Saturday, September 3, 2011

മരിച്ചവരുടെ വീട്ടില്‍ ഒരോണപ്പൊട്ടന്‍

   പൈഡ്പൈപ്പറിനെ പോലെ കുട്ടികളെ പിറകില്‍ അണിനിരത്തി ഓണവെയിലിലൂടെ പാഞ്ഞു നടന്ന ഓണപ്പൊട്ടന്റെ ബാല്യ സ്മൃതികള്‍. അതിലേക്ക് മരണവുമായി പാഞ്ഞു വന്ന യാഥാര്‍ഥ്യം. 
എല്ലാവരും മരിച്ചൊഴിഞ്ഞ ഒരു വീടിന്റെ തണുത്ത നിശãബ്ദത ഓര്‍മ്മ കൊണ്ട് പൂരിപ്പിക്കുന്ന വിധം.

ഫോട്ടോ: ഡോ. കെ സജി
 തലങ്ങും വിലങ്ങും പടര്‍ന്ന അനേകം കാട്ടു ചെടികളുടെ കൂടാരമായിരുന്നു ആ തൊടി. ഒത്ത നടുക്ക് നിലം തൊടാന്‍ ഓങ്ങി നില്‍ക്കുന്ന, ഓടു പാതിയും വീണുപോയൊരു വീട്.  തൊട്ടപ്പുറത്ത് നിലം പൊത്തിയ തൊഴുത്ത്. അരികെ, പ്രതിമപോലെ ബാക്കിയായ ഇടിവെട്ടേറ്റ തെങ്ങില്‍നിന്ന് ഒരു പറ്റം പക്ഷികള്‍ ഒന്നിച്ചിളകി. ഒരിക്കല്‍ മുറ്റമായിരുന്ന ഇടത്തിപ്പോള്‍ ആരൊക്കെയോ കൊണ്ടിട്ട  വീട്ടു മാലിന്യങ്ങളാണ്. തൊടിയിലേക്കു കയറാന്‍ ചെത്തു കല്ല് നിരത്തി വെച്ച് മണ്ണിട്ടുണ്ടാക്കിയ പടവുകള്‍ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നു.
നിശãബ്ദതയെന്നു വിളിക്കാനാവില്ല ആ തൊടിയുടെ അവസ്ഥയെ. പല തരം അനക്കങ്ങള്‍ അവിടവിടെ. ഏതൊക്കെയോ പക്ഷികള്‍. അണ്ണാറക്കണ്ണന്‍മാര്‍.  മെലിഞ്ഞെല്ലു കൂടായൊരു പട്ടി ഇടക്കിടെ മോങ്ങിക്കൊണ്ടിരുന്നു. എന്നാല്‍, എല്ലാ അനക്കങ്ങള്‍ക്കുമപ്പുറം അവിടെയാകെ മരണത്തിന്റെ നിശãബ്ദത തന്നെയാണെന്ന് രണ്ടമതാലോചിച്ചപ്പോള്‍ തോന്നി. എല്ലാവരും മരിച്ചൊഴിഞ്ഞ ഒരു വീടിന്റെ വിറങ്ങലിച്ച നിശãബ്ദത. വൃത്തിയില്ലാതെ പടര്‍ന്ന മരങ്ങള്‍ക്കിടയില്‍ അനക്കമറ്റൊരു വെയില്‍ വീണുകിടക്കുന്നു.
അത് ചന്തുവേട്ടന്റെ വീടാണ്. ഒരു കുടുംബം ഒന്നിച്ച് ആത്മഹത്യ ചെയ്ത ഇടം. മരണാസന്നയായി കിടക്കുന്ന അടുത്ത ബന്ധുവിനെ കാണാനുള്ള ഇത്തിരി നീണ്ട നടത്തത്തിനിടെയാണ് അസാധാരണ നിശãബ്ദതയാല്‍ ഭയപ്പെടുത്തുന്ന ആ വീടിനു മുന്നില്‍ ചെന്നു പെട്ടത്. പാടവരമ്പത്തുനിന്നു കയറി പാതി പറമ്പാക്കി മാറ്റിയ വയലിന്റെ ഉണങ്ങി വിണ്ട നിലത്തിലൂടെ നടക്കുകയായിരുന്നു. പൊടുന്നനെ ആ വീട് അതിന്റെ നിശãബ്ദതയാല്‍ എന്നെ കൈ പിടിച്ചു വലിച്ചു. ഏറെ നാള്‍ക്കു ശേഷം നാട്ടിലെത്തിയവന്റെ അമ്പരപ്പിനപ്പുറം മറ്റെന്തൊക്കെയോ പറഞ്ഞു.
നാലഞ്ചു കൊല്ലം മുമ്പാണ് കൂട്ട ആത്മഹത്യയുടെ വിവരം ഫോണിലൂടെ തേടിയെത്തിയത്. ചന്തുവേട്ടനും ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബം ആത്മഹത്യ ചെയ്തു. വിശേഷങ്ങളറിയാന്‍ വിളിച്ച ഉറ്റ ബന്ധു മറ്റെന്തോ പറയുന്ന നേരത്ത് അവിചാരിതമായി അതിലേക്ക് ചെന്നു ചാടുകയായിരുന്നു. അതിനും മാസങ്ങള്‍ക്ക് മുമ്പാണ് ആത്മഹത്യ നടന്നത്. വലിയ സംഭവങ്ങളൊന്നും പതിവില്ലാത്ത നാട്ടിന്‍പുറത്ത് അതൊരു വലിയ വാര്‍ത്തയായിരുന്നു. നാടു വിട്ടു പോയൊരാള്‍ക്കു മാത്രം സാധ്യമാവുന്ന ഒളിച്ചു കഴിയലിന്റെ സൌകര്യമാണ് ആ വാര്‍ത്തയില്‍നിന്ന് എന്നെ രക്ഷിച്ചത്.
എന്തിനാണ് ചന്തു വേട്ടന്‍ അങ്ങനെയൊരു കടുംകെ ചെയ്തതെന്ന ചോദ്യം സ്വാഭാവികമായിരുന്നു. അത്ര സ്വാഭാവികമായി ജീവിക്കുന്നൊരാളായിരുന്നു അയാള്‍. പച്ച മനുഷ്യന്‍. കഠിനമായി അധ്വാനിക്കുന്ന, സന്തോഷത്തോടെ കഴിയുന്ന ഒരാള്‍. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്നൊരാള്‍.
എന്റെ സംശയത്തിന് ഫോണില്‍ വ്യക്തമായ ഉത്തരമൊന്നും ലഭിച്ചില്ല. അതാര്‍ക്കും ഇനിയുമറിയില്ലെന്നു തന്നെ തോന്നുന്നു.
അത് കഴിഞ്ഞിട്ടിപ്പോള്‍ വര്‍ഷങ്ങള്‍. ഇതിനിടെ, ചിലപ്പോഴൊക്കെ നാട്ടില്‍ ചെന്നിരുന്നെങ്കിലും വീട്ടില്‍നിന്ന് ഇത്തിരി അകലത്തായിരുന്ന ചന്തുവേട്ടന്റെ വീടോ ആ മനുഷ്യനും കുടുംബത്തിനും വന്നു പെട്ട ദുരന്തമോ വിഷയമായി കടന്നു വന്നില്ല. ഇപ്പോഴാദ്യമായി ഇതാ ആ വാര്‍ത്തക്കും ദുരന്തത്തിനും മധ്യേ ഒറ്റക്ക് പെട്ടുപോയിരിക്കുന്നു.

ഫോട്ടോ: ഡോ. കെ സജി
ഞങ്ങളുടെ നാടിന്റെ മിത്തുകളിലെ പ്രധാന കഥാപാത്രമായിരുന്നു ചന്തുവേട്ടന്‍. ഓണം എന്ന ഓര്‍മ്മയോട് ചേര്‍ത്തു വെക്കാന്‍ ഞങ്ങള്‍ക്ക് ആകെയുള്ള പോംവഴി. ഞങ്ങളുടെ ഓണപ്പൊട്ടന്‍.  മുഖത്തെഴുതി, ഓടപ്പുല്ലില്‍ ചായമടിച്ച താടി നീട്ടി, കുരുത്തോല താഴ്ത്തിയിട്ട ഓലക്കുട ചൂടി, കിരീടം ചൂടി,  കൈ മണി കിലുക്കി ഓണനാള്‍ അയാള്‍ ഓരോ വീട്ടിലും കയറിയിറങ്ങും. കിലുങ്ങുന്ന മണിക്കൊപ്പം കുട്ടികളുടെ അകമ്പടിയോടെ ദേശമാകെ ചുറ്റി നടക്കും. പൂക്കളും പൂമ്പാറ്റകളും നിറഞ്ഞ ചിങ്ങ വെയിലിന്റെ മധ്യത്തിലൂടെ മണി കിലുങ്ങി നടന്നു വരുന്ന അയാളുടെ രൂപം ബാല്യത്തിന്റെ ഏറ്റവും തേജോമയമായ ഓര്‍മ്മയാണ്.
ഓണപ്പൊട്ടനെ കണ്ടുതുടങ്ങിയ കാലം ഇപ്പോഴും മനസ്സിലുണ്ട്. തീരെ ചെറുപ്പത്തിലാണ്. ഓണമാണ്. അതിരാവിലെ എത്തുന്ന ഓണപ്പൊട്ടനെ കാണാന്‍ കണ്ണു തിരുമ്മി കാത്തിരിപ്പായിരുന്നു. കാത്തിരിപ്പിനിടയിലേക്ക് പൊടുന്നനെ തുടര്‍ച്ചയായി മണി കിലുങ്ങി. മുറ്റത്തേക്ക് ഓലക്കുട ചൂടി അയാള്‍ അതിവേഗം നടന്നു വന്നു. തെയ്യത്തിന്റേതു പോലെ മുഖത്തെഴുതിയതിനാല്‍ എനിക്ക് ആളെ മനസ്സിലായില്ല. കറുത്തുരുണ്ട കൈകളും മുഖത്തെ ചിരിയും കണ്ടപ്പോള്‍ എന്തോ പരിചയം തോന്നി. എന്നാല്‍, ഒരു പിടിയും കിട്ടിയില്ല.
അയാള്‍ പടിയിറങ്ങി പോയ നേരത്താണ് എന്റെ സംശയം പൊടിപടലം പറത്തിയത്.
'ആരാണമ്മേ ഈ ഓണപ്പൊട്ടന്‍?'
'അതു ചന്തുവേട്ടനല്ലേടാ. പണിക്കൊക്കെ വരുന്ന ചന്തുവേട്ടന്‍'
'ഹെന്റമ്മേ, എന്തൊരു മാറ്റം. കണ്ടാല്‍ തോന്നില്ല'
ഒറ്റനോട്ടത്തില്‍ ഒരാകര്‍ഷണവും തോന്നാത്ത ഒരാളാണ് ചന്തുവേട്ടന്‍. കറുത്തു തടിച്ച്, എപ്പോഴും തല ഉയര്‍ത്തി നടന്നു പോവുന്നൊരാള്‍. കര്‍ക്കടകം പിറക്കുന്ന നാളില്‍ കൊട്ടിപ്പാടാന്‍ വരുമ്പോള്‍ ഞാനാണ് അയാള്‍ക്ക് അരി കൊടുക്കാറ്. പറമ്പിലെ പണിക്കു വരുമ്പോള്‍,  കൂടെ നടന്ന് സംശയങ്ങളാല്‍ പൊതിയുന്ന എന്നെ സമാധാനിപ്പിക്കാന്‍ ഏറെ പാടു പെടാറുണ്ടായിരിക്കും അയാള്‍.
പക്ഷേ, ഓണപ്പൊട്ടനായി വരുമ്പോള്‍ അയാള്‍ ആളാകെ മാറും. അലങ്കാരങ്ങളില്‍ പൊതിഞ്ഞ്, കുടയും മണി കിലുക്കവും കിരീടവുമൊക്കെയായി  അതിസുന്ദര രൂപം. കൂടെ നടക്കുന്ന കുട്ടികളുടെ മുന്നില്‍ കുലുങ്ങിച്ചാടി നടക്കുമ്പോള്‍ എന്തു രസമാണ്. വലിയ കുടവയര്‍ മറച്ചു തുളുമ്പുന്ന അലങ്കാരങ്ങള്‍ വകവെക്കാതെ കുട്ടികളോട് ചിരിച്ചു മറിയുന്ന ആ മനുഷ്യന്‍ വസന്തത്തിന്റെ ദേവനെപ്പോലെ തോന്നിപ്പിക്കും.

ഇത്തിരി മുതിര്‍ന്നപ്പോഴും ഞാനയാളുടെ ആരാധകനായിരുന്നു. വല്ലാത്ത കരിസ്മയുണ്ടായിരുന്നു ഓണപ്പൊട്ടനാവുമ്പോള്‍ ആ മനുഷ്യന്. കറുപ്പിലും ചുവപ്പിലും വെളുപ്പിലും വരഞ്ഞ ഒരു നാടോടി ചിത്രം പോലെ പച്ച മെഴുകിയ നാട്ടുവഴികളിലൂടെ അയാള്‍ പാഞ്ഞു നടക്കുന്നത് അത്രക്കാഴത്തില്‍ പതിഞ്ഞിട്ടുണ്ട്, ഉള്ളില്‍.
ഓണത്തിനു മാത്രമായിരുന്നു അയാള്‍ ദേശത്തെ തന്റെ പിന്നാലെ നടത്തിച്ചത്. അന്ന് കുട്ടികള്‍ അയാളുടെ പിറകില്‍നിന്ന് മാറാതെ നില്‍ക്കും. പിറ്റേന്ന് പണി സാധനങ്ങളുമായി പാടത്തേക്കു പോവുമ്പോള്‍ അയാള്‍ക്കു പിന്നാലെ ആരുമുണ്ടാവില്ല. അടുത്ത ഓണത്തിന് പ്രതാപവാനായ ഓണപ്പൊട്ടനായി മാറാനാവുമെന്ന വിചാരമാവാം ഒരു പക്ഷേ, ഒരു വര്‍ഷത്തെ മുഴുവന്‍ ദുരിതങ്ങളും മറികടക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക എന്നിപ്പോള്‍ തോന്നുന്നു. എല്ലാവര്‍ക്കുമുണ്ടാവില്ലേ അത്തരം ഓരോ നാളുകള്‍.
വീടു വിറ്റ് മറു നാട്ടിലേക്ക് ചേക്കേറുമ്പോള്‍ കുറച്ചേറെ മുതിര്‍ന്നിരുന്നു. കോളജില്‍ ചേര്‍ന്ന കാലം. അപ്പോഴേക്കും ചന്തുവേട്ടനുമായി നല്ല ചങ്ങാത്തത്തിലായിരുന്നു. കാണുമ്പോഴോക്കെ തമാശ പറഞ്ഞും ചിരിച്ചും അയാള്‍ ആ അടുപ്പം പ്രകടിപ്പിച്ചു. പ്രായമായിട്ടും കല്യാണം നടക്കാതെ പോവുന്ന പെണ്‍മക്കളുടെ ദുരിതം എപ്പോഴൊക്കെയോ പറഞ്ഞു. സ്വസമുദായത്തില്‍നിന്ന് ആലോചന വരാനുള്ള അയാളുടെ കാത്തിരിപ്പ് അന്നെന്നെ അമ്പരപ്പിച്ചു. അത് സ്വാഭാവികമാണെന്ന് ഇപ്പോഴെനിക്കറിയാം. ജാതിയില്‍ താഴ്ന്നതായതിനാല്‍ അവര്‍ക്ക് മറ്റു സമുദായങ്ങളില്‍നിന്ന് വിവാഹ ആലോചനകള്‍ സ്വാഭാവികമായിരുന്നില്ല. സമ്പത്തും സൌന്ദര്യവും കുറയുമ്പോഴുണ്ടാവുന്ന പതിവു തലവിധി വേറെയും.
നാടു വിട്ട ശേഷം ഇടക്കൊക്കെ തറവാട്ടില്‍ വരുമ്പോള്‍ ചിലപ്പോഴൊക്കെ അയാളെ കാണാറുണ്ടായിരുന്നു. പഠനത്തെക്കുറിച്ചും ജോലിയെക്കുറിച്ചും ചന്തുവേട്ടനോട് വിശദീകരിച്ച് കുഴങ്ങും.  എല്ലാമറിയുന്ന മട്ടില്‍ തലയാട്ടിയ ശേഷം വീണ്ടും ചോദിക്കും, അല്ലാ അപ്പോ എന്തായിരുന്നു പണി?


ഇതിപ്പോള്‍ ഓണക്കാലമാണ്.  പൂക്കളും പൂമ്പാറ്റകളുമൊക്കെ ബാക്കിയുണ്ടെങ്കിലും കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ വരച്ചിട്ട കാന്‍വാസില്‍നിന്ന് ഓണത്തിന്റ കടും നിറം മാഞ്ഞു പോയിരിക്കുന്നു. പകരമിപ്പോള്‍ പുതിയ കാലത്തിന്റെ പൂവിളികള്‍, തിരക്കു കൊണ്ടും പിറ്റേ ദിവസത്തെക്കുറിച്ച ആശങ്ക കൊണ്ടും,   ഓണത്തെ ഒരനുഷ്ഠാനം പോലെ വരഞ്ഞിട്ടു രസിക്കുന്നു. എങ്കിലും ഓര്‍മ്മയില്‍ ഇപ്പോഴുമുണ്ട് ആ കൈ മണി കിലുക്കം.
സ്വന്തം നാട് എന്നത് ഓര്‍മ്മ കൊണ്ടു മാത്രം പൂരിപ്പിക്കാനാവുന്ന ഒന്നായതിനാല്‍ പതിവിലുമേറെ ഉച്ചത്തില്‍ മണി കിലുക്കി ചന്തുവേട്ടന്‍ ഇപ്പോഴും നടന്നു വരാറുണ്ട്, പലപ്പോഴും സ്വപ്നത്തില്‍. അതേ ഉറക്കം തന്ന അത്തരം ഓര്‍മ്മകളെ മുക്കി കൊല്ലാറുമുണ്ട്.
എന്നാല്‍, എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങള്‍ കൊണ്ടാണ് ഇത്തവണ ഓണത്തിന്റെ ഓര്‍മ്മയിലേക്ക് ചന്തുവേട്ടന്‍ നടന്നെത്തുന്നത്.  സത്യത്തില്‍ എന്താണ് ആ മനുഷ്യന് സംഭവിച്ചത്. എല്ലാ കിളിപ്പേച്ചുകളും അമര്‍ത്തിപ്പിടിച്ച് മരണം നിശãബ്ദത കൊണ്ട്  വരിഞ്ഞു കെട്ടിയിരിക്കുന്ന ആ വീടും പറമ്പും ഉച്ചത്തില്‍ വിളിച്ചു പറയുന്നത് എന്താണ്. കൊല്ലത്തിലൊരിക്കല്‍ മാത്രം വസന്തത്തിന്റെ തമ്പുരാനാവുന്ന ഒരു മനുഷ്യന്‍ പിറകുവശത്തെ കാടു മൂടിയ മണ്‍കൂനക്കകത്ത് എങ്ങനെയാവും ഒരോണക്കാലത്ത് അനങ്ങാതെ കിടക്കുന്നുണ്ടാവുക.
അയാള്‍ക്ക് കാണാനായിരിക്കണം ആ പറമ്പിനു ചുറ്റും ഇത്രയേറെ ചുവന്ന ചെക്കിപ്പൂക്കള്‍ വീണുകിടക്കുന്നത്.



28 comments:

  1. സത്യത്തില്‍ എന്താണ് ആ മനുഷ്യന് സംഭവിച്ചത്. എല്ലാ കിളിപ്പേച്ചുകളും അമര്‍ത്തിപ്പിടിച്ച് മരണം നിശãബ്ദത കൊണ്ട് വരിഞ്ഞു കെട്ടിയിരിക്കുന്ന ആ വീടും പറമ്പും ഉച്ചത്തില്‍ വിളിച്ചു പറയുന്നത് എന്താണ്. കൊല്ലത്തിലൊരിക്കല്‍ മാത്രം വസന്തത്തിന്റെ തമ്പുരാനാവുന്ന ഒരു മനുഷ്യന്‍ പിറകുവശത്തെ കാടു മൂടിയ മണ്‍കൂനക്കകത്ത് എങ്ങനെയാവും ഒരോണക്കാലത്ത് അനങ്ങാതെ കിടക്കുന്നുണ്ടാവുക.
    അയാള്‍ക്ക് കാണാനായിരിക്കണം ആ പറമ്പിനു ചുറ്റും ഇത്രയേറെ ചുവന്ന ചെക്കിപ്പൂക്കള്‍ വീണുകിടക്കുന്നത്.

    ReplyDelete
  2. നല്ല എഴുത്ത്..അഭിനന്ദങ്ങൾ...

    ReplyDelete
  3. മനസ്സിനെ വല്ലാതെ വിഷമിപ്പിച്ച പോസ്റ്റ്‌...ചിലര്‍ അങ്ങനെ ആണ്...മണ്മറഞ്ഞു പോയാലും നീറി നീറി മനസ്സില്‍ കുടി കെട്ടും..ഓണാശംസകള്‍..

    ReplyDelete
  4. ശരിക്കും ഉള്ളില്‍ തട്ടി. ആശംസകള്‍

    ReplyDelete
  5. ഓണം കൂടാന്‍ അവര്‍ ഇല്ലല്ലോ എന്നോര്‍മ്മിപ്പിച്ചു വീണ്ടും ഓണം.മനസിനെ സ്പര്‍ശിച്ച എഴുത്ത്.

    ReplyDelete
  6. ശരിക്കും ഹൃദയ സ്പര്‍ശി...

    അഭിനന്ദനങ്ങള്‍

    ReplyDelete
  7. ഹൃദയസ്പർശിയായി ഈ എഴുത്ത്...

    ഓണാശംസകൾ

    ReplyDelete
  8. അരങിനും അണിയറക്കും ഇടക്കുള്ള ദൂരം .............
    നന്നായി എഴുത്ത് . ചിലരിങനെയാണ് ദുഖത്തോട് വല്ലാത്ത ആസക്തിയാണ്, ഉത്സവങളേക്കാള്‍ ഉത്സവപിറ്റേന്നുകളെ താലോലിക്കുന്ന മനസുകള്‍ ....അതില്‍ നിന്നുള്ള വരികള്‍ .

    ReplyDelete
  9. പച്ചപ്പും പഴമയും മനുഷ്യദൈന്യതയും .. നന്നായി എഴുതി... നന്ദി.

    ReplyDelete
  10. നൊമ്പരം കൊണ്ടു ചോന്നു പോയ ചെക്കിപ്പൂക്കള്‍ ..!!

    ReplyDelete
  11. എന്നാലും എന്തിനായിരിക്കും ചന്തു വേട്ടന്‍ അങ്ങനെയൊരു കടുംകെ ചെയ്തത് !

    ReplyDelete
  12. മലയാളിയുടെ ഓണത്തിരക്കിനിടയിൽ ജീവിതം കൈവിട്ടുപോകുന്ന പൊട്ടന്മാരുമുണ്ട്. അവരെ ഓർത്തു പോകുന്നു ഈ പോസ്റ്റു കാണുമ്പോൾ.

    ReplyDelete
  13. ഞാൻ ഓണപ്പൊട്ടനെ കണ്ടിട്ടില്ല.
    പക്ഷേ, ഇങ്ങനെ തേഞ്ഞു തീർന്നു പോയവരെ പരിചയമുണ്ട്.
    വളരെയേറെ ഹൃദയ സ്പർശിയായി എഴുതി.

    ReplyDelete
  14. മനസിലൊരു നൊമ്പരമായി ഓണപ്പൊട്ടൻ.. ഓണപ്പൊട്ടൻ എന്ന മിത്തിനെപോലെ തന്നെ ചന്തുവേട്ടന്റെ ജീവിതവും..

    നന്നായി എഴുതി..

    ReplyDelete
  15. shanavas ikka parajja pole manasine vallade vishamipichu
    ashamsakal

    ReplyDelete
  16. ഓണത്തിന്റെ സന്തോഷത്തില്‍ ഒരു ചെറു നൊമ്പരം...
    ഹൃദയത്തെ തൊട്ട എഴുത്ത് ......
    ഓണാശംസകള്‍

    ReplyDelete
  17. ചില മനുഷ്യര്‍ അങ്ങനെയാണ്
    ഉത്തരമില്ലാത്ത
    ഒരു പിടി ചോദ്യങ്ങള്‍ അവശേഷിപ്പിച്ചവും കടന്നു പോകുക
    നാട്ടിലെ ഉത്സവം കൊടിയെരുന്ന്ന നാളില്‍ ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിച്ച എന്‍റെ സുഹൃത്തിന്‍റെ ഒരു ഏട്ടന്‍ ഇത് പോലെ ഉത്സവ നാളില്‍ എന്നെയും വേധനിപ്പിക്കാരുണ്ട്. എന്തിനു എന്ന് ഇന്നും അറീല്ല ആര്‍ക്കും

    ReplyDelete
  18. ഉം, അവര്‍ക്ക് കാണാന്‍ തന്നെയാവും ആ പൂക്കള്‍ ....

    നന്നായി എഴുതി. എന്റെ ഓണാശംസകള്‍...

    ReplyDelete
  19. ഓണത്തിന്റെ കൊഴിഞ്ഞ ഓര്‍മകളുടെ നൊമ്പരം പേറുന്ന പോസ്റ്റ്‌

    ആശംസകള്‍

    ReplyDelete
  20. മാഞ്ഞു പോവുകയാണ് ചിലര്‍ പൊടുന്നനെ.
    ഓര്‍മ്മകള്‍ പിന്നെയും കുറേകാലം കൂടി.

    ReplyDelete
  21. ചില മരണങ്ങള്‍ അങ്ങനെയാണ്, പിഴുതെറിഞ്ഞാലും മനസ്സില്‍ നിന്ന് പോവില്ല. "ഓണപ്പൊട്ടന്‍" ആദ്യമായിട്ട് കേള്‍ക്കുകയാണ്.

    ReplyDelete
  22. നല്ല എഴുത്തും നല്ല ചിത്രങ്ങളും.ആ ഇടവഴിയുടെ ചിത്രത്തിന് ഒരു പ്രത്യേക ആകര്‍ഷണം.എനിക്കെവിടെയോ വച്ച് നഷ്ടമായ വഴി പോലെ.ഓണാശംസകള്‍.

    ReplyDelete
  23. ഓണം കഴിഞ്ഞിട്ടും ഇപ്പോളും ആ അക്ഷരങ്ങള്‍ എവിടെയാണ് ഒളിച്ചേ... കണ്ടേ.... കളിക്കുന്നത്?

    ReplyDelete
  24. ഈ ഓണപ്പൊട്ടന്‍ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...