Monday, March 28, 2011

പ്രവാസികളുടെ മക്കള്‍; മക്കളുടെ പ്രവാസം

ഇത് മക്കളെക്കുറിച്ചും നമ്മളെക്കുറിച്ചുമുള്ള ചില ആലോചനകള്‍. പ്രവാസ ജീവിതം മുന്നോട്ടു വെക്കുന്ന വലിയൊരു ധര്‍മസങ്കടത്തിലേക്ക് ചെന്നെത്തുന്നു ഈ ആലോചനകള്‍.

ഇനി പറയുന്ന ചിലര്‍ നിങ്ങള്‍ക്ക് പരിചിതരാവാം. ഒരു പക്ഷേ നിങ്ങള്‍ തന്നെയാവാം. ഇതിലെ കഥ നമ്മുടെ ഓരോരുത്തരുടേതുമാവാം.
ഇത് ചിലരുടെ കഥകള്‍. അവരുടെ ജീവിതത്തിലെ സമാനമായ ചില അവസ്ഥകള്‍. ഒറ്റ നോട്ടത്തില്‍ പരസ്പര ബന്ധമൊന്നുമില്ലെങ്കിലും അവരും അവരുമായി ബന്ധപ്പെട്ട കഥകളും പൊതുവായ ഒരു അടിനൂലിനാല്‍ ബന്ധപ്പെട്ടിരിക്കുന്നു. കുഞ്ഞുങ്ങള്‍ എന്നോ മക്കള്‍ എന്നോ വിളിക്കാം അവരെ അടുപ്പിച്ചു നിര്‍ത്തുന്ന ആ അടിനൂലിനെ. വാല്‍സല്യം കൊണ്ടും സ്നേഹം കൊണ്ടുമുള്ള ചില ഇഴയടുപ്പങ്ങള്‍.
നമുക്ക് അവരിലേക്ക് പോവാം. അവരിലൂടെ ബന്ധങ്ങളുടെ ആഴങ്ങള്‍ അളന്നെടുക്കാം. ഈ കഥകള്‍ നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലെ ഏതൊക്കെയോ ഒഴിഞ്ഞ ഇടങ്ങളെ സ്പര്‍ശിക്കതിരിക്കില്ല.


അവന്‍
അടുത്ത കൂട്ടുകാരനായിരുന്നു അവന്‍. കാമ്പസില്‍ തുടങ്ങിയ അടുപ്പം. പഠനം കഴിഞ്ഞപ്പോള്‍ പല വഴിക്കായി. എന്നിട്ടും, കാണാതിരുന്നിട്ടും, വിളിക്കാതിരുന്നിട്ടും, പല തിരക്കുകളില്‍ അലിഞ്ഞിട്ടും  ഉള്ളുകൊണ്ട് ഗാഢമായ അടുപ്പം നിലനിര്‍ത്തി ഞങ്ങള്‍.
മിടുക്കനാണ് അവന്‍. നന്നായി സംസാരിക്കും. നല്ല വായന. കാലിക പ്രശ്നങ്ങളെക്കുറിച്ച് നല്ല ധാരണ. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തിളങ്ങാനുള്ള ഭാഷയും കൌശലവും സഹജമായുണ്ട്. എന്നിട്ടും മാധ്യമ സ്ഥാപനങ്ങളില്‍ സ്ഥിരമായ ഇരിപ്പിടം കിട്ടിയില്ല. പല സ്ഥാപനങ്ങളില്‍ അസ്ഥിരമായ കുറേയേറെ തൊഴില്‍ വേളകള്‍. ആദ്യം ചെന്നെത്തിയ സ്ഥാപനങ്ങള്‍ പൊടുന്നനെ പ്രതിസന്ധിയിലായപ്പോള്‍ ലാവണം മാറേണ്ടി വന്നു. ഇപ്പോള്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്റെ കുപ്പായം. തോന്നുമ്പോള്‍ ജോലി ചെയ്താല്‍ മതി. തോന്നുന്ന കാര്യങ്ങള്‍ എഴുതിയാല്‍ മതി.
അവനിപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍. സഹപാഠിയാണ് പ്രണയത്തിലൂടെ അവന്റെ ജീവിതത്തിലേക്ക് വന്നത്. അവളിപ്പോള്‍ മാധ്യമ പ്രവര്‍ത്തക. ഇരുവരും ഒന്നിച്ച് ഒരു മഹാ നഗരത്തില്‍ സന്തോഷത്തിന്റെ വീട്ടകങ്ങളില്‍.
അടുത്തിടെയാണ് അവനെ വിളിച്ചത്. ഏതോ ചാനലില്‍ വാര്‍ത്ത കണ്ടു കൊണ്ടിരിക്കെ. കാര്യങ്ങളെക്കുറിച്ച് ഒരു പിടിപാടുമില്ലാത്ത ഒരു വാര്‍ത്താ അവതാരകന്‍ വലിയ വായില്‍ തപ്പിത്തടയുന്നത് കണ്ടപ്പോള്‍, പൊടുന്നനെ തോന്നിയ ഒരാശയം പങ്കുവെക്കാനാണ് അവനെ വിളിച്ചത്.
'എടാ, നിനക്ക് ചാനലിലേക്ക് മാറിക്കൂടേ. ഇപ്പോഴുള്ള ആരേക്കാളും നന്നാവും നീ. പുതിയ അനേകം ചാനലുകള്‍ വരുന്നുണ്ട്. അവസരങ്ങള്‍ കൈ നിറയെ'-സ്ഥിരം ജോലിയില്ലാതെ പലപ്പോഴും വെറുതെയിരിപ്പാണ് അവനെന്ന തോന്നലുമുണ്ടായിരുന്നു  എന്റെ വാക്കകളുടെ നിഴല്‍പ്പാടില്‍.
എന്റെ സ്വരം ചെറുചിരിയോടെ കേട്ട് അവന്‍ കൂളായി മറുപടി പറഞ്ഞു-'ഞാനെങ്ങോട്ടുമില്ല. എനിക്കു വയ്യ 24 മണിക്കൂറും പണിയെടുക്കാന്‍. എനിക്കെന്റെ മോളുടെ കൂടെ കഴിയണം. അവളുടെ കൂടെ കളിക്കണം. അതിരാവിലെ ഭാര്യ എഴുന്നേല്‍ക്കും മുമ്പ് എണീറ്റ് മോളെ കുളിപ്പിച്ച് ഉടുപ്പിട്ടു നിര്‍ത്തണം. അവളുടെ കൂടെ ഇരിക്കണം. അതിന് ഈ പണിയൊക്കെ മതി'.
നല്ല കരിയര്‍ സാധ്യത ഉള്ള, അതിനെക്കുറിച്ച് നല്ല ബോധ്യമുള്ള  ഒരാളാണ് ഈ പറയുന്നത്.  എനിക്കതിന്റെ വ്യാകരണം മനസ്സിലായില്ല.
' പിന്നെ, എന്നും കുട്ടീടെ കൂടെ കളിച്ചാല്‍ ജീവിക്കണ്ടേ'-എന്റെ പ്രായോഗികമായ ചോദ്യം. അതവന്‍ വീണ്ടും ചിരിച്ചു തള്ളി.
'നിനക്ക് മനസ്സിലാവില്ല, മോളുടെ കൂടെ കളിക്കുന്നതിന്റെ രസം. നോക്ക്, ഇപ്പോളാണ് അവള്‍ക്ക് എന്നെ ഏറ്റവും ആവശ്യം. അവളുടെ ഏറ്റവും നല്ല സമയം ഞാന്‍ കൂടെയുണ്ടാവണം. പിന്നെ,ജീവിതം. സാമ്പത്തികമല്ലേ നീ ഉദ്ദേശിച്ചത്. ഇവിടെ നിന്ന് പണിയെടുത്താലും ജീവിക്കാനുള്ള വകയുണ്ടാവും'.
അതെനിക്കും സമ്മതിക്കേണ്ടി വന്നു. ആ കൊച്ചരിപ്പല്ലുകള്‍ അവനെ നോക്കി പാല്‍ പോലൊരു പുഞ്ചിരി പൊഴിക്കുന്നത് എനിക്ക് കാണാനായി. അവള്‍ക്കൊപ്പം തിമിര്‍ത്ത് നടക്കാനുള്ള അവന്റെ ആഗ്രഹവും പെട്ടെന്ന് ഉള്ളിലെത്തി.


ഇന്നസെന്റ്
പല അഭിമുഖങ്ങളിലും വായിച്ചിരുന്നു, സിനിമകള്‍ കഴിഞ്ഞാല്‍ വീട്ടില്‍ തന്നെ ചടഞ്ഞു കൂടുന്ന ഇന്നസെന്റിന്റെ കഥകള്‍. സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനുമൊക്കെ അതിനെ കുറിച്ച് എഴുതിയതും വായിച്ചിരുന്നു.
അങ്ങിനിരിക്കെ, മാതൃഭൂമി വാരികയില്‍ ഇന്നസെന്റിന്റെ ജീവിത കഥാ പരമ്പരയില്‍ ഒരിടത്ത് കണ്ടും ഇന്നസെന്റും പേരമക്കളും തമ്മിലുള്ള അസാധാരണമായ അടുപ്പത്തിന്റെ കഥ. സിനിമകളിലേക്കുള്ള ക്ഷണം പരമാവധി കുറച്ച് കഴിയുന്നത്ര നേരം വീട്ടിലിരിപ്പാണ് താനെന്ന് ശ്രീകാന്ത് കോട്ടക്കലിനോട് ഇന്നസെന്റ് പറയുന്നു. സ്വന്തം മകനെ താലോലിക്കാനോ അവന്റെ കൂടെ ഏറെ നേരം ഇരിക്കാനോ ഒന്നും കഴിഞ്ഞില്ല. അതിന്റെ നഷ്ടം ബോധ്യമാവുന്നത് ഇപ്പോഴാണ്. രണ്ട് കുഞ്ഞു മക്കളാണ് വീട്ടില്‍. ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും. പരമാവധി നേരം അവരുടെ കൂടെയാണ്. അവര്‍ക്കൊപ്പം കളിക്കാനും അവരെ ലാളിക്കാനുമാണ് ആഗ്രഹം. സിനിമയോ പണമോ ഒന്നുമല്ല, അവര്‍ക്കൊപ്പം കഴിയുമ്പോഴാണ് ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള അവസ്ഥ അനുഭവിച്ചറിയാനാവുന്നതെന്നും ഇന്നസെന്റ് പറയുന്നു.
പറഞ്ഞാല്‍ തീരുന്നില്ല,  ആ കുഞ്ഞുങ്ങളെക്കുറിച്ചുള്ള ഇന്നസെന്റിന്റെ കഥകള്‍. അവരുടെ കുസൃതികള്‍. കളിചിരികള്‍. ഇഷ്ടങ്ങള്‍. ഭര്‍ത്താവ് ഏറ്റവും സന്തോഷവാനാവുന്നത് മക്കള്‍ക്കൊപ്പമാണെന്ന് ഇന്നസെന്റിന്റെ നല്ല പാതിയും സാക്ഷ്യപ്പെടുത്തുന്നു.


ചേട്ടന്‍
നല്ല കാലം മുഴുവന്‍ പ്രവാസിയായിരുന്നു ചേട്ടന്‍. ചെറുപ്പത്തിലേ ഗള്‍ഫില്‍ ചെന്നു പെട്ടു. പല ജോലികള്‍. പല സംരംഭങ്ങള്‍. ലാഭം, നഷ്ടം, അതു നികത്താനുള്ള യത്നങ്ങള്‍ എന്നിവയുടെ ആകത്തുകയാണ് ചേട്ടന്റെ ജീവിതം. അതിനിടയില്‍ മക്കള്‍  വളര്‍ന്നു വലുതായി.  നന്നായി പഠിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അവര്‍ അക്കാര്യത്തില്‍ അത്ര മിടുക്കരായില്ല. മൂത്തത് പുത്രന്‍. മഹാ വികൃതിയായിരുന്നു പണ്ടേ. ആര് പറഞ്ഞാലും കേള്‍ക്കാത്ത പ്രകൃതം. തൊട്ടാവാടിയായിരുന്നു മകള്‍. പെട്ടെന്ന് പൊട്ടിത്തെറിക്കും. മൂക്കത്ത് വാശി. ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ്.
രണ്ടോ മൂന്നോ വര്‍ഷങ്ങളുടെ ഇടവേളയിലാണ് ചേട്ടന്‍ വീട്ടിലെത്താറ്. ഒന്നോ രണ്ടോ മാസത്തെ ലീവിലായിരിക്കും വരവ്. പോവുന്നതിന്റെ തലേന്ന് വരെ ഓടാനുള്ളത്ര പരിപാടികളുമായായിരിക്കും വരവ്. അതിനിടയില്‍ കുട്ടികളെ കാണും. എന്നാല്‍, അവര്‍ അവരുടെ അതേ രീതികളില്‍ തുടരും. പുള്ളിക്ക് ദേഷ്യം വരും. അനുസരണയില്ലാത്ത കുട്ടികളെ അനുസരണ പഠിപ്പിക്കാന്‍ ശ്രമിക്കും. ചേച്ചിയെ കണക്കിന് പറയും. ഉള്ള സമയം കൊണ്ട് മക്കളെ താന്‍ വിചാരിക്കുന്നതു പോലെ മെനഞ്ഞെടുക്കാന്‍ ശ്രമിക്കും. അനുസരണ പഠിപ്പിക്കാന്‍, അവരെ മിടുക്കരാക്കാനുള്ള ശ്രമം എന്നാല്‍, അത്ര നല്ല നിലയിലില്‍ സ്വീകരിക്കപ്പെടില്ല. മക്കള്‍ ചെറുത്തു നില്‍പ്പ് തുടങ്ങൂം. പിന്നെ വാശിയാവും. തല്ലാവും. അന്നേരം മക്കള്‍ കൂടുതല്‍ അകലും. അവസാനം പോയിക്കഴിഞ്ഞാല്‍, അവര്‍ അക്ഷരാര്‍ഥത്തില്‍ പറയും, ഹോ രക്ഷപ്പെട്ടു എന്ന്.
ഇപ്പോള്‍, മകന്‍ പ്രവാസി. മകള്‍ ഭത്താവിന്റെ വീട്ടില്‍. ചേട്ടനും ചേച്ചിയും വീട്ടില്‍. കാര്യമായൊന്നും ചെയ്യാനില്ല. അങ്ങനെ വന്നപ്പോള്‍, അയലത്തെ കുഞ്ഞുങ്ങള്‍ പതുക്കെ വീട്ടിലേക്ക് വേലി ചാടാന്‍ തുടങ്ങി. ആദ്യമൊക്കെ, ഗൌരവത്തിന്റെ മുഖം മൂടിയിയിട്ട് ചേട്ടന്‍ പിടിച്ചു നിന്നു. കുട്ടികളുടെ ചെറിയ  കുസൃതികള്‍ക്ക് പോലും വിരണ്ടു. എന്നാലിപ്പോള്‍ കഥ മാറി. കുഞ്ഞുങ്ങളുടെ വീടാണത്. പല പ്രായത്തിലുള്ള കുട്ടികള്‍ക്കൊപ്പം കളിച്ചു തിമിര്‍ത്ത് ചേട്ടന്‍.
അസാധാരണമായ ഈ മാറ്റം കണ്ട് ഞാന്‍ ചിരിച്ചപ്പോള്‍ പുള്ളിയും പറഞ്ഞു ഇന്നസെന്റിന്റെ സ്വരത്തില്‍ ആ സത്യം.
' ഇപ്പോഴാണ് ഏറ്റവും സന്തോഷം. സ്വന്തം മക്കളെ മനസ്സിലാക്കാന്‍ അവര്‍ കുട്ടികളായപ്പോള്‍ എനിക്കു കഴിഞ്ഞില്ല. ബിസിനസ് മാത്രമായിരുന്നു മനസ്സില്‍. അവരോടൊന്നും വലിയ അടുപ്പമില്ലാത്തതും അതു കൊണ്ട് തന്നെ. ഒന്നു കിട്ടുമ്പോള്‍, മറ്റൊന്ന് ഇല്ലാതാവുന്ന അവസ്ഥ.  ഇനി ഞാന്‍ ഇങ്ങനെ കഴിയും'.
വല്ലാത്ത തിരിച്ചറിവായിരുന്നു അത്. അതിന്റെ പ്രകാശമുണ്ടായിരുന്നു ആ മുഖത്ത്. അളവറ്റ വാല്‍സല്യവും.



നമ്മള്‍
പ്രവാസികളുടെ ദേശമായിരുന്നു ഞങ്ങളുടേത്. പിതാക്കന്‍മാരെല്ലാം ഗള്‍ഫില്‍. മക്കളെ നന്നായി വളര്‍ത്താനായി അവര്‍ നാട്ടില്‍ വരാതെയും സന്തോഷങ്ങള്‍  മാറ്റിവെച്ചും മരുഭൂമിയില്‍ കഴിഞ്ഞു. വല്ലപ്പോഴുമുള്ള വീടണയലുകളില്‍ അവര്‍ നല്ല പിതാക്കന്‍മാരാവാന്‍ ശ്രമിച്ചെങ്കിലും മറ്റൊരു ലോകത്ത് പണവും സ്വാതന്ത്യ്രവുമായി കഴിഞ്ഞ മക്കള്‍ക്ക് അതു മനസ്സിലാവുമായിരുന്നില്ല. അതിനാല്‍, മക്കള്‍ പല വഴിക്കായി. നല്ല പഠിപ്പും ജോലിയും ഉണ്ടായിട്ടും മാതാപിതാക്കളെ വന്നു കാണണമെന്ന ചിന്ത ലവലേശമില്ലാതെ അവരൊക്കെ പുതുതലമുറ പ്രവാസികളായി പാരമ്പര്യത്തിന്റെ കീഴ്വഴക്കങ്ങള്‍ തുടരുന്നു. സത്യത്തില്‍, ജീവിതത്തിലെ ഏറ്റവും നല്ല കാലം മക്കള്‍ക്കൊപ്പമാണെന്ന് , അവരുടെ വളര്‍ച്ചക്കൊപ്പമാണെന്ന് ഏറെ വൈകുമ്പോള്‍ അവരും തിരിച്ചറിഞ്ഞേക്കും.
 എന്തൊരു അവസ്ഥയാണ് നമ്മുടേത്. അയല്‍ദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്ന നമ്മുടെ ജീവിതം പലതിനുമൊപ്പം നഷ്ടപ്പെടുത്തുന്നത് കുഞ്ഞിളം കൊഞ്ചലിന്റെ നല്ല നേരങ്ങളാണ്. നിവൃത്തിയില്ലായ്മയുടെ ശ്മശാനത്തില്‍ നമ്മുടെ നല്ല കാലം.  കുറേ പേരൊക്കെ പ്രവാസ രാജ്യത്ത് കുടുംബത്തോടൊപ്പം കഴിയുന്നുണ്ട്. പക്ഷേ ഭൂരിഭാഗവും അങ്ങിനെയേയല്ല. വരും തലമുറകളുടെ കൂടി തലവരകളാണ് നമ്മുടെ നിര്‍ഭാഗ്യകരമായ ജീവിതാവസ്ഥകള്‍ മാറ്റിവരക്കുന്നത്.

പെണ്ണനുഭവം

'അടിമത്തം ലോപിച്ചതാണോ അമ്മത്തം'- ഏതോ ബ്ലോഗില്‍ ഈയിടെ കണ്ട വരികള്‍.
സ്ത്രീവാദ രാഷ്ട്രീയത്തിന്റെ ഉറച്ച സൈദ്ധാന്തിക പിന്‍ബലമുണ്ട് ആ വരികള്‍ക്ക്. നമ്മുടെ അമ്മമാര്‍ അനുഭവിക്കുന്ന കടുത്ത മടുപ്പും നിസ്സഹായതയും കൂടി ഈ വരികളില്‍ വായിക്കാനാവും. ആ വരികള്‍ക്ക് പിന്തുണയുമായി ഓടിയെത്തിയവരില്‍ കൂടുതലും ബ്ലോഗിലെ എഴുത്തുകാരികളുമായിരുന്നു.
ഈ വരികള്‍ മറ്റൊരു നിരീക്ഷണം തുറന്നിടുന്നു. എന്തു കൊണ്ട് ഈ വരികള്‍. എന്തു കൊണ്ട് അതിനു പൊതു സ്വീകാര്യത. അതിനര്‍ഥം കുഞ്ഞുങ്ങളെ വളര്‍ത്തലുമായി ബന്ധപ്പെട്ട പെണ്ണവസ്ഥ തികച്ചും വിഭിന്നമാണ് എന്നാണോ. മേലെ പറഞ്ഞ വാല്‍സല്യ കൂട്ടുകളുടെ കാല്‍പ്പനികതയില്‍ വരഞ്ഞിടാനാവാത്ത ഒന്നായാണോ ഇക്കാര്യം അമ്മമാര്‍ സ്വീകരിക്കുന്നത്. ഒരു ചങ്ങല പോലെ  വരിഞ്ഞു നിര്‍ത്തുന്ന എന്തോ ഒന്ന് അമ്മത്തത്തില്‍ ഉണ്ടോ. നിങ്ങള്‍ക്ക് എന്തു തോന്നുന്നു?

25 comments:

  1. നിങ്ങള്‍ക്ക് എന്തു തോന്നുന്നു?

    ReplyDelete
  2. ചിന്തനീയമായ വിഷയം.

    എല്ലാവരും കുറച്ചെങ്കിലും ഇങ്ങനെയൊക്കെ ചിന്തിയ്ക്കുന്നുണ്ടാകണം, പക്ഷേ നല്ല കാലം മുഴുവനും അന്യ നാട്ടിലും മറ്റും പോയിക്കിടന്ന് സമ്പാദിച്ച് അവസാന കാലം ആ സമ്പാദ്യത്തിന്റെ ഏറിയ പങ്കും ചികിത്സകള്‍ക്കും മറ്റുമായി ചിലവിട്ട് ജീവിതം കഴിച്ചു കൂട്ടാനാണ് നമുക്ക് കഴിയുന്നത്. ഇതിനിടയില്‍ ജീവിതം ആസ്വദിയ്ക്കാന്‍ മാത്രം മറക്കുന്നു

    ReplyDelete
  3. നന്നായി എഴുതി. വളച്ചുകെട്ടില്ലാത്ത ലളിതമായ എഴുത്ത്. ഉള്ളടക്കത്തിന് ആര്‍ജ്ജവമുള്ളപ്പോള്‍ വാക്കുകളുടേയും വാചകങ്ങളുടേയും പകിട്ടിനെ ആശ്രയിക്കണ്ട, അല്ലേ?

    പിതൃത്വത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മടിയുള്ളവരും, പണക്കൊതിയന്‍മാരും, സന്താനസൌഭാഗ്യത്തിന്റെ ആനന്ദം മനസ്സിലാകാത്തവരുമാണ് പ്രവാസികള്‍ എന്ന ഒരഭിപ്രായം എനിക്കില്ല. പ്രവാസികളില്‍ തൊണ്ണൂറുശതമാനം പേരെങ്കിലും കുടുംബത്തോട്, വിശേഷിച്ച് സ്വന്തം കുട്ടികളോട്, അഗാധമായ സ്നേഹമുള്ളവരാണെന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍.

    "കുഞ്ഞുങ്ങളെ വളര്‍ത്തലുമായി ബന്ധപ്പെട്ട പെണ്ണവസ്ഥ തികച്ചും വിഭിന്നമാണ് എന്നാണോ?" തീര്‍ച്ചയായും ആണ്. ഇന്നെനിക്കു വയ്യ, ഞാന്‍ വിശ്രമിക്കാന്‍ പോകുകയാണ് എന്നൊരു തീരുമാനം ഏതൊരുദിവസവും ഒരമ്മയ്ക്ക് എടുക്കാം എന്ന സ്വാതന്ത്ര്യമില്ലാത്തിടത്തോളം കാലം "അമ്മത്ത"ത്തിന് ബന്ധനാവസ്ഥയുണ്ട്. സ്ത്രീവാദരാഷ്ട്രീയമെന്നൊക്കെ മുദ്രകുത്തിയതുകൊണ്ട് അത് സത്യമല്ലാതാകുന്നില്ല.

    ഞാന്‍ കുടുംബസമേതം താമസിക്കുന്ന പ്രവാസിയായ അച്ഛനാണ്.

    ReplyDelete
  4. വളരെ സൂക്ഷ്മമായ ഗഹനമായ നിരീക്ഷണം.
    പക്ഷെ,പ്രവാസിയെ പൂര്‍ണമായി കുറ്റപ്പെടുത്താനും വയ്യ..
    കയ്ച്ചിട്ടിറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റാത്ത അവസ്ഥയിലല്ലേ അവന്‍?

    ReplyDelete
  5. എത്ര സമയം ചെലവഴിച്ചു എന്നല്ല പ്രധാനം ,ഉള്ള സമയം എങ്ങനെ ചെലവഴിച്ചു എന്നല്ലെ. അടുത്തില്ലേലും ഫോണിലൂടെയോ കത്തുകളിലൂടെയോ ബന്ധങ്ങളുടെ ഊഷ്മളത നിലനിര്‍ത്തുവാന്‍ ശ്രമിക്കുക എന്നല്ലാതെ ഇതിനു പ്രാക്റ്റിക്കലായി വേറെ എന്തു പരിഹാരം.
    പിന്നെ അമ്മത്തം. ഒരു സ്ത്രീ അമ്മയാകുമ്പോ പരിമിതികള്‍ ഏറെ,ഉത്തരവാദിത്വങ്ങളും. സ്വന്തം ഇഷ്ട്ടനിഷ്റ്റങ്ങള്‍ പലപ്പോഴും മാറ്റിവെക്കേണ്ടി വരും. അതൊന്നും പക്ഷെ ഒരു പരാധീനതയായ് അവള്‍ ഒരിക്കലും കാണില്ല.അത് കൊണ്ടല്ലെ മാതൃത്വം മഹനീയമാകുന്നത്.

    നല്ല പോസ്റ്റ്. അഭിനന്ദനങ്ങള്‍

    ReplyDelete
  6. ഇന്ന് വായിച്ച മികച്ച ലേഖനം.
    അഭിനന്ദനങ്ങള്‍

    ReplyDelete
  7. വായിച്ചു..കുട്ടികളുടെ കൂടെ കൂടി വിശ്രമവേളകൾ ആനന്ദകരമാക്കുന്നതും ,അവനവന്റെ മക്കളെ നല്ല മനുഷ്യരായി വളർത്തിയെടുക്കലും തമ്മിൽ നല്ല വ്യത്യാസമുണ്ട്.ആദ്യത്തേത് അവനവന്റെ സന്തോഷത്തിനുള്ള ഒരുപാധി. എന്നാൽ രണ്ടാമത്തേത് ഒരുപാട് ഉത്തരവാതിത്വമുള്ള കാര്യമാണ്. അതിനു ഒരുപാട് ക്ഷമയും ക്രിയാത്മകതയും ത്യാഗമനോഭാവവും ഒക്കെ വേണ്ടിവരും.മിക്കവാറും വീടുകളിൽ അമ്മമാർക്ക് മാത്രമുള്ള ഉത്തരവാതിത്വം ആണ് മക്കളെ വളർത്തിയെടുക്കൽ.മക്കളോടുള്ള സ്നേഹക്കൂടുതൽ കൊണ്ടു തന്നെയാണ് തന്നെകോണ്ടാവും വിധം ഈ ജോലിയും അമ്മമാർ ഭംഗിയായി നിർവഹിക്കുന്നത്. അതിനിടയിലെ അമ്മമാരുടെ ഉള്ളുരുക്കങ്ങൾ ആരറിയുന്നു!!

    ReplyDelete
  8. നല്ല നിരീക്ഷണം.

    പ്രവാസികൾ നിർബന്ധിതരായിത്തീരുന്നതല്ലേ.

    ReplyDelete
  9. അസൂയാവഹമായ എഴുത്ത് ശൈലി..
    നല്ല വിഷയം..
    കയ്യടക്കത്തോടെ കൈ കാര്യം ചെയ്തു..
    നന്മകള്‍.

    ReplyDelete
  10. അഭിനന്ദങ്ങള്‍, വളരെ നല്ല എഴുത്ത്..

    വിഷയത്തെ കുറിച്ച് ഒന്നും പറയുന്നില്ലാ,കാരണം എവിടേം എത്തില്ലാ എന്നതു തന്നെ..

    ReplyDelete
  11. ഇന്ത്യക്ക് വെളിയില്‍ കഴിയുന്നവരാണൊ പ്രവാസികള്‍, അതോ സ്വന്തം നാടും വീടും വിട്ട് മറ്റെവിടെയെങ്കിലും താമസിക്കുന്നവരോ? പ്രവാസികള്‍ക്ക് മാത്രമാണൊ മക്കളുടെ കൂടെ കഴിയാന്‍ സമയമില്ലാത്തത്. ആ ...എന്തെങ്കിലുമാകട്ടെ “അടിമത്തം ലോപിച്ചാല്‍ അമ്മത്തം” എന്നത് ലേഖ വിജയ് യുടെ വരികളാണ് മഴക്കാഴ്ചകള്‍ എന്ന ബ്ലോഗില്‍!
    ശരി ഞാന്‍ പറയാന്‍ വന്നത് നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളെ സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ടിരിക്കുന്നു ഈ ബ്ലോഗില്‍..എല്ലാ പോസ്റ്റുകളും നന്നായിരിക്കുന്നു.
    ഇ. ഹരികുമാറിന്റെ മനോഹരമായ ഒരു കഥ ഉണ്ട് ദിനോസറിന്റെ കുട്ടി..വായിച്ചിട്ടില്ലങ്കില്‍ ഒന്നു വായിക്കു,
    “ ജനലിനപ്പുറത്ത് അവനെ ഉറ്റു നോക്കുകയും, സ്നേഹം മൂക്കുമ്പോള്‍ കവിളില്‍ നക്കുകയും ചെയ്യുന്ന കുട്ടി ദിനോസറിനോട് അയാള്‍ക്ക് അസൂയ തോന്നി. രാത്രി മുഴുവന്‍ അങ്ങനെ കാവല്‍ നില്‍ക്കുന്ന ഒരു ദിനോസറായങ്കിലെന്ന് അയാള്‍ വേദനയോടെ ആശിച്ചു”

    ReplyDelete
  12. നന്ദി, എല്ലാ വായനകള്‍ക്കും.
    ശ്രീ-ശരിയാണ്. ജീവിതം മാത്രമാണ് ഈ കളിയില്‍ നഷ്ടമാവുന്നത്.
    ജീവിക്കാനുള്ള നെട്ടോട്ടങ്ങള്‍ക്കിടയിലെ വലിയ നഷ്ടങ്ങള്‍
    കൊച്ചു, മേ ഫ്ലവര്‍-പ്രവാസികളുടെ നിസ്സഹായത തന്നെയാണ് എഴുതിയത്. കുറ്റപ്പെടുത്തലായിരുന്നില്ല അത്. കുഞ്ഞുങ്ങള്‍ക്കു വേണ്ടി ഏതോ നാട്ടില്‍ വിയര്‍പ്പു വറ്റിക്കുന്നവരെ എങ്ങനെ കുറ്റപ്പെടുത്താന്‍.
    മുല്ല,,ജാസി-പെണ്ണനുഭവങ്ങള്‍ വ്യത്യസ്തമാണ് എന്നു തന്നെയാണ് വിശ്വാസം. അതങ്ങിനെയല്ലേ എന്ന ആലോചനയായിരുന്നു പോസ്റ്റില്‍.
    ടൈപ്പിസ്റ്റ്, ഷീബ, വര്‍ഷിണി-നന്ദി നല്ല വരികള്‍ക്ക്.
    മഴവില്ലേ-ലേഖയുടെ വരികള്‍ തന്നെ. ദിനോസറിന്റെ കുട്ടി മനോഹരമായ കഥയാണ്. ഈ ആലോചനകളിലേക്ക് ആ കഥയെ കൊണ്ടു വന്നതില്‍ ഏറെ സന്തോഷം.

    ReplyDelete
  13. നല്ല എഴുത്ത്. നല്ല ശൈലി...
    കുടുംബത്തോടെ അല്ലാതെ ഒറ്റയ്ക്ക്
    ജീവിക്കുന്ന പ്രവാസികളുടെ നിസ്സഹായത
    വല്ലാത്ത ഒരു അവസ്ഥ തന്നെയാണ്. ചില
    അമ്മമാരെങ്കിലും അച്ഛന്‍റെ ആ അവസ്ഥ
    മക്കളെ പറഞ്ഞു മനസിലാക്കി വളര്‍ത്തുന്നും ഉണ്ട്.
    എങ്കിലും ആ അച്ഛന്‍ മാര്‍ക്ക് നഷ്ടപെടുന്ന
    വര്‍ഷങ്ങള്‍ തിരിച്ചു കിട്ടില്ലല്ലോ.

    ഒരു ചങ്ങല പോലെ വരിഞ്ഞു നിര്‍ത്തുന്ന എന്തോ
    ഒന്ന് അമ്മത്തത്തില്‍ ഉണ്ടോ, എന്ന് ചോദിച്ചാല്‍...
    ഉണ്ടെന്നു തന്നെയാണ് എന്‍റെ ഉത്തരം.
    പക്ഷെ അതൊരു അടിമത്തം ആയി ഞാന്‍
    കരുതുന്നില്ലട്ടോ...അതൊരു സുഖമുള്ള
    ഉത്തരവാദിത്വമാണെന്നാണ് എന്‍റെ അഭിപ്രായം.

    ReplyDelete
  14. വളരെ നല്ല ഗഹനമായ നിരീക്ഷണം................
    ഇഷ്ട്ടപെട്ടു !!

    ReplyDelete
  15. വളരെ നല്ല നിരീക്ഷണം. പലപ്പോഴും നമ്മുടെ പ്രയോറിടീസ് തിരിച്ചറിയാന്‍ നാം പരാജയപ്പെടുന്നു. സന്തോഷത്തോടെ ജീവിതം ആസ്വദിച്ചു ജീവിച്ചാല്‍ പോരെ എന്ന് ചിലപ്പോള്‍..പക്ഷെ മറ്റു ചിലപ്പോള്‍ പദവിക്കും അംഗീകാരത്തിനും പണത്തിനും വേണ്ടിയുള്ള നെട്ടോട്ടം.. ശരിക്കും എന്തായിരുന്നു വേണ്ടത് എന്ന് പലരും തിരിച്ചറിയുന്നത്‌ വളരെ വളരെ വൈകിയാണ്.

    ReplyDelete
  16. നല്ല ഒരു ലേഘനം

    ReplyDelete
  17. നല്ല ലേഖനം സുഹൃത്തേ....പ്രവാസ ജീവിതത്തിന്റെ ഒരേട്...

    ReplyDelete
  18. കാമ്പുള്ള എഴുത്ത്‌.
    പ്രവാസീ പിതാക്കളില്‍ ഇതില്‍ പറഞ്ഞതിന്‍റെ മറ്റൊരു വശവും കണ്ടിട്ടുണ്ട്.
    കുറഞ്ഞ ലീവില്‍ വന്നതല്ലേ..കുട്ടികളെ വഴക്ക് പറഞ്ഞാല്‍ പോകുന്നതിനു മുമ്പ്‌ ഫീലിംഗ് മാറ്റാന്‍ ദിവസം കിട്ടില്ല.അത് കൊണ്ട് ആ വകുപ്പ് അപ്പോഴും അമ്മമാര്‍ക്ക് തന്നെ വിട്ടുകൊടുക്കുന്നു.
    അങ്ങനെ പിതാവിന് നല്ല 'അച്ഛ'നായി തിരിച്ചു പോകാന്‍ കഴിയുന്നു.
    മുല്ല പറഞ്ഞപോലെ വര്‍ഷത്തില്‍ വരുമ്പോള്‍ മാത്രമായി ചുരുക്കുന്ന ഒരു ബന്തം മതിയോ കുട്ടികളോട്.ഇക്കാലത്ത്‌ ദിനേന അതിനു സൌകാര്യമുള്ളപ്പോള്‍...?
    നല്ലരീതിയില്‍ കുട്ടികളുമായി ബന്തം സ്ഥാപിക്കുന്ന,, മനസ്സറിഞ്ഞു സ്നേഹിക്കുന്ന,, ഒരു പിതാവിനെ അനുസരിക്കാനും സ്നേഹിക്കാനും കുട്ടികള്‍ക്കും കഴിയും.,നേരില്‍ കണ്ടില്ലെങ്കിലും.

    ReplyDelete
  19. നമ്മുടെ ചിന്തകളെ ആഴങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന ലേഖനം.
    നന്നായിരിക്കുന്നു, ആശംസകള്‍...

    ReplyDelete
  20. നന്ദി, ഈ വായനകള്‍ക്ക്.
    ലിപി-നഷ്ടപ്പെട്ട അനേകം വര്‍ഷങ്ങളുടെ നെഞ്ചിടിപ്പാണ് ഓരോ പ്രവാസിയുടെയും കുടുംബജീവിതം എന്നു തന്നെ തോന്നുന്നു.
    അമ്മത്തം. സന്തോഷകരമായ എന്തൊക്കെയോ ഉള്ളടങ്ങിയ ഒരു ചങ്ങല അല്ലേ.

    രമണിക, മൈഡ്രീംസ്,സീത-സന്തോഷം ഈ വരികള്‍ കാണുമ്പോള്‍.
    ദിയ-ശരിയാണ്. തിരിിയാനാവാത്ത അനേകം സന്തോഷങ്ങള്‍ പിന്നീട് മനസ്സിലാവും.ഇതുപോലെ.
    പ്രവാസിനി-ഉറ്റവര്‍ക്കായി തനിച്ചു കഴിയേണ്ടി വരുമ്പോഴും പ്രവാസികള്‍ അനുഭവിക്കേണ്ടിവരുന്നത് ഇതൊക്കെ തന്നെ. ആണായാലും പെണ്ണായാലും.
    ഒരിക്കല്‍ കൂടി നന്ദി

    ReplyDelete
  21. ഷമീര്‍ നന്ദി, ഈ വരികള്‍ക്ക്

    ReplyDelete
  22. ''വെറുതെ ഒരില ''എന്ന പേര് തന്നെ അതിശയം !!
    അതുപോലെ എഴുതിയ കാര്യകള്‍ വായിക്കുമ്പോള്‍ ഓരോ വാചകത്തിലും ചിന്തിപ്പിച്ചു കൊണ്ടേ യിരിക്കുന്നു .ഇനിയും എഴുതൂ ..

    ReplyDelete
  23. നന്നായിട്ടുണ്ട്

    ReplyDelete
  24. വെറുതെ ഒരില തന്നെ താങ്കൾ. സത്യം, വെറും ഓട്ടം മാത്രം ആയാൽ പോരാ ജീവിതം. കുഞ്ഞുങ്ങളെ കൺകുളിരെ കാണാനും സമയം വേണം. പിന്നെ കുഞ്ഞുങ്ങളെ വളർത്തുന്നത് പൂർണ്ണമായും കാൽ‌പ്പനിക ഭംഗിയുള്ള ഒന്നല്ലെന്നു തോന്നുന്നു. കാരണം കുഞ്ഞുങ്ങൾ മൂത്രമൊഴിക്കുകയും അപ്പിയിടുകയും ഒക്കെ ചെയ്യും! അഛനേ ഛീന്നു പറയൂ, കുഞ്ഞിനെ കൈമാറൂ, അമ്മ പറയില്ല, അമ്മ കുഞ്ഞിന്റെ ജീവിതത്തിലെ എല്ലാം ഒരൊറ്റ പാകേജായി ഏറ്റു വാങ്ങുന്നവളാകുന്നു എന്ന ഒരു വ്യത്യാസമുണ്ട്. നല്ല ലേഖനം സുഹൃത്തേ!.

    ReplyDelete
  25. നല്ല വരികള്‍...
    നന്ദി...

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...