പതിവു യാത്രക്കിടെ
കണ്ടുകണ്ട് ഇഷ്ടപ്പെട്ടുപോയ
ഒരു വീടിനെക്കുറിച്ച്. ദേശീയ പാതാ
വികസനത്തിനായി
അത് ഇല്ലാതായതിനെ കുറിച്ച്. പാതയില്‍ ഓടാനിരിക്കുന്ന
ജീവിതങ്ങളെക്കുറിച്ച്
ഓഫീസിലേക്കും തിരിച്ചുമുള്ള പതിവു യാത്രയില്‍ എന്നും കണ്ണുടക്കാറുണ്ട് ആ വീട്ടില്‍. ദേശീയ പാതയുടെ വക്കില്‍ വലിയ അനേകം കെട്ടിടങ്ങളുടെയും കൂറ്റന്‍ വീടുകളുടെയും നടുക്കായി. ഒരു കെട്ടിടത്തിനും അപഹരിക്കാനാവാത്തത്ര മനോഹരമായ കാഴ്ചയായി.
മറ്റുള്ളവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ തീരെ ചെറുതാണത്. പഴയ മട്ടില്‍ ഓടിട്ട ഇരു നില വീട്.
വലിയ മര വാതില്‍. പല നിറക്കണ്ണാടിയണിഞ്ഞ പഴയ മരജാലകങ്ങള്‍. കാലപ്പഴക്കം മൂലം മങ്ങിയെങ്കിലും സമൃദ്ധമായ ഭൂതകാലം അടയാളപ്പെടുത്തുന്ന ഇളം മഞ്ഞ ചുവരുകള്‍. വീടിനു ചുറ്റും മരങ്ങളാണ്. അതിനിടയില്‍ വൃത്തിയായും, ശ്രദ്ധയോടെയും പരിപാലിക്കുന്നുവെന്ന് ആര്‍ക്കും ഉറപ്പിക്കാനാവുന്ന പൂമരങ്ങള്‍, ബഹുവര്‍ണ പൂക്കള്‍ ചൂടുന്ന പല ചെടികള്‍. ചെറിയ മതിലിന്റെ ഇരു വശത്തുമായി വലിയ മഞ്ഞ കോളാമ്പിപ്പൂക്കള്. ഒരറ്റത്ത് കാലമേറെ കണ്ട വലിയ ചെമ്പക മരം. അതിന്റെ പൗരാണികമായ ഇലത്തഴപ്പില്‍, പക്ഷികള്‍.
2
ഇതിലുമേറെ പറയാനുണ്ട്, ആ വീടിനെക്കുറിച്ച്.
വണ്ടിയിലിരിക്കുമ്പോള്‍ മാത്രം കണ്ട, കാണാറുള്ള ഒരു വീടിനെക്കുറിച്ച്
ഇത്രയും ഓര്‍മ്മിക്കാന്‍ കഴിയുന്നതെങ്ങിനെയാണെന്ന് ഇപ്പോള്‍ മാത്രമാണ്
ബോധ്യമാവുന്നത്. ഒരു കാരണവുമില്ലാതെ ഞാനാ വീടിനെ മനസ്സില്‍ അത്രമേല്‍
സ്നേഹിച്ചിരുന്നു എന്നുമിപ്പോള്‍ തിരിച്ചറിയാനാവുന്നു. നഗരത്തിലേക്കുള്ള പതിവു യാത്രകള്‍ ആരംഭിച്ച കാലം മുതല്‍ ഞാനീ വീടിനെ ശ്രദ്ധിക്കുന്നു. ഏതോ സ്വപ്നത്തില്‍ കണ്ടു മറന്നതു പോലൊരിടം. അതിന്റെ നിറം, പൂക്കള്‍, ചെമ്പക മരം, കോളാമ്പിപ്പൂക്കള്. ഇതെല്ലാം ചേരുന്ന ആ അന്തരീക്ഷം. അതാവാം ഇഷ്ടപ്പെട്ടൊരു പാട്ടു പോലെ ആ മഞ്ഞ വീട് സന്തോഷങ്ങളുടെ ഭാഗമായത്.
3
ഋതുഭേദങ്ങളില്‍ ആ വീടിന് ഭിന്ന ഭാവമാണ്. മഴ പെയ്യുന്ന ചില വൈകുന്നേരങ്ങളില്‍, കുളിച്ചു തോര്‍ത്താന്‍ ഒരുങ്ങിനില്‍ക്കുന്നതുപോലെ തോന്നും, വീട്. മഴയുടെ ഇരുണ്ട ചെതുമ്പലുകള്‍ ചുവരുകളില്‍ പച്ചച്ച ചിത്രം വരഞ്ഞിട്ടുണ്ടാവും. വേനല്‍ക്കാലത്ത് അത് വെട്ടിത്തിളങ്ങും. ഇല കൊഴിഞ്ഞ്, പൂക്കളും ചെടികളും വാടി നില്ക്കുമ്പോള് പോലും സുന്ദരം. വൈകുന്നേരത്തെ മഞ്ഞ വെയിലില്‍ ആ വീട് ഒരു ഇംപ്രഷനിസ്റ്റ് പെയിന്റിങ്. മരങ്ങളുടെ നിഴലും മഞ്ഞപ്പൂക്കളില്‍ സൂര്യന് നടത്തുന്ന ചിത്രപ്പണിയും ചേര്‍ന്ന് അതൊരു സ്വപ്നം പോലെ ചേതോഹരമാവും. തണുപ്പുകാലത്ത് അതിരാവിലെയുള്ള ചില യാത്രകളില്‍, മഞ്ഞിന്റെ മറയിട്ട്, ഉറങ്ങിക്കിടക്കുന്ന ആ വീട് കാണാം.
ആ വീട്ടിലെ താമസക്കാരെ കുറിച്ച് പറയാന്‍ കാര്യമായൊന്നും എനിക്കറിയില്ല. ഇത്ര നാളുകള്‍ക്കിടയില്‍ വല്ലപ്പോഴും മാത്രമേ ആളനക്കം കണ്ടിട്ടുള്ളൂ. സാരിയുടുത്ത ഒരു മുത്തശ്ശി വരാന്തയിലെ കസേരയിലിരുന്ന് പുറത്തേക്കു നോക്കുന്നത് പലപ്പോഴും കാണാം. ചില കാലങ്ങളില്‍ രണ്ടു മൂന്ന് ചെറിയ കുട്ടികള്‍ മുറ്റത്ത് കളിക്കുന്നുണ്ടാവും. രണ്ടു മൂന്നു തവണ വലിയൊരു കാര്‍ മുറ്റത്ത് നിര്‍ത്തിയതും ചിലര്‍ ആ വരാന്തയിലിരുന്ന് സംസാരിക്കുന്നതും കണ്ടിട്ടുണ്ട്. അതിരാവിലെയുള്ള യാത്രകളില്‍ മുറ്റമടിക്കുന്ന ഒരു മെലിഞ്ഞുണങ്ങിയ സ്ത്രീയെ കാണാറുണ്ട്.
4
ആ വീടിനെക്കുറിച്ച് വെറുതെ ചില നിഗമനത്തിലത്തൊറുണ്ട് ഞാന്‍. ആ
വീട്ടിലുള്ളവരെ കുറിച്ച്. ആരാണ് അവിടത്തെ താമസക്കാര്‍? എന്തായിരിക്കും,
അവരുടെ അവസ്ഥ?മക്കളെല്ലാം വിദേശത്തോ, മറ്റിടങ്ങളിലോ കഴിയുന്ന ഒരു മുത്തശ്ശിയാണ് അവിടത്തെ താമസക്കാരിയെന്നാണ് ഒരു വിലയിരുത്തല്‍. വല്ലപ്പോഴും കാണുന്ന ആ കൊച്ചു കുട്ടികള്‍ അവരുടെ പേരക്കുട്ടികളാവും. മുറ്റമടിക്കുന്ന സ്ത്രീ വേലക്കാരിയും.
സന്തോഷകരമായ ഒരു ഭൂതകാലമുണ്ടായിരുന്നു ആ മുത്തശ്ശിക്കെന്ന് ആലോചിക്കാനാണ് എനിക്കിഷ്ടം. ആ വീട് കാണുമ്പോള്‍ അങ്ങിനെയേ തോന്നൂ. ഓര്‍മ്മകളെക്കൊണ്ട് ഏകാന്തത മുറിച്ചു കളയുന്ന ആ വീടു പോലെ തന്നെയാവും അവരുമെന്ന് വെറുതെ തോന്നുന്നു.
യാത്രക്കിടെ, എന്നെങ്കിലും അവിടെയിറങ്ങി ആ വീട് അടുത്തുനിന്നൊന്ന് കാണണമെന്ന് തോന്നാറുണ്ട്. എന്നാല്‍, ഒരിക്കലും അതിന് കഴിഞ്ഞിട്ടില്ല. തിരക്കു തിന്നുന്ന നമ്മുടെയൊക്കെ ജീവിതത്തില്‍ അത്തരം കാര്യങ്ങള്‍ അത്ര എളുപ്പമല്ലാത്തതാവും കാരണം. അല്ലെങ്കില്‍, എന്നും അതവിടെ തന്നെ ഉണ്ടാവുമെന്ന തോന്നലാവും. അതുമല്ലെങ്കില്‍, നിരന്തര ആലോചനകളാല്‍ അറിയാതെ ഞാനും ആ വീടിന്റെ ഭാഗമായിട്ടുണ്ട് എന്ന തോന്നലാവും. അറിയില്ല.
5
സ്വന്തം വീടിനെക്കുറിച്ച് ഒരു പാട് സ്വപ്നങ്ങളൊന്നും പണ്ടേയില്ല.
ബാല്യ, കൗമാര,യൗവനങ്ങള്‍ ചെലവിട്ട, ഇപ്പോഴില്ലാത്ത നാട്ടുമ്പുറത്തെ ആ
വീടു തന്നെയാണ് വീടെന്ന വാക്കിന്റെ ഏറ്റവുമ ശരിയായ അര്‍ഥത്തില്‍ എന്നും
മനസ്സിലുള്ളത്. അതു കഴിഞ്ഞു താമസിച്ച ഇടങ്ങളെല്ലാം വെറും ലോഡ്ജ മുറിയായേ
തോന്നിയിട്ടുള്ളൂ. രേഖകള്‍ പ്രകാരം സ്വന്തമെങ്കിലും ആ വീടുകള്‍ക്കൊന്നും
വീട് എന്ന ആ അനുഭവം സൃഷ്ടിക്കാന്‍ കഴിയാത്തതു കൊണ്ടാവും. പുറത്തിറങ്ങാത്ത
ഇടവേളകളില്‍ ചെന്നിരിക്കാനും ഉറങ്ങാനും ഭക്ഷണം കഴിക്കാനും മറ്റുമുള്ള ഇടം
എന്നതിലപ്പുറം ആ വീടുകളുടെ ചുറ്റുപാടുകളൊന്നും മനസ്സില്‍
പതിഞ്ഞിട്ടേയില്ല എന്നുറപ്പിച്ചു പറയാം. എങ്കിലും പഴയ വീടിന്റെ ഓര്‍മ്മയില്‍, മനസ്സില്‍ കൊണ്ടു നടക്കുന്ന മനോഹരമായ ആ സ്വപ്നത്തിന് ഈ വീടിന്റെ ഛായയുണ്ടായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. എന്നെങ്കിലും ഇതു പോലൊരു വീടുണ്ടാക്കണമെന്ന ആഗ്രഹം. അധികമൊന്നും പുറത്തു പോവാതെ, തിരക്കുകളൊഴിഞ്ഞ് ഒരു കാലം വരുമെങ്കില്‍ അന്നത്തേക്കു മാറ്റിവെക്കാവുന്ന സ്വപ്നം.
തിരക്കിനു ചേര്‍ന്നതല്ല അത്തരമൊരു വീട്. മരങ്ങളെയും ചെടികളെയും കണ്ണില്‍ നിറക്കാന്‍, പൂക്കളെയും പക്ഷികളെയും ശ്രദ്ധിക്കാന്‍, പുറത്തിറങ്ങി നടക്കാന്‍ ഒരു പാട് സമയം കിട്ടുന്ന ആ വീട് ഒരു പക്ഷേ, വെറും സ്വപ്നം മാത്രമായി ശേഷിക്കുമായിരിക്കും. എങ്കിലും, ആ സ്വപ്നത്തിന് വല്ലാത്തൊരു ചാരുതയുണ്ട്.
6
പനിച്ചു കിടന്ന കുറച്ചു ദിവസങ്ങള്‍ക്കുശേഷം വീണ്ടും നെട്ടോട്ടം
തുടങ്ങിയ കഴിഞ്ഞ ദിവസങ്ങളിലൊന്നിലാണ് അതു ശ്രദ്ധിച്ചത്. അവിടെ ആ വീടില്ല!അതിപ്പോള്‍ വലിയ മൈതാനം പോലൊരു തുറസ്സ്. മരങ്ങളില്ല. പൂക്കളില്ല. മഞ്ഞച്ചുവരുകളും മരവാതിലുകളും വര്‍ണജാലകങ്ങളുമില്ല. ആ വീടില്ല!
അതു മാത്രമല്ല, അതിനപ്പുറത്തെ ചെറുതും വലുതുമായ മറ്റനേകം കെട്ടിടങ്ങളും കാണാനില്ല. അവിടെയെല്ലാം ഉഴുതുമറിച്ചിട്ട മണ്ണ് മാത്രം.
നരച്ച തവിട്ടു നിറത്തിലുള്ള മണ്ണിലൂടെ ഒരു വലിയ മണ്ണുമാന്തിയന്ത്രം കിതച്ചു കിതച്ച് അങ്ങോട്ടുമിങ്ങോട്ടുമിങ്ങോട്
7
ദേശീയ പാത വീതി കൂട്ടുകയാണ്. കുറേ നാളായി അവിടവിടെ വീടുകളും
കെട്ടിടങ്ങളും മറ്റും പൊളിക്കുന്നുണ്ട്. ചെറിയ തുക മാത്രം നല്കി,
ഉദ്യോഗസ്ഥര്‍ സ്ഥലം കൈവശപ്പെടുത്തുന്നതിനെതിരെ പ്രദേശവാസികളില്‍ ചിലര്‍
സമരം നടത്തുന്നുമുണ്ട്. റോഡരികില്‍ ഒരിടത്ത് ഒരു സമരപ്പന്തല്‍ ഇടക്ക്
കണ്ടിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് സര്‍വേ നടത്തിയ സ്ഥലം, അന്നത്തെ
രജിസ്ട്രേഷന് വില മാത്രം നല്‍കിയാണ് സര്‍ക്കാര്‍ കൈവശപ്പെടുത്തുന്നതെന്നും
രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളുമെല്ലാം ഈ അനീതി കണ്ടു
നില്‍ക്കുകയാണെന്നും പറയുന്ന ഒരു വാര്‍ത്തയോ ലേഖനമോ മറ്റോ ഇടക്ക്
വായിച്ചതുമോര്‍ക്കുന്നു.സുഹൃത്തായ ആക്റ്റിവിസ്റ്റിനെ വിളിച്ചപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞു. കുറേയേറെ വീട്ടുകാര്‍ സര്‍ക്കാര്‍ നല്കിയ തുക കൈപ്പറ്റി നേരത്തെ ഒഴിഞ്ഞു പോയി. നഷ്ട പരിഹാരത്തുകയിലെ അനീതിക്കെതിരെ കോടതിയെ സമീപിച്ചവരുടെ കെട്ടിടങ്ങള്‍ മാത്രമാണ് ബാക്കിയായത്. അതിലൊന്നായിരിക്കും ആ വീട്. നല്ല നാള് നോക്കി അറുക്കാന്‍ വെച്ച ബലിമൃഗങ്ങളിലൊന്ന്.
ഇപ്പോള്‍ കോടതിയും അവരെ കൈയൊഴിഞ്ഞു. ദേശീയ പാതാ വികസനത്തിന് ഭൂമി വിട്ടുകൊടുക്കാത്ത ‘രാജ്യദ്രോഹി’കളെ എത്ര വേഗം കുടിയൊഴിപ്പിക്കാനാണത്രെ നിര്‍ദേശം. അതാണ്, ആ കെട്ടിടങ്ങള്‍ ദിവസങ്ങള്‍ കൊണ്ട് റോഡായി മാറിയത്.
അപ്പോള്‍, സമര സമിതിയോ?
എന്റെ സംശയം ഒരു ചിരി കൊണ്ട് ഇല്ലാതാക്കിക്കളഞ്ഞു സുഹൃത്ത്.
‘സമര സമിതിയൊക്കെ പല വഴിക്കായി. കിടപ്പാടം നഷ്ടപ്പെടുന്ന സാധാരണ മനുഷ്യരായിരുന്നു സമിതിയില്‍. സമരവും അനുബന്ധ പരിപാടികളുമൊന്നും വലിയ പിടിയില്ലാത്തവര്‍. സ്വാഭാവികമായും നയിക്കാന്‍ വേറെ ആളുകള്‍ വേണം. ഇത്തരം സമരങ്ങള്‍ ചെയ്ത് പരിചയമുള്ളവര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍. ആക്റ്റിവിസ്റ്റ് ഗ്രൂപ്പുകള്‍. സമര നേതൃത്വം പുറത്തുള്ളവരായതിനാല്‍, ചര്‍ച്ചകളില്‍ മുഴുവന്‍ പങ്കെടുത്തത് അവരാണ്. ഒന്നും നഷ്ടപ്പെടാനില്ലാത്തവര്‍.
വികസനം പോലുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ കേണുപറയുമ്പോള്‍, അവര്‍ക്കങ്ങനെ പിടിച്ചു നില്ക്കാന് കഴിയുമോ. അവര്‍ എളുപ്പം സമവായത്തിലത്തെി. ചെറിയ എന്തോ തുക കൂട്ടി നല്കി വിട്ടുപോയ്ക്കൊള്ളാന്‍ ഉപദേശിച്ചു. എന്നിട്ടും പിടിച്ചു നിന്നവര്‍ കോടതി വിധി കൂടി വന്നതോടെ പുറത്തായി.’
നഷ്ടപരിഹാരമായി കിട്ടിയ പഴയ രജിസ്ട്രേഷന് വിലയ്ക്ക്, ഭൂ വിപണിയുടെ പുതിയ കാലത്ത് അതുപോലൊരു വീടുണ്ടാക്കാന്‍ എല്ലാവര്ക്കും കഴിയില്ലെന്നും അതിനാല്‍, അവരില്‍ പലരും പെരുവഴിയിലാവുമെന്നും സുഹൃത്ത് നിസ്സംഗമായ ഭാഷയില്‍ വിശദീകരിച്ചു തന്നു.
8
ആ മുത്തശ്ശിയെ ഓര്‍മ്മ വന്നു. എന്റെ നിഗമനങ്ങള്‍
തെറ്റിയില്ലെങ്കില്, അവര്‍ക്ക് അത്ര വലിയ കഷ്ടപ്പാടുണ്ടാവില്ല.
പുറത്തെവിടെയോ ഉള്ള മക്കളും മറ്റും സഹായിക്കാനുണ്ടാവും. ഏതെങ്കിലും
നഗരത്തിലെ ഫ്ളാറ്റിലേക്കോ മറ്റോ അവര്‍ പറിച്ചു നടപ്പെടും. ജീവിതം
മുഴുവന്‍ പങ്കിട്ട ആ വീടിന്റെഓര്മ്മയില് ശിഷ്ട കാലം അവരവിടെ കഴിയുമായിരിക്കും.
ഇതൊരു സാധ്യത മാത്രമാണ്. ഒരു പുറം കാഴ്ചകൊണ്ടുണ്ടാക്കിയ നിഗമനം മാത്രം. ഒരു പക്ഷേ, കഥ ഇങ്ങനെയൊന്നുമായിരിക്കില്ല. അങ്ങനെയെങ്കില്‍...അങ്ങനെയെങ്കി
9
മുന്നിലിപ്പോള്‍
വലിയൊരു മണ്‍പാതയുടെ അസ്ഥികൂടം. ഇനി അതിനു മേല്‍ മെറ്റലുകള്‍ വരും. ടാര്‍
വീപ്പകളൊഴുകം. പണിക്കാരും കങ്കാണിമാരും വരും. കറുത്ത മിനുങ്ങുന്ന
നാലുവരിപ്പാത വരും. അതിലൂടെ അനേകം വാഹനങ്ങള്‍ ചീറിപ്പായും. തീര്‍ച്ചയായും അവയിലൊന്നില്‍ ഞാനുമുണ്ടാവും.
പതിവു യാത്രക്കിടെ കണ്ടുകണ്ട് ഇഷ്ടപ്പെട്ടുപോയ
ReplyDeleteഒരു വീടിനെക്കുറിച്ച്. ദേശീയ പാതാ വികസനത്തിനായി
അത് ഇല്ലാതായതിനെ കുറിച്ച്. പാതയില്‍ ഓടാനിരിക്കുന്ന ജീവിതങ്ങളെക്കുറിച്ച്
നല്ലൊരു കുറിപ്പ് മാഷേ... എന്തൊക്കെയോ ഓര്‍മ്മിപ്പിച്ചു.
ReplyDeleteദേശീയ പാത വീതി കൂട്ടുന്നതിനിടയില്‍ ഇതു പോലെ നഷ്ടമായ എത്രയോ സ്ഥിരം കാഴ്ചകള്‍! ഇപ്പോള്‍ നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ പലപ്പോഴും ഒരു നെടുവീര്‍പ്പോടെ, നഷ്ടബോധത്തോടെയാണ് അത്തരം കാഴ്ചകള്‍ ഓര്മ്മയിലെത്താറുള്ളത്.
എന്തൊരെഴുത്താണ് ഒരിലേ? ഇങ്ങനെ കാണാതാവുന്ന വീടുകൾ, മനുഷ്യർ...ഇവരെയൊക്കെ ഓർമ്മിയ്ക്കാൻ നമുക്ക് ഒരു ഓർമ്മപ്പദ്ധതിയും ഇല്ല........
ReplyDeleteകണ്ണു നിറയിച്ചു ഈ വരികൾ. ഞാൻ വല്ലാതെ സ്നേഹിച്ചു പോകുന്നു ഒരില എഴുതുന്ന വരികളെ, ഇതു കുറിയ്ക്കാനാവുന്ന മനസ്സിനെ......
ഏതെങ്കിലും നഗരത്തിലെ ഫ്ളാറ്റിലേക്കോ മറ്റോ അവര്‍ പറിച്ചു നടപ്പെടും. ജീവിതം മുഴുവന്‍ പങ്കിട്ട ആ വീടിന്‍െറ ഓര്‍മ്മയില്‍ ശിഷ്ട കാലം അവരവിടെ കഴിയുമായിരിക്കും.
ReplyDeleteഇങ്ങനെ നോക്കി നില്‍ക്കെ മാഞ്ഞു പോകുന്ന എന്തെല്ലാം ....എഴുത്ത് നന്നായി ഒരിലെ . നല്ലവാക്കുകള്‍ സമ്മാനം.
Nice
ReplyDeletebest wishes
ഒരു സുന്ദര സ്വപ്നം കണ്ടുമറന്ന പ്രതീതി ഒരു വശത്ത് ...
ReplyDeleteഒപ്പം മനസ്സില്‍ അസ്വസ്തതയുടെ ഒരു കുഞ്ഞുനോവ് ...
പിന്നെ നിസ്സഹായതയുടെ ഒരു നെടുവീര്‍പ്പും!
ഇഷ്ടമായി ഈ ഇലയനക്കം.
ഞെട്ടലോടെയാണെങ്കിലും നമ്മള് ഉള്‍ക്കൊള്ളേണ്ട ഒരു യാതാര്‍ത്ഥ്യം നമ്മളെ തുറിച്ചു നോക്കുന്നത് കാണാതിരിക്കരുത്. വികസനത്തിന്റെ പേരില്‍ നമ്മുടെ ജീവിതം പലവിധത്തില്‍ ബലികൊടുക്കപ്പെടുന്നു.
ReplyDeleteഇല്ലാതാകുന്ന ഇഷ്ടങ്ങളുടെ വീടുകള്‍ ... വളരെ ഭംഗിയായി എഴുതിയിരിക്കുന്നു. അതുമല്ല കൂടെ
ReplyDelete“ത്തരം സമരങ്ങള്‍ ചെയ്ത് പരിചയമുള്ളവര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍. ആക്റ്റിവിസ്റ്റ് ഗ്രൂപ്പുകള്‍. സമര നേതൃത്വം പുറത്തുള്ളവരായതിനാല്‍, ചര്‍ച്ചകളില്‍ മുഴുവന്‍ പങ്കെടുത്തത് അവരാണ്. ഒന്നും നഷ്ടപ്പെടാനില്ലാത്തവര്‍. വികസനം പോലുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ കേണുപറയുമ്പോള്‍, അവര്‍ക്കങ്ങനെ പിടിച്ചു നില്ക്കാന് കഴിയുമോ.“ ഈ വാസ്തവം ഓര്‍മ്മപ്പെടുത്തിയതിനും നന്ദി, നമ്മുടെ സമരങ്ങള്‍ പലതും അങ്ങനെയാണ്, കവിയും പണ്ഡിതനും ചിത്രകാരനും എല്ലാം അവരവരുടേതായ രീതിയില്‍ പ്രതികരിച്ചു കഴിഞ്ഞ്, പ്രശ്നം തുടങ്ങിയിടത്തു തിരിച്ചെത്തുന്നു, കുടിയിറക്കവും ഒഴിവാക്കലും എല്ലാം അതാതിന്റെ വഴിയെ..
beautiful....ഇത്ര നല്ല എഴുത്ത് ബൂലോകത്തില്‍ അധികം കാണാറില്ല....അഭിനന്ദനങ്ങള്‍
ReplyDelete:(
ReplyDeleteവീട്ടില്‍ നിന്നും വെളിയിലേക്കിറക്കുന്ന കുറിപ്പെന്നു പറഞ്ഞു നിര്‍ത്തുന്നു.
ReplyDeleteഇഷ്ടം.
തീര്‍ച്ചയായും അവയിലൊന്നില്‍ ഞാനുമുണ്ടാവും. valre nalla narration, athinekkal valiya aswasthatha..
ReplyDeletesuperb..
ReplyDeleteകാരണം, പലപ്പോഴും പരിചിതമായ യാത്രകള്‍ ചെയ്ത വഴികളിലൂടെ കാലമേറെക്കഴിഞ്ഞ് പോകുമ്പോള്‍ ഓര്‍ക്കാറുണ്ട് ഇത്തരം ചില ഓര്‍മ്മപ്പൊട്ടുകള്‍.
ശരിയാണ്, ആരായിരുന്നു എന്തായിരുന്നു അത്, അവര്‍, നമുക്ക് എന്നത് ഇപ്പോള്‍ ചിന്തിപ്പിക്കുന്നു, കാര്യമില്ലാതെ പലപ്പോഴും പലതിനെയും ഇഷ്ടപ്പെടുന്നു, അതോ കാര്യസഹിതം..
അറിയില്ല :)
വായിച്ചപ്പോള്‍ തോന്നിയത്, എഴുതാന്‍ ഓര്‍മ്മപ്പെടുത്തുന്ന എഴുത്തെന്ന് പറയട്ടെ, എന്തെ ഇതെനിക്ക് എഴുതാന്‍ കഴിഞ്ഞില്ലെന്ന് പലരും ഓര്‍ക്കുന്നുവോ, എന്തായാലും ഞാനതിലുണ്ട്..
ഈയടുത്താണു വേദനിപ്പിക്കുന്ന ഒരു കുടിയൊഴിപ്പിക്കല്‍ ഞാന്‍ കണ്ടത്, കോതിപ്പാലത്തിന്റെ ഒരു സൈഡില്‍ താമസിക്കുന്ന പാവങ്ങള്‍, ജെസിബിയുടെ യന്ത്രക്കയ്യുകള്‍ നക്കിത്തുടച്ചതിന്റെ ബാക്കി സ്വരുക്കൂട്ടുന്നവര്‍, എവിടെപ്പോയാണു ഇനി അവര്‍ വേരുകളിറക്കുക, വല്ലാതെ സങ്കടം വന്നു എനിക്ക്, പക്ഷെ പറയാന്‍ ആവില്ലല്ലൊ അപ്പൊ ഞാന്‍ വികസനവിരൊധിയാകും.
ReplyDeleteഒരുപാട് വാടക വീടുകളില്‍ താമസിക്കേണ്ടിവന്നിട്ടുണ്ട്, ഓരോവീടും പയ്യെ പയ്യെ പ്രിയപ്പെട്ടതാകും, ഇനിയെങ്ങനെ ഞാനിവിടുന്ന് മാറും എന്ന് വരെ.
എത്രനന്നായാണു ഓരില ഓരോന്നും എഴുതിവെക്കുന്നത്, അസൂയയുളവാക്കും വിധം.
ഇതൊക്കെ ചിന്തിക്കാന്‍ പോലും സമയം ഇല്ലാതെ
ReplyDeleteവികസനത്തില്‍ നാമും പങ്കാളികള്‍ ആവുന്നു അല്ലെ?
മുല്ല പറഞ്ഞത് പോലെ അല്ലെങ്കില്‍ നാം വികസന
വിരോധികള്‍...
ഈ കൊടുക്കുന്ന പ്രതിഫലം ഒന്നിനും ആവില്ല എന്ന്
തിരിച്ചു അറിയുമ്പോഴും ആ കുടുംബത്തിനു സഹായിക്കാന്‍
ആരെങ്കിലും ഒക്കെ കാണും എന്നുള്ള ശുഭ പ്രതീക്ഷ
എന്തിനോ വേണ്ടി കരുതി വെയ്ക്കുമ്പോള്‍ ശരിക്കും
വായന ഒരു കണ്ണീര് തുള്ളിയില്‍ കാഴ്ച മറയ്ക്കുന്നു...
അസൂയ തോന്നുന്ന എഴുത്ത് ഒരിലെ...നമിക്കുന്നു...
എല്ലാവരെയും പോലെ എഴുതുന്നത് വായിക്കപ്പെടണമെന്നും
ReplyDeleteഅതിനെക്കുറിച്ച് നല്ലതു കേള്‍ക്കണമെന്നും ആഗ്രഹമുള്ളതിനാല്‍
ഈ കമന്റുകള്‍ ഏറെ സന്തോഷം തരുന്നു. ഇനിയുമെഴുതാനുള്ള പ്രേരണയാവുന്നു.
എല്ലാ കൂട്ടുകാര്‍ക്കും, നന്മയുള്ള വാക്കുകള്‍ക്കും
ഹൃദയം തൊട്ട് നന്ദി പറയുന്നു.
ശ്രീ, ശരിയാണ്. ഇല്ലാതാവുന്ന അനേകം ഇഷ്ടങ്ങള്‍.
ഇടങ്ങള്‍. തിരിച്ചു കിട്ടാത്തവ. ഇപ്പോള്‍ വെറും ഓര്‍മ്മകള്‍.
എച്ച്മു, ഒരു പാട് സന്തോഷം. വാക്കിനെ കൈപ്പിടിയിലൊതുക്കിയ
ഒരാളില്‍നിന്നുള്ള നല്ല വാക്കുകള്‍ ഏറെ സന്തോഷകരം.
ലീല, നന്ദി, ഈ നല്ല വാക്കുകള്‍ക്ക്.
ദ മാന്‍ റ്റു വാക് വിത്, നന്ദി ഒരു പാട്.
അനില്‍കുമാര്‍, നിറഞ്ഞ സന്തോഷം.
ഫിയോനിക്സ്, ശരിയാണ്. ഒരര്‍ഥത്തില്‍
നമ്മളെല്ലാം ഇരകള്‍ മാത്രമാണ്.
സ്മിത, സത്യമാണ്. സമരങ്ങള്‍ തകര്‍ക്കുമ്പോഴും
ഇരകള്‍ പെരുവഴിയിലേക്കു തന്നെയാണ് നടക്കുന്നത്.
ദേ ജാ വു, നന്ദി, നന്മയുള്ള വാക്കുകള്‍ക്ക്.
സുവര്‍ണം, നന്ദി.
ഫൗസിയ, വീട്ടില്നിന്നിറങ്ങൂമ്പോള്
കാണുന്നതൊക്കെ ഇത്തരം യാഥാര്ഥ്യങ്ങളാവും.
സരിത, ആ വീടിന്‍െറ നെഞ്ചകത്തു കൂടെയുള്ള
യാത്രയാണ് ഇനിയുള്ള കാലത്തെ വീടണയല്‍.
നിശാസുരഭി, എഴുതാനാവട്ടെ, കണ്ടു മറക്കുന്ന
പലതിനെയും കുറിച്ച്.
മുല്ല, ഇതെഴുതുമ്പോഴും ഉളളിലുണ്ടായിരുന്നു ആ ആശങ്ക.
വികസന വിരോധിയെന്നു വിളിക്കാന്‍ എളുപ്പമാണ്.
എങ്കിലും പറയാതിരിക്കാനാവില്ല തന്നെ.
നാടിനു വേണ്ടിയെന്ന പേരില്‍ കുടിയൊഴിക്കപ്പെട്ട
പലരുടെയും ഇടങ്ങള്‍ ബി.ഒ.ടിയെന്ന ഓമനപ്പേരിട്ട്
സ്വകാര്യ മുതലാളിമാര്‍ക്ക് കൈമാറിക്കൊണ്ടേയിരിക്കുന്ന
ഇക്കാലത്ത് പ്രത്യേകിച്ചും.
എന്‍െറ ലോകം, നന്ദി സുഹൃത്തെ, നല്ല വാക്കുകള്‍ക്ക്.
യാത്രയില്‍ മനസ്സിലൊരു കുളിര്‍മ്മയായ്,അനുഭൂതിയായ്,മോഹസ്വപ്നമായ്
ReplyDeleteമാറിയ ദൃശ്യം പെട്ടന്നൊരു നാള് അപ്രത്യക്ഷമാകുമ്പോള്‍ മനസ്സിലുണ്ടാകുന്ന
വ്യഥയും,അസ്വസ്ഥതയും,വേദനയും വളരെ മനോഹരമായി അവതരിപ്പിച്ചു
ഈ രചനയില്‍,.
ആശംസകള്‍
ഞങ്ങളുടെ റോഡരികത്തും ഇതു തന്നെ സ്ഥിതി. പഴയ വീടുകളോ മരങ്ങളോ ഒന്നുമില്ല. വർഷങ്ങളായി കണ്ടിരുന്ന കാഴ്ചകളെല്ലാം പോയി. വീതികൂട്ടലിൽ എല്ലാം നഷ്ടപ്പെട്ടു. ഒരു നിഴലുപോലുമില്ല. പൊള്ളുന്ന ചൂട് മാത്രം.
ReplyDeleteഞാനിങ്ങനെ വായിച്ച്...
ReplyDeleteകൊതിച്ച്...കുശുമ്പിച്..
കമന്റ്റ് എന്തെങ്കിലും എഴുതാന്‍ എനിക്കു കഴിയണ്ടേ?? othiri sneham ...
വളരെ ഹൃദയസ്പര്‍ശിയായി ഈ വരികള്‍......
ReplyDeleteഅതി മനോഹരമായ എഴുത്ത് .ഹൃദയഹാരിയായി എഴുതി .യാത്രക്കിടയില്‍ ചില വീടുകളെ നാം പ്രണയിച്ചു പോകുന്നു അല്ലെ ?
ReplyDeleteദേശീയപാതായുടെ വികസനത്തിനിടയിൽ നിന്നനിൽപ്പിൽ കാണാതാകുന്ന വീടുകൾ,ജീവിതങ്ങൾ . ഒരൊറ്റവീടു മതി അതെല്ലാം പറയാനെന്ന് ഈ കുറിപ്പ് തെളിയിക്കുന്നു. നൊ മ്പരപ്പെടുത്താറുണ്ട്ദേശീയപാതയി ലൂടെ യാത്ര ചെയ്യുമ്പോൾ ഈ കാഴ്ചകൾ, ജന്മങ്ങളുടെ നെഞ്ചിലൂടെ വെട്ടിത്തുറക്കുന്ന നാഗരികത.
ReplyDeleteജീവിതം തന്നെ ഒരു യാത്ര..ആ യാത്രക്കിടയില്‍ ചിലതിനെ നമ്മള് അഗാധമായ് പ്രണയിച്ച് പോകും ....കാലം പിന്നോട്ട് പോയാലും ആ പ്രണയം നമ്മളെ പിന്തുടരും .നാഗരികതയുടെ അഥവാ വികസനത്തിന്റെ ഒരിര...പണ്ടെപ്പോഴോ അതു പണിതപ്പോള്‍ ഒരു വികസന പാതയോരത്താണു താന്‍ ജന്മമെടുത്തതെന്നു ആ വീട് കരുതിക്കാണില്ല..അറിയാതെ ചെയ്തു പോയ ആ തെറ്റിന്റെ മാപ്പുസാക്ഷിയായ് മണ്ണടിഞ്ഞ പ്രണയം ....ഒരിലയുടെ ഈ വിവരണത്തിലൂടെ ഞാനീ വീടിനെ കണ്ടില്ലെങ്കിലും ഇനിയൊരിക്കലും കാണാനാകില്ലെങ്കിലും വല്ലാതെ പ്രണയിച്ച് പോയി....എപ്പോഴുമെന്ന പോലെ കഴുമ്പുള്ള എഴുത്ത്
ReplyDeleteകരച്ചില് വന്നു ആവീടിനെയും അമ്മൂമ്മയെയും പറ്റി ഓര്‍ത്തപ്പോള്‍ ...വഴിയോരങ്ങളില്‍ ഇങ്ങനെ മനസ്സില്‍ പിടിച്ചു തൂങ്ങുന്ന ചില വീടുകള്‍ ഉണ്ട്.ആര്‍ഭാടം കൊണ്ടല്ല,മനോഹരവും സൌമ്യവുമായ ഒരു ജീവതാളം അവ നമ്മുടെയുള്ളില്‍ ഉണര്ത്തുന്നുന്ടു എന്നതിനാല്‍..
ReplyDeleteകുറെ നാൾ കൂടി ഒരു ലിങ്ക് പിൻപറ്റി ഞാനും വന്നു ചേർന്നു.
ReplyDeleteനന്നായിട്ടുണ്ട്.
കുറെ നാൾ കൂടി ഒരു ലിങ്ക് പിൻപറ്റി ഞാനും വന്നു ചേർന്നു.
ReplyDeleteനന്നായിട്ടുണ്ട്.