Saturday, April 9, 2011

മറക്കാനാവാത്ത അനുഭവത്തെക്കുറിച്ച് കുഞ്ഞുമോളുടെ ഉപന്യാസം


മുത്തശ്ശിയുടെ മരണം. കൊച്ചുമോളുടെ
മനസ്സില്‍ അതിന്റെ പ്രതിഫലനം. 


കഴിഞ്ഞ മാസമാണ്. അപ്രതീക്ഷിതമായി എനിക്കൊരു കത്ത്. എത്രയോ കാലത്തിനു ശേഷമാണ് ഒരു കത്ത് കിട്ടുന്നതെന്ന അമ്പരപ്പോടെ കവര്‍ തുറന്നപ്പോള്‍ അനിയത്തിയുടെ അക്ഷരങ്ങള്‍. അമ്പരപ്പ് തോന്നി, ഒരു പക്ഷേ അവളെനിക്കാദ്യം അയക്കുന്ന കത്തായിരിക്കും ഇത്. ആളുകള്‍ കത്തെഴുതുന്ന കാലങ്ങളിലൊക്കെ അവള്‍ ഒന്നിച്ചു തന്നെയുണ്ടായിരുന്നല്ലോ. അതിനാല്‍ ഇത് അവളെനിക്ക് അയക്കുന്ന ആദ്യ കത്ത്.
ചെറിയൊരു കുറിപ്പായിരുന്നു അവളുടേത്. ഒപ്പം പലതായി മടക്കിയ ഒരു വെള്ളത്താളും. അതവളുടെ മകള്‍ സ്കൂളില്‍ എഴുതിയ ഉപന്യാസമാണെന്നും ഞാന്‍ നിര്‍ബന്ധമായും കാണണമെന്നു തോന്നിയതിനാല്‍ അതയക്കുന്നുവെന്നുമാണ് കത്തില്‍. മരിച്ചു പോയ ഞങ്ങളുടെ അമ്മയെക്കുറിച്ചുള്ള കുഞ്ഞുമോളുടെ ഓര്‍മ്മയാണ് ആ ഉപന്യാസം.
ശ്രദ്ധയോടെ ആ വെള്ളക്കടലാസ് തുറന്നു. കുനുകുനാ കുറേ വാക്കുകള്‍. ഒരു അഞ്ചാം ക്ലാസുകാരിക്ക് ചേര്‍ന്ന വിധം ഉരുളന്‍ അക്ഷരങ്ങള്‍. കുറിപ്പിനു മുകളില്‍ വലിയ അക്ഷരത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം.
പണ്ട് ഞാനും എഴുതിയിട്ടുണ്ട് ഇതേ വിഷയത്തില്‍ ഉപന്യാസം. അയല്‍ വീട്ടിലെ കോഴികള്‍ ഓടിച്ചിട്ട് കൊത്തിയതിന്റെ പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു അതെന്നാണ് ഓര്‍മ്മ. ഇപ്പോള്‍ കുഞ്ഞുമകളും എഴുതിയിരിക്കുന്നു അതേ വിഷയം. ഒരു പക്ഷേ, നിങ്ങളും എഴുതിക്കാണണം. എല്ലാ കാലത്തെയും കുഞ്ഞുങ്ങള്‍ക്ക് ഉള്ളു തുറന്നെഴുതാനുള്ള വിഷയമായിരിക്കും ഇത്.
അവളെഴുതിയത് അവളുടെ തീരാത്തൊരു സങ്കടത്തെക്കുറിച്ചാണ്. അവള്‍ക്കേറ്റവും പ്രിയപ്പെട്ട അമ്മമ്മയുടെ മരണവുമായി ബന്ധപ്പെട്ടൊരു സങ്കടം. അവള്‍ക്ക് അമ്മമ്മ ആരായിരുന്നുവെന്നാണ് ആദ്യ വരികളില്‍. ലോകത്ത് ഏറ്റവും ഇഷ്ടപ്പെട്ട ആള്‍. എപ്പോള്‍ ചെന്നാലും അവളുടെ കൂടെ കളിക്കാന്‍ നില്‍ക്കുന്ന ആള്‍. അവള്‍ക്കെന്ത് സമ്മാനം കിട്ടിയാലും സന്തോഷത്തോടെ എന്തെങ്കിലും മധുര പലഹാരം ഉണ്ടാക്കിക്കൊടുക്കുന്ന ആള്‍.
അവസാനമായി കാണാന്‍ അവള്‍ ഓടിപ്പാഞ്ഞ് വന്നപ്പോഴേക്കും ആളുകള്‍ വെള്ള വസ്ത്രത്തില്‍ പൊതിഞ്ഞ് അമ്മമ്മയെ കൊണ്ടുപോവാന്‍ നോക്കുകയായിരുന്നുവെന്ന് അവള്‍ എഴുതുന്നു. വൈകാനുള്ള കാരണവും അവള്‍ എഴുതുന്നുണ്ട്. അവള്‍ക്കന്ന് ചിക്കന്‍ പോക്സായിരുന്നു. ആയിടക്ക് അവളുടെ അമ്മ പ്രസവിച്ച കുഞ്ഞനിയന് അസുഖം പകരാതിരിക്കാന്‍ അവളൊരു ബന്ധു വീട്ടിലായിരുന്നു. അവിടെയുള്ളവര്‍ അവളെ തറവാട്ടില്‍ കൊണ്ടു വന്നത് ഏറെ വൈകിയായിരുന്നു. അസുഖം വന്നില്ലായിരുന്നെങ്കില്‍ മറ്റുള്ളവരെപ്പോലെ അവള്‍ക്കും അമ്മമ്മയുടെ അടുത്തിരിക്കാമായിരുന്നു. കളിക്കാന്‍ കൂട്ടുകാരുണ്ടായിട്ടും കളിക്കാതെ ആ ബന്ധു വീട്ടില്‍ അമ്മമ്മയെ ഓര്‍ത്ത് പല തവണ കരഞ്ഞുപോയെന്നും  അവള്‍ എഴുതി വെക്കുന്നു.
ഇത്ര കൃത്യമായല്ല അവളുടെ വാക്കുകള്‍. എന്നാല്‍, ഇതിലുമേറെ ആഴമുള്ള വേദനകള്‍ ഘനീഭവിച്ചു നില്‍ക്കുന്നുണ്ട് അവളുടെ ഓരോ വാക്കിനിടയിലുമെന്ന്, ചെറുപ്പം മുതല്‍ അവളെ കൊണ്ട് നടന്നിരുന്ന എനിക്ക് പറയാനാവും. ചെറിയ ചെറിയ വാക്കുകള്‍ കൊണ്ട് അവള്‍ വരഞ്ഞിട്ട  ദിനക്കുറിപ്പുകളുടെ മുറിവേല്‍പ്പിക്കുന്ന മൂര്‍ച്ച അവളെയും അവള്‍ പറയുന്ന അമ്മമ്മയെയും ഏറെ സ്നേഹിക്കുന്ന ഒരാളെന്ന നിലയില്‍ എന്റെ നെഞ്ചില്‍ തന്നെയാണ് തറക്കുന്നത്.

രണ്ട്

സത്യത്തില്‍ അമ്മ മരിച്ച നേരത്ത് അവള്‍ വീട്ടില്‍ ഇല്ലായിരുന്നു എന്ന കാര്യം എനിക്കോര്‍മ്മ ഇല്ല. അവള്‍ക്ക് അന്ന് ചിക്കന്‍ പോക്സ് വന്നതോ  ഉറ്റ ബന്ധു അവളെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാറ്റിയതോ ഒന്നും തീപ്പിടിച്ച ആ ദിവസത്തിന്റെ ഓര്‍മ്മകളില്‍ ശേഷിച്ചിട്ടില്ല.  അപ്രതീക്ഷിതമായെത്തിയ രോഗത്തിന്റെ മൂര്‍ധന്യത്തില്‍ തളര്‍ന്ന അമ്മയുമായി ആശുപത്രിയിലായിരുന്നു ആ ദിവസങ്ങളില്‍ ഞാന്‍. ഒന്നും സംഭവിക്കില്ലെന്ന് ഉറച്ച നിമിഷത്തിലായിരുന്നു കാര്യങ്ങള്‍ തകിടം മറിഞ്ഞത്. മരണം ഒരു സാധ്യത എന്ന നിലയില്‍നിന്ന് യാഥാര്‍ഥ്യമായി മാറിയതോടെ ഒപ്പമുള്ള കൂടപ്പിറപ്പുകള്‍ ആകെ തളര്‍ന്നു. ആശുപത്രിയിലെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനോ മരണ സര്‍ടിഫിക്കറ്റിലേക്കുള്ള വിവരങ്ങള്‍ എഴുതി നല്‍കാനോ നാട്ടില്‍നിന്നുള്ള ഫോണ്‍ കാളുകള്‍ എടുക്കാനോ മറ്റാരും ഇല്ലാത്ത സ്ഥിതി. അതിന്റെ തിരക്കുകളില്‍ ഓടി നടന്നതിനാലാവാം അമ്മ മരിച്ചെന്ന കാര്യം സത്യത്തില്‍ ബോധ്യപ്പെട്ടില്ല. യന്ത്രത്തെപ്പോലെ  അനേകം കാര്യങ്ങള്‍ ഒന്നിച്ചു ചെയ്ത് വിദൂര നഗരത്തിലെ ആശുപത്രിയില്‍നിന്ന് ആംബുലന്‍സില്‍ മടങ്ങുമ്പോഴാണ് അമ്മ ഇനിയില്ലെന്ന സത്യം കത്തിമുനപോലെ ഉള്ളകം മുറിച്ചത്. യാത്രയുടെ ഏതോ നേരം പെട്ടെന്ന് അക്കാര്യം ബോധ്യപ്പെട്ടു. അന്നേരം എല്ലാ വിലക്കുകളും അറിവില്ലായ്മകളും ഭേദിച്ച് ഉച്ചത്തില്‍ ഒരു വന്യ മൃഗത്തെപ്പോലെ അലറിക്കരഞ്ഞുപോയി. പിന്നെ അനേകം കിലോ മീറ്ററുകള്‍. അവസാനം, വീട്.
പിറ്റേന്ന് ഉച്ചക്കായിരുന്നു ചടങ്ങുകള്‍. കൂടപ്പിറപ്പുകളുടെ നിലക്കാത്ത സങ്കടങ്ങള്‍ക്കിടയില്‍ വിങ്ങിപ്പൊട്ടാതിരിക്കാന്‍ ബദ്ധപ്പെടുന്ന നേരങ്ങളില്‍ കുഞ്ഞു മോളുടെ കാര്യം ഓര്‍ത്തിട്ടേയില്ല. അവള്‍ എവിടെയെന്നോ എന്തെടുക്കുകയാണെന്നോ ഒന്നും. അമ്മഇനിയില്ല എന്ന അറിവ്  വലിയൊരു കല്ലു പോലെ നെഞ്ചില്‍ കിടക്കുമ്പോള്‍ മറ്റാരും അവളുടെ കാര്യം ഓര്‍ത്തിട്ടേയുണ്ടാവില്ല.
എന്നാല്‍, അവള്‍ക്ക് അങ്ങിനെയാവില്ലല്ലോ. മരിച്ചത് അവളുടെ സ്വന്തം ലോകമാണ്. അവളുടെ ഏറ്റവും പ്രിയപ്പെട്ട ഒരാള്‍. അതവള്‍ക്ക് മറക്കാനാവില്ലല്ലോ, ഒരിക്കലും. സ്വന്തം അസുഖവും അത് കൊണ്ടു മാത്രം നഷ്ടമായ ആ ദിവസവും അവളെ കുത്തിനോവിക്കുന്നുണ്ടാവും, ശരിക്കും. അതായിരിക്കാം, ക്ലാസില്‍ സ്വാഭാവികമായി അധ്യാപകര്‍ എഴുതിച്ച വെറുമൊരു കുറിപ്പ്  സങ്കടഭാരത്താല്‍ ഇത്രമാത്രം നനഞ്ഞുപോവുന്നത്.

മൂന്ന്



ആ കുറിപ്പ് എന്നെ വല്ലാതെ തളര്‍ത്തി. ആ ദിവസം എന്റെ ജാതകം മാറ്റിയത് ഒരു പക്ഷേ, ആ വരികളുടെ തീച്ചൂട് തന്നെയാവണം.എന്നാല്‍, ആഴ്ചകള്‍ക്കിപ്പുറം ഇപ്പോള്‍ ആ കുറിപ്പിന്റെ  കാര്യം ഓര്‍ക്കുമ്പോള്‍ തോന്നുന്നത് മറ്റു പലതുമാണ്. നമ്മളൊട്ടും ഗൌനിക്കാത്ത ഓരോ മനുഷ്യര്‍ക്കും അവരുടേതായ ലോകമുണ്ടെന്നും അവരുടേതായ ഓര്‍മ്മകളുണ്ടെന്ന് അതിനാല്‍ അവരുടേതായ പ്രാധാന്യമുണ്ടെന്നും ഈ  കുറിപ്പ് ബോധ്യപ്പെടുത്തുന്നു. കുട്ടികളെ പലപ്പോഴും നമ്മള്‍ വിലകുറച്ചു കാണുന്നു. അവര്‍ക്ക് സ്വന്തം ഇടങ്ങള്‍ ഉണ്ടെന്നും അവരുടെ വികാരങ്ങളും വിചാരങ്ങളും ഭാവിയിലോളം നീളുന്ന ഓര്‍മ്മകളായി കൂടെ നടക്കുമെന്നും പലപ്പോഴും നമ്മള്‍ മറന്നുപോവുന്നു. ഒപ്പു കടലാസു പോലെ കുഞ്ഞുമനസ്സുകള്‍ പലതും ഒപ്പിയെടുക്കുന്നു. അവരുടെ പില്‍ക്കാല ജീവിതം നിര്‍ണയിക്കാന്‍ പോലും ശക്തമായിരിക്കും ഇത്തരത്തില്‍ ഒപ്പിയെടുക്കുന്ന ഓര്‍മ്മകളില്‍ പലതും. കുഞ്ഞുങ്ങള്‍  നമ്മെപ്പോലെ സ്വതന്ത്ര വ്യക്തികളാണെന്ന് ഇനിയെങ്കിലും അംഗീകരിക്കേണ്ടി വരും.
ഇതിനപ്പുറം വിശാലമായ മറ്റൊരര്‍ഥം കൂടി ഇതിനുണ്ട്.  വലിയ സംഭവങ്ങള്‍ നമ്മള്‍ വിചാരിക്കുന്ന മട്ടില്‍ വലിയവരുടേതു മാത്രമല്ല. അതിലൊന്നും പങ്കാളികളാവാതെ മാറിനില്‍ക്കുന്ന ചെറിയ, അപ്രസക്തരായ  അനേകം മനുഷ്യരിലും  അത് മാറ്റങ്ങള്‍ ഉണ്ടാക്കുന്നുവെന്നും  തിരിച്ചറിയേണ്ടതുണ്ട്.  എല്ലാ സംഭവങ്ങളുടെയും പുറത്ത് , ഓരങ്ങളില്‍ കഴിയുന്നവരുടെ ജീവിതത്തിലും ദേശത്തെ ഇളക്കി മറിച്ച സംഭവങ്ങളുടെ  പ്രതിഫലനം ഉണ്ടാവാം. ചിത്രങ്ങളില്‍ ഉള്‍പ്പെടാത്തവരും ചിലപ്പോള്‍ വലിയ രാഷ്ട്രീയ സംഭവങ്ങളെ സ്വജീവിതം കൊണ്ട് പകര്‍ത്തുന്നുണ്ടാവും. ഇതൊന്നും മനസ്സിലാക്കാതെയാണ് പലപ്പോഴും വലിയവര്‍ എന്ന് കരുതുന്നവര്‍ പെരുമാറാറ്. അതു കൊണ്ടാണ് ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ സിഖു ജനത കൂട്ടക്കൊലക്കിരയായപ്പോള്‍ 'വന്‍ മരങ്ങള്‍ വീഴുമ്പോള്‍' അങ്ങിനെയുണ്ടാവുമെന്ന് വലിയവര്‍ പറഞ്ഞത്.
 ടി.വി ചന്ദ്രന്റെ ചില സിനിമകള്‍ ഇതിന്റെ രാഷ്ട്രീയ പ്രയോഗങ്ങള്‍ കൂടിയാണ്. രാജ്യത്തെ മാറ്റി മറിച്ച സംഭവങ്ങള്‍ അതുമായി ഒരു ബന്ധവുമില്ലാത്ത സാധാരണ മനുഷ്യരുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളുടെ രാഷ്ട്രീയ വായനകളാണ് അവയില്‍ പലതും.  ഡാനി പോലുള്ള സിനിമകള്‍ ഉദാഹരണം. ഇനി വരാനിരിക്കുന്ന ബാബു ജനാര്‍ഥനന്റെ 'ബോംബെ' എന്ന സിനിമ ബോംബെ കലാപം രണ്ട് സാധാരണ മനുഷ്യരില്‍ ഉണ്ടാക്കിയ കടലിളക്കങ്ങളുടെ കഥയാണെന്ന് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു.
അതിനാല്‍ ചില കാര്യങ്ങള്‍ നമുക്ക് തിരുത്തേണ്ടിയിരിക്കുന്നു. ചില ധാരണകള്‍. ചില വിശ്വാസങ്ങള്‍. ഒന്നും ആരുടേതുമല്ല. ആരും അപ്രസക്തരുമല്ല. ഭൂമിയില്‍ ഒരു തളിരില നുള്ളുമ്പോള്‍ ആകാശത്ത് ഒരു നക്ഷത്രം ഉലയുന്നു എന്നത് പോലെ ഓരോ ആളും ചേര്‍ന്ന സിംഫണി, ജീവിതം.

31 comments:

  1. ഭൂമിയില്‍ ഒരു തളിരില നുള്ളുമ്പോള്‍ ആകാശത്ത് ഒരു നക്ഷത്രം ഉലയുന്നു എന്നത് പോലെ ഓരോ ആളും ചേര്‍ന്ന സിംഫണി, ജീവിതം.

    ReplyDelete
  2. Valare hridayasparshiyaya kuripp. Nomparathode mathrame vayikkanaku. Kunju manasilum aazhamulla chinthakalum nombarangalum undennu ee kurippum ormippikkunnu

    ReplyDelete
  3. മനസ്സിലെ മുറിവുകളുടെ ആഴം പലപ്പോഴും വിത്യസ്ത തലങ്ങളില്‍ നമ്മുക്കും വിത്യസ്തമായി അനുഭവപ്പെടുന്നു. കുഞ്ഞുമാനസ്സില്‍ ഉണ്ടാക്കിയ വിടവ് ഒരുപക്ഷെ തിരിച്ചറിവുള്ള നമ്മുടെ മനസ്സിനെക്കാള്‍ വലിയൊരു വേദന സമ്മാനിചിരിക്കാം...!
    വളരെ വേദന തോന്നി, ആ അനുഭവങ്ങളും...!

    ReplyDelete
  4. നമ്മളൊട്ടും ഗൌനിക്കാത്ത ഓരോ മനുഷ്യര്‍ക്കും അവരുടേതായ ലോകമുണ്ടെന്നും അവരുടേതായ ഓര്‍മ്മകളുണ്ടെന്ന് അതിനാല്‍ അവരുടേതായ പ്രാധാന്യമുണ്ടെന്നും ഈ കുറിപ്പ് ബോധ്യപ്പെടുത്തുന്നു.! വളരെ നല്ല ഒരു നിരീക്ഷണമാണത്.

    ReplyDelete
  5. perakutti ammoomma bandham athu vivarikkaan prayasamaanu prathekichu perakuttikku athum anjil padikkunna kuttikku
    nashttabotham thonnunnu kuttikkaalalvum ammoommayum illa ennorkkumbol lokavum ithramel mararuthaayirunnu !

    ReplyDelete
  6. നല്ലൊരു പോസ്റ്റ്!

    'നമ്മളൊട്ടും ഗൌനിക്കാത്ത ഓരോ മനുഷ്യര്‍ക്കും അവരുടേതായ ലോകമുണ്ടെന്നും അവരുടേതായ ഓര്‍മ്മകളുണ്ടെന്ന് അതിനാല്‍ അവരുടേതായ പ്രാധാന്യമുണ്ടെന്നും ഈ കുറിപ്പ് ബോധ്യപ്പെടുത്തുന്നു. കുട്ടികളെ പലപ്പോഴും നമ്മള്‍ വിലകുറച്ചു കാണുന്നു. അവര്‍ക്ക് സ്വന്തം ഇടങ്ങള്‍ ഉണ്ടെന്നും അവരുടെ വികാരങ്ങളും വിചാരങ്ങളും ഭാവിയിലോളം നീളുന്ന ഓര്‍മ്മകളായി കൂടെ നടക്കുമെന്നും പലപ്പോഴും നമ്മള്‍ മറന്നുപോവുന്നു. '

    ഇതു വളരെ ശരിയാണ്. കുട്ടിക്കാലത്തെ നമ്മുടെ വിഷമങ്ങള്‍ പലപ്പോഴും (മറ്റുള്ളവര്‍ക്ക് അത് തീരെ നിസ്സാരമായിരിയ്ക്കാം) ആരും ശ്രദ്ധിയ്ക്കപ്പെടാതെ പോയിരുന്നത് വലിയ വേദനയായി തോന്നിയിരുന്നു, അന്നെല്ലാം. ഒരു പക്ഷേ അതു കൊണ്ടാകാം ബന്ധുക്കളിലും പരിചയക്കാരിലും ഉള്ള കുഞ്ഞുങ്ങളുമായി ഇടപെടുമ്പോള്‍ പലപ്പോഴും അവരുടെ കുഞ്ഞു കുഞ്ഞ് ഇഷ്ടങ്ങളും നൊമ്പരങ്ങളും മനസ്സിലാക്കി അത് ചെയ്തു കൊടുക്കാന്‍ ശ്രദ്ധ കാണിയ്ക്കാന്‍ കഴിയുന്നതും.

    ReplyDelete
  7. "എല്ലാ സംഭവങ്ങളുടെയും പുറത്ത് , ഓരങ്ങളില്‍ കഴിയുന്നവരുടെ ജീവിതത്തിലും ദേശത്തെ ഇളക്കി മറിച്ച സംഭവങ്ങളുടെ പ്രതിഫലനം ഉണ്ടാവാം."
    ശരിയാണ്.പൂര്‍ണമായും.ആ അവസാനവരി,
    ഭൂമിയില്‍ ഒരു തളിരില നുള്ളുമ്പോള്‍ ആകാശത്ത് ഒരു നക്ഷത്രം.....മനോഹരമായിരിക്കുന്നു.

    ReplyDelete
  8. നന്നായ് പറഞ്ഞു. കേരള കഫേല്‍ ഇതെ പ്രമെയമുള്ള ഒരു പടമില്ലെ.മമ്മൂട്ടീം മുകെഷുമൊക്കെ..ജല്‍താഹേ..ജിസ്കേലിയേ...
    എന്ന പാട്ടുള്ള...

    ആശംസകളോടെ

    ReplyDelete
  9. അവസാനത്തെ മൂന്ന് ശരിക്ക് വായിച്ചില്ല ....വായിക്കാന്‍ സാധിച്ചില്ല

    ReplyDelete
  10. ഇതില്‍ എഴുതിയ പ്രമേയത്തോട് ഞാന്‍ യോജിക്കുന്നു. പക്ഷേ സിഖുകാരുടെ കൂട്ടക്കൊല പ്രമേയവുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. That was an organised crime, and just that.

    ReplyDelete
  11. നല്ലൊരു വായനാനുഭവം,ഇഷ്ടമായി..

    ReplyDelete
  12. @മുല്ല: അത് കേരളാ കഫേ അല്ല, "കൈയ്യൊപ്പ്" എന്ന സിനിമയില്‍നിന്നാണ്. താങ്കള്‍ പറഞ്ഞതുപോലെ, ഇതേ പ്രമേയം ആ സിനിമയില്‍ ലളിതമായി, ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.

    ReplyDelete
  13. എല്ലാ വായനകള്‍ക്കും നന്ദി.
    @കിങ്ങിണി-അതെ. നാം കാണാതെ പോവുന്നത്. കുഞ്ഞു മനസ്സുകളുടെ ആഴം.

    @ഷമീര്‍-ആഴത്തിലാഴത്തില്‍ പതിഞ്ഞിട്ടുണ്ടാവും കുഞ്ഞുങ്ങളില്‍ ഭൂതകാലം.

    @ശ്രീനാഥന്-അതെ. അങ്ങിനെ വരുമ്പോള്‍ അപ്രസക്തര്‍ എന്നൊന്നില്ലാതാവും.
    എല്ലാവരും എല്ലാം പ്രസക്തമാവും.

    @രമണിക-അതെ, ഇല്ലായ്മകളുടെ പെരും തുരുത്ത്. അമ്മൂമ്മ. ബാല്യം.

    @ശ്രീ-അങ്ങിനെ മാത്രമേ നമുക്കത് പരിഹരിക്കാനാവൂ. നമുക്കെങ്കിലും
    കണ്‍തുറക്കാം കുഞ്ഞുങ്ങളുടെ നേര്‍ക്ക്.

    @മനോജ്-നന്ദി. നല്ല വാക്കുകള്‍ക്ക്.

    @മുല്ല-അത് കൈയൊപ്പ് എന്ന് കൊച്ചിച്ചി പറഞ്ഞു. അത് കാണാന്‍ കഴിഞ്ഞിട്ടില്ല.

    @മൈഡ്രീംസ്-നന്ദി ആ വായനക്ക്.

    @കൊച്ചിച്ചി-പ്രമേയം കുഞ്ഞുമകളുടെ കുറിപ്പ് മാത്രമാണോ. വന്‍ മരങ്ങള്‍ വീഴുമ്പോള്‍
    ചെറിയ മരങ്ങള്‍ വില കൊടുക്കേണ്ടി വരുമെന്ന പറച്ചിലിന്റെ രാഷ്ട്രീയം
    ഓരോ ചെറിയ മനുഷ്യരും ചരിത്രം തീര്‍ക്കുന്നു എന്ന നിരീക്ഷണവുമായി
    അഭേദ്യമായി ബന്ധപ്പെടുന്നതല്ലേ. കൊച്ചു മകളുടെ കുറിപ്പില്‍നിന്ന്
    രാഷ്ട്രീയമായ മറ്റൊരു വായന സാധ്യമാക്കാനാണ് ശ്രമിച്ചത്. അതിന്
    വ്യക്തത കുറഞ്ഞത് എഴുത്തിന്റെ പരിമിതിയാവാം. നന്ദി, നല്ല വായനക്ക്.

    @അനുപമ-നന്ദി

    ReplyDelete
  14. പ്രിയപ്പെട്ട സുഹൃത്തേ,

    ഇപ്പോള്‍,എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു...എന്ത് പറയണം എന്ന് എനിക്കറിയില്ല...ഒരു തളിരില നുള്ളുമ്പോ,ഉലയുന്ന നക്ഷത്രം എന്റെ ഹൃദയം തകര്‍ക്കുന്നു..

    ആ കുഞ്ഞു മോള്‍ക്കും പെങ്ങള്‍ക്കും ഇത്രയും മനോഹരമായി വാക്കുകള്‍ കൊണ്ട് കവിത രചിക്കുന്ന താങ്കള്‍ക്കും എന്ത് പറഞ്ഞാണ് സ്വാന്തനം നല്‍കേണ്ടത്...?

    ഇവിടെ എത്താന്‍ വൈകിപ്പോയി...കഷമിക്കണം...

    അമ്മയുടെ ആല്മാവിനു നിത്യ ശാന്തി നേരുന്നു..

    പ്രാര്‍ത്ഥനകളോടെ,

    സസ്നേഹം,

    അനു

    ReplyDelete
  15. നോവ്‌ നിറഞ്ഞ വിവരണം.
    വികാരം ചോര്‍ന്നു പോകാത്ത എഴുത്ത് ശയിലി.

    അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്‍റെ പ്രായത്തിലുള്ള,എന്‍റെ അമ്മായിന്റെ മോള്‍ മരണപ്പെട്ടു.
    ഉമ്മയും ഉപ്പയും എന്നെ ഗൌനിക്കുക കൂടി ചെയ്യാതെ മരണ വീട്ടിലേക്കു പോയി.
    അവരെക്കാളും എനിക്കായിരുന്നു അവള്‍ പ്രിയപ്പെട്ടവള്‍ എന്നവര്‍ അറിഞ്ഞതേയില്ല.
    ജനല്‍കമ്പിയില്‍ മുഖം ചേര്‍ത്ത് അന്ന് മുഴുവന്‍ ഞാന്‍ കരഞ്ഞു.
    ഇന്നും ആ വേദന എന്‍റെ ഉള്ളിലുണ്ട്.

    ReplyDelete
  16. ഗൗരവമുള്ള വായന അര്‍ഹിക്കുന്ന കുറിപ്പുകള്‍ ,,നന്നായി ഇഷ്ടപ്പെട്ടു ...

    ReplyDelete
  17. ഒരുപാടു ചിന്തിപ്പിക്കുന്ന നല്ല ഒരു പോസ്റ്റ്‌...
    ശരിയാണ് വലിയ വലിയ പ്രശ്നങ്ങള്‍ക്കിടയില്‍
    നാം പലപ്പോഴും കുഞ്ഞു മനസുകള്‍ കാണാതെ പോകുന്നു...

    ReplyDelete
  18. ഇതേ പോലൊരു കുഞ്ഞുമോളായി ഇമ്മിണി ബല്യ സങ്കടങ്ങള്‍ കൂടെ കൊണ്ട് നടന്നിരുന്നത് കൊണ്ടാവണം വല്ലാതെ മനസ്സ് തൊട്ടത്..

    നമ്മളൊട്ടും ഗൌനിക്കാത്ത ഓരോ മനുഷ്യര്‍ക്കും അവരുടേതായ ലോകമുണ്ടെന്നും അവരുടേതായ ഓര്‍മ്മകളുണ്ടെന്ന് അതിനാല്‍ അവരുടേതായ പ്രാധാന്യമുണ്ടെന്നും ഈ കുറിപ്പ് ബോധ്യപ്പെടുത്തുന്നു. കുട്ടികളെ പലപ്പോഴും നമ്മള്‍ വിലകുറച്ചു കാണുന്നു. അവര്‍ക്ക് സ്വന്തം ഇടങ്ങള്‍ ഉണ്ടെന്നും അവരുടെ വികാരങ്ങളും വിചാരങ്ങളും ഭാവിയിലോളം നീളുന്ന ഓര്‍മ്മകളായി കൂടെ നടക്കുമെന്നും പലപ്പോഴും നമ്മള്‍ മറന്നുപോവുന്നു. ഒപ്പു കടലാസു പോലെ കുഞ്ഞുമനസ്സുകള്‍ പലതും ഒപ്പിയെടുക്കുന്നു. അവരുടെ പില്‍ക്കാല ജീവിതം നിര്‍ണയിക്കാന്‍ പോലും ശക്തമായിരിക്കും ഇത്തരത്തില്‍ ഒപ്പിയെടുക്കുന്ന ഓര്‍മ്മകളില്‍ പലതും.

    വളരെ സത്യസന്ധമായ നിരീക്ഷണം..!

    ReplyDelete
  19. വളരെ നന്നായി എഴുതി..
    ഉമ്മയുടെ രോഗവും,അതേത്തുടര്‍ന്ന് മരണവും ഒക്കെയായി ചെറിയ മോളുമായി കുറെനാള്‍ വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു.അതവളുടെ മനസ്സിലേല്‍പ്പിച്ച മുറിവ് എത്ര വലുതാണെന്ന് അന്നെനിക്ക് മനസ്സിലാക്കാന്‍ പറ്റിയിരുന്നില്ല.ഇപ്പോള്‍ വലുതായിട്ടും (എട്ടാം ക്ലാസ്സില്‍)എന്നെ വിട്ടു കിടക്കാനവള്‍ക്ക് വല്ലാത്ത മടിയാണ്.

    ReplyDelete
  20. നമ്മളൊട്ടും ഗൌനിക്കാത്ത ഓരോ മനുഷ്യര്‍ക്കും അവരുടേതായ ലോകമുണ്ടെന്നും അവരുടേതായ ഓര്‍മ്മകളുണ്ടെന്ന് അതിനാല്‍ അവരുടേതായ പ്രാധാന്യമുണ്ടെന്നും ഈ കുറിപ്പ് ബോധ്യപ്പെടുത്തുന്നു.

    Really touching post. ആശംസകൾ..

    ReplyDelete
  21. ഒപ്പു കടലാസു പോലെ കുഞ്ഞുമനസ്സുകള്‍ പലതും ഒപ്പിയെടുക്കുന്നു. അവരുടെ പില്‍ക്കാല ജീവിതം നിര്‍ണയിക്കാന്‍ പോലും ശക്തമായിരിക്കും ഇത്തരത്തില്‍ ഒപ്പിയെടുക്കുന്ന ഓര്‍മ്മകളില്‍ പലതും. കുഞ്ഞുങ്ങള്‍ നമ്മെപ്പോലെ സ്വതന്ത്ര വ്യക്തികളാണെന്ന് ഇനിയെങ്കിലും അംഗീകരിക്കേണ്ടി വരും.

    true...

    ReplyDelete
  22. "യന്ത്രത്തെപ്പോലെ അനേകം കാര്യങ്ങള്‍ ഒന്നിച്ചു ചെയ്ത്
    വിദൂര നഗരത്തിലെ ആശുപത്രിയില്‍നിന്ന്
    ആംബുലന്‍സില്‍ മടങ്ങുമ്പോഴാണ്
    അമ്മ ഇനിയില്ലെന്ന സത്യം
    കത്തിമുനപോലെ ഉള്ളകം മുറിച്ചത്.
    യാത്രയുടെ ഏതോ നേരം പെട്ടെന്ന് അക്കാര്യം ബോധ്യപ്പെട്ടു.
    അന്നേരം എല്ലാ വിലക്കുകളും അറിവില്ലായ്മകളും ഭേദിച്ച്
    ഉച്ചത്തില്‍ ഒരു വന്യ മൃഗത്തെപ്പോലെ അലറിക്കരഞ്ഞുപോയി...."

    ഇതു വായിച്ചു ഞാനേറെ കരഞ്ഞു.
    ഹോ...യെന്തൊരു ശക്തമായ എഴുത്ത് ഭാഷ!!!

    ReplyDelete
  23. ശരിയാണ്, കുഞ്ഞുങ്ങളെ കുഞ്ഞുങ്ങളല്ലേന്ന് പറഞ്ഞ് അവർ പറയുന്നതിനെ ഗൌനിക്കാതിരിക്കരുത്. അവരേയും നമ്മൾ ഗൌരവത്തിൽ തന്നെ എടുക്കുക. അവർ പറയുന്ന വാക്കുകൾക്കു ചെവികൊടുക്കുകയും അഭിപ്രായങ്ങൾ മാനിക്കുകയും ചെയ്യുക. ചിന്തകൾ വളരെ നല്ലത്. വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  24. എഴുത്തിന്റെ ശൈലിയില്‍ താങ്കള്‍ കാട്ടുന്ന കയ്യടക്കം... വിഷയത്തില്‍ പിടിച്ചു നിന്നു തന്നെ കൈനീട്ടി പലതും തൊട്ടുകാണിച്ചു തരുന്ന വൈദഗ്ദ്ധ്യം ...ഗംഭീരം എന്നു പറയാതെ വയ്യ.
    നല്ലൊരു വായനയ്ക്ക് നന്ദി.

    ReplyDelete
  25. ദൈവമേ....ഇതേ പോലെ ഒരു പോസ്റ്റ്‌ ഞാന്‍ എഴുതിയതെ ഉള്ളു മിനിയാന്നു ... എന്തൊരു സാമ്യം!!! എന്റെ അമ്മ മരിച്ചപ്പോള്‍ എന്റെ മോള്ക്കുണ്ടായ വിഷമം ആണ് ഞാനും എഴുതിയത്....

    വെറുതെ ഒരില നന്നായി എഴുതി.....ബ്ലോഗിന്റെ പേരിലും എന്റെ ബ്ലോഗുമായി സാമ്യം ഉണ്ട് അല്ലെ....

    ReplyDelete
  26. valare nalla chintha...... hridayam niranja vishu aashamsakal.....

    ReplyDelete
  27. വളരെ വളരെ നല്ല പോസ്റ്റ്‌ !!!

    ''ഒപ്പു കടലാസു പോലെ കുഞ്ഞുമനസ്സുകള്‍ പലതും ഒപ്പിയെടുക്കുന്നു. അവരുടെ പില്‍ക്കാല ജീവിതം നിര്‍ണയിക്കാന്‍ പോലും ശക്തമായിരിക്കും ഇത്തരത്തില്‍ ഒപ്പിയെടുക്കുന്ന ഓര്‍മ്മകളില്‍ പലതും. കുഞ്ഞുങ്ങള്‍ നമ്മെപ്പോലെ സ്വതന്ത്ര വ്യക്തികളാണെന്ന് ഇനിയെങ്കിലും അംഗീകരിക്കേണ്ടി വരും.''

    അവരെ ഇത്രയും നല്ലപോലെ മനസിലാക്കുന്നവര്‍ ഇനിയും ഉണ്ടാകും ....ഉണ്ടാകണം .അവരുടെ ഇഷ്ട്ടകള്‍ ...ഓര്‍ക്കുമ്പോള്‍ എന്ത് നിസാരം .അല്ലെ .കുട്ടികള്‍ക്ക് എന്ത് ഇഷ്ട്ടകള്‍ ?അമ്മയും അച്ഛനും പറയുന്ന വിട്ടു അവര്‍ക്ക് എന്ത് ആശകള്‍ ..ഇനി കൂടുതല്‍ ഒന്നും പറയുന്നില്ല ഒരില ..കൂടെ വിഷു ആശംസകളും നേരുന്നു .

    ReplyDelete
  28. "അതിനാല്‍ ചില കാര്യങ്ങള്‍ നമുക്ക് തിരുത്തേണ്ടിയിരിക്കുന്നു. ചില ധാരണകള്‍. ചില വിശ്വാസങ്ങള്‍. ഒന്നും ആരുടേതുമല്ല. ആരും അപ്രസക്തരുമല്ല. ഭൂമിയില്‍ ഒരു തളിരില നുള്ളുമ്പോള്‍ ആകാശത്ത് ഒരു നക്ഷത്രം ഉലയുന്നു എന്നത് പോലെ ഓരോ ആളും ചേര്‍ന്ന സിംഫണി, ജീവിതം." - sathyam.

    nalloru vayana thannathinu nandi.

    ReplyDelete
  29. ശക്തമായ എഴുത്ത് ഭാഷ.realy interesting and its the remebernce of ma grand pa .

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...