Tuesday, May 10, 2011

വിശ്വസിച്ചാലും ഇല്ലെങ്കിലും

ദീര്‍ഘനാള്‍ക്കു ശേഷം കണ്ട കൂട്ടുകാര്‍ക്കൊപ്പം 
നീണ്ടൊരു യാത്ര.  അരൂപികളും പ്രേതങ്ങളും മരണവും 
അതിരിടുന്ന വിചിത്രമായ കഥകളുടെ രാവ്.


അവര്‍ നാലുപേരായിരുന്നു. എന്റെ ബാല്യകാല സുഹൃത്തുക്കള്‍. സ്കൂളില്‍ ഒന്നിച്ചു പഠിച്ചവര്‍. തൊട്ടടുത്ത വീടുകളില്‍ കഴിഞ്ഞവര്‍. വര്‍ഷങ്ങളായി തമ്മില്‍ കാണാത്തവര്‍.
അവിചാരിതമായാണ് അവരെ കണ്ടത്. നാട്ടിലേക്കുള്ള ട്രെയിന്‍ പിടിക്കാനുള്ള ഓട്ടത്തിലായിരുന്നു ഞാന്‍.  റെയില്‍വേ സ്റ്റേഷനിലെ വഴിയിറമ്പില്‍ നിര്‍ത്തിയിട്ട കാര്‍ ശ്രദ്ധിക്കാതെ പോവുമ്പോള്‍ ഒരാരവം ഉയര്‍ന്നു. വെറുതെ നോക്കിയപ്പോള്‍ കാറിലുണ്ട് അവര്‍.
വര്‍ഷങ്ങളായി ഞാനവരെ കണ്ടിട്ട്.  വീടു മാറി പുതിയ സ്ഥലത്തേക്ക് പോന്ന ശേഷം ഇടക്കൊട്ടെ കണ്ടിരുന്നു.  പഠനവും ജോലിയുമായി അലച്ചിലിന്റെ പല കരകളില്‍ പെട്ടപ്പോള്‍ അതുമില്ലാതായി. ഇപ്പോഴിതാ അവരെന്റെ നഗരത്തില്‍. 
കാറിനരിക ചെന്നപ്പോള്‍ നാല്‍വര്‍ സംഘം പുറത്തു വന്നു. ആശ്ലേഷം. സന്തോഷ പ്രകടനങ്ങള്‍. പഴയ നാട്ടില്‍, അടുത്തൊരു  ബന്ധുവിന്റെ  കല്യാണത്തിനാണ് എന്റെ യാത്ര. നാട്ടിലേക്കാണ് ഞാനെന്നറിഞ്ഞപ്പോള്‍  അവര്‍ക്ക് സന്തോഷമിരട്ടിച്ചു. 
പറയാന്‍ വിശേഷമേറെയായിരുന്നു. അവരവരെക്കുറിച്ചു തന്നെ പറയാനുണ്ടായിരുന്നു.
അനി ഗള്‍ഫിലായിരുന്നു ഏറെക്കാലം. ഹരീഷ് ഗള്‍ഫില്‍നിന്ന് വന്ന് നാട്ടില്‍ ചെറിയ കട നടത്തുന്നു. ഷമീര്‍  വര്‍ഷങ്ങളായി ലോറി ഡ്രൈവര്‍. സദാ തമാശ പറയുന്ന ജയന്‍ നാട്ടില്‍ ചില്ലറ ബിസിനസുമായി കഴിയുന്നു.  ഇതൊന്നും എനിക്കറിയുമായിരുന്നില്ല.  അവര്‍ക്കും അറിയുമായിരുന്നില്ല എന്റെ വര്‍ത്തമാനങ്ങള്‍. 
നഗരത്തിലെ പ്രമുഖ ഹോസ്പിറ്റലില്‍ വന്നതാണവര്‍. നാട്ടില്‍ എല്ലാവര്‍ക്കും വേണ്ടപ്പെട്ടൊരു മാധവേട്ടനുണ്ട്. കല്യാണത്തിനും മരണത്തിനും ജനനത്തിനും മറ്റെല്ലാ ആഘോഷങ്ങള്‍ക്കും മുന്‍പിന്‍ നോക്കാതെ മുന്നില്‍ നില്‍ക്കുന്ന വലിയൊരു മനുഷ്യന്‍. അദ്ദേഹമിപ്പോള്‍ ഇവിടെ ആശുപത്രിയിലാണ്.  അദ്ദേഹത്തെ കാണാന്‍ വന്നതാണ് സംഘം.നാട്ടിലേക്കു തിരിച്ചുപോവുന്നതിനിടെ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയപ്പോഴാണ് ഞാന്‍ ചെന്നു പെട്ടത്.
വൈകാതെ വണ്ടി പാഞ്ഞു തുടങ്ങി. അനിയാണ് ഡ്രൈവര്‍. യാത്ര തുടങ്ങിയതോടെ  കഥകളുട പ്രവാഹമായി. കുട്ടിക്കാലത്ത് അറിഞ്ഞു മറന്ന പലരും കഥാപാത്രങ്ങളായി വണ്ടയിലേക്ക് ഇരച്ചു കയറി. വണ്ടിയിലിപ്പോള്‍ ബാല്യത്തിന്റെ മണം. കണ്ടു മറന്ന നാട്ടുവഴികളുടെ പരിചിത ഗന്ധം. സ്കൂള്‍ കാലം തൊട്ടിങ്ങോട്ടുള്ള കഥകളുണ്ട് പറയാന്‍.  അതങ്ങനെ കാറ്റു പോലെ വീശി.

രണ്ട്

നല്ല ദൂരമുണ്ട് നാട്ടിലേക്ക്. എത്ര പറഞ്ഞാലും തീരാത്ത കഥകളാണ് കൂട്ട്. കഥകള്‍ക്കിടെ ആളുകളും സംഭവങ്ങളും മാറിമാറി വന്നു. വഴിയില്‍ ഏതോ ചെറിയ ചായക്കടക്കരികെ  നിര്‍ത്തി കുറച്ചു നേരമിരുന്നു. കടയിലെ ടി.വിയില്‍ ഏഷ്യാനെറ്റ്. വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടി. മന്ത്ര സിദ്ധിയുണ്ട് എന്ന് ആളുകള്‍ കരുതുന്ന ഏതോ വൃദ്ധയെക്കുറിച്ച്. നാട്ടുകാര്‍ പറഞ്ഞ് പറഞ്ഞ് ദൈവമായി പോയ അവര്‍ വലിയൊരു നിസ്സഹായതയും ചുമന്നാണ് നടക്കുന്നതെന്ന് തോന്നി.
ചായ കഴിഞ്ഞ് കാറില്‍ കയറിയപ്പോള്‍ സംസാര വിഷയം ആ ചാനല്‍ പരിപാടിയായി.  പ്രേത ബാധയുണ്ടെന്ന് വിശ്വസിക്കുന്ന ഏതോ വീട് നാട്ടിലുണ്ടത്രെ. അതിനെ കുറിച്ച് ചാനലുകാരെ ഉടന്‍ അറിയിക്കണമെന്ന മട്ടിലായി സംസാരങ്ങള്‍.
റോഡില്‍ ഇപ്പോള്‍ നല്ല തിരക്ക്. യാത്ര പതുക്കെയായി. 'വിശ്വസിച്ചാലും ഇല്ലെങ്കിലും' എന്ന പരിപാടിയില്‍നിന്നും പതുക്കെ പ്രേതകഥകളിലേക്ക്  കൂടു മാറി. ഓരോരുത്തര്‍ക്കും പറയാനുണ്ടായിരുന്നു ഓരോ കഥകള്‍.
ഒറ്റ മുലച്ചിയെക്കുറിച്ചായിരുന്നു ജയന്‍  പറഞ്ഞത്. കുട്ടിക്കാലത്ത് ഞാനും കേട്ടിട്ടുണ്ടായിരുന്നു അത്തരം കഥകള്‍. നട്ടുച്ചക്ക് പുഴയില്‍ കുളിക്കാന്‍ ചെല്ലുന്നവരാണ് ആ സ്ത്രീയെ കാണാറ്. ഒറ്റ മുല മാത്രമുള്ള ഒരു വൃദ്ധ. ഒരു മുലയുടെ സ്ഥാനത്ത് ചുട്ടു കരിഞ്ഞൊരു പാട്. നീളമുള്ള ഒറ്റ മുല തോളിലൂടെയിട്ട്  പുഴക്കു നടുവിലെ പരന്ന പാറപ്പുറത്ത് അവരിരിക്കും. നീണ്ട മുടി പാറയാകെ മൂടും. ആളുകള്‍ സാധാരണ വരാത്ത നട്ടുച്ചക്ക് ഒറ്റക്ക് പുഴക്കടവിലെത്തുന്നവര്‍ അവരെ കാണാറുണ്ട്. ഏതോ സ്ത്രീ അലക്കുകയാണെന്നേ തോന്നൂ.സൂക്ഷിച്ചു നോക്കിയാലേ അറിയൂ പ്രേതമാണെന്ന്.
അവരെ കണ്ട കഥ പലരും പറയാറുണ്ട്. ശരിക്കും നടന്നത് പോലെ നീട്ടിയും കുറുകിയും. പുഴക്കരയിലൂടെയുള്ള എളുപ്പ വഴിയിലൂടെ സ്കൂളിലേക്ക് നടന്നു പോവാറുണ്ടായിരുന്നു പണ്ട്. ഇക്കഥകള്‍ കേട്ട മുതല്‍ പിന്നെ ഞങ്ങള്‍ ആ വഴി ഉപേക്ഷിച്ചു.
'കുറേ കാലമായി ആരും ഒറ്റ മുലച്ചിയെ കണ്ടിട്ടില്ല. അവരെവിടെയാണാവോ'-അനില്‍ ചോദിച്ചു.
'മരിച്ചു പോയിക്കാണും. പ്രേതമാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല.' ഷമീര്‍ കളിയാക്കി.

മൂന്ന്


 പ്രേതകഥകളുടെ  കുത്തൊഴുക്കിനിടെയാണ് ഷമീര്‍ സ്വന്തം കഥകളുടെ കെട്ടഴിച്ചത്. വര്‍ഷങ്ങളായി  ലോറി ഡ്രൈവറാണവന്‍. അന്തര്‍ സംസ്ഥാന പെര്‍മിറ്റുളള ലോറിയില്‍ അവനെന്നും തിരക്കായിരിക്കും. എന്നും യാത്രകള്‍. പ്രീഡിഗ്രി കഴിഞ്ഞ് പഠിത്തം നിര്‍ത്തി വളയം പിടിച്ച അവനെ നാട്ടുകാര്‍ക്കു പോലും അധികം കാണാന്‍ കിട്ടാറില്ല.
കേരളത്തിനു പുറത്തുള്ള വിജനമായ യാത്രകളില്‍ അവന്‍ പറഞ്ഞു കേട്ടും കണ്ടുമറിഞ്ഞ അനേകം കഥകള്‍ കാറിനുള്ളിലേക്കു ഒഴുകിക്കൊണ്ടിരുന്നു.
അതിനിടെ, അക്കഥ .
'ഞങ്ങടെ ലോറിയില്‍ ഒരു ബൈജുവുണ്ടായിരുന്നില്ലേ. നമ്മുടെ കിളി ബൈജു. അവനെങ്ങനാ മരിച്ചതെന്നറിയ്വോ. അതാണ് മരണം'-അവന്‍ തുടങ്ങി.
ബോംബെ റൂട്ടിലേക്കായിരുന്നു ആ യാത്ര.  തിരിച്ചു വരുമ്പോഴാണ് ആ ദുരന്തമുണ്ടായത്. ഓടിച്ചു മടുത്ത് ഏതോ  റോഡരികില്‍ നിര്‍ത്തിയതാണ്. നല്ല വിശപ്പുണ്ടായിരുന്നു. അടുപ്പു കൂട്ടി വല്ലതുമുണ്ടാക്കി തിന്നാനായിരുന്നു പ്ലാന്‍. മുന്നില്‍ കാടു പിടിച്ച സ്ഥലമാണ്.  അവിടെ ചെന്ന് അടുപ്പിനുള്ള കല്ല് പെറുക്കാന്‍ പോയതാണ് ബൈജു. മൊബൈല്‍ ഫോണിന്റെ വെളിച്ചം മാത്രമായിരുന്നു ശരണം.
ലോറിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ ആകെ തളര്‍ന്നിരുന്നു. അവര്‍ അവനെ കാത്തിരുന്ന് കണ്ണടച്ചു. ഇത്തിരി കഴിഞ്ഞ് ആരോ കണ്ണു തുറന്നപ്പോഴാണ് ബൈജു വന്നില്ലെന്ന് അറിഞ്ഞത്. ഉച്ചത്തില്‍ വിളിച്ചപ്പോള്‍ മറുപടി ഉണ്ടായില്ല.
എല്ലാവരും ഒന്നിച്ചു വിളിച്ചിട്ടും മറുപടിയുണ്ടായില്ല. ലോറിയുടെ ഹെഡ്ലൈറ്റിട്ട് വലിയ ടോര്‍ച്ചുമായി അവര്‍   കുറ്റിക്കാടിനുള്ളിലേക്ക ചെന്നു. ബൈജു അവിടെ കിടക്കുന്നുണ്ടായിരുന്നു. കണങ്കാലില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. ശ്വാസം എന്നേ നിലച്ചിരുന്നു.
കാലില്‍ മുറിവുണ്ടായിരുന്നു. പാമ്പ് കടിച്ചതാണെന്നുറപ്പായി. കടിച്ച പാമ്പിനെ തിരഞ്ഞങ്കിലും കണ്ടില്ല. ഉടന്‍ ആശുപത്രിയിലേക്ക് പാഞ്ഞെങ്കിലും  രക്ഷപ്പെട്ടില്ല. പാമ്പു കടിച്ചതു തന്നെയാണ് മരണകാരണമെന്ന്  ഡോക്ടര്‍ പറഞ്ഞു. ആ പ്രദേശത്ത് ഈയടുത്തു ഇത്തരം മരണം വേറെയും നടന്നതായി ഡോക്ടര്‍ പറഞ്ഞു.
'അതു കഴിഞ്ഞപ്പോഴാണ് കുടുങ്ങിയത്. അവന്റെ വീട്ടുകാരെ വിവരമറിയിച്ചു. അവര്‍ക്ക് സംശയം. അവരും കൂടി  വരുന്നതു കാത്ത് അവിടെ തന്നെ നിന്നു. ഡോക്ടര്‍ പറഞ്ഞതു കൊണ്ടു മാത്രമാണ് അവര്‍ വിശ്വസിച്ചത്. നീല നിറമായി മാറിയിരുന്നു അവന്‍. ആ  ബോഡിയും കൊണ്ട് നാട്ടിലെത്തിയത് എങ്ങിനെയെന്ന് ഇപ്പോഴും പിടിയില്ല'-ഷെമീര്‍ പറഞ്ഞു നിര്‍ത്തി.
നാല്
 

എനിക്കുമുണ്ടായിരുന്നു അതു പോലൊരു കഥ പറയാന്‍. ഡോക്ടറായ ഉറ്റ ചങ്ങാതിയുടെ അനുഭവം. 
നൈറ്റ് ഷിഫ്റ്റായിരുന്നു അന്നവന്‍. രാത്രി വൈകിയാണ് കുറച്ചു നാട്ടുകാര്‍ ആശുപത്രിയിലേക്കു വന്നത്. ഒരു ലോറിക്കാരന്‍ ബോധം കെട്ടു കിടക്കുന്നു. ഡോക്ടര്‍ ഒന്നു നോക്കണം.അവര്‍ പറഞ്ഞു.
താങ്ങി പിടിച്ചു കൊണ്ടു വന്ന ആളെ പരിശോധിച്ചപ്പോള്‍ ഉറപ്പായി. മരിച്ചിരിക്കുന്നു. കാരണം ഹൃദയസ്തംഭനം. മൃതദഹത്തിനരികെ, മെലിഞ്ഞുണങ്ങിയൊരു പയ്യനുണ്ടായിരുന്നു. മരിച്ചയാളുടെ മകന്‍.  പത്ത് പന്ത്രണ്ട് വയസ്സു തോന്നും.
 രാജസ്ഥാനില്‍നിന്ന് നിന്ന് സാധനങ്ങളുമായി വന്നു തിരിച്ചു പോവുന്ന ലോറി ഡ്രൈവറാണ് മരിച്ചത്. യാത്രക്കിടെ ഇടക്ക് നെഞ്ചു വേദന വന്നു. ഇവിടെയെത്തിയപ്പോള്‍ അതു കൂടി.  എളുപ്പം മനസ്സിലാവാത്ത ഹിന്ദിയില്‍ അവന്‍ പറഞ്ഞു.
'അച്ഛനെ ഇവിടെ നിര്‍ത്തിയാല്‍ ശരിയാവില്ല. തിരിച്ചു കൊണ്ടു പോവണം. നാട്ടില്‍നിന്നാരും വരാനില്ല'-അവന്‍ വാശി പിടിച്ചു.
പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. നാട്ടില്‍ നിന്ന് ആരെങ്കിലും വരണം. അല്ലാതെ പോവാനാവില്ല. സാങ്കേതികമായ തടസ്സങ്ങള്‍ ഒരു പാടുണ്ട്.
എന്നാല്‍, അവന്‍ വിട്ടില്ല. നാട്ടില്‍ എത്താതെ പറ്റില്ല. കൃത്യ സമയത്ത് ലോറി എത്തിയിട്ടു വേണം നേരത്ത പറഞ്ഞ മറ്റു ജോലികള്‍ തീര്‍ക്കാന്‍. എങ്ങിനെയെങ്കിലും അച്ഛനെ തൊട്ടടുത്ത് ഇരുത്തി തന്നാല്‍ മതി. താന്‍ നാട്ടിലെത്തിക്കുമെന്ന് അവന്‍ വാശി പിടിക്കാന്‍ തുടങ്ങി.
സാങ്കേതിക പ്രശ്നങ്ങള്‍ വീണ്ടും തടസ്സമായപ്പോള്‍ അവനാകെ കരയാന്‍ തുടങ്ങി. അച്ഛന്റെ മരണവും പിന്നിടാനുള്ള മാര്‍ഗങ്ങളുമെല്ലാം ചേര്‍ന്ന് അവനെ  ഭ്രാന്തു പിടിപ്പിക്കുന്നുണ്ട്. നിര്‍ബന്ധം വല്ലാതെ മുറുകിയപ്പോള്‍, ആരോടും പറയരുതെന്ന കണ്ടീഷനോടെ  അവന്റെ ആവശ്യം അംഗീകരിച്ചു.
മൃതദേഹം ലോറിയില്‍ ഡ്രൈവര്‍ സീറ്റിനരികെ ഇരുത്തി. തുണി കൊണ്ട് നന്നായി കെട്ടിയപ്പോള്‍ അതവിടെ ഇരുന്നു.
വലിയൊരു വണ്ടിയാണ്. ഈ കൊച്ചു പയ്യന്‍ എങ്ങിനെ ഇത്ര ദൂരം അതു പോലൊരു വണ്ടി കൊണ്ടു പോവുമെന്ന് എല്ലാവരും ഭയന്നു. മൃതദേഹം നന്നായി കെട്ടിയ ശേഷം അവന്‍ ഡ്രൈവിങ് സീറ്റിലേക്ക് ചാടിക്കയറി. തീരെ നീളമുണ്ടായിരുന്നില്ല അവന്. ഇത്തരമൊരു കഠിന യാത്രക്ക്  കഴിയത്തത്ര ദുര്‍ബലനാണ് അവനെന്ന തോന്നല്‍ ചുറ്റുമുള്ളവരില്‍ ഇരട്ടിയായി. അവനെ തടയണമെന്നു എല്ലാവരും കരുതിയ അതേ നേരത്ത് പെട്ടെന്നവന്‍ വണ്ടിയെടുത്തു.
'ആ ഒറ്റക്കാഴ്ച മതിയായിരുന്നു അവനാരെന്ന് മനസ്സിലാവാന്‍. അത്ര സമര്‍ഥമായി, അനേകം ടയറുകളുള്ള വലിയ ലോറിയെ അവന്‍ നേര്‍ക്കു നിര്‍ത്തി. ശേഷം എല്ലാവരോടും യാത്ര പറഞ്ഞ് വണ്ടി എടുത്തു. വല്ലാത്തൊരു ആത്മവിശ്വാസമുണ്ടായിരുന്നു അവന്'
'ആ ഡ്രൈവിങ് കണ്ടപ്പോള്‍ എല്ലാവര്‍ക്കും ഉറപ്പായി, അവന്‍ നാട്ടിലെത്തുമെന്ന്. അത്ര നല്ല ഡ്രൈവിങ്'-കൂട്ടുകാരന്‍ എന്നോട് പറഞ്ഞു.
ആ സംഭവം പറഞ്ഞു കേട്ടതു മുതല്‍ എന്റെ മനസ്സില്‍ അവനായിരുന്നു. ആ കൊച്ചു പയ്യന്‍. ജീവനറ്റു കിടക്കുന്ന അച്ഛന്റെ മൃതദേഹവുമായി കാതങ്ങള്‍ താണ്ടിയുള്ള ആ യാത്ര എന്നെ ഭയപ്പെടുത്തി. വിജന വഴികളിലൂടെ ഒരു മൃതദേഹത്തോടൊപ്പം ഒറ്റക്കുള്ള യാത്ര സങ്കല്‍പ്പിക്കാനേ കഴിയുമായിരുന്നില്ല, എനിക്ക്.

അഞ്ച്


എന്റെ കഥക്ക് ഉടനെ മറു കഥയുണ്ടായി ഷമീറില്‍നിന്ന്. കാക്കത്തൊള്ളായിരം യാത്രക്കഥകളുണ്ടായിരുന്നു കാലങ്ങളായി വളയം പിടിച്ച അവന്റെ ശേഖരത്തില്‍.
രാത്രിയായി തുടങ്ങിയിരുന്നു. ഇപ്പോള്‍ വണ്ടി നല്ല പാച്ചിലാണ്. ഏറെ ദുരം പിന്നിട്ടെങ്കിലും കഥകളുടെ ഊര്‍ജം ഞങ്ങളുടെ ഉറക്കമകറ്റി. 
ഓരോരുത്തര്‍ക്കും പറയാനുണ്ടായിരുന്നു വിചിത്രമായ കഥകള്‍. നടന്നതാവാം. കേട്ടു കേള്‍വിയാവാം.സങ്കല്‍പ്പമാവാം. എങ്കിലും അതിലെല്ലാം ജീവിതമുണ്ടായിരുന്നു.
വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന മട്ടിലുള്ള ആ കഥകളില്‍നിന്ന് അരൂപികളും ഭീതിദമായ ദിവസങ്ങളും വിജനമായ വെളിമ്പാതകളും പാഞ്ഞും കിതച്ചും മനസ്സിലേക്കു വന്നു കൊണ്ടിരുന്നു.
നാട്ടിലെത്താന്‍ ഇനിയുമേറെയുണ്ട്. വിജനമായ ഒരു വഴിയിലൂടെയാണ് കഥകളുടെ മാറാപ്പുമായി വണ്ടി കുതിക്കുന്നത്.
പെട്ടെന്ന് ഒരിരമ്പലോടെ വണ്ടി നിന്നു. കാര്‍ റോഡരികിലേക്കു മാറ്റി ഷെമീറും അനിയും പരിശോധിക്കുമ്പോള്‍ കണ്ടു, സമീപത്ത് ഒരു കുറ്റിക്കാട്. അടുത്തെങ്ങും വീടില്ല. ഹൈവേ ആയതിനാല്‍ ഇടക്കിടെ വണ്ടികള്‍ വരുന്നുവെന്നു മാത്രം. ചുട്ടുപഴുത്ത കാര്‍ബ്യുറേറ്റില്‍ വെള്ളമൊഴിച്ച് ഇത്തിരിനേരം പരിശ്രമിച്ചപ്പോള്‍ വണ്ടി സ്റ്റാര്‍ട്ടായി.
വീണ്ടും റോഡില്‍. വണ്ടി നീങ്ങി. എന്തു കൊണ്ടോ കാറിനകത്ത് ഇപ്പോഴൊരു നിശãബ്ദത. ആരുംമിണ്ടുന്നില്ല.
വേഗത കൂട്ടുന്നതിനിടെ അനി പെട്ടെന്ന് ചോദിച്ചു,
'അല്ല, കാറു നില്‍ക്കാന്‍ പ്രത്യകിച്ച് യാതൊരു കാരണവുമില്ല. ഇനി അതിപ്പോ വല്ല പ്രേതമാവ്വോ. ഇതവരുടെ ഏരിയയാണെന്നാ കേള്‍വി'
ഇത്തിരി നേരമായി വണ്ടിയില്‍ കുടുങ്ങി കിടന്നൊരു മൌനം, പെട്ടെന്ന്  വാഹനം കുലുങ്ങുമാറുള്ളൊരു പൊട്ടിച്ചിരിയില്‍ തകര്‍ന്നു തരിപ്പണമായി. അതിലേക്കു കയറിവന്നു വീണ്ടും കഥകള്‍.
മുന്നില്‍ കറുത്ത് മിനുത്ത് റോഡ്. 
അതിവേഗം മൈല്‍ക്കുറ്റികള്‍ പിന്നിടുന്ന വണ്ടി. 
വണ്ടിയില്‍, കഥകള്‍. കഥകള്‍.

34 comments:

  1. അതിവേഗം മൈല്‍ക്കുറ്റികള്‍ പിന്നിടുന്ന വണ്ടി.

    വണ്ടിയില്‍, കഥകള്‍. കഥകള്‍.

    ReplyDelete
  2. നാലു പേരും ഒന്നിച്ചോ ?അതോ അതും
    തോന്നല്‍ ആയിരുന്നോ ?

    ഇഷ്ട്ടപ്പെട്ടു ...ഒറ്റമുലച്ചിയെ ഇപ്പൊ
    കാണാനേ ഇല്ല ...മരിച്ചു പോയിക്കാണും
    പ്രേതം ആണെന്ന് പറഞ്ഞിട്ടൊന്നും
    കാര്യം ഇല്ല ....സങ്കല്പവും അനുഭവങ്ങളും
    തീര്‍ത്ത ഒരു ബാല്യത്തിന്റെ ഓര്‍മ അല്ലെ ?

    That road's photo..beautiful..!!!

    ReplyDelete
  3. വായന അനുഭവമായി

    ReplyDelete
  4. താങ്കളുടെ ശൈലി അനുദിനം നന്നായി വരുന്നു.അഭിനന്ദനങ്ങള്‍.

    ആ പയ്യന്‍ കണ്ണില്‍ നിന്നു പോകുന്നില്ല.കടുത്ത അനുഭവങ്ങളാവും അവനെ ഇങ്ങനെ ധൈര്യശാലി ആക്കിയത് അല്ലേ..?ദൈവം കാക്കട്ടെ നമ്മെയെല്ലാം.

    ReplyDelete
  5. viswasichalum illenkilum.....

    ReplyDelete
  6. aey
    very good
    captivating ennathaanu best word
    congrats

    ReplyDelete
  7. പതിവ് പോലെ മനോഹരമായി :)

    ReplyDelete
  8. വായിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ കരുതി കണ്ടുമുട്ടിയ കൂട്ടുകാരും അവസാനം പ്രേതങ്ങള്‍ ആണെന്ന് തെളിയും എന്ന് . ( ഹൊറര്‍ സിനിമകള്‍ കാണുന്നതിന്റെ കുഴപ്പം ആണ് കേട്ടോ ). കഥ നാല് നന്നായി ഇഷ്ട്ടപ്പെട്ടു.

    ReplyDelete
  9. കൂട്ടുകാർ കൂടുമ്പോൾ ഇതുപോലെ എത്ര എത്ര കഥകൾ ജനിക്കുന്നു.
    പലതും ഭാവനയാണ്.

    ReplyDelete
  10. നന്ദി, എല്ലാ വായനകള്‍ക്കും.
    എന്റെ ലോകം-അതെ, നാലു പേരും. ഒരു വണ്ടിയില്‍.
    ഒപ്പം ഞാനും. സങ്കല്‍പ്പമല്ല. ബാല്യകാല സ്മരണകളില്‍
    തിണര്‍ത്തുകിടക്കുന്ന ഇത്തരം അനേകം സങ്കല്‍പ്പങ്ങള്‍
    എല്ലാവരിലുമുണ്ടാവും, ല്ലേ.
    മനോജ്, നന്ദി.
    മുല്ല-നന്ദി, നല്ല വാക്കുകള്‍ക്ക്.
    ജീവിതം ആളുകളെ പലതുമാക്കും. അതാവാം ആ പയ്യന്‍.
    രക്ഷിക്കട്ടെ, എല്ലാവരെയും.
    സന്ദു, അതെ. വിശ്വാസിച്ചാലും ഇല്ലെങ്കിലും :)
    ഇന്ദു, രമേശ്-സന്തോഷം നല്ല വാക്കുകള്‍ കേള്‍ക്കുമ്പോള്‍.
    ഏപ്രില്‍-ഹഹ. അതു കൊള്ളാം.അങ്ങിനെയൊരു സാധ്യത ഞാനോര്‍ത്തില്ല.
    അതോര്‍ത്തപ്പോള്‍ ഇപ്പോഴൊരു ഞെട്ടല്‍.
    മൊയ്തീന്‍-അതെ. കഥകളുടെ പല വഴികള്‍. ഭാവനകള്‍.
    നന്ദി ഒരിക്കല്‍ കൂടി.

    ReplyDelete
  11. ഓടുന്ന വണ്ടി നിറയെ കഥകൾ, പുറത്ത് മൈൽക്കുറ്റികൾ- ജീവിതം. നന്നായിട്ടുണ്ട്. വായിച്ചവ ർക്കൊക്കെ കുറെ കൂട്ടുകാരെയും കഥകളേയും ഓർമ്മ വന്നു കാണും.

    ReplyDelete
  12. വലിയ പ്രതീക്ഷയോടെയാണ് വായന തുടങിയതു...... നിരാശപ്പെടുത്തി

    ReplyDelete
  13. മനുഷ്യരെക്കുറിച്ചെഴുതൂ, ( എനിക്ക് പ്രേതങ്ങളെ പേടിയാ,)

    ReplyDelete
  14. കൂട്ടുകാരും വണ്ടിയും കഥകളും...യാത്രകള്‍ അനുഭവങ്ങള്‍.

    പേടിപ്പിക്കാതെ വല്ല തമാശക്കഥകളും പറഞ്ഞൂഡ്രേ..ങ്ങേ

    കൊള്ളാം വളരെ നന്നായി..വേറിട്ട വായനാനുഭവം.

    ReplyDelete
  15. കൊള്ളാം വളരെ നന്നായി

    ReplyDelete
  16. ഇത് വായിച്ചു/എഫ്.ഐ.ആര്‍ കണ്ടിട്ടും കിടന്നിട്ടാണോ എന്നറിയില്ല..ഇന്നലെ രാത്രി ഞാന്‍ പ്രേതത്തെ സ്വപ്നം കണ്ടു...ഒന്നിച്ചു സംസാരിച്ചു നടന്നു...ഒരിടവഴിയില്‍ എന്റെ മുന്നില്‍ നടന്ന രൂപത്തിന് കാല്‍പാദം ഇല്ലായിരുന്നു...ഹോഒ എന്‍റെ ഇലേ..വെറുതെ മനുഷ്യനെ പേടിപ്പിച്ചു.

    ReplyDelete
  17. വെറുതെ മനുഷ്യന്മാരെ പേടിപ്പിക്കുന്നോ...? കൊള്ളാം, നന്നായി പറഞ്ഞു.

    ReplyDelete
  18. കൊള്ളാം എനിക്കിഷ്ടായി .... പക്ഷെ
    വായിച്ചുകൊണ്ടിരുന്നപ്പോ ഞാന്‍ കരുതി വിശ്വസിക്കാന്‍
    ആവാത്ത ഒരു അത്ഭുത കഥ നിങ്ങളുടെ ആ യാത്രയിലും
    ഉണ്ടായിക്കാണും എന്ന്..... :)

    ReplyDelete
  19. എന്തോ പ്രേതകഥകള്‍ എനിക്കിഷ്ടമല്ല.
    പക്ഷെ,ശൈലി നന്നായി..

    ReplyDelete
  20. കൊല്ലം കഥകള്‍ പേടിപ്പിച്ചില്ല, പക്ഷെ ഞെട്ടിച്ചു. പ്രത്യേകിച്ച്, മൃതദേഹവുമായി ഒറ്റയ്ക്ക് ലോറി ഓടിച്ചു പോയ പയ്യന്റെ കഥ.
    അവസാനം ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചു, പക്ഷെ അതില്ലതിരുന്നതാണ് നന്നായത്. ആരോ പറഞ്ഞ പോലെ, മലയാളം പ്രേത സിനിമകള്‍ കണ്ടു, എവിടേം ട്വിസ്റ്റ്‌ വേണമെന്ന ഒരു ചിന്താഗതി ആയിപ്പോയി. തുടര്‍ന്നും എഴുതൂ... :)

    ReplyDelete
  21. പ്രേതകഥകൾ ഇഷ്ടമല്ലെനിക്കും..പക്ഷെ, ഒരു യാത്രയിൽ പറയുന്ന പലതരം കഥകളായുള്ള അവതരണം കൊള്ളാം.നന്നായി..

    ReplyDelete
  22. നല്ല പോസ്റ്റ്,
    പ്രേതകഥകള്‍ ആസ്വദിച്ചു വായിച്ചു.

    ReplyDelete
  23. ഞാനിവിടെ മുന്‍പ്‌ എഴുതിയ കമന്റ്‌ കാണാനില്ലല്ലോ...?

    ReplyDelete
  24. മനുഷേനെ പേടിപ്പിക്കാനായിട്ട് ഓരോന്നൊക്കെ എഴുതി വച്ചേക്കുന്ന്


    ആ ചെക്കനെ സമ്മതിക്കണം

    ReplyDelete
  25. എല്ലാവര്‍ക്കും നന്ദി.

    ഷമീര്‍ ആ കമന്റ് മുകളിലുണ്ടല്ലോ.
    വേറെ കമന്റിട്ടിരുന്നോ.
    കാണാതായെങ്കില്‍ ബ്ലോഗറിന്റെ പുതിയ സാങ്കേതികപ്രശ്നം
    കാരണമായിരിക്കും.പ്രശ്നം തീര്‍ക്കാന്‍ തീവ്രശ്രമം നടക്കുന്നുവെന്ന്
    ഗൂഗിളിന്റെ പ്രസ് നോട്ട് കണ്ടു.

    ReplyDelete
  26. നന്നായിടുണ്ട് ...
    കുട്ടികാലത്ത് അച്ഛമ്മ പറഞ്ഞു പേടിപ്പികാരുണ്ടായിരുന്നു ഒറ്റ മുലചിയെ കുറിച്ച് ...

    ReplyDelete
  27. സ്ക്കൂളില്‍ ടീച്ചര്‍ വരാത്ത ക്ലാസ്സില്‍ കൂട്ടുകാര്‍ ഒന്നിച്ചിരുന്നു പങ്കു വെച്ചിരുന്ന കഥകള്‍ ഓര്‍ത്തു പോയി....

    ReplyDelete
  28. valare nannavunnund suhrthe thaghalude shayli

    prarthanayudeyum orupaad swapnagaludeyumaan nammude jeevithagal

    mulla parajapole daivam kakkate

    abhindhanaghal

    raihan7.blogspot.com

    ReplyDelete
  29. ഇപ്പൊ പേടിക്കും,ഇപ്പൊ പേടിക്കും എന്ന് വിചാരിച്ചു... പേടിപ്പിച്ചില്ല..പക്ഷെ ചിന്തിപ്പിച്ചു....ക്ഷണ നേരത്തെ ജീവിതത്തെ കുറിച്ച്...
    www.manulokam.blogspot.com

    ReplyDelete
  30. എന്റെ ഇല ആശാനെ , കണ്ടാല്‍ കണ്ടത് പറയാന്‍ എനിക്ക് ഒരു മടീം ഇല്ല , ഇതങ്ങോട്ട് ഇരച്ചു കേറി കേട്ട .. എനിക്കും ഉണ്ട് അല്ല ഉണ്ടായിരുന്നു ഇതേ പോലുള്ള കൊട്ടുകാര്‍ , നാട്ടില്‍ കളിച്ചു പഠിച്ചു (പഠിച്ചോ) നടന്നവര്‍ മനസ്സില്‍ മാത്രം കൂട്ടുകാരായി , പിന്നെ എല്ലാര്‍ക്കും പറയാനുള്ള ന്യയികരണം സമയം കിട്ടീല്ലട ഗദിയെന്നു .....

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...