Monday, March 7, 2011

ചെ ഗുവേരയിലേക്ക് ഒരു മോട്ടോര്‍ സൈക്കിള്‍ ദൂരം



മോട്ടോര്‍ സൈക്കിള്‍ ഡയറീസില്‍നിന്ന് ജീവിതത്തിലേക്കു പാഞ്ഞു കയറിയ രണ്ട് ചെറുപ്പക്കാര്‍. ഒന്ന് ചെഗുവേര. രണ്ടാമന്‍ ഗ്രാനഡോ. ചെ നേരത്തെ കൊല്ലപ്പെട്ടു. ഗ്രാനഡോ കഴിഞ്ഞ ദിവസം മരിച്ചു. 
ആ മരണത്തിലൂടെ, ഓര്‍മ്മകളിലൂടെ... വിട, പ്രിയ ഗ്രാനഡോ


 ആല്‍ബര്‍ട്ടോ ഗ്രാനഡോ  മരിച്ചു. 88ാം വയസ്സില്‍. സഫലമായൊരു ജീവിതത്തിന്റെ പതാക ഉയരേ പറന്നു നില്‍ക്കെ. തീരെ നിശ്ശബ്ദമായി. ലോകത്തെ അത്രമേല്‍ ഇളക്കാതെ. എങ്കിലും, ഒരു മോട്ടോര്‍ സൈക്കിളിന്റെ  ഒച്ച കേള്‍ക്കുമ്പോള്‍ കാലത്തിന് ഓര്‍ത്തെടുക്കാനാവും വിധം.
 ചെഗുവേരയുമൊത്ത് 29ാം വയസ്സില്‍ നടത്തിയ ഏഴര മാസം നീണ്ട ലാറ്റിനമേരിക്കന്‍ യാത്രയുടെ പുസ്തകമായ മോട്ടോര്‍ സൈക്കിള്‍ ഡയറീസ് (ചെയുടെ കൂടെയുള്ള യാത്രകള്‍), അതേ പേരില്‍ വാള്‍ട്ടര്‍ സാലിസ് സംവിധാനം ചെയ്ത ആ രസികന്‍ സിനിമ  എന്നിവ  പ്രസരിപ്പിക്കുന്ന ഓര്‍മ്മകളായി അയാള്‍ ബാക്കിനില്‍ക്കും.
ഗ്രാനഡോ ഹവാന സര്‍വകലാശാലയിലെ മെഡിക്കല്‍ ബയോ കെമിസ്ട്രി  വകുപ്പ് തലവനായിരുന്നു. അതിനു മുമ്പ്, ചെ ഗുവേരയുടെ കൂട്ടുകാരനായിരുന്നു. 1951ല്‍ നടത്തിയ അസാധാരണമായ ഒരു മോട്ടോര്‍ സൈക്കിള്‍ യാത്രയിലെ ചെ യുടെ പങ്കാളിയായിരുന്നു. ആ യാത്രയാണ് ചെയെ വിപ്ലവകാരിയാക്കിയത്. സമ്പന്നമായ കുടുംബ പശ്ചാത്തലത്തില്‍ കഴിയുന്ന ചെ ലാറ്റിനമേരിക്കന്‍ തൊഴിലാളികളുടെ പട്ടിണി ജീവിതം നേരില്‍ കാണുന്നത് ആ യാത്രയിലാണ്. കൊടും ചൂഷണം വിഴുങ്ങുന്ന പാവം മനുഷ്യര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന ആ തോന്നലാണ് കമ്യൂണിസത്തിലേക്ക് ചെ യെ ജ്ഞാനസ്നാനം  ചെയ്യിക്കുന്നത്.  അങ്ങിനെയാണ് ക്യൂബന്‍ വിമോചനത്തിന്റെ മുന്നണിപ്പോരാളിയാവുന്നത്. ബൊളീവിയന്‍ കാടുകളില്‍ രക്തസാക്ഷിയാവുന്നത്. പില്‍ക്കാലത്ത് മുതലാളിത്തവും വിപ്ലവകാരികളും ഒരു പോലെ വിറ്റഴിക്കുന്ന മിത്തായി നിറം മാറിയത്. ടീ ഷര്‍ട്ടിലെ ഉശിരന്‍ ചിത്രമായത്.

                                                                          ഗ്രാനഡോ

വീണ്ടും യാത്രയിലേക്ക് വരാം. ഏഴരമാസം നീണ്ട യാത്ര നിര്‍ത്തി ചെ നേരെ പോന്നത് വീട്ടിലേക്കാണ്. വിപ്ലവകാരിയുടെ പില്‍ക്കാലമായിരുന്നു അയാളെ കാത്തിരുന്നത്. ഗ്രാനഡോ ഭിഷഗ്വരന്റെ ജീവിതം ജീവിച്ചു. 1960ല്‍ ബാറ്റിസ്റ്റ്യൂട്ട സര്‍ക്കാര്‍ വീണ് ഫിദല്‍ കാസ്ട്രോ  മന്ത്രിസഭയില്‍ ചെ ധനകാര്യ മന്ത്രിയായ ശേഷം ചെഗുവേരയുടെ ക്ഷണപ്രകാരം  ഗ്രാനഡോ ക്യൂബയിലെത്തി. പിറ്റേ വര്‍ഷം സര്‍വകലാശാല വകുപ്പ് അധ്യാപകനായി. 1967ല്‍ ചെ കൊല്ലപ്പെട്ടു.  ഗ്രാനഡോ  ക്യൂബയില്‍ തുടര്‍ന്നു. മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന സിനിമ തീര്‍ത്ത പ്രശസ്തിയിലും പഴയ പോലെ തന്നെയായിരുന്നു ഗ്രാനഡോയുടെ ജീവിതം. മരണവും.
ഗ്രാനഡോയുടെ മരണവാര്‍ത്തകളില്‍ മുങ്ങി നിവര്‍ന്നപ്പോള്‍ ഉള്ളില്‍ നിറഞ്ഞു കവിഞ്ഞത് അനേകം ഓര്‍മ്മകള്‍. ചുട്ടു പൊള്ളുന്നൊരു വേനലിലാണ് മോട്ടോര്‍ സൈക്കിള്‍ ഡയറീസ് വായിച്ചത്. ഹോസ്റ്റലില്‍ കറന്റില്ലാതെ അനക്കമറ്റ ഫാനിന്റെ താഴെ ചാരിയിരുന്ന്, ഉടുപ്പില്‍ പല കരകള്‍ വരക്കുന്ന വിയര്‍പ്പിന്റെ കരകള്‍  പുല്ലു പോലെ മറികടന്ന്,  ആ മോട്ടോര്‍ സൈക്കിളിനെ പിന്തുടര്‍ന്നു. ചങ്ങാത്തത്തിന്റെ ഊഷ്മളത, യുവത്വത്തിനു മാത്രം സാധ്യമാവുന്ന സാഹസികതയുടെ ആരവങ്ങള്‍, ചെഗുവേര എന്ന വിപ്ലവകാരി പിറക്കാനിടയാക്കിയ ലാറ്റിനമേരിക്കന്‍ യാഥാര്‍ഥ്യങ്ങള്‍, മാച്ചു പിച്ചുവിന്റെ ഉയരങ്ങള്‍. അങ്ങിനെ പല വഴികളിലൂടെ പോയ പഴയ നോര്‍ട്ടന്‍ 500 സിസി മോട്ടോര്‍ സൈക്കിളിനൊപ്പം ആ രാത്രി ചാഞ്ചാടി ചാഞ്ചാടി നടന്നു.
എന്റെ പ്രായമാണ് ആ പുസ്തകത്തിന്. ഞാന്‍ ജനിച്ച വര്‍ഷമാണ് ആ പുസ്തകം പുറത്തിറങ്ങിയത്. 1978ല്‍. 2003ല്‍ അത് ഇംഗ്ലീഷിലേക്ക് രൂപം മാറി. പിന്നെ ആ സിനിമ വന്നു.  
ഓളങ്ങള്‍ തീര്‍ത്ത മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ആ സിനിമ കണ്ടു. മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്നു തന്നെ പേര്. എന്തൊരുശിരായിരുന്നു അന്ന്. അടുത്ത കൂട്ടുകാരന്‍ ഏവിടെ നിന്നോ സംഘടിപ്പിച്ച ഡി.വി.ഡിയില്‍ ചെഗുവേരയുടെ ഊ ര്‍ജം പതയുന്ന മുഖം നിറഞ്ഞു. പഴയ പുസ്തകത്തില്‍നിന്നുള്ള വാക്കുകള്‍ ദൃശ്യങ്ങളായി വന്നു സ്ക്രീനില്‍  നിറഞ്ഞു. യാത്രയുടെ അനിശ്ചിതത്വങ്ങള്‍ക്കു മീതെ ഇരമ്പിക്കൊണ്ടു കടന്നുപോയ ആ മോട്ടോര്‍ സൈക്കിള്‍ നിമിഷങ്ങളെ  പിടിച്ചു നിര്‍ത്തി.

                                                    യാത്രക്കിടെ ഇരുവരും. പഴയൊരു ചിത്രം

മാച്ചു പിച്ചുവിന്റെ നീലാകാശത്തിലേക്ക്  ഉല്ലസിച്ചു പായുമ്പോള്‍ ത്രസിക്കുന്ന ആവേശത്തിലായിരുന്നു  ചെഗുവരയും ഗ്രാനഡോയും. പഴം കട്ടു തിന്നുമ്പോള്‍ ചെ ഒരു പാവം മുട്ടനാട്. സുന്ദരിയായ ഒരു യുവതിയുടെ അസൂയക്കാരനായ ഭര്‍ത്താവില്‍ നിന്ന് നൊടിനേരം കൊണ്ട് രക്ഷപ്പെടുമ്പോള്‍ ഒരു ചുള്ളന്‍ ചെക്കന്‍. കൊളംബിയയില്‍ പൊലീസുകാര്‍ ചോദ്യം ചെയ്യുമ്പോള്‍ ചെ ഒരു നാണം കുണുങ്ങി.  അങ്ങിനെ പല ഭാവങ്ങള്‍. ഇടക്ക് ഇരുവരും സോക്കര്‍ പരിശീലകരാവുന്നു. ആര്‍ക്കും വേണ്ടാത്തവര്‍ക്കായി പ്രവര്‍ത്തിക്കുന്ന കുഷ്ഠരോഗാശുപത്രിയില്‍  ആരോഗ്യ പ്രവര്‍ത്തകരാവുന്നു. കാമുകി കൊടുത്ത   വെള്ള നായക്കുട്ടിയെ മുറുകെ പിടിച്ചു പായുന്നു. കള്ളു കുടിക്കുന്ന, പ്രണയിക്കുന്ന, ശരീരത്തിന്റെ ഇളക്കങ്ങള്‍ക്ക് മനസ്സു കൊടുക്കുന്ന , ചെറുപ്പത്തിന്റെ സര്‍വ ഉല്ലാസങ്ങളും മേളിക്കുന്നൊരു ചെ ഗുവേരയെയാണ് ഗ്രാനഡോ പരിചയപ്പെടുത്തുന്നത്.
സിനിമ കണ്ടു കഴിഞ്ഞപ്പോള്‍, ചങ്ങാതിയോടു ചോദിച്ചു നമ്മുടെ ചെ ഗുവേര ഇങ്ങനെയൊരാളാണെന്ന് പറഞ്ഞാല്‍ ഡി.വൈ.എഫ്.ഐക്കാര്‍ വിശ്വസിക്കുമോ. ഒരിക്കലുമില്ലെന്ന് അവന്റെ തലയാട്ടല്‍. കള്ളുകുടിക്കുന്ന, പെണ്ണിനെ മോഹത്തോടെ സ്പര്‍ശിക്കുന്ന, കാമുകി നല്‍കിയ നായ്ക്കുട്ടിക്കായി ജീവന്‍ നല്‍കാന്‍ മടി കാണിക്കാത്ത ഒരു ചെഗുവേരയെ  അവര്‍ക്ക് സഹിക്കാനാവില്ല, അത്തരമൊരാളെ ഇവിടെ പൊറുപ്പിക്കാനുമാവില്ല. ചുരുങ്ങിയത്, സ്വന്തം ഉള്ളിലിരിപ്പ് പരസ്യമാക്കാത്ത ഒരാളെങ്കിലുമാവണം അവര്‍ക്ക് ചെ.
കേരളത്തില്‍ ചെ ഇപ്പോള്‍ ഏതോ ഡി.വൈ.എഫ്.ഐ സഖാവിനെ പ്പോലെയാണ്. അവരുടെ എല്ലാ പരിപാടികള്‍ക്കും ചെയുടെ പടങ്ങള്‍. യേശുദാസിന്റെ, മമ്മൂട്ടിയുടെ, ബാബു ആന്റണിയുടെ, ചിലപ്പോള്‍ വി.എസിന്റെ,  അതുമല്ലെങ്കില്‍ ഏതോ ലോക്കല്‍ സെക്രട്ടറിയുടെ മുഖഛായയുള്ള അനേകം ചെഗുവേരമാരെ  ചുവരുകളിലാകെ കാണാം. കണ്ണൂരില്‍ ഏതോ ചെരുപ്പു കമ്പനി ചെ യുടെ പടം  ചെരിപ്പില്‍ സ്ക്രീന്‍ പ്രിന്റ് ചെയ്തതറിഞ്ഞപ്പോള്‍ അക്കട തച്ചു തകര്‍ക്കുമെന്ന് മുദ്രാവാക്യം വിളിച്ചെത്തിയ ഡിഫിക്കാരുടെ വീര്യം ഓര്‍മ്മയുണ്ട്. സത്യമായും അവര്‍ക്ക് സഹിക്കാനാവില്ല ഇങ്ങനെയൊരു ചെഗുവരയെ.

18 comments:

  1. വിട, പ്രിയ ഗ്രാനഡോ

    ReplyDelete
  2. അവസാനത്തെ വാചകം വരെ ഞാന്‍ കൂടെയുണ്ടായിരുന്നു. ചെരിപ്പില്‍ പടം പ്രിന്റ് ചെയ്തതിനെതിരെ പ്രതിഷേധിച്ചതുകൊണ്ട് ഡിഫിക്കാര്‍ വെറും അര്‍ദ്ധജ്ഞാനികളായ വിഗ്രഹാരാധകരാണെന്ന ധ്വനിയുള്ള ആ അവസാനവാചകം ഒഴിവാക്കാമായിരുന്നു.അവിടെ ഗാന്ധിജിയുടേയോ, എന്തിന്, വിശ്വവിഖ്യാതനായ കരുണാകരന്റെപോലുമോ പടമായിരുന്നെങ്കിലും വാളെടുക്കാന്‍ തയ്യാറുള്ള ജനങ്ങളുണ്ടാകും. പക്ഷേ ആ വചകത്തിലൂടെ താങ്കള്‍ ഉയര്‍ത്താന്‍ ശ്രമിച്ച വാദം - the tendency to idealise a hero's every facet of life - ഞാന്‍ മനസ്സിലാക്കുന്നു.

    നന്നായി എഴുതി.

    ReplyDelete
  3. നന്നായി. ഇതറിയാതെ ഞാനും ഒരു പോസ്റ്റിട്ടു.
    എന്നെ ഏറ്റവും അധികം കൊതിപ്പിച്ച ഒരു പുസ്തകമാണു മോട്ടോര്‍ സൈക്കിള്‍ ഡയറി.സിനിമ ഞാന്‍ കന്റിട്ടില്ല.

    ReplyDelete
  4. വിട, പ്രിയ ഗ്രാനഡോ....

    വിവരണം ഉഗ്രനായി..

    ReplyDelete
  5. The stars streaked the night sky with light in that little mountain town and the silence and the cold dematerialised the darkness. It was as if all solid substances were spirited away in the ethereal space around us, denying our individuality and submerging us, rigid, in the immense blackness.'þThe Motorcycle Diaries


    1965-ല്‍ ചെ ക്യൂബ വിടുമ്പോള്‍ ചെഗുവേര ഉറ്റസുഹൃത്തുക്കള്‍ക്ക് നല്കുന്നതിനായി ഒരു പാട് പുസ്തകങ്ങള്‍ ബാക്കിവെച്ചിരുന്നു. ഗ്രനാഡോയ്ക്ക് നല്കിയത് ഷുഗര്‍ ഫാക്ടറിയെക്കുറിച്ചുള്ള പുസ്തകമായിരുന്നു, ചെ അതില്‍ എഴുതിയത് പ്രവചനസ്വഭാവമുള്ളതായി. അതിങ്ങനെയാണ്.

    'എന്റെ സ്വപ്‌നങ്ങള്‍ക്കതിരുകളില്ല. ചുരുങ്ങിയത് വെടിയുണ്ടകള്‍ മറ്റൊരു തീരുമാനം എടുക്കുന്നത് വരെയെങ്കിലും... വെടിമരുന്നിന്റെ മണമുയരുമ്പോള്‍ മടിയനായ ദേശാടനക്കാരാ, ഞാന്‍ നിന്നെ പ്രതീക്ഷിക്കും. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആലിംഗനം.' - ചെ

    ReplyDelete
  6. വളരെയധികം ഇഷ്ടപ്പെട്ടപ്പെട്ട പോസ്റ്റ്.

    ReplyDelete
  7. നന്നായി... തന്റെ കാലത്തേക്ക് ഒരു കണ്ണും കാലാകാലത്തേക്ക് അകക്കണ്ണും തുറന്നു നടന്നവരുടെ വഴിയേ

    ഒരു കണ്ണും തുറക്കാതെ നടക്കാന് നമുക്ക് ലജ്ജയില്ല..

    ReplyDelete
  8. നന്ദി, എല്ലാ അഭിപ്രായങ്ങള്‍ക്കും.
    @കൊച്ചിച്ചി, അവസാന വാചകം വരെ കൂടെയുണ്ടായിരുന്നതിന് നന്ദി.
    എഴുപതുകളില്‍ നക്സലിസം ഭീഷണിയായി മാറിയപ്പോള്‍ ചെ ഗുവേരയെ തീവ്ര കമ്യൂണിസ്റ്റായിഎണ്ണിയവരാണ് സി.പി.എമ്മുകാര്‍. വഴി തെറ്റിപ്പോവുന്ന യുവത്വത്തിന്റെ പ്രതീകമായി മുദ്രകുത്തിയ അതേ മനുഷ്യനെ പിന്നീട് അവര്‍ ഏറ്റെടുത്തത് ചെ ഒരു മിത്തായി
    മാറിയതു കൊണ്ടു മാത്രമാണ്. മറ്റൊന്നും പറയാനില്ലാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ ഇത്തരം മിത്തുകളിലൂടെ മാത്രമാണ് യുവത്വത്തെ പിടിച്ചു നിര്‍ത്താനാവുക. മുതലാളിത്തം ചെ യെ വില്‍പ്പന ചരക്കാക്കിയതിന്റെ
    മറ്റൊരു മുഖം. അതു തന്നെയാണ് ചെരിപ്പു കാണ്‍കെ ചോര തിളച്ചതിനു പിന്നിലും.

    @മുല്ല പോസ്റ്റ് കണ്ടു. സമാന്തരമായ മറ്റൊരോര്‍മ്മ. അത്ര മേല്‍ ആഴത്തില്‍ മനസ്സിലെ ചെഗുവേരയെ മാറ്റിപ്പണിതതാണ് ആ പുസ്തകവും സിനിമയും. ആ ഇഷ്ടമാണ് ഗ്രാനഡോയോടു തോന്നുന്നത്.
    @മഹേഷ്, മൈ ഡ്രീംസ്, മൊയ്തീന്‍, ഷാഡോ^നന്ദി

    ReplyDelete
  9. ഗ്രാനെഡയുടെ മരണത്തെക്കുറിച്ച് മാതൃഭൂമിയില്‍ വായിച്ചിരുന്നു.
    ആ സിനിമ കണ്ടിട്ടില്ല. പുസ്തകവും വായിച്ചിട്ടില്ല.
    ചെയുടെ ഓര്‍മ്മക്കുറിപ്പ് മലയാളത്തില്‍ വായിച്ചിട്ടുണ്ട്.

    ഡിഫിക്കാരില്‍ ചിലരുടെയെങ്കിലും വീര്യം പതഞ്ഞുപൊങ്ങിത്തീരുന്നതല്ലെന്ന് കരുതാം. അല്ലെ.
    ഒരു സമരത്തിലും പങ്കെടുത്തിട്ടില്ലാത്ത ഞാന്‍ അവരെ കുറ്റം പറയുന്നത് ശരിയല്ലല്ലോ.
    പക്ഷേ ഒരു T-Shirt ലെ ചിത്രം മാത്രമായി ചെ ഒതുങ്ങുമ്പോള്‍ നമ്മള്‍ക്കും സങ്കടം തോന്നും. അല്ലേ.

    തെളിച്ചമുള്ള മനോഹരമായ എഴുത്ത്. പറഞ്ഞതില്‍ നിന്നും പറയാത്തചിലതിലേക്ക് കൂടി
    കൊണ്ടുപോകാന്‍ കഴിയുന്നുണ്ട്. ആശംസകള്‍.

    ReplyDelete
  10. ചെ....യുവ തുര്‍കികളെ കൂട്ടാനുള്ള ...നാടന്‍ വിപ്ലവകാരികളുടെ തത്രം ....അതല്ലാതെ ...ചെഗുവരെയേ കൊണ്ടൊക്കെ അവര്‍ക്കെന്ത് ആവശ്യം .......നല്ല എഴുത്ത് എനിക്കിഷ്ടായി

    ReplyDelete
  11. "മുല്ല"യുടെ വള്ളി (ലിങ്ക് എന്നോ മറ്റോ ഇന്ഗ്ലിഷില്‍ പറയും )യില്‍
    പിടിച്ചാണ് പ്രിയപ്പെട്ട ചെ യെ തേടി ഇവിടെ വന്നത് ..ഒക്കെ കേട്ടതും അറിഞ്ഞതുമൊക്കെ തന്നെ ..ഓര്മപുതുക്കാനായി..ആശംസകള്‍ ...വെറുതെയായില്ല വെറുതെ ഒരിലക്കാരാ ..

    ReplyDelete
  12. നന്ദി, എല്ലാ വായനകള്‍ക്കും.
    @ഫൌസിയ^ഡിഫിക്കാരുടെ എന്നല്ല യുവജന സംഘടനകളില്‍ എല്ലാത്തിലും
    നല്ലതിനു വേണ്ടി തിളക്കുന്ന യുവരക്തങ്ങളുണ്ട്. അല്ലെങ്കില്‍ അങ്ങനെ
    വിശ്വസിക്കാന്‍ തന്നെയാ ഇഷ്ടം. നല്ല വാക്ക് സന്തോഷിപ്പിക്കുന്നു:)
    @രമേശ്^വെറുതെ തന്നെയാവും. അല്ലാതെന്ത്, ല്ലേ. എന്തായാലും ഈ വരവില്‍ സന്തോഷം.
    @ഷമീര്‍, ബ്ലാക് മെമറീസ്, വര്‍ഷിണി, ശാന്തച്ചേച്ചി^ നന്ദി

    ReplyDelete
  13. പ്രീ ഡിഗ്രി ക്ക് പഠിക്കുമ്പോള്‍ (എലപ്പുള്ളി എസ്.എസ്.യു.എസ്), ബാബുവേട്ടനായിരുന്നു(ബാബു) ഞങ്ങളുടെ ചെ. ഉയരക്കുറവും, ചപ്രത്തലയും,ഇസ്തിരിയ്ടാത്ത ഷര്‍ട്ടും മുണ്ടും. ചെ ഇങ്ങനെ ഒക്കെ ആയിരിക്കും എന്നായിരുന്നു മരുന്നിനു പോലും രാഷ്ട്രീയ , അല്ലെങ്കില്‍ ചരിത്രപരമായ അറിവില്ലാത്ത എന്റെ തീരുമാനം. വായന, അല്പം ഗൌരവ താരമായ വായന, തുടങ്ങിയതിനു ശേഷം ഈ അടുത്ത കാലത്ത് വച്ച (അല്പം) ബോധം ചെ യെ പരിചയപ്പെടുത്തി. ഒരു ടി ഷര്‍ട്ട്‌ കമ്പനിക്കും കുത്തകകള്‍ക്കും വിലക്കു വാങ്ങാന്‍ കഴിയാത്ത പോരാളി. ഡിഫി ക്കാരന്റെ മോറല്‍ പോലീസിംഗ് അദ്ദേഹത്തിനു സഹിക്കേണ്ടി വന്നില്ല ഭാഗ്യം!

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. പ്രിയ ചെ: നിന്നെ നിശബ്ദരാക്കിയവർ അറിഞ്ഞില്ല, നിശബ്ദരായിരിക്കുവാൻ ഞങ്ങൾക്ക് അവകാശമില്ല എന്ന് പഠിപ്പിച്ച ശേഷമാണ് നീ വിടവാങ്ങിയതെന്ന് .
    ഒരില ഗംഭീരം

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...