Wednesday, March 30, 2011

വെറുതെ: ചില ചെറിയ (വലിയ) കാര്യങ്ങള്‍

വെറുതെയിരിപ്പിനെ കുറിച്ച്. വെറുതെ ആവുന്നതിനെ കുറിച്ച്.
വെറുതെ എത്താവുന്ന ജീവിതാനന്ദത്തെക്കുറിച്ച്

 

ഒന്ന്
"നമുക്കിടയില്‍ ഏറ്റവും കൂടുതല്‍ സന്തോഷത്തോടെ ജീവിക്കുന്ന ഒരാളെ ഞാന്‍ കണ്ടെത്തി"-ചങ്ങാതി പറഞ്ഞു.
"ആരെ"-എന്റെ ചോദ്യം.
"അയാള്‍ അങ്ങിനെ തന്നെയാണോ എന്നറിയില്ല. പക്ഷേ, ഇത്രയും സ്വസ്ഥതയോടെ ജീവിക്കുന്ന ഒരാളെ  ഞാന്‍ കണ്ടിട്ടില്ല"-ചങ്ങാതി വീണ്ടും.
"ആരാണ് കക്ഷി"-കാര്യമാത്ര പ്രസക്തമായി എന്റെ ചോദ്യം.
"അങ്ങനെ പ്രത്യേകിച്ച് ആരുമല്ല. എന്റെ ഒരു സുഹൃത്തിന്റെ ചേട്ടന്‍"
"എന്താ പരിപാടി"
"അതാണ് വിശേഷം. പ്രത്യേകിച്ചൊന്നുമില്ല. അയാള്‍ക്ക് ഇഷ്ടപ്പെട്ട പോലെ അങ്ങിനെ ജീവിക്കുന്നു. അത്ര തന്നെ"
"കൊള്ളാമല്ലോ. അപ്പോള്‍ പണിയില്ല. വെറുതെയിരിക്കുന്നു. ചെലവൊക്കെ നാട്ടുകാര് താങ്ങണമായിരിക്കും ല്ലേ" -എന്റെ ജിജ്ഞാസ.
"പണിയില്ലെന്ന് ആരു പറഞ്ഞു. അയാള്‍ ഒരു എണ്ണയുണ്ടാക്കുന്നു. രണ്ട് ആഴ്ചയില്‍ ഒരിക്കല്‍. തലയ്ക്ക് നല്ല കുളിര്‍മ നല്‍കുന്ന, നല്ല ഉറക്കം കിട്ടുന്ന, മുടികൊഴിച്ചില്‍ കുറക്കുന്ന ഒന്ന്. അത് ഖാദി ബോര്‍ഡിന്റെ രണ്ട് കടകളില്‍ മാത്രമേ കിട്ടൂ. അതിന് സ്ഥിരം ആവശ്യക്കാരുണ്ട്. അങ്ങിനെ കൃത്യമായ വരുമാനം.അയാള്‍ക്കു ആവശ്യമുള്ളത്"-സുഹൃത്ത് വിശദീകരിച്ചു.
"ഓ, എണ്ണക്കച്ചവടം. അപ്പോള്‍ സ്വസ്ഥത ഉറപ്പ്"-എനിക്കപ്പോഴും അയാളെ അങ്ങ് അംഗീകരിക്കാന്‍ കഴിയുന്നില്ല. 
"ഓട്ടോമൊബൈല്‍  എഞ്ചിനീയറിങ് കഴിഞ്ഞതാണ്. എന്നാല്‍, ആ ജോലി ചെയ്യില്ല. പക്ഷേ, തന്റെ വിഷയത്തില്‍ അയാള്‍ അപ്ഡേറ്റാണ്. ഓരോ പുതിയ വാഹനത്തിന്റെയും യന്ത്ര ഭാഗങ്ങളുടെ വിവരം  അയാള്‍ എവിടെയൊക്കെയോ നിന്ന് അറിയുന്നുണ്ട്. എണ്ണക്കച്ചവടമാണ് മുഖ്യം. വീട്ടുവളപ്പിലെ കുറച്ചു തേങ്ങ അച്ഛന് കാശു കൊടുത്തു അയാള്‍ സ്വന്തമാക്കുന്നു. സഹായിയായി ഒരാളുണ്ടാവും. എണ്ണയുണ്ടാക്കി കടകളില്‍ എതിച്ചാല്‍ പിന്നെ രണ്ടാഴ്ചത്തേക്ക് അയാള്‍ക്ക് വെറുതെയിരിക്കാം"
-ഇയാള്‍ കൊള്ളാമല്ലോ, എന്ന് എനിക്ക് തോന്നിത്തുടങ്ങി.
"കല്യാണം വേണ്ടെന്ന് അയാള്‍ പണ്ടേ തീരുമാനിച്ചു. ചെലവുകള്‍ തീരെ കുറവ്. ഒറ്റമുണ്ടും ഷര്‍ട്ടുമാണ് വേഷം. ആവശ്യത്തിനു മാത്രം ഭക്ഷണം. പരമാവധി നടന്നു പോവും. അതിനാല്‍ ആരോഗ്യ പ്രശ്നങ്ങളും കുറവ്. അധികം സംസാരിക്കില്ല. കാര്യമായി കൂട്ടുകാരുമില്ല. റോഡരികിലൂടെ മെല്ലെ നടന്നു പോവുന്ന ഒരു പാവം മനുഷ്യന്‍"-സുഹൃത്ത് കെട്ടഴിക്കുന്നു, ആ ജീവിതം.
"ഇഷ്ടമെന്നു പറയാന്‍ അല്‍പം കഥകളിക്കമ്പം മാത്രമുണ്ട്. ചില ദിവസം അയാള്‍ ഒരു തുണി സഞ്ചിയില്‍ മുണ്ടും ഷര്‍ട്ടും ഒരു തോര്‍ത്തുമായി ഇറങ്ങൂം. ഇടാന്‍ ഒരു ജോടി ഉടുപ്പ്. കിടന്നുറങ്ങാന്‍ തോര്‍ത്ത്. കോട്ടക്കലോ മറ്റോ ഉള്ള കളി കാണാനാണ് പോക്ക്. ഒരാഴ്ച കഴിഞ്ഞിട്ടൊക്കെയാവും തിരിച്ചു വരവ്. പിന്നെ, ജയചന്ദ്രന്റെ സിനിമാ പാട്ടുകളും ഇഷ്ടമാണ്. വലിയൊരു കലക്ഷനുണ്ട് കൈയില്‍"
"അതും കൊള്ളാം"-ഞാന്‍ പറഞ്ഞു.
 "ജീവിക്കാനുള്ള പണം അയാള്‍  എണ്ണ വിറ്റുണ്ടാക്കും. അധികമായാല്‍ ബാംഗ്ലൂരേക്കൊക്കെ ചില പോക്കുണ്ട്. യാത്ര. കാശ് തീര്‍ന്നാല്‍, സമാധാനമായി തിരിച്ചെത്തും. കാര്യമെന്താന്നു വെച്ചാല്‍, ആള്‍ക്ക് ഒരു തിരക്കുമില്ല. എപ്പോഴും ശാന്തം. ഇഷ്ടപ്പെട്ട കാര്യങ്ങള്‍ മാത്രം ചെയ്യും. ആരെയും ബുദ്ധിമുട്ടിക്കില്ല. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുകയുമില്ല. എല്ലാം അങ്ങിനെ കണ്ടു നടക്കും. എല്ലാത്തില്‍നിന്നും അകലം പാലിക്കും. ഇത്ര സമാധാനത്തോടെ എങ്ങിനെ മനുഷ്യര്‍ ജീവിക്കുന്നു എന്നു സദാ തോന്നിപ്പോവും"-ചങ്ങാതി പറഞ്ഞു നിര്‍ത്തി.
ഇപ്പോള്‍, എന്റെ മുന്നില്‍ ഒരു മനുഷ്യന്റെ ചിത്രം. വെറുതെയിരിക്കുന്ന ഒരാള്‍. ഒന്നും ആവശ്യപ്പെടാത്ത ഒരാള്‍. പഴയ കുട്ടിക്കഥയില്‍ വായിച്ച പോലെ. രാജ്യത്തെ ഏറ്റവും സന്തുഷ്ടനായ ആളെ കണ്ടു പിടിക്കാന്‍ തീരുമാനിച്ച രാജാവ് ഒരു കുഴി മടിയനെ കണ്ടെത്തുന്ന കഥാന്ത്യം ഓര്‍മ്മ വന്നു.

രണ്ട്
ചിരിക്കണ്ട, വെറുതെയിരിക്കുന്നത് അത്ര ചെറിയ കാര്യമൊന്നുമല്ല. ജീവിതത്തെക്കുറിച്ച് ഏറെ അറിഞ്ഞ മഹാ ദാര്‍ശനികരല്ലാം എത്തി നിന്നത് വെറുതെ ഇരിക്കുന്നതിലാണ്. രമണ മഹര്‍ഷിയെ നോക്കൂ. തിരുവണ്ണാമലയിലെ ജീവിതം കൊണ്ട് അദ്ദേഹം കാണിച്ചു കൊടുത്തത് അതാണ്. പറഞ്ഞു കൊണ്ടിരുന്നതും. ഞാന്‍ ആരാണെന്ന് ആരായാന്‍ ജീവിതത്തെ പഠിപ്പിക്കാനുള്ള ഉയര്‍ന്ന മാര്‍ഗമാണ് വെറുതെ ഇരിക്കല്‍ എന്ന് അദ്ദേഹം പഠിപ്പിക്കുന്നു. സദാ തീപ്പിടിച്ച് നടക്കാതെ വെറുതെയിരിക്കാനാണ് ഓഷോ പറയുന്നത്. വെറുതെയിരിപ്പിന്റെ ആഴങ്ങളില്‍ മാത്രം ലഭിക്കുന്ന ധ്യാനത്തിന്റെ സാധ്യതകള്‍. ജിദ്ദു കൃഷ്ണ മൂര്‍ത്തിയും ഇതിനെക്കുറിച്ച് പറയുന്നു.
ദാര്‍ശനികമായ ഔന്നത്യത്തിന്റെ അവസാന കാലത്ത്  എഴുതിയ ആത്മകഥയില്‍ ഓബ്രിമെനന്‍ പറയുന്നത് ഉള്ളിയുടെ തൊലിയുരിയുന്നത് പോലെ സ്വന്തം ആവരണങ്ങള്‍ ഓരോന്നായി അഴിച്ച് ഒരാള്‍ വെറുതെ ആവുന്ന  അവസ്ഥയാണ് മോക്ഷം എന്നാണ്.ഒരാള്‍ സ്വയം തിരിച്ചറിയുന്ന ഘട്ടം.  വെറുതെ ഇരിക്കാനാവുന്ന ഒരവസ്ഥ.
ഹെര്‍മന്‍ ഹെസ്സേയുടെ സിദ്ധാര്‍ഥ ചെന്നെത്തുന്നതും ഇതേ ചിന്തയിലാണ്. ലോകത്തെ മാറ്റിമറിച്ച നോവലിലെ കേന്ദ്ര കഥാപാത്രം സിദ്ധാര്‍ഥയാണ്. ചെറുപ്പത്തിലേ അയാള്‍ ആത്മീയതയുടെ വഴിയിലേക്ക് പോവുന്നു. ധ്യാനത്തിലൂടെ, സന്യാസത്തിലൂടെ  സ്വന്തം ജീവിതത്തെ അറിയാനും നിയന്ത്രിക്കാനുമുള്ള സിദ്ധി നേടുന്നു. എന്നാല്‍, യൌവനത്തിലെ ഒരു നിമിഷത്തില്‍ കണ്ടു മുട്ടുന്ന കമല എന്ന അഭിസാരിക അയാളെ വഴി മാറ്റുന്നു. അവളുടെ പിന്നാലെ ചെല്ലുന്ന അയാള്‍ എത്തിപ്പെടുന്നത് സുഖങ്ങളുടെ, ധനത്തിന്റെ,വ്യാപാരത്തിന്റെ, ലഹരിയുടെ ലോകത്താണ്. ആത്മീയതയില്‍നിന്ന് ഭൌതിക ജീവിതത്തിന്റെ സുഖശീതളിമയിലേക്ക്. അവിടെ, അയാള്‍ സമ്പന്നനായ കച്ചവടക്കാരനാവുന്നു. പെണ്ണും മദ്യവും അയാളെ കുടിച്ചു വറ്റിക്കുന്നു. ഒടുവില്‍ ജീവിതത്തിന്റെ മധ്യ വേനല്‍ കാലത്ത് ഒരു ദിവസം അയാള്‍ക്ക് തോന്നുന്നു, തന്റെ ആത്മാവ് കൈമോശം വന്നെന്ന്. ഉള്ളിലെ കിളി പറന്നു പോയെന്ന്. സുഖാഡംബരങ്ങളുടെ ലോകം വിട്ട് ആ നിമിഷം അയാള്‍ ഇറങ്ങി നടക്കുന്നു.
എത്തിപ്പെടുന്നത് ഒരു കടവില്‍. ആ കടവ് കടന്നാണ് അയാള്‍ സന്യാസ ജീവിതത്തിലേക്ക് പോയത്. ആ കടവ് കടന്നാണ് അയാള്‍ കമലക്കൊപ്പം ഭോഗാത്മക ജീവിതത്തിലേക്ക് നടന്നത്. അതേ കടവിലേക്ക് അയാള്‍ തിരിച്ചെത്തുന്നു. അവിടെ ഒരു കടത്തുകാരനുണ്ട്. അയാളെ എല്ലായിടങ്ങളിലും എത്തിച്ചൊരാള്‍. കടത്തുകാരന്റെ സഹായിയായി സിദ്ധാര്‍ഥ അവിടെ കൂടുന്നു. കുടിലില്‍ അന്തിയുറങ്ങുന്നു. കടത്തുകാരന്റെ സഹായിയാവുന്നു. വെറുതെ അങ്ങിനെ കഴിയുന്നതിനിടെ കടത്തുകാരന്‍ മരിക്കുന്നു. സിദ്ധാര്‍ഥ കടത്തുകാരനാവുന്നു. എന്നും ആളുകളെ നദി കടത്തി, ജീവിക്കാനുള്ളതു മാത്രം സമ്പാദിച്ച്, അലട്ടലില്ലാതെ അയാളുടെ പില്‍ക്കാല ജീവിതം. നദിയുടെ താളമറിഞ്ഞും അതിന്റെ സംഗീതത്തില്‍ അലിഞ്ഞും വെറുതെ ഒരു ജീവിതം. നോവല്‍ തീരുമ്പോള്‍ സിദ്ധാര്‍ഥ ഏറ്റവും ശാന്തി അനുഭവിക്കുന്ന ഒരാളാണ്. ആത്മീയതയിലും ഭൌതികതയിലും ലഭിക്കാത്തത് അയാള്‍ക്ക് വെറുതെയിരിപ്പില്‍ ലഭിക്കുന്നു.
ജൈവ കൃഷിയുടെ വലിയ ലോകം മനുഷ്യരാശിക്കു മുമ്പാകെ അവതരിപ്പിച്ച മസനോബു ഫുക്കുവോക്ക എന്ന ജപ്പാനീസ് പ്രതിഭയുടെ ജീവിതവും ഇതു തന്നെ പറയുന്നു. ഒന്നും ചെയ്യാതിരിക്കുക. വെറുതെയിരിക്കുക. കൃഷിയിടവും മനസ്സും. വേണ്ടത്, വേണ്ടത്ര വിളഞ്ഞോളും.രാസ കൃഷി ആപത്കരമാക്കിയ ശരീരത്തിനെക്കുറിച്ചുള്ള ആധികളാല്‍, രോഗഭീതി അടക്കമുള്ള വേവലാതികളാല്‍ മാത്രം പില്‍ക്കാല  ലോകം  ജൈവ കൃഷിയെ തേടി പോയെങ്കിലും ഫുകുവോക ജീവിതം കൊണ്ട് കണ്ടെത്തിയ ദര്‍ശനത്തെ അവഗണിച്ചായിരുന്നു ജൈവ കൃഷിയുടെ വ്യാപനം. കൃഷിയെ കച്ചവടം മാത്രമായി കണ്ടവര്‍ ജൈവകൃഷിയിലും ലാഭ സാധ്യകളാണ് കണ്ടത്. അങ്ങിനെയല്ലാത്ത അനേകം ജൈവ കര്‍ഷകരെ മറന്നു കൊണ്ടല്ല ഇത് പറയുന്നത്.

മൂന്ന്
പഴയൊരു തമാശ കഥയുണ്ട്. നാട്ടിലെ ബസ്സ്റ്റോപ്പില്‍ സദാ വെറുതെയിരിക്കുന്ന ഒരാളുടെ കഥ. കഥാ നായകന് വെറുതെ ഇരിപ്പാണിഷ്ടം. കഞ്ഞി കുടിക്കാനുള്ള വക വീട്ടിലുണ്ട്. അതിനാല്‍, അധ്വാനിക്കാന്‍ താല്‍പര്യമില്ല. വെറുതെ വീടിനടുത്ത ബസ്സ്റ്റോപ്പില്‍ ഇരിക്കും. ബസുകള്‍ കാണും. ആളെ കാണും. ആരൊക്കെയോ കൊടുക്കുന്ന ബീഡി വലിച്ച് വെറുയെ അങ്ങനിരിക്കും. മുതിര്‍ന്നവര്‍ എല്ലാവരും അയാളെ ഉപദേശിച്ചു നന്നാക്കാന്‍ ശ്രമിക്കും. കൂട്ടത്തില്‍, സ്ഥലത്തെ പ്രൈമറി വിദ്യാലയത്തിലെ അധ്യാപകനും.
അവര്‍ തമ്മില്‍ നടന്ന ഒരു സംഭാഷണം ഇങ്ങിനെയാണ്.
"വേലായുധാ' നീയെന്താ പണിക്കു പോവാത്തത്"
"പണിക്കു പോയിട്ടെന്താ മാഷേ"
"പണിക്കു പോയാല്‍ കാശ് കിട്ടില്ലേ"
"കാശ് കൊണ്ടെന്താ"
"കാശുണ്ടെങ്കില്‍ നല്ലതല്ലേ. നിനക്ക് ഒരു കല്യാണമൊക്കെ കഴിച്ചൂടെ"
"കല്യാണം കഴിച്ചിട്ടെന്താ"
കല്യാണം കഴിച്ചാല്‍, കുട്ടികളുണ്ടാവും. അവര്‍ വലുതാവും"
"അതു കൊണ്ടെന്താ മാഷേ"
"പിന്നെ നിനക്ക് വയസ്സാവുമ്പോള്‍ അവര്‍ നിന്നെ നോക്കും. അപ്പോ, നിനക്ക് വെറുതെ ഇരിക്കാല്ലോ"
"അതു തന്നെയല്ലേ മാഷേ ഞാനിപ്പോ ചെയ്യുന്നത്"

നാല്
അധ്വാനിക്കാതെ മടിയന്‍മാരായി കഴിയുന്നതിനെ കുറിച്ചാണ് ഇതു വരെ പറഞ്ഞത് എന്ന് എളുപ്പത്തില്‍ കരുതാം.  എന്നാല്‍, തീര്‍ച്ചയായും അതല്ല, വെറുതെ ഇരിക്കല്‍. ആവശ്യത്തിനുള്ളത് കണ്ടെത്തിയുള്ള ജീവിതം. ആവശ്യത്തിലേക്കാള്‍ കൂടുതല്‍ ആഗ്രഹിക്കാതിരിക്കല്‍. അതിനപ്പുറം അതൊരു ദര്‍ശനമാണ്. ജീവിതത്തെക്കുറിച്ച കാഴ്ചപ്പാട്. സ്വന്തം ഉള്ളിലേക്ക് തുഴഞ്ഞു പോവാനും തന്നെത്തന്നെ തിരിച്ചറിയാനും ഇടനല്‍കുന്ന ഒരു പാത. സ്വയം തിരിച്ചറിയുക  എന്നത് അത്ര ചെറിയ കാര്യമല്ല. ലോകത്തിന്റെ പുളപ്പില്‍ നിന്ന് മാറി നില്‍ക്കലാണത്. ഇന്ത്യന്‍ ദാര്‍ശനിക പാരമ്പര്യം മാത്രമല്ല, സൂഫി, സെന്‍ തുടങ്ങിയ പാരമ്പര്യങ്ങളും ഉദ്ഘോഷിക്കുന്നത്  ഇതു തന്നെയാണ്. ജീവിതം കൊണ്ട് മാത്രം ഒരാള്‍ക്ക് എത്തിച്ചേരാനാവുന്ന ഇടം. വെറുതെ ഇരിക്കല്‍. ഒനിനുമല്ലാതെ എന്തെങ്കിലും ചെയ്യല്‍. സ്വന്തം ഉള്ളിലേക്കു നോക്കല്‍.

19 comments:

  1. വെറുതെ ഇരിക്കല്‍. ഒനിനുമല്ലാതെ എന്തെങ്കിലും ചെയ്യല്‍. സ്വന്തം ഉള്ളിലേക്കു നോക്കല്‍.

    ReplyDelete
  2. വെറുതേ...ഒരില...!

    ReplyDelete
  3. നന്നായി. ഒടുക്കം എല്ലാരും അവനവന്റെ ഉള്ളിലേക്ക് തന്നെ നോക്കിയിരിക്കും
    എന്നായാല്‍ കഷ്ടാവൂലോ

    ReplyDelete
  4. അടയാളപ്പെടുത്താന്‍യതൊരു സാധ്യതയുമില്ലാത്ത
    ഒരു ഒട്ടകമാണ്
    എന്നേ ചരിത്രമായ എന്നോട് ഇടം ചോധിച്ചത്?...........

    ReplyDelete
  5. ഉം..ഇതെഴുതിക്കൊണ്ടിരിക്കുമ്പോൾ പോക്കറ്റ് കാലിയാണൊ?

    ReplyDelete
  6. Veruthe.. Verutheyallenkilum veendum veruthe..

    ReplyDelete
  7. വെറുതേയിരിക്കാനാവുക..വേണ്ടത് മാത്രം ആഗ്രഹിക്കുക.. ഒന്നിനോടുമാസക്തിയില്ലാതെ അവനവനെ തന്നെ അറിയാന്‍ തുടങ്ങുക..
    വെറുതേയെന്നത് വെറും വീണ്‍വാക്കല്ലെന്ന് ഇപ്പോള്‍ മനസ്സിലാവുന്നു..

    ReplyDelete
  8. എനിക്കും ഇഷ്ടമാണ് വെറുതേ ഇരിക്കാൻ! സുഖമല്ലേ.

    ReplyDelete
  9. വെറുതെയിരിക്കാന്‍ തന്നെയാ ഇഷ്ട്ടം .
    ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ലല്ലോ..

    ReplyDelete
  10. "വെറുതെ ഈ മോഹങ്ങള്‍ എന്ന് അറിയുമ്പോഴും....
    വെറുതെ മോഹിക്കുവാന്‍ മോഹം".....

    ReplyDelete
  11. നന്ദി, എല്ലാ കൂട്ടുകാര്‍ക്കും.
    മുല്ല-അതെ. വെറുതെ ഒരില:)
    ഫൌസിയ-ഉള്ളിലേക്കു പോവേണ്ടി വരും. അതു പക്ഷേ, എല്ലാം വിട്ടെറിഞ്ഞ ഉള്‍വലിയലാവില്ല.ലോകത്തെ മുഴുവന്‍ സ്നേഹിക്കാനുള്ള ഊര്‍ജമായിരിക്കുമെന്ന് തോന്നുന്നു.
    ഉമ-ഇപ്പോഴില്ലാത്ത ഒട്ടകങ്ങള്‍, ഇപ്പോഴില്ലാത്ത ഇടങ്ങള്‍. അങ്ങിനെ.
    ജസി-വെറുതെ ഒരു പോക്കറ്റ്,ല്ലേ:)
    മൊയ്തീന്‍, കിങ്ങിണി-വെറും വെറുതെ.
    റോസ്-ശരിയാണ്, വീണ്‍വാക്കല്ല വെറുതെ.
    ടൈപ്പിസ്റ്റ്, പ്രവാസിനി-വെറുതെ ഇരിക്കുക, വെറുതെ തന്നിലേക്കു തന്നെ നോക്കുക. അതും രസകരം.
    ഷീബ-അതെ, വെറുതെ മോഹിക്കാം. അത്ര മാത്രം.

    ReplyDelete
  12. എത്ര മനോഹരമായ സ്വപ്നം...വെറുതെ ഇരിക്കല്‍....
    വളരെ ചിന്ത ഉണര്‍ത്തുന്ന പോസ്റ്റ്‌...

    ReplyDelete
  13. താങ്കൾ മനുഷ്യരെ മുഴുവൻ മടിയന്മാരാക്കുമെന്നാണ് തോന്നുന്നത്. അത്ര കൺവിൻസിങ് ആണ് എഴുത്ത്. സത്യമാണല്ലോ, രമണമഹർഷി ആ ചെറിയ കട്ടിലിൽ എല്ലാം ത്യജിച്ച് വെറുതെ വെറുതെ, കണ്ണിൽ അഗ്നി മാത്രം ജ്വലിച്ച് .. ഓബ്രിയുടേതു പോലെ സത്യസന്ധവും ജീവിതത്തിന്റെ തൊലി പൊളിച്ച് ഇല്ലാത്ത പൊരുളിലെത്തിച്ചേരുന്ന ഒരു ആത്മകഥ ഞാൻ വേറെ വായിച്ചിട്ടില്ല. അപ്പോൾ പിന്നേ, ഒരു നാറാണത്തു ഭ്രാന്തനാകാതെ, ചുമ്മാ ഇളവെയിലു കൊണ്ടിരുന്നാലോ നമുക്ക് ചെങ്ങാതീ?

    ReplyDelete
  14. ചിന്തനീയം.നല്ലോരെഴുത്തു.

    ReplyDelete
  15. “ജീവിതം കൊണ്ട് മാത്രം ഒരാള്‍ക്ക് എത്തിച്ചേരാനാവുന്ന ഇടം.“ അവിടെത്തിച്ചേരാനാണീ ഓട്ടമത്രയും. ചിന്തിപ്പിക്കുന്ന വായനയ്ക്ക് നന്ദി.

    ReplyDelete
  16. നന്ദി, നല്ല വരികള്‍ക്ക്.
    ലിപി-ഇനി വെറുതെ ഇരിക്കാമെന്ന്കരുതല്ലേ:)
    ശ്രീനാഥ്-മടിയന്‍മാരെവീണ്ടും അങ്ങിനെയാക്കുക എന്നത്മാത്രമാണ് ലക്ഷ്യം.:). ശരിയാണ്,ഓബ്രിമെനന്റെആത്കഥ അത്രമേല്‍ നമ്മെ തൊടുന്ന ഒന്നാണെന്നാണ് അനുഭവം.
    കോയക്ക, നന്ദി.
    സ്മിതാ-നിറഞ്ഞ സന്തോഷം.

    ReplyDelete
  17. ചിന്തിപ്പിക്കുന്നു, വെറുതെ...!

    ReplyDelete
  18. ശെരിയാണ്‌ കേട്ടോ.തിരക്കില്‍ ഓടി അലയാതെ..ആവശ്യത്തിനു മാത്രം സമ്പാദിച്ചു.ആ ആവശ്യത്തിനു മാത്രം എന്നതാണല്ലോ കണ്ടെത്താന്‍ പാട് :) ..ചിന്തിപ്പിച്ച വരികള്‍..ഇഷ്ടമായി കേട്ടോ.

    ReplyDelete
  19. വെറുതേയിരുന്നേതോ കുയിലിന്‍റെ പാട്ടു കേട്ടെതിര്‍പാട്ടു പാടുവാന്‍ മോഹം .... വെറുതേ.. വെറും വെറുതേ... ഒന്നു വെറുതേയിരിയ്ക്കാം .... വെറുതേ.... എന്തിനെന്നറിയാതെ ഒരു നാളിനു വേണ്ടി വെറും വെറുതേ.... വെറുതേ ഒരു സങ്കൽപ്പം... വെറുതേ ഒരു അഭിപ്രായം... വെറും വെറുതേ...... ഒന്നിനും വേണ്ടിയല്ലാതെ വേരും വെറുതേ....

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...