Thursday, May 19, 2011

സൌമ്യയെ വീണ്ടും കൊല്ലരുത്

സൌമ്യയുടെ ക്രൂര കൊലപാതകം ഇപ്പോള്‍ കോടതിമുറിയില്‍. ഗോവിന്ദച്ചാമിക്ക് വേണ്ടി അവിടെ അഞ്ചു അഭിഭാഷകര്‍. സഹായിക്കാന്‍ വേറെയുമാളുകള്‍. കേസ് എന്താവുമെന്ന് 
ആശങ്കകള്‍. ഈ സാഹചര്യത്തില്‍ നമുക്കെന്ത് ചെയ്യാനാവും.


സൌമ്യ
 
 അഡ്വ. ബി.എ. ആളൂര്‍, അഡ്വ. ജോര്‍ജ്കുട്ടി. അഡ്വ. പി.എ. ശിവരാജന്‍, അഡ്വ. ഇ. ഷനോജ് ചന്ദ്രന്‍, അഡ്വ. എന്‍.ജെ. നെറ്റോ...
 മുകളില്‍ പറഞ്ഞ പേരുകള്‍ നിങ്ങള്‍ക്ക് അത്ര പരിചിതമാവാന്‍ വഴിയില്ല.  എന്നാല്‍, പറഞ്ഞു വന്നാല്‍ ഇവരാരെന്ന് മനസ്സിലാക്കുക വളരെ എളുപ്പം.
തെളിച്ചു പറയാം, ഇവര്‍ കേരളത്തെ ഞെട്ടിച്ച ഒരു കേസില്‍ പ്രതിക്കു വേണ്ടി  ഹാജരാവുന്ന അഭിഭാഷകര്‍. കേസ് നിങ്ങള്‍ക്ക് പരിചിതമാാണ്. സൌമ്യ വധക്കേസ്.
ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്ക് പോവുന്നതിനിടെ  വണ്ടിയില്‍ നിന്ന് താഴേക്ക് വലിച്ചെറിയപ്പെടുകയും ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെടുകയും ചെയ്ത് ആശുപത്രിക്കിടക്കയില്‍ പിടഞ്ഞു മരിച്ച ആ പാവം സൌമ്യ തന്നെ. കഴിഞ്ഞ ഫെബ്രുവരി ഒന്നിനുണ്ടായ ആക്രമണത്തില്‍ തലക്കു ഗുരുതരമായി പരിക്കേറ്റ സൌമ്യ നാലു നാള്‍ കൊടും വേദന തിന്നാണ്  തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മരണത്തിനു കീഴടങ്ങിയത്.  വൈകാതെ പ്രതി പിടിയിലായി. ഗോവിന്ദച്ചാമി എന്ന തമിഴ് യുവാവ്. ഒറ്റക്കൈ മാത്രമുള്ള ചാമി ട്രെയിനുകളില്‍ അല്ലറ ചില്ലറ മോഷണവും പെണ്ണുപിടിത്തവുമായി കഴിയുകയായിരുന്നുവെന്ന് പിന്നീട് മാധ്യമങ്ങള്‍ നമുക്ക് പറഞ്ഞു തന്നു. സാധാരണക്കാരനായഈ  തമിഴ് വികലാംഗന്‍ അല്ലായിരുന്നു പ്രതിയെങ്കില്‍ നമ്മുടെ പോലിസും അധികാരികളും ചേര്‍ന്ന് കേസ് തേച്ചു മാച്ചു കളയുമായിരുന്നുവെന്ന് അന്ന് ചിലര്‍ നെടുവീര്‍പ്പിട്ടു.
അത് തെറ്റാണെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.  ആര്‍ക്കും വേണ്ടാത്ത ഒരു മൂന്നാം കിട കുറ്റവാളിയായ ഗോവിന്ദച്ചാമിക്കു വേണ്ടി വര്‍ധിത വീര്യത്തോടെ അണി നിരക്കുന്നത് അഞ്ച് അഭിഭാഷകരാണ്. അവരിലൊരാള്‍ മലയാളികള്‍ക്ക് അപരിചിതനാണ്. അഡ്വ. ബി.എ ആളൂര്‍. മുംബൈയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനാണ് അങ്ങേരെന്ന് മാധ്യമങ്ങള്‍. ചെന്നൈ ഹൈക്കോടതിയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനാണെന്നും ചില വാര്‍ത്തകളില്‍ കാണാം. ആളൂര്‍ വക്കീലിന്റെ നേതൃത്വത്തില്‍ ചാമിയെ രക്ഷിക്കാന്‍ ഒരുങ്ങിയിറങ്ങിയ മറ്റ് നാലു പേര്‍ കേരളത്തിലെ അഭിഭാഷകരാണ്.
ഇനിയും ഒരു അഭിഭാഷകന്റെ പേരു കൂടി ഇതുമായി ബന്ധപ്പെട്ടു പറഞ്ഞു കേള്‍ക്കുന്നുണ്ട്. അഡ്വ. സന്തോഷ് പൊതുവാള്‍. അടുത്ത ആഴ്ച ഗോവിന്ദച്ചാമിക്കു വേണ്ടി ഹൈക്കോടതിയെ സമീപിക്കുക ഇദ്ദേഹമായിരിക്കും. ക്രിമിനല്‍ അഭിഭാഷകനെന്ന നിലയില്‍ പേരെടുത്തയാളാണ് ഇദ്ദേഹമെന്ന് അറിയാന്‍ കഴിഞ്ഞു.  കുറ്റപത്രം റദ്ദാക്കുകയോ പുതിയ അന്വേഷണത്തിന് ഉത്തരവിടുകയോ വേണമെന്ന് ആവശ്യപ്പെട്ടാണ് അഡ്വ. പൊതുവാള്‍ ഹൈക്കോടതിയിലെത്തുന്നത്.

രണ്ട്
മകളുടെ ചിത്രത്തിനരികെ സൌമ്യയുടെ അമ്മ സുമതി

ഇതിലെന്താണ് ഇത്ര വലിയ കാര്യമെന്ന് ചോദിക്കാം. കേസുകളില്‍ പ്രതിഭാഗത്ത് മുന്തിയ വക്കീലന്‍മാര്‍ പ്രത്യക്ഷപ്പെടുന്നത് സ്വാഭാവികം. നിയമത്തിന്റെ പഴുതുകള്‍ക്കുള്ളിലൂടെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ട ആളെ രക്ഷിക്കാന്‍ അവര്‍ ശ്രമം നടത്തുന്നതും സ്വാഭാവികം. ഒരു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാലും കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മാത്രമേ ഒരാള്‍ കുറ്റവാളിയാവുന്നുള്ളൂ. ആ നിലക്ക് ക്രിമിനല്‍ കോടതി നടപടികളിലെ സാധാരണ കാര്യം  മാത്രമാണ് ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍.
എന്നാല്‍, അത്ര സാധാരണമല്ലാത്ത മറ്റു ചില കാര്യങ്ങള്‍ ഇതോടൊപ്പമുണ്ട്. വെറുമൊരു സാധാരണ കേസല്ല മലയാളിക്ക് സൌമ്യാവധം. കേരളത്തിലെ സ്ത്രീ സഞ്ചാരത്തിന്റെ, സ്വാതന്ത്യ്രത്തിന്റെ രക്തസാക്ഷിയാണ് സൌമ്യ. മലയാളികളായ എല്ലാ സ്ത്രീകളിലും അവരുടെ രക്ഷിതാക്കളിലും മനുഷ്യപ്പറ്റ് ബാക്കിയുള്ള മറ്റൊല്ലാവരിലും ജീവിക്കാനുള്ള എല്ലാ പ്രതീക്ഷകളും കെടുത്തുന്ന വിധത്തിലാണ് സൌമ്യയെന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടത്. അതു കൊണ്ടാണ് ദിവസങ്ങളോളം സൌമ്യ മാധ്യമങ്ങളില്‍ നിറഞ്ഞത്. കടുത്ത ജനരോഷത്തെ ഭയന്ന് പ്രതിയായ ഗോവിന്ദച്ചാമിയെ പകല്‍വെളിച്ചത്തില്‍ തെളിവെടുപ്പിനോ പൊലീസ് സ്റ്റേഷനിലോ എത്തിക്കാന്‍ കഴിയാതിരുന്നത്. കേരളത്തിലും പുറത്തുമുള്ള മലയാളികളെല്ലാം സൌമ്യയുടെ ഘാതകനെ ഇപ്പോ കിട്ടിയാല്‍ കൊല്ലുമെന്ന് ശഠിച്ചത്. തെരുവുകളില്‍ സൌമ്യക്കു വേണ്ടി നിലവിളികള്‍ ഉയര്‍ന്നത്. ആദ്യ ദിവസങ്ങളില്‍ കണ്ണടച്ച റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ രായ്ക്കുരാമാനം ആശുപത്രിയില്‍ എത്തിയതും ട്രെയിനുകളില്‍ കുറച്ചു നാളത്തേക്കെങ്കിലും സുരക്ഷ ശക്തമാക്കുകയും ചെയ്തത്. സൌമ്യയുടെ മരണം ഒട്ടും സാധാരണമല്ല എന്നതു കൊണ്ടു മാത്രമാണ് എനിക്കിതു എഴുതേണ്ടി വരുന്നത്.
അത്രക്കു സാധാരണമല്ലാത്ത ഒരു കേസില്‍ പിന്നെന്തേ ഗോവിന്ദച്ചാമിയുടെ കാര്യത്തില്‍ മാത്രം സാധാരണവും സ്വാഭാവികവുമായ കാര്യങ്ങള്‍ സംഭവിക്കുന്നത്?

മൂന്ന്
ഗോവിന്ദച്ചാമി

അവിടെയാണ് കാര്യങ്ങള്‍ കിടക്കുന്നത്. ഓര്‍ത്തു നോക്കൂ ആ നാളുകള്‍. ഗോവിന്ദച്ചാമി പിടിക്കപ്പെട്ട ദിനങ്ങള്‍. എന്തായിരുന്നു അയാളെ കുറിച്ചുള്ള ഇമേജ്. ട്രെയിനുകള്‍ കുറ്റകൃത്യത്തിനുള്ള ഇടമായി കരുതുന്ന അനേകം കുറ്റവാളികളില്‍ ഒരാള്‍. ചെറുപ്പം മുതല്‍ കുറ്റകൃത്യങ്ങളില്‍ ചെന്നു പെട്ട ഒരു പെറ്റി ക്രിമിനല്‍. ഒരു സാധാരണ തമിഴ് വികലാംഗന്‍. ലൈംഗിക മനോരോഗമാണ് അയാള്‍ക്കെന്നും കേട്ടു. മറ്റനേകം ട്രെയിനുകളില്‍ സ്ത്രീകള്‍ക്കെതിരെ ആക്രമണം അഴിച്ചു വിട്ട ഒറ്റക്കൈയുള്ള ചെറുപ്പക്കാരന്‍ ഇയാളാണെന്ന് നിരവധി സ്ത്രീകളുടെ സാക്ഷ്യപ്പെടുത്തലുകള്‍  പത്രങ്ങളില്‍ കണ്ടു.
അത്രക്ക് സാധാരണക്കാരനെങ്കില്‍,വെറുമൊരു പെറ്റി ക്രിമിനലെങ്കില്‍ ഗോവിന്ദച്ചാമിക്കായി ഇത്രയും അഭിഭാഷക ശിങ്കങ്ങള്‍ അണനിരക്കുന്നതെന്തു കൊണ്ട്. ഗോവിന്ദച്ചാമിയെ രക്ഷിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ ഒരുങ്ങുന്നത് എന്തു കൊണ്ട്. നിങ്ങള്‍ക്കറിയാം, ഒരു കേസില്‍ കുടുങ്ങിയാല്‍ നല്ലൊരു അഭിഭാഷകനെ കിട്ടാനുള്ള തത്രപ്പാടുകള്‍. സാമ്പത്തിക ചെലവുകള്‍. ഒരു അഭിഭാഷകനെ കിട്ടാന്‍ അത്ര ചെലവുള്ളപ്പോഴാണ് ഇവിടെ അഞ്ച് പേര്‍. അതും കേരളത്തിനു പുറത്തുള്ള പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്റെ നേതൃത്വത്തില്‍  ഒരു കിടിലന്‍ സംഘം. ഹൈക്കോടതിയില്‍ അയാള്‍ക്കു വേണ്ടി ഹരജി നല്‍കാന്‍ മറ്റൊരു പ്രമുഖ അഭിഭാഷകന്‍ കൂടി. പ്രോസിക്യൂഷന് വേണ്ടിയാണെങ്കില്‍ ഒരേയൊരാള്‍. 
ആരാണ് ഈ അഭിഭാഷകരെ പ്രതിക്കായി ചുമതലപ്പെടുത്തിയത്. ഇത്ര കാശ് മുടക്കി, ഇത്ര മികച്ച രീതിയില്‍ കേസ് നടത്താന്‍ ഒരു സാധാരണ തെരുവു ക്രിമിനലിനു കഴിയുമോ. ഇല്ലെന്നുറപ്പ്. അപ്പോള്‍, പിന്നെ ആരാണ് ഗോവിന്ദച്ചാമിയെ രക്ഷിക്കാന്‍ രംഗത്തുള്ളത്. സാധാരണക്കാരല്ല എന്നുറപ്പ്. അപ്പോള്‍ പിന്നെയാര്. അതാണ് കണ്ടെത്തേണ്ടത്. അന്വേഷണ മാധ്യമപ്രവര്‍ത്തനത്തില്‍ വീരചരിതമെഴുതുന്ന കേരളത്തിലെ  പത്രങ്ങളോ ചാനലുകളോ എന്നാല്‍, ഈ പണി ചെയ്യുന്നേയില്ല. ഭൂട്ടാനില്‍ പോയി വരെ കാര്യങ്ങള്‍ കണ്ടെത്തുന്ന ജേണലിസ്റ്റ് ശിങ്കങ്ങളാരും എളുപ്പത്തില്‍ അന്വേഷിച്ചു കണ്ടെത്താനാവുന്ന കാര്യമായിട്ടും അക്കാര്യം പറയുന്നേയില്ല. മാത്രമല്ല, സൌമ്യക്കും ഗോവിന്ദച്ചാമിക്കും വേണ്ടി ദിവസങ്ങളോളം പത്ര സ്ഥലവും ചാനല്‍ സമയവും മുടക്കിയവരാരു ം കേസിനെ കുറിച്ച് കാര്യമായി പറയുന്നേയില്ല. ഒറ്റ കോളം വാര്‍ത്തയോ പ്രാദേശിക എഡിഷനിലെ അപ്രധാന സ്റ്റോറിയോ ആയി നാലഞ്ചു വരികള്‍ വരുന്നുണ്ട് എന്നത് സത്യം. അനുഷ്ഠാനം പോലെയാണത്. അതിനപ്പുറം കേസ് എങ്ങോട്ടു പോവുന്നു, ഗോവിന്ദച്ചാമിക്കു വേണ്ടി രംഗത്തിറങ്ങിയ വമ്പന്‍മാര്‍ ആര് എന്ന കാര്യത്തിലൊന്നും തല പുകക്കാന്‍ ആര്‍ക്കും നേരമേയില്ല. തെരുവിലും പൊലീസ് സ്റ്റേഷനുകളിലും സൌമ്യക്കു വേണ്ടി കലി തുള്ളിയാര്‍ത്ത നാട്ടുകാര്‍ക്കോ പൊതു പ്രവര്‍ത്തകര്‍ക്കോ റെയില്‍വേ സ്റ്റേഷനുകള്‍ ആക്രമിച്ച രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കോ  ഇക്കാര്യത്തില്‍ ആശങ്കകളേയില്ല.

നാല്

കേസിന്റെ സാക്ഷി വിസ്താരം തൃശൂര്‍ അതിവേഗ കോടതി നമ്പര്‍ ഒന്നില്‍ ജൂണ്‍ ആറിന് തുടങ്ങും.  പ്രാഥമിക വാദം കേള്‍ക്കല്‍ ഇന്നു നടന്നു. കുറ്റപത്രം വായിച്ചു കേട്ടയുടന്‍ ഗോവിന്ദച്ചാമി ആരോപണം നിഷേധിച്ചു.
കുറ്റപത്രത്തില്‍ അപാകതയുള്ളതിനാല്‍ അത് റദ്ദാക്കണമെന്നും വിചാരണ കൂടാതെ ഗോവിന്ദച്ചാമിയെ കുറ്റമുക്തനാക്കണമെന്നും പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. കുറ്റപത്രത്തിലെ വാദങ്ങള്‍  പരസ്പര വിരുദ്ധവും അവിശ്വസനീയവുമാണെന്നാണ് പ്രതിഭാഗം വാദം. ഇക്കാര്യം ഉന്നയിച്ചാണ് അവര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.
കുറ്റപത്രത്തില്‍ പോരായ്മ ഉണ്ടെങ്കില്‍ വിചാരണ സമയത്ത് ഇക്കാര്യം ആവശ്യപ്പെടാമെന്നാണ് ജഡ്ജി രവീന്ദ്ര ബാബു പറഞ്ഞത്. വിചാരണ സമയത്ത് ആ ആവശ്യം ഉന്നയിക്കപ്പെടുക തന്നെ ചെയ്യും. കുറ്റപത്രം പരസ്പര വിരുദ്ധമാണെന്ന് പ്രതിഭാഗം വാദിക്കും.

അഞ്ച്
 

സാധാരണ കേസുകളില്‍ പ്രതിയുടെ മോചനം എളുപ്പമാക്കുന്നതിനുള്ള ചില പൊടിക്കൈകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചെയ്തു വെക്കാറുണ്ട്. പ്രതികള്‍ പ്രമുഖരെങ്കില്‍ കളികളുടെ തോത് കൂടും. എസ് കത്തിപോലുള്ള കഥകള്‍ കുമിഞ്ഞു കൂടും. കുറ്റ പത്രം ആര്‍ക്കും നുഴഞ്ഞു കയറാവുന്ന വൈരുധ്യങ്ങളുടെ കൂടാരമായി മാറും.
ഇവിടെ അങ്ങിനെ സംഭവിക്കില്ല എന്നായിരുന്നു നമ്മുടെ മാധ്യമങ്ങളുടെ മുന്‍കൂര്‍ വിശകലനം. കാരണം ഗോവിന്ദച്ചാമി ഒരു മൂന്നാം കിട തമിഴ് ക്രിമിനല്‍. പോരാത്തതിന് വികലാംഗന്‍. അയാള്‍ക്കു പണ്ടു മുംബൈ അധോലോകവുമായി ബന്ധമുണ്ടായിരുന്നുവെന്നതടക്കം  ചില വിവരങ്ങള്‍ ആരെയും ഉദ്ധരിക്കാതെ ചില പത്രങ്ങള്‍ സ്കൂപ്പടിച്ചെങ്കിലും നേരം പോലെ അത് വിഴുങ്ങി. പിന്നെ അതാരും ഏറ്റു പിടിച്ചിട്ടുമില്ല.  ആ നിലക്ക്, കേസില്‍ ഇടപെടല്‍ നടത്താനാവാത്ത, സ്വാധീന ശക്തിയില്ലാത്ത, അഭിഭാഷക രംഗത്തെ വന്‍ തോക്കുകളെ അണിനിരത്താന്‍ ഒരു പാങ്ങുമില്ലാത്ത വെറുമൊരു സാധാരണ കേഡിയായാണ്  ഗോവിന്ദച്ചാമിയെ മാധ്യമങ്ങള്‍ നമുക്കു മുന്നില്‍ അവതരിപ്പിച്ചത്. നമ്മള്‍ വിശ്വസിച്ചതും.
ആ പരാമര്‍ശങ്ങളിലെ അഭിഭാഷക സാന്നിധ്യത്തെക്കുറിച്ചും ഉന്നത സ്വാധീനത്തെക്കുറിച്ചുമുള്ള മിത്തുകള്‍ അമ്പേ പരാജയപ്പെട്ടെന്ന് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. അപ്പോള്‍, കേസില്‍ കൈകടത്തല്‍ ഉണ്ടാവില്ലെന്ന വാദത്തിന് മാത്രമായി എങ്ങിനെ നിലനില്‍ക്കാനാവും. എങ്കില്‍ അക്കാര്യവും ഇനി ഗൌരവമായി കാണേണ്ടിയിരിക്കുന്നു. എങ്ങിനെയാണ് നമ്മുടെ ഏമാന്‍മാര്‍ ഈ കേസ് പണിതത്?കുറ്റപത്രം എങ്ങിനെ തയ്യാറാക്കി? അതില്‍ എത്ര വിടവുകളുണ്ട്? കേസിനാസ്പദമായ തെളിവുകളുടെ സ്വഭാവം എന്താണ? അവ നിലനില്‍ക്കത്തക്കതാണോ? സ്വാധീന ശക്തിയുള്ള പ്രബലമായ ഒരു വിഭാഗം ഒരു പക്ഷത്ത് നില്‍ക്കുന്ന സാഹചര്യം വ്യക്തമായ സ്ഥിതിക്ക് ഈ ചോദ്യങ്ങള്‍ ഇനിയെങ്കിലും ഗൌരവമായി പരിഗണിക്കണം.
ഗോവിന്ദച്ചാമിയുടെ റിമാന്റുമായി ബന്ധപ്പെട്ട് പ്രതിഭാഗം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ഈ സംശയം ബലപ്പെടുത്തുന്നതാണ്. കഴിഞ്ഞ മൂന്നാം തീയതി യാണ് വടക്കാഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ചാമിയുടെ റിമാന്റ് കാലാവധി 14 ദിവസത്തേക്ക് നീട്ടിയത്. റിമാന്റ് കാലാവധിക്കുള്ളില്‍ ഇയാളെ തൃശൂര്‍  സെഷന്‍സ് കോടതിയില്‍ ഹാജരാക്കണമെന്നും ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇക്കാലയളവില്‍ വിയ്യൂര്‍ സബ്ജയിലില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയെ കോടതിയില്‍ ഹാജരാക്കുകയോ റിമാന്റ് നീട്ടുകയോ ചെയ്തിട്ടില്ല.  അതിനാല്‍, ചാമിയെ ജയിലില്‍ വെക്കുന്നത് നിയമവിരുദധമാണെന്നും ജയില്‍ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ട് എന്നും കാണിച്ചാണ് 267ം വകുപ്പ് പ്രകാരം പ്രതിഭാഗം ഒരു ഹരജി നല്‍കിയത്. ജുഡീഷ്യല്‍ കസ്റ്റഡി നീട്ടാതെ ജയിലില്‍ പാര്‍പ്പിച്ചത് 309ം വകുപ്പിന്റെ ലംഘനമാണെന്ന് കാണിച്ച് മറ്റൊരു ഹരജിയും നല്‍കിയിട്ടുണ്ട്.
ചാമിക്ക് അനുകൂലമായ അവസ്ഥ സൃഷ്ടിക്കുന്ന നടപടിയാണിത്. ഇത്തരം അനേകം പഴുതുകളാവും കോടതിയില്‍ സഹായകമാവുക. നടക്കാനിരിക്കുന്ന ഇത്തരം അനേകം സംഭവങ്ങളാണ് ശരിക്കും പേടിപ്പിക്കുന്നത്.
ആറ്

ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട ചില വസ്തുതകള്‍ കൂടിയുണ്ട്. സൌമ്യയുടെ കുടുംബത്തിന് നല്‍കുമെന്ന് പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിന്റെ കഥയാണത്.
മൂന്ന് ലക്ഷം രൂപയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്.  ദുരന്തം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും ഇത് നല്‍കാത്ത വിവരം  ഒരു പത്രം പുറത്തു വിട്ടപ്പോഴാണ് മൂന്നു ദിവസത്തിനുശേഷം ഈ തുക നല്‍കാന്‍ നടപടിയായത്. എന്നാല്‍, ഈ തുക മുഴുവനും സൌമ്യയുടെ അമ്മക്ക് നല്‍കിയില്ല. അതില്‍നിന്ന് 30, 000 രൂപ മെഡിക്കല്‍ കോളജിലെ ചികില്‍സാ ചെലവ് എന്നു പറഞ്ഞ് അധികൃതര്‍ ഈടാക്കി.
പൂര്‍ണമായും സൌജന്യമായി നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ചികില്‍സാ, സംസ്കാരത്തിന്റെ  ചെലവ് എന്ന പേരിലാണ് ഈ 30,000 രൂപ ഈടാക്കിയത്.
തുക വാങ്ങുന്നതിനെത്തിയ സൌമ്യയുടെ കുടുംബത്തെ ഒരു പാട് ഡിമാന്റുകളുമായി ഏറെ കഷ്ടപ്പെടുത്തിയാണ് ബാക്കി തുക നല്‍കിയത്.  സൌമ്യ മരിച്ചെന്നു തെളിയിക്കണം എന്നതായിരുന്നു ഒരു ഡിമാന്റ്. അതിനു മരണ സര്‍ടിഫിക്കറ്റ് ഹാജരാക്കണം. അത് കഴിഞ്ഞപ്പോള്‍ പിന്നെയും നിബന്ധന വന്നു. 10 വര്‍ഷത്തിലേറെയായി കുടുംബത്തെ തിരിഞ്ഞു നോക്കാതിരുന്ന സൌമ്യയുടെ പിതാവ് എപ്പോള്‍  വന്നു ചോദിച്ചാലും തുകയില്‍നിന്നുള്ള വിഹിതം നല്‍കുമെന്ന് അമ്മ മുദ്രപത്രത്തില്‍ എഴുതി നല്‍കണം. എന്നാലേ തുക നല്‍കൂ. അതെഴുതി നല്‍കിയപ്പോള്‍ മുദ്രപത്രത്തിന്റെ വിലയായ 150 രൂപയും അധികൃതര്‍ സൌമ്യയുടെ നിര്‍ധനയായ അമ്മ സുമതിയില്‍നിന്ന് ഈടാക്കി. പുറത്തുനിന്നും ജാമ്യക്കാരെ കൊണ്ടു വന്ന് മുദ്രപത്രത്തില്‍ ഒപ്പിടണമെന്നും ഒറ്റപ്പാലം തഹസില്‍ദാരുടെ നിര്‍ദേശ പ്രകാരം വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടു. റെയില്‍വേ നല്‍കുമെന്ന് പ്രഖ്യാപിച്ച മൂന്നു ലക്ഷം രൂപ സമയത്തിന് നല്‍കിയില്ലെന്ന് പറഞ്ഞ് വിമര്‍ശമുയര്‍ത്തിയ കേരള സര്‍ക്കാര്‍ തന്നെയാണ് സ്വന്തം കാര്യത്തില്‍ ഈ നെറികേടു കാണിച്ചത്.

നമുക്കെന്ത് ചെയ്യാനാവും


കാര്യങ്ങള്‍ എല്ലാം ഭദ്രമെന്നു പറഞ്ഞ് മാധ്യമങ്ങളും പൊതു സംഘടനകളും നിയമ, മനുഷ്യാവകാശ, സ്ത്രീ കൂട്ടായ്മകളും ഇനിയും ഉറക്കം തുടരരുത് എന്നു തന്നെയാണ് ഈ സാഹചര്യങ്ങള്‍ തെളിയിക്കുന്നത്.  പുതുതായി സ്ഥാനമേറ്റ മന്ത്രിസഭ ഇക്കാര്യത്തില്‍ കര്‍ശനമായ സമീപനം കൈക്കൊള്ളുക തന്നെ വേണം. സൌമ്യയുടെ മരണ സമയത്ത് ശക്തമായി രംഗത്തു വന്ന യു.ഡി.എഫ്, എല്‍.ഡി.എഫ് നേതാക്കള്‍ സത്യസന്ധമായി പ്രവര്‍ത്തിച്ചാല്‍ സൌമ്യക്ക് നീതി ലഭിക്കുന്നത് അകലെയാവില്ല. ഇതിനുള്ള അഭിപ്രായ രൂപവല്‍കരണമാണ് ഉണ്ടാവേണ്ടത്.
ഇന്റര്‍നെറ്റ് അടക്കമുള്ള മാധ്യമങ്ങളിലൂടെ ഒരു ജനത  ഉണര്‍ന്നെണീക്കുന്നതിന്റെ സാധ്യതകള്‍ ഹസാരേയുടെ സമരം കാണിച്ചു തന്നതാണ്. കേരളത്തില്‍ അത്തരം സാധ്യതകള്‍ ആരായേണ്ട നേരമാണിത്. അതിനു നമുക്കായില്ലെങ്കില്‍ സൌമ്യയെ കോടതി മുറിയില്‍ വീണ്ടും ക്രൂരമായി കൊലപ്പെടുത്തുന്നതിന് നമ്മളും പങ്കാളികളാവുകയാവും ഫലം.

(സൌമ്യ മരിച്ച നാള്‍ ഞാനിട്ട പോസ്റ്റും വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളും  മാധ്യമ, അഭിഭാഷക  സുഹൃത്തുക്കള്‍ നല്‍കിയ വിവരങ്ങളുമാണ് ഈ കുറിപ്പിന് അവലംബിച്ചത്.)




പ്രിയരേ,
ഇത് തുടര്‍ പോസ്റ്റ്.
എന്തു ചെയ്യാനാവുമെന്ന ആലോചന.
ഈ പോസ്റ്റ് കൂടി ശ്രദ്ധയില്‍ പെടട്ടെ
എന്ന ആഗ്രഹത്തോടെ ഇവിടെ ആഡ് ചെയ്യുന്നു


അതിനാല്‍, സൌമ്യക്കു വേണ്ടി 

നമുക്കൊരു പോരാട്ട വഴി തുറക്കാം


അനീതിക്കെതിരായ നമ്മുടെ ഈ രോഷാഗ്നി കെട്ടുപോവുമോ. 
സൌമ്യക്ക് നീതി കിട്ടാന്‍ നമുക്കെന്തു ചെയ്യാനാവും.  
നമുക്ക് ഈ അവസ്ഥകള്‍ മാറ്റിത്തീര്‍ക്കാനാവുമോ


പല വഴികളിലൂടെ മുന്നിലെത്തിയ അനേകം  വിവരങ്ങള്‍ ചേര്‍ന്നു ശ്വാസം മുട്ടിച്ച വല്ലാത്തൊരു അസഹനീയതയാണ് സൌമ്യയെ വീണ്ടും കൊല്ലരുത് എന്ന പോസ്റ്റ് ആയി മാറിയത്. മാധ്യമങ്ങള്‍ കണ്ണടക്കുകയും സൌമ്യയുടെ കേസില്‍ കാര്യങ്ങള്‍ വല്ലാത്തൊരു അവസ്ഥയിലേക്ക് ചെന്നു പതിക്കുകയും ചെയ്യുകയായിരുന്നു. ആരുമില്ലാത്ത വെറുമൊരു ക്രിമിനലെന്ന് എല്ലാവരും ഉറപ്പിച്ച ഗോവിന്ദച്ചാമിയെന്ന വികലാംഗനു വേണ്ടി വന്‍ അഭിഭാഷക പട രംഗത്തിറങ്ങി. കേസ് ദുര്‍ബലമാണെന്ന അവരുടെ വാദങ്ങള്‍ ശക്തമായി. ആരാണ് ചാമിക്കു പിന്നിലെന്നും കേസ് എന്തായി മാറുമെന്നുമുള്ള ആശങ്ക  മാധ്യമങ്ങളൊന്നും കാണാതിരിക്കുകയും  പ്രതീക്ഷയര്‍പ്പിച്ചവരെല്ലാം നിശബ്ദരാവുകയും ചെയതപ്പോഴാണ് അധികമാരും കാണാത്ത സ്വന്തം  ബ്ലോഗില്‍ ആശങ്കകളുടെ ആ രാത്രി പകര്‍ത്താന്‍ ശ്രമിച്ചത്.
വല്ലാത്തൊരനുഭവമായിരുന്നു അത്. സമാനമായ ആധികളും ആശങ്കകളും പങ്കിട്ട്, ഇനിയും മനുഷ്യപ്പറ്റ് വറ്റിയിട്ടില്ലെന്ന്  ഉറപ്പുതന്ന്, മനുഷ്യത്വത്തിലും ജീവിതത്തിലുമുള്ള വിശ്വാസം ഉറപ്പിച്ച്  അനേകം മനുഷ്യര്‍ മുന്നിലെത്തി. അറിയാത്ത ആയിരങ്ങള്‍. അതു വരെ നൂറു പേര്‍ തികച്ചു വായിക്കാത്ത പോസ്റ്റ് ഇതെഴുതുമ്പോള്‍ നാലായിരത്തോളം പേര്‍ വായിച്ചു കഴിഞ്ഞു. 20നപ്പുറം കടക്കാത്ത കമന്റുകള്‍ നൂറു കവിഞ്ഞു. അറിയാത്ത അനേകം മനുഷ്യരുടെ പിന്തുണയും നിലനില്‍ക്കുന്ന അവസ്ഥകളോടുള്ള അണപൊട്ടിയ രോഷവും സങ്കടവും നേരിട്ടറിയാന്‍ കഴിഞ്ഞു.
സൌമ്യയുടെ മരണം നമ്മളിലെല്ലാം ഉണ്ടാക്കിയ നടുക്കമാണ്, നമ്മുടെയും പ്രിയപ്പെട്ടവരുടെ ജീവിതത്തിന്റെ തായ് വേരറുക്കാന്‍ ഒരൊറ്റക്കയ്യന്‍ എവിടെയോ കാത്തിരിക്കുവെന്ന  ഭയമാണ് കുമിഞ്ഞു കൂടിയ ഈ പ്രതികരണങ്ങള്‍. അതില്‍ നമ്മുടെ സാഹചര്യങ്ങളോടുള്ള തെറിവിളികളുണ്ട്. പ്രതികരണ ശേഷിയുടെ ഒരു കാലം വരണമെന്ന അകമഴിഞ്ഞ ആഗ്രഹങ്ങളുണ്ട്. സൌമ്യക്ക് നീതി കിട്ടണമെന്ന പ്രാര്‍ഥനയുണ്ട്. ഇനിയും സൌമ്യമാര്‍ ഉണ്ടാവരുതെന്ന നിര്‍ബന്ധങ്ങളുണ്ട്. നമ്മുടെ സര്‍ക്കാര്‍ കേസ് ശക്തമായി കൈകാര്യം ചെയ്യണമെന്നും കേസുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ മാധ്യമങ്ങളാല്‍ അന്വേഷിക്കപ്പെടണമെന്നുമുള്ള ആവശ്യങ്ങളുണ്ട്. സാമൂഹിക അസമത്വ ങ്ങളോടും ജീര്‍ണതയോടുള്ള കത്തുന്ന പ്രതിഷേധമുണ്ട്. നിത്യജീവിതം നമ്മളില്‍ വിതക്കുന്ന നിസ്സംഗതയില്‍നിന്ന് ഒന്ന് നട്ടെല്ലു നിവര്‍ത്തി നില്‍ക്കണമെന്ന പ്രത്യാശയുണ്ട്. ഇന്റര്‍നെറ്റ് എന്ന മീഡിയത്തില്‍നിന്ന് ഉയര്‍ന്നു വന്ന സമകാല കൊടുങ്കാറ്റുകളിലേക്ക് ഈ പ്രതികരണങ്ങള്‍ പരിവര്‍ത്തനം ചെയ്യപ്പെടണമെന്ന അടങ്ങാത്ത ആഗ്രഹങ്ങളുണ്ട്. അതില്‍, നമ്മള്‍ ഇപ്പോഴും മനുഷ്യരാണെന്ന വിട്ടുവീഴ്ചയില്ലാത്ത ഉറപ്പുണ്ട്.

രണ്ട്

തീര്‍ച്ചയായും മുന്നോട്ടേക്ക് നീങ്ങേണ്ട അനിവാര്യതയിലേക്കാണ് ഈ പ്രതികരണങ്ങള്‍, ഈ വായനകള്‍ വിരല്‍ ചൂണ്ടുന്നത്. പാളത്തില്‍ വീണ് ക്രൂരപീഡനത്തിരയായി ഇഞ്ചിഞ്ചായി മരിച്ച പാവമൊരു പെണ്‍കുട്ടിയുടെ ചോരയോടു നീതി പുലര്‍ത്തേണ്ട  ബാധ്യതയിലേക്കാണ് ഈ വാക്കുകള്‍ നമ്മെ എത്തിക്കുന്നത്. ഒരു പാടു കാര്യങ്ങള്‍ക്ക് വഴിമരുന്നിടാന്‍ കരുത്തുള്ള  ഒരു യുവത്വം ശേഷിക്കുന്നുവെന്ന് കാണിച്ചു കൊടുക്കേണ്ട നേരമാണ് നമുക്കു മുന്നില്‍ വന്നുപെട്ടത്.
പ്രിയപ്പെട്ടവരേ, ഇത് ഒന്നിച്ചു നില്‍ക്കേണ്ട നേരം. തിരക്കുള്ള ജീവിതത്തിനിടയിലും ഓരോരുത്തര്‍ക്കും കഴിയുന്ന അനേകം കാര്യങ്ങളുണ്ട്.  സാമൂഹിക അഭിപ്രായ രൂപീകരണത്തിനാവും. ഇപ്പോഴും ഉറക്കം തുടരുന്ന സര്‍ക്കാറിനെയും ബ്യൂറോക്രസിയെയും നീതിപീഠത്തെയും മാധ്യമലോകത്തെയും ഉണര്‍ത്താനും നമുക്കാവും. സൈബര്‍ ലോകത്തെ ഒച്ചയില്ലാത്ത അനേക ശബ്ദങ്ങള്‍ ഒന്നിച്ചു ചേര്‍ന്നാണ് ഈജിപ്തിലും തുണീഷ്യയിലും ഭരണമാറ്റത്തിന് വഴിയൊരുക്കിയത്. പശ്ചിമേഷ്യയിലെ അനേകം ഭരണകൂടങ്ങള്‍ക്കും ലോകത്തെങ്ങുമുള്ള മര്‍ദക ഭരണാധികാരികള്‍ക്കുമെതിരായ പോരാട്ടത്തിന്റെ കൊടുങ്കാറ്റുകള്‍ പുറപ്പെട്ടതും പുറപ്പെടുന്നതും പുതിയ സാങ്കേതിക വിദ്യകളുടെയും ഇന്‍ര്‍നെറ്റിന്റെയും മുന്‍കൈയിലാണ്. ഇന്ത്യയില്‍, പ്രിയദര്‍ശിനി മട്ടു കേസിലും ജെസീക ലാല്‍  വധക്കേസിലും നിധീഷ് കതാരാ വധക്കേസിലും പിങ്ക് ചഡ്ഡി,, ജ ഗോ രേ  കാമ്പെയിനുകളിലും ബിനായക്സെന്നിന്റെ മോചനത്തിലും  ഇങ്ങേയറ്റത്ത് ഹസാരേയുടെ സമരത്തിലും ആണവനിലയ വിരുദ്ധ കാമ്പെയിനുകളിലും നിര്‍ണായക ഘടകമാവാന്‍ സൈബര്‍ ലോകത്തിനു കഴിഞ്ഞിട്ടുണ്ട്.
മൂന്ന്
 
പറഞ്ഞു വന്നത്, നമ്മുടെ മുന്നിലുള്ള സാധ്യതകളെ കുറിച്ചാണ്. നമുക്കു മുന്നിലുള്ള വെല്ലുവിളികളെ കുറിച്ചും നമുക്കു മറി കടക്കാനാവുന്ന അതിരുകളെക്കുറിച്ചുമാണ്. സൌമ്യ കേസില്‍ നീതി ഉറപ്പാക്കാനും  കേസ് അട്ടിമറിക്കാതിരിക്കാനുമുള്ള സാമൂഹിക ജാഗ്രതയുടെ മുന്നണിയില്‍ നില്‍ക്കാന്‍ നമുക്കാവുക തന്നെ ചെയ്യും. സൌമ്യയുടെ ചോരക്കു വേണ്ടിയുള്ള  പോരാട്ടമായി നമ്മുടെ പ്രതീക്ഷകളെ, പ്രാര്‍ഥനകളെ വളര്‍ത്താന്‍ നമുക്ക് കഴിയാതിരിക്കില്ല. അതിന് എന്തൊക്കെ ചെയ്യാനാവുമെന്ന കാര്യം നമുക്ക് ഒന്നിച്ച് ആലോചിക്കേണ്ടതുണ്ട്. ഉപയോഗിച്ച സമര മാര്‍ഗങ്ങളും പുതിയ സമര രീതികളെ കുറിച്ച അന്വേഷണവും പുത്തന്‍ പോരാട്ട തന്ത്രങ്ങളും ആവിഷ്കരിക്കാന്‍ സൌമ്യക്കെതിരായ അനീതിക്കെതിരെ ഒന്നിച്ചുയര്‍ന്ന നമ്മുടെ ശബ്ദങ്ങള്‍ക്ക് കഴിയാതെ വരില്ല.

നമുക്കെന്താണ് ചെയ്യാനാവുക?
തീര്‍ച്ചയായും ഇത്തരമൊരു സംരംഭത്തിനു ചാലകശക്തിയാവാനുള്ള നേരമോ സാവകാശമോ ഇല്ലാത്തവരാണ് നമ്മളെല്ലാവരും.
ഒരു കാര്യത്തിന്റെയും മുന്നില്‍നിന്നു ശീലമില്ലാത്ത  എന്നെപ്പോലുള്ളവര്‍ക്ക് ഇത്തരമൊരു വലിയ കൂട്ടായ്മ മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയണമെന്നില്ല. എങ്കിലും കഴിയുന്ന ചില നിര്‍ദേശങ്ങള്‍, ചില ആഗ്രഹങ്ങള്‍ നിങ്ങളുടെ മുമ്പാകെ സമര്‍പ്പിക്കുകയാണ്. ഇതിന്റെ പ്രയോഗികതയെക്കുറിച്ചോ ഫലപ്രാപ്തിയെക്കുറിച്ചോ പറയാന്‍ ഞാനാളല്ല. അതിനു കഴിയുന്ന അനേകരുടെ മുന്‍കൈയില്‍ ഫലവത്തായ ചിലതായി മാറാന്‍ തീര്‍ച്ചയായും നമ്മുടെ സത്യസന്ധവും വൈകാരികവുമായ ഈ പ്രതീക്ഷകള്‍ക്ക് കഴിയാതിരിക്കില്ല എന്നാണു വിശ്വാസം. അതിനു വേണ്ടി മാത്രമാണ് ഈ കുറിപ്പ്.

നാല്

വീണ്ടും മുന്നില്‍ വരുന്നു, ആ ചോദ്യം. നമുക്കെന്ത് ചെയ്യാനാവും?
ഉത്തരം പറയാനാവുക നമ്മളോരോരുത്തര്‍ക്കുമാണ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങളും, നെറികെട്ട അതിന്റെ പോക്കോടുള്ള നമ്മുടെ പ്രതിഷേധങ്ങളും എത്തേണ്ടിടത്ത് എത്തിക്കാനാവാന്‍  നമുക്കാവും. ഇന്റര്‍നെറ്റിനെ സാമൂഹിക പോരാട്ടത്തിനുള്ള ഉപാധികളാക്കുന്ന നിരവധി കൂട്ടായ്മകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും  ബ്ലോഗ് അക്കാദമി പോലുള്ള സംരംഭങ്ങളും സക്രിയമായി പൊതു സമൂഹത്തില്‍ ഇടപെടാനാവുന്ന എഴുത്തുകാരുടെയും ആക്റ്റിവിസ്റ്റുകളുടെയും  സൈബര്‍ കൂട്ടങ്ങളും നിലവില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം കൂട്ടായ്മകളിലേക്ക് ഈ സന്ദേശം, നമ്മുടെ പ്രതിഷേധങ്ങള്‍ എത്തിക്കേണ്ടതുണ്ട്. അവരുടെ മുന്‍കൈയില്‍ വിശാലമായ സഖ്യങ്ങള്‍ രൂപപ്പെടുന്ന വിധത്തില്‍ കാര്യങ്ങളെത്തിക്കണം. ഒന്നിച്ചും അല്ലാതെയും ഒരു ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന അത്തരം സംരംഭങ്ങള്‍ക്ക് നിലവിലെ ഈയവസ്ഥ മാറ്റാനാവുക തന്നെ ചെയ്യും.
സൌമ്യ കേസുമായി ഏതൊക്കെയോ കാരണങ്ങളാല്‍ പുറംതിരിഞ്ഞുനില്‍ക്കുന്ന മാധ്യമങ്ങളുടെ സര്‍ഗാത്മകശേഷി വിനിയോഗിക്കപ്പെടണം. മാധ്യമപ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളുമടങ്ങുന്ന ഒരുപാടു പേര്‍ നമുക്കിടയിലുണ്ട്. അവര്‍ വഴിയും അല്ലാതെയും സൌമ്യ കേസില്‍ ജാഗരൂകമായി ഇടപെടുന്നതിന് മാധ്യമങ്ങളെ പ്രേരിപ്പിക്കുന്നതിനുള്ള സമ്മര്‍ദ്ദ ശക്തിയായി മാറാന്‍ നമുക്കാവണം. നിരവധി രാഷ്ട്രീയ പ്രസ്ഥാനങ്ങളുണ്ട്. സാമൂഹിക പ്രസ്ഥാനങ്ങളുണ്ട്. യുവജന, സ്ത്രീ, മനുഷ്യാവകാശ കൂട്ടായ്മകളുണ്ട്. ഇവയില്‍ പലതും സൌമ്യ കൊല്ലപ്പെട്ട വേളയില്‍ ശക്തമായി രംഗത്തു വന്നിരുന്നു. സര്‍ക്കാറിനെയും റെയില്‍വേയെയും ഇളക്കിമറിക്കുന്നതിന് ഇവരുടെ പ്രതിഷേധാഗ്നി ഏറെ പങ്കുവഹിച്ചിട്ടുണ്ട്. ഈ കൂട്ടായ്മകളെ യഥാസമയം കാര്യങ്ങള്‍ അറിയിക്കുന്നതിനും അവയെ ഒന്നിപ്പിക്കുന്നതിനും കഴിയുമെങ്കില്‍ നമുക്കേറെ ചെയ്യാനാവും.
അഞ്ച്

പുതിയ സംസ്ഥാന മന്ത്രിസഭ ഇമേജ് രൂപവല്‍കരണമടക്കമുള്ള കാര്യങ്ങളില്‍ അതീവ ശ്രദ്ധ കാണിക്കുന്ന നേരമാണിത്. കാര്യങ്ങള്‍ പൂര്‍ണമായി രാഷ്ട്രീയവല്‍കരിക്കപ്പെടും മുമ്പ് സര്‍ക്കാറിനെ കൊണ്ട് സുപ്രധാനമായ ചില കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ നമുക്ക് കഴിയണം. പ്രോസിക്യൂഷന്‍ ഭാഗം കൂടുതല്‍ ശക്തമാക്കുക, ആളും സന്നാഹവും കൂടുതലുള്ള പ്രതിഭാഗത്തെ നേരിടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇച്ഛാശക്തി നല്‍കുക, പ്രതിഭാഗം വാദിക്കുന്നത് പോലെ കേസ് നടപടികളും അന്വേഷണവും ദുര്‍ബലമാണോ എന്ന് പരിശോധിക്കുക, അങ്ങനെയെങ്കില്‍ പോരായ്മകള്‍ നികത്താനുള്ള നടപടികള്‍ കൈക്കൊള്ളുക, സൌമ്യയുടേതു പോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് ട്രെയിന്‍ യാത്രയിലെ സുരക്ഷ  ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങളില്‍  സര്‍ക്കാര്‍ ഇടപെടുന്ന തരത്തില്‍ സമ്മര്‍ദ്ദം വളരേണ്ടതുണ്ട്. ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്തു മുന്നോട്ടു നീങ്ങേണ്ട സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷ സംഘടനകളെയും സക്രിയമാക്കുന്നതിനുള്ള ശ്രമങ്ങളും ഉണ്ടാവേണ്ടതുണ്ട്.

ആറ്


ആദ്യഘട്ടമായി , ഫേസ് ബുക്ക്, ട്വിറ്റര്‍ പോലുള്ള  സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ ജസ്റ്റിസ് ഫോര്‍ സൌമ്യ പേജുകള്‍ തുറക്കാം. കേസുമായി ബന്ധപ്പെട്ടു ലഭിക്കുന്ന വിവരങ്ങള്‍ കൈമാറാം. കേസില്‍ സാമൂഹികമായ ജാഗ്രത ഉണ്ടാവുന്നതിന് അതേറെ സഹായകമാവാതിരിക്കില്ല. ഇക്കാര്യങ്ങളില്‍ ജാഗ്രത പാലിക്കാന്‍ മാധ്യമങ്ങളെ പ്രേരിപ്പിക്കുന്ന വിധം ചര്‍ച്ചകളിലൂടെയും  മറ്റും അഭിപ്രായരൂപീകരണം നടത്താനാവും. ബ്ലോഗുകള്‍ക്കും  ഗൂഗിള്‍ ബസ്, കൂട്ടം പോലുള്ള സൈബര്‍ ഇടങ്ങള്‍ക്കും ഈയൊരു ലക്ഷ്യത്തിനു വേണ്ടി  ഏറെ ചെയ്യാനാവും.  ചെറുകൂട്ടായ്മകളുടെ മുന്‍കൈയില്‍ വെബ്സൈറ്റുകള്‍ ആരംഭിച്ചും പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാനാവും. എല്ലാ തലങ്ങളിലുമുള്ള പ്രൊഫഷണലുകളും പ്രതിഭകളും നിറഞ്ഞ സൈബര്‍ ഇടത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ അത്ര ബുദ്ധിമുട്ടാവാന്‍ ഇടയില്ല.
പെറ്റീഷന്‍ ഓണ്‍ലൈന്‍ വഴിയും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാവും. ബിനായക് സെന്നിന്റെ മോചനം അടക്കമുള്ള വിഷയങ്ങളില്‍ പെറ്റീഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നിരവധി പേര്‍ നമ്മുടെ കൂട്ടത്തില്‍ തന്നെയുണ്ട്. ഈ പ്രവര്‍ത്തനങ്ങളില്‍ അവരുടെ മുന്‍കൈ ഉണ്ടാവേണ്ടിയിരിക്കുന്നു.

ഏഴ്



ഇനി ചെയ്യാനാവുന്നത് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും മറ്റും ഇ മെയില്‍ വിലാസങ്ങളിലേക്കും മൊബൈല്‍ ഫോണുകളിലേക്കും ഇ^ മെയിലുകളും എസ്.എം.എസുകളും അയക്കുക എന്നതാണ്. സൌമ്യയുടെ കേസ് അട്ടിമറിക്കപ്പെടാതിരിക്കുന്നതിന് അടിയന്തിര ഇടപെടല്‍ നടത്തുക  എന്നതു പോലുള്ള സന്ദേശങ്ങള്‍ അയക്കാനാവും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ
മൊബൈല്‍ ഫോണ്‍ നമ്പറുകള്‍:
9447592042
9447276535
9447452350
ഇ മെയില്‍ വിലാസം:
chiefminister@kerala.gov.in

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍:
9447711500
(ഇ-മെയില്‍ വിലാസം കിട്ടിയില്ല)

എട്ട്

പ്രിയപ്പെട്ടവരേ,
എന്റെയും നിങ്ങളോരുത്തരുടെയും ഉള്ളിലെ രോഷവും സങ്കടങ്ങളുമൊക്കെയാണ് ഈ തുടര്‍ പോസ്റ്റിനു കാരണം. വെറുമൊരു ബ്ലോഗ് പോസ്റ്റ്  മാത്രമായി നമ്മുടെ മനുഷ്യപ്പറ്റ് ആളിക്കത്തിയ ഈ അവസ്ഥ മാറരുത് എന്ന ആഗ്രഹം.
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങുകയോ ആക്ററിവിസത്തെക്കുറിച്ച്  എന്തെങ്കിലും ഫലപ്രദമായി പറയാനോ കഴിയാത്ത ഒരാള്‍ മുന്നോട്ടു വെക്കുന്ന കേവല അഭിപ്രായങ്ങള്‍ മാത്രമാണിത്. സൌമ്യക്കു നീതി ലഭിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഒരു തുടക്കമിടുക എന്നത് മാത്രമാണ് ലക്ഷ്യം.  ഇതിനെ കുറിച്ച് നിങ്ങളോരുത്തരുടെയും അഭിപ്രായങ്ങള്‍   ചേര്‍ത്തുവെക്കുമ്പോള്‍, നമ്മുടെ സംസാരം തുടരുമ്പോള്‍ മുന്നോട്ടു പോവാനുള്ള ഒരു വഴി തെളിയുമെന്നു തന്നെയാണ് വിശ്വാസം. അങ്ങിനെയാവട്ടെ എന്നാഗ്രഹിക്കുന്നു.

http://verutheorila.blogspot.com/2011/05/blog-post_21.html


https://www.facebook.com/pages/Justice-for-Soumya/187617734621950


http://globalvoicesonline.org/2011/05/26/india-malayalam-bloggers-campaign-for-soumya/

283 comments:

  1. ഇന്റര്‍നെറ്റ് അടക്കമുള്ള മാധ്യമങ്ങളിലൂടെ ഒരു ജനത ഉണര്‍ന്നെണീക്കുന്നതിന്റെ സാധ്യതകള്‍ ഹസാരേയുടെ സമരം കാണിച്ചു തന്നതാണ്. കേരളത്തില്‍ അത്തരം സാധ്യതകള്‍ ആരായേണ്ട നേരമാണിത്. അതിനു നമുക്കായില്ലെങ്കില്‍ സൌമ്യയെ കോടതി മുറിയില്‍ വീണ്ടും ക്രൂരമായി കൊലപ്പെടുത്തുന്നതിന് നമ്മളും പങ്കാളികളാവുകയാവും ഫലം.

    ReplyDelete
  2. അതെ..ഇത് സാക്ഷര കേരളം പ്രിതികരിക്കേണ്ട വിഷയം.
    നന്നായി എഴുതി.കഴിയുന്നതും ഇത് മാധ്യമ ശ്രെധയില്‍പെടുത്തുവാന്‍ ശ്രെമിക്കുക.

    ReplyDelete
  3. എങനെ പ്രതികരിക്കണമെന്നറിയില്ല, തീരെ പ്രതീക്ഷിക്കാത്ത കാര്യങള്‍ . എവിടെ നിന്നാണ് സത്യത്തെ മറക്കാന്‍ ഇത്രയധികം കൈകള്‍ പൊങുന്നത്?
    എന്തു ചെയ്യാനവും. ചിലരുടെ താത്പര്യങള്‍ സംരക്ഷിക്കുന്ന വാര്‍ത്തകള്‍ മാത്രം കാണാന്‍ വിധിക്കപ്പെട്ട സമൂഹമായി മാറിയിരിക്കുന്നു , എല്ലാത്തിലും വിശ്വാസം നഷ്ടപ്പെട്ടു പോവുന്നു.അതിനിടിഅയില്‍ ഇത്തരത്തില്‍ എങ്കിലും ഒരു ശ്രമം അഭിനന്ദനീയം തന്നെ ............

    ReplyDelete
  4. പ്രസക്തമായ ചോദ്യം.
    നമുക്ക് ഒരുപാട് കാര്യം ചെയ്യാനാവും. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണം യാദൃശ്ഛികമായി ഉണ്ടാവുന്നതല്ല. ദീര്‍ഘകാലത്ത പ്രചാരണ പരിപാടികളില്‍ നിന്നുണ്ടാവുന്നതാണ്. അവക്കെതിരെ സ്ഥായിയായ സമരം സ്വന്തം ജീവിതത്തില്‍ നിന്ന് തുടങ്ങുക. സൗമ്യയുടെ കൊലപാതകത്തെ കുറിച്ച്

    ReplyDelete
  5. സത്യത്തില്‍ ഈ പോസ്റ്റ്‌ വായിച്ചപ്പോളാണ് ഇത്രയും കാര്യങ്ങള്‍ അറിഞ്ഞത്. ഒരുപാട് വേദന തോന്നുന്നു, നമ്മുടെ നിയമങ്ങളോട് പുച്ഛം തോന്നുന്നു. മരണ സര്‍ടിഫിക്കറ്റ്, മുദ്രപത്രം, ജ്യാമ്യക്കാര്‍ തുടങ്ങിയ നൂലാമാലകളില്ലാതെ ആ പണം സൌമ്യയുടെ അമ്മയ്ക്ക് കൊടുക്കാന്‍ പോലും അനുവദിക്കാത്ത ഉദ്യോഗസ്തര്‍. സര്‍ക്കാര്‍ നഷ്ടപരിഹാര തുക പ്രഖ്യാപിച്ച ഒട്ടുമിക്ക കേസുകളിലെയും അവസ്ഥ ഇതൊക്കെത്തന്നെ ആയിരിക്കും.ഇതിനെതിരെ നമുക്കൊന്നും ഒന്നും
    ചെയ്യാന്‍ കഴിയും എന്ന് തോന്നുന്നില്ല, കാരണം അതൊക്കെ
    അധികാരപ്പെട്ടവരുടെ മനുഷ്യത്വം ഇല്ലായ്മയല്ലേ.... അതിനൊക്കെ എതിരെ എന്തെങ്കിലും പറഞ്ഞാല്‍,ചോദ്യം
    ചെയ്‌താല്‍ നിയമം തെറ്റിച്ചു ഒന്നും ചെയ്യാന്‍ ആവില്ല എന്നെ
    മറുപടി ഉണ്ടാവൂ, എന്നാലോ അവരവര്‍ക്ക് താല്‍പ്പര്യം ഉള്ള കേസുകളില്‍ നിയമത്തിനു നേരെ കണ്ണടയ്ക്കാനും അവര്‍ക്കൊക്കെ
    അറിയാം.... ചുരുക്കത്തില്‍ നമ്മുടെ നിയമങ്ങള്‍ എല്ലാം ഉന്നതങ്ങളില്‍ പിടിപാടില്ലാത്തവരെയും
    പാവങ്ങളെയും ഒക്കെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടി മാത്രം !

    പിന്നെ ഏതു കേസും ഏറ്റെടുക്കാന്‍ ചില വക്കീലന്മാരും
    കാണും. അതിനും നമുക്കൊന്നും പറയാന്‍ കഴിയില്ല.
    ഏതു കുറ്റവാളിക്കും തന്‍റെ ഭാഗം ന്യായീകരിക്കാനുള്ള അവകാശം ഉണ്ടല്ലോ!!! പിന്നെ അയാള്‍ക്ക്‌ ഇത്രയും അഭിഭാഷകരെ എങ്ങിനെ കേസ് ഏല്‍പ്പിക്കാന്‍
    കഴിഞ്ഞു എന്നതാണ് അതിശയം. അപ്പോള്‍ അയാള്‍
    നമ്മള്‍ കരുതിയിരുന്നപോലെ ഒരു സാധാരണക്കാരന്‍
    തമിഴന്‍ അല്ല !!!
    ഇതിനെതിരെ പ്രതികരിക്കാന്‍ നമുക്ക് കഴിയുന്നത്ര മാധ്യമ
    ശ്രദ്ധ കൊണ്ടുവരികയാണ് ഒരു പോംവഴി.
    ഇത്ര നല്ല ഒരു പോസ്റ്റിനു നന്ദി സുഹൃത്തേ...

    ReplyDelete
  6. അവിശ്വസനയീയമാം വിധം ക്രൂരമായ കാര്യങ്ങള്‍ . ബ്ലോഗിലൂടെ ഈ വിവരങ്ങള്‍ അറിയിക്കുന്നതിന് സ്ത്രീ സമൂഹത്തിന്റെ പേരി നന്ദി പറയുന്നു.

    ReplyDelete
  7. വളരെ ചിന്താര്‍ഹമായ ഒരു പോസ്റ്റ്‌.സംമൂഹവും മാധ്യമങ്ങളും ഒരുപോലെ പ്രതികരിക്കപ്പെടെണ്ട ഒരു സന്ദര്‍ഭമാണിത്.
    ഈ പോസ്റ്റ് അതിനു വഴിമാരുന്നവട്ടെ..
    അഭിനന്ദനങ്ങള്‍ ...

    ReplyDelete
  8. ഈ പോസ്റ്റിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല. കാരണം എന്തോ കുഴപ്പങ്ങളുണ്ടെന്നല്ലാതെ അതെന്താണെന്ന് എനിയ്ക്ക് മനസ്സിലായിരുന്നില്ല.
    ഈ പ്രശ്നം കഴിയുന്നത്ര പൊതുശ്രദ്ധയിലേയ്ക്ക് കൊണ്ടുവരേണ്ടതുണ്ട്.അത് ഒരു ചെറിയ പോവഴിയാകുമെന്ന് തോന്നുന്നു.

    ReplyDelete
  9. ചിന്തിക്കപ്പെടേണ്ട പോസ്റ്റ് തന്നെ. കാരണം മറ്റെല്ലാ കാര്യങ്ങളും എന്ത് തന്നെയായാലും നിയമത്തിന്റെ നൂലാമാലയില്‍ കുരുങ്ങിക്കിടക്കുന്നവയായാലും ഗോവിന്ദചാമിക്ക് വേണ്ടി 5 അഭിഭാഷകര്‍ എന്നത് ചിന്തിക്കപ്പെടേണ്ടത് തന്നെ. ഇയാള്‍ക്ക് പിന്നില്‍ ഒരു വലിയ ലോബിയുണ്ടാവുമോ? അങ്ങിനെയെങ്കില്‍ അവരുടെ ഉദ്ദേശ്യമെന്ത്.. മാദ്ധ്യമങ്ങളുടെ ശ്രദ്ധയില്‍ കൊണ്ട് വരാന്‍ ശ്രമിക്കേണ്ട ഒരു പോസ്റ്റ് തന്നെയിത്.

    ReplyDelete
  10. പ്രിയപ്പെട്ട സുഹൃത്തേ,

    മഴയില്‍ നനഞ്ഞ ഒരു സുപ്രഭാതം!

    ഞാന്‍ ഇപ്പോള്‍ ഈ പോസ്റ്റ്‌ അമ്മക്ക് വായിച്ചു കേള്‍പ്പിച്ചു!പലരും പറയാത്തത് താങ്കള്‍ പറഞ്ഞതില്‍ അമ്മയുടെ ആത്മാര്‍ഥമായ അഭിനന്ദനങ്ങള്‍!

    ഈ പോസ്റ്റ്‌ ഒരു വിശദമായ പഠന റിപ്പോര്‍ട്ട്‌ ആണ്.മനസ്സില്‍ തീരാത്ത വിങ്ങലായി സൌമ്യ എന്നും ജീവിക്കുന്നു.ഒരു പാട് വായനക്കാര്‍ ഈ പോസ്റ്റ്‌ വായിച്ചു പ്രതികരിക്കട്ടെ...ചര്‍ച്ച ചെയ്യട്ടെ...മനുഷ്യ മനസ്സില്‍ ഇപ്പോഴും നന്മ ബാക്കിയുണ്ട്!

    നാണയ കിലുക്കം,അധികാരം ഗോവിന്ദചാമികളെപോലെയുള്ളവരെ രക്ഷിക്കുന്നു!

    സുഹൃത്തേ,പോസ്റ്റ്‌ ഒന്ന് എഡിറ്റ്‌ ചെയ്യ്.ഒരു പാട് വാക്കുകള്‍ ആവര്‍ത്തിച്ചിട്ടുണ്ട്.

    ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ട്,

    സസ്നേഹം,

    അനു

    ReplyDelete
  11. ഈ സംഭവം നടന്ന സമയത്ത് തന്നെ കേട്ടതാണല്ലോ ഇയാളുടെ അധോലോക ബന്ധങ്ങളും, എന്ത് വില കൊടുത്തും അവര്‍ ഇയാളെ സംരക്ഷിക്കുമെന്നതും. ഇപ്പോള്‍ എല്ലാം സത്യമായി വന്നിരിക്കുന്നു. ട്രെയിനില്‍ പിച്ചയെടുത്തും പിടിച്ചു പറിച്ചും നടന്നിരുന്ന ഒരു ലോക്കല്‍ ക്രിമിനലിന് വേണ്ടി മുംബയില്‍ നിന്ന് പ്രമുഖ അഭിഭാഷകര്‍ ഇറങ്ങുന്നത് പുറത്തു വേണ്ടത്ര സന്നാഹങ്ങള്‍ ഉള്ളത് കൊണ്ടാണല്ലോ. അപ്പോള്‍ കാര്യങ്ങള്‍ വ്യക്തം.

    ReplyDelete
  12. വളരെ അധികം ശ്രദ്ധ ചെലുത്തേണ്ട ഒരു വിഷയം തന്നെ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍.അഭയയയുടെ അതെ വിധി തന്നെ ആയിരിക്കുമോ ഈ സഹോദരിക്കും സംഭവിക്കുക. പ്രതികരിക്കേണ്ടി ഇരിക്കുന്നു..!

    ReplyDelete
  13. മലയാളികള്‍ക്ക് അപരിചിതനായ ഒരു ക്രിമിനല്‍ വക്കീല്‍ അവര്‍ക്ക് പരിചിതനാവാന്‍ തുടങ്ങുന്നു! ഒരു ദിവസം ആയിരം/ പതിനായിരം /ലക്ഷം പേരെങ്കിലും അയാളെക്കുറിച്ചു പറയാന്‍ തുടങ്ങുന്നു.അയാള്‍ക്ക് അതു മതി, ഏതുവിധേനയും ഈ കേസില്‍നിന്ന് മുതലെടുക്കുക. പ്രൊഫഷണലിസം (പൊലയാടിസം എന്ന് മലയാളം തര്‍ജ്ജമ) എന്ന ന്യായീകരണത്തിനുമുന്നില്‍ പൊതുജനത്തിന് അന്തം വിടുകയേ നിവൃത്തിയുള്ളു.
    കേസ് തോറ്റാലും ജയിച്ചാലും അയാള്‍ക്ക് വേണ്ട പരസ്യം കിട്ടും, കയ്യില്‍ ഇഷ്ടം പോലെ കേസ് കിട്ടും.അയാള്‍ വാര്‍ത്തകളിലും മറ്റും നിറയുന്ന ഒരു ദിവസം വരും ആ പരിപാടി സ്പോണ്‍സര്‍ ചെയ്യാന്‍ എക്സ്ട്രാ പവര്‍ തൊലിക്കട്ടിയുള്ള തട്ടിപ്പുകമ്പനികളുണ്ടാവും .കുമിഞ്ഞുകിടക്കുന്ന കുപ്പയും,നിറഞ്ഞുകവിഞ്ഞ ഓടകളും, ഒഴുക്ക്നിലച്ച് നാറുന്ന തോടുകളും, ഗുണ്ടായിസവും, ബലാത്സംഗവാര്‍ത്തകളും, സില്‍സിലയും ആസ്വദിച്ചു ജീവിക്കുന്നവര്‍ ഇതും ആസ്വദിക്കും.

    ReplyDelete
  14. ഓ .. വളരെ ഏറെ കാര്യങ്ങള്‍ പറഞ്ഞ പോസ്റ്റ്‌
    ഇത് വായിച്ചപ്പോഴാണ് ഈ കാര്യത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിച്ചത്

    ReplyDelete
  15. അപ്പൊ അയാള്‍ ഒരു സാധാരണ തമിഴ് യാചകന്‍ അല്ല.അയാക്ക് പിന്നില്‍ ആരൊ ഉണ്ട്.അല്ലെങ്കില്‍ ഇത്രയധികം വക്കീലന്മാര്‍ ഉണ്ടാകില്ല.അയാള്‍ രക്ഷപ്പെടും,അതുറപ്പാണു.ദൈവമേ..

    ReplyDelete
  16. വളരെ ചിന്തിപ്പിച്ച പോസ്റ്റ്. നമ്മുടെ കൂടെയുള്ള ബ്ലോഗറായ ശ്രീമതി ലതികാസുഭാഷിന് പൊതു പ്രവർത്തനത്തിന്റെ ഭാഗമായി ഇതു ഹൈലൈറ്റ് ചെയ്യാൻ കഴിയുമോ?

    ReplyDelete
  17. സംഗതി അപ്പൊ നിസ്സാരമല്ല, 5 വക്കീലന്മാരോക്കെ വച്ച് വാദിക്കുക എന്ന് പറഞ്ഞാല്‍ തന്നെ എന്തൊക്കെയോ ചീഞ്ഞു നാറുന്ന പോലെ.

    ReplyDelete
  18. നല്ല പോസ്റ്റ്.
    ഒരു സാദാ കള്ളന് എവിടുന്നാ ഇത്രയും പണം? അയാള്‍ക്ക്‌ പിന്നില്‍ റെയില്‍വേ അധികാരികളുടെ തന്നെ ഏതോ മാഫിയ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  19. നീതിക്ക്‌ വേണ്ടി നമ്മള്‍ എന്താണ് ചെയ്യേണ്ടത്‌

    ReplyDelete
  20. പ്രിയരെ,
    അറിയുന്ന ഓരോ വിവരവും ചേര്‍ന്നു ശ്വാസം മുട്ടിച്ചപ്പോഴാണ്
    തിരക്കിനിടയിലും ഈ പോസ്റ്റ് എഴുതേണ്ടി വന്നത്.
    എന്റെ അതേ വികാരം, അതേ മാനസികാവസ്ഥ തന്നെ നിങ്ങള്‍ക്കും
    ഇതിലെന്നറിഞ്ഞ് സന്തോഷം. എന്തെങ്കിലും ചെയ്യാനാവുമെന്ന് തോന്നല്‍.

    കഴിയുമെങ്കില്‍ ഈ പോസ്റ്റിലെ ആശയങ്ങള്‍ കൂടുതല്‍ പേരിലെത്തിക്കുക.
    കൂടുതല്‍ ആളുകള്‍ വായിക്കുന്ന ഇടങ്ങളില്‍.
    ഇതിലെ ഏതു വിവരവും ആര്‍ക്കും ഏതു പേരിലും എഴുതാം. ഉപയോഗിക്കാം. ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിങ്ങനെ അഭിപ്രായ രൂപവല്‍കരണത്തിന് അനേക മാര്‍ഗങ്ങളുണ്ട്.
    മാധ്യമങ്ങള്‍ക്ക് അറിയാത്തതല്ല ഇക്കാര്യങ്ങള്‍. അവര്‍ കണ്ണടക്കുന്നത് മറ്റു പല കാരണങ്ങളാലാണ്. എന്നാല്‍, ശക്തമായ അഭിപ്രായ രൂപവല്‍കരണത്തിലൂടെ അവരെ ഈ വിഷയം ചര്‍ച്ച
    ചെയ്യിപ്പിക്കുന്ന അവസ്ഥയില്‍ എത്തിക്കാന്‍ നമുക്കാവും.

    പുതിയ ചില വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെട്ട പ്രമുഖനായ ഒരു അഭിഭാഷകന്‍ തൃശൂരിലെ പ്രമുഖ പത്രങ്ങളിലെ പലരെയും സമീപിച്ചിരുന്നു. ഗോവിന്ദച്ചാമി നിരപരാധിയാണെന്നും സംഭവം നടക്കുമ്പോള്‍ അയാള്‍ വേറെ ഒരിടത്താണെന്നും കേസ് രേഖകളും മറ്റും അതാണ് പറയുന്നതെന്നും പറഞ്ഞ്. കഥയില്‍ ഒരു ട്വിസ്റ്റ് ഉണ്ടാക്കുക എന്നതിലുപരി ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുക,
    കോടതികളില്‍ അനുകൂല പരിസ്ഥിതി സൃഷ്ടിക്കുക എന്നിവയായിരുന്നു അവരുടെ ലക്ഷ്യം. എക്കാലത്തും പ്രതിഭാഗം അഭിഭാഷകര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍. സ്കൂപ്പ് എന്ന നിലയിലെ ചൂണ്ടയില്‍ എന്തു കൊണ്ടോ കൊത്താത്ത ആ മാധ്യമപ്രവര്‍ത്തകര്‍ ഈ വാര്‍ത്ത കൊടുത്തില്ല. എന്നാല്‍, സൌമ്യയുടെ കേസ് തേച്ചുമാച്ചു കളയാന്‍ ശ്രമം നടത്തുന്നുവെന്ന്
    ഇതോടെ വ്യക്തമായിട്ടും അവര്‍ അക്കാര്യം പുറത്തെത്തിച്ചുമില്ല.
    വ്യക്തമായ തെളിവുകള്‍ ഇല്ലാതെയാണ് പൊലീസ് ഈ കേസ് ഫ്രെയിം ചെയ്തത് എന്നും ചാമി നിരപരാധിയെന്നു തെളിയിക്കാന്‍ എറെ പഴുതുകള്‍ ഈ കേസിലുണ്ടെന്നും കേസ് കൈകാര്യം ചെയ്യുന്ന
    അഭിഭാഷകരജലൊരാള്‍ പറഞ്ഞതായി എന്റെ സുഹൃത്തായ മാധ്യമപ്രവര്‍ത്തകന്‍ സാക്ഷ്യപ്പെടുത്തുന്നു.
    അതിനര്‍ഥം, പ്രതിഭാഗം കേസില്‍ ഉന്നയിക്കാന്‍ പോവുന്ന വാദങ്ങള്‍ കേസ് ദുര്‍ബലമാണെന്നും തെളിവുകള്‍ അപര്യാപ്തമാണെന്നും ചാമി നിരപരാധിയെന്നുമായിരിക്കും എന്നാണ്. കാര്യം അങ്ങിനെയെങ്കില്‍, അക്കാര്യം പരിശോധിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ അഭിഭാഷക കൂട്ടായ്മകള്‍ക്കും മനുഷ്യാവകാശ സ്ത്രീ പ്രവര്‍ത്തകര്‍ക്കും ഇന്റര്‍നെറ്റ് ജനാധിപത്യ വേദികള്‍ക്കും ഇക്കാര്യത്തില്‍ പലതും ചെയ്യാനാവും.
    ഇമേജ് നിര്‍മിക്കേണ്ടത് അനിവാര്യമായ ഉമ്മന്‍ചാണ്ടി മന്ത്രിസഭക്കു മേല്‍ സമ്മര്‍ദ്ദമായി നമ്മുടെ ശ്രമങ്ങള്‍ വളരുമെങ്കില്‍ നിശ്ചയമായും കാര്യങ്ങളില്‍ മാറ്റമുണ്ടാവും.
    അതിന് ഇക്കാര്യങ്ങള്‍ കൂടുതല്‍ ആളുകളെ അറിയിക്കേണ്ടതുണ്ട്.
    സൌമ്യയുടെ ചോരയോട് നമുക്കിനിയെങ്കിലും നീതി കാട്ടേണ്ടിയിരിക്കുന്നു.
    നമുക്ക് ഒരുമിച്ചു നില്‍ക്കാം.

    ReplyDelete
  21. കേരളം എന്ന പേരു മാറ്റി 'ഭീകരം' എന്നോ മറ്റോ ആക്കേണ്ട സമയം ആയെന്നു തോന്നുന്നു..
    സ്ഥലം എം.എൽ.എ ആരാണ്‌?
    എവിടെ ആ സ്ഥലത്തുള്ള പൊതു പ്രവർത്തകർ?
    മാധ്യമങ്ങൾ?

    ReplyDelete
  22. ഗോവിന്ദച്ചാമിയുടെ മുംബൈ ബന്ധങ്ങള്‍ അന്വേഷിക്കുന്നു
    തൃശ്ശൂര്‍:തീവണ്ടിയാത്രയ്ക്കിടെ സൗമ്യ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന പ്രതി സേലം സ്വദേശി ഗോവിന്ദച്ചാമിയുടെ മുംബൈ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു. കേസുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് പ്രതിയെ കോടതിയില്‍ കൊണ്ടുവന്നപ്പോഴെല്ലാം പോലീസ് വാഹനത്തിനുപിറകില്‍ സ്വകാര്യവാഹനത്തില്‍ ഒരു സംഘം എത്തിയിരുന്നു.
    തീവണ്ടികള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഇടപാടുകളിലെ താഴേ കണ്ണിയാണ് ഗോവിന്ദച്ചാമിയെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാളെ രക്ഷിക്കാന്‍ മുംബൈ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകസംഘം തൃശ്ശൂരിലെത്തിയതിനുപിന്നിലും ദുരൂഹതകളേറെയുണ്ടെന്ന് പോലീസ് പറയുന്നു.
    തീവണ്ടിക്കകത്ത് ഭിക്ഷയെടുത്തു ജീവിയ്ക്കുന്ന വ്യക്തിയാണ് ഗോവിന്ദച്ചാമിയെന്ന മുന്‍ നിഗമനത്തില്‍നിന്ന് പോലീസ് ഇന്ന് മാറിയിരിക്കുന്നു. അഭിഭാഷകര്‍ കോടതിയില്‍ ഗോവിന്ദച്ചാമിക്ക് ജാമ്യം നേടാന്‍ നീക്കങ്ങളൊന്നും നടത്തിയിട്ടില്ല. കേസ് നിലനില്‍ക്കുന്നത് സാഹചര്യത്തെളിവുകളില്‍ മാത്രമാണെന്ന വാദമാണ് ഇവര്‍ ഉന്നയിച്ചത്.
    ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ അനുകൂല വിധി ലഭിക്കാത്തതിനാല്‍ ഗോവിന്ദച്ചാമിക്കുവേണ്ടി അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. മലയാളം കേട്ടാല്‍ മനസ്സിലാകുമെന്ന് മുന്‍പ് സമ്മതിച്ച ഗോവിന്ദച്ചാമി തനിക്ക് തമിഴ് മാത്രമേ മനസ്സിലാകൂ എന്നും പോലീസ് നല്‍കിയ കുറ്റപത്രത്തിലെ വസ്തുതകള്‍ സത്യസന്ധമല്ലെന്നും കോടതിയില്‍ ബോധിപ്പിച്ചു.
    സൗമ്യയുടെ മരണം കൊലപാതകമല്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ബി.എ. ആളൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വീഴ്ചയില്‍ തലക്കേറ്റ ആഘാതമാണ് മരണകാരണമെന്നും കേസില്‍ ദൃക്‌സാക്ഷികള്‍ ഇല്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. നിലവില്‍ എട്ട് കേസുകളില്‍ ഗോവിന്ദച്ചാമി ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

    http://www.mathrubhumi.com/thrissur/news/947175-local_news-thrissur-%E0%B4%A4%E0%B5%83%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D.html

    ReplyDelete
  23. എന്തൊരു വിരോധാഭാസം ..!

    ഈ വിഷയത്തിന് കൂടുതല്‍ ശ്രദ്ധ ലഭിക്കെട്ടെ. ഗോവിന്ദ ചാമി അങ്ങനെയങ്ങ് രക്ഷപെടെണ്ട...!
    "ഒരില വെറുതെ " യുടെ ഈ പോസ്റ്റ്‌ വെറുതെ ആവരുതെന്നു പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  24. ഒരില വെറുതെ... താങ്കളുടെ ഈ ശ്രമത്തിന് ആദ്യമേ അഭിനന്ദനം അറിയിക്കട്ടെ... ഈ സമരം വിജയം വരിക്കട്ടെ.. എന്നും ആശംസിക്കുന്നു.
    യഥാര്‍ത്ഥത്തില്‍ ഇവിടെ എന്താണ് നടക്കുന്നത്...? സൗമ്യയുടെ മരണം കേരളത്തെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു. ഏറെ നാളുകള്‍ വിവിധ മാധ്യമങ്ങളിലൂടെ അത് ചര്‍ച്ച ആവുകയും ചെയ്തു. അന്നൊക്കെയും ഭരണ പ്രതിപക്ഷ ഭേദമന്യേ സൌമ്യക്ക് നീതിയാവശ്യപ്പെടുന്ന ശബ്ദങ്ങള്‍ ഉയര്‍ത്തപ്പെടുകയും ചെയ്തു. ഒരിടവേളക്ക് ശേഷം വീണ്ടും സൌമ്യ ചര്‍ച്ച ചെയ്യപ്പെടുന്നു. ഇവിടെ പക്ഷെ, മറ്റൊരു ഭീകര മുഖമാണ് ദൃശ്യമാകുന്നത്. കോടതി കുറ്റവാളി എന്ന് വിധിയെഴുതുന്നത് വരെയും ഏതൊരാളും നിരപരാധി തന്നെ. എന്നാല്‍, കുറ്റം തെളിയിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു ശിക്ഷ മേടിച്ചു കൊടുക്കേണ്ട സംവിധാനങ്ങള്‍ തന്നെ അത് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. സത്യത്തില്‍, സൗമ്യയുടെ മരണം ഇനിയും ഏറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിന് കാരണമാകുമെന്ന് തന്നെ വിശ്വസിക്കാം. അതിന്നാവശ്യമായ സമര പരിപാടികള്‍ സമൂഹം ആവിഷ്കരിച്ചു നടപ്പിലാക്കേണ്ടതുണ്ട്. നമുക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്നും ആലോചിക്കേണ്ടതുണ്ട്. കഴിവതും ഈ വിഷയത്തില്‍ വ്യാപകമായ ഒരു പ്രചരണം നടത്തുവാന്‍ നമുക്ക് സാധിക്കും എന്ന് തന്നെ കരുതുന്നു. അക്കൂടെ, പൊതു ജനങ്ങളുടെ ശ്രദ്ധയാകര്ഷിക്കുവാനും സാധിക്കും.
    സൌമ്യക്ക് നീതി ലഭിക്കും വരെ സമര പോരാട്ടങ്ങളില്‍ ഉറച്ചു നില്‍ക്കുവാന്‍ സുമനസ്സുകള്‍ക്ക് സാധിക്കട്ടെ എനനശംസിക്കുന്നു.

    ReplyDelete
  25. ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍...

    ReplyDelete
  26. "സൗമ്യയുടെ മരണം കൊലപാതകമല്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ബി.എ. ആളൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വീഴ്ചയില്‍ തലക്കേറ്റ ആഘാതമാണ് മരണകാരണമെന്നും കേസില്‍ ദൃക്‌സാക്ഷികള്‍ ഇല്ലെന്നും അഭിഭാഷകന്‍ പറഞ്ഞു"

    ഇത് വളരെ വ്യക്തമാണ് ദൃസ്സാക്ഷികളില്ലാത്തതും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും (മരണ കാരണം) ഗോവിന്ദചാമിക്ക് അനുകൂലമാകാനാണ് സകല സാധ്യതയും.ആകെ കൂടി ശിക്ഷകിട്ടാവുന്നത് പിടിച്ചുപറിശ്രമത്തിനാണ് പിന്നെ റേപ്പിങ്ങിനും, അതും ലാബ് അനാലിസുകള്‍ അയാള്‍ക്ക് എതിരായാല്‍മാത്രം. പിന്നെ വികലാംഗന്‍ എന്ന പരിഗണനകൂടി വരുമ്പോള്‍ എന്തുമാത്രം ഒലത്തിയ ശിക്ഷയായിരിക്കുമെന്ന് കണ്ടറിയണം.ഈ കുറുക്കന്‍ കണ്ണ് വച്ചു കൊണ്ടാണ് മുംബൈ വക്കീല്‍ ഇതില്‍ ഇടപെട്ടിട്ടുള്ളതെന്ന് തോന്നുന്നു മിക്കവാറും വക്കീല്‍ ഫീസ് പോലും അയാള്‍ ഈടാക്കില്ല കാരണം കേരളത്തില്‍ ഇത് അയാള്‍ക്കുള്ള അഡ്രസ്സായിരിക്കും.

    ഇന്ന് ഷീല വധക്കേസിലെ മൂന്നാം പ്രതിയെ വെറുതെവിട്ടുകൊണ്ട് വിധി വന്നു. ആ കേസിലെ ഒന്നാം പ്രതിക്ക് സംഭവിച്ച ദാരുണമായ അന്ത്യം മനുഷ്യത്വഹീനമായിരുന്നു, എങ്കിലും അമര്‍ഷത്തോടെ ഓര്‍ത്തു പോവുകയാണ് ചുറ്റുപാടുകള്‍ തമ്മിലുള്ള അന്തരം മാത്രമല്ലേ ചാമിയ്ക്ക് അനുകൂലമായി നില്‍ക്കുന്നത് എന്ന്.

    ReplyDelete
  27. @കാവലാന്‍
    കേവലം പ്രശസ്തി മാത്രം നോക്കിയാണ് മുംബൈയില്‍നിന്ന്
    അഭിഭാഷകന്‍ എത്തിയെന്ന് വിശ്വസിക്കാനാവുന്നില്ല.
    ഒന്നാമത്, ഇവിടെ പ്രശസ്തനാവേണ്ട കാര്യം അങ്ങേര്‍ക്കുണ്ടാവില്ല.
    രണ്ടമത്, സ്വന്തം ഫീല്‍ഡില്‍ നല്ല പേരുള്ളയാളാണ് അങ്ങേരെന്നാണ്
    കിട്ടുന്ന വിവരം. മുംബൈയുമായി ഗോവിന്ദച്ചാമിക്കുള്ള ബന്ധം
    അന്വേഷിക്കപ്പെട്ടിട്ടുമില്ല.
    മറ്റൊന്ന്, റെയില്‍വേയുമായി ബന്ധപ്പെട്ട് കവര്‍ച്ചയും കുറ്റകൃത്യങ്ങളും
    ചെയ്യുന്ന ചെന്നൈ കേന്ദ്രമായ ഒരു സംഘത്തെക്കുറിച്ചുള്ള
    സൂചനകളാണ്. അതിലെ കണ്ണിയായിരുന്നു ചാമിയെന്നും
    വന്‍ സാമ്പത്തിക, സ്വാധീന ശേഷിയുള്ള ഒരു റാക്കറ്റാണ്
    അയാള്‍ക്കു വേണ്ടി അണിനിരക്കുന്നത് എന്നുമുള്ള വിവരമാണ്.
    പൊലീസിലെ ചിലര്‍ തന്നെ മാധ്യമ സുഹൃത്തുക്കളോടു കൈമാറിയ സൂചനയാണിത്.
    പ്രതി കോടതിയില്‍ വരുമ്പോഴെല്ലാം സ്വകാര്യ വാഹനത്തില്‍ ഒരു സംഘം പൊലീസ് വാഹനങ്ങളെ പിന്തുടരാറുണ്ടെന്ന മാതൃഭൂമി വാര്‍ത്ത ഇതിനോടു കൂട്ടി വായിക്കാവുന്നതാണ്.

    കാര്യമെന്തായാലും ആരുമില്ലാത്തത് സൌമ്യക്ക് മാത്രമാണ്.
    റാക്കറ്റോ, സ്വാധീനമോ, പണമോ ഒന്നും.
    സഹജമായ തിരക്കുകള്‍ക്കിടയില്‍ നമ്മളും മറക്കുന്നതോടെ
    സൌമ്യയുടെ കേസ് അതിന്റെ വഴിക്കു പോവുക തന്നെ ചെയ്യും.
    കോടതിയെ സംബന്ധിച്ചിടത്തോളം തെളിവുകളാണ് വലുത്. അതില്‍
    എത്ര മാത്രം കളി നടന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിധി.

    ചെയ്യാനാവുന്നത് ഓരോരുത്തരും ചെയ്താല്‍ ശക്തമായ അഭിപ്രായ രൂപവല്‍കരണം നടത്താന്‍ നമുക്കാവുക തന്നെ ചെയ്യും. അതിനു കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

    ReplyDelete
  28. അജ്മൽ കസബിനു വേണ്ടി വരെ വക്കീലന്മാർ ക്യൂ നിന്ന നാടല്ലേ ഇത്. പ്രൊഫഷനലിസം എന്ന പേരിൽ പ്രശസ്തി ആഗ്രഹിച്ചാവാം ഈ ചെറ്റവക്കീലന്മാർ ഇതിനു തുനിയുന്നത്.
    ഈ പോസ്റ്റ് എനിക്ക് അറിയാവുന്നവരിലെല്ലാം എത്തിക്കാൻ ശ്രമിക്കാം.

    ReplyDelete
  29. ഈ വിഷയത്തിന് കൂടുതല്‍ ശ്രദ്ധ ലഭിക്കെട്ടെ.

    ReplyDelete
  30. @@
    കള്ളന് കഞ്ഞി വെച്ച്കൊടുക്കുന്നവന്റെ ചെപ്പട്ടക്കുറ്റി തകര്‍ക്കണം.
    കാശിനുവേണ്ടി അടിപിടികൂടുന്ന നായ്ക്കള്‍
    എങ്ങനെ നന്നാവും നമ്മുടെ നാടും സംസ്ക്കാരവും?
    ഈ ഓര്‍മ്മപ്പെടുത്തല്‍ അവസരോചിതമായി.

    **

    ReplyDelete
  31. @
    ഒരില:
    നിങ്ങള്ടെ മെയില്‍ ഉപയോഗശൂന്യം. അയച്ച മെയില്‍ അതുപോലെ തിരിച്ചുവന്നിരിക്കുന്നു.
    ഈ പോസ്റ്റിന്റെ ലിങ്ക് നൂറിലേറെപേര്‍ക്ക് അയച്ചിട്ടുണ്ട്. ഫലപ്രദമായി എന്തെങ്കിലും ചെയ്യാന്‍ ആര്‍ക്കെങ്കിലും സാധ്യമായാലോ!
    **

    (kannooraan2010@gmail.com)

    ReplyDelete
  32. Really shocking.കഴിയുന്നത്ര ആള്‍ക്കാരില്‍ ഈ സംഭവവികാസങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കാം.

    ReplyDelete
  33. ഇവിടത്തെ മാധ്യമപ്രവര്‍ത്തകര്‍ എവിടെ എന്നു ചോദിച്ചിട്ടൊന്നും കാര്യമില്ലെന്നു തോന്നുന്നു. വേണ്ട കാര്യത്തിനുണഅടാവില്ല വേണ്ടാത്ത കാര്യത്തിന് മുന്നിലുണ്ടാവുകയും ചെയ്യും. തീര്‍ച്ചയായും എന്തുചെയ്യാനാവുമെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. എത്രയും വേഗം..നന്ദി രാജേഷ്‌

    ReplyDelete
  34. :( :( :(

    ഇങ്ങനെയാണെങ്കില്‍ ഈ നാട്ടില്‍ അക്രമങ്ങള്‍ പെരുകികൊണ്ടേയിരിക്കും. മുള്ളുരും കാശുംമുണ്ടെങ്കില്‍ ആരെയും കൊല്ലാം എന്ന മനുഷ്യത്വ രഹിതമായ വീമ്പിളകലാണ്‌ ഓര്‍മ്മവരുന്നത്‌. കുത്തിപൊക്കിയ ഒരു കേസും ശുഭമായി അവസാനിപ്പിക്കാന്‍ നമുടെ മാധ്യമങ്ങള്‍ ശ്രമിക്കാറില്ലല്ലോ. സത്യം മറനീക്കി പുറത്തുവരും എന്നു തന്നെ നമുക്ക് പ്രത്യാശിക്കാം.

    ReplyDelete
  35. ഇത് കൂടുതല്‍ ആളുകളിലേക്കെത്തിക്കേണ്ടതുണ്ട്.നമുക്ക് എന്തേങ്കിലും ചെയ്തേ പറ്റൂ. കാര്യങ്ങള്‍ വളരെ നന്നായി അവതരിപ്പിച്ച താങ്കള്‍ക്ക് നന്ദി അറിയിക്കുന്നു!

    ReplyDelete
  36. ഒറ്റക്കൈയ്യൻ ഗോവിന്ദച്ചാമിക്ക് ഇത്രയ്ക്കൊക്കെ ബന്ധങ്ങൾ ഉണ്ടെന്ന് വിശ്വസിക്കാനാവുന്നില്ല. കേരളജനതയെത്തന്നെ പിടിച്ചുകുലുക്കിയ ഈ സംഭവത്തിന്റെ പ്രതിയെ രക്ഷിക്കാനായി പ്രൊഫഷന്റെ ഭാഗമായാലും ശരി മനസ്സാക്ഷിക്കുത്തൊന്നുമില്ലാതെ കോട്ടുമിട്ട് ഇറങ്ങിയിട്ടുള്ള ഓരോ വക്കീലന്മാരും മൂല്യങ്ങളൊന്നുമില്ലാത്തവരായി വേണം കണക്കാക്കാൻ. നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് ആർക്കെങ്കിലുമാണ് ഈ ഗതി വന്നതെന്ന് ഒരു നിമിഷമെങ്കിലും ആലോചിച്ചിരുന്നെങ്കിൽ ഈ പണിക്ക് ഇറങ്ങിത്തിരിക്കില്ലായിരുന്നു. കഷ്ടം :(

    ReplyDelete
  37. enthaanithu...? kettittu viswasikkaanaakunnillallo !!!

    ReplyDelete
  38. a lawyers profession is a Liars profession എന്നല്ലേ..? ഇതല്ല; ഇതിനപ്പുറവും നടക്കും.

    ReplyDelete
  39. "കേവലം പ്രശസ്തി മാത്രം നോക്കിയാണ് മുംബൈയില്‍നിന്ന്
    അഭിഭാഷകന്‍ എത്തിയെന്ന് വിശ്വസിക്കാനാവുന്നില്ല.
    ഒന്നാമത്, ഇവിടെ പ്രശസ്തനാവേണ്ട കാര്യം അങ്ങേര്‍ക്കുണ്ടാവില്ല"

    ഞാന്‍ പറയുന്നത് ഉണ്ടെന്നു തന്നെയാണ് അല്ലെങ്കില്‍ അങ്ങേര്‍ ഇവിടുത്തെ പത്രങ്ങളെ സ്വാധീനിക്കാന്‍ എന്തിനു ശ്രമിക്കണം? മുംബൈയില്‍ അദ്ധേഹം ഇപ്പോള്‍ പ്രഗത്ഭനായ ഒരു വക്കീല്‍ ആയിട്ടുണ്ടാവാം .എന്നാല്‍ പത്തുകൊല്ലം മുന്‍പ് ഒരു ലീഗല്‍ അഡ്വൈസിംഗ് സ്ഥാപനവും സ്വകാര്യഗ്യാസ് ഏജന്‍സിയും ഒരേ റൂമില്‍ നടത്തി പച്ചതൊടാതെ നാട്ടില്‍ നിന്നും പോയതാണ്.വായാടിത്തം കൊണ്ട് വട്ടപ്പേരുകിട്ടിയ ഒരു നാട്ടിന്‍പുറത്തുകാരന്‍.നാട്ടില്‍ വന്നിരുന്നാല്‍ ഇപ്പോഴും അദ്ധേഹത്തിന് കേസു കിട്ടുമോ എന്ന് സംശയമാണ്. എന്നാല്‍ ഈ കേസിന്‍റെ വിധിക്കു ശേഷം ആസ്ഥിതി മാറും ചാമി ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും.

    മുംബൈ അധോലോകത്തിന് ട്രെയിനില്‍ പിച്ചയെടുക്കേണ്ട ഗതികേടുണ്ടെന്നൊക്കെ മാധ്യമങ്ങള്‍ പറഞ്ഞാല്‍ വിശ്വസിക്കാന്‍ ഇത്തിരി പാടാണ്.

    ReplyDelete
  40. വായിച്ചിട്ട് സഹിക്കുന്നില്ല.
    ഇതെന്ത് കഷ്ടമാണ്..
    ഇതെന്ത് ലോകമാണ്?
    ആ ക്രൂരനെ രക്ഷിക്കാനുള്ള എല്ലാ ശ്രമവും തോല്‍പ്പിച്ചേ പറ്റൂ.
    ദൈവം സഹായിക്കുമാറാകട്ടെ.
    ഞാനും ഈ പോസ്റ്റ്‌ കഴിയുന്നത്ര പേര്‍ക്ക് ഫോര്‍വേഡ് ചെയ്യുന്നുണ്ട്.
    താങ്കള്‍ ചെയ്തത് ഒരു സാമൂഹികമായ കടമയാണ്.

    ReplyDelete
  41. ഈ കറുത്ത കരങ്ങൾക്ക് പിന്നിൽ ആരൊക്കെയോ ഉണ്ട്. മരിച്ചിട്ടും, കൊന്നിട്ടും ഒരു പെൺകുട്ടിയെ കൊല്ലാക്കൊല ചെയ്യുന്ന പരമനാറികൾ,

    ReplyDelete
  42. മാധ്യമങ്ങള്‍ പുതിയ കഥകള്‍ മെനയുകയാണ് ദാരുണമായ ഒരു മരണവും ഒരു ക്രിമിനലിനേയും ദുരൂഹതയുള്ള ഒരു വമ്പന്‍ വക്കീലിനേയും ചമച്ച് അവര്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്.ജാഗ്രത അക്രമികളോടുമാത്രമല്ല അനുതാപികളോടും വേണ്ട കാലമാണ്.

    ReplyDelete
  43. ഇങ്ങനെയൊരു വിപ്ലവത്തിന്റെ സമയം വൈകിയിരിക്കുന്നു.

    ReplyDelete
  44. അവിശ്വസനീയം..ഹസാരേയെപോലെ ഒരു നേതാവ് ഈവിഷയത്ത്തിലും മുന്‍കൈ എടുത്തിരുന്നങ്കില്‍. സൌമ്യക്ക്‌ നീതി കിട്ടാത്ത ഒരവസ്ഥയെ പറ്റി ആലോചിക്കാനേ കഴിയുന്നില്ല. വിഷയം നന്നായി തന്നെ അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍ ......സസ്നേഹം

    ReplyDelete
  45. ഗോവിന്ദ ചാമിക്ക്‌ വേണ്ടി വാദിക്കാന്‍ അഞ്ചു വക്കീലന്മാര്‍! ആഹാ...സുന്ദര സുരഭില മായ നമ്മുടെ നാട്. ഇവിടെ ഇതൊക്കെയേ നടക്കൂ. മാധ്യമങ്ങളും തമസ്കരിച്ച കേസ് ആണിത്. കാരണം സൌമ്യ ഒരു സാധു ആയിരുന്നില്ലേ?സാധുവിന് എന്ത് വില? ആണായാലും പെണ്ണായാലും.ഒരു വലിയ ജനാഭിപ്രായ രൂപീകരണം അത്യാവശ്യമാണ്..ഈ പോസ്റ്റ്‌ തന്നെ അത്തരം ഒരു ചുവടു വെയ്പ്പാണ്. കൂടുതല്‍ ആളുകള്‍ അറിയട്ടെ.അല്ലെങ്കില്‍ ചാമി പുല്ലു പോലെ "ഊരി" പോകും.

    ReplyDelete
  46. ഒന്നുചേര്‍ന്ന് ഒരിടപെടല്‍ നടത്തണം

    ReplyDelete
  47. :-o

    എന്താ പറയുക??? ഹ് മം.
    നമ്മടെ മാധ്യമ രാജാക്കന്മാര്‍ എവിടെ? അല്ലെങ്കിലും ആഘോഷം എന്നും എന്തിനായിരുന്നെന്ന് പകല്‍ പോലെ സത്യം. ചോരവാര്‍ന്നൊഴിഞ്ഞതില്‍ നിന്നെന്ത് കിട്ടാന്‍ അല്ലെ?

    ReplyDelete
  48. മനുഷ്യ മന:സാക്ഷികളെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ക്ക് പിന്നീട് എന്ത് സംഭവിക്കുന്നു എന്ന് നമ്മള്‍ അറിയുന്നില്ല.സൌമ്യ വധ കേസിലെ പിന്നാമ്പുറ സംഭവങ്ങള്‍ കണ്ടെത്തി ഇവിടെ പോസ്റ്റ്‌ ചെയ്ത ശ്രീജിത്തിന് അഭിനന്ദനങ്ങള്‍.

    ReplyDelete
  49. സൌമ്യയുടെ മരണം.
    നാം ഇനിയും ഉണര്ന്ന് പ്രവര്ത്തി്ക്കേണ്ടി യിരിക്കുന്നു.
    പ്രിയ വായനക്കാരെ... ശക്തമായി പ്രതികരിക്കാന്‍ നാം ഓരോരുത്തരും തയാറാവുക.
    ഇനിയും ഇത്തരം കാപാലികരും അവരുടെ കൂട്ടാളികളും കേരളത്തില്‍ തെര്വാmഴ്ച നടത്തിക്കൂട.
    കഴിയും പോലെ കൂടുതല്‍ ആളുകളില്‍ എത്തിക്കുകയും മാധ്യമ ശ്രദ്ധ പതിപ്പിക്കുവാനും നാം ഓരോരുത്തരും ശ്രമിക്കുക. .
    നല്ല ശ്രമം. ഈ വാര്ത്ത വായിച്ചു ഞെട്ടി പോയി.

    ReplyDelete
  50. ഇവരൊക്കെ ഒരു മാഫിയ കൂട്ടുകെട്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  51. We take one Ice cream case, Kaviyoor case etc...and play the political drama for 20 or more year....and try to build political public image....but unfortunately we and our politicians have No keen interest to stop this by Strict Law...or new method of approch and technolgy from the 1st point of a Case...( We allways says..there is too many loop holes in Case...we should avoid this loop holes from beginning...not in Final point in court , I really doubt our Politicians are purposefully keep this thing in same stage as 1947 ) moreover I was thinking the difficulties for poor people to get Justices, because its so expensive, and its a Big task too... most of them will be ignoring it because its most expensive and its a Big task and they have to face all the Hurdles.( We discuss abt pertol price because its affect our daily life and not abt legal Strength, Adv Fees,why crime is increasing, how can we close the loop holes in law at 1st point,How many poors are approaching Court, What are main crime, How can we tackle it ( No real database is available for it, if we look on Kerala police website we can see some data( not accurate and 3 years Old data ). Oh we believe its not my issue ,its all abt somebody who are affect by it, unless it hit us in one day ).....while reading this I was thinking the qualification and ability of person preparing the FIR and while the case in Court the qualification and ability fo Adv: who is coming for criminals...How we can match this at 1st point...then rest is simple.......

    ReplyDelete
  52. പണമില്ലാത്ത, നിസ്സഹായരായ പല വാദികൾക്കും/പ്രതികൾക്കും നിയമസഹായം നൽകാത്ത വക്കീലന്മാർ സെൻസേഷനലായ കേസിന്റെ പുറകേ എന്തിനു പോകുന്നു? കേസ് വിചാരണ സമയത്ത് പത്ര/ദൃശ്യമാധ്യമങ്ങൾ ഇത് ഏറ്റെടുക്കുകയും ഇവരെ ഹൈ‌ലൈറ്റ് ചെയ്യുകയും ചെയ്യും. ഒന്ന് പ്രശസ്തി, രണ്ട് പണം.

    പക്ഷേ, ഈ കേസിൽ തീർച്ചയായും ഇവർക്ക് പ്രശസ്തി കിട്ടും. പക്ഷേ, പണം എവിടെ നിന്ന്? ആർ നൽകുന്നു.
    സംശയങ്ങൾ തീരുന്നില്ല.

    അജ്മൽ കസബ് നിരപരാധിയാണെന്നും, പാവമാണെന്നും, അവനെ ഉടൻ മോചിപ്പിക്കണമെന്നും, (മോചിപ്പിക്കുന്നവരെ ദിവസവും ബിരിയാണി കൊടുക്കണമെന്നും!) വാദിക്കുന്ന ചെറ്റ വക്കീലന്മാർ ഉള്ളപ്പോൾ ഇവർ വെറും നിസ്സാരന്മാർ.

    കോടതി കാര്യങ്ങൾ കാത്തിരുന്ന് കാണാം.

    ReplyDelete
  53. This is a terrible state of affairs.If that scoundrel is allowed to escape the plight of the train travelers will become still more dangerous.The robberies and atrocities now we hear from many corners will definitely increase in an exponential rate as there is ample reasons to believe that he is a link in a big racket as this turn of events reveals.

    And big shame on Indian Judiciary!!!!!

    ReplyDelete
  54. തീർച്ചയായും നമ്മൾ വിചാരിച്ചതിലും അപ്പുറത്താണ് കാര്യങ്ങൾ കിടക്കുന്നത് എന്നു മനസ്സിലായി. മധ്യമങ്ങളെ നമുക്ക് പൂർണ്ണമായും വിശ്വസിക്കാൻ കഴിയില്ല. അവർക്ക് അവരുടേതായ ചില അജണ്ടകളുണ്ട്. പുതുമാധ്യമങ്ങളുടെ സാധ്യതകൾ നമ്മൾ ഉപയോഗപ്പെടുത്തിയേ മതിയാവൂ. പരമ്പരാഗത മാധ്യമങ്ങളുടെ സഹായമില്ലാതെ തന്നെ ഇത് പരമാവധി ആളുകളിലേക്കെത്തിക്കുന്നതിന് നമുക്ക് കഴിയണം. അവസാനം മറ്റു ഗതിയില്ലാതെ പത്രങ്ങളും ചാനലുകളും ഇത് ഏറ്റു പിടിച്ചു കൊള്ളും. തങ്ങളാണ് ഇത് പുറത്തു കൊണ്ടുവന്നത് എന്നവകാശപ്പെട്ടുകൊണ്ട്

    ReplyDelete
  55. പ്രതികരണ ശേഷിയുള്ള ഒരു ജനത കേരളത്തില്‍ ഉണരേണ്ടിയിരിക്കുന്നു...

    ReplyDelete
  56. എന്ത് സംഭവം ആണെങ്കിലും അതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന രാക്ഷസമുഖത്ത്തിനു ഏറ്റവും വലിയ ഉദാഹരണം. ഈ വിവരങ്ങള്‍ ഒന്നും അറിഞ്ഞിരുന്നില്ല. ഇത്തരം പോസ്റ്റിലൂടെ ഇവിടെ എല്ലാവരെയും അറിയിച്ചത്‌ നന്നായി. ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ഒരാശ്വാസം ആകും. ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവങ്ങള്‍ കേള്‍ക്കുന്നു എന്നതിനേക്കാള്‍ ഇത്രയും വ്യക്തമായ ഒരു സംഭവം വാദിക്കാന്‍ (ഇല്ലാതാക്കാന്‍) എന്തിന്റെ പേരിലായാലും രംഗത്ത്‌ വരുന്നവരുടെ മനുഷ്യമുഖം കാണുമ്പോള്‍ എല്ലാ നീതിനിയമങ്ങളോടും അവജ്ഞ തോന്നുന്നു.

    ReplyDelete
  57. തികച്ചും അവിശ്വസനീയവും ഞെട്ടിപ്പിയ്ക്കുന്നതുമാണ് ഈ വിവരങ്ങൾ. ട്രെയിനിൽ പിച്ചയെടുക്കുന്ന ഒരു വ്യക്തിയെ രക്ഷിക്കാൻ അഞ്ചുപേർ അടങ്ങുന്ന ഒരു അഭിഭാഷകവൃന്ദം.
    ചേർച്ചയില്ലാത്തതായി തോന്നിയ ഒരു കാര്യം മാതൃഭൂമിവാർത്തയിലേതാണ്. എട്ട് കേസുകളിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നത്. ആ എട്ടു കേസുകളിലും ഇയാളെ സഹായിക്കാൻ ആരും ഇല്ലായിരുന്നോ? അങ്ങനെയെങ്കിൽ ആ കേസുകൾക്കില്ലാത്ത എന്ത് പ്രത്യേകതയാണ് ഈ കേസിൽ ഉള്ളത്? ഇയാൾ മറ്റാർക്കെങ്കിലും വേണ്ടി സൗമ്യയെ അപായപ്പെടുത്തുകയായ്യിരുന്നോ? ഉത്തരം ഇല്ലാത്ത കുറേ ചോദ്യങ്ങൾ. വരും നാളുകൾ ഇതിന് ഉത്തരം നൽകും എന്ന് കരുതാം.

    ReplyDelete
  58. വളരെ അധികം ചിന്തകള്‍ക്ക് വക നല്‍കുന്നുണ്ട് ഈ പോസ്റ്റ് ഇതിനെ കുറി ച്ച് ഒറ്റ വാക്കില്‍ പറയാന്‍ ഒന്നേ ഒള്ളൂ
    എല്ലാ കോടതികളും ചാമിയെ വെറുതെ വിടട്ടെ എന്നിട്ട ജനകീയ കോടതിയിലേക്ക് ഈ കേസിനെ കൈമാറട്ടെ നമുക്ക് വിചാരണ ക്ക് വെക്കാം ശിക്ഷയും നടപ്പാക്കാം
    അവിടേക്ക് തിമിരം ഭാധിച്ച കണ്ണ് മായി മനുഷ്യാവകാശവും പീനല്‍ കോഡും പറഞ്ഞു വരുന്ന നിഴമ നീതി എമ്പോക്കികളെ മുട്ടുകാലും തല്ലി പൊട്ടിച്ചു പിന്നീടൊരിക്കലും എണീറ്റ്‌ നടക്കാന്‍ കയിയാത്ത രൂപത്തിലും ആക്കാം. അല്ലാതെ ഈ കേസിന് വകുപ്പിന്‍റെയും നിഴമത്തിന്റെയും ഒരു ആവശ്യ കഥയും ഇല്ല ഈ കുറ്റം ചെയ്തത് ആരാണെന്ന് ഇതു കണ്ണ് പൊട്ടനും കാണാന്‍ കഴിയുമ്പോള്‍ നമ്മുടെ(നമ്മുടെ എന്ന് പറയുന്നത് അപമാനകരമാണ് ) കോടതികളില്‍ ഇരിക്കുന്ന പാവന്ഹളുടെ നികുതി കൊണ്ട് മ്രിഷ്ട്ടാന ഭോജനം നടത്തുന്ന ജഡീഷരിക്ക് കാണാന്‍ കയിയുന്നിലെങ്കില്‍ ഇതേ ഒരു പരിഹാരമോള്ളൂ

    ReplyDelete
  59. പത്രത്തിൽ വാർത്ത കണ്ടപ്പൊൾ എനിക്കും തോന്നിയ ഒരു കാര്യമായിരുന്നു ഇത്.നമ്മുടെ നാട്ടിലുള്ള മാധ്യമങ്ങൾ ഇതിനു പുറകില്ലുള്ളവരെ വെളിച്ചത്തു കൊണ്ടു വരുമെന്നു പ്രതീക്ഷിക്കാം.......

    ReplyDelete
  60. വക്കീലന്മ്മാര്‍ ഇതൊക്കെയാണ് ചെയ്യുന്നത് എന്നറിയുമ്പോള്‍ സങ്കടം തോന്നുന്നു. കാശിനുവേണ്ടി ആയിരിക്കുമെന്ന് ഉറപ്പാ.
    thanx kannuran, 4sharing dis post.

    ReplyDelete
  61. എന്തിലും ഏതിലും സെന്‍സേഷന്‍ കണ്ടെത്തുന്ന മീഡിയാ പിമ്പുകള്‍ ഈ വാര്‍ത്ത അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്നതാണോ? സ്ത്രീയെ അമ്മയായും ദേവിയായും കാണാന്‍ ഉറക്കെ നിലവിളിക്കുക്കയും അവളുടെ സാരിത്തലപ്പൊന്നു മാറിയാല്‍ ഇടങ്കണ്ണിട്ട് നോക്കുകയും ചെയ്യുന്ന പൊയ്മുഖങ്ങള്‍ ഒരുപാടുള്ള ഈ നാട്ടില്‍ മനസ്സാക്ഷി മരവിച്ചിട്ടില്ലാത്തവരേ പ്രതികരിക്കൂ...ശക്തമായി..അതിശക്തമായി..എന്നാല്‍ ഒറ്റപ്പെട്ട ശബ്ദം ഒരു കഴുവര്‍ടാ മോന്മാരുടെയും ചെവിയില്‍ പതിക്കുകയില്ല..

    ReplyDelete
  62. "എന്‍കൌണ്ടെര്‍" എന്നൊരു പരിപാടി ഉണ്ടല്ലോ അതാണിവിടെ വേണ്ടത്..ദയയുടെ ഒരു കണിക പോലും അര്‍ഹിക്കുന്നില്ല....

    ReplyDelete
  63. ദുരൂഹതകള്‍ ...ഷീല വധ കേസ് :

    പ്രതിയുടെ മരണ കാരണം ന്യായീകരിക്കുന്നില്ല .

    പക്ഷെ ആ പ്രതിക്ക് വേണ്ടി കേസ് നടത്താന്‍

    വമ്പന്മാരുടെ നിര? ഇവിടെ ഇപ്പോള്‍ ഈ അധമനു

    വേണ്ടിയും..!!!!..ഈ വിവരങ്ങള്‍ പങ്ക് വെച്ചതിനു

    നന്ദി..

    ReplyDelete
  64. ഇത്തരക്കാരെ ജനങ്ങളുടെ കോടതിയിലേക്ക് വിട്ടുതരണം. അവര്‍ കൈകാര്യം ചെയ്യട്ടെ.

    ReplyDelete
  65. ഇനി ഒരിക്കലും നമ്മുടെ നാട് നന്നാവില്ല...എല്ലാരും ചേര്‍ന്ന് കേരളത്തെ നശിപ്പിക്കും ...

    ReplyDelete
  66. ഗോവിന്ദ ചാമിക്ക്‌ വേണ്ടി വാദിക്കുന്നതിനെ ന്യായീകരിക്കാനും കേരളത്തില്‍ ആള് കാണും. അമ്മയെ തല്ലിയാലും രെണ്ടുണ്ടല്ലോ പക്ഷം. വികലാന്ഗനായ അങ്ങേരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആളുകള്‍ കാണും ഇവിടെ..
    മാധ്യമങ്ങള്‍ ഈ വിഷയം ഏറ്റെടുക്കട്ടെ തുടര്‍ അന്വേഷണം നടക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു..

    ReplyDelete
  67. മനസാക്ഷിയുള്ളവരെ വേദനിപ്പിക്കുന്ന വാര്‍ത്തയാണിത്.... കൂടുതല്‍ ആളുകളിലേക്ക്‌ എത്തിച്ച്, ജനപിന്തുണയോടെ പ്രതികരിക്കാം നമുക്ക്... നാളെ നമ്മുടെ സഹോദരിമാര്‍ക്കും പെണ്മക്കള്‍ക്കും ഇത് സംഭവിക്കാതിരിക്കാന്‍, നമുക്ക് ഒരുമിച്ചു പ്രതികരിക്കാം....ബ്ലോഗിന് പുറത്തേക്കും ഈ ശബ്ദം പടരട്ടെ...

    ReplyDelete
  68. ബ്ലോഗെഴുത്തു കൊണ്ട് ചെയ്യാവുന്ന വലിയൊരു കാര്യം.. ഒരു മാധ്യമത്തിലും ഗോവിന്ദച്ചാമിക്കു പിറകെ ആളുകളുണ്ടെന്ന സൂചന കണ്ടതായി ഓർക്കുന്നില്ല. എനിക്ക് പരിചയമുള്ള ചില മാധ്യമസുഹൃത്തുക്കളുടെ ശ്രദ്ധയിൽ പെടുത്തുന്നതാണ്. താങ്കൾ എഴുതിയതിനെ എത്ര അഭിനന്ദിച്ചാലും അധികമല്ല.

    ReplyDelete
  69. പോസ്റ്റ് ചെയ്തയന്നുതന്നെ വായിച്ചിരുന്നു. എന്തുപറയാന്‍ ! പോലീസുകാരെപ്പറ്റിയും വക്കീലമ്മാരെപ്പറ്റിയും ന്യായാധിപന്‍മാരെപ്പറ്റിയും നേതാക്കളെപ്പറ്റിയും ബ്യൂറോക്രസിയേപ്പറ്റിയും അഭിപ്രായമൊന്നും പറയാനില്ല. താങ്കള്‍ ആഹ്വാനം ചെയ്തതുപോലെയുള്ള ഇടപെടല്‍കൊണ്ട് നീതിനിര്‍വ്വഹണരീതികളില്‍ അവശ്യം വേണ്ട ഉടച്ചുവാര്‍ക്കലിനു് ഒരു തുടക്കംകുറിക്കുകയെങ്കിലും ചെയ്യുമെങ്കില്‍ അത്രയും നന്നു്. പ്രഭുക്കന്‍മാരുടെ രാജസദസ്സുകളില്‍ നടക്കുന്ന മസ്തിഷ്കവ്യായാമം എന്ന ഇന്നത്തെ നിലയില്‍നിന്ന് വളരേ ഗൌരവവും അടിയന്തിരസ്വഭാവവുമുള്ള ന്യായാധിപത്യത്തിലേക്ക് ഈ വ്യവസ്ഥിതിയെ തിരിച്ചുവിടാന്‍ ഒരു ജനമുന്നേറ്റം തന്നെ ആവശ്യമാണ്. താങ്കളുടെ മനസ്സാക്ഷിക്കും തൂലികയ്ക്കും ഈ കരുത്തു് എന്നുമുണ്ടാകട്ടെ!

    ReplyDelete
  70. ഇതു ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത... നമുക്ക് മനസാക്ഷി എന്നൊന്ന് നഷ്ടപ്പെട്ടിരിക്കുന്നുവോ???

    ReplyDelete
  71. തീര്‍ച്ചയായും ഞെട്ടിക്കുന്ന ഒരു സംഭവം തന്നെയാണിത്,,, എല്ലാവരും ഇതു ഗൗരവത്തോടെ എടുക്കേണ്ട ഒരു വിഷയമാണ്,,,,,കക്ഷിരാഷ്ട്രീയഭേദമന്യെ എല്ലാവരും ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കുക,,,,,

    ReplyDelete
  72. ഞെട്ടലോടുങ്ങാത്ത സമൂഹമാവുന്നു നമ്മള്‍ ..

    ReplyDelete
  73. all people has got response when the moment they are getting news..after that nothing.. Getup all the youth..kill govindhachami..he is a brutal killer.. be human ..be react against that criminal

    ReplyDelete
  74. ഏത് ക്രിമിലിനേയും രക്ഷപെടുത്താനുള്ള കഴിവ് തങ്ങൾക്കുണ്ടെന്ന് തെളിയിക്കാൻ വക്കീലന്മാര് നടത്തുന്ന അഡ്‌വർടൈസിങ്. വക്കീലന്മാർക്കൊന്നും പൊതു സമൂഹത്തിന്റെ നന്മയല്ല ആവശ്യം, ആളാവണം, കാശ് നേടണം, അത്ര തന്നെ.

    ഒരു ജനകീയ കോടതിയിലെങ്കിലും ഇത്തരം കേസുകൾക്ക് തീർപ്പ് കല്പികേണ്ടതുണ്ട്. എന്നാലെ നാട് നന്നാവൂ...

    ReplyDelete
  75. ഒരു മാധ്യമങ്ങളും സത്യം പറയാത്ത ഈ കാലത്ത്,
    ഈ എഴുത്ത് വളരെ പ്രസക്തം.
    നന്ദി.

    ReplyDelete
  76. പാലക്കാട്ടെ ഷീലാ വധക്കേസിലെ പ്രതി സമ്പത്തിനെ ചെയ്തതു പൊലെ വേണമായിരുന്നു ഈ കൊവിന്ദചാമിയോടും ചെയ്യേണ്ടിയിരുന്നത്.
    വക്കീലന്മാരുടെ കമ്മൂണിട്റ്റി ഇനിയെങ്കിലും ചിന്തിക്കെണ്ടിയിരിക്കുന്നു.
    അതു പോലെ ഇന്ത്യയിലെ നീതി ന്യായ വ്യവസ്ഥയും മാട്റ്റിയെഴുതണം.
    കുറ്റം ചെയ്തിട്ടില്ല എന്നത് തെളിയിക്കേണ്ടതു പ്രതിയുടെ ജോലിയാകണം. ഇവിടെ പ്രോസിക്യൂഷന്റെ ഭാഗമാണ് അത്.
    നിയമജ്ഞര്‍ കണ്ണ് തുറക്കട്ടെ.

    ReplyDelete
  77. ക്രിമിനലുകൾ വാഴും കാലം! :((

    ReplyDelete
  78. നമ്മുടെ നിയമം ഗോവിന്ദചാമിയെ പരിശുദ്ധനായി വാഴ്ത്തുന്ന ദിനം വിദൂരമല്ല. അങ്ങകലെയെവിടെയൊ മറഞ്ഞിരുന്നു കണ്ണീര്‍ തൂകുന്ന പെങ്ങളേ നിന്നോട് ഞങ്ങള്‍ മാപ്പു ചോദിക്കുന്നു. നീ ചെയ്ത് ഒരേയൊരു തെറ്റ് ഈ നാട്ടില്‍ ജനിച്ചു പോയതാണ്.

    ReplyDelete
  79. ഏതു പ്രതിക്കും വാദിക്കാന്‍ ഒരു വക്കീല് വേണമല്ലോ എന്നാണു വായിച്ചു തുടങ്ങിയപ്പോള്‍ തോന്നിയത്. പക്ഷെ സംഗതി ഗൌരവമുള്ളതാണെന്ന് തുടര്‍ വായനയില്‍ നിന്ന് മനസ്സിലായി. നല്ല ഉദ്യമം.

    ReplyDelete
  80. ഒരു കുറ്റവാളിയെയെങ്കിലും മാതൃകാപരമായി ശിക്ഷിക്കാൻ നമുക്ക് കഴിയട്ടെ...

    ReplyDelete
  81. എന്തോ അപകടം പതിയിരിക്കുന്നതായി തോന്നുന്നു വായിച്ചു കഴിഞ്ഞപ്പോള്‍. പത്രങ്ങളും പൊതു സമൂഹവും ഉനെര്‍ന്നില്ലെങ്കില്‍ നമ്മള്‍ ആഗ്രഹിക്കാത് കേള്‍ക്കേണ്ടി വരും.

    ReplyDelete
  82. പ്രിയ ഒരില.. ഈ സംഭവവുമായി ബന്ധപ്പെട്ട വക്കീലന്മാരില്‍ ചിലരെങ്കിലും താങ്കള്‍ക്ക് ആരെങ്കിലും മുഖേനയെങ്കിലും സംവദിക്കാവുന്നവരാണെന്നു വിശ്വസിക്കുന്നു. ദയവായി ഈ പോസ്റ്റും ഇതിലെ കമന്റുകളും എങ്കിലും അവര്‍ക്ക് എത്തിക്കുക (തര്‍ജ്ജമ ചെയ്യിക്കേണ്ടിവന്നാലും) ഒരു പക്ഷേ ഒരാള്‍ക്കെങ്കിലും മനഃസാക്ഷിക്കുത്ത് തോന്നി നീതിയുടെ ഭാഗത്ത് വന്നെങ്കില്‍ !!

    ReplyDelete
  83. dreamer....ഇമോഷന്‍സ് അല്പം കുറയ്ക്കാം എന്നു തോന്നുന്നു... വികാരം മാത്രമല്ല വാര്‍ത്ത. കാരണം, ഈ പോസ്റ്റിലെ എല്ലാ വാര്‍ത്താ ഘടകങ്ങളും നേരത്തെ വന്നതാണ്. പ്രത്യേകിച്ച് ആ കുടുംബത്തിനു കിട്ടേണ്ട ധന സഹായത്തിനു നേരിട്ട തടസം എന്റെ മാത്രം വാര്‍ത്തയാണ്. വനിത ദിനത്തില്‍ ചെയ്തത്. വികാരം കൂട്ടിച്ചേര്‍ത്തു എഴുതിയാല്‍ മാത്രം പത്രക്കാര്‍ കുറ്റക്കാര്‍ ആകുന്നില്ല. പിന്നെ ഇതൊക്കെ അന്വേഷിക്കേണ്ടത് പത്രക്കാരന്റെ മാത്രം കടമയായി എഴുതി തള്ളല്ലേ .. ആര്‍ക്കും അന്വേഷിക്കാം. ഇപ്പോള്‍ ഈ ബ്ലോഗില്‍ എഴുതിയത് പോലെ പ്രസിദ്ധീകരിക്കുകയും ചെയ്യാം. ഒന്നറിയുക. സൌമ്യയെ അറിയാത്ത ഒറ്റ മലയാളിയും ഇപ്പോള്‍ ഇല്ല. ആ കുട്ടിയുടെ കുടുംബത്തിനു വേണ്ടി വാദിക്കാന്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ഉണ്ട്. പിന്നെ ഉള്ളത് പ്രതി. അയാളുടെ വക്കീല്‍ ആയി രംഗപ്രവേശം ചെയ്തപ്പോള്‍ ഇപ്പോള്‍ ആ വക്കീലന്മാര്‍ക്കും പേരായി. ചീപ് പബ്ലിസിറ്റി. അത്രയേ ഉള്ളൂ.. എന്റെ കണക്കു കൂട്ടല്‍ ആണു. ഒരു പക്ഷെ വമ്പന്‍ മാഫിയ ഉണ്ടാകാം. എന്നാല്‍ സൌമ്യയെ കൊന്നിട്ട് ആ മാഫിയക്ക് എന്ത്നേട്ടം? JIsha Elizabeth,
    Reporter,
    Madhyamam,
    KOchi Bureau.

    ReplyDelete
  84. sowmyakku apakadam sambhavicha athe sthalathu koodi ella divasavum ravileyum vaikittum trainil yaathra cheyyunnavaranu njanum ente kure koottukaarikalum. njangal are viswasichu enthu viswasichu yaathra cheyuum? aarund njangale rakshikkaan. neram ethra vaikiyaalum pokathirikkanavillallo njangalkku veettil. vazhikkannumaayi kathirikkunna kuttiye marakkanavillallo. vayasaya rogikalaya achanammamare jolisthalathekku kondupokanavillallo. aaru samrakshikkum njangale? EPPOZHANU NJANGAL KAZHUKAN KANNUKALIL PEDUKA?

    ReplyDelete
  85. JIsha Elizabeth അറിയാന്‍

    "കേരളത്തിലെ സ്ത്രീ സഞ്ചാരത്തിന്റെ, സ്വാതന്ത്യ്രത്തിന്റെ രക്തസാക്ഷിയാണ് സൌമ്യ. മലയാളികളായ എല്ലാ സ്ത്രീകളിലും അവരുടെ രക്ഷിതാക്കളിലും മനുഷ്യപ്പറ്റ് ബാക്കിയുള്ള മറ്റൊല്ലാവരിലും ജീവിക്കാനുള്ള എല്ലാ പ്രതീക്ഷകളും കെടുത്തുന്ന വിധത്തിലാണ് സൌമ്യയെന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടത്. അതു കൊണ്ടാണ് ദിവസങ്ങളോളം സൌമ്യ മാധ്യമങ്ങളില്‍ നിറഞ്ഞത്. കടുത്ത ജനരോഷത്തെ ഭയന്ന് പ്രതിയായ ഗോവിന്ദച്ചാമിയെ പകല്‍വെളിച്ചത്തില്‍ തെളിവെടുപ്പിനോ പൊലീസ് സ്റ്റേഷനിലോ എത്തിക്കാന്‍ കഴിയാതിരുന്നത്. കേരളത്തിലും പുറത്തുമുള്ള മലയാളികളെല്ലാം സൌമ്യയുടെ ഘാതകനെ ഇപ്പോ കിട്ടിയാല്‍ കൊല്ലുമെന്ന് ശഠിച്ചത്. തെരുവുകളില്‍ സൌമ്യക്കു വേണ്ടി നിലവിളികള്‍ ഉയര്‍ന്നത്. ആദ്യ ദിവസങ്ങളില്‍ കണ്ണടച്ച റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ രായ്ക്കുരാമാനം ആശുപത്രിയില്‍ എത്തിയതും ട്രെയിനുകളില്‍ കുറച്ചു നാളത്തേക്കെങ്കിലും സുരക്ഷ ശക്തമാക്കുകയും ചെയ്തത്. "

    ഇതൊരു കേവല വികാര പ്രകടനമായി എടുക്കല്ലേ...
    പെണ്‍ ശബ്ദങ്ങള്‍ ഏറെയൊന്നും ഇവിടെ കണ്ടില്ല
    ജിഷയും യാത്രക്കാരി ആണെന്ന കാര്യം മറന്നു

    പിന്നെ
    "പ്രത്യേകിച്ച് ആ കുടുംബത്തിനു കിട്ടേണ്ട ധന സഹായത്തിനു നേരിട്ട തടസം എന്റെ മാത്രം വാര്‍ത്തയാണ്. "
    നിങ്ങള്‍ കൊടുത്ത വാര്‍ത്ത മറ്റാര്‍ക്കും എടുതെഴുതാന്‍ പറ്റില്ല എന്നുണ്ടോ ?

    ReplyDelete
  86. @ ജിഷ എലിസബത്ത്,
    താങ്കളുടെ പ്രതികരണം കണ്ടു. അതിലെ ഭാഷയില്‍ നിറഞ്ഞിരിക്കുന്ന
    ധാര്‍ഷ്ട്യം എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും സഹജമെന്ന് ഞാന്‍ കരുതുന്നില്ല.
    അനേകം മാധ്യമ സുഹൃത്തുക്കള്‍ തന്ന വിവരങ്ങളാണ് ഈ പോസ്റ്റിലേത്.
    അവരാരും ഈ പോസ്റ്റിനെ ഇതുപോലെ കണ്ടിട്ടുമില്ല.
    ഈ പോസ്റ്റ് വായിച്ച് വികാരപരമായ പിന്തുണ തന്നവരില്‍ ഒരുപാടു
    മാധ്യമപ്രവര്‍ത്തകരുമുണ്ട്. അവരും ഇത്തരത്തിലല്ല കണ്ടത്.
    പിന്നെ, ഇതിലെ വിവരങ്ങളില്‍ പലതും നേരത്തെ പത്രങ്ങളില്‍ വന്നതു തന്നെയാണ്.
    എന്റെ പണി അതല്ലാത്തതതിനാല്‍ ഞാന്‍ അന്വേഷിച്ചു കണ്ടെത്തിയതേയല്ല അവയൊന്നും.
    അക്കാര്യം പോസ്റ്റിന്റെ അവസാനം വൃത്തിയായി പറഞ്ഞിട്ടുമുണ്ട്.
    പല മാധ്യമങ്ങളില്‍ നിന്ന് ലഭിച്ചതു കൊണ്ടും അക്കാദമിക് പ്രബന്ധം അല്ലാത്തതിനാലുമാണ്
    അവ ഏതെന്ന് വ്യക്തമാക്കാതിരുന്നത്. മാത്രമല്ല ഇത് കേവലമൊരു ബ്ലോഗ് പോസ്റ്റ് മാത്രവുമാണ്.

    പിന്നെ, ഇമോഷന്‍സ്. എന്റ പണി മാധ്യമപ്രവര്‍ത്തനമല്ല. അതിനാല്‍ എനിക്കു വികാരപരമായേ
    ഈ കാര്യങ്ങള്‍ കാണാനാവൂ. തീര്‍ച്ചയായും വികാരം മാത്രമല്ല വാര്‍ത്ത. അതെനിക്കുമറിയാം. ഇത് വാര്‍ത്ത. ഒരു വികാരപ്രകടനം മാത്രമാണ്. ഇത് വായിച്ചവരും അങ്ങനെ തന്നെയാണ് കണ്ടത്.
    ജിഷ എഴുതിയ വാര്‍ത്ത ഞാന്‍ കണ്ടത് ബ്ലോഗില്‍ (http://ochappaad.blogspot.com/2011/02/blog-post.html)വെച്ചാണ്. മാധ്യമത്തില്‍ വനിതാ ദിനാചരണത്തിന് ചെയ്തൊരു വികാരവുമില്ലാത്ത വാര്‍ത്ത അതേ പടി ബ്ലോഗില്‍ എടുത്തിട്ടതാണ് കണ്ടത്. ആ വാര്‍ത്ത ബ്ലോഗിലുണ്ടായിട്ടും അതാരും കാണാത്തത് വികാരമില്ലാത്ത വെറും ഗസറ്റ് ഭാഷയാണ് അത് എന്നതിനാലാണ് എന്നെനിക്കിപ്പോള്‍ തോന്നുന്നു.
    വനിതാ ദിനത്തിലെ കേവലമൊരു അനുഷ്ഠാനം എന്നതിലുപരി അതില്‍ എനിക്കൊന്നും തോന്നിയിട്ടില്ല. അതിനു താഴ പോസ്റ്റ് ചെയ്ത വി.ആര്‍ രാജമോഹന്‍ എന്നൊരു മനുഷ്യന്‍ എഴുതിയ വെറും വാര്‍ത്തയാണ് അതിലുമേറെ വികാരപരമായി എനിക്കു തോന്നിയത്. അതിലെ വിവരങ്ങളും ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. അദ്ദേഹം പക്ഷേ, തെറിവിളിയുമായി വന്നിട്ടില്ല.
    പിന്നെ ജിഷ എലിസബത്ത് എന്ന ബ്ലോഗര്‍ (http://www.theechilla.blogspot.com/
    http://riyasikka.blogspot.com/
    http://ochappaad.blogspot.com/
    http://jishaelizabeth.blogspot.com/)
    എപ്പോഴാണ് മാധ്യമപ്രവര്‍ത്തകയായത് എന്ന് കുറച്ചു കാലമായി
    ബ്ലോഗ് കാണാറുള്ള എനിക്കുമറിയാം. അന്നൊന്നുമില്ലാത്ത ഈ ധാര്‍ഷ്ഠ്യം മാധ്യമപ്രവര്‍ത്തക
    എന്ന നിലയിലാണെങ്കില്‍ അത് കേവലം പക്വതയില്ലായ്മ കാരണം മാത്രമാണ്.
    എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും അറിയാവുന്ന ഈ കാര്യങ്ങള്‍ എന്തു കൊണ്ടാണ് ജിഷ എലിസബത്ത് എന്ന മാധ്യമപ്രവര്‍ത്തകയോ ബ്ലോഗറോ എഴുതാതിരുന്നത്. അത് വാര്‍ത്തയല്ല എന്നു തോന്നിയിട്ടു തന്നെ.
    ഇപ്പോള്‍ അത് വാര്‍ത്ത എന്നു തോന്നുന്നുവെങ്കില്‍ അതിലിങ്ങനെ അസഹിഷ്ണുത കാണിക്കേണ്ട കാര്യമേയില്ല.
    ഇതിലെ വിവരങ്ങള്‍ അന്വേഷിച്ചു കണ്ടെത്തി ഇനിയും എഴുതാമല്ലോ, ജിഷ എലിസബത്തിന്.
    നല്ലതു വരട്ടെ, സുഹൃത്തേ.

    ReplyDelete
  87. കൂട്ടുകാരെ, ഈ പോസ്റ്റില്‍ പറഞ്ഞത് എല്ലാം സത്യം ആണെന്ന് കരുതിക്കൊണ്ടാണ് ഞാന്‍ ഇത് എഴുതുന്നത്‌.

    ഗോവിന്ദചാമിക്കെതിരെ മാത്രം ആവരുത് നമ്മുടെ പ്രതിഷേധം. ആ വക്കീലന്മാര്‍ക്കെതിരെയും പോര (കാശ് കൊടുത്തവന് വേണ്ടി വാദിക്കാനാണ് വക്കീല്‍, അല്ലാതെ സത്യം തെളിയിക്കാനല്ല).

    തീര്‍ച്ചയായും അവനു വേണ്ടി ഈ വക്കീലന്മാരെ ഏര്‍പ്പാടാക്കിയവരാണ് യഥാര്‍ത്ഥ പ്രതികള്‍.

    ജിഷ ചോദിച്ചത് പോലെ അവര്‍ക്കെന്താണ് മെച്ചം?.... അറിയില്ല... എന്ന് വെച്ച് ഒരു കാര്യവും ഇല്ലാതാവില്ല….

    നാം അന്വേഷിക്കേണ്ടിയിരിക്കുന്നു.

    ഒരു പക്ഷേ ആര്ര്‍ക്കറിയാം ഇത് പോലെ എത്ര കാട്ടാളന്മാരെ അവര്‍ സൃഷ്ടിക്കുന്നുണ്ട് എന്ന്….

    എത്രയോ കുട്ടികളെ നമ്മുടെ രാജ്യത്ത് കാണാതെ പോകുന്നു... കൈകള്‍ തല്ലി തകര്‍ത്തും കണ്ണ് കുത്തി പൊട്ടിച്ചും അവരെ പിച്ചയെടുക്കാന്‍ പറഞ്ഞു വിടും എന്ന് കേട്ടിട്ടുണ്ട്. …
    അങ്ങനെ ക്രിമിനല്‍ ആക്കപ്പെട്ട ഒരാള്‍ ആകാം ഇവനും….

    ഇവനെ മാത്രം ശിക്ഷിച്ചാല്‍ ഇവന്‍റെ ശല്യം തീരും. പക്ഷെ ഇത് പോലുള്ളവന്മാര്‍ വേറെയും വരും.....

    'സൗമ്യ' മാര്‍ ഇനിയും കൊല്ലപ്പെടും . . .
    കൊച്ചു കുട്ടികളെ ഇനിയും കാണാതാകും.. വര്‍ഷങ്ങള്‍ക്ക് ശേഷം അവരെ നാം തന്നെ ഇവനെ പോലെ കാണും...

    അങ്ങനെ സംഭവിക്കാതിരിക്കാന്‍, ആ വക്കീലന്മാരെ ഏര്‍പ്പടാക്കിയവരെ കണ്ടെത്തി പരസ്യമായി ശിക്ഷിക്കണം. അതിലെ മുഴുവന്‍ കണ്ണികളെയും വെളിച്ചത്തു കൊണ്ട് വരണം....

    ReplyDelete
  88. തീരച്ചയും പ്രതികരിക്കണം പക്ഷെ നമ്മുടെ പൊതുജനത്തിന് ഒരു കുഴപ്പം ഉണ്ട് അന്ന് ആ സൌമിയ സഹായത്തിനു നിലവിളിച്ചപ്പോള്‍ ഒരു കുഞ്ഞും തിരിഞ്ഞു നോക്കിയില ഇന്നും അതേയ് അവസ്ഥ ഇതിനഗിലും ആകതിരികട്ടെ എന്ന് സര്‍വെശരനോട് പ്രാര്‍ധിക്കുന്നു....തീര്‍ച്ചയായും നമ്മള്‍ ഉണരണം ഇല്ലെങ്ങില്‍ ഇന്യും ഇത് അവെര്തികപെടുമെനത്തില്‍ യാതൊരു തര്ര്‍ക്കവും ഇല്ലാ.....

    ReplyDelete
  89. verutheyalla orila ennu manassilayi
    ella pinthunayum nerunnu

    binish thomas
    sub editor madhyamam daily

    ReplyDelete
  90. കാര്യങ്ങള്‍ ഒന്നും ലളിതമല്ലല്ലോ. തികഞ്ഞ ലാളിത്യത്തില്‍ സംഭവിച്ചത് ആ കുട്ടിയുടേ കൊലപാതകം മാത്രം.

    ReplyDelete
  91. ethra bheekharamanu nammude samoohya avastha..
    swanthathinu nere varumbol mathram prathikarikkunna
    nammude manassu mariyillenki bhavi ithilum bheekaramayirikum...
    theerchayayum itharam kariyangal samoohathil charcha cheyyapedanam...
    samooham ottakkettayi neridate...

    ReplyDelete
  92. പല sources ഇല്‍ നിന്ന് ശേഖരിച്ചു വിവരങ്ങള്‍ പങ്കു വെച്ചതിനു നന്ദി. കൂടുതല്‍ പേരുടെ ശ്രദ്ധയില്‍ പെടട്ടെ എന്ന് ആശിക്കുന്നു. രാഷ്ട്രീയം, മാദ്ധ്യമപ്രവര്‍ത്തനം എന്നിവയില്‍ ഇന്ന് നല്ലൊരു പക്ഷം ഒരു സംഭവത്തില്‍ എന്ത് incentives ആണ് ഉള്ളത് അത് സ്വന്തം career advancement ഇന് എങ്ങനെ ഉപയോഗിക്കാം എന്നാ ബോധത്തോടെയാണ് പ്രവര്‍ത്തികുന്നതെന്ന് തോന്നിയിട്ടുള്ളത്

    ReplyDelete
  93. നിശാസുരഭിയാണ് ഈ പോസ്റ്റ്‌ എന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ഞാനും എന്റെ സുഹൃത്ത്ക്കള്‍ക്കൊക്കെ ഇതിന്റെ ലിങ്ക് അയക്കുന്നു. മനുഷ്യ സ്നേഹികള്‍ പ്രതികരിക്കേണ്ടിയിരിക്കുന്നു. എല്ലാവരിലും എത്തട്ടെ. മലയാളം ബ്ലോഗ്‌ അതിന്റെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നു ഈ പോസ്റ്റിലൂടെ.

    ReplyDelete
  94. സൌമ്യയെ വീണ്ടും കൊല്ലാൻ അനുവദിച്ചുകൂടാ...

    ReplyDelete
  95. നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു...ഒരുപാടിടങ്ങളിൽ വിഷയം എത്തിയിട്ടുണ്ട്..പോസറ്റീവായ വിധി തന്നെ വരുമെന്നു വിശ്വസിക്കുന്നു...

    പിന്നെ ,,വികാരപരമായി കാര്യങ്ങളെ സമീപിക്കുന്നതിന്റെ ഒരു കുഴപ്പമാണോ എന്നറിയില്ല..കമന്റുകളിൽ പലതും ജനാധിപത്യത്തിൽ നിന്ന് അകന്നുപോകുന്നതിൽ ദുഃഖമുണ്ട്..

    കോടതികളിലും നിയമസംഹിതയിലും ഇപ്പോഴും വിശ്വാസമുള്ള ഒരു വലിയ നമ്മളടങ്ങുന്ന സമൂഹം തന്നെയാണ്‌ ജനാധിപത്യത്തിന്റെ കാവലാളാകേണ്ടത്.തിരുത്തപെടാൻ കഴിയാവുന്ന ഈ വ്യവസ്ഥിതിയിൽ നമുക്ക് നല്ല രീതിയിൽ ഇടപെടലുകൾ നടത്താം.

    സൗമ്യയുടെ FIR ഇൽ ലൂപ്പ്ഹോൾസ് ഉണ്ടാവില്ല എന്നു നമുക്കു വിശ്വസിക്കാം..ഇല്ലെങ്കിൽ നമ്മുടെ പ്രതികരണത്തിന്റെ മുന അന്വേഷണ ഏജൻസികൾക്കുനേരെ തിരിക്കാം...

    ഈയൊരു ഉദ്യമത്തിനു എല്ലാ പിന്തുണയും....

    ReplyDelete
  96. ഒരില, good effort.
    ഇത്രയും കാര്യങ്ങള്‍ ഞങ്ങളുമായി പങ്കു വെച്ചതിനു നന്ദി. ഈ അനീതിക്കെതിരെ നാം പ്രതികരിക്കുക തന്നെ വേണം.

    JIsha Elizabeth ന്റെ കമന്റു കണ്ടിട്ടു സഹതാപം തോന്നുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉണ്ടാവേണ്ടതെന്ന് നാം വിശ്വസിക്കുന്ന മനുഷ്യസ്നേഹം (അതോ അങ്ങനെയൊന്ന് ഇപ്പോള്‍ ഇല്ലേ, അതെന്റെ വെറും തോന്നലാണോ?) അവിടെ കാണാനേയില്ല. പകരം ഈ സംഭവത്തെ കേവലം ഒരു വാര്‍ത്ത‍ എലെമെന്റ് എന്ന രീതിയില്‍ മാത്രം കാണുന്ന പോലെയായി ആ പ്രതികരണം; ഒച്ചപ്പാട് ബ്ലോഗിലെ പോസ്റ്റു പോലെ.
    JIsha യുടെ "സൌമ്യയെ കൊന്നിട്ട് ആ മാഫിയക്ക് എന്ത്നേട്ടം?" എന്ന ചോദ്യം കേട്ട് ഒരു അമ്പരപ്പ് തോന്നിയതിനാല്‍ ആണ് ഇതിവിടെ എഴുതുന്നത്. ഗോവിന്ദച്ചാമിയെപ്പോലുള്ള ക്രിമിനലുകള്‍ നാട്ടിലെ സ്ത്രീകള്‍ക്ക് ഭീഷണിയായിരിക്കെ, ഇതു പോലെയുള്ള നിരുത്തരവാദപരമായ, ആലോചനാ ശൂന്യമായ അഭിപ്രായങ്ങള്‍ ഒരു മാധ്യമ പ്രവര്‍ത്തകയില്‍ നിന്നും പ്രതീക്ഷിക്കാവുന്നതല്ല. ജനങ്ങള്‍ക്കൊപ്പം എന്നല്ല, അവര്‍ക്കെതിരെയാണോ അപ്പൊ ഈ മാധ്യമ പ്രവര്‍ത്തനം?
    സങ്കടകരം തന്നെ.

    ReplyDelete
  97. പണം+നിയമം+കുറ്റവാളി= നിരപരാധി
    ഇതാണു നമ്മുടെ നാടിന്റെ സാമൂഹ്യ ഗണിതശാസ്ത്രം
    പിന്നെ, എനിക്ക് ഇതിനു പിന്നില്‍ സൗമ്യ സഞ്ചരിച്ചിരുന്ന
    വണ്ടിയുടെ ഉടമസ്ഥരാണോ എന്നു സംശയമുണ്ടു്.ആസ്സാമില്‍
    ഒരു ബാലിക പീഢനത്തിനിരയായി കൊല്ലപ്പെട്ടപ്പോള്‍ രണ്ടു
    ദിവസം തുടര്‍ച്ചയായി അവിടെ ബന്ദു് നടന്നതു നാണം കെട്ട
    ഉളുപ്പില്ലാത്ത,സ്വാര്‍ത്ഥന്മാരില്‍ സ്വാര്‍ത്ഥന്മാരായ മലയാളി സമൂഹം
    ഓര്‍ക്കേണ്ടതാണു. അതേ കുറിച്ചെഴുതിയ കവിതയുടെ ചില വരികള്‍
    പത്തു വയസ്സുള്ള ബാലിക
    പീഢനത്തിനിരയായി
    ആസ്സാമില്‍ ഭൂകമ്പവും
    പിന്നെ പ്രളവുമുണ്ടായി
    നാലു വയസ്സുള്ള ബാലികയെ
    ഒരധമന്‍ പിച്ചിചീന്തി
    കേരളത്തിലെന്തു പ്രളയം
    ഭൂകമ്പം സര്‍വ്വം ശാന്തം
    കൃതി പബ്ലിക്കേഷന്റെ കാവരേഖ എന്നകവിതാ
    സമാഹാരത്തിലെ സൗമ്യയെക്കുറിച്ചെഴുതിയ
    കവിതയിലെ അവസാനഭാഗം
    കണ്ണുപ്പൊത്തിടുചെകുത്താന്‍
    മര്‍ത്ത്യ ദുഷ്ടതയസഹനീയം
    എന്തിതെന്നു താടിക്കു
    കൈ കൊടുത്തിടൂ ദൈവം
    കാറ്റിലിളകുന്നയുടയാട
    ലോകത്തെ പരിഹസിപ്പൂ

    ReplyDelete
  98. സൗമ്യ വിഷയത്തില്‍ വളരെ അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റ് ആണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നു തോന്നുന്നു. ഈ വിഷയത്തില്‍ ഇങ്ങനെയൊരു പോസ്റ്റ് വളരെ അഭിനന്ദനാര്‍ഹം തന്നെ. ചര്‍ച്ചകള്‍ കൂടുതല്‍ പേരിലെത്തട്ടെ. കൂട്ടത്തില്‍ ആറ് എന്ന് നമ്പറിട്ടു കൊടുത്തിരിക്കുന്ന കാര്യങ്ങളെപ്പറ്റി ചിലതു കൂടി പറഞ്ഞു കൊള്ളട്ടെ..

    സര്‍ക്കാര്‍ ആപ്പീസിലെ നടപടിക്രമങ്ങളെപ്പറ്റി പലപ്പോഴും തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് പത്രങ്ങളില്‍ വരാറുള്ളത്. ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതു പോലെ ഒരു ഉദ്യോഗസ്ഥന്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുവാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതൊരു സാധാരണ ഔദ്യോഗിക നടപടിക്രമം മാത്രമാണ്. സൗമ്യ മരിച്ചുവെന്ന പത്രക്കട്ടിങ്ങുകളല്ല ഡെത്ത് സര്‍ട്ടിഫിക്കറ്റ് തന്നെയാണ് സര്‍ക്കാര്‍ ഫയലില്‍ സൂക്ഷിക്കേണ്ട ഔദ്യാഗിക രേഖ. അതു പോലെ തന്നെ മരണാനന്തര സഹായം വിതരണം ചെയ്യുമ്പോള്‍ , നിയമത്തിനു മുന്നില്‍ അച്ഛനും അമ്മയും തുല്യരാണ്. ആ തുക അവര്‍ക്കു രണ്ടു പേര്‍ക്കും അവകാശപ്പെട്ടതാണ്. മുദ്രപത്രത്തില്‍ എന്താണ് എഴുതിക്കൊടുക്കേണ്ടി വന്നത് എന്നതിന് കൂടുതല്‍ ക്ലാരിഫിക്കേഷന്‍ വരേണ്ടിയിരിക്കുന്നു. പക്ഷേ, അങ്ങനെയൊരു മുദ്രപത്രം ഒരു അനിവാര്യതയായിരുന്നുവെങ്കില്‍ അതിന്റെ ചെലവ് വഹിക്കേണ്ടത് നിയമപരമായി സൗമ്യയുടെ കുടുംബത്തിന്റെ തന്നെ ബാധ്യതയാണ്. നഷ്ടപരിഹാര വിതരണത്തിനുണ്ടായ താമസത്തിനുള്ള ന്യായീകരണമായിട്ടല്ല ഞാനിത്രയും പറഞ്ഞത്.
    ഇത്തരം നടപടിക്രമങ്ങളെ കുറിച്ചുള്ള അജ്ഞത പലപ്പോഴും സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്ക് കാരണമാവാറുണ്ട്. ഉദാഹരണത്തിന് നിലവിലുള്ള നിയമപ്രകാരം ഒരാള്‍ക്കു ഫാമിലി പെന്‍ഷന്‍ തുടര്‍ച്ചയായി ലഭിക്കണമെങ്കില്‍ എല്ലാ വര്‍ഷവും പുനര്‍വിവാഹം ചെയ്തിട്ടില്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് വില്ലേജ് ആഫീസറില്‍ നിന്നും വാങ്ങി ട്രഷറിയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അതിപ്പോള്‍ 90 വയസ്സ് കഴിഞ്ഞവരായാലും ശയ്യാവലംബിയായ രോഗബാധിതയായാലും അത് കൊടുത്തെ പറ്റൂ. ഇത്രയും പ്രായമായ ആള്‍ ഇനി കല്ല്യാണം കഴിക്കുകയോ എന്ന് ഒരു വാര്‍ത്ത, അയാളുടെ രോഗത്തെ പറ്റിയുള്ള ദൈന്യതയോടെയുള്ള വിവരണം സഹിതം പത്രത്തില്‍ കൊടുക്കാവുന്നതാണ്. പലപ്പോഴും ഇതു പോലുള്ള വാര്‍ത്തകള്‍ പത്രങ്ങളില്‍ വരാറുള്ളതുമാണ്. ആ ഒരു contextല്‍ മാത്രം വായിക്കുമ്പോള്‍ നമുക്കു സ്വഭാവികമായും ധാര്‍മ്മികരോഷം വരാം. എന്നാല്‍ നിയമപരമായി ഇതില്‍ തെറ്റുണ്ടെന്നു പറയാനാവില്ലല്ലോ..

    ReplyDelete
  99. ഒരില,
    ആദ്യമായി, ഇതുപോലെ പല ബ്ലോഗുകളും മാദ്ധ്യമവാര്‍ത്തകളും സമയം ചിലവഴിച്ചു വായിച്ച്, ഒരു പോസ്റ്റിട്ടതില്‍ താങ്കളെ അഭിനന്ദിക്കട്ടെ,

    ഇത്രയും അടിസ്ഥാനങ്ങളെ ഉപയോഗിച്ചു തയ്യാറാക്കിയ ഈ ബ്ലോഗിലെ വിവരങ്ങള്‍ വിശ്വസിച്ചു കോണ്ട് എഴുതുന്നു, ഇതില്‍ ധാരാളം ദുരൂഹതകളുണ്ട്. ഇല്ലെന്നു വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിക്കട്ടെ. പ്രതിഭാഗം വക്കീല്‍ ഒന്ന്, വാദിഭാഗം വക്കീല്‍ മാര്‍ 5. ഇനി പ്രതിഭാഗത്ത് കുറച്ചു കൂടീ കൂടുതല്‍ ഊണ്ടായാലെന്താ?

    സാഹചര്യം വച്ചു നോക്കിയാല്‍, ചാമി വിലകൂടിയ പ്രതിയായിരിക്കാം. ഒരു പക്ഷെ ഒരു വലിയ കള്ളകൂട്ടത്തില്‍ നിന്ന് പുറത്തേക്ക് ചാടിവീണ ഒരു കണ്ണീ, പുറത്തു കത്തിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു ഫ്യുസ്, അതു കത്തിയാല്‍....?

    ചാമിയെ സൈക്കോഅനാലിസിസ് ചെയ്ത് അയാളുടെ പ്രവര്‍ത്തിക്കു ജുസ്റ്റിഫിക്കേഷന്‍ കണ്ടെത്തുന്ന ഒരു പത്രവാര്‍ത്തയാണോ, ബ്ലോഗു പോസ്റ്റാണോ വായിച്ചതായി ഓര്‍ക്കുന്നു. അതു നോട്ടു ചെയ്തു വക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ വിഷമിക്കിക്കുന്നു അതില്‍.

    സ്വാമിയുടെ നാവടക്കാന്‍ ശ്രമിക്കുന്നവരായിരിക്കും പുറകെ വവ്വാലിന്റെ കോട്ടുമിട്ടു നടക്കുന്നവര്‍. എങ്കില്‍ പഴുതുകള്‍ നേരത്തേ കൊരുത്തു വച്ചിട്ടൂണ്ടാവും. പെണ്വാണിഭക്കേസില്‍ പ്രതിയായി ഇരിക്കുന്നവനാണ് വനിതാസംരക്ഷണ മന്തിയായിരിക്കുന്നതെന്നു കേള്‍ക്കുന്നു :)

    പക്ഷെ, പ്രബുദ്ധകേരളത്തിന്റെ മനസാക്ഷിയുടെ നേര്‍ക്കുള്ള പരീക്ഷയാണ് ഇത്. ചെയ്തുപോയ, പോകുന്ന പാപങ്ങള്‍ക്കു പരിഹാരം കാണാനുള്ള ഒരവസരം കൂടീയാക്കാം ചിലര്‍ക്കൊക്കെ ഇത്. സൌമ്യയുടെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍, അവര്‍ എന്റെ മകള്‍, സഹോദരി, ചേച്ചി, അനിയത്തി, ആയിരുന്നെങ്കില്‍ എന്നുള്ള ചിന്ത ആ ചിന്ത നമ്മളെ ഒരുമിപ്പിക്കട്ടെ, ശക്തരാക്കട്ടെ.അതാണ് ജനാധിപത്യത്തിന്റെ ശക്തിയും.എല്ലാ സിവിലൈസ്ഡ് സമൂഹവും ആ ശക്തിയെ മാനിക്കുന്നവയാണ്. കേരളം ഒരു സിവിലൈസ്ഡ് സമൂഹമാണെന്നു ലോകത്തെ വിശ്വസീപ്പിക്കുകയാണോ അധോലോകത്തെയും ക്രിമിനല്‍ എലിമെന്റുകളെയും സംരക്ഷിക്കുകയാണോ അവീടുത്തെ നീതിപാലകരുടെ ചുമതല. നമുക്കു വിശ്വസിക്കാം, ആദ്യത്തേതാണെന്ന്, നീതിയില്‍ വിശ്വസിക്കുന്ന നിയമപാലകര്‍ അവിടെ ഉണ്ട് എന്ന്. ഇല്ല എങ്കില്‍ അവരെ നീതി ഓര്‍ക്കിപ്പിക്കുകയാണ് ജനത്തിന്റെ കടമ.നമുക്കതു ചെയ്യാന്‍ കഴിയണം.

    നേരത്തേ തന്നെ ഒരുശക്തി സൌമ്യക്കുവേണ്ടി ആളിപ്പടര്‍ന്നിട്ടുണ്ട്, അതു കെടാതെ നോക്കണം, അതു മുന്നോട്ടു കൊണ്ടു പോകണം.

    ഒരിലയോടെ എല്ലാത്തിനും സ്റ്റാറ്റിറ്റിക്സ് ആവശ്യമാണ്. അതുകൊണ്ട്, ഒപ്പുശേഖരിക്കുക, അഭിപ്രായം ശേഖരിക്കുക മുതലായവ നടത്തുന്നതു നന്നായിരിക്കും.ഒരു ബ്ലോഗേഴ്സ് യൂണിറ്റ് അതിലേക്കു തയ്യാറായി വരുന്നതു നന്നായിരിക്കും.

    Cheers, we will win, the people will win, the truth will win.

    ReplyDelete
  100. സൌമ്യയുടെ" കൊലപാതകത്തെ "തുടര്‍ന്ന് ഉണ്ടായ ദുരൂഹതകള്‍ അനാവരണം ചെയ്യപ്പെടേണ്ടത് തന്നെയാണ് ..നമ്മുടെ മാധ്യമങ്ങള്‍ അടുത്തകാലത്തായി ഇത്തരം അന്വേഷങ്ങളുടെ തുടര്‍ച്ച പാതി വഴിയില്‍ ഉപേക്ഷിക്കുന്നതായാണ് കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി മാധ്യമ പ്രവര്‍ത്തകന്റെ വേഷം കെട്ടിയ ഒരാള്‍ എന്ന നിലയില്‍ എനിക്ക് തോന്നിയിട്ടുള്ളത് .അത് പക്ഷെ ഒരില വിമര്‍ശിക്കുന്നത് പോലെ പത്ര പ്രവര്‍ത്തക ശിന്കങ്ങളുടെ താല്പര്യമോ താലപര്യ കുറവോ അനുസരിച്ച് ആണെന്ന് എനിക്ക് അഭിപ്രായമില്ല .പലപ്പോഴും പത്രപ്രവര്‍ത്തകരുടെ മാത്രം താല്പര്യമോ ഉത്സാഹമോ കൊണ്ട് മാത്രം മുന്നോട്ടു കൊണ്ട് പോകാന്‍ കഴിയുന്നതല്ല അന്വേഷണാത്മക പത്ര പ്രവര്‍ത്തനം ..അതിനു അവന്‍ പ്രതി നിധാനം ചെയ്യുന്ന മാധ്യമ സ്ഥാപനത്തിന്റെയും അവരെ താങ്ങി നിര്‍ത്തുന്ന പരസ്യം അടക്കമുള്ള താല്പര സ്ഥാപനങ്ങളുടെയും ഉത്സാഹം കൂടി ഇക്കാര്യത്തില്‍ വേണം .കേരളത്തിലെ പ്രമുഖമായ ഒരാശു പത്രിയില്‍ ചികില്‍സയ്ക്കു വരുന്ന രോഗികളുടെ കിഡ്നി നഷ്ടപ്പെടുന്ന തായുള്ള ഒരു വാര്‍ത്ത ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പ്രമുഖ പത്രം എക്സ്ലുസിവായി റിപ്പോര്‍ട്ട് ചെയ്തത് ആ വാര്‍ത്ത എഴുതിയ ലേഖകന്റെ ഉത്സാഹം കൊണ്ട് മാത്രമാണ് ..വാര്‍ത്ത വന്നു കഴിഞ്ഞാണ് അത് കൊള്ളേണ്ടിടത്തു കൊണ്ടത്‌ ..ഫലം പ്രതിദിനം രണ്ടു ലക്ഷം രൂപ മൂല്യമുള്ള പരസ്യം പത്രത്തില്‍ നിന്ന് അപ്രത്യക്ഷമാകും എന്ന ഭീഷണി താല്‍പ്പര കേന്ദ്രത്തില്‍ നിന്നുയര്‍ന്നു ..പോയാല്‍ ഒരു വാര്‍ത്ത ,,അത് തേടിപ്പിടിച്ച ലേഖകന് ചില്ലറ ഇച്ഛാഭംഗം അത്രേയുള്ളൂ ..പത്ര മുതലാളിയുടെ കണ്ണില്‍ ..വാര്‍ത്ത ഉപേക്ഷിച്ചാലോ ? പ്രതിദിനം രണ്ടു ലക്ഷത്തിന്റെ പരസ്യം ..സ്വാഭാവികമായും ലേഖകന്‍ അന്വേഷണം അടച്ചു പൂട്ടി ഇന്നത്തെ പരിപാടിക്ക് പിന്നാലെ പോകേണ്ടി വരുന്നു !!. എനിക്കും ഇത്തരം ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് ..കേരളത്തിലെ ഒരു മെഗാസ്റ്റാര്‍ കൊച്ചിയില്‍ കായലോരത്ത് അരയേക്കര്‍ കയ്യേറി മാളിക വച്ചത് ഞാന്‍ റിപ്പോര്‍ട്ട് ചെയ്തു .രണ്ടാം ദിവസം തുടര്‍ വാര്‍ത്ത ഫ്രീസ് ചെയ്യാന്‍ പത്രത്തിന്റെ നിര്‍ദേശം ..
    പ്രതി പക്ഷത്തിന്റെ പത്രത്തില്‍ ഭരണ കക്ഷിയിലെ പാര്‍ട്ടി സെക്രട്ടറി നടത്തിയതായി പറയുന്ന അഴിമതിയെ പ്പറ്റി വാര്‍ത്ത എഴുതിയപ്പോള്‍ കേന്ദ്ര മന്ത്രിയുടെ വിലക്ക് ..വാര്‍ത്ത തുടരരുതെന്ന് !! വെറുതെ പുലിവാല് പിടിക്കണോ എന്ന് ന്യൂസ് എഡിറ്റര്‍ വക ഉപദേശവും !!
    . ഇതാണ് അവസ്ഥ ...അതിന്റെയൊക്കെ പിന്നില്‍ ഒരു പാട് പ്രശ്നങ്ങള്‍ ഉണ്ട് ..ഒരു കേവല വായനക്കാരന് ദഹിക്കാന്‍ പ്രയാസമുള്ള പലതും ..ഇവിടെയും അതൊക്കെയാണ് സംഭവിച്ചിരിക്കുക ..ഒരില തന്നെ പറയുന്നു ..ഈ ലേഖനം എഴുതാനുള്ള കൊപ്പുകള്‍ അദ്ദേഹത്തിനു നല്‍കിയവരില്‍ പത്ര പ്രവര്‍ത്തകരും ഉണ്ടെന്നു !! അപ്പോള്‍ പത്രക്കാര്‍ അന്വേഷിക്കഞ്ഞിട്ടല്ല ..അവര്‍ നിസഹായരാണ്..അത് കൊണ്ടാവാം ഇത്തരം ചോര്ച്ചകളിലൂടെ അവര്‍ സത്യം പുറത്തു വരട്ടെ എന്നാഗ്രഹിക്കുന്നത് ....നമ്മള്‍ ക്ക് കേള്‍ക്കാം സൌമ്യയുടെ കേസുമായി ബന്ധപ്പെട്ട ദുരൂഹതകളും സത്യാ സന്ധമായ വിവരങ്ങളായി അധികം താമസിയാതെ പുറത്തു വരുന്നത് ,,,അത് വരെ ഈ പ്രതിരോധം ഇങ്ങനെ മുറുകെപിടിക്കാം ..

    ReplyDelete
  101. തൃശൂര്‍ : ഷൊര്‍ണൂരില്‍ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ട് പീഡിപ്പിച്ച് കൊല ചെയ്ത സൗമ്യയുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ആശുപത്രി -ശവ സംസ്‌കാ...ര ചെലവുകള്‍ അമ്മ സുമതിയില്‍നിന്ന് ഈടാക്കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നു ലക്ഷത്തിന്റെ നഷ്ടപരിഹാര തുകയില്‍ നിന്നുമാണ് മെഡിക്കല്‍ കോളജ് ആശുപത്രി ശവ സംസ്‌കാര ചെലവുകളായി 30,000 രൂപ ഈടാക്കിയത്. പ്രഖ്യാപിച്ച മൂന്നു ലക്ഷം ദുരന്തം സംഭവിച്ച് ഒരു മാസം തികഞ്ഞിട്ടും നല്‍കിയില്ലെന്ന വാര്‍ത്ത വനിതാ ദിനമായ മാര്‍ച്ച് എട്ടിന് മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്നാണ് മൂന്നു ദിവസത്തിന് ശേഷം തുക കൈമാറിയത്.സൗമ്യ മരിച്ചെന്നു തെളിയിക്കാന്‍ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നായിരുന്നു ആദ്യ നിലപാട്. ഒടുവില്‍ കഴിഞ്ഞ 11 ന് തുക കൈമാറുമ്പോഴും ഏറെ നിബന്ധനകള്‍ മുന്നോട്ടുവെച്ചു. പത്ത് വര്‍ഷത്തിലധികമായി കുടുംബത്തെ തിരിഞ്ഞു നോക്കാതിരുന്ന സൗമ്യയുടെ പിതാവ് എന്നു വന്ന് ആവശ്യപ്പെട്ടാലും തുകയില്‍നിന്ന് വിഹിതം നല്‍കണമെന്ന് മുദ്രപ്പത്രത്തില്‍ എഴുതി നല്‍കിയാലേ പണം കൈമാറൂ എന്നായിരുന്നു നിബന്ധന.മുദ്രപ്പത്രത്തിന്റെ150 രൂപയും സുമതിയില്‍ നിന്ന് ഈടാക്കി. പുറത്തു നിന്ന് ജാമ്യക്കാരെ കൊണ്ടുവന്ന് മുദ്രപ്പത്രത്തില്‍ ഒപ്പിടണമെന്നും ഒറ്റപ്പാലം തഹസില്‍ദാരുടെ നിര്‍ദേശ പ്രകാരം വില്ലേജോഫിസര്‍ ആവശ്യപ്പെട്ടു. സുമതിയെയും സൗമ്യയുടെ അനുജന്‍ സന്തോഷിനെയും ഏറെ വലച്ചാണ് അധികൃതര്‍ പണം ചെക്കായി നല്‍കിയത്. ഇപ്പോള്‍ വാടക വീട്ടില്‍ താമസിക്കുന്ന ഈ കുടുംബം സ്വന്തമായി ഒരു ചെറു കൂരയിലേക്ക് താമസം മാറ്റാനുള്ള ശ്രമത്തിലാണ്.
    റെയില്‍വേ നല്‍കിയ മൂന്നു ലക്ഷവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതും കൂട്ടിയാണ് വീടുപണി തുടങ്ങുന്നത്. അന്ന് സൗമ്യക്ക് നഷ്ടപരിഹാരത്തുക, സമയത്ത് നല്‍കിയില്ലെന്ന് സംസ്ഥാന സര്‍ക്കാറും റെയില്‍വേയെ കുറ്റപ്പെടുത്തിയിരുന്നു. ജനങ്ങളും മാധ്യമങ്ങളും വിഷയത്തില്‍ ഇടപെട്ടതിനെത്തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ തൊട്ടടുത്ത ദിവസം തന്നെ പണം കൈമാറി. അനുജന്‍ സന്തോഷിന് റെയില്‍വേയില്‍ ജോലി നല്‍കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. സൗമ്യയുടെ വിഷയത്തില്‍ പരസ്‌പരം ചളി വാരിയെറിഞ്ഞ സര്‍ക്കാറും ആഘോഷമാക്കിയ മാധ്യമങ്ങളും പിന്നീട് സുമതിയെ തിരിഞ്ഞു നോക്കിയതേ ഇല്ല. (വി. ആര്‍. രാജമോഹന്‍)
    ----------------------------------------------------------------------------------------------
    ജിഷ എലിസബത്തിനുള്ള ഒരിലയുടെ മറുപടിയില്‍ ജിഷയുടെ ബ്ലോഗു ലിങ്കും അത് വഴി പോയപ്പോള്‍ ജിഷയുടെ വാര്‍ത്തയ്ക്കൊപ്പം വി ആര്‍ രാജമോഹന്‍ എന്ന ഒരാള്‍ എഴുതിയ കുറിപ്പും കണ്ടില്ലേ ? എന്റെ പ്രിയ സുഹൃത്തായ ആ രാജ് മോഹന്‍ ആരാണ് എന്നറിയാമോ ? മാധ്യമം പത്രത്തിന്റെ തൃശൂര്‍ ബ്യൂറോ ചീഫും കേരളത്തിലെ അറിയപ്പെടുന്ന ഒരു പത്ര പ്രവര്‍ത്തകനും ആണ് ..ആ കുറിപ്പിലൂടെ മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയിലെ പ്രസക്ത ഭാഗങ്ങ ളും ചേര്‍ത്താണ് ഒരില തന്റെ ലേഖനം മുഴുമിപ്പിച്ചിട്ടുള്ളത് ..അത് കൊണ്ട് പത്ര പ്രവര്‍ത്തകരുടെ വീഴ്ചയായി മാത്രം ഈ വിഷയത്തെ ലഘൂകരിക്കുന്നത് സത്യത്തിനു വേണ്ടി നിലകൊള്ളുന്ന ബഹുഭൂരിപക്ഷം വരുന്ന മാധ്യമ പ്രവര്‍ത്തകരോട് കാണിക്കുന്ന അനീതിയായിരിക്കും ..

    ReplyDelete
  102. പ്രിയ രമേശ്,
    നീണ്ടു പ്രതികരണത്തിന് നന്ദി.
    തൊഴില്‍ എന്ന നിലയില്‍ പത്രപ്രവര്‍ത്തനം നടത്തുന്ന മനുഷ്യരുടെ അവസ്ഥകളെ പരിഹസിക്കുകയോ, സത്യത്തിനു വേണ്ടി നില കൊള്ളുന്നവരെ കാണാതിരിക്കുകയോ ആയിരുന്നില്ല ആ പോസ്റ്റ്. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന നിശãബ്ദതയിലുള്ള ആശങ്ക മാത്രമായിരുന്നു അത്. അത് മറികടക്കുന്ന വിധത്തില്‍ അഭിപ്രായ രൂപീകരണം നടക്കണമെന്ന ആഗ്രഹവും. ഇനിയും, ഇക്കാര്യങ്ങളില്‍ സക്രിയമായി ഇടപെടാനാവുക മാധ്യമങ്ങള്‍ക്ക് തന്നെയാണ്. അക്കാര്യം ചൂണ്ടിക്കാണിക്കുക തന്നെയാണ് ആ കുറിപ്പ്.
    ഈ കുറിപ്പെഴുതാന്‍ കാരണമായത് റിപ്പോര്‍ട്ടുകളില്‍നിന്ന് ലഭിച്ച വിവരങ്ങളും മാധ്യമ, അഭിഭാഷക സുഹൃത്തുക്കളില്‍നിന്ന് ലഭിച്ച വിവരവും തന്നെയാണ്. അക്കാര്യം കുറിപ്പിന്റെ അവസാന ഭാഗത്ത് താങ്കള്‍ക്ക് കാണാം. അത്തരം ഫസ്റ്റ്ഹാന്റ് വിവരങ്ങള്‍ എടുക്കാതെ ഒരു ബ്ലോഗര്‍ക്ക് മറ്റെന്തു ചെയ്യാന്‍ കഴിയും. ജിഷ എലിസബത്തിന്റെ വാര്‍ത്തയല്ല, വ്ിആര്‍ രാജമോഹന്റെ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് ഞാന്‍ ഉപയോഗിച്ചത്. എന്നിട്ടും അവര്‍ നടത്തിയ അനാവശ്യ അഭിപ്രായ പ്രകടനം കാരണമാണ് അങ്ങിനെ പറയേണ്ടി വന്നത്.
    നമ്മുടെ വിഷയം സൌമ്യയാണ്. അനാവശ്യമായ വിഷയങ്ങളിലേക്ക് ശ്രദ്ധ പതറുന്നത് ഇഷ്യൂ എന്ന നിലയില്‍ ഗുണകരമാവുമെന്ന് തോന്നുന്നേയില്ല. നമുക്ക് കാര്യങ്ങളിലേക്കു തന്നെ കടക്കാം.

    ReplyDelete
  103. നല്ല പോസ്റ്റ്. സൌംയയ്ക്കും കുടുംബത്തിനും നഷ്ടമായത് തിരിച്ചുകിട്ടില്ലെങ്കിലും..ഇനി ഒരു പെൺകുട്ടിയ്ക്കും....

    ReplyDelete
  104. നമുക്ക് എന്തു ചെയ്യാന്‍ കഴിയുമെന്നു ചര്‍ച്ച ചെയ്യാം. പരിതപിച്ചിരുന്നാല്‍ പരിഹാരമാവില്ല. ഒരു ബഹുജന പ്രക്ഷോഭം ഉണ്ടാക്കാന്‍ നമുക്ക് സാധിക്കുമോ..? സാധിച്ചാല്‍ വല്ല പ്രയോജനവും...?

    ReplyDelete
  105. "സൗമ്യയെ കൊന്നിട്ട് ആ മാഫിയയ്ക്ക് എന്ത് നേട്ടം?" എന്നായിരുന്നു ജിഷയുടെ ചോദ്യം; സാധ്യതകള്‍ പലതും ചിന്തിക്കാം, അതില്‍ ഏറ്റവും സാധുതയുള്ളതായി എനിക്കു തോന്നുന്നത്:
    > ഗോവിന്ദചാമി ഈ പറയുന്ന മാഫിയയുടെ താഴേക്കിടയിലുള്ള ഒരു പ്രബലമായ കണ്ണിയായിരിക്കാം.
    > ഇതില്‍ അന്വേഷണം ഉണ്ടായി, ചാമിക്ക് എതിരായൊരു വിധി വന്നാല്‍ അയാള്‍ പല രഹസ്യങ്ങളും വിളിച്ചു പറഞ്ഞേക്കാം എന്ന് പുറത്തുള്ളവര്‍ക്ക് തോന്നുന്നുണ്ടാവാം.
    > സൗമ്യയെ കൊന്നിട്ട് പ്രയോജനമോ, സൗമ്യയോട് വിരോധമോ ഒന്നും മാഫിയയ്ക്കുണ്ടാവില്ല; പക്ഷെ സൗമ്യയുടെ മരണത്തിനു കാരണക്കാരനായ ചാമിയെ നിയമത്തിനു വിട്ടുകോടുക്കുന്നത് തങ്ങള്‍ക്ക് അപകടമാണെന്ന് അവര്‍ കരുതുന്നുണ്ടാവാം.

    ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ പല വഴികളും ചിന്തിച്ചു നോക്കുന്നതിനു പകരം; പബ്ലിസിറ്റിക്കായാണ്‌ വക്കീലന്മാര്‍ ഈ കേസെടുത്തതെന്ന മുന്‍വിധിയോടെ (മുംബൈയിലെ മുതിര്‍ന്ന വക്കീലന്മാര്‍ക്ക് ചാമിയുടെ കേസെടുത്തതിന്റെ ക്രെഡിറ്റില്‍ വേണമല്ലോ പേരെടുക്കാന്‍!) മറ്റൊന്നും അന്വേഷിക്കാതെ, മിണ്ടാണ്ടിരിക്കുവാന്‍ ഒരു മാധ്യമപ്രവര്‍ത്തക തീരുമാനിക്കുന്നതാണ്‌ അപകടം. ഒരാളല്ല, പ്രമുഖ പത്രങ്ങളിലെ പ്രമുഖ റിപ്പോര്‍ട്ടര്‍മാര്‍ പോലും ഇതില്‍ വാര്‍ത്ത കാണുന്നില്ല.(അതിന്‌ അവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടാവും, അതില്‍ കുറ്റപ്പെടുത്തുന്നില്ല.) അത്തരമൊരു ആശങ്കയാണ്‌ ഒരില വെറുതെയെക്കൊണ്ട് ഇത്തരത്തിലൊരു പോസ്റ്റിടീച്ചത്.

    ഓഫ്: വനിതാദിനത്തില്‍ കൂടുതല്‍ പേര്‍ വായിച്ചേക്കാവുന്ന ഒരു സ്റ്റോറി ചെയ്തു എന്നതിനപ്പുറം അച്ചടിച്ചു വന്ന ആ പത്രവാര്‍ത്ത, മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ ഉത്തരവാദിത്തമുള്ള ഒരു വാര്‍ത്ത നല്‍കി എന്ന ക്രെഡിറ്റില്‍ ചേര്‍ക്കുവാന്‍ പറ്റുന്നതാണെന്നൊന്നും തോന്നിയില്ല.

    സര്‍ക്കാര്‍ സംവിധാനത്തിലെ നിയമക്കുരുക്കുകള്‍ ചിലപ്പോള്‍ ഇത്തരത്തിലുള്ള ചില സങ്കടങ്ങള്‍ ചിലര്‍ക്ക് ഉണ്ടാക്കിയേക്കാം. (സൗമ്യയുടെ അമ്മയോട് മരണസര്‍ട്ടിഫിക്കറ്റ് ചോദിച്ചതും മറ്റും.) എന്നാല്‍, അത്തരം നിയമങ്ങളില്ലാതെ സര്‍ക്കാര്‍ സംവിധാനത്തിന്‌ നിലനില്‍ക്കുവാന്‍ കഴിയില്ല. അതിന്‌ ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞിട്ടൊന്നും കാര്യമില്ല. (ഉദ്യോഗസ്ഥര്‍ക്ക് അത് ക്ഷമയോടെ പറഞ്ഞു മനസിലാക്കി കൊടുക്കാം, ചിലപ്പോള്‍ നിയമം നടപ്പാക്കുന്നതിലെ ധിക്കാരപൂര്‍ണമായ സമീപനമാവാം പ്രശ്നത്തിന്‌ കാരണമാവുന്നത്.)

    ഒരില വെറുതേയുടെ ഇത്തരം ഇടപെടലുകള്‍ ഈ കേസിനെ സൈബര്‍ ഇടങ്ങളിലെങ്കിലും സജീവമാക്കി നിര്‍ത്തുവാനും അതുവഴി പ്രതി ശിക്ഷിക്കപ്പെടുവാനും കാരണമാവുമെന്നു കരുതാം.
    --

    ReplyDelete
  106. ഗോവിന്ദചാമിയെ പോലുള്ള ഒരു കൊടും ക്രിമിനലിനെ പോലും എത്ര ഭംഗിയായി നിയമത്തിനു മുന്‍പില്‍ നിന്നും ഊരിയെടുത്തു കൊണ്ട് വരാമെന്ന് ഈ" പ്രമുഖ " അഭിഭാഷകര്‍ കാണിച്ചു തരും....നീതിന്യായ വ്യവസ്ഥയിലും....നീതിപെടതിലും സാധാരണക്കാരന് അല്പമെങ്കിലും ഉള്ള വിശ്വാസം ഇത് നഷ്ടപെടുത്തും.....അപകടകരമായ ഈ അവസ്ഥ സംജാതമാകതിരിക്കണമെങ്കില്‍ നാം ഉണര്‍ന്നു പ്രവര്‍ത്തിക്കണം ...ശരിക്കും പറഞ്ഹാല്‍ ഇവനെയൊന്നും നിയമത്തിനു വിട്ടു കൊടുക്കരുത്.... ജനകീയ വിചാരണ നടത്തി തെരുവില്‍ വെച്ച് കല്ലെരിന്ഹു കൊള്ളണം (ഗള്‍ഫ്‌ നാടുകളിലെ പോലെ ...)

    ReplyDelete
  107. പൂക്കള്‍ , നന്ദ, ഹരി....
    വനിത ദിനത്തില്‍ ആ വാര്‍ത്ത കൊടുത്തത് - അവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക കിട്ടാതെ ഒരു മാസം തികഞ്ഞ അന്ന് വനിത ദിനമായിരുന്നു എന്നത് കൊണ്ടാണ്. ഹരി പറഞ്ഞത് പോലെ ആ വക്കീലന്മാര്‍ ആര് എന്തിനു വന്നു എന്നു അന്വേഷിക്കുക. ആളൂര്‍ വക്കീല്‍ മാത്രമാണ് മുംബയില്‍ നിന്ന് വന്നത്. അയാള്‍ക്കിരിക്കാന്‍ തൃശ്ശൂരില്‍ ഒരു ഓഫിസ് വേണമായിരുന്നു. തൃശൂര്‍ ഉള്ള അവിടെയുള്ള സാദാ ജൂനിയര്‍ വക്കീലന്മാരാന് ബാക്കി ഉള്ളവര്‍. പേരെടുത്ത ക്രിമിനല്‍ lawyers എന്നു എവിടെ നിന്ന് കിട്ടിയ വിവരമാണ്? അളൂറിന്റെ ഒപ്പം കൂടിയാല്‍ അവര്‍ക്ക് കിട്ടുന്ന പേര് മാത്രമായിരുന്നു ലക്‌ഷ്യം. ഇപ്പോള്‍ നെറ്റിലൊക്കെ തകൃതിയായി ചര്‍ച്ചകള്‍ നടക്കുന്നു. അവരുടെ പേരൊക്കെ എല്ലായിടത്തും എത്തിയില്ലേ? ഞാന്‍ അന്വേഷിച്ചറിഞ്ഞ കാര്യമാണ് പറഞ്ഞത്. അത്രേ ഉള്ളൂ.. മാഫിയ ഉണ്ടാകാം. ഹരി പറഞ്ഞ ചില സാധ്യതകള്‍ അതിനുണ്ടാകാം. എന്നാല്‍ സൌമ്യ വധം പ്രീ പ്ലാന്‍ട് അല്ല.
    ആ വക്കീല്‍ ആര് എന്ന അന്വേഷണം ആണു നടക്കേണ്ടത്‌. അത്‌ പല പത്രക്കാരും മുംബൈ ഹൈ കോര്‍ട്ടില്‍ അന്വേഷിക്കുന്നുണ്ട്. വക്കീലന്മാരും അവരുടെ നിലയില്‍ അന്വേഷിക്കുന്നുണ്ട്. "അത്ര" പേര് കേട്ട ആളാണേല്‍ വെറുതെ ഗൂഗിളില്‍ ഒന്ന് സെര്‍ച്ച്‌ ചെയ്തു നോക്കൂ. വിവരം കിട്ടില്ലേ> അല്ലേല്‍ മുംബയില്‍ ഉള്ള വക്കീലന്മാരോട് അന്വേഷിക്കൂ.,. അല്ലാതെ പത്രക്കാരെ തെറി വിളിക്കുന്നതില്‍ എന്തര്‍ത്ഥം???

    ReplyDelete
  108. This comment has been removed by the author.

    ReplyDelete
  109. നിയമങ്ങള്‍ നമുക്കുമുന്നില്‍ നോക്കുകുത്തികളായി നില്‍ക്കുംബോള്‍ മാതൃകാപരമായ ശിക്ഷ നടപ്പാക്കാന്‍ പൊതുജനം എന്ന കഴുതകള്‍ ആയുധവുമായി ഇറങ്ങിയാല്‍ അതിനെ 'തീവ്രവാദം' എന്ന് വിളിക്കാനാവില്ല. നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസം തിരിച്ചുപിടിക്കാനും, അധികാര വര്‍ഗ്ഗം എന്ന വിഴിപ്പ് ഭാണ്ടം ചുമന്ന് സ്വയം 'കഴുതകള്‍' എന്ന് വിശ്വസിപ്പിക്കുന്നവര്‍ ആയുധം കയ്യിലെടുക്കതെ നോക്കാനും സൗമ്യക്ക് നീതി നല്‍കാന്‍ നീതിന്യായ വ്യവസ്ഥയ്ക്കാവട്ടെ...

    ReplyDelete
  110. @Jisha Elezebath
    >>>>>ഇതൊക്കെ അന്വേഷിക്കേണ്ടത് പത്രക്കാരന്റെ മാത്രം കടമയായി എഴുതി തള്ളല്ലേ .. ആര്‍ക്കും അന്വേഷിക്കാം. ഇപ്പോള്‍ ഈ ബ്ലോഗില്‍ എഴുതിയത് പോലെ പ്രസിദ്ധീകരിക്കുകയും ചെയ്യാം. <<<<<

    ഇങ്ങനെയൊക്കെ എഴുതി മര്യാദക്ക് പ്രവര്‍ത്തിക്കുന്ന പത്ര പ്രവര്‍ത്തകരുടെ കൂടെ വില കളയല്ലേ.. ആര്‍ക്കും അന്വേഷിക്കാം എന്നെന്ഴുതുംപോള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നും ഉള്ള ഒളിചോട്ടമാണെന്നു മനസിലാക്കണ്ടേ?

    >>>>>പിന്നെ ഉള്ളത് പ്രതി. അയാളുടെ വക്കീല്‍ ആയി രംഗപ്രവേശം ചെയ്തപ്പോള്‍ ഇപ്പോള്‍ ആ വക്കീലന്മാര്‍ക്കും പേരായി. ചീപ് പബ്ലിസിറ്റി. അത്രയേ ഉള്ളൂ.. എന്റെ കണക്കു കൂട്ടല്‍ ആണു. ഒരു പക്ഷെ വമ്പന്‍ മാഫിയ ഉണ്ടാകാം. എന്നാല്‍ സൌമ്യയെ കൊന്നിട്ട് ആ മാഫിയക്ക് എന്ത്നേട്ടം?<<<<<

    നല്ല പത്രപ്രവര്‍ത്തക..! വക്കീലന്മാരുടെ ചീപ് പബ്ലിസിറ്റി, മാഫിയക്ക് എന്ത് നേട്ടം? മുന്‍വിധികള്‍ ... മുന്‍വിധികള്‍ ...
    ഇത്തരം പത്ര പ്രവര്‍ത്തനമാണ് നമ്മുടെ നാടിന്റെ ശാപം..
    വേറെ എന്തെല്ലാം സാദ്ധ്യതകള്‍ ഉണ്ടാകാം.. അതിനെപ്പറ്റി ഒന്നു ചിന്തിക്കാന്‍ പോലും തയ്യാറാകാത്ത മാധ്യമ പ്രവര്‍ത്തനം.!
    ചിലപ്പോള്‍ വലിയൊരു നെറ്റ്‌വര്‍ക്ക് ഉണ്ടാകാം... അതിലെ ഒരു അംഗമാകാം ഈ 'ചാമി'.. ഒരു പക്ഷെ ഇതിന്റെ പുറകെ അന്വേഷണം നടത്തി പോയാല്‍ ചിലപ്പോള്‍ ട്രെയിനില്‍ മോഷണവും പിടിച്ചു പറിയും നടത്തുന്ന ഒരു വലിയ ഗാംഗ് ആയിരിക്കും പിടിയിലാകുക. അങ്ങനെ എന്തെല്ലാം സാദ്ധ്യതകള്‍ ഉണ്ട്... അപ്പോളാണ് ഒരു മാധ്യമ പ്രവര്‍ത്തക ചോദിക്കുന്നത് "സൌമ്യയെ കൊന്നിട്ട് ആ മാഫിയക്ക് എന്ത്നേട്ടം?"

    ഈ വിഷയം ശ്രദ്ധയില്‍ കൊണ്ടുവന്ന ബ്ലോഗ്ഗര്‍ക്ക് അഭിനന്ദനങ്ങള്‍ ... നന്ദി... പരമവധി ആളുകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതായിരിക്കും...

    ReplyDelete
  111. enthaanu dreamer.... comments delete cheyyunnathu?

    ReplyDelete
  112. പ്ലീസ്... ഈ പോസ്റ്റിലൂടെ മാധ്യമ പ്രവര്‍ത്തകരും ബ്ലോഗേര്‍സും തമ്മിലുള്ള താരതമ്യമായോ മറ്റോ എടുക്കാതിരിക്കൂ... കാര്യങ്ങളെ എല്ലാവരും പോസിറ്റീവായി കാണൂ... സൗമ്യക്ക് നീതി കിട്ടാന്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും? അതാവട്ടെ ഇവിടുത്തെ ചര്‍ച്ച. ഒരു മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ ജിഷ എലിസബത്തിന് ഈ പ്രശനം ജനങ്ങള്‍ക്കിടയില്‍ എത്തിക്കാന്‍ എന്ത് നിര്‍ദ്ദേശമാണ് തരാന്‍ കഴിയുക? ബ്ലോഗേര്‍സിനാല്‍ കഴിയുന്ന രീതിയില്‍ ഇത് ഒരു ജനകീയ പ്രശ്നമാക്കാന്‍ ഞങ്ങള്‍ ശ്രമിക്കാം.

    ReplyDelete
  113. മലയാളിയെ സംബന്ധിച്ച്‌ സൗമ്യ എന്നത്‌ മറന്നു കളഞ്ഞ ഒരുവേദനയാണ്‌, ഇനിയൊരു ദുരന്തമുണ്ടാകുമ്പോൾ പുനർവായനക്കെടുക്കേണ്ടത്‌ !! ഇതിനിടയിൽ തുറന്നു വച്ച ഈ മൂന്നാം കണ്ണും അതിലെ അഗ്നിയും ഏറ്റുവാങ്ങുകയാണ്‌ ഞാൻ.ഒപ്പം വക്കീൽ എന്ന profession ന്‌ ചില അതിരുകൾ നിർണയിക്കേണ്ട കാലം അതിക്രമിച്ചെന്നും തോന്നി.

    ReplyDelete
  114. നോക്കൂ ഷബീര്‍... ഞാന്‍ ഇവിടെ പോസ്റ്റ്‌ ചെയ്ത മൂന്നു കമന്റില്‍ പ്രധാനപ്പെട്ട ഒന്ന് " വെറുതെ ഒരില" വെറുതെ ഡിലീറ്റ് ചെയ്തു. ഷബീര്‍..ഇക്കൂട്ടത്തില്‍ എത്രയോ വിവരമുള്ള മലയാളികള്‍, കോണ്ടക്ട്സ് ഉള്ളവര്‍ ഉണ്ടാകും. അത്തരക്കാര്‍ മുംബൈയില്‍ അന്വേഷിക്കട്ടെ. ആരാ ആളൂര്‍ എന്ന്‌. തൃശ്ശൂരിലെ ആര്‍ക്കെങ്കിലും പറയാന്‍ പറ്റും അഡ്വ. ജോര്‍ജ്കുട്ടി. അഡ്വ. പി.എ. ശിവരാജന്‍, അഡ്വ. ഇ. ഷനോജ് ചന്ദ്രന്‍, അഡ്വ. എന്‍.ജെ. നെറ്റോ എന്നിവരൊക്കെ ആരാണ് എന്ന്‌. ഏതെങ്കിലും വക്കീലന്മാര്‍ ഇക്കൂട്ടത്തില്‍ ഉണ്ടെങ്കില്‍ പറയട്ടെ! പത്രക്കാര്‍ തന്നെ ഈ വാര്‍ത്ത കൊടുത്തെ പറ്റുള്ളൂ എന്നാണെങ്കില്‍, അറിയാവുന്നവര്‍, അറിവുള്ളവര്‍, ഏതേലും പത്രക്കാര്‍ക്ക് അറിയാവുന്ന വിവരങ്ങള്‍ പറഞ്ഞു കൊടുക്കൂ... പബ്ലിഷ് ചെയ്യില്ല എന്ന്‌ പര്നജാല്‍ തെറി വിളിക്കൂ.. അതിനു മുന്നേ, മാധ്യമ ശിങ്കം, മീഡിയ പിമ്പ് തുടങ്ങിയ വിശേഷണങ്ങള്‍ ചാര്‍ത്തി കൊടുക്കാതിരിക്കാന്‍ എല്ലാരും ശ്രമിക്കട്ടെ. മുറിക്കകത്ത് അടച്ചിട്ടിരുന്നു, ഫോണ്‍ വിളികളില്‍ മാത്രം , വിവരങ്ങള്‍ ആരായുന്ന പത്ര പ്രവര്‍ത്തകര്‍ ഉണ്ടാകാം. അത്തരക്കാരെ തെറി വിളിക്കൂ.. പരമാവധി നേരിട്ട് കണ്ടും നേരിട്ട് അറിഞ്ഞും എടുക്കുന്ന വസ്തുതകള്‍ വാര്‍ത്തയായി വരട്ടെ! അതിനു മുന്നുള്ള ഇത്തരം വികാര പ്രകടനങ്ങള്‍പക്വമല്ല.

    ReplyDelete
  115. dreamer.... താങ്കളുടെ വെറുതെ ഒരിലക്ക് ഞാന്‍ പരമാവധി പബ്ലിസിറ്റി കൊടുത്തിട്ടുണ്ട്. പത്രക്കാര്‍ കയ്യും കെട്ടി നോക്കി നിക്കുന്നവരും ചാരു കസേര ജേണലിസം ചെയ്യുന്നവരും ഭാവനപരമായ മനോഹര നോവലുകള്‍ വാര്‍ത്തയെന്ന നിലയില്‍ എഴുതി വിടുന്നവരും കൃത്യമായി പണിയെടുക്കുന്ന പത്രക്കാരും ഇതിനു മറുപടി പറയട്ടെ...

    any way ..thank you... ചര്‍ച്ച ചൂട് പിടിക്കട്ടേ! ഭാവുകങ്ങള്‍! :)

    ReplyDelete
  116. ഏഴോ എട്ടോ തവണ പോസ്റ്റ്‌ ചെയ്ത്ട്ടും ഡിലീറ്റ് ചെയ്യപ്പെട്ട എന്റെ പാവം ഒരു 'കമന്റ്‌' ... അതെന്തേ ഡിലീറ്റ് ചെയ്യുന്നു?

    ReplyDelete
  117. @Jisha
    താങ്കളുടെ കമന്‍റ് ഡിലീറ്റ്‌ ചെയ്തതായിരിക്കില്ല, സ്പാം ഫോള്‍ഡറില്‍ പോയിക്കാണും.
    ബ്ലോഗ്‌ അഡ്മിന്‍ ലോഗ് ഇന്‍ ചെയ്യുമ്പോള്‍ അത് റിലീസ്‌ ചെയ്തോളും :)

    ReplyDelete
  118. >>ആളൂര്‍ വക്കീല്‍ മാത്രമാണ് മുംബയില്‍ നിന്ന് വന്നത്. അയാള്‍ക്കിരിക്കാന്‍ തൃശ്ശൂരില്‍ ഒരു ഓഫിസ് വേണമായിരുന്നു. തൃശൂര്‍ ഉള്ള അവിടെയുള്ള സാദാ ജൂനിയര്‍ വക്കീലന്മാരാന് ബാക്കി ഉള്ളവര്‍. പേരെടുത്ത ക്രിമിനല്‍ lawyers എന്നു എവിടെ നിന്ന് കിട്ടിയ വിവരമാണ്? അളൂറിന്റെ ഒപ്പം കൂടിയാല്‍ അവര്‍ക്ക് കിട്ടുന്ന പേര് മാത്രമായിരുന്നു ലക്‌ഷ്യം. ഇപ്പോള്‍ നെറ്റിലൊക്കെ തകൃതിയായി ചര്‍ച്ചകള്‍ നടക്കുന്നു. അവരുടെ പേരൊക്കെ എല്ലായിടത്തും എത്തിയില്ലേ? ഞാന്‍ അന്വേഷിച്ചറിഞ്ഞ കാര്യമാണ് പറഞ്ഞത്. അത്രേ ഉള്ളൂ.. മാഫിയ ഉണ്ടാകാം. ഹരി പറഞ്ഞ ചില സാധ്യതകള്‍ അതിനുണ്ടാകാം. എന്നാല്‍ സൌമ്യ വധം പ്രീ പ്ലാന്‍ട് അല്ല.>>

    Jisha Elizabeth, the Journalist!

    I am so shocked to read the above lines from somebody who claims to be a journalist. After reading this, I am forced to ask this question to you, what is your interest here in relation to the topic of this blog- a twist is unfolding in Saumya Case.

    Journalists are supposed to be part of the fourth estate. A statement from them the public give much value because they are a people who have the journalistic integrity. Shame on the Kerala journalism if you are truly a part of them.

    ReplyDelete
  119. ഏറ്റവും ക്ക്രൂരമായ ശിക്ഷ തന്നെ അയാള്‍ക്ക് ലഭിക്കണം ,പണം എന്തും ചെയ്യാമെന്ന മാറ്റി കുറിക്കണം

    ReplyDelete
  120. Please read the last sentence in the above comment like this.- Shame on Kerala journalism, if you are truly a part of it.

    ReplyDelete
  121. കുറ്റം അത് ആരു ചെയ്താലും ശിക്ഷിക്കപ്പെടണം. സൗമ്യ മലയാളി പെണ്‍കുട്ടികളെമാത്രമല്ല പ്രതിനിധാനം ചെയ്യുന്നത്....മറിച്ച് ലോകത്താകമാനം ക്രൂരതകള്‍ക്കിരയാവുന്ന പെണ്‍കൊടികളെയാണ്.......
    സൗമ്യയ്ക്ക് ആദരാഞ്ജികള്‍ അര്‍പ്പിച്ചുകൊണ്ട് കോഴിക്കോട് ഗാന്ധിഗൃഹം ഹാളില്‍ നാനൂറിലധികം ജനങ്ങളെയും പൗരപ്രമുഖരെയും ഉള്‍ക്കൊള്ളിച്ച് കൊണ്ട് മാര്‍ച്ച് 8-ാം തീയതി ഒരു പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു........(അതുകൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്ന് അറിയാം എങ്കിലും അണ്ണാറക്കണ്ണനും തന്നാലായത്).....


    ഇത്തരത്തില്‍ അര്‍ത്ഥവത്തായതും, കഴമ്പുള്ളതും കാലികപ്രസക്തവുമായ ഒരു പോസ്റ്റിട്ടത്തിനും ഒരു ചര്‍ച്ചയായി ഇതിനെ മുമ്പോട്ടു കൊണ്ടുപോയ...വെറുതെ ഒരിലയ്ക്ക് ഭാവുകങ്ങള്‍....

    സ്‌നേഹത്തോടെ
    പാമ്പള്ളി
    www.pampally.com
    http://www.youtube.com/watch?v=qM0sKl32vrg

    ReplyDelete
  122. dreamer... (താങ്കളെ വിളിക്കാന്‍ മറ്റൊരു പേര് പ്രൊഫൈലില്‍ കാണാത്തത് കൊണ്ടാണ് ഇങ്ങനെ വിളിക്കേണ്ടി വരുന്നത്)താങ്കള്‍ പത്ര പ്രവര്‍ത്തകരെ മുഴുവന്‍ അടച്ചാക്ഷേപിച്ചത് കണ്ടത് കൊണ്ടു മാത്രമാണ് എനിക്ക് മുകളില്‍ ഒരു കമന്റ്‌ ചേര്‍ക്കേണ്ടി വന്നത്. താങ്കള്‍ ഒരു പക്ഷെ പത്ര പ്രവര്‍ത്തകന്‍ തന്നെ ആയിരിക്കാം, അല്ലാതിരിക്കാം. ""പണി മാധ്യമപ്രവര്‍ത്തനമല്ല. അതിനാല്‍ എനിക്കു വികാരപരമായേ ഈ കാര്യങ്ങള്‍ കാണാനാവൂ''എന്ന ഡ്രീമറടെ വാദം എതിര്‍ക്കുന്നില്ല. എന്നാല്‍ തുടര്‍ വാര്‍ത്തകള്‍ കൊടുത്തതിനു ഏറെ പഴി കേട്ട എന്നെ പോലുള്ള പത്രക്കാരെ അധിക്ഷേപിച്ചു ബ്ലോഗെഴുത്ത് നടത്തുന്നതിലാണ് വിഷമം.
    എങ്കില്‍ ഞാന്‍ ഒരു വാര്‍ത്ത കണ്ടെത്തി കൊടുക്കുമ്പോള്‍ അത്‌ കൊടുക്കാത്ത ബാകി എല്ലാരേയും, ബ്ലോഗ്ഗര്‍ എന്ന നിലക്ക് മുഴുവന്‍ ബ്ലോഗ്ഗെര്മാരെയും ഞാന്‍ അധിക്ഷേപിച്ചാല്‍ നിങ്ങളൊക്കെ എന്ത് പറയും?

    ReplyDelete
  123. എന്തായാലും താങ്കളുടെ പോസ്റ്റിലെ വാര്‍ത്ത ഘടകങ്ങള്‍ എല്ലാം നേരത്തെ പത്രങ്ങളില്‍ വന്ന വാര്‍ത്തകളാണ്. അതേ വാര്‍ത്തകള്‍ "കോപ്പി പേസ്റ്റ്" ചെയ്തു അന്തി പത്രങ്ങളിലെ വികാര പ്രകടനം നടത്തുകയും, ഒപ്പം എല്ലാ പത്രക്കാരെയും കണ്ണുമടച്ചു അധിക്ഷേപിക്കുകയും ചെയ്യുന്നതിലെ അര്‍ത്ഥമെന്താണ്?

    ReplyDelete
  124. താങ്കള്‍ ഏതെങ്കിലും ഒരു പോയിന്റ്‌ കണ്ടെതിയിട്ടുട്ടെങ്കില്‍ ഏതേലും പത്രകാരെ വിളിച്ച്‌ inform ചെയ്യു. അവര്‍ വാര്‍ത്ത കൊണ്ടു വരട്ടെ. അല്ലാതെ താങ്കളുടെ പോസ്റ്റ്‌ വരുന്നതിനു മുന്‍പോ ഒപ്പമോ ഒരു വാര്‍ത്ത "താങ്കള്‍ ഉദ്ദേശിക്കുന്ന " രീതിയില്‍ വരാത്തതിന്, ഇപ്പോഴും അതിനു പുറകില്‍ അന്വേഷണം നടത്തുകയും "യാഥാര്‍ത്ഥ്യം" തെളിവുകളോടെ കിട്ടാന്‍ കാത്തിരിക്കുകയും ചെയ്യുന്ന ഒരു കൂട്ടം പത്രക്കാരെ മുഴുവന്‍ അധിക്ഷേപിക്കുന്നതിന് എന്തര്‍ത്ഥം?

    ReplyDelete
  125. പിന്നെ എന്റെ കമന്റിനു ഇത്രക്കും വികാര പ്രകടനം വേണമായിരുന്നോ? താങ്കളെ അധിക്ഷേപിക്കുന്ന ഒന്നും അതില്‍ ഇല്ല. "എന്റെ തന്നെ വാര്‍ത്ത‍" എന്നു പറയാന്‍ എനിക്ക് അവകാശമുണ്ട്. അന്ന് അത്‌ ചെയ്തതിനു പത്രക്കാരിക്ക് സെന്‍സേഷണലിസം അവസാനിപ്പിക്കാറായില്ലേ എന്നു വരെ പഴി കേട്ടിട്ടുണ്ട്. മുകളില്‍ വെറുതെ ഒരിലയില്‍ എടുത്തു ചേര്‍ത്തിരിക്കുന്ന ആ അമ്മയുടെ ഫോട്ടോ കൂടി എന്റേത് തന്നെയാണ്. http://www.facebook.com/jishaeliza?sk=photos#!/photo.php?fbid=1819505204058&set=a.1739272158282.96077.1133001571&type=1&theater എന്റെ ആ വാര്‍ത്ത കൊണ്ട് ആ കുടുംബത്തിനു ഒരു സഹായം കിട്ടിയല്ലോ എന്നു മാത്രമാണ് ഞാന്‍ കരുതിയത്‌. പിന്നീട് എന്റെ സുഹൃത്തും അതിലുപരി എന്റെ ഗുരുനാഥനുമായ വി.ആര്‍.രാജ്മോഹന്‍ ഇതേ സംഭവത്തില്‍ വാര്‍ത്ത ചെയ്തു. ആ കുടുംബത്തിനു നല്കിയ തുകയില്‍ നിന്ന് തുക പിടിച്ചു വച്ചതായിരുന്നു വാര്‍ത്ത. പിന്നീട് ഈ കാര്യത്തില്‍ വാര്‍ത്ത കൊടുത്തില്ല എന്നത് ഫോളോ അപ്പ്‌ നടത്താത്തത് കൊണ്ടല്ല. ഉടനെ ആ പണം കൂടി നല്‍കുവാന്‍ ഏര്‍പ്പാട് ആക്കിയിരുന്നു. അത്‌ വാര്‍ത്ത എഴുതി "കളയരുത്" എന്ന വി.ആര്‍.രാജ്മോഹന്റെ ദീര്‍ഘ വീക്ഷണം കൊണ്ടാണ് വാര്‍ത്ത ആക്കാഞ്ഞത്.((എന്റെ ബ്ലോഗുകള്‍ക്ക്‌ തന്ന പരസ്യത്തിനു നന്ദി! എന്നെ അത്രയും അടുത്തറിയാവുന്ന ഡ്രീമര്‍ക്ക് ഒരു പക്ഷെ എന്റെ ജീവ ചരിത്രം എഴുതാന്‍ കഴിഞ്ഞേക്കും എന്നാല്‍ ആദ്യം മാധ്യമ പ്രവര്‍ത്തകയായി കാലങ്ങള്‍ കഴിഞ്ഞാണ് ബ്ലോഗ്ഗര്‍ ആയതു എന്നത് അറിയാന്‍ ഇട കാണില്ല. "മാധ്യമം" പ്രവര്‍ത്തക ആയിട്ട് കുറച്ചു കാലമേ ആയുള്ളൂ...എന്റെ വാര്‍ത്തകള്‍ വേണ്ടത്ര പത്രത്തിലൂടെ ആളുകള്‍ വായിക്കുന്നുണ്ട്. പിന്നേം ബ്ലോഗിലൂടെ പരസ്യപ്രവര്തനതിനു സമയം കിട്ടാത്തത് കൊണ്ടാണ് താങ്കളെ പോലെ തിളങ്ങാന്‍ പറ്റാത്തത് . അതില്‍ ക്ഷമ ചോദിക്കുന്നു. http://ochappaad.blogspot.കോം ഈ ബ്ലോഗിലെ ഒന്നിലും വികാരപ്രകടനം കാണാന്‍ വഴിയില്ല. കാരണം വാര്‍ത്ത "വാര്‍ത്ത" ആയേ പ്രസിദ്ധീകരിക്കാന്‍ എന്റെ പത്രത്തില്‍ അനുവദിക്കൂ. അത്‌ തന്നെ ആണു ബ്ലോഗിലും പോസ്റ്റ്‌ ചെയ്യുന്നത്, പത്രം വായിക്കാന്‍ പറ്റാത്ത എന്റെ ചില സുഹൃത്തുക്കള്‍ക്കും സോഴ്സുകള്‍ക്കും വേണ്ടി ആണു ആ ബ്ലോഗ്‌ ഉണ്ടാക്കിയത്! ))

    ReplyDelete
  126. http://www.facebook.com/media/set/?set=a.1739272158282.96077.1133001571#!/photo.php?fbid=1819505204058&set=a.1739272158282.96077.1133001571&type=1&theater please check the link and its comments.. parihaasam avideyum kaanaam. vaartha koduthaalum koduthillelum orupole ashikshepikkunnavar avideyum ivideyum und.

    ReplyDelete
  127. This comment has been removed by the author.

    ReplyDelete
  128. എല്ലാരും ഒരേ അഭിപ്രായക്കാര്‍ ആകില്ലല്ലോ? ബ്ലോഗില്‍ ഉള്ളത് അത്രയും പത്രങ്ങളില്‍ വന്നവ മാത്രം. അതൊക്കെ ഉപയോഗിച് "വാര്‍ത്ത" "കണ്ടെത്തിയ" വെറുതെ ഒരില എന്തിനു ഇപ്പോഴും ആ കേസില്‍ സത്യസന്ധമായ അന്വേഷണം നടത്തുന്ന പത്രക്കാരെ കുറ്റം പറയണം? ഞാന്‍ കണ്ടെത്തിയ വാര്‍ത്ത കൂടി ഉള്‍പ്പെടുത്തി "കണ്ടെത്തല്‍" നടത്തിയ വെറുതെ ഒരിലയോട് ഒരു കമന്റ്‌ പറയാന്‍ എനിക്ക് അവകാശമുണ്ട് ലോ , ഇല്ലേ?

    ReplyDelete
  129. http://berlytharangal.com/?p=7073

    ഒരിലയോടൊപ്പം, നീതിയുടെ തണല്‍മരമാകാന്‍
    ഇതാണ് നമ്മളുണരേണ്ട സമയം. ഷൊര്‍ണൂര്‍ പാസഞ്ചറില്‍ സൗമ്യ എന്ന നമ്മുടെ സഹോദരി ക്രൂരമായി ആക്രമിക്കപ്പെടുകയും റയില്‍വേ ട്രാക്കില്‍ വച്ച് പിച്ചിച്ചീന്തപ്പെടുകയും ദിവസങ്ങള്‍ക്കു ശേഷം മരിക്കുകയും ചെയ്ത സംഭവം കേരളമനസാക്ഷിയെ ‍ഞെട്ടിച്ചതാണ്. നമ്മുടെയൊക്കെ പ്രതികരണങ്ങളും രോഷപ്രകടനവും ശക്തവുമായിരുന്നു. മെഴുകുതിരി കൊളുത്തലും സമൂഹപ്രാര്‍ത്ഥനയും എസി മുറിയിലെ ചര്‍ച്ചകളുമടക്കം പല പല നാടകങ്ങളും അതോടനുബന്ധിച്ചു നടന്നു. കേസ് ഇപ്പോള്‍ കോടതിയിലാണ്.

    കോടതിയിലെത്തിയ കേസില്‍ വെറുമൊരു നാടോടി ക്രിമിനല്‍ എന്നു പലരും കരുതുന്ന ഗോവിന്ദച്ചാമിക്കു വേണ്ടി വാദിക്കാന്‍ എത്തുന്നത് ഇന്ത്യയിലെ പ്രമുഖരായ അഞ്ച് വക്കീലന്മാരാണെന്ന സത്യം ആണ് നമ്മെ ശരിക്കും ഞെട്ടിക്കേണ്ടത്. പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുമ്പോള്‍ എത്തി നോക്കി തെറിവിളിക്കുന്നിടത്ത് അവസാനിച്ചുപോകുന്നതാണ് മലയാളിയുടെ ധാര്‍മികരോഷം എന്നതിനാല്‍ ഈ വിഷയത്തില്‍ വെറുതെ ഒരില എന്ന ബ്ലോഗര്‍ എഴുതിയ ഈ ലേഖനം മലയാളികള്‍ ഗൗരവമായി വായിക്കുകയും ചര്‍ച്ച ചെയ്യുകയും വേണം.

    സര്‍ക്കാര്‍, പൊലീസ്, അവര്‍ പരാജയപ്പെടുന്നിടത്ത് മാധ്യമങ്ങള്‍,എല്ലാം നമ്മള്‍ വിചാരിക്കുന്നതു പോലെ ചെയ്തു തരും എന്നു കരുതരുത്. നമ്മുടെ സ്വരം അവരിലേക്കെത്തണമെങ്കില്‍ ആദ്യം ശബ്ദിക്കേണ്ടത് നമ്മളാണ്. ആരുടെയും ശ്രദ്ധയില്‍പ്പെടാതിരുന്ന ഇക്കാര്യത്തെപ്പറ്റി പഠിച്ച് സൗമ്യയെ വീണ്ടും കൊല്ലരുത് എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട പോസ്റ്റ് കേരളമനസാക്ഷിയുടെ പ്രതിഫലനമാണ്. നമ്മുടെ ധാര്‍മികരോഷവും സൗമ്യയെക്കുറിച്ചുള്ള വേദനകളും സത്യസന്ധമാണെങ്കില്‍ ഒരു ജനകീയശബ്ദമായി ഒരിലയോടൊപ്പം നമ്മളും ചേരേണ്ടതുണ്ട്.

    ദയവു ചെയ്ത് ഗോവിന്ദച്ചാമിക്കു വേണ്ടി അണിനിരക്കുന്ന വക്കീലന്മാരെ ചീത്ത വിളിക്കരുത്. നമ്മുടെ ആവശ്യം ആ വക്കീലന്മാരെ ഭയപ്പെടുത്തി ഓടിക്കുക എന്നതല്ല, അത് മര്യാദയുമല്ല. ആദ്യഘട്ടത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള വാദങ്ങള്‍ സൗമ്യ ട്രെയിനില്‍ നിന്നു വീണു മരിക്കുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തതാണ് എന്നതാണ്. കേസ് വഴിതിരിച്ചുവിടാന്‍ മിടുക്കന്മാരായ വക്കീലന്മാരാണ് കോടതിയില്‍. ട്രെയിനില്‍ നിന്നു ചാടി മരിക്കാന്‍ തുടങ്ങിയ സൗമ്യയെ രക്ഷിക്കാന്‍ തുടങ്ങിയ ഗോവിന്ദച്ചാമി എന്ന സന്നദ്ധപ്രവര്‍ത്തകനെ കേസില്‍ കുടുക്കിയ കേരളാ പോലീസ് ആണ് തെറ്റുകാരെന്നു സ്ഥാപിക്കാന്‍ പോലും അവര്‍ക്ക് സാധിച്ചെന്നു വരും.

    സൗമ്യയുടെ സഹോദരന്മാരെന്നും ബന്ധുക്കളെന്നും കരുതുന്ന നമ്മള്‍ ഉള്ളപ്പോള്‍ അത് സംഭവിക്കാതിരിക്കട്ടെ. ഒരില വെറുതെ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ പ്രസക്തമാണ്. സോഷ്യല്‍ മീഡിയയ്‍ക്ക് ഇത് ജനശ്രദ്ധയില്‍, മാധ്യമശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാധിക്കും. സര്‍ക്കാരിന്റെയും കോടതിയുടെയും മുന്നില്‍ സാധാരണജനം ഇതെ സംബന്ധിച്ച് എത്രത്തോളം ആകുലരാണെന്നു ബോധ്യമാക്കാന്‍ സാധിക്കും. ബ്ലോഗില്‍ സജീവമായി നടക്കുന്ന ചര്‍ച്ചകളിലേക്ക് എന്റെ പ്രിയപ്പെട്ട വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. വായനയ്‍ക്കപ്പുറം കമന്റിനപ്പുറം ഈ പ്രശ്നത്തില്‍ നമുക്കെന്തു ചെയ്യാന്‍ കഴിയും എന്ന വെറുതെ ഒരിലയുടെ ചോദ്യം പ്രസക്തമായി നില്‍ക്കുന്നു.

    ബ്ലോഗ് പോസ്റ്റ്- സൌമ്യയെ വീണ്ടും കൊല്ലരുത്

    ReplyDelete
  130. സൌ മ്യയുടെ ദുരന്താന്ത്യത്തിനു കാരണക്കാരനായ കിരാതൻ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതും മനസ്സാക്ഷി അശേഷമില്ലാത്ത ചില നിയമജ്ഞർ അതിനു അയാളെ സഹായിക്കുന്നതും സമൂഹശ്രദ്ധയിൽ കൊണ്ടു വരുന്ന “വെറുതെ ഒരില” യുടെ പോസ്റ്റ് സമുചിതമായി, സമയോചിതമായി.

    സംഭവം നടന്ന അവസരത്തിൽ ഗോവിന്ദചാമി എന്ന നരാധമനെതിരെ ജനരോഷമുണർത്തും വിധം കവറേജ് നൽകിയ പത്രക്കാർ പിന്നീടെ അതിനെ പിന്തുടരുന്നതിൽ ആവശ്യമായ ജാഗ്രത പുലർത്തിയില്ല എന്ന പരിഭവം പറച്ചിൽ വസ്തുനിഷ്ഠമല്ല എന്ന് പത്രക്കാർക്ക് അഭിപ്രായം ഉണ്ടെങ്കിൽ പോലും ആ പരാമർശത്തിനു പിന്നിലെ ഉദ്ദേശശുദ്ധിയെ മാനിച്ച് മാപ്പ് നൽകാവുന്നതേയുള്ളു.

    ഒരു പത്രപ്രവർത്തക എന്ന നിലയിൽ തനിക്ക് ചെയ്യാവുന്നത് ചെയ്തു എന്നു ജിഷയ്ക്ക് തീർച്ചയുണ്ടെങ്കിൽ “വെറുതെ ഒരില” യുടെ വിമർശനം തന്നെ ബാധിക്കുന്നില്ല എന്നു സ്വയം സമാധാനിക്കുകയേ വേണ്ടൂ.

    ശെരിയായ “ഇഷ്യൂ”-വിനെ വിട്ട് അപ്രധാന വിഷയത്തിലേക്ക് ട്രാക്ക് തെറ്റിക്കുന്ന രീതി ശെരിയല്ല. അതിൽനിന്ന് ജിഷ വിട്ടു നിൽക്കണം എന്ന ഒരപേക്ഷയുണ്ട്.

    ReplyDelete
  131. സൌജന്യ “ചികിത്സ” എന്നു പറഞ്ഞ് 30000 രൂപ പിന്നീട് ഈടാക്കിയെന്നത് അന്നത്തെ മന്ത്രിയുടെയും ഗവണെമെന്റിന്റെയും തട്ടിപ്പല്ലേ?

    ഒരു “സാധ് (?) ക്രിമിനലിനു“ വേണ്ടി ഇത്രയും അധികം അഭിഭാഷകര്‍ അണിനിരക്കുമ്പോള്‍ തീര്‍ച്ചയായും സമൂ‍ഹം അതേ കുറിച്ച് അന്വേഷിക്കേണ്ടതാണ്.

    ഒന്നോ രണ്ടോ രാത്രിയിലെ ന്യൂസ് ചവറിനപ്പുറം മാധ്യമങ്ങള്‍ ഇതിനു പുറകെ പോകും എന്ന് കരുതുന്നുണ്ടോ? ഇന്തയിലെ പ്രമുഖരായ അഭിഭാഷകര്‍ ഈ ഗോവിന്ദ ചാമിക്ക് ഹാജരാകുന്നതില്‍ ഒട്ടും അല്‍ഭുതമില്ല. എഴുന്നേറ്റു നില്‍ക്കുവാന്‍ ഒരു സര്‍ക്കാര്‍ വക്കീലിന്റെ ബലം മാത്രം പോരാ. ആരെങ്കിലും ഉത്സാഹിച്ച് നല്ല വക്കീലിനെ ഏര്‍പ്പാടാക്കുകയോ അല്ലെങ്കില്‍ നല്ല വക്കീലന്മാര്‍ സ്വമേധയാ ഈ കേസ് ഏറ്റെടുക്കുവാന്‍ തയ്യാറാകുകയോ വേണം. അതിനായിരിക്കണം നമ്മള്‍ ശ്രമിക്കേണ്ടത്.

    കനിമൊഴി രണ്ടുദിവസം കൊതുകടികൊണ്ടാലും നാളെ പുഷ്പം പോലെ ഇറങ്ങി പോരുന്നത് നമുക്ക് കാണേണ്ടിവന്നേക്കാം. ഗോവിന്ദചാമിയെന്ന “സന്നദ്ധപ്രവര്‍ത്തകനെ” വേണ്ടപ്പെട്ടവര്‍ കൊള്ളാവുന്ന വക്കീലന്മാര്‍ അണിനിരത്തി പുഷ്പം പോലെ പുറത്തിറക്കുമ്പോള്‍, നാളെ മാധ്യമങ്നള്‍ പുകഴ്ത്തിയേക്കാം.

    ReplyDelete
  132. this is the time to show our unity....kerala style...

    ReplyDelete
  133. ജിഷയുടെ അഭിപ്രായങ്ങൾ, പരാതികൾ വളരെ ബാലിശമാണ്. എന്താണ് നിങ്ങളുടെ പ്രശ്നം ? ഒരില എന്ന് ബ്ലോഗർ നിങ്ങളെ മോശമായി എന്തെങ്കിലും പറഞ്ഞോ ? നിങ്ങളുടെ ഈഗോ തീർക്കാനുള്ള ഒരു വിഷയമായി ഇതിനെ സമീപിക്കരുത് എന്ന് അപേക്ഷിക്കുന്നു. ദയവായി ചർച്ചയെ വഴി തെറ്റിക്കുന്ന രീതിയിൽ ഇടപെടലുകൾ നടത്തരുത്.

    ReplyDelete
  134. Could some one delete the comments by Jisha and reply to her... (certainly not to insult her)..but it deviates the topic from the matter....

    ReplyDelete
  135. നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയും സ്വീകാര്യതയും ആണ് ഷീല വധ കേസ്സില്‍ രണ്ടാം പ്രതി കനകരാജിനു വധ ശിക്ഷ ഉത്തരവിട്ടു കൊണ്ട് അടീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ്‌ സെഷന്‍സ് ജട്ജു ശ്രീ പ കെ ഹനീഫ മനസ്സിലാക്കി തന്നത്. ‌തീര്‍ച്ചയായും സൌമ്യയ്ക്ക് നീതി ലഭിയ്ക്കും.

    ReplyDelete
  136. @ജിഷ എലിസബത്ത്‌
    അവരുടെ പ്രതികരണത്തെ പറ്റി കൂടുതലൊന്നും പറയാനില്ല ഒന്ന് രണ്ടു വാചകം മാത്രം. ഈ പോസ്റ്റില്‍ പറഞ്ഞ മധ്യപ്രവര്തകരുടെ ധാര്‍മികതയെപ്പറ്റി വ്യക്തമാക്കുന്നതാണ് മാധ്യമം ലേഖികയുടെ പ്രതികരണം .അതിനെ അതര്‍ഹിക്കുന്ന അവജ്ഞയോടെ കണ്ടാല്‍ മതി
    ലക്ഷകണക്കിന് കോടിയുടെ അഴിമതി നടന്ന 2g അഴിമതി റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ഇവിടത്തെ മുന്‍നിര മാധ്യമങ്ങള്‍ ആദ്യം തയ്യാറല്ലായിരുന്നു.........
    ഏതായാലും ഈ മുന്നേറ്റത്തിന് എന്റെ ഒരു ചെറിയ കൈത്താങ്ങ്‌...

    ReplyDelete
  137. Our law's loop whole is always a villain...he is handicapped person so never get a hanging death or a gr8 punishment for him...That's the problem...!!!

    ReplyDelete
  138. Buddy, in this occasion i just thinking about the rules that followed by middle east countries. for this type of cases and criminals should do like that. just finish the the whole case within 2 months and execute the order. don't give them time to think. In one of the post i read that making a court by people, i support that. we can make a court and kill all this corrupted politics, criminals there and there it self. its not a god own country, its just a Satan own country. young people should open their eyes now, protest against this.

    ReplyDelete
  139. താങ്കളുടെ എഴുത്തിനും, പ്രവര്‍ത്തനങ്ങള്‍ക്കും അഭിവാദ്യങ്ങള്‍...
    നിയമവും, നീതിയും ഒന്നല്ല എന്നു വീണ്ടും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. തെളിവുകള്‍ കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നവയാണെന്ന പാഠഭേദം ഇവിടുത്തെ പൌരസമൂഹം ആശങ്കകളോടെ തന്നെയാണ് മനസ്സിലാക്കുന്നത്. അഭിപ്രായ രൂപീകരണവും, പ്രതിരോധങ്ങളും തന്നെയാണ് പ്രതിവിധി... കേരളത്തിന്റെ പൊതു മനസാക്ഷി ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ നമുക്ക് കൂട്ടായി പരിശ്രമിക്കാം...

    ReplyDelete
  140. അമ്ജിദ് , നമ്മള്‍ ജീവിക്കുന്നത് ജനാധിപത്യ രാഷ്ട്രാത്തില്‍ ആണെന്നത് മറക്കരുത്. ഗള്‍ഫ്‌ രാഷ്ട്രങ്ങളില്‍ നമുക്ക് എന്ത് സ്വാതന്ത്ര്യമാണ് ഉള്ളത്. നമ്മുടെ നാട്ടില്‍ നമ്മള്‍ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു എന്നതല്ലേ സത്യം.

    ബ്യൂരോക്രസ്സിയും മീഡിയയും കൈ കോര്‍ത്താല്‍ പിന്നെ എന്താവും സംഭവിക്കുക. !!!!!

    തീര്‍ച്ചയായും നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ നമുക്ക് വിശ്വസിക്കാം.

    ReplyDelete
  141. ഇത് ചിന്താമണി കൊലക്കേസ് പോലെ ആവുമോ.. കുറ്റവാളിയെ വധ ശിക്ഷയില്‍ നിന്നും മോചിപ്പിച്ചു കുറ്റവാളിയെ ക്രുരമായി കൊല്ലുന്ന ലാല്‍ കൃഷ്ണ വിരാടിയാര്‍ ആണോ ഈ അഡ്വ. ബി.എ. ആളൂര്‍..
    3 ലക്ഷം രൂപയില്‍ എച്ചി കണക്കു പറഞ്ഞ ഈ സര്‍ക്കാരിനെ ഒക്കെ നിങ്ങള്‍ ഒക്കെ തന്നല്ലേ പൂവിട്ടു പൂജിച്ചു പൊക്കി നടത്തുന്നത്.. എന്തിനദികം പറയുന്നു. . ഒന്നും കൊടുത്തില്ലെങ്കിലും വേണ്ട ആ പാവം അച്ഛനെയും അമ്മയെയും ഇനിയും ഈ കോടതിയിലും മറ്റും കേറ്റി അകാലത്തില്‍ ഒരു നരധാമന്റെ ക്രുര കൃത്യത്തിനു അടിമയാകേണ്ടി വന്ന ആ പെണ്‍കുട്ടിയുടെ ചാരിത്ര്യത്തെ ഇനിയും നശിപ്പിക്കരുത്...

    ReplyDelete
  142. മുജീബ്ക്ക, ഇത് ആദ്യം പ്രവചിച്ചതായിരുന്നു.
    അന്ന് സ്ത്രീ സിന്ഗങ്ങള്‍ എന്നെ കടിച്ചു കീറാന്‍ വന്നു.
    ആ കടികള്‍ ഒരു മുല്ലപ്പൂ ആയി എനിക്ക് അനുഭവപെട്ടതിനാല്‍ വേഗം ഉള്‍വലിഞ്ഞു.

    ReplyDelete
  143. ഞെട്ടിക്കുന്ന വസ്തുതകളാണ് പുറത്തു വരുന്നത്.... സത്യവും നീതിയും വെറും വാക്കുകള്‍ മാത്രമോ??

    ReplyDelete
  144. വേദനകളൊക്കെയും അനുഭവിച്ചു തീര്‍ത്ത്
    വേദനകളില്ലാത്ത ലോകത്തേക്ക് അവള്‍
    വേദനയോടെ പോയിക്കഴിഞ്ഞു
    ഇനിയാരുമാവളെ റയില്‍ പാളത്തില്‍ നിന്ന്
    മരണത്തിലേക്ക് തള്ളിയിടുകയില്ല,
    വേദനിപ്പിക്കുകയില്ല,മാനം കെടുത്തുകയില്ല
    ഇനിയവള്‍ക്ക്‌ ശാന്തി,
    നിത്യതയിലെക്കവള്‍ അലിഞ്ഞു ചേര്‍ന്നു..
    ക്രൂരതയുടെയീ ലോകത്തെ നോക്കി
    ഒന്ന് കാര്‍ക്കിച്ച് തുപ്പുകയെങ്കിലുമാവാം.....

    ReplyDelete
  145. asha mohan says
    vayikkum thorum govindachami enna ottakayyanodu deshyam koodikkoodi varunnu. thettu cheytha ayalekkal dushtanmaranu ayalkku vendi vaadikkanethiya karutha kottitta pattikal. kaasu koduthal aareyum rekshichedukkan nadakkunna avar oormikkenda oru karyamundu, thande veetilum yathra cheyyunna sthreekal undu. kesinde purogathi krithyamayi ariyikkane.

    ReplyDelete
  146. പണ്ടൊരു സായിപ്പു കാന്താരിമുളകു തിന്നിട്ടു കാന്താരി ചീനിയെനോക്കി- "ഈ മരം മരമായി വരുമ്പോൾ എന്തായിരിക്കും" എന്നു പറഞ്ഞതുപോലെ- ഈ ജിഷ ഏലിസബത്ത് ഒരു സീനിയർ പത്രപ്രവർത്തകയാകുമ്പോൾ എന്തായിരിക്കും അവസ്ഥ എന്നു ചിന്തിച്ചു പോകുന്നു!

    എന്റെ കൊച്ചേ, നിങ്ങളുടെ തൊഴിലും നിങ്ങളുണ്ടാക്കുന്ന വാർത്തയുമൊന്നും ഇവിടത്തെ ചർച്ചാ വിഷയം!

    നിങ്ങളേക്കാൾ അന്തസായി,അഭിമാനത്തോടെ, തൊഴിലിനോടു കൂറുള്ളവരായ നിരവധി പത്രപ്രവർത്തകർ ഇന്നാട്ടിലുണ്ട്- ഞങ്ങൾക്കറിയുകയും ചെയ്യാം. അതുകൊണ്ട് പ്ലീസ് കൊച്ച് അല്പ സമയം ഈ റോഡിന്റെ നടുക്കൂന്ന് അങ്ങു സൈഡിലോട്ട് ഒന്നു മാറി നിന്നാട്ട്!

    അവിടെന്നും ഇവിടെന്നും തപ്പിപെറുക്കി തന്നെയാ ഈ പോസ്റ്റ് ഉണ്ടാക്കിയത് എന്നു ബ്ലൊഗ്ഗർ പറഞ്ഞല്ലോ‌- പക്ഷേ ഒരു നെടുവീർപ്പ് ഈ പോസ്റ്റ് പങ്കു വയ്ക്കുന്നുണ്ട്. അതു കേരളം മൊത്തം പടരേണ്ടതാണ്. പത്രപ്രവർത്തകയെന്നു വീർപ്പിച്ചു നടക്കുന്ന കൊച്ചിനിതു മനസിലായിക്കൊള്ളണമെന്നില്ല.

    "താങ്കളുടെ വെറുതെ ഒരിലക്ക് ഞാന്‍ പരമാവധി പബ്ലിസിറ്റി കൊടുത്തിട്ടുണ്ട്" എന്നു ജിഷ എഴുതിയതു വായിച്ചു- പരമാവധി പബ്ലിസിറ്റി കോടുക്കുവാൻ നിങ്ങളാരുവാ? അപ്പോ അതിലും കൂടുതൽ ആർക്കും കൊടുക്കാൻ കഴിയില്ല അല്ലേ- നിങ്ങളൊരു സംഭവം തന്നെ കെട്ടോ!

    ഒരില- താങ്കൾ പറയേണ്ടത് പറഞ്ഞു- ഇതു ജനങ്ങൾ ഇതു ഏറ്റെടുക്കും. താങ്കൾ കണ്ടു പിടിച്ചതല്ല എന്ന കരണത്താൽ ഈ വാർത്തയുടെ പ്രാധാൻയം ഒട്ടും കുറയുന്നില്ല.

    കാലഹരണപ്പെട്ട നീതിൻയായ സ്ഥാപനങ്ങളാണു നമ്മുടേത്. കുറച്ചുകാലങ്ങളായി നിർഭാഗ്യവശാൽ പലകേസുകൾ നടത്തേണ്ടി വന്ന അനുഭവത്തിൽ നിന്നും മനസിലായ ഒരു കാര്യം- എന്തു പറയുന്നു എന്നതിലുപരി, ഏതു വക്കീൽ പറയുന്നതിനു വലിയ വ്യത്യാസമുണ്ട് കോടതിയിൽ.
    അഞ്ചു വക്കീലന്മാർ ഒരു ക്രിമനലിനു വേണ്ടിഹാജരാകുന്നു- യേസ്, ആർക്കൊക്കെയോ കുറ്റവാളി രക്ഷപ്പെടണമെന്നു ആഗ്രഹമുണ്ടെന്നു തോന്നുന്നു ....ഞാനും താങ്കളുടെ സംശയത്തിൽ പങ്കു ചേരുന്നു

    ReplyDelete
  147. അവന്‍ വരും... വീണ്ടും...
    ഏതോ സ്റ്റേഷനില്‍ നിന്നും, ഒരു പാട് സ്വപ്നങ്ങളുമായി യാത്രതിരിക്കുന്ന, നമ്മില്‍ ആരുടെയോ സഹോദരിയെ കാത്തു, അവന്റെ കഴുകന്‍ കണ്ണുകള്‍, ഒഴിഞ്ഞ കപര്‍ത്ടുമെന്റിലെ ഇരുളില്‍ വീണ്ടും തിളങ്ങും...
    പേടിപെടുത്തുന്ന ചിന്ത....

    ReplyDelete
  148. നന്ദി സുഹൃത്തേ, ഇങ്ങനെയൊരു പോസ്റ്റിന്. പെണ്മക്കളുള്ള മാതാപിതാക്കളുടെയൊക്കെ ഉള്ളു കിടുങ്ങിയ സംഭവം.. അർഹിക്കുന്ന ശിക്ഷ പ്രതിയ്ക്കു കിട്ടട്ടെ എന്നു ഏതൊരു പൌരയേയും പോലെ ആഗ്രഹിക്കുന്നു.
    ഒരു വാക്കിലോ വാചകത്തിലോ പിടിച്ചു കമന്റുകൾ കത്തിക്കയറി എഴുത്തിന്റെ ഉദ്ദേശശുദ്ധിയിൽ നിന്നു നമ്മുടെ ശ്രദ്ധമാറാതിരിക്കട്ടെ.

    ReplyDelete
  149. പണം കിട്ടിയാൽ എന്തും ചെയ്യുന്ന വക്കീലന്മാർ ഉള്ളപ്പോൾ , എന്തു ധൈര്യത്തിൽ നമ്മുടെ സ്ത്രീകൽ വഴി നടക്കും ? വെറും ഒരു പിച്ചക്കാരൻ കുറ്റവാളി ആയ കേസിൽ ഇതാണു സ്ഥിതിയെങ്കിൽ , വൻ സ്രാവുകൾ ഉള്ള സ്ത്രീ പീഠന കേസുകളുടെ അവസ്ഥ നമ്മുക്ക് ഊഹിക്കാം !!! സാക്ഷരതയും, പിന്നെ കപട പ്രബുധതയും കൈ കോർത്തു നമ്മെ നോക്കി കൊഞ്ഞനം കുത്തുമ്പൊൾ , ആരെയാണു നമ്മൾ ആശ്രയത്തിനായി സമീപിക്കേൻടത് ?

    ReplyDelete
  150. സിനിമാക്കഥ പോലെ, ഈ നാട് നന്നാവുമോ.

    ReplyDelete
  151. This proves that the Law stands only for the criminals and the rich.. what to say about our country..its very pathetic.
    any way, congrats to the author. its a very good attempt to make people aware of the real face of India..!!

    ReplyDelete
  152. Nammal pothujanangal chernnu kazhivulla oru vakkeeline vaykkuka, ennittu soumyayude neethiykku vendi vaadiykkuka eni adhava vidhi SAMIyku anukoolamaanengil avaneyum, avanuvendi vaadicha malayalikal ulppedeyulla advocatesukaleyum koadathi valappilittu thalli kolluka. Soumya enna pengalkkuvendi nammal malayaalikalkku cheyyan pattunna ettavum cheriya kaaryam, ethonnum aa kutti anubhavicha vedanayku pakaramaavilla.

    Ee commentsukalokke ningalude hrudayathil ninnum vannavayaanengil namukku onniykkam.

    ReplyDelete
  153. People should protest in the street. Then only the digital war become complete and meaningful, Otherwise it is a waste of time.

    ReplyDelete
  154. don't allow any criminal to escape who has done this much cruelty to a poor girl.hope judiciary will give justice otherwise we should protest

    ReplyDelete
  155. അന്വേഷണാത്മക ലേഖനത്തിന്, രചയിതാവിന് അഭിന്ദനങ്ങള്‍.
    എന്നാല്‍ കഴിയും വിധം ഇത് സര്‍ക്കുലേറ്റ് ചെയ്തിട്ടുണ്ട്, നേരത്തേ തന്നെ.

    (പഴഞ്ചൊല്ല് :- അമ്മയെത്തല്ലിയാലും..)


    ഓ:ടോ:-പ്രതികരണം വാക്കുകളിലൂടെ പ്രവഹിച്ചാല്‍ മാത്രം മതിയാവില്ല ഇക്കാര്യത്തിലെന്ന് കരുതിയിരിക്കയായിരുന്നു. പക്ഷെ ഇപ്പോള്‍..

    മുമ്പേ സൌമ്യ മരിച്ചിട്ട് ഒരു ദിവസം പൂര്‍ത്തിയായിരുന്നോ എന്ന് സംശയമുണ്ട്, അപ്പഴേക്കും കഥ അടിച്ച് വിട്ട വീരബ്ലോഗറുണ്ട് ഈ ഉലകത്തില്‍. കാലക്രമേണ പിന്നെയും ഇതേച്ചേര്‍ത്ത് മറ്റു കഥയും കവിതയും വായിക്കാന്‍ ഇട വന്നിരുന്നു.

    ഈ ലേഖനം ആ കര്‍ത്താക്കള്‍ക്കെല്ലാം കിട്ടിയിട്ടുണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം. അവരെയൊന്നും ഇവിടെ കണ്ടതില്ല, തിരക്കായിരിക്കും, പുതിയ സൃഷ്ടികളുടെ തിരക്ക്.. സാമൂഹിക പ്രതിബദ്ധരാണല്ലോ എഴുത്തുകാര്‍..

    ReplyDelete
  156. സൌമ്യ വധത്തിലെ പിന്നാമ്പുറം ഇപ്പോളാണ് ഞാന്‍ കാണുന്നത് .അത് ഹൃദയസ്പര്‍ശിയായി ബ്ലോഗര്മാരില്ലെത്തിച്ച താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍. പണത്തിനു മുന്നില്‍ ഭാര്യയെയും മക്കളെയും സഹോദരിയേയും മറക്കുന്ന വക്കീലന്മാരെ കുറിച്ച് എന്ത് പറയാന്‍ . ജിഷ എലിസബത്ത്‌ ഒരു സ്തീ തന്നെയാണോ . അഭിമന്യു.

    ReplyDelete
  157. ഒരില... ഉദ്യമത്തിന് അഭിനന്ദനങ്ങള്‍. താങ്കള്‍ കാര്യങ്ങളെ വികാരപരമല്ലാതെ വിചാരപരമായിക്കൂടെ കാണേണ്ടിയിരിക്കുന്നു. കുറ്റവാളിയുടെ ചരിത്രവും മറ്റും അന്വേഷിക്കേണ്ടത് പോലീസല്ലേ. അതിനുവെറുതേ പത്രക്കാരുടെ പുറത്ത് കുതിരകേറണോ. ഗോവിനന്ദച്ചാമിയുടെ കേസിനെ സംബന്ധിച്ച് താങ്കളുടെ ആശങ്കകളള്‍ക്കുപിന്നിലെ നന്‍മ തിരിച്ചറിയുന്നു. എന്നാല്‍ കേസ് കോടതിയില്‍ അട്ടിമറിക്കപെടുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. വക്കീലന്മാര്‍ റാകിപ്പറക്കുന്നത് ഓസിനുകിട്ടുന്ന പരസ്യത്തിനുവേണ്ടിത്തന്നെയാവണം. തീവണ്ടിറൂട്ടുകള്‍ കേന്ദ്രീകരിച്ച് ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നവരുടെ സംഘം രാജ്യത്തുടനീളം ഉണ്ട്. ഊഹിക്കാവുന്നതിനും അപ്പുറത്താണ് അത്തരക്കാരുടെ വരുമാനവും അതിനുള്ള മാര്‍ഗങ്ങളും. അവരുടെ സാമ്പത്തിക പിന്തുണ ഒരുപക്ഷേ ഉണ്ടാവാം. അതൊക്കെ കേസന്വേഷണത്തിന്‍െ്‌റ വേളയില്‍ പോലീസ് കണ്ടെത്തേണ്ട കാര്യങ്ങളായിരുന്നു.
    അത് എന്തെങ്കിലും ആവട്ടെ സൗമ്യ എന്ന പെണ്‍കുട്ടിയുടെ മരണത്തിനു കാരക്കാരനായ ആള്‍ ശിക്ഷിക്കപ്പെടുമോ രക്ഷപ്പെടുമോ എന്നതാണല്ലോ ഇവിടെ വിഷയം.സൗമ്യയുടെ കേസില്‍ നിര്‍ണായകമാവുക ശാസ്ത്രീയ തെളിവുകളാവും.
    1. സൗമ്യയുടെ ശരീരത്തില്‍ നിന്നും ശേഖരിക്കപ്പെട്ട പ്രതിയുടെ ശരീര സ്രവങ്ങള്‍. അതുമാത്രം മതി പ്രതിഭാഗത്തിന്‍െ്‌റ മറ്റുവാദങ്ങളുടെ മുനയൊടിക്കാന്‍.
    2.പ്രതിയെ സംബന്ധിച്ച സൗമ്യയുടെയും തൊട്ടടുത്ത ബോഗിയില്‍ യാത്രചെയ്തയാളുടെ സാക്ഷിമൊഴിയും വിചാരണ സമയത്ത് നിര്‍ണായകമാവും.
    3.സൗമ്യയുടെ നഷ്ടപ്പെട്ട ഫോണ്‍ വീണ്ടെടുക്കാനായത് പ്രാഥമികതെളിവുകളെ ശക്തമാക്കുന്നുണ്ട്.
    പോലീസില്‍ നല്ല നിയമജ്ഞാനവും ബുദ്ധിയുമുള്ളവര്‍ കുറച്ചൊക്കെയുണ്ട്. ഈ കേസ് ഫയല്‍ചെയ്തിരിക്കുന്നത് കുറ്റമറ്റരീതിയില്‍തന്നെയാണ്. സൗമ്യയെ കൊന്നത് ഗോവിന്ദച്ചാമിയാണെങ്കില്‍ നാലല്ല നാല്‍പതു വക്കീലന്മാര്‍ ഗോവിനന്ദച്ചാമിക്കുവേണ്ടി വാദിക്കാന്‍ വന്നാലും രക്ഷപ്പെടില്ല. നിയമവാഴ്ചയുടെ ശക്തിയില്‍ നമുക്ക് വിശ്വസിക്കാം.

    ReplyDelete
  158. aa vakkeelanmare train itichu kollanam......makkal

    ReplyDelete
  159. വായിച്ചു..മുഴുവനും വായിച്ചു..ഒറ്റയിരിപ്പിനു തന്നെ..

    എന്ത് പറയേണം..എങ്ങിനെ പറഞ്ഞു തുടങ്ങേണം എന്നറിയില്ല...ഈ സന്ദര്‍ഭത്തില്‍ കുറച്ചു ആണ്‍കുട്ടികളെ ഞാന്‍ ഓര്‍ത്തു പോകുന്നു..

    നമ്മുടെ പ്രിയ സഹോദരി ഷീലയെ കഴുതരുതുകൊന്ന സമ്പത്തിനെ ഉരുട്ടികൊന്ന ധീരരായ പോലീസുകാരെ.

    അല്ലെങ്കില്‍ ഒരു കുഞ്ഞു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു കൊന്ന മലയാളിയായ ഡ്രൈവറെ കൃത്രിമ ( encounter ) ഏറ്റുമുട്ടലില്‍ കൊന്ന കോയമ്പത്തൂര്‍ പോലീസ് കമ്മീഷണര്‍ ജൈലെന്ദ്ര ബാബു.

    ഇവനെയെല്ലാം അവര്‍ ചെയ്തതുപോലെ ചെയ്യേണം..

    അതുമല്ലങ്കില്‍ അറേബ്യന്‍ നാടുകളില്‍ ചെയ്യുന്ന പോലെ പരസ്യമായി തല വെട്ടണം....ഇതിലേതെങ്കിലും ഒന്ന് ചെയ്യാത്തപക്ഷം ഈവക കുറ്റവാളികള്‍ രക്ഷപെട്ടുകൊണ്ടേ ഇരിക്കും...

    നമ്മുടെ സഹോദരിമാര്ക്കെല്ലാം ദൈവം തന്നെ തുണ.

    ReplyDelete
  160. ഇങ്ങനെയുള്ള ക്രിമനലുകളെ രക്ഷിയ്ക്കാന്‍ നടക്കുന്നവക്കീലന്മാരെ ആദ്യം ജനങ്ങള്‍ ശിക്ഷിയ്ക്കണം.

    ReplyDelete
  161. ഈ പോസ്റ്റ്‌ വെറുതെ ആവാതിരിക്കട്ടെ...ഇത്തരം ഗോവിന്ദചാമിമാരെ ജീവനോടെ കഴിച്ചു മൂടാന്‍ ആയെങ്കില്‍..

    ReplyDelete
  162. mukalil paranja enthenkilum oruthano oruthikko avane kollan pattumo...valiya varthamaanam ezhuthikandallo???? chumma puluvadikkalle makkale...Pravarthichu kanikku...ennittu paray

    ReplyDelete
  163. ഞാനൊരു വിമര്‍ശകനാണ്. രാഷ്ട്രീയം, മധ്യമം, സേവനം ഇത്യാദി വിഷയങ്ങളുടെ വിമര്‍ശകന്‍. വെറുതെ ഒരില എന്ന ബ്ളോഗ് വായിക്കാനിടയായത് ഇപ്പോഴാണ്. അതില്‍ വിലപ്പെട്ടടും വിലയില്ലാത്തതുമായ ഒരുപാട് പറഞ്ഞ ജിഷ എലിസബത്ത്, മുബി, മുകി...ഇവരെപ്പോലെ ഒരിക്കല്‍ വാതോരാതെ പറയുകയും പാടുകയും നൃത്തംവക്കുകയും ചെയ്ത പെണ്‍കുട്ടിയാണ് സൌമ്യ. രാഷ്ട്രീയക്കാരോ, സ്വന്തം നാടോ, ആങ്ങളമാരോ, മാധ്യമങ്ങളോ മറന്നുപോയ ഒരാത്മാവല്ല അവള്‍. ആണും പെണ്ണും ഒരുപോലെ പോരടിക്കുന്ന വലിയൊരു സത്യത്തിന്റെ ബലിയാട്. അവളുടെ മരണം കരുതിക്കൂട്ടിയ കൊലപാതകമാണെന്ന് ഇല വെറുതെപോലും എഴുതിയതായി കാണുന്നില്ല. ഇലയുടെ ഉടമ ആണാണെങ്കിലും പെണ്ണാണെങ്കിലും ഒരു കൊലയാളി രക്ഷപ്പെടരുതെന്ന വേവലാതിയാണ് ബ്ളോഗറിലൂടെ കാണിച്ചിരിക്കുന്നത്. അതില്‍ വിമര്‍ശിക്കാനാവുന്ന പഴുതില്ല. പക്ഷെ, കുറ്റപത്രത്തില്‍ പഴുതുകളേറെയെന്ന് ഇല വെറുതെ പറയുകയാണെന്ന് വിശ്വസിക്കാനും കഴിയുന്നില്ല. വക്കീലന്‍മാരുടെ വലുപ്പവും ജിഷ എലിസബത്ത് എന്ന മാധ്യമ പ്രവര്‍ത്തകയുടെ കൈപ്പടാവകാശവും എന്ന തരത്തിലേക്ക് സൌമ്യയുടെ മരണത്തെ കൊണ്ടെത്തിക്കരുത്. യാത്രികരാകേണ്ടിവരുന്ന ഓരോ സഹോദരിമാരുടെയും ജീവന്‍ രക്ഷിക്കാനല്ലല്ലോ ഈ വക്കീലന്‍മാരുടെ ലക്ഷ്യം. കേരളത്തില്‍ പേരെടുക്കാന്‍ വന്ന വെറുമൊരു വക്കീല്‍ മാത്രമല്ല ബി.എ.ആളൂര്‍. ജനരോക്ഷത്തെ ഭയന്ന നാടുവിടേണ്ടിവന്നെന്ന് ബ്ളോഗില്‍ പറയുന്ന ആളൂരിന്റെ വരവിനെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നിസ്സാരമായി കാണാം. വികാരമില്ലാതെ വാര്‍ത്ത ചെയ്യുന്ന വനിതാ പത്രപ്രവര്‍ത്തകര്‍ ആളൂരിനെയും ഒപ്പമുള്ളവരെയും അളന്ന് തള്ളുന്നത് ഭൂഷണവുമല്ല. ഇതുവരെ ജിഷ എഴുതിയത് അല്‍പ്പത്തരത്തെ പുറത്തുകൊണ്ടുവരാനല്ലാതെ മറ്റൊന്നിനും ഉപകരിച്ചിട്ടില്ലെന്ന് വ്യക്തം. തൃശൂര്‍ വിജിലന്‍സ് കോടതിയിലെ പ്രമാധമായ കേസുകളടക്കം കൈകാര്യം ചെയ്യുന്ന പ്രമുഖനാണ് ബി.എ.ആളൂരിന് തൃശൂരില്‍ സൌകര്യം ഒരുക്കികൊടുത്തിരിക്കുന്നത്. ആളൂര്‍ പട്ടികയിലെ മറ്റെല്ലാവരും ഈ അഭിഭാഷകനൊപ്പമുള്ളതാണ്. ഇയാളുടെ വാദി-പ്രതിഭാഗങ്ങളില്‍ മുന്‍ എം.എല്‍.എ അല്‍ഫോണ്‍സ് കണ്ണന്താനം, മലബാര്‍ സിമന്റസ് ഫെയിം ചാക്ക് രാധാകൃഷ്ണന്‍, മുന്‍ കേരള ഹൈകോടതി ഗവ.പ്ളീഡര്‍ കെ.എ.അക്ബര്‍, പ്രവാസി വ്യവസായിപ്രമുഖനായ സീഷോര്‍ മുഹമ്മദാലി, വിജിലന്‍സ് പ്രോസിക്യൂട്ടര്‍ മുരളീകൃഷ്ണന്‍ തുടങ്ങിയവരുണ്ട്. ഈ പട്ടികയില്‍ പറയുന്ന ചിലരുടെ രാഷ്ട്രീയ-മാഫിയ ബന്ധങ്ങളെ നിരത്തേണ്ടതില്ലല്ലോ?. സുപ്രധാനമായ നിരവധി കേസുകളില്‍ കക്ഷിചേരാനും പേരെടുക്കാനും 'പൊതുപ്രവര്‍ത്തകരുടെ' നീണ്ട നിരയുള്ള കേരളത്തില്‍ എന്തിന് ലോകം വെറുത്ത ഗോവിന്ദചാമിയുടെ വക്കാലത്തുമായി ഇവര്‍ ഇറങ്ങിതിരിച്ചുവെന്ന് നിങ്ങള്‍ ചിന്തിക്കുന്നില്ല. ഗോവിന്ദചാമിയുമായി ജയിലില്‍ നിന്ന് പുറത്തേക്കും അകത്തേക്കും പോകുന്ന വാഹനത്തിന്റെ പിറകിലൂടെ നിരന്തരം കാണുന്ന അജ്ഞാതവാഹനം ഏത്?. ഗോവിന്ദചാമിയെ ഇന്ന ദിവസം കോടതിയിലേക്കായി കൊണ്ടുവരുമെന്ന് അറിയുന്നത് അദ്ദേഹത്തിന്റെ വക്കീലന്‍മാര്‍ക്കാണ്. പൊലീസ് എത്തിനില്‍ക്കുന്നതും അതിലെന്നാണ് അവസാന വിവരം. ഇനിയൊരവസരത്തില്‍ അതാവര്‍ത്തിക്കപ്പെട്ടാല്‍ എല്ലാം പുറത്തുവരും. പൊലീസും കച്ചകെട്ടിയിരിക്കുന്നെന്ന് മനസ്സിലാക്കുക. വക്കീലന്‍മാര്‍ മാധ്യമ പ്രവര്‍ത്തകരില്‍ ചിലരെ വലവീശുന്നെന്ന് ബ്ളോഗില്‍ കാണുന്നു. ജിഷയെ പോലുള്ളവരുടെ വാദങ്ങള്‍ അതിന് അടിവരയിടുന്നു. എന്തുതന്നെയായാലും അടിക്കടിയുള്ള വിവരങ്ങളും വിമര്‍ശനങ്ങളുമായി ഈ വിമര്‍ശകനും വെറുതേയല്ലാതെ ഇലയോടപ്പം ചേരുകയാണ്. വിരോധമില്ലല്ലോ?..

    ReplyDelete
  164. @ ജിഷ എലിസബത്ത്
    ജോലിത്തിരക്കിന്റെ പ്രാരബ്ധം കഴിഞ്ഞ് ഇപ്പോഴാണ്
    താങ്കളുടെ കമന്റുകള്‍ കണ്ടത്.
    അതില്‍ കാമ്പുള്ളവയുടെ മറുപടി ഞാന്‍ നേരത്തെയും
    മറ്റു പലരും പിന്നീടും പറഞ്ഞ സ്ഥിതിക്ക് ആവര്‍ത്തിക്കുന്നില്ല.
    താങ്കള്‍ ആര്‍ക്കു വേണ്ടിയാണ് സംസാരിക്കുന്നതെന്നും
    ആരെയാണ് സംരക്ഷിക്കുന്നതെന്നും പകല്‍പോലെ വ്യക്തമായ
    സ്ഥിതിക്ക് ഇതിലൊരു സംവാദത്തിന്റെ ഇടവുമില്ല.

    ഒരു കാര്യം വ്യക്തമാക്കാനുണ്ട്.
    താങ്കളുടെ കമന്റ് ഞാന്‍ ഡിലിറ്റ് ചെയ്തെന്ന ആരോപണത്തെക്കുറിച്ച്.
    ഞാനങ്ങിനെ ചെയ്യാത്തതിനാല്‍ ഒന്നു കൂടി സൂക്ഷിച്ചു നോക്കി.
    അതിങ്ങനെയാണ്.

    JIsha Elizabeth said...
    This post has been removed by the author.

    കമന്റ് ഡിലിറ്റ് ചെയ്തത് ഓതറാണ്. അതായത് കമന്റ് എഴുതിയ
    ആള്‍ തന്നെ. ഞാനാണ് ഡിലിറ്റ് ചെയ്തതെങ്കില്‍ deleted by moderator എന്നായിരിക്കും പ്രത്യക്ഷപ്പെടുക.
    ഇതിനര്‍ഥം താങ്കള്‍ തന്നെയാണ് ആ കമന്റ് ഡിലിറ്റ് ചെയ്തത് എന്നാണ്.
    താങ്കള്‍ ഡിലിറ്റ് ചെയ്യുകയും അതിന്റെ കുറ്റം എന്റെ പേരില്‍ ചാര്‍ത്തി തെറി വിളിക്കുകയുമാണ് ചെയ്യുന്നത്.

    ഒരു കാര്യം കൂടി.
    സൌമ്യയുടെ കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയണ് ഇവിടെ വിഷയം. എല്ലാവരും ചര്‍ച്ച ചെയ്യുന്നത് അതാണ്.
    മറ്റെല്ലാം അപ്രസക്തമാണ്.
    ആ നിലക്ക്, ഈ പോസ്റ്റിന്റെ വഴി മാറ്റി വെറും കോലഹലങ്ങള്‍
    സൃഷ്ടിക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു. നന്ദി.

    ReplyDelete
  165. This comment has been removed by the author.

    ReplyDelete
  166. ഗൌരവമാര്‍ന്ന ഒരു വിഷയം ബാലിശമാകുന്ന തര്‍ക്കത്തിലേയ്ക്ക് എന്തിനു വലിച്ചിഴയ്ക്കുന്നു? “ഒരില വെറുതെ” വളരെ സാമൂഹികപ്രതിബദ്ധതയോടെയും മാനുഷികമായും ഈ വിഷയം ജനമനസ്സുകളിലേയ്ക്ക് എത്തിച്ചു. അതിന്റെ അനുരണനങ്ങള്‍ പടര്‍ന്നുകൊണ്ടിരിക്കുന്നു. (അതുകൊണ്ടാണല്ലോ എന്നെപ്പോലെ പലരും ആദ്യമായി ഈ സൈറ്റില്‍ വരികയും അഭിപ്രായങ്ങളും ആശങ്കകളും പങ്കു വയ്ക്കുന്നത്) വളരെ നല്ല കാര്യം. പക്ഷെ ഈഗോ ക്ലാഷിലേയ്ക്കും “ഞാന്‍ ശരി”യെന്ന വാദത്തിലേയ്ക്കും പോകുന്നതുപോലെ തോന്നുന്നു ജിഷയുടെയും നിങ്ങളുടെയും, പിന്നെ കൂടെ ചേര്‍ന്ന് വളരെ കഠിനവാക്കുകളാല്‍ അഭിപ്രായമെഴുതുന്ന ചില സുഹൃത്തുക്കളുടെയും മനോഭാവം കാണുമ്പോള്‍. എല്ലാ തര്‍ക്കവും ഒരു ശാഠ്യത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. “ഏറ്റവും അവസാനം എനിക്ക് പറഞ്ഞു നിറുത്തണം” എന്നുള്ള ശാഠ്യത്തില്‍. അന്യോന്യം കുറ്റപ്പെടുത്തി എന്തിനു വെറുതെ...

    ReplyDelete
  167. ജീഷാ...
    പരമാവധി കൂടുതല്‍ ആളുകളില്‍ എത്തിക്കുക എന്ന ഉദേശത്തോടെ ഞങ്ങളൊക്കെ ശ്രമിക്കുമ്പോള്‍, ഇവിടെ വെറുതെ കമാന്റിലൂടെ വികാര പ്രകടനം നടത്തി സമയം കളയാതിരിക്കൂ.
    വാര്ത്തി താങ്കളുടേത് തന്നെ എന്ന് സമ്മതിക്കുന്നു. അതിനുള്ള ക്രെഡിറ്റും, തരുന്നു. താങ്കളുടെ എഴുതിനും അതിന്റെ ശ്രമങ്ങള്ക്ക് പിന്നിലുള്ള ആത്മാര്ഥതയേയും ചോദ്യം ചെയ്യുന്നുമില്ല
    പക്ഷേ ചര്ച്ചുയാകേണ്ട ഒരു വിഷയത്തില്‍ തുടര്‍ കമന്റുകള്‍ ഇട്ട് വികാരം പ്രകടിപ്പിക്കാതെ നമുക്കേന്ത് ചെയ്യാന്‍ പറ്റും എന്ന് ചിന്തിക്കൂ.
    താങ്കളുടെ പല കമാന്റു്കളിലും പാവം ബ്ലോഗര്മാരെ പരിഹസിക്കുന്ന രീതി പോലെ തോന്നുന്നു. ഞങ്ങള്ക്ക് നിങ്ങളെ പോലെ പത്രങ്ങളില്‍ എഴുതാനോ പ്രസിധീകരിക്കാനോ ഉള്ള കഴിവില്ല, ഭാഗ്യവുമില്ല.
    ആ ഭാഗ്യം ലഭിച്ച നിങ്ങള്‍ തന്നെ ഇങ്ങിനെ വികാര പ്രകടനം നടത്തിയാലോ?
    മാധ്യമ പ്രവര്ത്തകരെ അടച്ചാക്ഷേപിക്കുന്നുമില്ല.
    ഈ ഒരു വിഷയം പലരും അറിയുന്നത് ഇപ്പോഴാണ്.
    ഈ അനാവശ്യമായ വാക് പയറ്റ് ഒഴിവാക്കി ഇനിയെന്ത് എന്ന് ചിന്തിക്കൂ. അതിനായി കൂടിയാലോചിക്കൂ.

    ReplyDelete
  168. Leave him to the PUBLIC.. I will be the first one to Cutt of his TWO hands and his "___________".. The lawyers who support him may sell their WIVE and Mother as well.. Nammude naadu nannawilla... Kaaranam,, all are greedy of money, power and publicity...
    Even I was a witness during 2002 when I was coming back from Thalassery to Trivandrum (BY ROAD),, it happened in Alapuzha.. bcoz of my Dad's courage the lady and her husband escaped from the attack of some GOONDAS.it was around 2:45 am..

    ReplyDelete
  169. Also a small Request to Miss/Mrs Jisha Madam,
    Please bee to people.. This is not the way way to show your impatience to the people... "Kurach oru alpam Janangalkku vendi Jeevuikku"
    Shamm from Iraq..
    I can show the value of Life if you can Visit here.. They are better than the VULTURES of India.....

    ReplyDelete
  170. വിവേകാനന്തന്‍ പറഞ്ഞു കേരളം ഒരു ഭ്രാന്താലയം എന്ന്‍ , കാര്യങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ അത് ഒരു സത്യം തന്നെ എന്ന്‍ ജിസ യും തെളിയിക്കുന്നു .
    ബ്ലോഗ്‌ തുടങ്ങിയത് സൌമിയെ പറ്റി. ചര്‍ച്ച പോകുന്നത് ഫോര്‍ത്ത് എസ്റ്റെട്ടോ ഫിഫ്ത് (ബ്ലോഗ്‌) എസ്റ്റെട്ടോ വമ്പന്‍ എന്നറിയാന്‍ , കലികാലം

    ReplyDelete
  171. അഡ്വ. ബി.എ. ആളൂര്‍, അഡ്വ. ജോര്‍ജ്കുട്ടി. അഡ്വ. പി.എ. ശിവരാജന്‍, അഡ്വ. ഇ. ഷനോജ് ചന്ദ്രന്‍, അഡ്വ. എന്‍.ജെ. നെറ്റോ........ivar manushyaro.........ivarkkum makkalillle........iyalude..case vadichittu aahh paisakku.......laggakaram...parayan vakkukalilla...

    ReplyDelete
  172. we have to something, this is getting worst and worst,,,
    Soumya's case need more attention

    ReplyDelete
  173. This comment has been removed by the author.

    ReplyDelete
  174. This comment has been removed by the author.

    ReplyDelete
  175. സുഹൃത്തേ,



    http://verutheorila.blogspot.com/2011/05/blog-post_19.html?showComment=1306115723291



    നമുക്ക് നന്മ നഷ്ടപ്പെട്ടുപോയിരിക്കുന്നു.. മാധ്യമ പ്രവര്‍ത്തകനെ കൊല്ലാന്‍ DYSP ഗുണ്ടകള്‍ക്ക് quotation കൊടുക്കുന്ന ഒരു നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്... ഇവിടെ നമുക്ക് പ്രതികരിക്കാന്‍ കഴിയാതെ പോകുന്നു....ഈ നാടിനെ വെറുമൊരു കംബോളമാക്കി മാറ്റിയവര്‍ നമ്മുടെ പ്രതികരണ ശേഷിയെ കൂടി വിലക്കെടുതിരിക്കുന്നു.. ..ആഗോളവല്‍ക്കരണവും ആഗോള ബ്രണ്ടുകളുടെ വരവും നമ്മളെ മനുഷ്യരല്ലത്ക്കിയിരിക്കുന്നു.. കൂട്ടിവയിക്കാനാവാത്ത ഒരുപാടു ബന്ധങ്ങള്‍ ഉണ്ട് ഇവ തമ്മില്‍...



    സൌമ്യക്ക്‌ സംഭവിച്ച ദുരന്തം കണ്ടു നിന്ന സമൂഹം... ഇനി ഗോവിന്ദച്ചമിയെ കുറ്റവിമുക്തന്‍ ആക്കുംബോളും രണ്ടു നാള്‍ പ്രതിഷേധിക്കും .. എന്നിട്ട് വൈകുന്നേരമാകുമ്പോള്‍ bevarage നു മുന്നില്‍ ക്യൂ നില്‍ക്കും... മദ്യപിച്ചു മത്തു കേറുമ്പോള്‍ ഈ നാടിന്ടെ രാഷ്ട്രീയ ജീര്‍ണ്ണതയെ കുറിച്ച് വാതോരാതെ പ്രസന്ഗിക്കും...



    സുഹൃത്തേ..



    ഇത് നമ്മള്‍ ഇരന്നു വാങ്ങിയ വിധിയാണ്... പണത്തിനു മാത്രം വിലകല്‍പ്പിക്കപെടുന്ന ഒരു സമൂഹത്തിന്ടെ സാമൂഹ്യ ജീര്‍ണതയാണ്...



    ഗോവിന്ധച്ചമിക്ക് വേണ്ടി വക്കാലത്ത് നടത്തുന്നവന്‍ ചിലപ്പോള്‍ പബ്ലിസിറ്റി മാത്രയിരിക്കും കംഷിക്കുന്നത്.. ഈ കേസ് ജയിച്ചാല്‍ അവനു ഇവിടത്തെ രാഷ്ട്രീയ മേലാളന്മാരുടെ വാണിഭ കേസുകള്‍ വാദിക്കാം.. ജാതിയും മതവും ഒക്കെ വിറ്റ് അധികാരത്തിന്റെ സിംഹാസനങ്ങളില്‍ എത്തിയ അവര്‍ക്ക് ഈ അഭിഭാഷകര്‍ കാവല്‍ നില്‍ക്കും ...



    നമ്മുടെ ജല്‍പ്പനങ്ങള്‍ വെറുതെയവും... ഈ നാട് ആര്‍ക്കും രക്ഷിക്കാനാവാത്ത വിധം മാറിയിരിക്കുന്നു..

    ReplyDelete
  176. ആദ്യമായാണിവിടെ ഒരു കമന്റിടുന്നത്. സൌമ്യ കൊലപാതകം കേരളത്തെ നടുക്കിയത സംഭവം തന്നെ. ആയിരക്കണക്കിന് സഹോദരിമാര്‍ ജോലിക്കും പഠനത്തിനുമായി യാത്ര ചെയ്യുന്ന നമ്മുടെ നാട്ടില്‍ ഒരു പെണ്‍കുട്ടി പട്ടാപകല്‍ അതിക്ര്രൂരമായി കൊല്ലപെടുന്നത് മനസാക്ഷിയെ ഞെട്ടികേണ്ട കാര്യമാണ്.. ഈ പോസ്റ്റിനു അഭ്നന്ദനങ്ങള്‍...പല പത്രങ്ങളില്‍ പലപ്പോഴായി വന്നവ ക്രോദീകരിച്ചു വായിക്കാനയതിനാല്‍ ഒരു നല്ല വിലയിരുത്തല്‍ നടത്താന്‍ ആയി.. ഈ വികാര പ്രകടനം ഒരു അഗിനിയാനി പടര്‍ന്നു ക്രിയാത്മകമായ മാറ്റങ്ങള്‍ ഉണ്ടാക്കും എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.. പത്രത്തിലോ പോലീസിലോ നിയമപരമായി നടപടിയില്‍ ഇടപെടാന്‍ സാധിക്കുന്ന ജോലിയോ അല്ല താങ്ങള്‍ ചെയ്യുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.. എന്നിട്ടും തന്നാലായത് ചെയ്തു ഒരു സമൂഹത്തെ ബോതവല്കരിക്കാന്‍ നടത്തുന്ന ശ്രമത്തെ ഞാന്‍ ബഹുമാനിക്കുന്നു. ഒരു സ്ത്രീ ആയിട്ടും എനിക്ക് തോന്നിയില്ലാലോ എന്ന് ലജ്ജിക്കുന്നു...

    സഹോദരി ജിഷയുടെ വാക്കുകള്‍ വായിക്കുമ്പോള്‍ അതൊരു സ്ത്രീയില്‍ നിന്നാണോ വന്നത് എന്ന് ഒരു നിമിഷം ചിട്നിച്ചു പോയി. അഭിനന്ദിക്കാന്‍ ആവുന്നില്ലെങ്ങില്‍ അവഹേളിക്കതിരിക്കുക എന്നാ മിനിമം മാന്യതയെങ്കിലും ഒരു പത്രക്കാരി എന്നാ നിലയില്‍ നിങ്ങള്ക്ക് ചെയ്യാമായിരുന്നു.. നിങ്ങള്‍ പറയുന്നതില്‍ ഒന്നും തന്നെ സോളിഡ് ആയ ഒരു പൊയന്റും ഇല്ല..പത്രത്തില്‍ വന്ന വാര്‍ത്തകള്‍ പോസ്റ്റില്‍ ഇടാന്‍ പാടില്ല എന്നാ നിയമം ഒന്നും ഇല്ല എന്നാണു ഞാന്‍ അറിഞ്ഞിരിക്കുന്നത്..എഴുത്തുകാരന്‍ അതിന്റെ ക്രെഡിറ്റ്‌ സ്വയം എടുക്കാതെ പല വാര്‍ത്തകളില്‍ വന്നത് ഒരു കൂട്ടി വെച്ചത് ഒരു സമൂഹത്തെ ബോടവല്‍ക്കരിക്കാന്‍ ഉപയോഗിക്കുന്നു എന്ന് പറയുമ്പോള്‍ തന്നെ അതില്‍ ഒരു അവകാശവാദം ഉന്നയിക്കുന്നതിനു പകരം മാന്യമായ സപ്പോര്‍ട്ട് കൊടുക്കലവും നല്ലതെന്ന് എന്റെ അഭിപ്രായം.. അതോ സഹോദരിയും 'ഒരു ചീപ്പ്‌ പുബ്ലിസിട്യ്ക്ക് ശ്രമിക്കുന്നോ' (അങ്ങനെയാണല്ലോ വക്കീലന്മാരെ കുറിച്ച് പറഞ്ഞത് - നിങ്ങളുടെ ഓരോ കമന്റ്‌ വായിച്ചപ്പോഴും അതാണെനിക്ക് തോന്നിയത്)..? സ്വയം അന്വേഷിച്ചു പുതിയ വല്ല തുമ്പ്മായി വരാന്‍ വെല്ലിവിളിക്കുന്നത് ഒരു പരിഹാസ്യതിലപ്പുരം ഒന്നും ആയി കാണാന്‍ കഴിയുന്നില്ല.. ഓരോരുത്തരും അവനവന്ക്കാവുന്ന വിധത്തില്‍ സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മക്കായി പ്രവര്‍ത്തിക്കുക എന്ന് പറയുന്നതിന് പകരം പുചിച്ചു തള്ളുന്നത് സ്വയം വിലകലയുന്നതിനു തുല്യമാണ്..

    ReplyDelete
  177. നമ്മുടെ ഭരണാധികാരികള്‍, അവരും അവര്‍ക്ക് വേണ്ടപ്പെട്ടവരും ഇതു പോലെയുള്ള അതിക്രമങ്ങളില്‍ നിന്നും സുരക്ഷിതരാണ്‌ എന്ന കാലത്തോളം പാവം ജനതയുടെ പ്രശ്നങ്ങളോ നിസ്സഹായവസ്ഥയോ അവരെ ബാധിക്കില്ല. അവര്‍ ഉണരാതെ നിയമങ്ങളില്‍ കൂട്ടിചേര്‍ക്കലോ, ഉള്ളവ ശരിയായി ഉപയോഗിക്കാലോ നടക്കാനും പോകുന്നില്ല.

    സൌമ്യ മരിക്കുന്നതിനു മുന്നേ ആശുപത്രിയില്‍ കിടന്ന സമയത്ത്, അവരെ പരിചരിച്ചിരുന്ന ഒരു ഡോക്ടര്‍ പറഞ്ഞത്, അവരുടെ പല്ലുകള്‍ പോലും വീഴ്ചയില്‍ നഷ്ടപ്പെട്ടിരുന്നു. അത്രക്കും മുറിവേറ്റ സ്ത്രീയെ കാമപൂരണത്തിന് ഉപയോഗിച്ച അയാളെ ജീവിക്കാനെ അനുവദിക്കണോ... അതോ നിരപരാധിയെന്ന് വിധിച്ചു സമൂഹത്തിലേക്കു തുറന്നു വിടണോ...

    കനിമൊഴിയെ പോലുള്ളവരെ ജയിലിലേക്ക് അയച്ചു പുതിയ പ്രതീക്ഷയും, മാതൃകയും കാണിച്ചു തരുന്ന ഇന്ത്യന്‍ ജുഡീഷ്യറി ഈ കേസിലും വ്യക്തിത്വം കാത്തു സൂക്ഷിക്കും എന്ന് നമുക്ക്പ്രതീക്ഷിക്കാം.

    ReplyDelete
  178. nerattey orale kollanulla deshyamayirunnu, ippo mottam 6 aayi who the f.... bitches are they?

    avan markulla pani udane tanne kokkaney daivameyyyyyy

    comments for the advocate those who are appearing for this case "think about your daughter!"

    ReplyDelete
  179. ഗൌരവമാര്‍ന്ന ഒരു വിഷയം ബാലിശമാകുന്ന തര്‍ക്കത്തിലേയ്ക്ക് എന്തിനു വലിച്ചിഴയ്ക്കുന്നു? “ഒരില വെറുതെ” വളരെ സാമൂഹികപ്രതിബദ്ധതയോടെയും മാനുഷികമായും ഈ വിഷയം ജനമനസ്സുകളിലേയ്ക്ക് എത്തിച്ചു. അതിന്റെ അനുരണനങ്ങള്‍ പടര്‍ന്നുകൊണ്ടിരിക്കുന്നു. (അതുകൊണ്ടാണല്ലോ എന്നെപ്പോലെ പലരും ആദ്യമായി ഈ സൈറ്റില്‍ വരികയും അഭിപ്രായങ്ങളും ആശങ്കകളും പങ്കു വയ്ക്കുന്നത്) വളരെ നല്ല കാര്യം. പക്ഷെ ഈഗോ ക്ലാഷിലേയ്ക്കും “ഞാന്‍ ശരി”യെന്ന വാദത്തിലേയ്ക്കും പോകുന്നതുപോലെ തോന്നുന്നു ജിഷയുടെയും നിങ്ങളുടെയും, പിന്നെ കൂടെ ചേര്‍ന്ന് വളരെ കഠിനവാക്കുകളാല്‍ അഭിപ്രായമെഴുതുന്ന ചില സുഹൃത്തുക്കളുടെയും മനോഭാവം കാണുമ്പോള്‍. എല്ലാ തര്‍ക്കവും ഒരു ശാഠ്യത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. “ഏറ്റവും അവസാനം എനിക്ക് പറഞ്ഞു നിറുത്തണം” എന്നുള്ള ശാഠ്യത്തില്‍. അന്യോന്യം കുറ്റപ്പെടുത്തി എന്തിനു വെറുതെ...

    ReplyDelete
  180. പ്രിയ ചങ്ങാതി..

    തീര്‍ച്ചയായും ഈ പോസ്റ്റ്‌ ഞാനിതു വരെ വായിച്ച ഏതൊരു പോസ്ടിനെക്കളും ഗൌരവം ഉള്ള ഒന്നാണ്. നമ്മുക്ക് എന്ത് ചെയ്യാനാവും എന്ന സന്ധെഹമല്ല എന്തെകിലും ചെയ്യനാവു....

    ReplyDelete
  181. അഡ്വ. ബി.എ. ആളൂര്‍, അഡ്വ. ജോര്‍ജ്കുട്ടി. അഡ്വ. പി.എ. ശിവരാജന്‍, അഡ്വ. ഇ. ഷനോജ് ചന്ദ്രന്‍, അഡ്വ. എന്‍.ജെ. നെറ്റോ.......
    Evarudae penmakkalkku ee jathi vannal evar a prathekkuvendi vadikkummo? Kashu kittiyal ee nikritta jeevikkal swantham makkalae verae vilkunathennu thulyamallae ethu. Melparanja arudeyellum penmakkal ethu vayichal ortho "nalae nintae appan kashinnu ninae kuttikodukkum".

    ReplyDelete
  182. അഭിനന്ദനങ്ങള്‍ സുഹൃത്തേ....
    മാധ്യമങ്ങള്‍ സ്വ:ലേ സിനിമയില്‍ പറയുന്ന പോലെ "Business with profit content" ആയിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് പത്രവായന കൊണ്ട് വലിയ പ്രയോജനം ഇല്ല എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍ അതു കൊണ്ട് തന്നെ ഈ വാര്‍ത്ത ആദ്യം അറിയുന്നതും ഈ ബ്ലോഗ്ഗിലൂടെ തന്നെ. സൗമ്യക്കും അതിലൂടെ സ്തീ സമൂഹത്തിനും നീതി നേടിക്കൊടുക്കാനായുള്ള താന്കളുടെ ഈ ഉദ്യമത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നു.
    ഈ ശബ്ദം നിയമത്തിന്റെയും അധികാരത്തിന്റെയും ചുക്കാന്‍ പിടിക്കുന്നവരില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ വിജയിച്ചു കൂടെ സൗമ്യയും ...
    അല്ലെന്കില്‍ എന്നത്തെയും പോലെ അധികാര പദവികളില്‍ ഇരിക്കുന്നവര്‍ വീണ്ടും ചിരിക്കും "പൊതുജനം കഴുത !!!"

    ReplyDelete
  183. ദൈവം പുരുഷനെയും സ്ത്രീയെയും സൃഷ്ടിചിരിക്കുന്നത്തിലെ വിവേചനം ചില പുരുഷന്മാര്‍ ദുരുപയോഗം ചെയുമ്പോള്‍ ദൈവം കൊടുത്ത കഴിവ് മനുഷ്യന്‍ തിരിച്ചു എടുകണം. അവനെ കൊല്ലരുത് . അവന്‍ ജീവികട്ടെ . പൂര്‍വ സ്മരണകള്‍ അയവിറക്കി കൊണ്ട് ഒരു ശവത്തെ പോലെ അവന്‍ ജീവികട്ടെ. postrate removal സര്‍ജറി ചെയാന്‍ കോടതി ഉത്തരവുണ്ടാകണം. ഇനി ഒരു പെണ്‍കുട്ടിയും അവനെ പേടിച്ചു കഴിയേണ്ട അവസ്ഥ ഉണ്ടാകരുത്. അവനു മാത്രമല്ല. പെണ്‍കുട്ടികളെ പീടിപിച്ചു എന്ന് തെളിയിക്കപെടുന്ന എല്ലാ കേസിലും ഈ ക്രിമിനല്സിനു ഇത് തന്നെ വിധികണം. കുറച്ചു മിനുട്ടുകള്‍ മാത്രം നീണ്ടു നില്കുന ആനന്ദത്തിനു വേണ്ടി ഒരു ആയുസ്സിനെ തന്നെ ചതച്ചരക്കുന്ന ക്രൂരതയ്ക് മനസാക്ഷിക് നിരകുന്ന രീതിയില്‍ തന്നെ കോടതി വിധി വരും എന്ന്ന പ്രതീക്ഷയില് ഈ കേരളത്തില്‍ ഇപ്പോഴും ജീവിചിരികുന പെണ്‍കുട്ടികള്‍ക്ക് നന്മ മത്രമ ആഗ്രഹിച്ചു കൊണ്ട് ഞാന്‍ നിര്‍ത്തുന്നു.....
    .....പ്രീതി....

    ReplyDelete
  184. ട്രാക്ക്‌.

    ReplyDelete
  185. നിയമം നിര്മിക്കുന്നവരും അത് പാലിച്ചു നമ്മെയൊക്കെ രക്ഷിക്കാന്‍ ചുമതലപെട്ടവരും അവരുടെ അടുത്ത ബന്ധുക്കളും ഒക്കെ ഇത്തരം അക്രമങ്ങളില്‍ നിന്നും അവ ഉണ്ടാക്കുന്ന ദുരിതങ്ങളില്‍ നിന്നും പൊതുവേ മോചിതരാണ്. അതുകൊണ്ട് പാവം ജനതയുടെ പ്രശ്നങ്ങളോ നിസ്സഹായവസ്ഥയോ അവരെ ബാധിക്കില്ല.അധികാരം നിലനിര്‍ത്താനോ വോട്ട് കിട്ടാനോ ഒക്കെ ഇത്തരം വിഷയങ്ങളില്‍ അവര്‍ ഇടപെടുമെന്ന് മാത്രം. അങ്ങനെയല്ലാത്തവര്‍ വളരെ ചുരുക്കമാണ്.

    അതുകൊണ്ട് നമ്മള്‍ നിസ്സഹായരായിപോകുന്ന ഇത്തരം അവസരങ്ങള്‍ കൂടുകയേയുള്ളൂ എന്ന് തോന്നുന്നു. കോടതി അതിന്റെ മുന്‍പില്‍ വരുന്ന തെളിവുകളുടെയും അവയ്ക്ക് നല്‍കുന്ന വ്യാഖാനങ്ങളുടെയും അടിസ്ഥാനത്തില്‍ ആണ് വിധി പറയുക.
    എളുപ്പത്തില്‍ ഊരിപോരാവുന്ന തരത്തില്‍ കേസ് തയ്യാറാക്കുക, അതിപ്രഗദ്ഭരായ വക്കീലന്മാരെ വക്കാന്‍ ഉള്ള ആളും അര്‍ത്ഥവും ഒപ്പം ഉണ്ടാവുക എന്നൊക്കെ വരുമ്പോള്‍ കുറ്റവാളി എളുപ്പത്തില്‍ രക്ഷപെടും.
    ചാമിയുടെ കാര്യത്തില്‍ പണം കൊണ്ടും ആള്‍ബലം കൊണ്ടും പിന്തുണക്കാന്‍ ആളുകള്‍ ഉണ്ടെങ്കില്‍ അത് വ്യക്തമാക്കുന്നത് യാചകരും മറ്റും വലിയ ഒരു സംഘത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണികളാണ് എന്നല്ലേ? എല്ലാവര്ക്കും അറിയാവുന്ന പല കാര്യങ്ങളും തങ്ങള്‍ക്കു മാത്രം അറിയില്ല എന്ന് ഭാവിക്കുന്ന അധികാരികളും നിയമ പാലകരും ഒക്കെകൂടി നമ്മെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്?

    ചാമിയുടെ വക്കാലത്ത് നടത്തുന്നവന്‍ ചിലപ്പോള്‍ പബ്ലിസിറ്റി മാത്രയിരിക്കും നോക്കുന്നത്. എന്നാലും കേരളീയരായ വക്കീല്‍ സാറന്മാരെ... കുറെ കടന്നുപോയി ... അതും ഒരാള്‍ ഒന്നുമല്ല ....സംഘം തന്നെ...
    നമ്മുടെ ജല്‍പ്പനങ്ങള്‍ വെറുതെയാവുകയാണോ? ... ഈ നാട് ആര്‍ക്കും രക്ഷിക്കാനാവാത്ത വിധം മാറിയിരിക്കുന്നു.. ?

    ReplyDelete
  186. ഗോവിന്ദചാമിയെ ജനങ്ങള്‍ വിചാരണ ചെയ്യട്ടെ....ജനകീയകോടതിക്ക് വിട്ടു കൊടുക്കുക....

    ReplyDelete
  187. ദൈവത്തിന്റെ സ്വന്തം നാട്...
    പിശാചിന്റെ സ്വന്തം നാട്ടുകാരും !

    ReplyDelete
  188. @JIsha Elizabeth ഈ വഴിയൊന്നും കാണുന്നില്ലല്ലോ..
    നിങ്ങള്‍ തന്നെ നിങ്ങളുടെ വില കളഞ്ഞു....

    പോസ്റ്റിനു നന്ദി dreamer

    ReplyDelete
  189. Abhipryangalum vikarangalum EGOYUM kandu ethil nannayidundu ellam.mukalil vikaram kondavar theruvilek erangan theyaranno........?

    ReplyDelete
  190. ഇതാണ് പ്രതികരണം .
    ഒരിക്കലും നമ്മള്‍ മറക്കാതെ സൂക്ഷിക്കേണ്ട ഒരു കാര്യമാണിത് . അതിനെ ക്കുറിച്ച് , അതിന്റെ പിന്നിലെ ഉള്ളുകളികളെ കുറിച്ച് ഇത്ര വിശദമായൊരു പോസ്റ്റ്‌ എഴുതിയതിനു താങ്കളെ അഭിനന്ദിക്കുന്നു .
    എങ്ങനെയാണ് നമ്മള്‍ പ്രതികരിക്കേണ്ടത് എന്ന് കാണിച്ചുതരുന്നു .
    നമുക്ക് ഈ ലോകത്ത് ചെയ്യാന്‍ ഒരുപാട് കാര്യങ്ങള്‍ ഭാക്കിയുണ്ട് എന്ന് ഓര്‍മ്മപെടുത്തുന്നു .

    ReplyDelete
  191. Hats off to author.....But there is no way to save
    Kerala from these bloody hydra headed monsters...
    Let us do what we can....

    Oru malayaliyayi keralathil janichathinte peril aadyamayittanu etra nanakedu thonnunathu....

    ReplyDelete
  192. Congratulation for the Post!

    But Oru karyam parayanunde.. Ividuthe sthreekalodu chodikkanunde...
    Oro peedanakathakal varumbol kaneerozhukkunna sthreejanagalodum So called sthree sanghatanakalodum oru chodyam......
    Sthree vishyathil agraganyanaya orale van bhooripakshathil assebly il ethichathichum nammale bharikkanulla chance koduthathum ee muthala kannuneerozhukkunna sthreekalum shthree saghatanakalum thanne aane.Bharanathalathil polum angine oral ethipetta sthithiyk ividuthe sthreekal lajikkuka...prathikarikkan namukendavakasham....?

    Sthree peedanam ennannekkumayi avsanippikkendathanu..Oru soumya yo oru shariyo mathramalla ivide peedippikkappedunnathe. aa prathikale shikshikanamengil ivide bharanathalathil muthal neethiyum nyayavum samskaravum ullavar venam.

    Vivekapooravam kadamakal cheyyan ividutthe jangal thayarakathidatholam oro peedanakathakal purathu varumbolum kaneerozhukkane sadhikooo...

    ReplyDelete
  193. Thanks for the initiator who could atleast write this blog, I'm a comrade of this thread. Let as join hands together and all of us should tremble indignation against all injustice. Wherever regardless whenever you are, if you see this kind of brutal instance, please please spare your time with out any complexion, of course there will be followers for you...

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...