മുരളിയേട്ടന്റെ കഥ.
പാര്‍ട്ടിയുടെയും അതിനെ സ്നേഹിച്ചവരുടെയും.
ഇപ്പോഴും തുടരുന്ന കൊടുങ്കാറ്റുകള്‍ക്ക് ഒരാമുഖം.
ആത്മഹത്യ. ഭ്രാന്ത്. മുരളിയേട്ടനെ കാത്തിരിക്കുന്നത് ഇതിലൊന്നാവുമെന്ന് പലപ്പോഴും തോന്നിയിരുന്നു. അവസാന കാലങ്ങളില്‍ പ്രത്യേകിച്ചും. അത്രയ്ക്ക് മടുത്തിരുന്നു, ആ മനുഷ്യന്. അവസാനം കണ്ടപ്പോഴൊക്കെ അത് പ്രകടമായിരുന്നു. എങ്കിലും അത്ര പെട്ടെന്നു തോറ്റു കൊടുക്കുന്ന പ്രകൃതമായിരുന്നില്ല അദ്ദേഹത്തിന്. അതിനാല്‍, ജീവിതം കൊണ്ട് ആഴത്തില്‍ മുറിവേറ്റൊരു മീന്‍ ചൂണ്ടക്കുമുന്നില്‍നിന്ന് അകലേക്ക് നീന്താന്‍ ശ്രമിക്കുംപോലെ പല വഴികളിലേക്കും കുതറുന്നുണ്ടായിരുന്നു അദ്ദേഹം. കൂട്ടുകൃഷിയില്‍ കൂടാനൊരു ശ്രമം. പഞ്ചായത്ത് റോഡ് വീതി കൂട്ടാനുള്ള ഒരുല്സാഹം. പഴയ ബാലസാഹിത്യ പുസ്തകങ്ങള്‍ സംഘടിപ്പിച്ച്, ഇപ്പോഴാരും തിരിഞ്ഞു നോക്കാത്ത ഗ്രാമീണ വായനശാലയില്‍ ഒരു ചില്‍ഡ്രന്‍സ് കോര്‍ണര്‍ തുടങ്ങാനുള്ള പാച്ചില്‍. ഒരു പക്ഷേ, അതൊക്കെയാവാം, ഞാനാദ്യം സൂചിപ്പിച്ച സാധ്യതകളില്‍നിന്ന്-ആത്മഹത്യ, ഭ്രാന്ത്-എങ്ങനെയോ കരപറ്റി ഒരു സ്വാഭാവിക മരണത്തിലേക്ക് അദ്ദേഹം കുഴഞ്ഞു വീണത്. പിറ്റേന്നത്തെ വാര്‍ത്തയില്‍ സ്വാഭാവിക ചരമമായി നിന്നുമിഴിച്ചത്.
58ാം വയസ്സിലായിരുന്നു അത്. പതിവുള്ള സായാഹ്ന നടത്തത്തിനിടെ, ഹൃദയം ചെറുതായൊന്നു കുലുങ്ങി. ശരീരം ഒന്നു വിറച്ചു. ഇത്തിരി നേരം വഴി വക്കിലെ കലുങ്കിലിരുന്നു. അവിടെ നിന്ന് താഴെ റോഡിലേക്ക്. എനിക്കറിയാം, ഒരിക്കലുമൊരു പൂ കൊഴിയുന്നതുപോലെയാവില്ല അത്. ജീവിതം അത്രമേല്‍ തളര്‍ത്താന്‍ ശ്രമിച്ച്, പരാജയത്തിലേക്ക് വലിച്ചെറിഞ്ഞ ഒരാള്‍ക്കും മരണത്തോട് അത്ര സ്നിഗ്ദമാവാന്‍ കഴിയില്ല. കടുത്ത രോഷവും പകയും കണ്ണുകളില്‍ നിറച്ചായിരിക്കും മുരളിയേട്ടന് മരണത്തെ നേരിട്ടിരിക്കുക. തന്നെ തോല്‍പ്പിച്ച ജീവിതത്തോടുള്ള കൊഞ്ഞനം കുത്തലായിരിക്കണം അവസാന സമയത്ത് ആ മുഖത്ത് തെളിഞ്ഞ പരിഹാസച്ചിരി.
മുരളിയേട്ടന് മരിച്ചിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷമായി. ഇത്ര വൈകി എന്തിനാണ് അദ്ദേഹത്തെ കുറിച്ചഴുതുന്നത് എന്നറിയില്ല. എന്തിനാണ് ആ മനുഷ്യന് വീണ്ടും നിനവില്‍ നിറഞ്ഞതെന്നും. ഒരു പക്ഷേ, ഈ കാലമാവാം ഓര്‍മ്മയായി എഴുത്തുതുമ്പില്‍ വന്നത്. അദ്ദേഹം കൊണ്ടു നടന്നിരുന്ന പാര്‍ട്ടിയെക്കുറിച്ചുള്ള ആലോചനകളാവാം. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതുമായി ബന്ധപ്പെട്ട് പത്രത്തിലും ടി.വി ചാനലിലുമായെത്തുന്ന വാര്‍ത്തകളാവാം. കോഴിക്കോട് നഗരത്തിലൂടെ നടന്നു പോവുമ്പോള്‍ കണ്ണിലേക്കു കയറിവന്ന, മനോഹരമായി ഡിസൈന്‍ ചെയ്ത വലിയ ഫ്ലക്സ് ബോര്‍ഡുകളും പോസ്റ്ററുകളുമാവാം. നഗരത്തിന്റെ പലയിടങ്ങളില്‍ കണ്ട, പാര്‍ട്ടിച്ചൂരുള്ള മനുഷ്യരാവാം. അതുപോലെ ഒരാളായിരുന്നു മുരളിയേട്ടനുമെന്ന തോന്നലാവാം. എന്തായാലും ഈ പോസ്റ്റ് ആ മനുഷ്യനെക്കുറിച്ചാണ്.
2
സംഭവ ബഹുലമായി ജീവിച്ചൊരാളുടെ ജീവിതം ഇത്തിരി പാരഗ്രാഫില്‍ പൂരിപ്പിക്കുക എളുപ്പമല്ല. എഴുതാന്‍ തുടങ്ങിയാല്‍ അതെവിടെയും നില്‍ക്കില്ല. അതും അത്ര അടുപ്പമുള്ള, സ്നേഹമുള്ള ഒരാളെക്കുറിച്ച്. ഈ പോസ്റ്റിന്റെ അതിരിലും നില്‍ക്കാതെ പുറത്തേക്ക് പന്തലിക്കുന്ന ആ ജീവിതത്തെ ഇത്തിരി വാക്കു കൊണ്ട് അടയാളപ്പെടുത്തുക മാത്രമാണ് എന്റെ മുന്നിലുള്ള പോംവഴി.
ആരായിരുന്നു എനിക്ക് മുരളിയേട്ടനെന്ന ചോദ്യത്തിന് എളുപ്പ വഴിയില്‍ ഒരുത്തരമുണ്ട്. ഗുരു. രണ്ടു നിലക്കും ശരിയാണത്. സ്കൂള്‍ കാലത്ത് അദ്ദേഹത്തിന്റെ ട്യൂഷന് ക്ലാസുകളില്‍ ഞാനിരുന്നിട്ടുണ്ട്. പുസ്തകത്തിനു പുറത്തുള്ള ലോകമറിഞ്ഞ് അന്തം വിട്ടിട്ടുണ്ട്. സ്കൂള്‍ കാലം കഴിഞ്ഞപ്പോള്‍, ലോകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള അന്തമില്ലാത്ത സന്ദേഹങ്ങളുമായി ഞാനാ മനുഷ്യനെ ഏറെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഒറ്റ വാക്കിലോ വാചകത്തിലോ ഉത്തരം പറയാനാവാത്ത ചോദ്യങ്ങളല്ലാത്തതിനാല്‍, 'ഇപ്പോള്‍ ഇതാണുത്തരം, പിന്നീടത് വേറെയാവാം' എന്ന മട്ടില്‍ എന്നെ അടക്കിയിട്ടുണ്ട്.
പുതിയ പുസ്തകങ്ങളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും തനിക്കറിയാവുന്നത് പറഞ്ഞു തരുമായിരുന്നു അന്നൊക്കെ. എന്നാല്‍, പുതിയ വഴികളിലേക്ക് വളരുകയും കാമ്പസ് മറ്റനേകം സാധ്യതകള്‍ തുറന്നിടുകയും ചെയ്തതോടെ എനിക്കാ ഉത്തരങ്ങള്‍ മതിയാവാതായി. ആ ഉത്തരങ്ങളില്‍ സംശയങ്ങളുണ്ടായി. തര്‍ക്കങ്ങളുണ്ടായി. പുതിയ കാര്യങ്ങളെക്കുറിച്ച് മുരളിയേട്ടനത്ര അറിവു പോരാ എന്നു തോന്നിത്തുടങ്ങി. എല്ലാത്തിനുമിടയില്‍ രാഷ്ട്രീയമായ അഭിപ്രായ ഭിന്നത വന്നു. അത് പലപ്പോഴും സംഭാഷണങ്ങള്‍ അസാധ്യമാക്കി.
എന്നാല്‍, ഗുരു മാത്രമായിരുന്നില്ല മുരളിയേട്ടന്. അയല്‍വാസി. ചെറുപ്പം മുതല്‍ വലിയ ആകാശങ്ങളെക്കുറിച്ച് സ്വപ്നങ്ങള്‍ നട്ടു പിടിപ്പിച്ചൊരാള്‍. ഞങ്ങളുടെ കൂട്ടത്തിലെ എല്ലാ കുട്ടികളെയും മക്കളെ പോലെ ആ മനുഷ്യന് സ്നേഹിച്ചിരുന്നു. അതിനാല്‍, എല്ലാ അഭിപ്രായ വ്യത്യസങ്ങള്‍ക്കപ്പുറവും മുരളിയേട്ടന് ഞങ്ങളുടെ ജീവിതങ്ങളിലെല്ലാം നിറസാന്നിധ്യമായിരുന്നു. ഹോസ്റ്റലുകളില്‍നിന്ന് നാട്ടില്‍ വന്നടിയുന്ന കാലത്ത് വീടിനടുത്തുള്ള ആ ഓല മേഞ്ഞ ചെറിയ ട്യൂഷന് സെന്റര്‍ തന്നെയായിരുന്നു പ്രധാന കേന്ദ്രം. പിന്നെപ്പിന്നെ, അഭിപ്രായ വ്യത്യാസങ്ങളുള്ള വിഷയങ്ങള്‍ ഞാന്‍ ഒഴിവാക്കാന്‍ തുടങ്ങി. അപ്പോഴും, സാഹിത്യവും കലയും സംഗീതവും സിനിമയുമെല്ലാമുണ്ടായിരുന്നു മുരളിയേട്ടനോടു പറയാന്‍. കേള്‍ക്കാന്‍.
3
തികഞ്ഞ രാഷ്ട്രീയ ജീവിയായിരുന്നു മുരളിയേട്ടന്. നന്നായി പഠിക്കുമായിരുന്നിട്ടും എവിടെയും എത്താന്‍ കഴിയാതിരുന്നത് അതു കൊണ്ടാവാം. കോളജ് പഠനകാലം മുതല്‍ സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്നു. കൂട്ടത്തില്‍ എല്ലാവരും തീവ്ര മാര്‍ക്സിസ്റ്റ് ലൈനിലേക്ക് മാറുമ്പോഴും പ്രയോഗികതയെച്ചൊല്ലി തര്‍ക്കിച്ച് പാര്‍ട്ടിയില്‍ത്തന്നെ ഉറച്ചുനിന്നു മുരളിയേട്ടന്. ഒപ്പമുള്ളവര്‍ നക്സല്‍ പാളയങ്ങളിലേക്ക് നടന്നപ്പോള്‍ ഞങ്ങളുടെ നാട്ടിന്‍പുറത്തെ ചെറുപ്പക്കാരെ പാര്‍ട്ടിയില്‍ത്തന്നെ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചു. അതിന്റെ പേരില്‍, ഉറ്റ സുഹൃത്തുക്കളില്‍ പലരും അകന്നു പോയിട്ടുണ്ടെന്ന് ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു.വേണമെങ്കില്‍, പാര്‍ട്ടിയില്‍ ഉയരങ്ങളില്‍ എത്താമായിരുന്നു മുരളിയേട്ടന്. കൂടെയുള്ളവരില്‍ പലരും ഉയരങ്ങളിലേക്ക് പോയിട്ടും നേതൃസ്ഥാനങ്ങളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഏറ്റവും നല്ല കാലത്ത് അതില്‍ മുഴുകി ജീവിച്ചു. പരിഷത്തിന്റെ ബാലവേദി ക്യാമ്പുകളില്‍ ഞങ്ങളില്‍ പലരെയും കൊണ്ടുപോയത് മുരളിയേട്ടനായിരുന്നു. നക്ഷത്ര നിരീക്ഷണത്തിലും പക്ഷി നിരീക്ഷണത്തിലുമൊക്കെ താല്‍പ്പര്യമുണ്ടായിരുന്നു. പലയിടങ്ങളിലും ക്ലാസ് എടുത്തിരുന്നു.
നാട്ടില്‍ സജീവമായിരുന്നു. എല്ലാ പൊതു കാര്യങ്ങള്‍ക്കു മുന്നിലുണ്ടാവും. ഞങ്ങളില്‍പ്പലരുടെയും ചെറുപ്പത്തിന്റെ പ്രയോറിറ്റികള്‍ മാറ്റിക്കളഞ്ഞ ഗ്രാമീണ വായനശാലയുടെ മുഖ്യ പ്രവര്‍ത്തകനായിരുന്നു. സാധാരണ മനുഷ്യര്‍ക്കൊപ്പമായിരുന്നു സദാ. മുരളിയേട്ടന്റെ മുന്‍കൈയില്‍ ആരംഭിച്ച ചെറിയ ട്യൂഷന് സെന്റര്‍ നാട്ടിലെ പൊതു പരിപാടികളുടെയല്ലാം കേന്ദ്രമായിരുന്നു.
ഒരു കുത്തൊഴുക്കായിരുന്നു ആ ജീവിതമെന്ന് ഇപ്പോള്‍ തോന്നുന്നു. ഒരിടത്തും നിന്നിരുന്നില്ല ആ മനുഷ്യന്. എന്നും പരിപാടികള്‍. കൂടെ എപ്പോഴും ആളുകള്‍. ചെയ്തു തീര്‍ക്കാന്‍ അനേകം കാര്യങ്ങള്‍. ഏത് കാര്യത്തിനും ആളുകള്‍ മുരളിയേട്ടനോട് അഭിപ്രായം ചോദിച്ചു.
വീട്ടില്‍ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛന് നേരത്തെ മരിച്ചു. കല്യാണം കഴിക്കണമെന്ന് എല്ലാവരും നിര്‍ബന്ധിച്ചിരുന്നെങ്കിലും അങ്ങനെയൊന്ന് ഉണ്ടായില്ല. പണ്ടെന്തോ പ്രണയമൊക്കെ ഉണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍, അതിനെക്കുറിച്ചൊന്നും ഒരിക്കലും പറഞ്ഞിട്ടില്ല.
4
മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണെന്ന മാര്‍ക്സിയന്‍ ഉദ്ധരണി പലവട്ടം ആവര്‍ത്തിക്കാറുണ്ടെങ്കിലും നാടു മാറുന്നത് മുരളിയേട്ടന് കാര്യമായി കണ്ടിരുന്നില്ല എന്നു തോന്നുന്നു. ട്യൂഷന് സെന്ററും പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തനങ്ങളും മറ്റുമായി തിരക്കുകളില്‍ സദാ ഒഴുകിയിരുന്നതിനാല്‍ ഒരു പക്ഷേ, അദ്ദേഹമതൊന്നും ശ്രദ്ധിച്ചു കാണില്ല. ഉദാരവല്കരണത്തിന്റെ കുടം പൊട്ടിച്ച് മാറ്റങ്ങള്‍ നാട്ടിന്‍പുറങ്ങളെ പോലും തലകീഴായി മറിക്കുമ്പോഴും മുരളിയേട്ടന് അവയെല്ലാം സാമ്രാജ്യത്വ ഗൂഢാലോചന മാത്രമായി കരുതി. ചുറ്റുമുള്ളവര്‍ പോലും മാറ്റങ്ങളുടെ ആ കുത്തൊഴുക്കില്‍ അടിമുടി മാറുന്നത് തിരിച്ചറിഞ്ഞതേയില്ല.
എന്നാല്‍, മുരളിയേട്ടനെ കാത്തുനില്ക്കാന് നേരമേയുണ്ടായിരുന്നില്ല മാറ്റത്തിന്. അവിടെയുള്ള മനുഷ്യര്‍ക്കും. എല്ലാവരും റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരായിക്കൊണ്ടിരിക്കുകയായിരുന്നു. ചെറിയ സഹായങ്ങള്‍ പോലും കമീഷന് അടിസ്ഥാനത്തിലായി. ആഡംബര വസ്തുക്കളെന്നു കരുതിയവയൊക്കെ സാധാരണമായി. കൈക്കൂലി വാങ്ങാത്തവരൊക്കെ അപഹസിക്കപ്പെട്ടു. ഒരു പാട് കാശുണ്ടായിരിക്കുക, അത് ചെലവഴിക്കുക, ഉള്ളതിലും ഒരുപാട് പുറത്തു കാണിക്കുക എന്നിങ്ങനെ പലതരം ശീലങ്ങള്‍.
അതിലപ്പുറമായിരുന്നു, മനുഷ്യരുടെ മാറ്റങ്ങള്‍. പ്രകാശ ഗോപുരങ്ങളായി നിന്ന പലരും തമോഗര്‍ത്തങ്ങളായി തനിനിറമാടി. ആദര്‍ശത്തിന്റെ പന്തമായി കത്തിജ്വലിച്ചവര്‍ പലരും അധികാരത്തിന്റെയും പണത്തിന്റെയും അപ്പക്കഷണങ്ങള്‍ക്കായി മുട്ടിലിഴഞ്ഞു. ഏതു നുണയും ഒരുളുപ്പുമില്ലാതെ ആവര്‍ത്തിക്കാന്‍ മടിയില്ലാത്തവരായി. ജീര്‍ണത കൊടിയടയാളമായി. മാറ്റങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലുമുണ്ടായി.
5
മുരളിയേട്ടന്റെ പ്രിയപ്പെട്ട രണ്ട് ഇഷ്ടങ്ങള്‍ നേര്‍ക്കുനേര്‍ തിരിഞ്ഞു ഏറ്റുമുട്ടിയത് ഈ കാലത്തായിരുന്നു. എം.എന്‍ വിജയന് മാഷും പരിഷത്തും. ജനകീയാസൂത്രണത്തെക്കുറിച്ചും സാക്ഷരതാ പ്രവര്‍ത്തനം അടക്കമുള്ളവയെക്കുറിച്ചും മാഷ് തുടങ്ങിവെച്ച ചര്‍ച്ചകളുടെ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞവരില്‍ ഒരാള്‍ മുരളിയേട്ടനായിരുന്നു. രണ്ടും പ്രിയപ്പെട്ടതാണ്. ഒന്നിനെയും ഒഴിവാക്കാന്‍ വയ്യ. എന്നിട്ടും അനേകം കടലിളക്കങ്ങള്‍ക്കൊടുവില്‍, നിരവധി തര്‍ക്കങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷം മുരളിയേട്ടന് ഒരു വഴിയിലേക്ക് തിരിഞ്ഞു. വിജയന് മാഷുടെ വഴി.എന്നാല്‍, മാഷുടെ കൂടെ ഉണ്ടായിരുന്ന പലരെക്കുറിച്ചും അത്ര നല്ല അഭിപ്രായമായിരുന്നില്ല മുരളിയേട്ടന്. അതുപോലെ, പരിഷത്ത് മുഴുവന്‍ ചീത്തയാണെന്ന അഭിപ്രായവും ഉണ്ടായിരുന്നില്ല. എന്നാല്‍, വിദേശ ഫണ്ടിങ്, സോഷ്യല്‍ ഫോറം, സ്വത്വ രാഷ്ട്രീയം, നവ കൊളോണിയലിസത്തോടുള്ള നിലപാട് എന്നിങ്ങനെ പല വിഷയങ്ങളിലും മുരളിയേട്ടന് മാഷെ അംഗീകരിച്ചു. പലതും തുറന്നു പറയാന്‍ തുടങ്ങി.
പാര്‍ട്ടി പ്രദേശിക നേതൃത്വ നിരയിലുണ്ടായിരുന്നവരില്‍ പലരും മുരളിയേട്ടന്‍െ ശിഷ്യരോ അടുപ്പക്കാരോ ആയിരുന്നു. എന്നാല്‍, നിര്‍ണായകമായ ആ സന്ധിയില്‍ ഏത് പക്ഷത്തുനില്‍ക്കുന്നുവെന്ന് മുരളിയേട്ടന് വ്യക്തമാക്കിയതോടെ പുരപ്പുറത്തു ചായുന്ന മരത്തെക്കുറിച്ച ഉപമയിലേക്ക് ആ മനുഷ്യനും കണ്ണി ചേര്‍ക്കപ്പെട്ടു.
6
പഠനവും അതു കഴിഞ്ഞെത്തിയ ജോലിയും ചേര്‍ന്ന് പല നഗരങ്ങളിലേക്ക് പറിച്ചു നട്ടതിനാല്‍ വല്ലപ്പോഴും മാത്രമായിരുന്നു നാട്ടിലേക്കുള്ള യാത്രകള്‍. അന്നേരമൊക്കെ മുരളിയേട്ടനെ കണ്ടു. പാര്‍ട്ടിയോട് പണ്ടേ എനിക്കു വിയോജിപ്പുണ്ടായിരുന്നു. പുതിയ പുസ്തകങ്ങളും സിദ്ധാന്തങ്ങളും കയറിയിറങ്ങുന്ന മനസ്സില്‍ അപ്പപ്പോള്‍ തോന്നിയ ശരികള്‍ വെച്ച് ഞാനദ്ദേഹത്തോട് കഠിനമായി തര്‍ക്കിച്ചു. സ്നേഹം ഉള്ളില്‍ വെച്ചുതന്നെ ഭിന്നിച്ചു. ഇത്ര ആത്മാര്‍ത്ഥമായി ജീവിതം നല്കാന് മാത്രം വലുതല്ല പാര്‍ട്ടിയെന്നും സ്വന്തം ജീവിതം നോക്കേണ്ട നാള് വരുമെന്നൊക്കെ വിളിച്ചു പറഞ്ഞു. എല്ലാത്തിനും ഉരുളക്കുപ്പേരി പോലെ മറുപടിയുണ്ടായിരുന്നു മനുഷ്യന്. ഒരു പാട് തര്‍ക്കങ്ങളിലൂടെ കടന്നു വന്ന മുരളിയേട്ടനോട് ചെറുപ്പം കൊണ്ടു മാത്രം ജയിക്കാന്‍ ആവുമായിരുന്നില്ല എനിക്ക്.
പ്രത്യയശാസ്ത്ര ഭിന്നതയെന്ന് തുടക്കത്തിലും വിഭാഗീയത എന്ന് പിന്നീടും പറഞ്ഞുപോന്ന ചേരിതിരിഞ്ഞുള്ള പോരാട്ടങ്ങള്‍ കൊടുമ്പിരി കൊള്ളുന്ന നാളുകളിലാണ് മുരളിയേട്ടന് പാര്‍ട്ടിയില്‍നിന്ന് പുറത്തായ വിവരമറിഞ്ഞത്. വിളിച്ചപ്പോള്‍ കുറേ നേരം സംസാരിച്ചു. കടുത്ത നിരാശയായിരുന്നു. ജീവിതത്തെ താങ്ങി നിര്‍ത്തിയ അച്ചു തണ്ടായിരുന്നു പാര്‍ട്ടി. അതില്‍നിന്നു തെറിച്ചു പോന്നതോടെ ജീവിതമാകെ മാറി. ഒപ്പമുണ്ടായിരുന്നവരൊക്കെ വഴിമാറി നടന്നു. പിന്നീട് പാരലല്‍കോളജ് എന്നു ബോര്‍ഡ് വെച്ച, പഴയ ട്യൂഷന് സെന്ററിലെ അധ്യാപകരില്‍ ചിലരൊക്കെ വഴി പിരിഞ്ഞു.
അത് കഴിഞ്ഞ് പല തവണ മുരളിയേട്ടനെ കണ്ടു. മുള്മുനകളില് നടക്കുന്നൊരാളുടെ വേവലാതിയുണ്ടായിരുന്നു അന്നേരമൊക്കെ ആ ശരീരഭാഷയില്‍. നീരാവി നിറഞ്ഞൊരു പ്രഷര്‍ കുക്കര്‍ ചൂളമിടുന്നതുപോലെ വിങ്ങി മുറിഞ്ഞു, പലപ്പോഴും സംസാരം. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി എന്നതു മാത്രമായിരുന്നില്ല അതിനു കാരണം. ജീവിതത്തെ താങ്ങി നിര്‍ത്തിയ ചില വിശ്വാസങ്ങള്‍. ചില ദിനചര്യകള്‍. വിശ്വസിച്ച ചില മനുഷ്യര്‍. അതു കൂടിയാണ് മുറിഞ്ഞു പോയത്. ചാരി നിന്ന മരമാണ് പൊടുന്നനെ ഇല്ലാതായത്. പ്രത്യയശാസ്ത്ര പ്രശ്നങ്ങളേക്കാള്‍ അതായിരുന്നു മുരളിയേട്ടനെ കൊളുത്തി വലിച്ചത്.
പാര്‍ട്ടിയില്‍നിന്നു പുറത്തുപോയ മറ്റു പലരും സമാന്തര വഴികളില്‍നിന്ന് പോരാട്ടം തുടരുന്നുണ്ടായിരുന്നു. എന്നാല്‍, മുരളിയേട്ടന് അതിലൊന്നും ചെന്നു തല വെച്ചില്ല. ആ കൂട്ടായ്മയിലുള്ള പലരെയും കുറിച്ച് മതിപ്പുണ്ടായിരുന്നില്ല അദ്ദേഹത്തിന്. ' ഇപ്പോള്‍ തുടങ്ങിയതൊന്നുമല്ല ജീര്‍ണത. പണ്ടേ ഉണ്ടായിരുന്നു. അന്നൊക്കെ ഇതിനെല്ലാം കുട പിടിച്ചവര്‍ ഇപ്പോള്‍ കമ്യൂണിസ്റ്റ് ധാര്‍മികത എന്നു പറഞ്ഞു നടക്കുന്നത് അംഗീകരിക്കാനാവില്ല. താല്‍ക്കാലിക പോരാട്ടം മതി അവര്‍ക്ക്. പാര്‍ട്ടിയെ തകര്‍ക്കാനുള്ള അത്തരം പരിപാടികള്‍ക്ക് ഞാനില്ല'^ മണിക്കൂറുകള്‍ നീണ്ടൊരു സംസാരത്തിനിടെ ഒരിക്കല്‍ മുരളിയേട്ടന് പറഞ്ഞു.
അതിനോടു കൂട്ടിച്ചേര്‍ക്കാന്‍ എനിക്ക് മറ്റൊന്നുണ്ടായിരുന്നു. മുരളിയേട്ടനു വേണ്ടി മാത്രമുണ്ടായൊരു ലോജിക്.
'ജീര്‍ണത പാര്‍ട്ടിയില്‍ മാത്രമാണോ? എല്ലാ ഇടത്തുമില്ലേ അത്? ആദര്‍ശത്തിന് ജീവിക്കാനാവുന്ന കാലമാണോ ഇത്? നല്ല കള്ളന്മാര്ക്കു മാത്രം ജീവിക്കാനാവുന്ന സാമൂഹികാവസ്ഥയില്‍ പാര്‍ട്ടി മാത്രം നല്ലവരുടെ ആദര്‍ശ സങ്കേതമാവണമെന്ന് ശഠിക്കുന്നതില്‍ എന്താണ് കാര്യം ? നുണയാണെന്ന് നൂറുശതമാനം ഉറപ്പുള്ള കാര്യങ്ങള്‍ സത്യമെന്ന് പറഞ്ഞ് മാര്‍ക്കറ്റ് ചെയ്യുക, നുണയെന്ന് തിരിച്ചറിഞ്ഞു കൊണ്ടുതന്നെ എല്ലാവരുമത് സത്യമാണന്ന മട്ടില്‍ സ്വീകരിക്കുക. അങ്ങനെയൊരു കാലത്ത് പാര്‍ട്ടിയും അതു പോലെ തന്നെയാവും. അത് അംഗീകരിക്കുന്നതിന് പകരം അറുപതുകളും എഴുപതുകളും അതേ പടി ഇന്നും വേണമെന്ന് ശഠിക്കുന്നത് മണ്ടത്തമാണ്'
കൃത്യമായി ഇതുപോലാവില്ല വാചകങ്ങള്‍. എന്നാല്‍, കാര്യം ഇതു തന്നെയാണ്. മുരളിയേട്ടന്റെ പ്രായോഗിക ചിന്തകളെ ഉണര്‍ത്തുക, ഈ അവസ്ഥയില്‍നിന്ന് മാറ്റുക ഇതൊക്കെയായിരുന്നു ആ പറച്ചിലിന്റെ ലക്ഷ്യം. എന്നാല്‍, സംഭവിച്ചതു മറ്റൊന്നായിരുന്നു. ഒന്നും പറയാതെ, തലയ്ക്ക് അടി കിട്ടിയതു പോലെ എന്നെ നോക്കി മുരളിയേട്ടന് ഒന്നും മിണ്ടാതെ നടന്നു. പല തവണ അടുത്തു ചെന്നിട്ടും തിരിച്ചു വിളിച്ചിട്ടും ഒന്നും മിണ്ടിയില്ല.
അതൊരു വല്ലാത്ത അവസ്ഥയായിരുന്നു. സങ്കടം എന്റെ നാവിനെ കെട്ടിയിട്ടു. പറയേണ്ട വാക്കുകള്‍ കെട്ടിക്കിടന്നു നാവു കഴച്ചു. ഒന്നിനും നില്‍ക്കാതെ ഞാന്‍ തിരിച്ചു പോന്നു.
7
മാസങ്ങളുടെ ഇടവേളയില്‍ വീണ്ടും ചെന്നപ്പോള്‍ മുരളിയേട്ടനെ കണ്ടു. പഴയ ട്യൂഷന് സെന്ററില്‍ വെച്ച്. അവിടെ ബാല ചിത്ര രചനാ മല്‍സരം നടക്കുകയായിരുന്നു. നിര്‍ജീവമായി കിടന്ന ട്യൂഷന് സെന്റര്‍ വീണ്ടും സജീവമായതു പോലെ തോന്നി. എന്നെ കണ്ടപ്പോള്‍ നിറഞ്ഞു ചിരിച്ച് മുരളിയേട്ടന് വന്നു.
'നീ പറഞ്ഞതു പോലെ, ഇങ്ങനെ ഇരുന്നിട്ടു കാര്യമില്ല. ഞാനിവിടെ പല പരിപാടികളും തുടങ്ങി. ഇപ്പോള്‍ മറ്റൊന്നിനും നേരമില്ല. മറ്റൊന്നും ആലോചിക്കുന്നുമില്ല. പത്തിരുപത് കുട്ടികള്‍ എല്ലാ ഞായറാഴ്ചയും വരും. ചിത്രം വര, പുസ്തക വായന, എഴുത്തു മല്‍സരം. എന്നെ കാണുമ്പോള്‍ മനസ്സിലാവുന്നില്ലേ, മാറ്റം?'
ചിരി വന്നു. ഏറെ നേരം അവിടെയിരുന്നു. കുട്ടികളുടെ കൂടെ കൂടി. മുരളിയേട്ടന് പഴയതു പോലെ ഒരു പാട് കാര്യങ്ങള്‍ സംസാരിച്ചു.
എന്നാല്‍, പിന്നീടുള്ള വരവില്‍ കാര്യങ്ങള്‍ വീണ്ടും വഷളായതു പോലെ തോന്നി. ട്യൂഷന് സെന്ററിനു ആരോ തീയിട്ടു. പകരമൊന്നു കെട്ടിപ്പടുക്കുന്നതിനിടെ കുട്ടികളൊക്കെ പതുക്കെ പിന്മാറി. സഹായിക്കാന്‍ ആരുമില്ലാതെ മുരളിയേട്ടന് പെട്ടുപോവുന്നതു പോലെ തോന്നി. അതു കഴിഞ്ഞാണ് കൂട്ടുകൃഷിയില്‍ സജീവമായത്. ലൈബ്രറി പ്രവര്‍ത്തനങ്ങളിലേക്ക് ആളെ കൂട്ടിയത്. എതിര്‍പ്പു നേരിടേണ്ടി വന്നുവെങ്കിലും തളരാത്ത ഒരു പോരാളിയെപ്പോലെ മുരളിയേട്ടന് പിടിച്ചു നിന്നു. പിന്നീട് രണ്ടു മൂന്നു തവണ മാത്രമേ കണ്ടിട്ടുള്ളൂ. പതിയെപ്പതിയെ, വിഷാദരോഗത്തിലേക്ക് ഉള്‍വലിയുകയാണോ എന്നു തോന്നി. ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അതിനാല്‍, കാര്യമായി സംസാരിക്കാനൊന്നും പോയില്ല.
8
മുരളിയേട്ടന് ഇപ്പോഴില്ല. എന്നാല്‍, പാര്‍ട്ടി ഇപ്പോഴുമുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നു. അതില്‍ ജീര്‍ണത വീണ്ടും വിഷയമാവുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. സംഘടനാ റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തിയെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങള്‍ അതിലുമേറെ പ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടി സ്ഥിതി സുഭദ്രമെന്നും മറ്റെല്ലാം മാധ്യമ പ്രചാരണങ്ങള്‍ മാത്രമാണെന്നും നേതാക്കള്‍ ആണയിടുന്നു. ചാനലുകളിലും പത്രങ്ങളിലും പതിവു കലാ പരിപാടികള്‍ അരങ്ങുതകര്‍ക്കുന്നു.
അതാടൊപ്പം മറ്റുചില വാര്‍ത്തകള്‍ കൂടി കാണുന്നു. ജീര്‍ണത ആരോപിച്ച് പാര്‍ട്ടി വിട്ടുപോവുകയോ സമാന്തര പ്രവര്‍ത്തനം നടത്തുകയോ ചെയ്യുന്ന പലരും അതുപേക്ഷിക്കുന്നു. ചിലരൊക്കെ പാര്‍ട്ടി നേതൃത്വവുമായി സമരസപ്പെടുന്നു. ചിലയിടങ്ങളില്‍ വിമത ഗ്രൂപ്പുകള്‍ തമ്മില്‍ത്തല്ലിപ്പിരിയുന്നു.
എല്ലാ കാഴ്ചകള്‍ക്കും കേള്‍വികള്‍ക്കും ഇടയില്‍ മുരളിയേട്ടനെ ഓര്‍മ്മ വരുന്നു. അത്തരം അനേകം മനുഷ്യരുടെ മുഖങ്ങള്‍ ചലച്ചിത്രത്തിലെന്നോണം തെളിയുന്നു. ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങള്‍ കൊണ്ട് കുഴഞ്ഞു പോവുന്നു. ചരിത്രം പല തരത്തില്‍ ആവര്‍ത്തിക്കും സഖാവേ, എന്ന് ആരോ ചെവിക്കരികില്‍നിന്നു പറയുന്നു.
മുരളിയേട്ടന്റെ കഥ.
ReplyDeleteപാര്‍ട്ടിയുടെയും അതിനെ സ്നേഹിച്ചവരുടെയും.
ഇപ്പോഴും തുടരുന്ന കൊടുങ്കാറ്റുകള്‍ക്ക് ഒരാമുഖം.
ഓര്‍മ്മക്കുറിപ്പിന്റെ പതിഞ്ഞ താളത്തിലും മനുഷ്യസ്നേഹത്തിന്റെ തെളിഞ്ഞ ശബ്ദം , വ്യത്യസ്തമായ വായനാനുഭവം. നന്ദി.
ReplyDeleteദേശാന്തരങ്ങള്‍ വ്യത്യസ്ഥം എങ്കിലും എന്റെ നാട്ടിലുമുണ്ട് സദൃശ്യനായൊരാള് ചക്രവാള സീമകള്‍ അതിരിടുന്ന സമത്വ സുന്ദര ലോകം സ്വപ്നം കണ്ടവന്, എനിക്കേറെ പ്രിയപ്പെട്ടവന്, എന്റെ നാട്ടിലേവര്‍ക്കും പ്രിയപ്പെട്ടവന്, മാറ്റത്തിനു വേണ്ടി നിലകൊള്ളുകയും ചില മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനാവാതെ പിന്തിരിഞ്ഞവന്, ചിലരുടെ മാറ്റങ്ങള്‍ ക്ണ്ട് പകച്ചു പോയവന്.
ReplyDeleteഈ മുരളിയേട്ടന്മാർ പല പേരുകളിൽ പലയിടങ്ങളിൽ......അവർ സ്വപ്നം കണ്ട സമത്വ സുന്ദര ലോകം ......
ReplyDeleteനന്നായി എഴുതി. അഭിനന്ദനങ്ങൾ.
ആദര്ശശുദ്ധികളില് ഉറച്ചുനില്‍ക്കുകയും,അനീതികളെ തുറന്നെതിര്‍ക്കുകയും
ReplyDeleteചെയ്യുന്നമുരളിയേട്ടന്മാര്ക്ക്ഇന്നെവിടെയുംസ്ഥാനമില്ല!തഴയും,അവഗണിക്കും
,നിഷ്പ്രഭരാക്കും.ഒടുവില്‍ രംഗത്ത് ഇങ്ങിനി
വരാത്തതരത്തിലുള്ള തന്ത്രങ്ങള്‍ മെടഞ്ഞ് ജീവച്ഛവമാക്കും.
ഈ മുരളിയേട്ടന്മാര്‍ എല്ലാ പ്രദേശങ്ങളിലും കാണാം.എതിര്‍പ്പ് നേരിട്ട്,അവഗണനയില്‍പ്പെട്ട അവര്‍ക്ക് വേണ്ടി ആര് ശബ്ദമുയര്‍ത്തും?
മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
ആശംസകള്‍
നല്ല ഓര്‍മ്മകള്‍... നന്നായി എഴുതി
ReplyDeleteപാര്‍ട്ടിക്കാരനായി ജനിച്ച്, ഓര്‍മ്മ വച്ച കാലം തൊട്ട് ആവേശത്തോടെ കൊടി പിടിച്ച്.............. പില്ക്കാലത്ത് കമ്മ്യൂണിസവും പാര്‍ട്ടിയും രണ്ടെന്ന തിരിച്ചറിവില്‍ ഉള്‍വലിഞ്ഞ ഒരു പാടു മുരളിമാരെ എനിക്കുമറിയാം..... ഇതൊക്കെ കണ്ടത് കൊണ്ട് ഒരല്‍പ്പം നേരത്തെ രാഷ്ടീയത്തില്‍ നിന്നകന്ന് നില്ക്കാന് സാധിച്ചു... ധാര്‍ഷ്ട്യവും പണക്കൊഴുപ്പും അധികാരവും പാര്‍ട്ടിയെ ജീര്‍ണ്ണിപ്പിക്കും, പോളണ്ടിലെ വിഷയങ്ങളെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കയല്ല.. നമ്മുടെ സമൂഹത്തിലെ വിഷയങ്ങളില്‍ വേണ്ട സമയത്ത് ശരിയായ തീരുമാനമെടുത്ത് അധികാരത്തിനും,പണത്തിനും,ജാതി സംഘടനകള്‍ക്കും അടിയറവ് പറയാതെ നയിക്കാന്‍ കഴിയുന്ന നേതാക്കളില്ലാത്തതാണു ജീര്‍ണ്ണതയ്ക്ക് കാരണം.... മറ്റുപാര്‍ട്ടികളും വിഭിന്നമല്ലാത്തതുകൊണ്ട് മാത്രമാണു ജീര്‍ണ്ണിച്ചിട്ടും വീഴാത്തതു എന്നിവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍......... എഴുത്ത് ഗംഭീരം
ReplyDeleteനന്മയുടെ കണിക മനസ്സില്‍
ReplyDeleteസൂക്ഷിക്കുന്നവര്‍ക്ക് പലപ്പഴും
തിക്തമായ അനുഭവങ്ങള്‍ ആവും
സമൂഹത്തില്‍ നിന്നു കിട്ടുക..
ഏകദേശം ഇതുപോലൊരു സഖാവ് എന്റെ നാട്ടിലും ഉണ്ടായിരുന്നു. അവസാന നാളുകളിൽ ആരാലും ഓർക്കാതെ, ഒറ്റപ്പെട്ട്..
ReplyDeleteഈ 'മുരളിയേട്ടന്' പല മുഖങ്ങളും ഓര്‍മ്മിപ്പിക്കുന്നു!
ReplyDeleteഒപ്പം ഉള്ളിന്റെ ഉള്ളില്‍ അടിഞ്ഞുകിടക്കുന്ന ഒരു നെടുവീര്‍പ്പ് ... അറിയാതെ, ആരോടെന്നില്ലാതെ മന്ത്രിച്ചു പോകുന്നു, 'ലാല്‍ സലാം!'
ആദ്യമായാണ് ഇവിടെയെത്തുന്നത്.നല്ല എഴുത്ത്..
ReplyDeleteപാര്ട്ടിയുള്ളിടതെല്ലാം ഇത്തരം മുരളിയേട്ടന്മാരുമുണ്ടാകും.........
എന്തുകൊണ്ടാണ് മുരളിയെട്ടന്മാര്‍ എപ്പോഴും ഒറ്റയ്ക്കാകുന്നത്?
മുരളിയെട്ടന്മാരോട് ഐക്യപ്പെടാതെ അവരെ പിന്തുണയ്ക്കാതെ നമ്മള് മാറിനിന്നു എഴുതിയിട്ടെന്തുകാര്യം?
വായിചിട്ടെന്തുകാര്യം?
ആദ്യമായാണ് ഇവിടെയെത്തുന്നത്.നല്ല എഴുത്ത്..
ReplyDeleteപാര്ട്ടിയുള്ളിടതെല്ലാം ഇത്തരം മുരളിയേട്ടന്മാരുമുണ്ടാകും.........
എന്തുകൊണ്ടാണ് മുരളിയെട്ടന്മാര്‍ എപ്പോഴും ഒറ്റയ്ക്കാകുന്നത്?
മുരളിയെട്ടന്മാരോട് ഐക്യപ്പെടാതെ അവരെ പിന്തുണയ്ക്കാതെ നമ്മള് മാറിനിന്നു എഴുതിയിട്ടെന്തുകാര്യം?
വായിചിട്ടെന്തുകാര്യം?
മുരളിയെട്ടന്മാര്‍ എപ്പോഴും ഒറ്റയ്ക്കാകുന്നത്?
ReplyDeleteഎല്ലാ വായനകള്‍ക്കും നന്ദി.
ReplyDeleteഎല്ലാ നാട്ടിലുമുള്ള മുരളിയേട്ടന്മാര്ക്ക്
നല്ലതുവരട്ടെ എന്ന ആഗ്രഹം.
ജീവിതത്തെ തീരാത്ത പോരാട്ടം ആയി നേരിട്ട കനുസന്യാല്‍ അവസാനം തന്റെ ജീവനാളത്തെ സ്വയം ഊതിക്കെടുത്തിയില്ലേ?ഇത് ഒരു തുടര്‍ക്കഥയാണ്.നാം വിചാരിയ്ക്കും പോലെ അവരുടേത് പരാജിത ജീവിതമല്ല.അവരുടെ മൌനത്തിലും പതനത്തിലും എല്ലാം ധീരോദാത്തമായ ഒരു സന്ദേശം ഉണ്ട്.ആസക്തികളില്‍ മുങ്ങിപ്പോവാത്ത്ത ഒരു ജീവിത സന്ദേശം
ReplyDeleteമുരളിയേട്ടന്മാര്‍ ഉന്മൂലനം ചെയ്യപ്പെടും
ReplyDelete