Thursday, August 25, 2011

ശിശിരത്തിലെ ഒരമ്മ മരം

ജീവിതത്തില്‍നിന്ന് ഈയിടെ അറ്റുപോയ ഒരമ്മയെ കുറിച്ച്.
അവര്‍ മൊഴിമാറ്റി അനശ്വരമാക്കിയ ഒരു കഥയെ കുറിച്ച്.
ആ കഥയിലൂടെ സ്പര്‍ശിച്ച ഭാവനയുടെ മഴവില്ലുകളെ കുറിച്ച്. 


 മരണം അതിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാല്‍  എഴുതിക്കൊണ്ടേയിരിക്കുന്ന തുടര്‍ക്കഥയാണ് പത്രങ്ങളിലെ ചരമപേജ്. ഇഷ്ടമേയല്ല, എനിക്കത്.  അതിലെവിടെയെങ്കിലും ഉറ്റവരുടെ പടമുണ്ടാവുമോ എന്ന ആധിയില്‍ പത്ര വായനക്കിടെ മുന്നില്‍ പെടുമ്പോഴൊക്ക  ആ പേജില്‍നിന്ന് ഓടി രക്ഷപ്പെടാറാണ് പതിവ്.
എന്നിട്ടും, നീണ്ട യാത്ര കഴിഞ്ഞ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോള്‍ ചെന്നു പെട്ടത് ചരമപേജിലാണ്. മുന്നിലെത്തിയ തുറക്കാത്ത പത്രങ്ങളില്‍നിന്ന് എനിക്കു വേണ്ടി കാറ്റ് തുറന്നിട്ട പേജ്. അറിയാതെ കണ്ണെത്തി നിന്നത് ആ പേരിലായിരുന്നു. ഡോ. സി തങ്കം. ആദ്യകാല കമ്യൂണിസ്റ്റ് നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന  ശര്‍മ്മാജിയുടെ ഭാര്യ ഡോ. സി തങ്കം ( 87) അന്തരിച്ചെന്ന് അതിനടിയിലെ വരികള്‍ പറഞ്ഞു തന്നു.


ഒറ്റയടിക്ക് ഞാനെന്റെ കുട്ടിക്കാലത്തിലേക്ക് മറിഞ്ഞു വീണു. അവിടെയുണ്ടായിരുന്നു, ഭീമാകാരനായ ഒരു ഓക്കു മരം.  റഷ്യയിലെ ഏതോ വനത്തില്‍ അനേകം ജീവജാലങ്ങള്‍ക്ക് കൂടായി മാറിയൊരു മരമുത്തശãി. മഞ്ഞു കൊണ്ടുള്ള ആ മരത്തിന് വെളിച്ചത്തിന്റെ അനേകം ചെറു പൊട്ടുകള്‍ കണ്ണെഴുതി.  വായന കൊണ്ടു മാത്രം മുറിച്ചു കടന്ന ഏകാന്തമായ ബാല്യത്തിന്റെ സങ്കല്‍പ്പ വിമാനങ്ങളില്‍ ഞാനാ മരത്തിനരികെ പല വട്ടം പോയിരുന്നു.  അവിടെ, ഇലപ്പച്ചയുടെ ജലച്ചായം  മഞ്ഞിന്റെ വെണ്‍മയില്‍  ചാലിച്ച് ഞാന്‍ വരച്ച അനേകം ചിത്രങ്ങളുണ്ടായിരുന്നു. ഇലപ്പഴുതുകളിലൂടെ കടന്നു വന്ന സൂര്യ പ്രഭയുടെ മാന്ത്രികത തുന്നിയ അനേകം കിനാവുടുപ്പുകള്‍.
ആ ഒറ്റ മരം എനിക്കു കിട്ടിയത് മുന്നിലെ പത്രത്തില്‍ വെറുമൊരു പേരായി കിടക്കുന്ന ആ അമ്മയില്‍നിന്നായിരുന്നു. ഡോ. തങ്കത്തിന്റെ. അവരെഴുതിയ അതിമനോഹരമായ വരികളില്‍നിന്ന്.  എന്നെ പോലെ അന്നത്തെ അനേകം കുഞ്ഞുങ്ങള്‍ക്ക് അവര്‍  ഇലപ്പച്ച കൊണ്ട് തൊടാനാവുന്ന ഭാവനയുടെ കാടകം കാണിച്ചു കൊടുത്തിരിക്കണം, തീര്‍ച്ച.

യൂറി മാര്‍കോവിച് നഗിബിന്‍
17 വര്‍ഷം മുമ്പ് അധികമാരുമറിയാതെ മരിച്ച റഷ്യന്‍ എഴുത്തുകാരനായ യൂറി മാര്‍കോവിച് നഗിബിന്‍ എഴുതിയ ശിശിരത്തിലെ ഓക്കു മരം എന്ന എന്ന കഥ മലയാളത്തിന്റെ ഇലത്തുമ്പിലേക്ക് പറിച്ചു നട്ടത് ഡോ. തങ്കമായിരുന്നു. നഗിബിനെ ഒരു പക്ഷേ, മലയാളികള്‍ അറിഞ്ഞതും ഇഷ്ടപ്പെട്ടതും ഈ കഥയിലൂടെ മാത്രമായിരിക്കണം.
ഭാഷയുടെ കമ്പിവേലി അതിരിട്ടതിനാല്‍ നഗിബിന്റെ റഷ്യന്‍ കഥ  വായിച്ചിട്ടില്ല. അതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമുണ്ടോ എന്നുമറിയില്ല. വായിച്ചത് ഡോ. തങ്കം പണ്ട് സൂചീമുഖിയില്‍ എഴുതിയ ആ കഥയാണ്. ശിശിരത്തിലെ ഓക്കു മരം എന്ന തലക്കെട്ടിനു താഴെ ആരെയും കൈ പിടിച്ചു കൂട്ടിക്കൊണ്ടുപോവാനാവുന്ന ഭാഷയുടെ ചങ്ങാത്തക്കൈകളുണ്ടായിരുന്നു. സ്നേഹവും വാല്‍സല്യവും കടലു പോലെ തുളുമ്പുന്ന ഒരമ്മക്ക് മാത്രം കഴിയുന്ന  കഥ പറച്ചിലിന്റെ ലാളിത്യവും സാരള്യവുമുണ്ടായിരുന്നു. വാക്കുകളുടെ ആ ഗോവണി കയറിയാല്‍  ഭാവനയുടെ അനേകം ആകാശങ്ങള്‍ കൈയെത്തിപ്പിടിക്കാനാവുമായിരുന്നു.

ഗൂഗിളില്‍ തുഴ എറിഞ്ഞപ്പോള്‍ അവരുടെ ചരമ വാര്‍ത്തയില്‍ വീണ്ടും ചെന്നു പെട്ടു. അതില്‍ കാര്യമാത്ര പ്രസക്തമായ ഭാഷയില്‍ അവരെ കുറിച്ച് എഴുതിയിരിക്കുന്നു.
വെറുമൊരു വാര്‍ത്തയായിരുന്നു അത്. പ്രധാനപ്പെട്ട ഒരു വാര്‍ത്തയാവാനുള്ള സര്‍വ യോഗ്യതയുമുണ്ടായിട്ടും  പത്രങ്ങളൊന്നും അത് തിരിച്ചറിഞ്ഞില്ലെന്നു തോന്നുന്നു. വാര്‍ത്തകള്‍ എഡിഷനുകളില്‍ ഒതുങ്ങുന്ന കാലത്ത്, ആ വാര്‍ത്ത ഒരു പക്ഷേ, അവരുടെ തട്ടകമായ തിരുവനന്തപുരത്ത് വലിയ വാര്‍ത്തയായിരിക്കണം എന്ന് വെറുതെ ഊഹിച്ചു.

ആ വാര്‍ത്ത ഇങ്ങനെയായിരുന്നു.

ശര്‍മ്മാജിയുടെ ഭാര്യ ഡോ. സി. തങ്കം
തിരുവനന്തപുരം: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന പരേതനായ ശര്‍മ്മാജിയുടെ ഭാര്യ ഡോ. സി. തങ്കം (87) അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ദേവസം ബോര്‍ഡ് ജങ്ഷന്‍ കവടിയാര്‍ ബെല്‍ഹെവന്‍ ഗാര്‍ഡന്‍സ് 'ശാന്തി'യിലായിരുന്നു അന്ത്യം. മദിരാശി പ്രസിഡന്‍സി കോളേജില്‍നിന്ന് ഔദ്യോഗിക ജീവിതം തുടങ്ങി. തിരുവനന്തപുരം വിമന്‍സ് കോളേജിലെ ബയോളജി പ്രൊഫസറായി റിട്ടയര്‍ ചെയ്തു.തിരുവനന്തപുരത്തെ രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളില്‍ സജീവമായിരുന്നു. ശര്‍മ്മാജിയുടെ മരണശേഷം ശര്‍മ്മാജി സ്ഥാപിച്ച ബാലവിഹാറിന്റെ ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇവര്‍ രചിച്ച 'ശിശിരത്തിലെ ഓക്കുമരം' എന്ന പുസ്തകത്തിന് ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ടിന്റെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായിരുന്ന പരേതനായ സി.ഉണ്ണിരാജ, പരേതയായ ഡോ. സി.കെ. തമ്പായി, സി. സരോജിനി, ജസ്റ്റിസ് സി.എസ്. രാജന്‍ എന്നിവരാണ് സഹോദരങ്ങള്‍.മക്കള്‍: ഡോ. ശങ്കര്‍. ഡോ. ശാന്തി, അശോക്, അനിത. മരുമക്കള്‍: ഡോ. ഉമ, സതീഷ്, ഡോ.മിനി.മൃതദേഹം ബുധനാഴ്ച രാവിലെ 8 മണിവരെ വസതിയായ കവടിയാര്‍ ബെല്‍ഹെവന്‍ ഗാര്‍ഡന്‍സിലെ ശാന്തിയില്‍ പൊതുദര്‍ശത്തിന് വെയ്ക്കും. രാവിലെ വഴുതക്കാട്ടുള്ള ലെനിന്‍ ബാലവാടിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ബുധനാഴ്ച രാവിലെ 11ന്‌വൈദ്യുതി ശ്മശാനത്തില്‍ ശവസംസ്‌കാരം. മൃതദേഹത്തില്‍ റീത്ത് വെയ്ക്കുകയോ മറ്റ് മരണാനന്തരച്ചടങ്ങുകള്‍ നടത്തുകയോ ഇല്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.



വാര്‍ത്തയില്‍ അവരുടെ ഉറ്റവരുടെ പേരുകളുണ്ടായിരുന്നു. കേരളത്തിന് അവഗണിക്കാനാവാത്ത ചില പേരുകള്‍. കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്തവരില്‍ പ്രമുഖനായിരുന്ന ശര്‍മാജി. കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ സി. ഉണ്ണിരാജ. കേരളത്തിന്റെ പാരിസ്ഥിതിക ഭൂപടത്തില്‍ അക്കാദമിക് ഇടപെടലുകളിലൂടെ ശ്രദ്ധേയനായ ഡോ. എസ്. ശങ്കര്‍. പരിസ്ഥിതി ആക്റ്റിവിസത്തിന് അക്കാദമിക് അടിത്തറ പാകിയവരില്‍ പ്രധാനികളായ എസ്. ശാന്തി, എസ്. അനിത, സതീഷ് ചന്ദ്രന്‍ നായര്‍. എനിക്കറിയാത്ത മറ്റുള്ളവര്‍. ഇവര്‍ക്ക് മാത്രമല്ല  കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും പ്രിയപ്പെട്ട  അമ്മയായിരുന്നു അവര്‍..
കേരളത്തില്‍ പി.എച്ച്.ഡി നേടിയ ആദ്യ കാല വനിതകളില്‍ ഒരാളായിരുന്നു അവര്‍. തിരുവനന്തപുരം വിമന്‍സ് കോളജിന്റെ പ്രിയപ്പെട്ട ജീവശാസ്ത്ര അധ്യാപിക. എന്നാല്‍, പല അധ്യാപകരില്‍നിന്നും  വ്യത്യസ്തമായി ചെടികളെയും ജീവജാലങ്ങളെയും കുറിച്ച് ആഴത്തില്‍ അറിവുണ്ടായിരുന്നു അവര്‍ക്ക്.  റിട്ടയര്‍ ചെയ്തിട്ടും എഴുത്തിലും ചിന്തകളിലും സജീവമായിരുന്നു.  പയ്യന്നൂരില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന സൂചീമുഖി മാസികയില്‍ ഈയടുത്തും അവരുടെ കുറിപ്പുകള്‍ കണ്ടിരുന്നു.

'ശിശിരത്തിലെ ഓക്കു മര'ത്തിന്റെ കവര്‍ ചിത്രം


ഈയടുത്താണ് അവിചാരിതമായി 'ശിശിരത്തിലെ ഓക്കു മരം' വീണ്ടും കൈയിലെത്തിയത്. ചങ്ങാതിക്കൊപ്പം ഒരു പുസ്തക ശാലയില്‍ വെറുതെ പരതുമ്പോള്‍ മുന്നിലെത്തി, കറുപ്പിലും വെളുപ്പിലും പുറം ചട്ടയുള്ള ആ പുസ്തകം. അതിന്റെ നെഞ്ചില്‍ തന്നെ കൊത്തി വെച്ചിരുന്നു ഐതിഹാസികമായ ആ പേര്. ശിശിരത്തിലെ ഓക്കുമരം.
പുതിയ ശീലങ്ങളനുസരിച്ച് ഒട്ടും ആകര്‍ഷകമല്ലായിരുന്നു ആ പുസ്തകം. വര്‍ണക്കൂട്ടുകളില്ല. അലങ്കാരത്തൊങ്ങലുകളില്ല. എന്നാല്‍, അതിനുള്ളില്‍ വെളുപ്പില്‍ കറുത്ത അക്ഷരങ്ങളില്‍ നിറയെ ഭാവനക്ക് ചിറകു വിടര്‍ത്താനുള്ള വാക്കുകളുടെ മഴവില്‍ ചാരുതയായിരുന്നു. കുട്ടികള്‍ക്കുള്ള പുസ്തകമെന്ന വ്യാജേന ആ അമ്മയെഴുതിയത് എല്ലാ കാലത്തെയും എല്ലാ പ്രായക്കാര്‍ക്കുമുള്ള ഭൂമിയുടെ നിറച്ചാര്‍ത്തുകളായിരുന്നു.  ശിശിരത്തിലെ ഓക്കു മരം കൂടാതെ മറ്റനേകം  റഷ്യന്‍ കഥകളുമുണ്ടായിരുന്നു ആ പുസ്തകത്തില്‍.
'ദേ, ആ പുസ്തകം'
എന്റെ ആവേശം കണ്ടപ്പോള്‍ ചങ്ങാതി പറഞ്ഞു തന്നു, അവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍. കഥകളെഴുതുന്ന ഒരാള്‍ എന്നതിനപ്പുറം അവരുടെ ചിറകുകളിലുണ്ടായിരുന്ന പല തൂവലുകള്‍ ചങ്ങാതിയാണ് കാണിച്ചു തന്നത്.
എന്നെങ്കിലുമൊരിക്കല്‍ ആ അമ്മയെ കാണാന്‍ പോവണമെന്ന ആഗ്രഹം കൊണ്ട് ഞാനന്നേരം മറി കടന്നു.
നമുക്ക് പോവാമെന്നായിരുന്നു ചങ്ങാതിയുടെ ഉറപ്പ്. അതിലേക്കാണ് ഇപ്പോള്‍ ഈ മരണ വാര്‍ത്ത പൊട്ടി വീണത്.


ഒരു സ്കൂള്‍ കുട്ടിയുടെ കഥയാണ് ശിശിരത്തിലെ ഓക്കു മരം. അവന് സവുഷ്കിന്‍ എന്നു പേര്. ക്ലാസില്‍ എന്നും വൈകിയെത്തും. അന്നും അങ്ങനെ തന്നെയെത്തി.  
നാമത്തിന് നിര്‍വചനം നല്‍കി  കുട്ടികളെ കൊണ്ട് ഉദാഹരണം പറയിക്കുകയായിരുന്നു ടീച്ചര്‍. ചോദ്യമുന അവനിലെത്തിയപ്പോള്‍ ഉത്തരം അപ്രതീക്ഷിതമായിരുന്നു^ശിശിരത്തിലെ ഓക്കുമരം.
ഓക്കു മരം എന്ന നാമത്തെ മനസ്സിലാക്കാം. ഈ ശിശിരത്തിലെ ഓക്കു മരം എന്താണാവോ. അധ്യാപിക ഇത്തിരി അരിശത്തോടെ  പ്രതികരിച്ചു. അവന് അമ്മ മാത്രമേയുള്ളൂ. വനത്തിനപ്പറത്താണ് അവരുടെ താമസം. അവനെക്കുറിച്ചുള്ള പരാതികള്‍ അമ്മയോടു പറയണം.   അമ്മയെ കാണാന്‍ പോവാന്‍ ടീച്ചര്‍ തീരുമാനിച്ചു.
അവന്‍ പോവുമ്പോള്‍ അവരും പോയി, കൂടെ. കാട്ടു വഴിയിലായിരുന്നു യാത്ര. മുന്നില്‍ വഴി കാട്ടിയെപ്പോലെ അവന്‍. പിറകെ ടീച്ചര്‍. അരുവിയുടെ തീരത്തുള്ള കാട്ടുപാതയിലുടെ നടത്തം നീണ്ടു. ഇലത്തഴപ്പിന്റെ , നിഴലുകളുടെ, ചെറു ജീവികളുടെ, പൂമ്പാറ്റകളുടെ, വെയില്‍ കഷണങ്ങളുടെ, പക്ഷികളുടെ, കാട്ടുശബ്ദങ്ങളുടെ ഇടയിലൂടൊരു യാത്ര. കാട്ടിനെ ഓരോ ചെറിയ കാര്യങ്ങളെക്കുറിച്ചും അവന്‍ പറഞ്ഞു കൊണ്ടേയിരുന്നു
ടീച്ചര്‍ക്ക് അതൊരു വിചിത്രാനുഭവമായിരുന്നു. അവര്‍ കണ്ണും കാതും കൂര്‍പ്പിച്ച് അവനെ പിന്തുടര്‍ന്നു.  ചെന്നെത്തിയത് ആ ഓക്കുമരത്തിന്റെ ചാരെ.
മഞ്ഞും നിഴലുകളും ചേര്‍ന്നു വരച്ച ഒരു എക്സ്പ്രഷനിസ്റ്റ് ചിത്രമായിരുന്നു ആ ഓക്കുമരം. ഗോപുരം പോലെ ഭീമാകാരം. മഞ്ഞുടുപ്പിട്ട് മനോഹരം. അതില്‍ നിറയെ പല തരം ജീവികളായിരുന്നു. അവന്‍ വാ തോരാതെ അവയെ ടീച്ചര്‍ക്കു പരിചയപ്പെടുത്തി  കൊണ്ടേയിരുന്നു. ഒരു കൊച്ചു കുട്ടിയുടെ ആശ്ചര്യക്കണ്ണോടെ അവരവനെ കേട്ടു.
അവര്‍ക്ക് പെട്ടെന്ന് മനസ്സിലായി, കാട് എന്തെന്ന്. ജീവിതം എന്തെന്ന്. പ്രകൃതി എന്തെന്ന്. ശിശിരത്തിലെ ഓക്കു മരം എന്നല്ലാതെ ആ വന്‍ മരത്തെ വിളിക്കാനാവില്ലെന്നും.
പുസ്തകങ്ങളില്‍നിന്ന് കിട്ടിയ അറിവുകളെ മുഴുവന്‍ റദ്ദാക്കാനുള്ള തിരിച്ചറിവാണ്  ആ യാത്ര ടീച്ചര്‍ക്ക് പകര്‍ന്നത്.

റോക്സ് വിത് ഓക് ട്രീ-വാന്‍ഗോഗ്

കുറച്ചു നാള്‍ മുമ്പ് ആ വാര്‍ത്ത കണ്ടിരുന്നു. 'ശിശിരത്തിലെ ഓക്കു മരം'  കേരളത്തിലെ ഏതോ സ്കൂള്‍ കുട്ടികള്‍ ഹ്രസ്വ ചിത്രമാക്കി മാറ്റിയെന്ന്. മകരത്തിലെ ആല്‍ മരമെന്നോ മറ്റോ ആണ് പേര്. അതിനിയും കാണാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ആകെ അന്ധാളിപ്പാണ്. എങ്ങനെയാണ് റഷ്യയിലെ മഞ്ഞുറയുന്ന വനത്തിലെ ഏകാകിയായ ആ ഓക്കു മരത്തെ ഇവിടത്തെ ആല്‍മാരമാക്കി മാറ്റുക. ആ വനവും പരിസരവും മഞ്ഞുമില്ലാതെ എങ്ങനെ ആ കഥ പറയും.
പുതിയ കാലത്ത് അതിനു കഴിയുമായിരിക്കാം. ആ കഥയെ പകര്‍ത്തല്‍. എന്നാല്‍, എന്നാല്‍, ആ കഥ മനസ്സില്‍ തീര്‍ത്ത ഭാവനയുടെ അപര ലോകങ്ങള്‍ ഒരാള്‍ക്കും കാമറയില്‍ പുന:സൃഷ്ടിക്കാനാവില്ലെന്ന് എനിക്ക് നല്ല  ഉറപ്പാണ്. അത്ര തെളിച്ചമുണ്ട് ഇപ്പോളും ഉള്ളിലെ ആ ചിത്രത്തിന്.

Monday, August 22, 2011

ഇപ്പോഴില്ലാത്ത ആ വീട്ടില്‍

പുഴ കടത്തിയിട്ടും കരഞ്ഞു കൊണ്ട് പിന്നാലെ വരുന്ന പൂച്ചക്കുട്ടിയെപ്പോലെഒരു വീട്. ഇപ്പോഴില്ലാത്ത ആ വീട്ടില്‍



ഇതെന്റെ വീടായിരുന്നു.
ഞാന്‍ നടന്നു പഠിച്ച മുറികള്‍. വരഞ്ഞു മായ്ച്ച ചുവരുകള്‍. കയറിയിറങ്ങിയ പടികള്‍. സ്വപ്നം കണ്ടുറങ്ങിയ കിടക്കകള്‍.  വിചിത്ര ലോകങ്ങളെ ഭാവന കൊണ്ട് ചൂണ്ടയിട്ടു പിടിച്ച് അരികിലേക്കു ചേര്‍ത്തുപിടിച്ച കസേരകള്‍.  പുസ്തകങ്ങളില്‍ വീണുറങ്ങിപ്പോയ ചെറിയ പഠന മേശ. കടലു കടന്ന് അരികിലെത്തിയ പഴയ നാഷനല്‍ പനാസോണിക്കിന്റെ ടേപ്പ് റിക്കോര്‍ഡര്‍. അതില്‍  അനേകം മനുഷ്യരുടെ സ്വരങ്ങള്‍. ജീവിച്ചിരുന്നവരുടെയും മരിച്ചവരുടെയും പാട്ടുകള്‍.    
മുറ്റത്ത് ചോല മരങ്ങള്‍. പല നിറങ്ങളിലുള്ള കടലാസു പൂക്കള്‍ പടര്‍ന്നു പന്തലിച്ച  തൊടി. പിറകില്‍ കുട്ടിക്കാലത്തിന്റെ കുതുഹലമത്രയും കലമ്പുന്ന ചെമ്പക മരം.  ഒറ്റക്കിരുന്ന് സ്വപ്നങ്ങളും ഭാവനയും കൊണ്ട് മെനഞ്ഞെടുത്ത വിചിത്ര ലോകങ്ങള്‍ അവിടെ സദാ ചുറ്റിത്തിരിഞ്ഞിരുന്നു.
പറമ്പിനപ്പുറം,  നട്ടുച്ചക്കു തിളച്ചു മറിയുന്ന റോഡിന്റെ കറുപ്പ്. അതിലൂടെ പല നിറങ്ങളില്‍ പാഞ്ഞുപോവുന്ന വാഹനങ്ങളെ കണ്ണിമക്കാതെ നോക്കി കണ്ണു കഴച്ച  പഴയ ജാലകം. അതിലൂടെയാണ് പല മഴക്കാലങ്ങള്‍ ഉള്ളിലേക്കു നനഞ്ഞു പടര്‍ന്നത്. തണുപ്പുള്ള മകര നാളുകളുടെ പകലുകളില്‍ ശരീരമാകെ തീ പടര്‍ത്തി കരിയിലകള്‍ പുകഞ്ഞു കത്തിയത്. 
ബാല്യവും കൌമാരവും യൌവനവും ചേര്‍ന്ന്  മറ്റ് പലതുമായി മാറ്റുമ്പോഴൊക്കെ  സദാ പാഞ്ഞുചെന്നത് ഹരിതാഭമായ ഈ  ശാന്തിയിലേക്കായിരുന്നു. വൈകുന്നേരത്തെ സ്വര്‍ണ വെയില്‍ വീണ് കലങ്ങിയ മുറ്റത്തു കൂടി ഇപ്പോഴും നടക്കുന്നുണ്ട്, രാപ്പകല്‍ സ്വപ്നം കോരിക്കുടിച്ച് പാതി അടഞ്ഞ കണ്ണുകളുള്ള  ഒരു കുട്ടി.


ഇതിപ്പോള്‍ എന്റെ വീടല്ല. 
വില്‍പ്പനക്കിട്ട ഇത്തിരി ഭൂമി മാത്രം.  ഊറക്കിട്ട ശവം പോലെ അതങ്ങിനെ ആരെയോ കാത്തു കിടക്കുന്നു.  കുറേ ജീവിതങ്ങള്‍ പാഞ്ഞു കളിച്ച തുടുപ്പു മാഞ്ഞിട്ടില്ല  ഈ മണ്ണിനിപ്പോഴും. ഓര്‍മ്മകള്‍ ഇത്തിരി കാശിന് വിറ്റ് മനുഷ്യര്‍ക്ക് പലയിടങ്ങളിലേക്ക് രക്ഷപ്പെടാം. എന്നാല്‍, ഒരു വീടുറങ്ങിയ ഇത്തിരി മണ്ണിന് അത്രയെളുപ്പം മായ്ച്ചു കളയാനാവണമെന്നില്ല ഭൂത കാലത്തിന്റെ വടുക്കള്‍.
വീട് ഇപ്പോഴില്ല. മണ്ണു മാന്തി യന്ത്രങ്ങള്‍ അതിനെ വെറും കല്ലും സിമന്റും ഓടുമാക്കി മാറ്റി. മരമായിരുന്ന കാലം മുറിച്ചു മാറ്റപ്പെടുമ്പോള്‍  പതഞ്ഞൊരു നിലവിളി ഇപ്പോഴുമുണ്ട്, ആര്‍ക്കും വേണ്ടാതെ ഒരു മൂലയില്‍ വിശ്രമിക്കുന്ന , നീലച്ചായമടിച്ച ഈ പഴയ ജാലകത്തിന്റെ തൊണ്ടയില്‍. കളി ചിരികളുടെ ആഘോഷത്തോടെ ഓരോ കുഞ്ഞും വളര്‍ന്നു വലുതാവുന്നത്  കണ്ണു തുറന്നു കാത്ത വീടിന്റെ വാല്‍സല്യം ഇപ്പോഴും ശേഷിക്കുന്നുണ്ട് കിളച്ചു മറിച്ചു ദൂരെ കളഞ്ഞ പഴയ ഈ പടവുകള്‍ക്ക്.
വീട്ടില്‍ ഒറ്റക്കായ നേരങ്ങളില്‍ പേടി മാററാന്‍  ഉച്ചത്തില്‍ പാട്ടു പാടിക്കൊണ്ടേയിരുന്ന പഴയ കുട്ടിയെ ഇപ്പോഴും മറന്നിട്ടുണ്ടാവില്ല ഈ ജനലഴികള്‍. കുട്ടിയുടെ പേടി മാറ്റാന്‍ വെളിച്ചത്തിന്റെ പല കഷണങ്ങളായി സൂര്യനെ മുറിയിലേക്ക് വീഴ്ത്തി നൃത്തം ചെയ്യിപ്പിച്ചിരുന്നു  അന്നൊക്കെ ഈ മരയഴികള്‍.
ഓര്‍മ്മയുടെ ഇത്തിരി സൂര്യ രശ്മികള്‍ ഉള്ളിലെ വെറും നിലത്തേക്ക് പതിപ്പിച്ച് എന്നെയിപ്പോഴും വിഭ്രമിപ്പിക്കാനാവണം ഈ പൊട്ടിയ ജനലഴി ആരുമെടുക്കാതെ ഇപ്പോഴും  പറമ്പില്‍ ബാക്കിയായത്.  നിശ്ചയമായും അതിപ്പോഴും എന്നെ തിരിച്ചറിയുന്നുണ്ട്. 
സ്കൂള്‍ വിട്ട് വീട്ടിലേക്ക് ഓടിക്കയറാറുള്ള വഴിയില്‍ ഇപ്പോള്‍ വലിയൊരു പരസ്യപ്പലകയാണ്. പഞ്ഞിക്കായകള്‍ പറന്ന ആകാശത്തേക്കു കൈ ചൂണ്ടി നില്‍ക്കുന്നു, സ്ഥലം വില്‍പ്പനക്ക് എന്ന് വൃത്തിയില്ലാത്ത അക്ഷരങ്ങളില്‍ കുറിച്ചിട്ട  ബോര്‍ഡ്.


അപ്പോഴും ഓര്‍മ്മയിലുണ്ട് ആ വീട്.
മുത്തശãി മരിച്ചപ്പോള്‍ നിലയ്ക്കാത്ത മഴയായിരുന്നു. മഴ ആകാശത്തെ ഇരുട്ടു കൊണ്ടു മാറ്റി വരച്ചു. വീടിന്റെ മീതെ കൊടും സങ്കടത്തിന്റെ വല്ലാത്തൊരു പുതപ്പു നീര്‍ത്തിട്ടു. അതിനുള്ളില്‍, മരിച്ചു പോയവര്‍ പിന്നെയെന്തു ചെയ്യും എന്നാലോചിച്ച് ഒരെത്തും പിടിയും കിട്ടാത്ത രണ്ട് കുട്ടികള്‍ കരഞ്ഞു കരഞ്ഞ് മഴയായി.  മുത്തശãിയുടെ മണമുള്ള മുറി കാണുന്തോറും കുടഞ്ഞെറിയാനാവാതെ വിങ്ങി നിന്നു ചുളിഞ്ഞ ഒരു കൈത്തലത്തിന്റെ സ്പര്‍ശം. 
കിളച്ചു മറിച്ച മണ്ണിലൊരിടത്ത് പഴയൊരു കണ്ണാടി കഷണം കണ്ടു. എന്റെ ജീവിതത്തെ ആത്മവിശ്വാസം കൊണ്ട് നിറച്ച ആ പഴയ കണ്ണാടിയുടെ പിന്നിപ്പോയ ഒരു പകുതി തന്നെയാവുമത്.
നന്നായി വെളിച്ചം കടക്കാത്ത ഒരു മുറിയിലായിരുന്നു ആദ്യം  കണ്ണാടി. സങ്കടങ്ങളുടെ  ഇത്തിരി തുണ്ടായിരുന്നു അതെനിക്ക്. വെളിച്ചം കുറവായതിനാലാവണം അതില്‍ നോക്കുമ്പോള്‍  ഇരുണ്ടു വിങ്ങുന്ന ഒരു കോലമായിരുന്നു ഞാന്‍. അതില്‍ നോക്കുന്തോറും വിഷാദം വന്ന് കൊത്തും. സുന്ദരന്‍മാരുടെയും സുന്ദരിമാരുടെയും ക്ലാസ് മുറികളില്‍ ആ കണ്ണാടിക്കാഴ്ചയുടെ യാഥാര്‍ഥ്യം സദാ എന്റെ ആത്മവിശ്വാസം കെടുത്തി. ഒന്നിനും കൊള്ളില്ലെന്ന തോന്നലിനു മീതെ വന്നു കൊഞ്ഞനം കുത്തി, ഒറ്റക്കാവുമ്പോഴൊക്കെ വായിച്ചു തീര്‍ത്ത പല കഥകളിലെ കഥാപാത്രങ്ങള്‍. വരികള്‍.
അങ്ങിനെയിരിക്കുമ്പോഴാവണം ആ കണ്ണാടിയുടെ വരവ്. ഇരുട്ടു മുറിയിലായിരുന്നില്ല അതിന്റെ പ്രതിഷ്ഠ. പുറത്ത് നല്ല വെളിച്ചം കിട്ടുന്നൊരു ചുമരില്‍. അതില്‍ നോക്കുമ്പോള്‍ സൂര്യ വെളിച്ചത്തില്‍ ഞാന്‍ തിളങ്ങി. കൌമാരത്തിന്റെ ചിത്രത്തുന്നലുകള്‍ തുടങ്ങിയ കണ്ണുകളും മുഖവും  ആ കണ്ണാടിയുടെ മാന്ത്രികതയില്‍ പിന്നെയും തുടുത്തു.  അതിന്റെ ആത്മവിശ്വാസം ശ്വാസമിടിപ്പു കൂട്ടി. കൂട്ടുകാര്‍ക്കു മുന്നിലേക്ക്   പതയുന്ന ഊര്‍ജവുമായി ഒഴുകി.
ആ കണ്ണാടി തന്നെയാണ്  മണ്ണിന്റെ മറവില്‍നിന്ന് പതുക്കെ തല നീട്ടുന്നത്. ഞാനിവിടെയുണ്ടേ, എന്റെ സങ്കട കുട്ടീ എന്നു ചിരിക്കാന്‍ ശ്രമിക്കുന്നത്.  പൊട്ടിയ ആ കണ്ണാടിയില്‍ പ്രതിബിംബിക്കുമ്പോള്‍ എനിക്കറിയാം ഞാനെത്ര മാറിയെന്ന്. അതില്‍ കാണാം ജീവിതം വീണ്ടും വീണ്ടും മാറ്റി വരച്ച മുഖം.

     
എന്നിട്ടും കൂടെയുണ്ട് ആ വീട്.
മരണം പോലെ വിജനത മൂടിയ ആ മണ്ണില്‍നിന്ന് തിരിഞ്ഞു നടക്കുമ്പോള്‍  മനസ്സിലായി, എങ്ങും പോയിട്ടില്ല ആ വീട്. മണ്ണു മാന്തി യന്ത്രങ്ങള്‍  ഉഴുതു മറിച്ച  വീട്  ഒരു ടൈം മെഷീനിലെന്ന പോലെ എനിക്കിപ്പോള്‍ കൈയെത്തിപ്പിടിക്കാം. ജീവിതത്തിന് ഒരു അണ്‍ ഡൂ സാധ്യതയുണ്ടായിരുന്നെങ്കില്‍ എന്ന് പിന്നെയും പിന്നെയും വ്യാമോഹിപ്പിച്ച്  അതെന്റെ കൂടെ തന്നെ നടക്കുന്നു.
ആ വീട്ടിലേക്ക് ചെല്ലാനാവണം ഒരു പക്ഷേ, ഈ വഴികള്‍ മുഴുവന്‍ പിന്നിടുന്നത്. തിരക്കിട്ട ഈ പാച്ചിലുകള്‍ക്കൊടുക്കം എത്തിച്ചേരാനുള്ളത് പഴയ വീടിന്റെ ചാരുതയേറിയ ആ പച്ചപ്പിലേക്കു തന്നെയാവും. 

Wednesday, August 10, 2011

അപ്പോള്‍, ഷാഹിന പത്രപ്രവര്‍ത്തക തന്നെയല്ലേ

ബംഗളുരു സ്ഫോടന കേസുമായി ബന്ധപ്പെട്ട  പൊലീസ് ഭാഷ്യത്തിലെ വിടവുകള്‍ തുറന്നു കാട്ടിയ പേരില്‍  മലയാളി മാധ്യമ പ്രവര്‍ത്തക കെ.കെ. ഷാഹിന ഇപ്പോള്‍ ബംഗളുരു പൊലീസിന്റെ ചോദ്യം ചെയ്യലിലാണ്.  ഷാഹിനയുടെ ജന്‍മനാടായ തൃശൂരില്‍ ആരംഭിച്ച മാധ്യമപ്രവര്‍ത്തകരുടെ യൂനിയന്‍ സമ്മേളനത്തില്‍ എന്നാല്‍ ഇതൊരു വിഷയമേയല്ല. ഈ വൈരുധ്യത്തെക്കുറിച്ച്.

ഷാഹിന
 ഇന്നലെയാണ്. ചാനലില്‍ വാര്‍ത്ത കണ്ടു കൊണ്ടിരിക്കെ  കേരള പത്ര പ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളന വാര്‍ത്ത കയറി വന്നു. സമ്മേളനത്തിനു മുന്നോടിയായി തൃശൂരില്‍ നടക്കുന്ന മാധ്യമ സെമിനാറിന്റെ ദൃശ്യങ്ങള്‍.  വേദിയില്‍ കെ.എം റോയ്, ഗൌരീദാസന്‍ നായര്‍ തുടങ്ങിയവര്‍. 'മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികളും കടന്നാക്രമണങ്ങളും' എന്ന സെമിനാറില്‍ സെബാസ്റ്റ്യന്‍ പോള്‍ നടത്തിയ പ്രസംഗത്തിന്റെ ഇത്തിരി ദൃശ്യത്തുണ്ടില്‍ പ്രശ്നത്തിന്റെ സകല ഗൌരവവുമുണ്ടായിരുന്നു.
വാര്‍ത്ത കണ്ട ക്ഷീണം തീര്‍ക്കാന്‍ ഗൂഗിള്‍ ബസില്‍ ചുമ്മാ ചെന്നപ്പോഴാണ് ആ പോസ്റ്റ് കണ്ടത്.  ആദ്യകാല ദൃശ്യ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളും ഇപ്പോള്‍ ഓപ്പണ്‍ മാസികയുടെ ലേഖികയുമായ കെ.കെ ഷാഹിനയുടേതാണ് പോസ്റ്റ്. അതിങ്ങനെ.
Now it is the time to face interrogation.I am travelling to Banglore this week.No idea how hard and how long the interrogation would be.As per the bail conditions,I have to appear before the investigating officer in every 15 days. I hope,I would make every trip as fruitful as possible,thinking of some books to read in train, What should be the first one? 'The trial'? :)

എട്ടാം തീയതി പോസ്റ്റ് ചെയ്ത ഈ കുറിപ്പ് വൈകിയാണ് കണ്ടതെങ്കിലും  പെട്ടെന്ന് നെഞ്ചിലൂടെ എന്തോ പാഞ്ഞു പോയി. ഭയം, ഭീതി എന്നിങ്ങനെ വിവര്‍ത്തനം ചെയ്യാവുന്ന എന്തോ ഒന്ന്.  ഓര്‍മ്മക്കു ചാരെ വന്നു നിന്നു, കര്‍ണാടക പൊലീസിനെ കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍.  ബി.ജെ.പി സര്‍ക്കാര്‍ കര്‍ണാടകയില്‍ നടത്തിയ കാവിവല്‍കരണത്തെക്കുറിച്ച വാര്‍ത്തകള്‍. ഭീകരവാദവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ അടുത്തകാലത്ത് നടന്ന സമാനമായ നിരവധി സംഭവങ്ങളുടെ ഓര്‍മ്മകള്‍.


തൃശൂര്‍ സ്വദേശിയായ ഷാഹിന ഏഷ്യാനെറ്റിന്റെ ആദ്യകാല  ജേണലിസ്റ്റുകളില്‍  ഒരാളാണ്. നീണ്ട കാലം ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിച്ച ശേഷം  ജോലി വിട്ടു. തുടര്‍ന്ന് ദല്‍ഹി കേന്ദ്രീകരിച്ച് മാധ്യമ പ്രവര്‍ത്തനം നടത്തിയ അവര്‍ തെഹല്‍ക്ക മാസികയില്‍ പ്രവര്‍ത്തിക്കവെയാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മികച്ച മാധ്യമപ്രവര്‍ത്തകക്കുള്ള ചമേലി ദേവി ജെയിന്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. കേരളത്തിന്റെ ചെറിയ ഫ്രെയിമില്‍നിന്ന് ദേശീയ മാധ്യമ പ്രവര്‍ത്തനത്തിന്റെ വലിയ ഫ്രെയിമിലേക്ക്, മലയാളത്തിന്റെ അതിരില്‍നിന്ന് ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തനത്തിന്റെ സാധ്യതകളിലേക്ക് വഴി മാറിയ ഈ മാധ്യമപ്രവര്‍ത്തക സ്ത്രീ, മനുഷ്യാവകാശ, പരിസ്ഥിതി വിഷയങ്ങളില്‍ മനുഷ്യപ്പറ്റുള്ള ഇടപെടലുകളാണ് നടത്തുന്നത്.
തെഹല്‍ക്ക ലേഖികയായിരിക്ക എഴുതിയ ഒരു വാര്‍ത്തയുടെ പേരിലാണ് ഷാഹിന ചോദ്യം ചെയ്യപ്പെടാന്‍ പോവുന്നത്. 2008ല്‍ നടന്ന ബംഗളുരു സ്ഫോടന കേസുമായി ബന്ധപ്പെട്ട് 2010 ഡിസംബര്‍ നാലിന് തെഹല്‍ക്ക മാസിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ പേരില്‍. കേസിലെ മുഖ്യപ്രതി പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്തത് കെട്ടിച്ചമച്ച തെളിവുകളുടെയും വ്യാജ മൊഴികളുടെയും അടിസ്ഥാനത്തിലാണ് എന്നതായിരുന്നു ഷാഹിനയുടെ വെളിപ്പെടുത്തല്‍. പൊലീസ് ഭാഷ്യത്തിലെ വിടവുകളും അബദ്ധങ്ങളും ചൂണ്ടിക്കാട്ടിുന്നതായിരുന്നു റിപ്പോര്‍ട്ട് . സ്ഫോടനം ആസൂത്രണം ചെയ്തെന്നു പറയുന്ന കുടകിലെ ലക്കേരി എസ്റ്റേറ്റിലും സമീപത്തെ കുംബുര്‍, ഇഗൂര്‍,  ഹൊസതൊട്ട പ്രദേശങ്ങളിലും  സഞ്ചരിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ അടക്കം നിരവധി നാട്ടുകാരോടും കേസിലെ സാക്ഷികളോടും സംസാരിച്ചാണ് ഷാഹിന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മഅ്ദനി അവിടെവന്നിരുന്നുവെന്ന പൊലീസ് ഭാഷ്യം തെറ്റായിരുന്നുവെന്ന് സാക്ഷിമൊഴികളിലൂടെ റിപ്പോര്‍ട്ട് തെളിയിക്കുന്നു. കേസില്‍ മഅ്ദനിക്കെതിരായ ഏറ്റവും ശക്തമായ തെളിവ് അദ്ദേഹത്തെ കുടകില്‍ കണ്ടെന്ന രണ്ട് പേരുടെ സാക്ഷി മൊഴികളായിരുന്നു. കെ.കെ യോഗാനന്ദ്, റഫീഖ്് എന്നീ രണ്ട് സാക്ഷികള്‍. തങ്ങള്‍ മഅ്ദനിയെ കണ്ടിട്ടേയില്ലെന്ന് ഇരുവരും ഷാഹിനയോടു പറഞ്ഞു.  താന്‍ സാക്ഷിപ്പട്ടികയിലുണ്ടെന്ന വിവരം തനിക്കറിവില്ലെന്നാണ് ബി.ജെ.പി പ്രവര്‍ത്തകന്‍ കൂടിയായ യോഗാനന്ദ് ഷാഹിനയോട് പറഞ്ഞത്.
അഭിമുഖങ്ങള്‍ക്ക് ശേഷം തിരിച്ചു പോവുന്നതിനിടെ പൊലീസ് ഷാഹിനയെയും കൂടെയുണ്ടായിരുന്നവരെയും തടഞ്ഞു. ഭീകരവാദിയാണോ  എന്നതായിരുന്നു സി.ഐയുടെ സംശയം. തെഹല്‍ക്ക ലേഖിക ആണെന്നു പറഞ്ഞിട്ടും  വിശ്വാസം വന്നില്ല. തെഹല്‍ക എക്സിക്യൂട്ടീവ് എഡിറ്റര്‍ ഷോമാ ചൌധരി ഫോണിലൂടെ സാക്ഷ്യപ്പെടുത്തിയിട്ടും സി.ഐ ഇക്കാര്യം അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഒരു സംഘം മുസ്ലിംകള്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തി എന്ന തരത്തിലാണ് പിറ്റേന്ന് ഒരു കന്നട പത്രത്തില്‍ വാര്‍ത്ത വന്നത്. തെഹല്‍ക്ക ലേഖിക ആണെന്ന ഐഡന്റിറ്റി കാര്‍ഡ് കാണിച്ചെങ്കിലും അവരാരെന്ന കാര്യത്തില്‍ പൊലിസിനു സംശയമുണ്ടെന്നും ആ റിപ്പോര്‍ട്ടില്‍ പറയുന്നു.
 മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍  തന്റെ ജോലി ചെയ്യുക മാത്രമായിരുന്നു ഷാഹിന. അത് തടസ്സപ്പെടുത്തുകയായിരുന്നു പൊലീസ്. എന്നിട്ടും  ഷാഹിനക്കെതിരെ ഉടനടി രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.   ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 506  പ്രകാരം; സാക്ഷികളെ   സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പേരിലായിരുന്നു സോമവാര്‍പെട്ട് പൊലീസ് സ്റ്റേഷനിലും  (No. 199/10) സിദ്ധപുര പൊലീസ് സ്റ്റേഷനിലും    (No. 241/10)കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട്  നിയമ വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ) പ്രകാരവും കേസെടുത്തു. കടുപ്പമേറിയ ഈ നിയമം ബിനായക് സെന്നിനെതിരെയും ചുമത്തിയിട്ടുണ്ട്.   

വനിതാ സെമിനാര്‍ ടി.എന്‍ സീമ എം.പി ഉദ്ഘാടനം ചെയ്യുന്നു. ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ വേദിയില്‍.

പറഞ്ഞു തുടങ്ങിയത് പത്രപ്രവര്‍ത്തക യൂനിയന്‍ സമ്മേളനത്തെക്കുറിച്ചാണ് . ഇടയില്‍ ഷാഹിനയും കേസും കയറി വന്നു. എങ്കിലും ഇതു രണ്ടും വിരുദ്ധ ധ്രുവങ്ങളിലുള്ള കാര്യമല്ല. അടുത്ത ബന്ധമുള്ള കാര്യങ്ങള്‍.
കര്‍ണാടക പൊലീസിന്റെ ചോദ്യം ചെയ്യലിന് വിധേയമാവാന്‍ പോവുന്നതിനെ കുറിച്ചാണ് ഷാഹിനയുടെ പോസ്റ്റ്. ആ യാത്രയെക്കുറിച്ച് വല്ലാത്ത ആശങ്കകള്‍ ആ വരികള്‍ പ്രസരിപ്പിക്കുന്നു. നമുക്കുള്ളതിലേറെ ആശങ്കകള്‍. വല്ലാത്ത നിസ്സഹായതയും.
ഭരണകൂടം മാധ്യമപ്രവര്‍ത്തകരോടു കാട്ടുന്നതെന്ത് എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഷാഹിന.   ഈ സമയത്ത് ചേരുന്ന മാധ്യമപ്രവര്‍ത്തക സംഘടനയുടെ സമ്മേളനത്തില്‍ സ്വാഭാവികമായും   ചര്‍ച്ച ചെയ്യപ്പെടേണ്ടത്. എന്നാല്‍, മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന കടന്നാക്രമണങ്ങളെ കുറിച്ചുള്ള സെമിനാറില്‍ പോലും ഇക്കാര്യം ഗൌരവകരമായ വിഷയമായില്ലെന്ന് ഇന്നിറങ്ങിയ പത്രങ്ങളിലെ സെമിനാര്‍ വാര്‍ത്ത തെളിയിക്കുന്നു.
കഴിഞ്ഞ ദിവസം മറ്റൊരു സെമിനാറും സമ്മേളനത്തിന്റെ ഭാഗമായി നടന്നിരുന്നു എന്ന് കൌതുകത്തിന്റെ ഭാഗമായി വാര്‍ത്തകള്‍ തിരഞ്ഞപ്പോള്‍ കണ്ടു. വനിതാ മാധ്യമ പ്രവര്‍ത്തക സെമിനാര്‍. അതിലും പക്ഷേ, ഷാഹിനയുടെ അവസ്ഥ ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്ന്  അതില്‍ പങ്കെടുത്ത ചങ്ങാതി പറഞ്ഞു.  മറ്റൊന്നു കൂടി അവള്‍ പറഞ്ഞു. ആ സെമിനാറില്‍ ഏറ്റവുമധികം കൈയടി വാങ്ങിയത് ശോഭാ സുരേന്ദ്രനാണ്. അതെ, ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ തന്നെ.
ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയില്‍ മാധ്യമപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ കടുത്ത കുറ്റങ്ങള്‍ ചുമത്തപ്പെട്ട് കൂട്ടത്തിലൊരുവള്‍ ചോദ്യം ചെയ്യലിന്റെ കഠിന ദിനങ്ങളിലേക്ക് പതിക്കുന്ന അതേ നേരം നമമുടെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ബി.ജെ.പി നേതാവിന്റെ പ്രസംഗത്തിന് കൈയടിക്കുകയായിരുന്നു. സി.പി.എം നേതാവ് ടി.എന്‍ സീമ എം.പിയും ചടങ്ങിനുണ്ടായിരുന്നു. ഒരാളും ഷാഹിനയെ ഓര്‍ത്തില്ല. പറഞ്ഞില്ല.


 ഷാഹിനക്കെതിരെ നടക്കുന്നത് മാധ്യമ സ്വാതന്ത്യ്രത്തിനെതിരായ ഭരണകൂട ഇടപെടലാണ്. അക്കാര്യത്തില്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കോ അവരുടെ സംഘടനക്കോ സംശയമുണ്ടാവില്ല. പിന്നെന്തു കൊണ്ടാണ്, സര്‍ ,വര്‍ഷങ്ങളായി ഒരുമിച്ച്  പ്രവര്‍ത്തിച്ച ഒരു മാധ്യമപ്രവര്‍ത്തകക്ക് ഈ അവസ്ഥ. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ വെല്ലുവിളികളുടെ കൂട്ടത്തില്‍ സമീപകാലത്തുണ്ടായ ഏറ്റവും പ്രധാന സംഭവം ഷാഹിനക്കെതിരായ ഭരണകൂട നടപടികളാണ്. എന്നിട്ടെന്തേ അവരുടെ  ജന്‍മനാട്ടില്‍ നടക്കുന്ന സമ്മേളനത്തില്‍ പോലും ഇക്കാര്യം  വിഷയമാവാത്തത്. തൃശൂര്‍ക്കാരിയായ ശോഭാ സുരേന്ദ്രന് ഇടം നല്‍കിയ സമ്മേളനം അതേ നാട്ടില്‍ വളര്‍ന്ന ഒരു മാധ്യമപ്രവര്‍ത്തകയുടെ പ്രശ്നത്തിന് ഇടം നല്‍കാത്തത്  എന്ത് മാധ്യമ ധാര്‍മികതയാണ്. 
ഷാഹിനയുടെ കേസില്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ആദ്യം മുതല്‍ ഇപെട്ടത് വേണ്ട വിധമായിരുന്നില്ലെന്ന് സംഭവം അന്വേഷിച്ചപ്പോള്‍  മാധ്യമരംഗത്തു തന്നെയുള്ള സുഹൃത്തുക്കള്‍ പറയുന്നു. കേരള സര്‍ക്കാറില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിവുള്ള മാധ്യമ സമൂഹം വേണ്ട വിധം മനസ്സു വെച്ചിരുന്നെങ്കില്‍ ആരുമില്ലാത്ത ഒരാളെപ്പോലെ ഈ കഠിന വിധി ഏറ്റുവാങ്ങേണ്ടി വരില്ലായിരുന്നു ഷാഹിനക്ക്. കര്‍ണാടക സര്‍ക്കാറുമായി സംസാരിക്കുന്നതിന് കേരള സര്‍ക്കാറിനെ ഇടപെടുവിക്കാനും  അതിനുള്ള പൊതുജനാഭിപ്രായം സൃഷ്ടിക്കാനും കഴിയാത്തവരല്ല കേരളത്തിലെ മാധ്യമ സമൂഹം.  എന്നിട്ടും എന്തു കൊണ്ടാണ് ഇത്ര ഗുരുതരമായ ഒരു പ്രശ്നമുണ്ടായിട്ടും കേരളത്തിന്റെ മാധ്യമ നട്ടെല്ല് നിവര്‍ന്നു നില്‍ക്കാത്തത്.
കേരളത്തിന്റെ ഇടതുപക്ഷ മനസ്സിനെക്കുറിച്ച് വാചാലരാവുന്നവരാണ് നാം. ഗുജറാത്ത് കലാപത്തിന്റെ ഭീതി  ഒറ്റസ്നാപ്പിലൂടെ  ലോകത്തിനു മുന്നിലെത്തിച്ച, ഇരു കൈകളും കൂപ്പി അക്രമികള്‍ക്കു മുന്നില്‍ കണ്ണീരൊഴുക്കുന്ന  ഖുതുബുദ്ദീന്‍ അന്‍സാരിക്ക് അഭയം നല്‍കാന്‍ പാഞ്ഞടുത്ത  കേരളത്തിന്റെ ഇടതു മനസ്സ് എന്തു കൊണ്ടാവും ഷാഹിനക്കു മുന്നില്‍ തുറക്കാതിരിക്കുന്നത്.
തീര്‍ച്ചയായും ന്യായങ്ങള്‍ ഒരു പാടു കാണും. ചെയ്ത കാര്യങ്ങളും ചെയ്യാന്‍ ഓങ്ങിയ കാര്യങ്ങളും. 
എങ്കിലും നമ്മുടെ സുരക്ഷിതമായ ഇടങ്ങളിലൂടെ ഒരു തീവണ്ടി ബംഗളൂരിലേക്ക് പായുന്നുണ്ട്. അതിലുണ്ട്, വരും നേരങ്ങളെക്കുറിച്ച ഭീതി വായനയിലൂടെ തട്ടിത്തെറിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകയുടെ നിസ്സഹായത.  

Sunday, August 7, 2011

ഇഴമുറിഞ്ഞ പാട്ടുപോലെ ഒരുവള്‍

ഏറെ കാലത്തിനു ശേഷം കണ്ട കൂട്ടുകാരിയെക്കുറിച്ച്. ഒരു മനോഹരഗാനം പാതി വഴിയില്‍ നിര്‍ത്തി അവളിറങ്ങിപ്പോയ നിശ്ശബ്ദതയെക്കുറിച്ച്. ജീവിതത്തില്‍നിന്ന് ഒരേട്.


യുവജനോല്‍സവങ്ങളില്‍ മൈക്കിനു മുന്നില്‍ അറ്റന്‍ഷനായി നിന്ന്  കുട്ടികള്‍   പാടുന്നത് കാണുമ്പോള്‍ എനിക്കവളെ  ഓര്‍മ്മ വരും.  പാട്ടു പോലെ സുതാര്യമായ ഓര്‍മ്മ. അവിടെ തൂവെള്ള പിന്‍കര്‍ട്ടനു മുന്നില്‍ വെള്ളയും കരി നീലയും നിറമുള്ള യൂനിഫോമില്‍ അവള്‍. വലിയ ചുവന്ന അക്ഷരത്തില്‍ നമ്പറെഴുതിയ വെള്ളക്കടലാസ് തുണ്ട്  ഉടുപ്പില്‍. സദസ്സിലേക്ക് ചിരിയുതിര്‍ത്ത് അവളുടെ ഗാനം.  കൈയടികള്‍ക്കു മധ്യേ വേദിയില്‍ കയറി ചെന്ന് സമ്മാനങ്ങള്‍ വാങ്ങുന്ന അവളുടെ കൂസലില്ലായ്മ.
ഞാനുമന്ന് കുട്ടിയായിരുന്നു. അതേ പ്രായം. സഹപാഠി.  എന്നാല്‍, അവിടെ തീര്‍ന്നു സാമ്യം.
അവള്‍ക്ക് സ്റ്റേജില്‍ കയറാന്‍ ഭയമില്ല. എനിക്കാണെങ്കില്‍ അതു മാത്രം. പാടാനോ, പറയാനോ, മോണോ ആക്റ്റ് അവതരിപ്പിക്കാനോ നാടകത്തില്‍ അഭിനയിക്കാനോ അവളെപ്പോഴും തയ്യാര്‍. കൊന്നാലും എന്നെയതിന് കിട്ടില്ലെന്ന് ഞാന്‍. അങ്ങനെ കടലും കരയും പോലെ. 
 ഏതെങ്കിലും മൂലയിരുന്ന് വായിക്കുക.ദിവാസ്വപ്നങ്ങളില്‍ മുഴുകുക. ഇതു മാത്രമായിരുന്നു എന്റെ ലോകം. എന്നാല്‍, യുവജനോല്‍സവങ്ങള്‍ക്ക് മുടങ്ങാതെ പോവും. പങ്കെടുക്കാനല്ല,  കാണാന്‍, കേള്‍ക്കാന്‍. എനെപ്പോലെ ഒരു പാടു കുട്ടികളുണ്ടയിരുന്നു. നിശബ്ദരായി സദസ്സിലിരിക്കുന്നവര്‍.


വായാടിയുടെ കലപില
നിശãബ്ദമായ അത്തരം ഓര്‍മ്മകളില്‍ ഒരു വായാടിയുടെ കലപിലയായിരുന്നു അവള്‍. സദാ ചിരിച്ചും കളി പറഞ്ഞും അവള്‍. സാറില്ലാത്ത നേരങ്ങളില്‍ ബഹളം ശമിപ്പിക്കാന്‍ നിര്‍ബന്ധിതാവസ്ഥയില്‍  ക്ലാസുകളില്‍ നടക്കുന്ന സാഹിത്യ സമാജം എന്ന പരിപാടികളിലെല്ലാം അവളുടെ പാട്ടുണ്ടാവും. മറ്റാരും പാടാനില്ലാത്തതിനാല്‍ ഏതാണ്ട് അവള്‍ തന്നെ പാടി തീര്‍ക്കേണ്ടി വരും, ഒരു മണിക്കൂര്‍.
യു.പി സ്കൂളില്‍ പഠിക്കുമ്പോള്‍ അവള്‍ അഭിനയത്തിലേക്ക് വീണു.  ഏതോ രാജസദസ്സിലെ ഗായികയുടെ വേഷമായിരുന്നു നാടകത്തില്‍ അവള്‍ക്ക്. താഴ്ന്ന ജാതിയില്‍ പെട്ട ഗായിക.  കുട്ടികള്‍ക്ക് മാത്രം ഗൌരവമായി തോന്നുന്ന എന്തൊക്കെയോ പ്രശ്നങ്ങളായിരുന്നു ആ നാടകത്തിന്റെ വിഷയമെന്നാണ്  ഓര്‍മ്മ.  നാടകത്തിന്റെ അവസാന ഭാഗത്ത് ചാട്ടവാറടിയേറ്റിട്ടും പാടുന്ന അവളായിരുന്നു.
ഹൈസ്കൂളിലും ഞങ്ങള്‍ ഒരേ ക്ലാസില്‍.  പഠനത്തിലും മറ്റു പരിപാടികളിലും അവള്‍ പഴയ പോലെ ഊര്‍ജസ്വല.  ഞാനന്ന് അക്ഷരാര്‍ഥത്തില്‍ ഒരു ലൈബ്രറി കുട്ടി. പുസ്തകങ്ങളില്‍ ചുവടു തെറ്റി വീണ അവസ്ഥ. വായന ഗൌരവമായതോടെ ലൈബ്രറിയില്‍ അടുക്കി വെച്ച പ്രധാനപ്പെട്ട ഓരോ പുസ്തകങ്ങളും വെല്ലുവിളി യായി വളര്‍ന്നു കൊണ്ടിരുന്നു. എന്നെ വായിക്കൂ എന്നെ വായിക്കൂ എന്ന അവയുടെ വിലാപം കേട്ടുകേട്ട്  രാത്രി പാഠ പുസ്തത്തിനടിയില്‍ അവ ഒളിപ്പിച്ചു വായിക്കാന്‍ ശ്രമിക്കും. ചില ദിവസങ്ങളില്‍  അനിയത്തിയുടെ  തന്ത്രപൂര്‍വമായ ശ്രമങ്ങളില്‍ പിടിക്കപ്പെടുമെങ്കിലും.


 പ്രണയത്തിന്റെ സാക്ഷിമൊഴി
ഹൈസ്കൂള്‍ കാലത്തായിരുന്നു അവളുടെ പ്രണയം. ഞാനതിന് സാക്ഷിയായിരുന്നു. അയല്‍നാട്ടുകാരനായ എന്റെ കൂട്ടുകാരനായിരുന്നു അവളുടെ  രാജകുമാരന്‍. അത്ര ചെറുപ്പത്തിലും  അവര്‍ വളരെ ഗൌരവമായാണ് പ്രണയിച്ചിരുന്നതെന്ന് ഇപ്പോള്‍ മനസ്സിലാവുന്നു. എന്റെ ക്ലാസിലാണ് അവളെന്നതിനാല്‍ ഞാനായിരുന്നു സന്ദേശ വാഹകന്‍.  കെട്ടു കണക്കിന് പ്രണയ ലേഖനങ്ങളാണ് എന്റെ കൈയിലൂടെ പോയത്. ഇത്രയേറെ എഴുതാന്‍ എന്താണ് ഇവര്‍ക്കെന്ന് എനിക്കൊരു പിടിയും അന്ന് കിട്ടിയിരുന്നില്ല.
എസ്.എസ്.എല്‍.സി പരീക്ഷ അടുത്ത സമയത്താണ് അവളുടെ പ്രണയകഥ പാട്ടായത്. അതെങ്ങിനെയോ അവളുടെ വീട്ടിലുമെത്തി. കാമുകനെ തല്ലിയിട്ടു തന്നെ കാര്യമെന്ന മട്ടിലായി അവളുടെ സഹോദരന്‍മാര്‍. അവന്‍ ഞങ്ങളുടെ നാട്ടുകാരനല്ല എന്നത് അവരുടെ വീര്യം കൂട്ടി.
അവനെ രക്ഷിക്കേണ്ടത് ഞങ്ങളുടെ ആവശ്യമായിരുന്നു. ഞാനും കൂട്ടുകാരും സദാ അവന്റെ കൂടെ നിന്നു. അവനെ തല്ലരുതെന്ന് അവരോടു പറഞ്ഞു. അവനെ എന്നും കൂട്ടുനിന്നു ബസ് കയറ്റി. എല്ലാ പ്രണയകഥകളിലെയും പോലെ ഇടവഴിയില്‍ കാണുമ്പോഴൊക്കെ അവളെ സമാശ്വസിപ്പിച്ചു.
അങ്ങനെ പരീക്ഷ. അതു കഴിഞ്ഞുള്ള വെക്കേഷനില്‍ അവന്‍ പലവട്ടം എന്റെ വീട്ടില്‍ വന്നു. അവളെ കാണാന്‍.  തന്ത്ര പൂര്‍വം അവസരങ്ങളുണ്ടാക്കി, സാഹസികമായി ഞങ്ങള്‍ അത് നടത്തി. ഇടക്ക് ചില അപകടങ്ങള്‍ തൊട്ടു മുന്നിലെത്തി. അപ്പോഴൊക്കെ രക്ഷപ്പെട്ടു.


ജീവിതത്തിന്റെ പരീക്ഷാഫലം
റിസല്‍റ്റ് വന്നപ്പോള്‍ അവള്‍ക്ക് മാര്‍ക്ക് കുറവ്. അവനടക്കം ഞങ്ങള്‍ക്കെല്ലാം തരക്കേടില്ലാത്ത മാര്‍ക്ക്. കുറച്ചു ദൂരെയുള്ള കോളജിലായിരുന്നു പ്രീഡിഗ്രി.  അവള്‍ വീടിനടുത്തുള്ള ഒരു സ്കൂളില്‍ പ്ലസ്ടുവിന് ചേര്‍ന്നു. അവനവളെ കാണാന്‍ പല വട്ടം അവിടെ പോവാറുണ്ടായിരുന്നു.  ഇടക്കെപ്പോഴോ അറിഞ്ഞു, അവളുടെ വിവാഹം ഉറപ്പിച്ചെന്ന്.  ആകെ ഞെട്ടലോടെ അവനെ ചെന്നു കണ്ടപ്പോള്‍  ഞങ്ങള്‍ തമ്മിലിനി ചേര്‍ന്നു പോവില്ലെന്നും എന്നും വഴക്കാണെന്നുമായിരുന്നു മറുപടി. എന്താണ് കാരണമെന്ന് അവന്‍ പറഞ്ഞില്ല. പിന്നീട് കണ്ടപ്പോള്‍ അവളും അവന്‍ പറഞ്ഞത് ആവര്‍ത്തിച്ചു. ഇത്ര ചെറിയ പ്രായത്തില്‍ അവരെങ്ങിനെ അങ്ങനെയൊക്കെ പറഞ്ഞെന്ന്  ഇപ്പോള്‍ ഞാന്‍ അന്തം വിടുന്നു.
പിന്നെ അവളുടെ വിവാഹമായിരുന്നു. ഗള്‍ഫിലായിരുന്നു അയാള്‍. ഞങ്ങളുടെ നാട്ടില്‍നിന്ന് കുറച്ചകലെ. അതോടെ അവളെ കാണാതായി. പഠനത്തിന്റെയും ജീവിതത്തിന്റെ തിരക്കുകള്‍ വൈകാതെ ഞങ്ങളെ വിഴുങ്ങി. ഒരിക്കല്‍ ധരിച്ചു കഴിഞ്ഞാല്‍ ഊരിയിടാനാവാത്ത തിരക്കിന്റെ ഉടുപ്പുകള്‍ ജീവിതത്തിന്റെ ഭാഗമായി.



കണ്ണുകളില്‍ ഒരു ഖനി
അവളെ വീണ്ടും ഓര്‍മ്മിപ്പിച്ചത്  യുവജനോല്‍സവമല്ല. ഒരു വിവാഹമാണ്. നാട്ടിലെ ഉറ്റബന്ധുവിന്റെ മകളുടെ വിവാഹം. അതിനു പോയപ്പോള്‍ അപ്രതീക്ഷിതമായി അവള്‍ മുന്നിലെത്തി.
 വിവാഹ വീടിന്റെ അന്തമില്ലാത്ത തിരക്കുകള്‍ക്കിടയിലാണ് അവളെ കണ്ടത്. ആദ്യമെനിക്ക് മനസ്സിലായില്ല. അവള്‍ക്കെന്നെയും. അവളുടെ ഒപ്പം അമ്മയുണ്ടായിരുന്നു. അവര്‍ എന്നെ പരിചയപ്പെടുത്തിയപ്പോള്‍ അവള്‍ ചിരിച്ചു. വിളറി വെളുത്ത് ദുര്‍ബലമായൊരു ചിരി.
അവളാകെ മാറിയിരുന്നു. ശരീരം മെലിഞ്ഞുണങ്ങി. ശോഷിച്ച കൈകളിലൂടെ വളകള്‍ സ്വൈര്യ സഞ്ചാരം നടത്തി. സന്തോഷവും സൌന്ദര്യവും ചേര്‍ന്ന് തിളക്കം വര്‍ധിപ്പിച്ച ആ മുഖം  തീരെ ഒട്ടിയിരുന്നു. കണ്ണുകളുടെ താഴെ വല്ലാത്ത കരുവാളിപ്പ്.  വേദന ഖനീഭവിച്ച നോട്ടം ആത്മാവിലേക്ക് ചെന്നു കയറുന്നു.
ഞാനും ചിരിച്ചു.  ചുറ്റും തിരക്കിന്റെ കുത്തൊഴുക്കായിരുന്നു. ആളുകള്‍ ഒന്നിനു പിറകെ ഒന്നായി പന്തലിലേക്ക് ഒഴുകുന്നു. വരനും സംഘവും ഇപ്പോള്‍ വന്നിട്ടേയുള്ളൂ.  അതിന്റെ തിരക്കായിരിക്കും.
ഇപ്പോഴെവിടെയാ, അവള്‍ ചോദിച്ചു. ഏതോ ഗുഹാമുഖത്തുനിന്നു വരുന്നതു പോലുണ്ടായിരുന്നു ആ സ്വരം.  പുല്ലാങ്കുഴല്‍ നാദം പോലൊരു സ്വരം ഇത്ര ചെറിയ കാലയളവിനുള്ളില്‍ എങ്ങനെ ഇത്ര പരുക്കനായെന്ന് ആശ്ചര്യം തോന്നി.  അത്ര  അപരിചിതമായിരുന്നു അത്.
'നാട്ടിലില്ല. കുറച്ചു ദൂരത്താണ്'^ ഞാന്‍ പറഞ്ഞു.
അവളുടെ മനസ്സ് പിന്നെയും ചോദ്യങ്ങളിലേക്ക് തുറക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. എന്നാല്‍, അവയൊന്നും വാക്കുകളായി പുറത്തുവന്നില്ല.  ശരീരമാകെ തളര്‍ന്നുപോയൊരു  മാറാരോഗിയെപ്പോലെ പൊടുന്നനെ അവളെന്റെ മുഖത്തേക്ക് നോക്കിനിന്നു. എന്തു പറയണമെന്നറിയാതെ ഞാന്‍ തപ്പിത്തടയുന്നതിനിടെ അമ്മ മൌനം ഭേദിച്ചു.
തിരക്ക് കഴിഞ്ഞ് വീട്ടിലേക്കു വാ. ഇവളവിടെയുണ്ടാവും -അമ്മ പറഞ്ഞു.
ഞാന്‍ തല കുലുക്കി. ചെറിയ കുട്ടികളെ കൊണ്ടുപോവുന്നത് പോലെ അമ്മ അവളുടെ കൈ പിടിച്ച്  ഗേറ്റിനടുത്തേക്കു നടക്കുന്നത് കണ്ടപ്പോള്‍ ഉള്ളു പിടയുന്നതറിഞ്ഞു. . .


കഥയുടെ ആവര്‍ത്തനങ്ങള്‍
എന്തായിരിക്കും അവള്‍ക്ക് സംഭവിച്ചത്?
മുന്നിലപ്പോള്‍ പല സാധ്യതകള്‍ തെളിഞ്ഞു. വിവാഹ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍.  വിഷാദരോഗം. കൊടിയ ദുരിതങ്ങള്‍ തിരകളില്‍ ഒളിപ്പിച്ച മറ്റ് കടലുകള്‍.   മയിലിനെ പോലെ നൃത്തം ചെയ്ത വാക്കുകളെ, സ്വപ്നങ്ങളെ  ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ഥ്യങ്ങള്‍  ശ്വാസം മുട്ടിച്ചു കൊന്ന കഥയുടെ  അതേ ആവര്‍ത്തനങ്ങള്‍.  ആളും സന്ദര്‍ഭവും മാറുമ്പോഴും കഥകള്‍  മിക്കപ്പോഴും ഒന്നു തന്നെയാവും.

 കല്യാണം കഴിഞ്ഞപ്പോള്‍ ഞാന്‍ ഫ്രീയായി. അവളുടെ വീട് അടുത്തായിരുന്നു. വേണമെങ്കില്‍ പോയി വരാം.
അവിടെ ചെന്നാല്‍, ആ ദുരന്തത്തിന്റെ വിശദാംശങ്ങള്‍ അറിഞ്ഞേക്കും. അവളുടെ പാട്ട് ഊതിക്കെടുത്തിയ കൊടുങ്കാററുകളുടെ വിവരങ്ങള്‍.  ജീവിതത്തിന്റെ ഓരത്തേക്ക് അവളെ അഭയാര്‍ഥിയായി വലിച്ചെറിഞ്ഞത് ആരെന്ന വിശദീകരണങ്ങള്‍. എല്ലാറ്റിനുമൊടുവില്‍ അവളുടെ ഒച്ച വറ്റിയെന്ന  തിരിച്ചറിവുകള്‍.
പോവണോ, വേണ്ടയോ?
സംഘര്‍ഷം മുറുകിയപ്പോള്‍ ഒടുക്കം തീരുമാനമായി. പോവണ്ട.
വാനമ്പാടിയെ പോലെ പാടുന്ന, ചുറ്റുവട്ടങ്ങളില്‍ സന്തോഷം പ്രസരിപ്പിക്കുന്ന ഒരാളായി അവള്‍ മനസ്സിലുണ്ട്. യാഥാര്‍ഥ്യം എത്ര അകലെയെങ്കിലും ആ ഇടം അങ്ങിനെ തുടരട്ടെ. കണ്ണീര് മാറ്റി വരച്ച ഒരു ജീവിതമായി അവള്‍ ഓര്‍മ്മയില്‍ നിറയേണ്ടെന്ന് തന്നെ വാശി പിടിച്ചു, മനസ്സ് .
തിരിച്ചു വരുമ്പോള്‍  നല്ല മഴയായിരുന്നു. മഴയുടെ താളം മുറിച്ചു  ഇടക്കിടെ  ഇരച്ചു കയറി വന്നു, കാതടപ്പിക്കുന്ന  ഇടിനാദം. എന്നിട്ടും കാത് കൂര്‍പ്പിച്ചപ്പോഴെല്ലാം കേട്ടു,  ഒച്ചയില്ലാത്ത  വിലാപത്തിന്റെ ഈണങ്ങള്‍. 


LinkWithin

Related Posts Plugin for WordPress, Blogger...