാതിയെ തുടര്‍ന്ന് ചാവക്കാട് പൊലീസ് രംഗത്തെത്തുകയും ചുള്ളന്മാര്ക്ക് 100 രൂപാ വച്ച് ഫൈനിടുകയും ചെയ്തു. പിള്ളാരുടെ പുതിയ ഫാഷന്‍ ഭ്രമത്തെ പറ്റി അവരുടെ വീട്ടുകാരെ അറിയിക്കാനും പൊലീസ് മറന്നില്ല. മക്കള്‍ ജെട്ടി കാണിച്ചാണ് പുറത്ത് വിലസുന്നത് എന്നറിഞ്ഞ മാതാപിതാക്കള്‍ ഞെട്ടലിലാണ്.
അടിവസ്ത്രം പുറത്തുകാണുന്ന വിധം നൂറുകണക്കിന് പേരാണ് മലബാര്‍ മേഖലയിലെ പൊതുസ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങുന്നതെത്രെ. ഇവരെ പിടികൂടാന്‍ മഫ്ടി വേഷത്തില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നു. ജെട്ടി കാണിച്ച അമ്പതോളം പേരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടി, പിഴ ഈടാക്കിയത്.
ചാവക്കാടുള്ള യുവാക്കള്‍ക്കാണ് ഈ ഭ്രമം ഏറ്റവുമധികം എന്ന് പൊലീസ് പറയുന്നു. കോഴിക്കോടും തൃശൂരും അപൂര്‍വമായി ഇത്തരക്കാരെ കാണാനുണ്ട്. ഇത് ഫാഷനല്ല എന്നും ഒരുതരം മനോരോഗം ആണെന്നും നാട്ടുകാര്‍ പറയുന്നു.."
N : (മലയാളം അറിയാത്തവര്‍ക്കുവേണ്ടി, ഇംഗ്ലീഷില്‍) "We just borrowed this detesting, ugly fashion from west and it has been prevalent in Kerala for the last four or five years.."
N : "..The effect of ads and popular culture.. we blindly follow what pop-culture shows and find our own logics to do so. It's quite condemnable but we flow according to the tide."
M : "നമ്മുടെ ഭൂതകാലം മറക്കരുത്. അമ്പത് വര്‍ഷം മുമ്പ് കേരളത്തില്‍ ആണുങ്ങള് അവരുടുത്ത തോര്ത്തിന് കീഴെ കാണാവുന്ന വിധത്തില്‍ നീളമുള്ള വാലുള്ള കോണകം ഉപയോഗിച്ചിരുന്നു. സില്‍ക്കിന്റെ കോണകം ഉണ്ടാവുന്നത് ഒരു സ്റ്റാറ്റസ് സിംബലായിരുന്നു. വൃത്തികേടായിട്ടുള്ളത് / വെറുക്കപ്പെടേണ്ടത് 'താന്‍ മാത്രം ശരി, മറ്റുള്ളവരെല്ലാം തെറ്റ് ' എന്ന് കരുതുന്ന നോക്കുന്നയാളുടെ മനസ്സാണ്. അല്ലെങ്കില്‍ തന്നില്‍ നിന്ന് വ്യത്യസ്തമായതെന്തും വെറുക്കപ്പെടേണ്ടതാണ് എന്നും തോന്നാം. രണ്ടും കാണിക്കുന്നത് നിങ്ങള്‍ക്ക് വയസ്സായി എന്നും നിങ്ങള്‍ ഇടുങ്ങിയ ലോകവീക്ഷണം വച്ചുപുലര്‍ത്തുന്നു എന്നുമാണ്. എല്ലാ മാറ്റത്തിനും ആദ്യം ഇങ്ങനെ ഒരു വില നല്‍കേണ്ടിവരും. ഇരുപതു വര്‍ഷം മുമ്പ് കേരളത്തില്‍ ആണുങ്ങള് മുടി നീട്ടുന്നത് 'detesting' ആയിരുന്നു. 90 വര്‍ഷം മുമ്പ് മുടി വെട്ടുന്നതും. എന്തിന്റെ മേലും അധികാരം കാണിക്കാനുള്ള ഒരു വെമ്പലിന്റെ ഭാഗമാണ് എല്ലാ സാംസ്കാരിക പോലീസിങ്ങും. ഒരുതരം ആദിമവാസന. നമ്മുടെ ഈ ഹൈ വെയ്സ്റ്റ് ജീന്‍സും 'വെസ്റ്റ് 'ല്‍ നിന്ന് വന്നത് തന്നെയാണ്. ഈ ഇന്റര്‍നെറ്റും. വെറുക്കാനല്ല നമ്മില്‍ നിന്ന് വ്യത്യസ്തമായതിനെ അംഗീകരിക്കാനാണ് പഠിക്കേണ്ടത്. നമ്മുടെ ഈ ഹൈ വെയ്സ്റ്റ് ജീന്‍സും 'വെസ്റ്റ് 'ല്‍ നിന്ന് വന്നത് തന്നെയാണ്. ഈ ഇന്റര്‍നെറ്റും. വെറുക്കാനല്ല നമ്മില്‍ നിന്ന് വ്യത്യസ്തമായതിനെ അംഗീകരിക്കാനാണ് പഠിക്കേണ്ടത്. ചുരുങ്ങിയ പക്ഷം മാട്ടുള്ളവര് മാറുമ്പോള്‍ അത് സഹിക്കാനെങ്കിലും. ഇന്നത്തെ പോലെയുള്ള ഒരു multicultural/secular സമൂഹത്തില്‍ അത് (tolerance) അത്യാവശ്യമാണ്. അണ്ടര്‍ വെയര്‍ കാണിക്കുന്നതിനു പോലീസ് പിടിയ്ക്കുക, പിഴയടയ്ക്കുക എന്നൊക്കെ പറയുന്നത് സങ്കടകരമാണ് . തമിഴ് നാട്ടില്‍ ഇപ്പോഴും കോണകമുടുക്കുന്ന കര്‍ഷകരോട് പിഴയൊടുക്കാന്‍ ഇവര്‍ പറയില്ലെന്ന് പ്രതീക്ഷിക്കാം."
(തുടരും)
എതിര്‍ത്തും അനുകൂലിച്ചുമുള്ള എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി.
ReplyDeleteഇതില്‍ രണ്ടു പേരോട് പ്രത്യേകമായി ചില കാര്യങ്ങള്‍ വ്യക്തമാക്കാനുണ്ട്.
ഒന്ന്, @ചെറുത്-
ചെറുത്* said...
താങ്കളുടെ പോസ്റ്റിനോട് യോജിക്കുന്ന അഭിപ്രായങ്ങള്‍ മാത്രമാണോ പ്രതീക്ഷിക്കുന്നത്.? അങ്ങനെ ആയിരുന്നെങ്കില്‍ സൂചിപ്പിച്ചാല്‍ കൊള്ളാം
അല്പം മുമ്പ് ഇവ്ടെ കണ്ടിരുന്ന മൂന്ന് മന്റുകള്‍(ചെറുതിന്റേതടക്കം) ഇപ്പൊ നീക്കം ചെയ്യപെട്ടിരിക്കുന്നു. അതുകൊണ്ട് ചോദിച്ചതാണ്.
മറുപടി:
ഞാനാരുടെയും കമന്റ് ഡിലിറ്റ് ചെയ്തിട്ടില്ല.
അങ്ങിനെ ചെയ്തെങ്കില്‍ മോഡറേറ്റര്‍ ഡിലിറ്റ് ചെയ്തെന്ന് ഇവിടെ കാണാവുന്നതാണ്.
എന്നാല്‍, അങ്ങിനെ ഒന്നിവിടെയില്ല. ബ്ലോഗറിന്റെ പഴയ പ്രശ്നം വീണ്ടും
ആവര്‍ത്തിക്കുകയാണോ എന്നുമറിയില്ല. എന്തായാലും അനാവശ്യമായ
ഈ പഴിചാരല്‍ ഉചിതമായില്ല.
@കണ്ണൂരാന്‍
K@nn(())raan*കണ്ണൂരാന്‍! said...
മൂലംകുഴി കാണുന്ന ജീന്‍സും മുലകാണുന്ന ഷര്‍ട്ടും ധരിക്കുന്ന കൌമാരങ്ങളെ നിയന്ത്രിക്കുക തന്നെ വേണം. അതിനു സാമൂഹികപുരോഗതി ആഗ്രഹിക്കുന്ന അക്ഷര സ്നേഹികള്‍ സ്വമധേയാ മുന്നോട്ടു വരികയാണ് വേണ്ടത്. അല്ലാതെ കഴിഞ്ഞ പോസ്റ്റില്‍ ആളുകള്‍ സപ്പോര്ട്ട്ചെയ്തെന്നു കരുതി ഇത്തരം വിടുവായത്തങ്ങള്‍ക്കു പിന്തുണ നല്‍കുമെന്ന് കരുതേണ്ട.
മറുപടി:
കഴിഞ്ഞ പോസ്റ്റ് കഴിഞ്ഞു. അതുമിതും ബന്ധമില്ല. ആരും കാണാതെ പോസ്റ്റ് എഴുതി തുടങ്ങിയ ആളാണ് ഞാന്‍. വീണ്ടും അങ്ങിനെയായാല്‍ പ്രത്യേകമായി എന്തെങ്കിലുമുണ്ടെന്ന് കരുതുന്നില്ല. ഇതെന്റെ അഭിപ്രായമാണ്. യോജിക്കാം, വിയോജിക്കാം. അതിനപ്പുറത്തുള്ള പ്രതികരണങ്ങള്‍ അനാവശ്യമാണ്. അനുചിതമാണ്.
ഇനി പോസ്റ്റിലേക്ക്.
ഇത് അടിവസ്ത്ര പ്രദര്‍ശനത്തിനുള്ള വാഴ്ത്തുപാട്ടല്ല.
ലോ വേസ്റ്റ് ജീന്സിനു വേണ്ടിയുള്ള വക്കാലത്തുമല്ല.
അതിനപ്പുറം, ചാവക്കാട്ടെ ചില പൊലീസുകാര്‍ അവിടെയുള്ളവര്‍ എന്ത്
ധരിക്കണമെന്ന് തീരുമാനിക്കുന്ന അവസ്ഥ ഉയര്‍ത്തുന്ന ്രശ്നങ്ങളെക്കുറിച്ചുള്ള എന്റെ വീക്ഷണമാണ്. ഇതൊരു ജനാധിപത്യ രാജ്യമാണ്. ഇവിടെ സര്‍ക്കാറുണ്ട്.കോടതിയുണ്ട്. പ്രശ്നങ്ങള്‍ക്ക് ജനാധിപത്യപരമായ പരിഹാരമുണ്ട്. എന്നാല്‍,
ചാവക്കാട്ട്, സര്‍ക്കാറിന്റെയും കോടതിയുടെയും അനുവാദമില്ലാതെ
ഒരു പ്രത്യേക വസ്ത്രത്തിന് നിരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സര്‍ക്കാറും കോടതിയുമുള്ളപ്പോള് പൊലീസുകാര്‍ ആ പണി ചെയ്യേണ്ടതില്ല എന്നും അത് ജനാധിപത്യപരമല്ല എന്നുമാണ് എന്റെ അഭിപ്രായം.
കേവലം ലോ വേസ്റ്റ് പ്രശ്നമല്ല അത്. സ്ത്രീകള്‍ എന്ത് വസ്ത്രം ധരിക്കണമെന്നുകൂടി ചാവക്കാട്ടെ പൊലീസുകാര്‍ തീരുമാനിക്കുമെന്നും വാര്‍ത്തയിലുണ്ട്. ക്ലാസ് കട്ടു ചെയ്ത് സിനിമക്കു പോവുന്നതും ചാവക്കാട്ടെ പൊലീസ് വിലക്കുമെന്നും മാധ്യമങ്ങള്‍ പറയുന്നു. ഇത് ഫാഷിസമാണ്. ഇതൊന്നും പൊലീസിന്റെ പണിയല്ല. മറ്റിടങ്ങളില്‍ ഇല്ലാത്ത നിരോധം ചാവക്കാട്ടു മാത്രം നടപ്പാക്കുന്നത് പൊലീസിന്റെ ജനാധിപത്യത്തെക്കുറിച്ചുള്ള വിവരക്കേടാണ്. അടിവസ്ത്ര പ്രദര്‍ശനത്തിന്റെ പേരു പറഞ്ഞ് പൊലീസ് സദാചാര പൊലീസ് ചമയുകയാണ്. ഇത് അംഗീകരിക്കേണ്ട നിലപാടാണെന്നും എല്ലായിടത്തുമുള്ള പൊലീസുകാര്‍ ഇപ്പണിയുമായി റോഡില്‍ ഇറങ്ങണമെന്നുമാണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായമെങ്കില്‍ അതിനെ അനുകൂലിക്കാനാവില്ല.
അടിവസ്ത്ര പ്രദര്‍ശനം അടക്കമുള്ള കാര്യങ്ങളോടുള്ള നിലപാട് പോസ്റ്റിലുണ്ട്.
അത് വീണ്ടും ആവര്‍ത്തിക്കുന്നില്ല.
സുദീപ്, ഫേസ്ബുക്ക് റഫന്സുകള്ക്ക് നന്ദി.
ചില യുവാക്കള്‍ ,യുവതികള്‍ ,കൌമാര പ്രായത്തിലുള്ളവര്‍ വസ്ത്രം ധരിച്ചത് കണ്ടാല്‍ ഇവര്‍ക്കൊന്നും മാതാ പിതാക്കളില്ലേ
ReplyDeleteഎന്നെനിക്കു തോന്നാറുണ്ട്. മാന്യമായി വസ്ത്രം ധരിക്കുന്നത് ഒരലങ്കാരം തന്നെയാണ്. ശരീരത്തിലെ എല്ലാ അവയവങ്ങളും കൃത്യമായി
ഒരു നേര്‍ത്ത തുണിയുടെ മറവു കൊണ്ട് മറ്റുള്ളവര്‍ക്ക് പ്രദര്‍ശിപ്പിക്കുന്ന പെന്‍ ജനുസ്സും,ഇപ്പൊ ഊരി വീഴുമെന്ന മട്ടില്‍ ഒരു ചെറിയ കനംപില് തടഞ്ഞു നില്ക്കയാണോ എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ പാന്റ്സ് "ധരിച്ച" ചെക്കന്മാരും കാഴ്ചക്കാരില്‍ അറപ്പാണ് ഉണ്ടാക്കുന്നത്. അടിവസ്ത്രം കാണിക്കുകയാണ്ധേഷമെങ്കില് "ലോതെര്‍' നേപ്പോലെയോ "സൂപ്പെര്മാന്" നെ പ്പോലെയോ ഒക്കെ ധരിക്കാം. ഇത്തരം ഒരു പോസ്ടിട്ടത് നന്നായി. ആ പോലീസുകാരെ ഒന്നഭി നന്ദിക്കാനായല്ലോ!
ഞാൻ എനിക്ക് തോന്നിയപോലെ നടക്കും .
ReplyDeleteകാരണം ഞാൻ ഒരു വ്യക്തിയാണു
എനിക്ക് വ്യക്തി സ്വാത്ന്ത്രമുണ്ട്...
അതിൽ കൈകടത്താൽ മറ്റൊരു വ്യക്തിയ്ക്കോ സ്റ്റേറ്റിനോ അവകാശമില്ല....
ഇതിനെ സ്വാതന്ത്ര്യം എന്നല്ല പറയേണ്ടിയത്.ധാർഷ്ട്യം എന്നതാണു..ഫാഷൻ എന്ന പേരു വിളിച്ച് മൂടും മുലയും ചന്തിയും (ആണും പെണ്ണൂം ) നാട്ടുകാരെ കാണിച്ച് നടക്കുന്നതിനെ സ്വാതന്ത്ര്യം എന്നല്ല വിളിയ്ക്കേണ്ടത് തോന്നിയവാസം എന്നാണു...
പോലീസായിരുന്നില്ല ഇക്കാര്യത്തില്‍ ആദ്യം ഇടപെടേണ്ടത്. ഇമ്മാതിരി ജീന്‍സുമിട്ട് ചന്തീം കാണിച്ച് വന്നാല്‍ നിന്നെ വീട്ടീ കേറ്റില്ലാന്നും ചോറു തരില്ലാന്നും അഛനുമമ്മയും അല്ലെങ്കില്‍ കൈയിനു എല്ലുള്ള ഏട്ടന്മാര് പറയണമായിരുന്നു. നമ്മള് ചെയ്തില്ല അപ്പോ പോലീസ്കാര് ചെയ്തു . ഈ ചെക്കന്മാര്ക്കൊക്കെ എന്തിന്റെ കേടാണെന്ന് പലപ്പോഴും തോന്നിയിട്ടുന്റ്. മൂടി വെക്കേണ്ട ഭാഗങ്ങള്‍ വെളിയില്‍ കാണുമ്പോള്‍ ഒരു തരം അറപ്പാണുണ്ടാകുക. അതു പോലെ ജീന്‍സിന്റെ താഴ്ഭാഗം റോട്ടിലെ കഫൊം ചളീം അപ്പാടെ തൂത്ത്മാറ്റി പോകുന്നത് കാണുമ്പോള്‍ ചര്ദ്ദിക്കാന് തോന്നും.
ReplyDeleteഅതു പോലെ തന്നെ പെണുകുട്ടികളുടെ ഡ്രെസ്സും. ഇതൊക്കെയിട്ട് എങ്ങനെ ഇവറ്റകള് അഛന്റെയും ഏട്ടന്മാരുടെയും മുന്നില്‍ നില്‍ക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ട് പലപ്പോഴും. മാറ്റം വരേണ്ടത് സ്വന്തം വീട്ടിനകത്ത് നിന്നുമാണു.
വെറുതെ ഒരില പറഞ്ഞ മിക്കവാറും കാര്യങ്ങളോട് ഞാനും യോജിക്കുന്നു. ഒപ്പം കുമാരന് പറഞ്ഞതിനോടും.
ReplyDeleteമാന്യമായ വസ്ത്രധാരണം സംസ്കാരത്തിന്റെ ഭാഗമാണ്; ബല പ്രയോഗത്തിലൂടെ ചെയ്യിക്കേണ്ട ഒന്നല്ല.
ജെട്ടികാണിച്ചു നടക്കാന്‍ അനുവദിക്കണം എന്നൊന്നുമല്ലല്ലോ ഈ പോസ്റ്റ് പറയുന്നത്? ഇല്ലാത്ത നിയമതിന്റെ പേരില്‍ ശിക്ഷ വിധിക്കാന്‍ പോലീസിനു എന്തധികാരം?
അതും ഒട്ടേറെ ക്രമ സമാധാന പ്രശ്നം ഇവിടെ ഉള്ളപ്പോള്‍. ആദ്യം ജെട്ടി പ്രദര്‍ശനം നിരോധിച്ചു കൊണ്ട് സര്‍ക്കാര്‍ നിയമം പാസ്സാക്കിയിട്ട് പോരെ പോലീസിന്റെ ഈ വങ്കത്തരം?
പോലീസ് വേണമെങ്കില്‍ ബോധ വല്‍ക്കരണം നടത്തട്ടെ. അതിനപ്പുറം വേണോ?
അല്ലേല്‍ ചാവക്കാട് മുഴുവന്‍ ഒരു പ്രത്യേക 'ജെട്ടി പാസ്' ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും പോലീസിനു ആലോചിക്കാവുന്നതാണ്. ജെട്ടി വെളിയില്‍ കാണിക്കുന്ന രീതിയില്‍ ഇടുന്നതിനു മാസം ഇത്ര രൂപ, ദിവസം ഇത്ര രൂപ എന്നിങ്ങനെ. സര്‍ക്കാരിന് കാശും ആകും കാക്കയുടെ കടിയും മാറും.
പിന്നെ, ഈ പറഞ്ഞ രീതിയില്‍ നടക്കാനും കമ്പനിയുടെ പരസ്യം പ്രചരിക്കാനും വേണ്ടി ജെട്ടിക്കംബനികള് പണം കൊടുത്തു ചെറുപ്പക്കാരെ പാട്ടില്‍ ആക്കുന്നുണ്ട് എങ്കില്‍ അതിനെ കുറിച്ച് പോലീസിനു അന്വേഷിക്കാവുന്നതാണ്. ടീവി ചാന്നലില്‍ ലക്ഷങ്ങള്‍ കൊടുത്തു പരസ്യം ചെയ്യുന്നതിലും നേട്ടം ഫാഷന്‍ ഭ്രമം ബാധിച്ച നൂറു പേര്‍ക്ക് കുറെ ജെട്ടിയും നൂറു രൂപയും കൊടുക്കുകയാണ് എന്ന് തോന്നിയാല്‍ പിന്നെ ജെട്ടിക്കംപനികള് അതല്ലേ ചെയ്യൂ.
വാല്‍ക്കഷണം: ഇപ്പൊ വന്നു വന്നു ചാവക്കാട് വഴി നടക്കുമ്പോ അറിയാതെ പാന്റ് ഒന്നഴിഞ്ഞു പോയാലും അകത്താകുമോ ദൈവമേ?
മാന്യമായി വസ്ത്രധാരണം നടത്താത്ത വനിതകളെ പിടിക്കാന്‍ ഏമാന്മാര് തന്നെ മുന്‍കൈ എടുക്കുമോ അതോ വനിതാ പോലീസ് എത്തുമോ എന്ന് കണ്ടറിയണം?
സത്യത്തില്‍ എന്താ പ്രശ്നം?? ജട്ടിപ്പയ്യന്മാരുടെ ജട്ടിപ്രദര്‍ശനം അരോചകവും ആഭാസവും വെറുപ്പുളവാക്കുന്നതുമാണെന്നു ഇവിടെ കമന്റിട്ട മിക്കവരും അംഗീകരിക്കുന്നു, ഞാനും അംഗീകരിക്കുന്നു. എന്നാല്‍ പിള്ളേരെ വസ്ത്രധാരണം പഠിപ്പിക്കേണ്ടത് പോലീസാണോ എന്നതാണ് ചോദ്യം. ചാവക്കാടൊക്കെ വേറെ ഒരു ക്രമ സമാധാന പ്രശ്നങ്ങളും ഇല്ലാത്ത മാതൃകാ പ്രദേശമാണോ? അടിചെല്പ്പിക്കപെടെണ്ട ഒന്നല്ല വസ്ത്രധാരണം. ഇത്തരം നല്ല സംസ്കാരങ്ങള്‍ പഠിപ്പിക്കേണ്ടത് വീട്ടുകാരും അധ്യാപകരുമാണ്, അല്ലാതെ പൊലിസ് അല്ല. ഇന്ന് ജട്ടി കണ്ടതിനു ആ പിള്ളാരെ പൊക്കി നാളെ വേറെ എന്തിനെങ്കിലും ആയിരിക്കും. ഈ പറഞ്ഞ ആരെങ്കിലും സന്ദര്‍ഭവശാല്‍ ചാവക്കാട് പോകാന്‍ ഇട വരികയും, ഷര്‍ട്ടിനടിയില്‍ ബനിയനിട്ടില്ലെന്ന(അല്ലെങ്കില്‍ ചുരിദാറിനടിയില്‍ പെറ്റിക്കോട്ടിട്ടില്ലെന്ന) കുറ്റത്തിന് പൊലിസ് അകത്തിടുകയും, ബന്ധുക്കളെ വിവരമറിയിച്ചു പിഴയിടുകയും ചെയ്താല്‍.. അപ്പോഴും പോലീസിന്റെ ശുഷ്കാന്തിയെ അഭിനന്ദിക്കുമോ?
ReplyDeleteജട്ടി അകത്തു ധരിക്കോണ്ട വസ്ത്രമാണു്. അതിനാലാണു്
ReplyDeleteമലയാളത്തില്‍ അതിനു് അടിവസ്ത്രമെന്നും ആംഗലേയത്തില്‍
ഇന്നര്വെയറെന്നും പേരിട്ടിരിക്കുന്നതു്.ഒരു ഉത്പന്നം എന്തി
നുപയോഗിക്കേണ്ടതാണെന്നു ആ ഉത്പന്നത്തെ കുറിച്ചുള്ള
വിവക്ഷയില്‍ നിന്നു തന്നെ വ്യക്തമാണു്.വസ്ത്രത്തിനടിയില്‍
ധരിക്കേണ്ടത് അടിയില്‍ ധരിക്കണം. ആരും തന്നെ ഷേവു
ചെയ്യാന്‍ വെട്ടു കത്തി ഉപയോഗിക്കാറില്ല.കാരണം ഓരോ
ഉത്പന്നത്തിനും അതിന്റേതായ പ്രവര്ത്തനോദ്ദ്യശമുണ്ടു്.
ഇതിനിടയില്‍ മറ്റൊരു കാര്യം കൂടി അതു് ഞരമ്പിനെ കോച്ചി
പിടിപ്പിക്കുന്നഒരു മഹാ സംഭവം പറയാതെ പോകുന്നതു
ശരിയല്ല. അടിവസ്ത്രം മേളിലാണോ അടിയിലാണോ എന്ന
സന്ദേഹമുണര്‍ത്തുന്ന രീതിയിലുള്ള വസ്ത്രധാരണമാണതു്. ബ്രാ
സ്ത്രീകള്‍ ധരിച്ചിരിക്കുന്നതു കണ്ടാല്‍ അതു ബ്ലൗസിനു മുകളിലാ
ണെന്നു നമുക്കു തോന്നിപ്പോകും. കാരണം അത്രക്കു സ്പടീകാത്മ
കമാണു് റൗക്കയുടെ അതിലോലമായ ശീല.സുതര്യമായ ആ തുണി
വേണ്ടിയിരുന്നില്ല എന്നു നമ്മള് കരുതി പോകും.
@: ഒരില വെറുതെ: ചെറുതിന്റെ ആ ഒരു കമന്റ് അനാവശ്യമായിരുന്നെങ്കില്‍ ക്ഷമ ചോദിക്കുന്നു. പക്ഷേ ചെറുതിന്റെ ആദ്യ കമന്റ് വരുന്നതിനു മുന്നേ മറ്റ് രണ്ട് പേരുടെ അഭിപ്രായങ്ങള്‍ അവിടെ കാണിച്ചിരുന്നു. പിന്നീട് വന്ന് നോക്കിയപ്പോള്‍ താങ്കളുടെ ആദ്യത്തെ കമന്റൊഴികെ മറ്റൊന്നും കാണാനില്ല. അപ്പോള്‍ തോന്നിയത് ചോദിച്ചെന്ന് മാത്രം.
ReplyDelete--------------------
ഒരിലയുടെ പോസ്റ്റിനോട് അനുകൂലിച്ചവരുടെ അഭിപ്രായം വായിക്കുമ്പോള്‍ മനസ്സിലാകുന്നത്, ഈ ഫാഷനോട് അവര്‍ക്ക് താല്പര്യം ഇല്ല, പക്ഷേ പോലീസ് ഇടപെട്ടു എന്നതാണ് പ്രശ്നം. ഇപ്പഴത്തെ കോളേജ് പിള്ളാരുടെ അടുത്ത് പ്രതികരിക്കാന്‍ നിന്നാല്‍ പിറ്റേന്ന് കൊട്ടേഷന്‍ കിട്ടുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. അപ്പൊ കൈമടക്ക് കൊടുത്തിട്ടാണേലും അവന്മാരെ ഗുണദോഷിക്കാന്‍ പറ്റിയ ടീം പോലീസ് തന്നാ.
വീട്ടുകാരോ അദ്ധ്യാപകരോ ഇടപെടാത്തതുകൊണ്ടാണല്ലോ ഇത്തരം താന്തോന്നിതരം പൊതുസ്ഥലങ്ങളില്‍ നടക്കുന്നത്. എന്തിനും നിയമവശങ്ങള്‍ നോക്കിമാത്രം പ്രതികരിക്കുന്ന നമ്മുടെ സമൂഹവും, നിയമവ്യവസ്ഥകളുമാണ് നമ്മുടെ നാട്ടിലെ മിക്ക കൊള്ളരുതായ്മകള്‍ക്കും പ്രശ്നം എന്ന് മിക്കവരും പലയിടത്തും പറയുന്ന കേട്ടിട്ടുണ്ട്. സാധാരണക്കാരന് പ്രതികരിച്ചാല്‍ ചോദിക്കും, ഇതൊക്കെ നോക്കാന്‍ ഇവ്ടെ പോലീസുണ്ടെന്ന്, പോലീസ് പ്രതികരിച്ചാല്‍ അതിലും മുകളില്‍ കോടതിയെ പിടിക്കുന്നു. നിയമം കൊണ്ടുവന്നാല്‍ മാത്രമേ സംസ്കാരം കാണിക്കൂ എന്ന് വാശിപിടിക്കണോ, പോലീസായിട്ട് കാണണ്ട, കാക്കിയിട്ട സാധാരണക്കാര്‍, അവര്‍ കൂട്ടത്തിലെ പുള്ളാരെ ഒന്ന് ഉപദേശിച്ചു. അത് നല്ലകാര്യം തന്നെയാണെന്നാണ് ഇവ്ടെ വന്നിരിക്കുന്ന ഭൂരിഭാഗം വായനക്കാരുടേയും അഭിപ്രായം. അവരെല്ലാം വയസ്സായവരും, ഇടുങ്ങിയ ചിന്താഗതിക്കാരുമാണെന്ന സുദീപിന്റെ കണ്ടുപിടുത്തം, ഹ്ഹ്ഹ്ഹ്ഹ്
വസ്ത്രം നാണം മറക്കാനാണ്...
ReplyDeleteനാണമില്ലാത്തവരെ പോലീസ്സു കൈകാര്യം ചെയ്തില്ലെങ്കിൽ നാട്ടുകാരു കൈകാര്യം ചെയ്യും...!
അതിലും നല്ലതു പോലീസ്സു തന്നാ..!
ഈ പ്രശ്നത്തില്‍ ഏറ്റവും പെട്ടെന്നും, ഏറ്റവും ഫലപ്രദമായും എന്തെങ്കിലും ചെയ്യാന്‍ പറ്റുന്നത് പോലീസിനാണ്..സര്‍ക്കാരിന്റെയും, കോടതിയുടെയും ഇടപെടല്‍ ഒക്കെ വേണം എന്ന് പറയാന്‍ എളുപ്പമാണ്. പക്ഷെ അത് നടത്തി എടുക്കുന്നതിനു പോലീസിന്റെ സഹായവും വേണ്ടേ ?
ReplyDeleteമാന്യമായി വസ്ത്രം ധരിക്കുക എന്നത് ഓരോരുത്തരുടെയും സംസ്കാരം വെളിവാക്കുന്ന ഒന്നാണ്.. ഇത് ഇല്ലതാവര്ക്ക് നല്ല പെട തന്നെ ആണ് വേണ്ടത്. പിഴ അല്ല..
ചാവക്കാട്ടെ പോലീസ് കേരളത്തിനോന്നാകെ മാതൃക ആവട്ടെ ..ഇതില്‍ ഫാസിസം ഒന്നും കാണേണ്ട കാര്യമില്ല.
ആവേശത്തില്‍ കുറച്ചു കാര്യങ്ങള്‍ മനസ്സിലാക്കാതെ ആണ്
ReplyDeleteഅഭിപ്രായങ്ങള്‍ എന്ന് തോന്നുന്നു.ഇവിടെ ബ്ലോഗ്ഗര്‍
ഉന്നയിക്കുന്ന പ്രശനം തുണി എങ്ങനെ ഉടുക്കും എന്നതോ
ഇപ്പോഴത്തെ fashion trend പൂര്‍ണമായും ശരി ആണോ എന്നതോ അല്ല എന്നാണു എനിക്ക് തോന്നുന്നത്..
മറിച്ച് നന്നായി ഉടുക്കാന്‍ ആര് അത് പഠിപ്പിക്കണം ആര്‍ക് അതിനുള്ള അവകാശം അല്ലെങ്കില്‍ അധികാരം എന്നത് ആണ്..ഒരു ഇന്ത്യന്‍ കാഴ്ചപാടില്‍ തീര്‍ച്ച ആയും അവകാശം മാത പിതാക്ള്ക്ക് ആണ് ആദ്യം..പിന്നെ തീര്ച്ചാ ആയും പോലീസ് തന്നെ കൈകാര്യം ചെയ്യണം..
.ആവിഷ്കാര സ്വാതന്ത്ര്യം പോലെ ഒന്നല്ല വസ്ത്ര ധാരണം....കാണികള്‍ക്ക് ഉതപ്പ് കൊടുക്കുക എന്ന ഒരു തെറ്റ് ആണ് ഇത്..
അത് കൈകാര്യം ചെയ്യാന്‍ പോലീസിന് അല്ലാതെ മറ്റുള്ളവര്‍ക്ക്
പറ്റില്ല.. പക്ഷെ അവര്‍ക്ക് അതിനു അധികാരം വേണം നിയമപരം ആയി.അല്ലാതെ അവര്‍ക്ക് എന്തിനും ഉള്ള അധികാരം കൊടുത്താല്‍ നാളെ ഇതു മിസ്സ് use ചെയ്യാന്‍ സാധ്യത ഉണ്ട് എന്ന ഒരു സത്യം.അത് മറക്കാന്‍ വയ്യ...അത് പോലെ ചിലപ്പോള്‍ ചിലരെ പൊക്കിയാല്‍ അവര്‍ക്ക് കൈ പൊള്ളും എന്നും വരും.അതിനു ആണ് നിയമ സാധുത വേണം എന്ന ഭാഗം വരുന്നത്...ഇതില്‍ പല കേസുകളും കോടത്യില്‍ നില നില്‍ക്കുകയും ഇല്ല.പിന്നെ തല്ക്കാലം ഈ ച്ചുള്ളന് മാരെയും ചുള്ളികളെയും ഒതുക്കാന്‍ ഇത് മതിയാവും എന്ന് തോന്നുന്നു..
off line:-എന്റെ നാട്ടില്‍ വളരെ ഉയരം ഉള്ള ഒരു കല് കെട്ടിന്റെ മുകളിലെ വീട്ടില്‍ കള്ള ചാരായം പിടിക്കാന്‍ വന്ന കുറെ excise കാര്‍ ഇട്ടിരുന്ന അന്നത്തെ കുട്ടി കാക്കി നിക്കറില്‍ കൂടി ഞങ്ങള്‍ കുറെ കുട്ടികള്‍ മേല്പോട്ട് നോക്കി ചിരിച്ച കഥ ഇത് വായിച്ചപ്പോള്‍ ഓര്‍ത്തു പോയി..അത് ആണ് ആയാലും പെണ്ണ് ആയാലും അത്ര 'ഭംഗി' ഉള്ള കാഴ്ച ആവില്ലല്ലോ...
Please see today's Mathrubhumi editorial.
ReplyDeleteജനക്കൂട്ടം സദാചാര പോലീസ് ചമയരുത്
Posted on: 14 Jun 2011
പരസ്പരപൂരകങ്ങളായ ഘടകങ്ങളാണ് സമൂഹവും വ്യക്തിയും. സമൂഹത്തിന്റെ അവകാശങ്ങളോളംതന്നെ പ്രധാനമാണ് വ്യക്തിയുടെ അവകാശങ്ങളും. ഒരുതരത്തിലും അവ നിഹനിക്കപ്പെട്ടുകൂടാ. സദാചാരം സംരക്ഷിക്കാനെന്ന പേരില്‍ നിയമം കൈയിലെടുത്ത് വ്യക്തികളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ലംഘിച്ച് അവരെ അവഹേളനപാത്രങ്ങളാക്കുന്നത് അതിനേക്കാള്‍ ആപത്കരമാണ്. ഒരു സമൂഹത്തെ സ്വയം ലജ്ജിപ്പിക്കുന്ന ഇത്തരം നടപടികള്‍ കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശനിയാഴ്ച അര്‍ധരാത്രിയില്‍ കണ്ണൂരിലെ പൊടിക്കുണ്ടില്‍ നടന്നത്. സദാചാരത്തിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന ഒരു ചെറിയ ആള്‍ക്കൂട്ടത്തിന്റെ മുഷ്കിനും അവിവേകത്തിനുംമുന്നില് രണ്ട് പോലീസ് ഓഫീസര്‍മാര്‍ നിഷ്കരുണം അപമാനിക്കപ്പെട്ടു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ വനിതയെയും അവരുടെ വീട്ടിലെത്തിയ സബ്ഇന്‍സ്പെക്ടറായ പുരുഷനെയും അവിഹിതബന്ധം ആരോപിച്ച് ഒരുസംഘം ആളുകള്‍ വീടുവളഞ്ഞ് ഫലത്തില്‍ തടവിലാക്കി. പോലീസിനെ വിളിച്ചുവരുത്തിയ ആള്‍ക്കൂട്ടം ഇരുവരെയും കസ്റ്റഡിയിലെടുക്കാനും നിര്‍ബന്ധം പിടിച്ചു. ഇരുവരുടെയും പേരില്‍ പരാതിയുണ്ടായിരുന്നില്ലെങ്കിലും പോലീസ് അതിനു വഴങ്ങി. പോലീസിനെ ആള്‍ക്കൂട്ടം തടഞ്ഞുവെക്കുകയായിരുന്നു. വനിതയായ സി.ഐ.യെക്കൂടി കുറ്റവാളിയെപ്പോലെ പോലീസ് കൊണ്ടുപോയശേഷമേ ആള്‍ക്കൂട്ടം ശാന്തമായുള്ളൂ.
സമൂഹത്തിന്റെ പ്രാതിനിധ്യം സ്വയം അവകാശപ്പെടുന്നവര്‍ സദാചാര പോലീസായി പ്രത്യക്ഷപ്പെട്ട് വ്യക്തികളുടെ സ്വതന്ത്രജീവിതാവകാശത്തെയും സാമൂഹികപദവിയെയും അന്തസ്സിനെയും ഇടിച്ചുകളയുന്ന പ്രവൃത്തിയാണ് കണ്ണൂരില്‍ നടന്നത്. സദാചാര പോലീസാകാന്‍ ആള്‍ക്കൂട്ടത്തിനുള്ള അവകാശം ചോദ്യംചെയ്യപ്പെടേണ്ടതാണ്. പൊതുജീവിതത്തിന്റെയും സാമൂഹിക മാര്യദയുടെയും നിയമങ്ങളോ നീതിന്യായവ്യവസ്ഥയുടെ സീമകളോ ലംഘിക്കാതെ കഴിയുന്ന പൗരര്‍ക്കുമേല്‍ സ്വകല്പിതമായ നീതിയുമായി ഏതാനും പേര് കുതിരകയറുന്നത് ഒരു ആധുനികസമൂഹത്തിന് ചേര്‍ന്ന കാര്യമല്ല.
സമൂഹത്തിന്റെ പ്രാതിനിധ്യമോ സദാചാരത്തിന്റെ കാവലാള്പദവിയോ ആരാണ് അവര്‍ക്ക് സമ്മാനിച്ചത്. ഉയര്‍ന്ന ഔദ്യോഗികപദവിയുള്ള, അതും നീതിനിര്വഹണസംവിധാനത്തില് പ്രവര്‍ത്തിക്കുന്ന ഒരു വനിതയാണ് അവഹേളിതയായത്. പോലീസ് ഓഫീസര്തന്നെയായ പുരുഷന് നേരിട്ട അവമതിയും ഒട്ടും ചെറുതല്ല. പരാതിയോ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനത്തിന്റെ തെളിവോ ഇല്ലാതെ ആള്‍ക്കൂട്ടത്തിന്റെ ആക്രോശത്തിനു മുന്നില്‍ അവരെ കസ്റ്റഡിയിലെടുത്ത പോലീസ് ശരിയുടെയും നീതിയുടെയും പാതയിലല്ല നീങ്ങിയത്; രംഗം ശാന്തമാക്കാന്‍ അങ്ങനെ ചെയ്തു എന്ന് ഒഴികഴിവു പറയാമെങ്കിലും. ആള്‍ക്കൂട്ടത്തിന്റെ ഇച്ഛകള്‍ക്ക് നിയമസംവിധാനം വഴങ്ങുമ്പോള്‍ വിശ്വാസ്യതയും അന്തസ്സും നഷ്ടപ്പെടുന്നത് അതിനുതന്നെയാണ്.
സ്ത്രീപുരുഷബന്ധങ്ങളെ സംശയദൃഷ്ടിയോടെമാത്രം കാണാന്‍ കഴിയുന്ന വികലമായ ലൈംഗികസദാചാര സങ്കല്പത്തില്നിന്ന് മലയാളിസമൂഹത്തിന് പൂര്‍ണമായും മോചനം കിട്ടിയിട്ടില്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ഈ കപട സദാചാരത്തിന്റെ പേരില്‍ വ്യക്തികളെ തേജോവധംചെയ്യുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതും സമീപകാലത്തായി കൂടിവരുന്നു. ഓരോ കാലഘട്ടത്തിലെയും സാമൂഹികമായി അംഗീകരിക്കപ്പെട്ട ആഗ്രഹങ്ങളുടേയും മൂല്യസങ്കല്പങ്ങളുടേയും ആകത്തുകയാണ് അന്നത്തെ സദാചാരം. യുക്തിപരമായ വിശകലനത്തിന് വിധേയമായിരിക്കും അത്. ഏതാനും പേരുടെ സംഘബലവും കപടവും പൊള്ളയും പരദ്രോഹവാസന നിറഞ്ഞതുമായ ലൈംഗികസങ്കല്പവുമല്ല സദാചാരം. മതസര്വാധിപത്യ രാജ്യങ്ങളിലേതു പോലുള്ള സദാചാരപ്പോലീസ്വാഴ്ച ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അനുവദിച്ചിട്ടുമില്ല. ഇത്തരം പ്രവൃത്തികള്‍ സ്ത്രീക്കെതിരായ കടന്നുകയറ്റവും അവഹേളനവും മാത്രമല്ല വ്യക്തിസ്വാതന്ത്ര്യത്തിന്റെ ശിരച്ഛേദവുമാണ്. കേരളം നേടിയെടുത്ത നവോത്ഥാന വിവേകത്തിന്റെ തകര്‍ച്ചയാണ് അത് കാണിക്കുന്നത്. പൗരസ്വാതന്ത്ര്യം ഹനിക്കുന്ന ഇത്തരം ഹീനകൃത്യങ്ങള്ക്കെതിരെയാണ് യഥാര്‍ഥത്തില്‍ നിയമത്തിന്റെ
കള്‍ നീണ്ടുചെല്ലേണ്ടത്.
മാതൃഭൂമിയുടെ ഇന്നത്തെ എഡിറ്റോറിയലാണ് ഇതിനു തൊട്ടുമുമ്പ് പോസ്റ്റ് ചെയ്തത്. പ്രത്യക്ഷത്തില്‍ ഈ പോസ്റ്റുമായി എഡിറ്റോറിയലിനോ അതില്‍ പറയുന്ന വിഷയത്തിനോ ബന്ധമില്ല.
ReplyDeleteഎന്നാല്‍, വ്യക്തി സ്വാതന്ത്യ്രം, അധികാര പ്രയോഗം എന്നീ തലങ്ങളില്‍ ഈ പോസ്റ്റുയര്ത്തുന്ന ചിന്തകളുമായി വിശാലമായ അര്‍ഥത്തില്‍ ഈ എഡിറ്റോറിയല്‍ ചേര്‍ന്നു നില്ക്കുന്നു അതിനപ്പുറം ഈ കോണ്ടെക്സ്റ്റില് ഈ എഡിറ്റോറിയല്‍ രസകരമായ ചില നിരീക്ഷണങ്ങള്‍ക്കു കൂടി വകനല്കുന്നു.
രസകരമായ ചില കാര്യങ്ങള്‍ ഇതിലുണ്ട്.
ചാവക്കാട് പൊലീസ് തന്നെയാണ് സദാചാര പൊലീസിങ് നടത്തുന്നത്.
കണ്ണൂരിലത് ആള്‍ക്കൂട്ടമാണ്. അതായത് സോ കോള്‍ഡ് ജനങ്ങള്‍.
എല്ലാവരും നടത്തുന്നത് ഒരേ കാര്യം തന്നെ എന്നര്‍ഥം.
മറ്റുള്ളവരുടെ ജീവിതത്തില്‍, താല്പര്യങ്ങളില്, അഭിരുചികളില്‍
ലാത്തി പിടിച്ചു നടന്നു കയറല്‍.
ഇന്നലെ മറ്റൊരു വാര്‍ത്താ ശകലം കണ്ണില്‍ പെട്ടിരുന്നു.
ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങള്‍ മോണിറ്റര്‍ ചെയ്യാനും
നിയന്ത്രിക്കാനും നിയമങ്ങള്‍ ഒരുങ്ങുന്നതിനിനെക്കുറിച്ച്. അണിയറയിലുള്ള
നിയമങ്ങള്‍ നമുക്കത്ര ഇഷ്ടപ്പെടാന്‍ ഇടയില്ല. കാരണം നമ്മളോാരുത്തരുമാണ് അവിടെ ഇരകളാവുക. സ്വാതന്ത്യ്രം എന്ന വാക്കിന്റെ വിശാലമായ അര്‍ഥം നമുക്കന്നേരം മനസ്സിലാവാതെ തരമില്ല. ചാവക്കാട്ടെ സദാചാര പൊലീസിങിനെ വാഴ്ത്തുന്ന
അതേ സ്വരത്തില്‍ സ്വാതന്ത്യ്രത്തെക്കുറിച്ചും സമഗ്ര അധികാര വ്യവസ്ഥയെക്കുറിച്ചും അധികം വൈകാതെ നമുക്ക് സംസാരിക്കേണ്ടി വരുമെന്ന് ആരും കേള്‍ക്കാതെ പിറുപിറുക്കുകയെങ്കിലും ചെയ്യേണ്ടി വരുമെന്നാണ് ആ വാര്‍ത്ത ബോധ്യപ്പെടുത്തുന്നത്.
ഇവിടെ തെളിയിക്കാന്‍ കഴിയാതെ കിടക്കുന്ന് കേസുകള്‍ ഇവിടെ
ReplyDeleteഇവിടെ കോളേജില്‍ കഞ്ചാവ് എത്തികുന്നവന് എവിടെ
പതിനാലു കാരന്റെ കയ്യിലെ ഡി വി ഡി എവിടെ
ഇതൊന്നും പോലിസ്കാര്‍ക്ക് പ്രശനമില്ലാ അല്ലേ?
ഉടുത്തിട്ടും
ReplyDeleteഉടുക്കാത്തവരെപ്പോലെ
നഗ്നരായി നടക്കുന്ന
ഈ വാനര ജന്മങ്ങളുടെ
ഞരമ്പ് രോഗത്തിനാണ് ചികല്‍സ വേണ്ടത്
-ആനുകാലികമായ പോസ്റ്റ് - അഭിനന്ദനങ്ങള്‍ -
www.sunammi.blogspot.com
പോസ്റ്റ് പരന്നുപോയി. ആകശ്യത്തിലേറെ നീണ്ടു.
ReplyDeleteജെട്ടിപുറത്ത് കാണീക്കുന്ന ഉടുപ്പിടലിനോട് എനിക്ക് യോജിപ്പില്ല.
പക്ഷേ പ്രശ്നം പോലീസിന്റെ മുന്ഗണനാണനാക്രമത്തില് ജെട്ടി എങ്ങനെ വന്നെന്നാണ്.
പെണ്ണുങ്ങളൂടേ ഉടുപ്പും അവര്‍ നിലക്ക് നില്ക്കത്തക്കതാക്കും എന്നു കേള്‍ക്കുന്നു. നടപ്പാക്കുമ്പോള്‍ അറിയാം.
വസ്ത്രധാരണത്തിലെ മാന്യത കൊഴമറിഞ്ഞ ഒരു സങ്കല്പമാണ്.
കാരണം എല്ലാക്കാലത്തേക്കും എല്ലാ ഇടത്തിലേക്കുമായി അങ്ങനൊനില്ല തന്നെ.
പോലീസ് ഈ കര്യത്തില്‍ ഇടപെടുന്നതിനെ ശ്രദ്ധിക്കേണ്ടതുണ്ട്.
ആവശ്യത്തില്‍ ഏറെ സദാചാരബോധം -അതെന്ത് കുന്തം ആയാലും-കാണീക്കുന്ന
ഒരാള്‍ക്കൂട്ടമാണ് കേരളത്തിലേത്. പക്ഷേ ഒരു പെണ്ണിന് ഒറ്റക്ക് നടക്കാന്‍ പറ്റാത്ത് നാടുകൂടി ആണിത്.
വേറൊന്ന് പരാതി ഉണ്ടായിട്ടുണ്ടെങ്കില്‍ പോലീസിനു ഇടപെടാം കേട്ടോ.
ഉടുപ്പിന്റെ അളവ് നിഴ്ചയിക്കുന്ന നിഅയം ഉണ്ടോ എന്നെനികറിയില്!!!
ഒരിലയുടെ ആകുലതകളെ മാനിക്കുന്നു,എങ്കിലും പുലര്‍ത്തി പോരുന്ന നിലവാരത്തില്‍ നിന്ന് ഇത്രക്ക് താണുപോകരുതായിരുന്നു എന്നു തോന്നി,തീര്‍ത്തും നിലവാരമില്ലാത്ത ഒരു ചര്‍ച്ചക്ക് വഴിവെക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞു.നിര്മ്മിക്ക പെടുന്ന വിഷയങ്ങളേക്കാള്‍ നമ്മെ തേടിവരുന്നവയിലാണ് നല്ല എഴുത്തിന് ഇടമുള്ളത് എന്ന് വിശ്വസിക്കുന്നു,തുര്‍ന്നും എഴുതുക,സ്വന്തം പ്രതിഭയോട് നീതിപുലര്‍ത്തുന്നവ..ആശംസകള്‍.
ReplyDeleteഈ കമന്റു ബോക്സിലൊതുങ്ങിലെ എന്റെ അഭിപ്രായം അത് ഇവിടെ വായിക്കാം .....
ReplyDeleteലോ വേസ്റ്റ് ജീന്‍സും പോലീസിന്റെ തല്ലും
ഇതെന്താ സൌദി അറേബ്യ ആണോ ?!!!
ReplyDelete....ജെട്ടി പ്രദര്‍ശിപ്പിച്ചാല്‍ അതിലെന്താണിത്ര അശ്ലീലം ? ലൈംഗികാവയവങ്ങള്‍ ഒന്നും പുറത്തു കാണിച്ചില്ലല്ലോ ? !!!.. ടെലിവിഷനിലും മാഗസിനുകളിലും റോഡില്‍ സിനിമ പോസ്റ്റെരുകളിലും പരസ്യങ്ങളിലും ദിനവും എല്ലാവരും കാണുന്നതല്ലേ ഈ 'സാധനം' ?...
നൂല് കൊണ്ടു നാണം മറയ്ക്കുന്ന നായികമാരുള്ള ഹിന്ദി സിനിമകള്‍ ആസ്വദിക്കുന്ന രാജ്യത്ത് അര്‍ദ്ധനഗ്നവും നഗ്നവുമായ ശില്പ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ദേവാലയങ്ങള്‍ ഉള്ള രാജ്യത്ത് തന്നെയാണോ ഇതൊക്കെ സംഭവിക്കുന്നത് എന്റെ ദൈവങ്ങളേ.....!!!!!!!!
മാന്യമായി വസ്ത്രം ധരിക്കുന്നത് സാംസ്കാരിക മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടുന്നു..പൊതു സ്ഥലത്ത് നഗ്നത പ്രദര്‍ശനം നിയമ വിരുദ്ധമാണ്..ഇത്രേ പറയാനുള്ളൂ.
ReplyDeleteപൊതു സ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരം തന്നെ... പക്ഷേ ജട്ടി കണ്ടാല്‍ അത് നഗ്നതയാകുന്നതെങ്ങിനെ എന്ന് എത്ര ആലോചിട്ടും മനസ്സിലാകുന്നില്ല...
ReplyDeleteസമ്മര്‍ ആയപ്പോഴേയ്ക്കും ബനിയന് (നാട്ടില്‍ ഷര്‍ട്ടിനടിയിലിടുന്ന ബനിയന്) ഊരി ഒരു കയ്യിലും, താഴേയ്ക്ക് ഊര്‍ന്ന് പോകുന്ന ജീന്‍സ് മറ്റേ കൈ കൊണ്ട് ഉരിഞ്ഞ് പോകാതെയും നോക്കി വിഷമിച്ച് പോകുന്ന പയ്യന്മാരെ കണ്ട് തുടങ്ങി. പയ്യന്മാര് മാത്രമല്ല പയ്യത്തികളും ഉണ്ടെന്ന് ഇടയ്ക്ക് തെളിയിക്കാറുണ്ട്.... പാന്റിന്റെ അരയില്‍ ബെല്‍റ്റും ഉണ്ട് എന്നതാണ് രസകരം....
കഴിഞ്ഞ ദിവസം ഒരു പ്ലെയിനില്‍ നിന്ന് ഒരു യാത്രക്കാരനെ ഇത് പോലെ ജട്ടി കാട്ടുന്ന ജീന്‍സിട്ടതിന് പിടിച്ച് പുറത്താക്കി.. അമേരിക്കയില്‍ ആണ് സംഭവിച്ചത്!!!!
എന്തായാലും ഗാന്ധി ഇന്ന് ജീവിക്കാത്തത് ഭാഗ്യം അല്ലെങ്കില്‍ ചാവക്കാട് വരുമ്പോള്‍ വിരിമാറ് (നഗ്നത) പ്രദര്‍ശിപ്പിച്ച് എന്ന് പറഞ്ഞ് പുള്ളിയെ അകത്തിട്ടാനെ :)
അടിവസ്ത്രംകാണുമ്പോൾ...വസ്ത്രങ്ങ്ൾക്കിടയിലൂടെ കാണുന്ന തൊലിപ്പുറം...ഇതൊക്കെ കാണുമ്പോൾ ഉണരുന്ന മലയാളിയുടെ സദാചാരം...അതിനെ നിർവചിക്കുന്ന പോലീസും...
ReplyDeleteമലയാളിയുടെ ഈ കപടസദാചാരത്തിന്റെ മുഃഖത്താണ് തുപ്പണ്ടത്.....
ത്ഫൂൂ.........
വ്യക്തിസ്വാതന്ത്ര്യത്തിലധിഷ്ടിതമായ ഒരെഴുത്ത് എന്ന വീക്ഷണകോണിലാണെങ്കില് അതിന് റെഫര്‍ ചെയ്ത വിഷയം പാളിപ്പോയോ?
ReplyDeleteമാതാപിതാക്കള്‍ “നോ” പറയാന്‍ പഠിക്കണം എന്നൊരു ലേഖനം ഇന്നലെയാണ് മാതൃഭൂമിയില്‍ വായിച്ചത്. വൃത്തിയും സദാചാരവും പഠിക്കുന്നത് വീട്ടില്‍ നിന്നു തന്നെ, പരിപോഷണം മാത്രമാണ് ചുറ്റുപാടുകളിലൂടെ സ്വായത്തമാകുന്നത്.
low waist വസ്ത്രധാരണരീതി കാണാന്‍ വിദേശരാജ്യങ്ങളിലേക്ക് ചെല്ലേണ്ട, നമ്മുടെ വലിയ പട്ടണങ്ങളില്‍ എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇത് ആരംഭിച്ചിരിക്കുന്നു, കേരളത്തില്‍ ഈയടുത്താണെന്ന് മാത്രം.
പക്ഷെ വിഷയം അതല്ലല്ലോ, വ്യക്തിസ്വാതന്ത്ര്യം, നമ്മുടെ ബൃഹത് ഭരണഘടന അനുവദിക്കും പോലെ സ്വാതന്ത്ര്യമനുവദിക്കുന്നു, ദുരുപയോഗം തടയേണ്ടത് തന്നെ.. അതേത് വഴിക്കായാലും, പ്രൊസീജര്‍ വഴിക്ക് നീങ്ങിയാല്‍ ഉത്തമം.
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteSudeep
ReplyDeletesaid...
ഈ വിഷയത്തെപ്പറ്റി ജനുവരിയില്‍ നടന്ന ഒരു ഫെയ്സ്ബുക്ക് ചര്‍ച്ച (ഇംഗ്ലീഷിലും മലയാളത്തിലും): "മലബാര്‍ മേഖലയില്‍ പുതിയൊരുതരം ഫാഷന്‍ ഭ്രമം കാട്ടുതീ പോലെ പടര്‍ന്ന് പിടിക്കുകയാണ്. വീട്ടില്‍ നിന്ന് മാന്യമായി വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്ന ‘പിള്ളേഴ്സ്’ വീടിന് പുറത്തെത്തിയാല്‍ പാന്റ്സ് വലിച്ചിറക്കുകയായി..."
@Sudeep & Facebookers
ചാവക്കാട്ട് തൃശ്ശൂര്‍ ആണെന്നാണ് ഞാന്‍ മനസ്സിലാക്കിയത്.
ഈഫേസ് ബുക്ക് ലിങ്ക് പറയുന്ന പോലീസ് ഇടപെടലുകള്‍ തൃശ്ശൂര്‍ ചാവക്കാട്ട് തന്നെ!
ഇതെങ്ങനെ മലബാര്‍ മേഖല ആകുന്നു എന്നത് മനസ്സിലാകുന്നില്ല, ഭൂമിശാസ്ത്രക്കാര് സഹായിക്കുമല്ലോ, ങെ? :)
നിശാസുരഭി,
ReplyDeleteചാവക്കാട് മലബാര്‍ മേഖലയില്‍ തന്നെയാണ് പെടുന്നത് എന്നാണറിവ്. ഏതാണ്ട് കൊടുങ്ങല്ലൂര്‍ മുതലങ്ങോട്ടാണ് പഴയ കൊച്ചി ആരംഭിക്കുന്നത്.
...നല്ല ചൂരല്‍ കശായമാ വേണ്ടത്!! ..ഹല്ല,,,,പിന്നെ!!!
ReplyDelete