Saturday, May 14, 2011

തൃശൂര്‍ പൂരക്കൊഴുപ്പില്‍ ചില സ്ത്രീകള്‍

ആദ്യമായി പൂരം കണ്ടൊരാളുടെ ആനന്ദങ്ങള്‍,ആശങ്കകള്‍. 
വര്‍ണാഭക്കപ്പുറം   കാണാതെ പോവുന്ന യാഥാര്‍ഥ്യങ്ങള്‍. 


പണ്ടേ ഉള്ളിലുണ്ടായിരുന്നു പല നിറങ്ങള്‍ കത്തുന്ന പൂര ഇമേജുകള്‍.  ഇലഞ്ഞിത്തറമേളം, കുടമാറ്റം, മഠത്തില്‍ വരവ്, വെടിക്കെട്ട്. ആളുമാരവവും ഒത്തു ചേരുന്ന കമനീയ ദൃശ്യങ്ങള്‍. പത്ര റിപ്പോര്‍ട്ടുകളും ചാനല്‍ ലൈവുകളും അനേക കാലങ്ങളായി പൊലിപ്പിച്ചെടുത്ത പൂര ഓര്‍മ്മകളുടെ നടുമുറ്റത്തേക്കാണ് ജീവിതത്തിലെ ആദ്യത്തെ  തൃശൂര്‍ പൂരം കടന്നു വന്നത്. നേര്‍ക്കുനേര്‍ ഒരു പൂരം ഇതാദ്യം.
കാര്യം ശരിയായിരുന്നു. അത്ര വര്‍ണാഭം. ശബ്ദമുഖരിതം. താള,മേള,വര്‍ണ ലയം. കേളി കേട്ട മേളക്കാര്‍,  വെടിക്കെട്ടു വിദഗ്ദര്‍, നാട്ടിലെ പേരു കേട്ട ആനകള്‍, പട്ടുകുടകളില്‍ മഴവില്‍ വര്‍ണങ്ങള്‍ സമന്വയിപ്പിച്ച കലാകാരന്‍മാര്‍, കേരളത്തിലും പുറത്തുനിന്നുമെത്തിയ കാണികള്‍,  മാധ്യമപ്രവര്‍ത്തകര്‍, തൃശൂരിന്റെ വേരുകളില്‍നിന്ന് ആനച്ചൂരിന്റെയും വെടിമണങ്ങളുടെയും ഉന്‍മത്തതയാല്‍  പൂരാവശേത്തിലേക്ക് ഒഴുകിയ പേരറിയാത്ത പതിനായിരങ്ങള്‍. ആകെ പൊടിപൂരം.
 സത്യം പറയാം, മനസ്സില്‍ മുളച്ചുപൊന്തിയ ചിത്രങ്ങളേക്കാള്‍ തെളിമയുണ്ടായിരുന്നു പൂരത്തിന്. മനസ്സ് കൊണ്ടും ഭാവന കൊണ്ടും സഞ്ചരിച്ച പൂര ചിത്രങ്ങളേക്കാള്‍ ആവേശഭരിതമായ മൂന്ന് ദിനങ്ങള്‍. ഇലഞ്ഞിത്തറ മേളവും മഠത്തില്‍ വരവും കുടമാറ്റവും വെടിക്കെട്ടുമെല്ലാം തകര്‍പ്പന്‍ അനുഭവങ്ങള്‍ തന്നെയായിരുന്നു. എന്നിട്ടും മൂന്ന് നാളുകള്‍ ഉല്‍സവ പറമ്പില്‍ മേഞ്ഞപ്പോള്‍ മറ്റ് ചിലതു കൂടി കണ്ണില്‍പ്പെട്ടു.  ആഘോഷപ്പുളപ്പില്‍ മാധ്യമങ്ങളും മറ്റുള്ളവരും കണ്ടില്ലെന്ന് നടിച്ച അനേകം കാഴ്ചകള്‍. ചിലതൊക്കെ ഉളളുലച്ചു. ചിലത് നെരിപ്പോടു പോലെ മനസ്സിലെരിഞ്ഞു. പൂരം ഉള്ളിലേക്കു സന്നിവേശിപ്പിച്ച മധുര സ്വപ്നങ്ങളോളം കാതലുണ്ടായിരുന്നു കയ്പ്പുറ്റ ആ യാഥാര്‍ഥ്യങ്ങള്‍ക്ക്.
അതു കൂടി പറയാതെ പൂര്‍ണമാവില്ല  പൂരം. അത് പൂരത്തിനെതിരായ വിമര്‍ശമല്ല. മറിച്ച്, പൂരത്തിന്റെ നിറപ്പകിട്ടില്‍ മറഞ്ഞുപോവുന്ന ചില കയ്പ്പുറ്റ യാഥാര്‍ഥ്യങ്ങള്‍ നിലവിലുണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ്. ഒരു പക്ഷേ,    ഇനിയുള്ള കാലത്തെങ്കിലും ഇത്തരം ഉല്‍സവങ്ങളില്‍ വരുത്തേണ്ട കാതലായ മാറ്റങ്ങളെ കുറിച്ച ചിന്തകള്‍.
ഒരുപക്ഷേ, മനസ്സില്‍ ഇപ്പോഴും ഒരു സന്ദേഹി ഉള്ളതിനാലാവാം ഇത്തരം ആലോചനകള്‍. പൂരാഘോഷത്തിന്റെ അടിനൂലായി ഒഴുകുന്ന ഭക്തി എന്ന വികാരം ജീവിതത്തെ ഇത്രകാലം  തീണ്ടാത്തതുമാവാം കാരണം. അതുമല്ലെങ്കില്‍ ദോഷങ്ങള്‍ മാത്രം കണ്ണില്‍പ്പെടുന്ന ഒരു ദോഷൈകദൃക്കിന്റെ പ്രശസ്തമായ ആ മഞ്ഞക്കണ്ണാവാം. തോന്നുന്നില്ല, എനിക്കൊപ്പം പൂരപ്പറമ്പില്‍ തെണ്ടി നടന്നവരില്‍ ഏറെ പേരും ഇതൊക്കെ ശ്രദ്ധിച്ചുവെന്ന്.
രണ്ട്


പൂരത്തിനായി തൃശിവപേരൂര്‍ ഒരുങ്ങിക്കഴിഞ്ഞ നേരത്താണ്  അവിടെയെത്തിയത്. ജോലിത്തിരക്കിന്റെ  നേരങ്ങളില്‍നിന്ന് വീണു കിട്ടിയ മുന്നു നാളുകള്‍.
പൂരത്തിന്റെ ആടയാഭരണങ്ങളണിഞ്ഞ് തേക്കിന്‍കാട് മൈതാനവും സ്വരാജ് റൌണ്ടും പാറമേക്കാവും വടക്കുന്നാഥ ക്ഷേത്രവും തിരുവമ്പാടി ഭഗവതി ക്ഷേത്രവും  സൌന്ദര്യത്താല്‍ തുളുമ്പിയിരുന്നു. ദേശക്കാര്‍ വിയര്‍പ്പൊഴുക്കി യാഥാര്‍ഥ്യമാക്കിയ പടുകൂറ്റന്‍ പന്തലുകള്‍  പല നിറങ്ങളാല്‍ തിളങ്ങി. വെളിച്ചവും നിഴലും ഇഴചേര്‍ന്ന രാവുകള്‍ നിറങ്ങളില്‍ ആറാടി.
പൂരത്തിനായി പന്തല്‍ സ്ഥാപിച്ചത് റോഡിനു നടുവിലായതിനാല്‍ ഗതാഗതം മുടങ്ങിയിരുന്നു. പതിവായി നടക്കുന്ന കാര്യമായതിനാല്‍ ആര്‍ക്കും അതില്‍ അതിശയമേ ഉണ്ടായിരുന്നില്ല. നഗരത്തില്‍ ജലവിതരണം മുടങ്ങിയിരുന്നു. തലേ ദിവസങ്ങളില്‍ മണിക്കൂറുകളോളം വൈദ്യുതിയില്ലാതെ നഗരം ചുട്ടുപൊള്ളിയ കഥ കൂട്ടുകാര്‍ പറഞ്ഞറിഞ്ഞു.
തേക്കിന്‍കാടു മൈതാനമാകെ പൊലീസായിരുന്നു. എല്ലായിടങ്ങളും അവര്‍ കയറിട്ടു വേര്‍തിരിച്ചിരുന്നു.ഉല്‍സവ കമ്മിറ്റിക്കാരും ചില ഉദ്യോഗസ്ഥരും മാത്രമാണ് അത് മുറിച്ചു കടന്നത്. 
പൂരത്തലേന്ന് മൈതാനത്തിനരികെ ചെന്നപ്പോള്‍ പൊലീസിന്റെ വീര്യം നേരിട്ടു കണ്ടു. പൂര പ്രദര്‍ശനം നടത്തുന്ന പന്തലിനിപ്പുറമുള്ള കയര്‍ അബദ്ധത്തില്‍ കടന്ന മൂന്ന് വൃദ്ധരെ പൊലീസ് ഉദ്യോഗസ്ഥന്‍ തല്ലി ചതക്കുകയായിരുന്നു. കിടന്ന കിടപ്പില്‍നിന്ന് ഓടി കയറിനപ്പുറത്ത് ആരുടേതുമല്ലാത്ത സ്ഥലത്ത് ചെന്നു നിന്നിട്ടേ അവര്‍ ശ്വാസം വിട്ടുള്ളൂ. മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച അവര്‍  ആരും ചോദിക്കാനില്ലാത്ത പാവം മനുഷ്യരാണന്ന് ഉറപ്പായിരുന്നു.  തൃശൂരിന്റെ പ്രാന്ത പ്രദേശത്തെ ഗുണ്ടാ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് ചില മാധ്യമങ്ങളില്‍ ഹീറോ ആയി അവതരിപ്പിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനാണ് കണ്ണില്‍ ചോരയില്ലാതെ ആ വയോവൃദ്ധരെ ചവിട്ടി പുറത്താക്കിയതെന്ന് കൂടെയുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകനായ ചങ്ങാതി പറഞ്ഞു. സുരേഷ് ഗോപി ചിത്രങ്ങളിലെ പൊലീസുകാരനെ ഓര്‍മ്മപ്പെടുത്തിയ അയാളുടെ പ്രകടനം സത്യത്തില്‍ വല്ലാത്ത ഒരശ്ലീലമായി മനസ്സിനെ ഉലച്ചു. ഒരു പാടു പേര്‍ നോക്കിനില്‍ക്കെ, അയാള്‍ മറ്റു പലരെയും ഇതുപോലെ കൈകാര്യം ചെയ്യുന്നത് വൈകിട്ട്  മൈതാനത്തെത്തിയപ്പോഴും കണ്ടു.
കുടമാറ്റം നടക്കവേ തൊട്ടടുത്ത് പാതി അടച്ചിട്ട ഒരു ബാറിന്റെ ഷട്ടര്‍ മൂന്ന് ചെറുപ്പക്കാര്‍ തള്ളിത്തുറക്കുന്നത് കണ്ടു. മദ്യം കിട്ടാത്തതതിന്റെ സര്‍വ കലിപ്പുമുള്ള ലക്ഷണമൊത്ത മൂന്നു പയ്യന്‍മാര്‍. ഷട്ടര്‍ തുറന്നപ്പോള്‍ കണ്ടത് ഒരു തടിയന്‍ പൊലീസുകാരനെ. കുടമാറ്റം നടക്കുമ്പോള്‍ അയാള്‍ക്ക് അടച്ചിട്ട ബാറിലെന്താണ് കാര്യമെന്നാലോചിച്ചു തീരും മുമ്പേ അയാള്‍ പാഞ്ഞിറങ്ങി. മഫ്ടിയില്‍ സമീപത്ത് ചുറ്റിയടിച്ച മൂന്നാല് പൊലിസുകാര്‍ കൂടി അയാള്‍ക്കൊപ്പം ചേര്‍ന്നു. ഡ്യൂട്ടി സമയത്ത് അടച്ചിട്ട ബാറില്‍ കയറി രഹസ്യ സേവക്കു മുതിര്‍ന്ന സഹപ്രവര്‍ത്തകനെ സംരക്ഷിക്കാനുള്ള വ്യഗ്രത ക്രൂരമര്‍ദനത്തിലാണ്  അവസാനിച്ചത്. കണ്ടുനില്‍ക്കുന്ന ഞാനടക്കമുള്ള നൂറുകണക്കിനാളുകളുടെ മുന്നില്‍ ആ പയ്യന്‍മാരെ അവര്‍ തല്ലിച്ചതച്ചു. റോഡിലിട്ടു ചവിട്ടി.
പറയുമ്പോള്‍ എല്ലാം പറയണമല്ലേ, കടലു പോലെ അലയടിച്ചു വന്ന ആ ജനസാഗരത്തെ നിയന്ത്രിക്കുന്നതില്‍ പൊലീസ് അപാരമായ പ്രകടനം തന്നെയാണ് നടത്തിയത്. പ്രശ്നങ്ങള്‍ പരമാവധി കുറക്കുന്നതിന് അവര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍, പഴയ ഏഡ് കുട്ടന്‍ പിള്ളയെ പോലെ ചിലര്‍ ആളുകളുടെ മുന്നില്‍ അഴിഞ്ഞാടുക തന്നെ ചെയ്തു.

 മൂന്ന്



ഇലഞ്ഞിത്തറ മേളവും മഠത്തില്‍ വരവും അവാച്യമായ അനുഭൂതി തന്നെയായിരുന്നു. ശരീരത്തിന്റെ ഓരോ അണുവും താളമേളങ്ങളില്‍ ആറാടി. മഠത്തില്‍ വരവിന്റെ ഭാഗമായി നടന്ന പഞ്ചവാദ്യത്തില്‍ തിമില വിദ്വാന്‍ അന്നമടനട പരമേശ്വര മാരാര്‍ തീര്‍ത്തത് നാദ പ്രപഞ്ചം തന്നെയായിരുന്നു. നടുവിലാലില്‍  അദ്ദേഹം പതികാലത്തില്‍ 13 കൂട്ടിക്കൊട്ടലുകളാണ് നടത്തിയത്. 
ഇലഞ്ഞിത്തറയില്‍ പെരുവനം കുട്ടന്‍മാരാര്‍ കാലങ്ങളുടെ ആകാശങ്ങള്‍ തീര്‍ത്തു. ആസുര സൌന്ദര്യത്തിന്റെ കടലിളക്കങ്ങള്‍. ശ്രീമൂലസ്ഥാനത്ത് കിഴക്കൂട്ട് അനിയന്‍മാരാര്‍ ആയിരങ്ങളെ മേളക്കൊഴുപ്പില്‍  നൃത്തമാടിച്ചു.
കുടമാറ്റം നിറങ്ങളുടെ ഉല്‍സവമായിരുന്നു. ഇരുപക്ഷത്തും നിരന്ന നെറ്റിപ്പട്ടം കെട്ടിയ മുപ്പത് ഗജവീരന്‍മാര്‍ക്കു മുകളില്‍ പല നിറങ്ങളില്‍, പല ഡിസൈനുകളില്‍, പല വലിപ്പങ്ങളില്‍ കുടകള്‍ മാറിമറിഞ്ഞു.ആലവട്ടവും വെഞ്ചാമരവും പൂത്തലഞ്ഞു. പാണ്ടിയും പഞ്ചാരിയും കൂട്ടിപ്പെരുക്കുന്നതിനിടെ കുടകള്‍ മാറിത്തുടങ്ങി.  ആരവങ്ങളുടെ കടലില്‍ ജനം മുങ്ങിയും പൊങ്ങിയുമൊഴുകി.  തിരുവമ്പാടിയും പാറമേക്കാവും തമ്മിലുള്ള അങ്കത്തില്‍ പാറമേക്കാവിന്റെ എല്‍.ഇ.ഡി ബള്‍ബുകള്‍ കൊണ്ടലങ്കരിച്ച കുടകളായിരുന്നു താരങ്ങള്‍.
സ്വരാജ് റൌണ്ടിനു തൊട്ടടുത്ത് സിറ്റി സെന്ററിനു മുകളിലെ ടെറസിലിരുന്നാണ് വെടിക്കെട്ടിന്റെ നടുക്കുന്ന പ്രഭയറിഞ്ഞത്. ഒരു മണിയോടെയാണ് ടെറസില്‍ ചെന്നത്. നൂറുകണക്കിനാളുകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.  മൂന്ന് മണി കഴിഞ്ഞതും തിരുവമ്പാടി വിഭാഗം  ആദ്യം തീ കൊളുത്തി. ഡൈനാമിറ്റുകളില്‍ തുടങ്ങി ഓലപ്പടക്കങ്ങളിലൂടെ  ഗുണ്ടുകളിലേക്കും അമിട്ടുകളിലേക്കും. പിന്നെ കൂട്ടപ്പൊരിച്ചില്‍. ആണവ സ്ഫോടനങ്ങളുടെ ഫയല്‍ ചിത്രങ്ങളെ ഓര്‍മ്മിപ്പിച്ച് തീ നിന്നുകത്തി. ഭൂമി കുലുങ്ങി. ചെവി പൊട്ടുന്ന ശബ്ദം. പിന്നാലെയെത്തി പാറമേക്കാവിന്റെ പ്രകടനം. പിന്നെ അമിട്ടുകള്‍ കൊണ്ടുള്ള നമ്പറുകള്‍. പൂക്കളായും നക്ഷത്രങ്ങളായും കുടകളായും ഡ്രാഗണായും വെടിമരുന്നിന്റെ നിറപ്പകിട്ടുകള്‍ രൂപം മാറിയാര്‍ത്തു.
അഞ്ചര മണിയോടെ  അവിടെനിന്നിറങ്ങുമ്പോള്‍ വല്ലാത്ത ഒരവസ്ഥയിലായിരുന്നു ഉടല്‍. മനസ്സും. നിറങ്ങളും ഘോരശബ്ദങ്ങളും ചേര്‍ന്ന  സിംഫണി.
നാല്


പൂരത്തലേന്ന് പാതിരാക്ക് തേക്കിന്‍കാട് മൈതാനത്തില്‍ ചെന്നു. വെറുതെ. പൂരം കാണാന്‍ പല നാടുകളില്‍ നിന്നെത്തിയ മനുഷ്യര്‍ പലയിടങ്ങളിലായി കിടന്നുറങ്ങുന്നുണ്ടായിരുന്നു. വെറും നിലത്ത് പായ വിരിച്ചും പേപ്പര്‍ വിരിച്ചും അനേകം പേര്‍. സ്ത്രീകളും കുട്ടികളും വൃദ്ധരുമൊക്കെ അവരിലുണ്ട്. വീടും നാടും വിട്ട്  ഈ മൈതാനത്ത് വെറും നിലത്ത് കിടന്നുങ്ങാന്‍ ഇവരെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കും. സംശയം വേണ്ട പൂരത്തോടുള്ള അഭിനിവശം തന്നെ. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അവരുടെ ലോകം ഇതാവാം. ശീലം ഇതാവാം. ചെണ്ടയില്‍ കോലു വീഴുമ്പോള്‍ പൂരപ്പറമ്പുകളില്‍ നിന്ന് പൂരപ്പറമ്പുകളിലേക്കു പായുന്ന ഈ മനുഷ്യര്‍ ജീവിക്കുന്നത് തന്നെ ഇതിനായിരിക്കും.
ഒരമ്മ എഴുന്നേറ്റിരിക്കുന്നു. വെറുതെ ആകാശത്തേക്കു നോക്കി, വടക്കുന്നാഥനെ നോക്കി അങ്ങനിരിപ്പ്. കുറച്ചകലെ കുടുംബശ്രീയുടെ സ്ത്രീകള്‍ പൂരപ്പറമ്പ് അടിച്ചു വാരി വൃത്തിയാക്കുന്നു. പുരുഷാരം കളയുന്ന മാലിന്യങ്ങള്‍ പെറുക്കിക്കളയാന്‍ ഉണര്‍ന്നിരിക്കുന്ന ഈ സ്ത്രീകളെ  റിപ്പോര്‍ട്ടുകളിലൊന്നും കാണാറേയിേല്ല. എല്ലാവരും ഉറങ്ങിക്കിടക്കുന്ന നേരത്ത്  ഉണര്‍ന്നിരിക്കുന്ന ഇവരൊഴുക്കുന്ന വിയര്‍പ്പാണ് പൂരപ്പറമ്പിനെ പിറ്റേന്ന് മനോഹരമാക്കുന്നതെന്നും ആരുമോര്‍ക്കാറില്ല.
ഒരു വശത്ത് ചാനലുകളുടെ ഒ.ബി വാനുകളാണ്. പിറ്റേന്നത്തെ ലൈവിനു വേണ്ടി വന്നടിഞ്ഞതാണ്. പുലര്‍ച്ചെയും ചിലര്‍ മൊബൈല്‍ ഫോണുകളില്‍ വാര്‍ത്ത കൊടുത്തു കൊണ്ടിരിക്കുന്നു. നാടു മുഴുവന്‍ ഉറങ്ങുമ്പോള്‍ ഉണര്‍ന്നു നില്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍. എന്നും ന്യൂസ് ഇവന്റുകളാണിപ്പോള്‍. ലൈവുകളുടെ കാലം. മിക്കവാറുമെന്നും ഇതുപോലെ തന്നെയാവും ഇവരുടെ ദിവസങ്ങള്‍. ചാനല്‍ ലേഖകരുടെ തൊഴില്‍ പരമായ അവകാശങ്ങളെക്കുറിച്ച് ഇനിയും സ്വീകാര്യമായ സമീപനങ്ങള്‍ ഉണ്ടായിട്ടില്ല.

അഞ്ച്


പൂരത്തിനെത്തുന്ന ആനകളെക്കുറിച്ചുള്ള വിശേഷം പറച്ചില്‍ നാളുകളായി മാധ്യമങ്ങളില്‍ നിറയുന്നുണ്ടായിരുന്നു. ആരൊക്കെയോ നടക്കിരുത്തിയ ആനകളുടെ പൂര്‍ണ വിവരങ്ങള്‍. അവയുടെ പകിട്ടും പ്രത്യേകതകളും.
സൂപ്പര്‍ താരങ്ങളെപോലെ ചില ആനകള്‍ മാധ്യമങ്ങളിലാകെ നിറയുകയും ചെയ്തു. അവയെ കാണാന്‍ ആളുകള്‍ തിക്കുകൂട്ടിയെത്തി. അങ്ങിനെ ചെന്നതാണ് ഞാനും.  വിശേഷപ്പെട്ട ആ ആനകളെ കാണാന്‍.
കണ്ടു, ശരീരമാസകലം ചങ്ങലകളില്‍ മൂടിയ നിലയില്‍. തോട്ടി കൊണ്ട്  മുറിവേല്‍പ്പിക്കപ്പെട്ട്. രാപ്പകല്‍ വെളിച്ചവും വെടിക്കെട്ടിന്റെ ഘോര ശബ്ദവും ആളുകളുടെ ആരവവും സഹിച്ച്.  നിയമങ്ങള്‍ അനുശാസിക്കുന്ന പരിശോധനകള്‍ നടക്കുന്നുവെന്നാണ് വെപ്പെങ്കിലും ഈ ആനകള്‍ക്ക് വിശ്രമം എന്നൊന്ന് വിധിച്ചിട്ടില്ലെന്നു തോന്നി. ഏതോ ഉല്‍സവ പറമ്പുകളില്‍നിന്നാണ് അവ  ഇവിടെ എത്തിയത്. ചങ്ങലകള്‍ കിലുക്കി പൊരിവെയിലില്‍ കിലോ മീറ്ററുകള്‍ നടന്ന്.
അറുപതോളം ആനകള്‍ അന്നു രാത്രി തേക്കിന്‍കാടും പരിസരത്തുമുണ്ടായിരുന്നു. പിറ്റേന്നത്തെ ഉല്‍സവാഘോഷങ്ങള്‍ക്ക് പകിട്ടേകാന്‍. മനുഷ്യരുടെ സന്തോഷത്തിനായി കൊടുക്കേണ്ടി വരുന്ന വലിയ വിലകള്‍.
ഒരാനയെ അടുത്തുനിന്നു കണ്ടു. ചെന്നിയില്‍ വലിയ മുറിവുണ്ടായിരുന്നു അതിന്. തോട്ടി കൊണ്ട് ആ മുറിവില്‍ കുത്തിയാണ് പാപ്പാന്‍മാര്‍ ആ വലിയ ജന്തുവിനെ നിലക്കു നിര്‍ത്തുന്നത്. കാലിലെ മുറിവുകളില്‍ കറുത്ത നിറം പുരട്ടിയതു കണ്ടു. ഉല്‍സവാഘോഷത്തിനിടെ മുറിവ് ആളുകളുടെ കണ്ണില്‍ പെടാതിരിക്കാനാണത്.
പിറ്റേന്ന് കണ്ട മറ്റനേകം ആനകളുടെയും അവസ്ഥ അതു തന്നെ. നെറ്റിപ്പട്ടങ്ങള്‍ കെട്ടി ആടയാഭരണങ്ങള്‍ അണിഞ്ഞു നില്‍ക്കുമ്പോഴും അവയുടെ ശരീരത്തിലാകെ മുറിവുകളാണ്. കാലില്‍ ബ്ലേഡുകള്‍ തിരുകി വെച്ച ഒരാനയെ കണ്ടു. ആനിമല്‍ വെല്‍ഫയര്‍ അധികൃതര്‍ പരിശോധനകള്‍ നടത്തുന്ന ചിത്രം പത്രത്തില്‍ കണ്ട അതേ ദിവസം.
കുടമാറ്റത്തിന്റെ ദിവസം. 30 ആനകളാണ് മുഖാമുഖം നില്‍ക്കുന്നത്. അനേകം പാപ്പാന്‍മാര്‍. ചുറ്റും ആയിരങ്ങള്‍. കാതടപ്പിക്കുന്ന പഞ്ചവാദ്യം. കനത്ത ശബ്ദത്തില്‍ വെടിശബ്ദം.
കൃഷി നശിപ്പിക്കാതിരിക്കാന്‍ വനപ്രദേശത്തുള്ളവര്‍ തകരപ്പാട്ടയില്‍ കൊട്ടിയും വെടിപൊട്ടിച്ചും ആനകളെ ഓടിക്കുന്നത് കണ്ടിട്ടുണ്ട്. കൊട്ടും വെടിയും ആനകള്‍ക്ക് ഭയങ്കര പേടിയാണ്.  ഇവിടെയും അതേ ആനകളാണ്. കൊട്ടും വെടിയും തന്നെ അവയ്ക്കു മുന്നില്‍. എന്നാല്‍, അവ ഓടിക്കാനല്ല. അല്ലെങ്കില്‍, അതു കേട്ടു ഓടാന്‍ അവയ്ക്ക് അനുവാദമില്ല. കൂച്ചു വിലങ്ങ് അവയുടെ ഭയത്തെയും വിഭ്രമത്തെയും കെട്ടിയിട്ടിരിക്കുന്നു. 
ഇനി അവയെങ്ങാന്‍ ഓടിയാലോ. കടലു പോലെ കിടപ്പാണ് ജനം.പരസ്പരം ഒട്ടിപ്പിടിച്ചെന്നോണം സമുദ്രസമാനം. ഒരാന ഒന്നനങ്ങിയാല്‍, ഒന്ന് ഓടാന്‍ ശ്രമിച്ചാല്‍ കൂട്ട മരണമായിരിക്കും ഫലം. തിക്കിലും തിരക്കിലും നൂറു കണക്കിനാളുകള്‍ മരിക്കുമെന്ന കാര്യത്തില്‍ സംശയമേ വേണ്ട. മുപ്പതു ആനകള്‍ നിരന്നു നില്‍ക്കുന്ന, കൊട്ടും വെടിയും മുറുകുന്ന ഒരിടത്താണ്  മനുഷ്യര്‍ ഇങ്ങിനെ തൊട്ടുതൊട്ട് നില്‍ക്കുന്നതെന്ന അറിവ് കുടമാറ്റത്തിന്റെ വൈകുന്നേരം  ശരിക്കും ഭയപ്പെടുത്തി കളഞ്ഞു. പാതിരക്ക് ഭൂമി കുലുക്കി വെടിക്കെട്ട് നടന്ന മൈതാനത്തിന്റെ പല വശങ്ങളിലുമുണ്ടായിരുന്നു ആനകള്‍ എന്ന അറിവ് അതിലുമേറെ പേടിപ്പിച്ചു.
അന്ന് രാത്രി ശരിക്കും ഒരാന ഓടി. ഇടഞ്ഞു എന്ന് പത്രഭാഷ. നെയ്തല കാവില്‍നിന്നു വന്ന ഒരാന. അത് ഓടി മാതൃഭൂമി പത്ര ഓഫീസിനു അടുത്തുള്ള റോഡില്‍വന്നു നില്‍പ്പായി. അതിനടുത്ത ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ ചെന്നതായിരുന്നു ഞാനും സുഹൃത്തും. ആളുകള്‍ കൂട്ടമായി ഓടുന്നത് കണ്ടാണ് ശ്രദ്ധിച്ചത്. ആന ഇടഞ്ഞു എന്ന മുറവിളിയോടെ, ലഹരിയിലും അല്ലാതെയുമുള്ള പുരുഷാരം ഒരു മൃഗയാ വിനോദത്തിലെന്നോണം പാഞ്ഞുവരുന്നു.  ആനയെ പ്രകോപിപ്പിക്കുന്നു. ഒടുക്കം എങ്ങിനെയോ അതിനെ തളക്കുകയായിരുന്നു. നീണ്ട നാളുകളുടെ ഉല്‍സവം തളര്‍ത്തിക്കളഞ്ഞ ഒരു പാവം ആനയെ ആള്‍ക്കൂട്ടം ഓടിക്കുകയായിരുന്നുവെന്ന് പിറ്റേന്നത്തെ പത്രങ്ങള്‍ പറഞ്ഞു.
ആറ്


ആള്‍ക്കൂട്ടത്തിന്റെ മിടുക്ക് ശരിക്കും കണ്ട ദിവസം കൂടിയായിരുന്നു അത്. കുടമാറ്റം കാണാന്‍ ഒഴുകിയെത്തിയ ആള്‍ക്കൂട്ടത്തില്‍ സ്ത്രീകള്‍ തീരെ കുറവായിരുന്നു. കുടമാറ്റം സ്ത്രീകള്‍ ടി.വിയില്‍ മാത്രം കാണുന്നതാവും നല്ലതെന്ന് ബോധ്യപ്പെടുത്തി അറിയാതെ ആളൊഴുക്കില്‍ ചെന്നുപെട്ട ചുരുക്കം ചില സ്ത്രീകള്‍.
കുടുംബമായി വന്നവരെ പൊലീസുകാര്‍ റോഡിന്റെ പല വശങ്ങളിലേക്ക് മാറ്റുന്നത് കണ്ടു. സ്ത്രീകളെ കൂട്ടി വന്നതിന് പൊലീസുകാര്‍ പലരെയും ചീത്ത പറയുന്നതും കേട്ടു. അന്നേരം അതിന്റെ അര്‍ഥം മനസ്സിലായില്ലെങ്കിലും കുടമാറ്റം തുടങ്ങിയപ്പോള്‍ കാര്യം പിടികിട്ടി. റോഡുകളില്‍ നിരന്നു നില്‍ക്കുന്ന പുരുഷാരം ഇടയില്‍ കുടുങ്ങിപ്പോയ ചെറിയ പെണ്‍കുട്ടികളെ പോലും വെറുതെ വിടുന്നുണ്ടായിരുന്നില്ല.

മാതാപിതാക്കളുടെ മുന്നില്‍ വെച്ച് പെണ്‍കുട്ടികള്‍ക്കു നേരെ കൈയേറ്റം നടന്നു. രണ്ടു മൂന്ന് വനിതാ പൊലീസുകാര്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുമ്പോള്‍ ആ പൊലീസുകാരികള്‍ക്കു നേരെയും നീണ്ടു വന്നു കൈകള്‍. ലാത്തി വീശിയാണ് അവര്‍ രക്ഷപ്പെട്ടത്. കൈയില്‍ ലാത്തിയും കാക്കി ഉടുപ്പുമില്ലാതെ കുടമാറ്റം കാണാന്‍ വന്ന അനേകം സ്ത്രീകളുടെ കാര്യമോര്‍ത്ത് നടുങ്ങിപ്പോയി. 
കുടമാറ്റം പോലൊന്നു കാണാന്‍, അതിന്റെ സൌന്ദര്യത്തില്‍ അലിയാന്‍ സ്ത്രീകള്‍ക്കുമില്ലേ അവകാശം. ടി.വിയില്‍ മാത്രമാണോ അവര്‍ക്ക് കുടമാറ്റം വിധിച്ചത്. പുരുഷന്‍മാരുടേതു മാത്രമായ കുടമാറ്റ ദിനം സ്ത്രീകള്‍ക്കു കൂടി ലഭ്യമാക്കാന്‍ നമ്മുടെ പൊതുബോധത്തിന് ഒന്നും ചെയ്യാനാവില്ലേ.

ഫോട്ടോകള്‍ പ്രിയ സുഹൃത്ത് രവി (പി.ടി രവിശങ്കര്‍) പകര്‍ത്തിയത്

29 comments:

  1. കുടമാറ്റം പോലൊന്നു കാണാന്‍, അതിന്റെ സൌന്ദര്യത്തില്‍ അലിയാന്‍ സ്ത്രീകള്‍ക്കുമില്ലേ അവകാശം. ടി.വിയില്‍ മാത്രമാണോ അവര്‍ക്ക് കുടമാറ്റം വിധിച്ചത്.

    ReplyDelete
  2. എല്ലാം സത്യം.

    മിക്കവാറും എല്ലാ പ്രശ്നങ്ങളും ആസൂത്രണംകൊണ്ടും പ്രഫെഷനല്‍ ആയ മേല്‍നോട്ടം കൊണ്ടും പരിഹരിക്കാവുന്നതേയുള്ളൂ. പണ്ടത്തെ കാലമല്ല ഇപ്പോള്‍ - ഇത്തരം ആഘോഷങ്ങളൊക്കെ വളരേ സൂക്ഷ്മമായ വിശദാംശങ്ങള്‍ പോലും പരിശോധിച്ച് നടത്തേണ്ടതാണ്.

    ബുദ്ധിയും അര്‍പ്പണബോധവുമുള്ള ഒരു നേതൃത്വത്തിന്റെ അഭാവമാണ് താങ്കള്‍ ചൂണ്ടിക്കാട്ടിയ എല്ലായിടത്തും തെളിഞ്ഞുകാണുന്നത്.

    ഭക്തി എനിക്കും കുറവാണ്. അവസാനമായി തൃശ്ശൂര്‍ പൂരം കണ്ടത് 14 വര്‍ഷങ്ങള്‍ക്കുമുന്‍പു്. പൂരത്തിന്റെ പിറ്റേ ദിവസം ഇരിഞ്ഞാലക്കുടയില്‍ കൊടികയറും. തിരക്കുകുറവായതുകൊണ്ടു് എനിക്കവിടെപ്പോകാനാണു് ഇഷ്ടം.

    ReplyDelete
  3. പ്രിയപ്പെട്ട സുഹൃത്തേ,

    സുപ്രഭാതം!

    വളരെ നന്നായി തന്നെ മറ്റു പലരും പറയാത്ത കാര്യങ്ങള്‍ താങ്കള്‍ കണ്ടു,അറിഞ്ഞു,പറഞ്ഞു.....

    ഈ പുരുഷാരത്തിനു നടുവിലേക്ക് എങ്ങിനെ പെണ്ണുങ്ങള്‍ പോകും?എന്തിനു പോകണം?പൂരം എന്താണെന്നു അറിയുന്നവര്‍ വീട്ടിലെ സ്ത്രീകളെ ഈ തിരക്കിലേക്ക് കൊണ്ടുപോകില്ല...കൊണ്ട് പോകാന്‍ പാടില്ല..ഈ നാട്ടില്‍ സ്ത്രീകള്‍ക്ക് സുരക്ഷ്യില്ല...സത്യം!

    പിന്നെ ഈ വിശദമായ റിപ്പോര്‍ട്ട്‌ അധികാരികള്‍ക്ക് കൊടുക്കാം,കേട്ടോ..ഞാന്‍ കുറച്ചു ദിവസങ്ങള്‍ കൂടി തൃശൂരില്‍ കാണും!

    രവിശങ്കറിന്റെ ഫോട്ടോസ് മനോഹരം!പിന്നെ ഓടക്കുഴല്‍ വിട്ടു നടക്കുന്ന ആളുടെ ഫോട്ടോ നന്നായി...ഒരു ഓടക്കുഴല്‍ വാങ്ങിക്കണം എന്നുമുണ്ടായിരുന്നു...

    ശുചീകരണ പ്രവര്‍ത്തകരുടെ ഫോട്ടോ പത്രത്തില്‍ ഉണ്ടായിരുന്നു...

    എന്തായാലും പൂരങ്ങളുടെ പൂരം നേരില്‍ കണ്ടല്ലോ...നന്നായി.......കാണാമറയത്തെ കാഴ്ചകളും കണ്ടല്ലോ...

    പകല്‍ പൂരം കണ്ടു പൂര കഞ്ഞി കൂടി കുടിക്കണം,കേട്ടോ...

    ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ട്,

    സസ്നേഹം,

    അനു

    ..

    ReplyDelete
  4. നന്നായി പൂരക്കാഴ്ച്ച.ഞാനും കണ്ടിട്ടില്ല ഇത് വരെ.ധൈര്യമില്ല ആ തിരക്കില്‍ നില്‍ക്കാന്‍.ഇതിപ്പോ ഉറുമി സിനിമയില്‍ ചിറക്കല്‍ കോവിലകത്തെ തമ്പുരാട്ടിയുടെ ഒരു ഡയലോഗുണ്ട്.പട തോറ്റാലും ജയിച്ചാലും പാട് സ്ത്രീകള്‍ക്കാണെന്ന്!!

    ReplyDelete
  5. വളരെ നന്നായി കീന്‍ ഒബ്സേര്‍വ് ചെയ്തു..നന്നായി എഴുതി...
    തൃശൂര്‍ ഉള്ള എന്റെ കൂട്ടുകാരില്‍ പലരും പൂരം നേരിട്ട് കാണാത്തവരാണ് ..എന്തു ചെയ്യാം...!!

    എന്തായാലും അഭിനന്ദനങ്ങള്‍ ...

    ReplyDelete
  6. ഒരിക്കല്‍ മാത്രമേ ഞാന്‍ പൂരം കണ്ടിട്ടുള്ളു ...
    ഏതായാലും ഈ വിശാലക്കാഴ്ച നന്നായി .......

    ReplyDelete
  7. "പെണ്ണുങ്ങള്‍ പൂരപറമ്പില്‍ പെട്ടത്
    പോലെ" ..കഴിഞ്ഞ പോസ്റ്റില്‍ വനിതാ
    reporters കയ്യേറ്റം ചെയ്യപ്പെടുന്ന വാര്‍ത്തയില്‍
    ആണ്‌ ഞാന്‍ ഈ പദ പ്രയോഗം കണ്ടത് ...
    ഇപ്പൊ ദേ ഇതാ യഥാര്‍ത്ഥ പൂരം ...കാണാതെ
    പോകുന്ന ഒത്തിരി പൂര കാഴ്ചകള്‍ ...ഇത്
    report ആക്കാന്‍ പറ്റും എങ്കില്‍ നന്നായിരുന്നു ..
    പോലീസുകാരെ പഴി പറഞ്ഞിട്ട് കാര്യം ഇല്ല ..
    അവര്‍ക്ക് ഈ സമയത്ത് മന്ത്രി വന്നാലും
    കൊടി വെച്ച കാര്‍ ഇല്ലെങ്കില്‍ കണ്ണ് കാണില്ല ..
    കാക്കിയും ലാത്തിയും ഇല്ലാത്ത പെണ്ണുങ്ങള്‍ പൂരം
    കാണണ്ട ..പൂരം എന്നല്ല സാക്ഷര കേരളത്തില്‍
    ഇപ്പോള്‍ പുറത്തു ഇറങ്ങണ്ട എന്നത് ആണ്‌ സത്യം ..
    ഇത് മലയാറ്റൂരും മല മുകളിലും സ്ഥിതി ഒന്ന് തന്നെ.
    ഉശിരന്‍ എഴുത്ത് ..അഭിന്ദനങ്ങള്‍ ..

    ReplyDelete
  8. ലേഖനം നന്നായി.

    ReplyDelete
  9. പൂരക്കാഴ്ചക്കള്‍ നന്നായി.............
    അടുത്ത ജന്മമെങ്കിലും ആണായി ജനിപ്പിക്കണേ എന്നു പ്രാര്‍തഥിപ്പീക്കുന്ന ചില അവസരങളുണ്ട്ഇതു പോലെ........ (അല്ലെങ്കില്‍ വേറെ ഏതെങ്കിലും രാജ്യത്തായാല്‍ മത്യല്ലെ പൂരം )

    ReplyDelete
  10. ഈ എഴുത്ത് വളരെ നന്നായി.
    കൃത്യമായ വിശകലനമായിരുന്നു.


    പെണ്ണുങ്ങൾക്കെന്തു പൂരം? എന്ത് കാണാനാ എറങ്ങണത്, സൊന്തം വീട്ടിലെ പണിയോള് ചെയ്ത് മിണ്ടാണ്ട് ഒരു ഭാഗത്തിരിക്ക്യാ, പൂരം കാണണത്രെ....

    ReplyDelete
  11. Valare nalla lekhanam. Poorangalude varnna vismayangalkkum aniyarakkazhchakal. Valare clear aaya observation. Ivideyum vivechanam?!

    ReplyDelete
  12. പൂരക്കാഴ്ചകളിലെ..നേര്‍ക്കാഴ്ചകള്‍...കാണിച്ചു തന്നതിന് ..നന്ദി ...
    അഭിനന്ദനങ്ങള്‍ .. ! ആശംസകള്‍..!!..

    ReplyDelete
  13. നന്ദി, എല്ലാ നല്ല വാക്കുകള്‍ക്കും.
    കൊച്ചിച്ചി-നന്ദി പോസ്റ്റ് ചെയ്ത് അഞ്ച് മിനിറ്റിനകം വന്ന
    ആ നല്ല പ്രതികരണത്തിന്. ഇതിന്റെ അടിസ്ഥാന കാരണങ്ങളിലൊന്ന്
    താങ്കള്‍ പറഞ്ഞതു തന്നെയാണ്. ചില കാര്യങ്ങള്‍ മാറണം
    എന്നത് അനിവാര്യമാണ്.
    അനു-നന്ദി, സൌഹൃദത്തെളിമയുള്ള ആ വാക്കുകള്‍ക്ക്.
    പൂരത്തെ അറിഞ്ഞ ഒരാളില്‍നിന്നു
    വന്ന ആ വാക്കുകള്‍ എന്റെ കാഴ്ചാനുഭവത്തെ ശക്തിപ്പെടുത്തുന്നു.
    മുല്ല, നില്‍ക്കാനാവില്ല ആ തിരക്കില്‍. അത്ര അസഹ്യമായ അനുഭവം.
    റാണിപ്രിയ-ശരിയാണ്. അത്ര എളുപ്പം കണ്ടുതിര്‍ക്കാനാവില്ല
    ആള്‍ക്കൂട്ടത്തിനു നടുവിലെ ഉല്‍സവാരവങ്ങള്‍.
    ജബ്ബാര്‍ക്ക-നന്ദി, സുമനസ്സിന്.
    എന്റെ ലോകം, അതെ സുഹൃത്ത, എല്ലായിടത്തും അവസ്ഥ
    ഇതൊക്കെ തന്നെ. എന്തു ചെയ്യാന്‍.
    ശ്രീ-സന്തോഷം ഈ വരവില്‍.
    ഉമ-മനസ്സിലാവും ആ വിചാരത്തിന്റെ നേരര്‍ഥം.
    ഈ നാട്ടില്‍ ജീവിക്കുമ്പോള്‍ ആര്‍ക്കും തോന്നാമങ്ങനെ.
    എച്ച്മു-അതെ, പെണ്ണുങ്ങക്കെന്ത് പൂരം.
    കിങ്ങിണി-നമ്മുടെ നാട്ടില്‍ വിവേചനത്തിന് കുറവുണ്ടാവാന്‍ വഴിയില്ലല്ലോ. അതിനാല്‍, പൂരപ്പറമ്പുമതെ.

    ReplyDelete
  14. പോസ്റ്റ് വായിച്ച് പൂരം കണ്ടു

    ReplyDelete
  15. പൂരത്തെക്കുറിച്ച് തികച്ചും വ്യത്യസ്ഥമായ ഈ എഴുത്ത് വേറിട്ട ഒരനുഭമായി.

    ReplyDelete
  16. ത്രിശൂര്ക്കാരനായിട്ടും ഒരിക്കല്‍ മാത്രമേ പൂരം നേരിട്ട് കണ്ടിട്ടുള്ളൂ...! കാരണം മറ്റൊന്നുമല്ല, ആ ദിവസം തിരക്കുകാരണം ആ ഭാഗത്തേക്ക് പോലും അടുക്കാന്‍ കഴിയാറില്ല.

    ReplyDelete
  17. ഒരിക്കല്‍ പോലും പൂരം നേരിട്ട് കാണാത്ത ഒരു ത്രിശൂര്‍ക്കാരിയാണ് ഞാന്‍... പൂരം മാത്രമല്ല ഒരു ഉത്സവത്തിനും പോവാന്‍ എനിക്കിഷ്ടമല്ല.... അവിടുത്തെ ബഹളവും തിരക്കും ഒക്കെ കാരണം മനസ്സമാധാനമായി
    പ്രാര്‍ഥിക്കാന്‍ കൂടി കഴിയില്ല . പിന്നെ ആനകള്‍ക്ക് ചൂട് സഹിക്കാന്‍ കഴിയില്ലാ എന്നൊന്നും കുഞ്ഞായിരിക്കുമ്പോള്‍ അറിയില്ലായിരുന്നു... അന്നൊക്കെ കരുതിയത്‌ ആ പാവങ്ങളും
    ഈ ഉത്സവങ്ങള്‍ ഒക്കെ ആസ്വദിക്കുന്നുണ്ടാവും എന്നാണു... അവയ്ക്ക് ചൂടും വലിയ ശബ്ദ കോലാഹലങ്ങളും ഒന്നും സഹിക്കാന്‍ കഴിയില്ല എന്ന് മനസിലായ ശേഷം അവയെ എഴുന്നൊള്ളിച്ചു കൊണ്ടുവരുന്നതു കണ്ടാല്‍ സങ്കടം വരും. ഉത്സവത്തിന്‌ വരുന്നില്ല എന്ന് പറയുമ്പോള്‍ എനിക്ക് ഭക്തിയില്ല ദൈവദോഷം പറയുന്നു എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്.
    പിന്നെ പിന്നെ എന്തെങ്കിലും നുണപറഞ്ഞു പോവാതിരിക്കാന്‍ ശ്രമിക്കുമായിരുന്നു. എനിക്ക് ഇപ്പോളും അറിയില്ല ഉത്സവം
    എന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് ഇത്ര ആവേശം
    എന്തിനാണെന്ന് !ഒരുപക്ഷെ കലാബോധം കുറവായതുകൊണ്ടാവാം
    അതൊന്നും ആസ്വദിക്കാന്‍ എനിക്കാവാത്തത്....

    പൂരത്തിന്റെ ഭംഗി മാത്രമേ എല്ലാവരും പറയാറുള്ളൂ ...
    ആരും കാണാതെ, ശ്രദ്ധിക്കാതെ പോകുന്ന ഉത്സവങ്ങളുടെ
    മറുവശം കാണാന്‍ ശ്രമിച്ച ഈ പോസ്റ്റിനു നന്ദി...

    ReplyDelete
  18. പൂരത്തിനു പകരം പൂരമല്ലാതൊന്നുമില്ലെന്ന് അടിവരയിടുന്ന കുറിപ്പ്. പോലീസ് അതിക്രമം, ആന, സ്ത്രീ പങ്കാളിത്തം എന്നിവയിലെല്ലാം ശ്രദ്ധേയമാണ് താങ്കളുടെ അഭിപ്രായങ്ങൾ.

    ReplyDelete
  19. ഓര്‍മ്മകളുടെ ഈ കുടമാറ്റം.തൃശ്ശൂര്‍ പൂരം എനിക്ക് ആഘോഷമാണ്.
    നിറങ്ങളുടെ മുഴുക്കാപ്പും പകല്‍ പൂരവും എനിക്ക് എന്നും ആവേശം.
    നന്ദി സുഹൃത്തേ..ഈ കുറിപ്പിന്..

    ReplyDelete
  20. ചെറുതും ഒരു ത്രിശ്ശൂരുകാരന്‍ തന്നെ. ഇത് വരെ നേരില്‍ കാണാത്ത പൂരത്തിന്‍‍റെ വമ്പ് പറഞ്ഞ് നടക്കുന്നൊരു തൃശ്ശൂര്‍ ഗഡി. ഒരിക്കല്‍ പൂരം കാണാനായി രണ്ടും കല്പിച്ചിറങ്ങി, വീട്ടീന്നിറങ്ങി രണ്ട് മിനിറ്റ് അപ്പഴേക്കും കോള്‍ വന്നു. ഇവ്ടെ പന്തല്‍ മറിഞ്ഞു, ആകെ ബഹളം ആണെന്ന്. ബെസ്റ്റ് രാശി.

    ഇത്രയും ജനങ്ങളെ നിയന്ത്രിക്കാന്‍ ചിലപ്പോഴൊക്കെ പോലീസുകാര്‍ക്ക് അല്പം മര്യാദ വിട്ട് പെരുമാറേണ്ടി വരും. അവരുടെ ഇടയില്‍ നിന്നൊരു ബ്ലോഗറ് വന്നാലറിയാം അവരനുഭവിക്കുന്ന അവസ്ഥ. കായശേഷി അല്പം കുറഞ്ഞു പോയി എന്നതുകൊണ്ട് മാത്രമാണ്‍ തൊട്ടടുത്ത് നടക്കുന്ന പൂരം എനിക്കന്ന്യമായത്. അപ്പൊ പിന്നെ സ്ത്രീകളുടേം കുട്ടികളുടേം കാര്യം പറയണോ മാഷേ. പക്ഷേ ആനകാര്യം, അത് കുറച്ച് കഷ്ടം തന്നെയാണ്‍.

    എല്ലാത്തിനും ഉപരി കുറേ പേര്‍ക്ക് വിശ്വാസം, മറ്റു ചിലര്‍ക്ക് ആവേശം.

    ലേഖനം നന്നായി. വെറുതേ ഒരിലക്ക് ആശംസകള്‍!

    ReplyDelete
  21. ഈ ലേഖനം എത്ര വട്ടം വായിച്ചു എന്ന് എനിക്കു തന്നെ അറിയില്ല...
    ഒരില മൊഴിയുമ്പോള്‍ പൂരകാഴ്ച്ച പൊടിപൂരം.കുശുമ്പു കാരണം ആണ് കമന്റ്‌ എഴുതാതിരുന്നത്.

    പെണ്മനം പകര്‍ത്തി എഴുതിയ പോലെ ഉള്ള രചന.ഈ ആധുനിക യുഗത്തിലും പെണ്ണിന്റെ ജീവിതംഒരുതരംപൂരകാഴ്ച.പലപ്പോഴുംദൂരെ നിന്ന് നോക്കുന്നവര്‍ക്ക് പെണ്മനം തേക്കിന്‍കാട് മൈതാനം
    പോലെ ... അടുത്തരിയുന്നവര്‍ക്ക് അറിയാം അത് മത്സര കുട മാറ്റങ്ങളുടെ... നിറഭേദ കാഴ്ചക്കൊപ്പം ..ആലവട്ടം ആടി മടുത്ത പാവം വെഞ്ചാമരം ആണെന്ന്.
    ഗര്‍വ് തിടമ്പേറ്റിയ ഗജവീരന്റെ പോലെഎന്ന് തോന്നും.....
    പക്ഷെ അത് വെറും പൂര കഞ്ഞി പോലെ ലളിതം.
    സംസാരം ആകട്ടെ ഇലഞ്ഞിതറമേളം പോലെ...
    വാഗ്വാദം..തൃശിവപേരൂര്‍ അന്യോന്യം തോല്‍ക്കും.
    ദുഖമാകട്ടെ പാറമേ കാവിലമ്മ യുടെ യാത്രാ മൊഴി പോലെ...
    പക്ഷെ പുറമേ നിന്ന് നോക്കുന്നവര്‍ക്ക് എല്ലാംകൂടി പൊടി പൂരം.!!! പെണ്ണായി പോയതില്‍ ഇങ്ങനെ കുറെ സങ്കടങ്ങള്‍ കൂടപിറപ്പാനു ..അന്നും ഇന്നും.
    അതില്‍ അമ്പല പറമ്പില്‍ ഉത്സവ മേളതിനിടയില്‍ തിടമ്പേറ്റിയ കൊമ്പന്‍റെ അഹംഭാവത്തോടെ..ഗര്‍വോടെ..ഒന്ന് മുണ്ട് മടക്കി കുത്തി നടക്കാന്‍ കഴിയുന്നതിലും വലിയ സ്വാതന്ത്ര്യം എന്താണ് ഈ ജന്മത്ത് പുരുഷന് വേണ്ടത്.രാത്രിമഴയില്‍ ഗസല്‍ സംഗീതത്തോടൊപ്പം ഡ്രൈവിംഗ്.. ഏകാന്തതയുടെ ചുടു നെടുവീര്‍പ്പുമായിനീണ്ട യാത്രയുടെ കൊതി.... ഇങ്ങനെ പുരുഷന്‍റെ സ്വകാര്യ അഹങ്കാരങ്ങള്‍ നീളുമ്പോള്‍.. അത് തീര്‍കുന്ന സ്വകാര്യ ദുഖങ്ങളുമായി....സ്ത്രീ ജന്മങ്ങള്‍!!!

    ReplyDelete
  22. വായിച്ചുകഴിഞ്ഞപ്പോള്‍ ഒരു സംശയം ബാക്കിയായി.ഇതില്‍ വായിച്ച കുറ്റപ്പെടുത്തലുകളെ സാധൂകരിക്കുന്ന ഒരു ഫോട്ടോകൂടി കണ്ടില്ല,എന്തായിരിക്കും കാരണം? മറുപടി പറയുമോ?

    ReplyDelete
  23. This comment has been removed by the author.

    ReplyDelete
  24. @റാം
    ആദ്യമായി പൂരം കണ്ടൊരാള്‍ക്ക് തോന്നുന്ന സഹജമായ ചില തോന്നലുകളായിരുന്നു അത്. ഒരു സുഹൃത്ത് എടുത്ത ചില ഫോട്ടോകള്‍ ഫേസ്ബുക്കില്‍ കണ്ടപ്പോള്‍ അനുവാദത്തോടെ
    എടുത്തുപയോഗിച്ചു എന്നു മാത്രം. അതിനാല്‍ മാത്രമാണ് അത്തരം ഫോട്ടോകള്‍ ഇല്ലാതിരുന്നത്. മാത്രമല്ല, അതൊരു ഒരു റിപ്പോര്‍ട്ടിങ് ആയിരുന്നില്ല.

    ReplyDelete
  25. തൃശ്ശൂര്‍പ്പൂരത്തിന്റെ കഥയൊക്കെ സുഹൃത്ത് പറഞ്ഞ് കേട്ടിട്ടുണ്ടേ..!!!

    ReplyDelete
  26. Came to read this now while searcing for elephants! As a thrissurian woman i could relate to those "taboo for women @ kudamattom" part in this..! Anyway good observation..

    ReplyDelete
  27. Came to read this now while searcing for elephants! As a thrissurian woman i could relate to those "taboo for women @ kudamattom" part in this..! Anyway good observation..

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...